Monday, October 11, 2010

പന്ത്രണ്ടാം വാര്‍ഡിന്റെ നേര്‍ക്കാഴ്ചകള്‍

ഇന്നലെ 12-ാം വാര്‍ഡില്‍ സിന്ധുസാബുവിനെ പരിചയപ്പെടുത്തി, ജനകീയ വികസനസമിതിക്ക് വോട്ട് അഭ്യര്‍ഥന നടത്തുകയാണ്. എന്റെ ആഗ്രഹപ്രകാരം ജിതിന്റെ വീടിന്റെ അടുത്തേക്കാണ് പോയത്. നാലഞ്ചു വീടുകളില്‍ മാത്രമേ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. വീട്ടില്‍ ഇന്നലെ എന്റെ കുടുംബത്തില്‍നിന്നും ഹജ്ജിന് പോകുന്നവരുടെയും യാത്ര അയയ്ക്കുന്നവരുടെയും സംഗമമായിരുന്നു. ഏതായാലും എനിക്ക് വളരെ അടുപ്പമുള്ള ജിതിന്റെ വീട്ടിലേക്കാണ് യാത്ര.

ജിതിനെ അല്പം പരിചയപ്പെടുത്താം. ഈ വര്‍ഷം ജൂണ്‍; ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടു. ഒരു മോന്‍ തിരക്കില്‍ താഴോട്ട് പോവുകയാണ്. എനിക്കവന്റെ 'കോലം' ഒരു സുഖം തോന്നിയില്ല. ''മോനേ, വാടാ... അവിടെ നിന്നേ...'' അവനെ റൂമിലേക്ക് വിളിച്ചു. 'എന്താ മോന് യൂണിഫോം പുതിയതില്ലേ? കീറിയതെന്തിനാ ഇട്ടത്?' ജിതിന്‍ അപ്പോള്‍ വളരെ ക്ഷീണിതനായിരുന്നു. അവന്റെ അമ്മയ്ക്ക് കാന്‍സറാണെന്നും മറ്റും വേഗം പറഞ്ഞൊപ്പിച്ചു. അതിനാല്‍ ഇക്കൊല്ലം പഴയതുതന്നെ ഉള്ളൂ എന്നും പറഞ്ഞു. ഉടന്‍ 8-ഡിയിലെ ക്ലാസ്ടീച്ചറെ വിളിച്ച് 'തണലി'ല്‍നിന്ന് പുതിയ യൂണിഫോം കൊടുക്കാന്‍ ഏല്‍പ്പിച്ചു. അവന്റെ അമ്മയെ കാണാന്‍ പോകാനും ഞങ്ങള്‍ പ്ലാനിട്ടു. പക്ഷേ, എനിക്ക് പനിയും മറ്റുമായി രണ്ടുമൂന്നാഴ്ച ലീവെടുക്കേണ്ടിവന്നു. ജിതിന്‍ മനസ്സില്‍നിന്ന് പോവുകയും ചെയ്തു.

ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ, ''ടീച്ചര്‍ ജിത്തൂന്റെ അമ്മ മരിച്ചു'' എന്ന് പറഞ്ഞ് രണ്ടു കുട്ടികള്‍ ഓടിവന്നു. അന്വേഷണത്തിനൊടുവില്‍, എന്റെ ജിതിന്റെ അമ്മയാണെന്ന തിരിച്ചറിവ് എന്നെ തളര്‍ത്തിക്കളഞ്ഞു. എന്തൊരു കഷ്ടമായിപ്പോയി; ചെയ്യേണ്ടത് വേണ്ടസമയത്ത് ചെയ്യാതിരുന്ന എന്റെ പ്രവൃത്തിദോഷമോര്‍ത്ത് ഞാന്‍ വല്ലാതായി. ഉടന്‍തന്നെ ഞാനും സീതിയും ഓട്ടോ പിടിച്ച് ജിത്തൂന്റെ വീട്ടിലേക്ക് കുതിച്ചു. മയ്യിത്ത് എത്തും മുമ്പ് ഞങ്ങളവിടെ എത്ത. നോമ്പുകാലമായിരുന്നു. ചെന്നിട്ടുവേണം നോമ്പുതുറക്കാന്‍ എന്തെങ്കിലും നോക്കാന്‍. എന്നാലും, മയ്യിത്ത് എത്തുംവരെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടവിടെ കഴിഞ്ഞു. ജിത്തുവിന്റെ ഹൃദയം പിളര്‍ക്കുന്ന കരച്ചില്‍ ഇപ്പോഴും ചെവിയില്‍...
രണ്ടുദിവസം കഴിഞ്ഞ് ഞാനും റംലയും വീണ്ടും പോയി, ജിത്തുവിന്റെ വീട്ടില്‍. അമ്മൂമ്മ, അപ്പൂപ്പന്‍, ചേച്ചിമാര്‍ തുടങ്ങി എല്ലാവരെയും സമാധാനിപ്പിച്ച് അവിടെ കുറേനേരം ചെലവഴിച്ചു.

അതിനിടെ, ഒരു ദിവസം ഫസീല ടീച്ചര്‍ പറഞ്ഞു: 'ടീച്ചറേ, ആ വീടിനടുത്ത് എല്ലാവരും വികലാംഗരായ ഒരു വീടുണ്ട്.' കണ്ടാല്‍ പ്രയാസമാകും. അച്ഛനും അമ്മയും നാലു വയസ്സുള്ള കുട്ടിയും. പക്ഷേ, ഇന്നലെയാണ് അന്വേഷണത്തിനൊടുവില്‍ ഫസീല പറഞ്ഞ വീട് കണ്ടെത്തിയത്. ചെന്നുനോക്കുമ്പോള്‍ ഭാര്യ എന്റെ പഴയ സ്റ്റുഡന്റ് ആണ് - മിനി. അവളുടെകാലുകള്‍ക്കും കണ്ണിനും വൈകല്യമുണ്ട്; കുട്ടിയുടെ കൈകാലുകളും. അതിനിടെ എന്റെ രണ്ടുകൊല്ലം മുമ്പുള്ള വിദ്യാര്‍ഥിയായ 'കിങ്ങിണി'യുടെ അമ്മ അവരുടെ ദയനീയാവസ്ഥ വിവരിച്ചുതന്നു. 'ടീച്ചര്‍, ഈ പാവങ്ങള്‍ക്ക് ഒരു പൈപ്പ്‌പോയിന്റ് ഇട്ടുകൊടുക്കാന്‍ എത്ര കാലമായി ഞങ്ങള്‍ പറയുന്നു. വയ്യാത്ത മിനി, എത്ര ദൂരെ നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്... ഞങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യണ്ടാന്ന് കരുതി ഇരിക്കുകയാണ്. ഈ സാധുക്കള്‍ക്ക് സഹായം ചെയ്യാന്‍ ആരുമില്ല.' വാസന്തി കത്തിക്കയറി.

ഞാന്‍ പറഞ്ഞു: ''മോളേ, രണ്ടുമാസമായി ടീച്ചര്‍ ഇീ വീട്ടുകാരുടെ അന്വേഷണത്തിലായിരുന്നു. പല തിരക്കുകൊണ്ടായിരുന്നു വരാന്‍ കഴിയാത്തത്.'' ഞങ്ങളുടെ സിന്ധു ജയിച്ചാലും തോറ്റാലും ഞാനിതിന്റെ വശങ്ങള്‍ അന്വേഷിച്ച് പരിഹാരം കണ്ടെത്താന്‍ തീര്‍ച്ചയായും ശ്രമിക്കും. വാസന്തിക്കും കൂടിയവര്‍ക്കും സമാധാനമായി. വല്ലാത്തൊരു നാടുതന്നെ ഇത്. 

ഖുര്‍ആന്‍ ചോദിക്കുന്നു: 'അവഗണിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല? നാഥാ! അക്രമം നിറഞ്ഞ ഈ നാട്ടില്‍നിന്ന് ഞങ്ങള്‍ക്കൊരു വിമോചകനെ തരണമേ എന്ന് പ്രാര്‍ഥിക്കുന്നവരാണവര്‍' - ശരിയാണ്, ഇവിടെ ബാലറ്റുകൊണ്ടാണ് പൊരുതേണ്ടത്.

നേരിട്ട് കാണുന്ന അനീതിയാണിത്. സത്യത്തില്‍ ഇത്തരം ഒരുപാട് കാഴ്ചകള്‍ സ്‌കോഡിനിടയില്‍ കാണാന്‍ കഴിഞ്ഞു. അഞ്ചു വീടുകളില്‍ മാത്രമേ ഇന്നലെ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ, തങ്ങളനുഭവിക്കുന്ന പ്രയാസങ്ങളുടെ മോചനത്തിനായി കക്ഷി-വര്‍ഗ-ജാതി വ്യത്യാസങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമൊക്കെ ഉണ്ടെന്ന ആശ്വാസം കൊടുത്തിട്ടാണ് അവിടെ നിന്ന് പോരാന്‍ സാധിച്ചത്.

ജനങ്ങളിലേക്കിറങ്ങി അവരുടെ കണ്ണീരൊപ്പാന്‍ ഇതിലും വലിയൊരു വഴീ ജനകീയ വികസനസമിതി പ്രവര്‍ത്തകര്‍ക്ക് കിട്ടാനില്ല. ഓരോ തിരിച്ചറിവുകളും പുതിയ മേഖലകളിലേക്കാണ് പ്രവര്‍ത്തകരെ കൊണ്ടെത്തിക്കുന്നത്.

8 comments:

  1. ഇത്തരത്തിലുള്ള എന്‍ട്രികള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.ഒരു നോബല്‍ സമ്മാനത്തിനു വകുപ്പുണ്ട് .. :)

    ReplyDelete

  2. ഞങ്ങളുടെ സിന്ധു ജയിച്ചാലും തോറ്റാലും ഞാനിതിന്റെ വശങ്ങള്‍ അന്വേഷിച്ച് പരിഹാരം കണ്ടെത്താന്‍ തീര്‍ച്ചയായും ശ്രമിക്കും.


    ഈ ഒരു മനൊഭാവം തീർത്തും മാതൃകാപരം തന്നെ.

    എല്ലാ വിധ ആശംസകളും....

    ReplyDelete
  3. ഹൃദയത്തെ തൊടുന്ന വാക്കുകള്‍ .....! മാനവസേവ തന്നെ ഈശ്വരസേവ എന്ന വാക്ക് എത്ര അന്വര്‍ത്ഥമാണ് .. എല്ലാ ഭാവുകങ്ങളും നേരുന്നു!

    ReplyDelete
  4. മനസ്സിലെ നന്മയുടെ കെടാവിളക്ക് എക്കാലവും പ്രകാശം പരത്തട്ടെ.

    ReplyDelete
  5. പന്ത്രണ്ടാം വാര്‍ഡിലെ നേര്‍കാഴ്ചകള്‍ പോലെ ഒരോ വാര്‍ഡില്‍ പോയാലും ഇതുപോലുള്ള അനേകം കാഴ്ചകള്‍ കാണാം .. കണ്ടിട്ടും കാണുന്നില്ല എന്ന് നടിക്കുന്നിടത്താണ് “ജനസേവ“കന്‍റെ വിജയം . അതില്‍ നിന്നും ഒരു മാറ്റം എന്നെങ്കിലും നമുക്ക് പ്രതീക്ഷിക്കാം .

    ReplyDelete
  6. വികസനം നടക്കട്ടെ,നാടെങ്ങും..
    “ജയിച്ചാലും,തോറ്റാലും”സ്വന്തം നാട്ടിനേയും ദേശത്തേയും
    സേവിക്കാന്‍ സന്നദ്ധതയുള്ളവരെ നാട്ട്കാര്‍ എന്നുമോര്‍മിക്കും..!
    പന്ത്രണ്ടാം വാര്‍ഡിനൊരു വോട്ട്.
    വികസനമുന്നണി സിന്താബാദ്..!

    ReplyDelete
  7. ഖുര്‍ആന്‍ ചോദിക്കുന്നു: 'അവഗണിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല? നാഥാ! അക്രമം നിറഞ്ഞ ഈ നാട്ടില്‍നിന്ന് ഞങ്ങള്‍ക്കൊരു വിമോചകനെ തരണമേ എന്ന് പ്രാര്‍ഥിക്കുന്നവരാണവര്‍' - ശരിയാണ്, ഇവിടെ ബാലറ്റുകൊണ്ടാണ് പൊരുതേണ്ടത്. പന്ത്രണ്ടാം വാർഡിലെ നന്മ മാത്രം മനസിൽ കണ്ട് കൊണ്ട് നല്ലൊരു മാറ്റം പ്രതീക്ഷിക്കുന്ന നല്ലവരായ എല്ലാവരും വികസന മുന്നണിക്ക് വോട്ട് ചെയ്യുക മാറ്റത്തിനൊരു വോട്ട് വികസനത്തിനൊരു വോട്ട് എല്ലാവിധ വിജയാശംസകളും...

    ReplyDelete
  8. ഇതുപോലെ നിസ്വാര്‍ത്ഥ സേവകര്‍ എല്ലാ ഇടത്തും ഇല്ലങ്കിലും .... തീരെ ഇല്ലാതില്ല..

    ReplyDelete