Tuesday, September 13, 2011

ഈജിപ്തിലെ സാക്ഷരതാ വിപ്ലവം


ഉസ്താദ് അംറ് ഖാലിദ് - ദിനംപ്രതി ഈജിപ്തില്‍ വസന്തം വിരിയിക്കുന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍, അദ്ദേഹം ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്. അല്ലാഹു ഇബ്രാഹിം നബി (അ)യെപ്പറ്റി പറഞ്ഞില്ലേ,
إن ابراهيم كان أمة قانتا لله حنيفا ولم يك من المشركين
ഇബ്‌റാഹിം തീര്‍ച്ചയായും അല്ലാഹുവിനെ ധ്യാനിച്ച, ഋജുമാനസനായ ഒരു സമുദായമായിരുന്നു. ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവനായിരുന്നില്ല. (അന്നഹല്‍: 120)
ഇബ്‌റാഹിം (അ)യുടെ മാതൃകയാണ് പ്രബോധകന്‍ പിന്‍പറ്റേണ്ടത്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
അംറ്ഖാലിദും സുഹൃത്തുക്കളും നടത്തുന്ന محو الأمية (നിരക്ഷരതാ നിര്‍മാര്‍ജനം)നെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഏതൊരു മനുഷ്യഹൃദയവും സന്തോഷിക്കും; ഈജിപ്തിലെ 17 മില്യന്‍ ആള്‍ക്കാര്‍ ഇന്നും നിരക്ഷരരാണെന്നറിയുമ്പോള്‍ പ്രത്യേകിച്ചും. ഏതൊരു ജനതയും സാക്ഷരതയിലൂടെയാണ് വികസിക്കുക. അക്ഷരജ്ഞാനമില്ലാത്തവരെ അസത്യത്തിന്റെ വാഹകര്‍ക്ക് വേഗം വശത്താക്കാനാകും. صناع الحياة എന്ന അംറ്ഖാലിദിന്റെ ശക്തമായ ഒരു വളണ്ടിയര്‍സംഘമുണ്ട്. അവര്‍ വോഡഫോണിന്റെയും സാഖിയത്തുസ്സാവി എന്ന സംഘത്തിന്റെയും സഹായത്തോടെ ലോകനിരക്ഷരതാ നിര്‍മാര്‍ജന ദിനത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ആയിരത്തിലധികം വളണ്ടിയര്‍മാര്‍ - യുവാക്കള്‍ - പങ്കെടുത്തതായിരുന്നു ആ പരിപാടി. പ്രശസ്ത കലാകാരനായ ഹംസ നമിറ ഒരു മണിക്കൂര്‍ നീണ്ട തന്റെ ഗാനമേളയോടെയാണ് പരിപാടി അവസാനിപ്പിച്ചത്.
അംറ്ഖാലിദും പങ്കെടുത്ത എല്ലാവരും വിജ്ഞാനത്തിന്റെ ആവശ്യകതയെപ്പറ്റി എടുത്തുപറഞ്ഞു. അദ്ദേഹം പറഞ്ഞു: വിപ്ലവത്തിനുമുമ്പ് ഈജിപ്ത് വലിയൊരു കടമ്പ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞുപോയ ഭരണവ്യവസ്ഥകള്‍ വികസനത്തിന്റെ എല്ലാ പദ്ധതികള്‍ക്കും അനുമതി നിഷേധിക്കുകയായിരുന്നു. അന്ന് ഈജിപ്ഷ്യന്‍ ജനതയ്ക്ക് ആകെ അറിഞ്ഞിരുന്നത് തങ്ങളുടെ ഫുട്‌ബോള്‍ കളിക്കാര്‍ അടിക്കുന്ന ഗോളുകള്‍ക്കൊപ്പം കൈയടിക്കാനായിരുന്നു. എന്നാല്‍, വിപ്ലവാനന്തരം, നമുക്കാര്‍ക്കും ഇനി ഇത്തരം ജനക്ഷേമ പദ്ധതികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അല്ലാഹുവിന്റെയടുത്ത് യാതൊരു ഒഴികഴിവും ഇല്ല.
അദ്ദേഹം തുടരുന്നു: നാം നിരക്ഷരരായിരിക്കെ, നാമെങ്ങനെ اقرأ എന്ന സമുദായമാകും? വിശുദ്ധ ഖുര്‍ആന്‍ 970 തവണയാണ് علم  (അറിവ്) എന്ന പദം ആവര്‍ത്തിച്ചിട്ടുള്ളത്. ഓരോ പേജിലും അറിവ് എന്ന പദത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനും ഹദീസും വിജ്ഞാനത്തെ എത്രയാണ് പ്രേരിപ്പിച്ചിരിക്കുന്നത്!
العلم قوة (വിജ്ഞാനം ശക്തിയാണ്) എന്ന പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചും നമ്മുടെ നാട്ടിന്റെ നിരക്ഷരത 100 ശതമാനം ഉന്മൂലനം ചെയ്യാനാണ് പദ്ധതി ഇടുന്നത്. ഈജിപ്തില്‍ 17 മില്യന്‍ പ്രജകള്‍ നിരക്ഷരരാണെന്നത് ഏറ്റവും അപമാനമാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി പദ്ധതിക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത വിവരം അദ്ദേഹം സദസ്സിനെ അറിയിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി വൈകുന്നേരം ഈജിപ്തിലെ മുഴുവന്‍ വിദ്യാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുമതി നല്‍കിയ വിവരവും അംറ്ഖാലിദ് സദസ്യരെ അറിയിച്ചു. ശേഷം നടന്ന ചര്‍ച്ചകളില്‍ ആവേശഭരിതമായ കാര്യങ്ങളാണ് അരങ്ങേറിയത്. തീര്‍ത്തും അന്ധനായ മുസ്തഫ എന്ന യുവാവ് ഈ പദ്ധതിയുമായി സഹകരിക്കുന്ന വിവരം പങ്കുവെച്ചു. തന്റെ അന്ധത തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒട്ടും വഴിമുടക്കിയിട്ടില്ല എന്നദ്ദേഹം പറയുകയുണ്ടായി. പിന്നീട് മുഹമ്മദുല്‍ ഹമാമിസ് സദസ്സിനെ വികാരഭരിതനായി ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. വിപ്ലവ ഈജിപ്ത് തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാന്‍ മറ്റാരെയും ചുമതലപ്പെടുത്തുന്നില്ല. മുമ്പ് ഭരണാധികാരിയായിരുന്നു നമ്മുടെ ഭാഗധേയം നിശ്ചയിച്ചിരുന്നത്. ഇന്ന് ആ അവസ്ഥ മാറി. നാം -ജനത- എത്രയും വേഗം ഉണര്‍ന്നെണീറ്റ് നമ്മുടെ ഭാഗധേയത്തിന്റെ കടിഞ്ഞാണ്‍ നാം തന്നെ നിയന്ത്രിക്കുകയും നാം തന്നെ മാറ്റത്തിന് ദൃഢപ്രതിജ്ഞ ചെയ്യുകയും വേണം.
പിന്നീട് ഗാസയില്‍നിന്ന് റഫഹ് ടണല്‍ വഴി വന്ന صناع الحياة വളണ്ടിയര്‍മാരായ രണ്ട് യുവാക്കളെ അംറ്ഖാലിദും സദസ്യരും കൂടി സ്വാഗതം ചെയ്തു. സമ്മേളന ഹാളിനെ നിമിഷങ്ങളോളം ശബ്ദമുഖരിതമാക്കി. ശേഷം അംറ്ഖാലിദിനോട് പ്രസിഡന്റ്സ്ഥാനത്തേക്കുള്ള നോമിനേഷനെ സംബന്ധിച്ച് സദസ്സില്‍നിന്ന് ചോദ്യമുയര്‍ന്നു. അദ്ദേഹത്തിനുവേണ്ടി ********** ലെ മുഹമ്മദ് മുഅ്മിന്‍ എന്ന വളണ്ടിയര്‍ പറഞ്ഞ മറുപടി വളരെ ഹൃദ്യമായിരുന്നു. ''സമ്മതിദായകരില്‍ പകുതിയോളം നിരക്ഷരരായ (17 മില്യന്‍) ഒരു ജനതക്കെങ്ങനെ തങ്ങളുടെ ഭാവി ഭരണാധികാരിയെ തിരഞ്ഞെടുക്കാനാവും? അവര്‍ക്ക് എഴുത്തും വായനയും അറിയില്ല. ഓരോ സ്ഥാനാര്‍ഥികളും മുന്നോട്ടു വെക്കുന്ന കാര്യങ്ങള്‍ അവര്‍ സ്വന്തം വായിച്ചു മനസ്സിലാക്കേണ്ടതില്ലേ? വളരെ കൃത്യവും സൂക്ഷ്മവുമായി നടക്കേണ്ട ഈ പ്രക്രിയയില്‍ അവരുടെ അജ്ഞതയെ എങ്ങനെയൊക്കെ ചൂഷണം ചെയ്യപ്പെടും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ? അതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചയേക്കാള്‍ ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്നത് സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുന്ന ചര്‍ച്ചകളാണ്.''
സദസ്സില്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തകര്‍ ഹൃദ്യമായ ധാരാളം അനുഭവങ്ങള്‍ പങ്കുവെച്ചു. അഞ്ചുവര്‍ഷം മുമ്പ് തന്റെ മുത്തശ്ശിയെ സാക്ഷരയാക്കിയ അനുഭവം ഒരു യുവാവ് പറഞ്ഞു. ഇന്നവര്‍ പ്ലസ്ടുവിലാണത്രെ! ഇന്നവര്‍ സ്വന്തമായി തന്റെ അയല്‍വാസികളെ പഠിപ്പിക്കുന്നുണ്ട്. അപ്രകാരം, ഒരുകൂട്ടം എഞ്ചിനിയര്‍മാര്‍ തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകള്‍ വൈകുന്നേരം തുറന്ന് സാക്ഷരതാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്ന വിവരവും സദസ്സ് ആവേശത്തോടെ വരവേല്‍ക്കുകയുണ്ടായി.


വാല്‍ക്കഷണം: നമ്മള്‍ 100 ശതമാനം സാക്ഷരര്‍. പക്ഷേ, ഇന്നും വിദ്യാര്‍ഥികളില്‍തന്നെ നിരക്ഷരര്‍ ഉണ്ട് എന്നതാണ് സത്യം. യുവപ്രബോധകരായ صناع الحيوة ഏറ്റെടുത്ത ദൗത്യം കഠിനതരമാണ്. അല്ലാഹു അവരെ സഹായിക്കട്ടെ.
നമുക്കും ഈ ലേഖനം പ്രചോദകമാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്,
നിങ്ങളുടെ സബിത ടീച്ചര്‍
വസ്സലാം

3 comments:

  1. വിദ്യ സര്‍വ്വ ധനാല്‍ പ്രധാനം ..... അറിവില്ല എന്ന തിരിച്ചറിവാണ് അറിവ് ......

    ReplyDelete
  2. appozhekkum Abid thenga odachu...aadya comment thanne kollaam...kazhambu kuravaanengilum totally good


    Chinayil poyittanengilum Vidya nedanam ennu rasool ( S.A.W) paranjittundalle,,ithinte Hadees ariyichu tharumo EBI

    ReplyDelete