Monday, November 28, 2011

ജനങ്ങളുടെ ജീവിതം കൊണ്ട് രാഷ്ട്രീയം കളിക്കരുത്‌

അച്ഛാ അച്ഛാ പുലി എന്ന് പറഞ്ഞപോലെ ഒരു ദിവസം ശരിക്ക് പുലി വരും. കാലം കുറേയായി മുല്ലപ്പെരിയാർ പൊട്ടാൻ തുടങ്ങീട്ട്. ഞാൻ ജോലിക്ക് കയറിയിട്ട് 32 കൊല്ലമായി. കൃത്യം പറഞ്ഞാൽ 1979 ജൂൺ 22ന്. അന്നാളിൽ ഇന് പൊട്ടും എന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതുവരെ പൊട്ടിയിട്ടില്ല. പക്ഷേ, പൊട്ടും എന്നുറപ്പാണ്. ഇടയ്ക്കിടയ്ക്ക് ഭൂമിയും കുലുങ്ങുന്നുണ്ടവിടെ. പൊട്ടിയാലത്തെ ദുരന്തം വിവരിക്കുന്നതു കേട്ടിട്ട്, ആലപ്പുഴ മുഴുവൻ തെങ്ങിൻതോപ്പുകളടക്കം കടലിലൊലിച്ചു നടക്കുമത്രെ. എറണാകുളം, കൊച്ചി ഒക്കെ പോകും. തൃശ്ശൂർ ജില്ലയുടെ പകുതിയും പോകും. ഈ പാവപ്പെട്ട ഞങ്ങളും പെടും. ഇതൊക്കെയായിട്ടും കേന്ദ്രത്തിനിടപെടാൻ ചില പ്രശ്‌നങ്ങളുണ്ടെന്ന് പത്രങ്ങളിൽ വാർത്ത.


സുഹൃത്തുക്കളേ, കേരളത്തിന്റെ കാമ്പായ ഈ അഞ്ച് ജില്ലകളെ രക്ഷിക്കാൻ നിങ്ങൾക്കൊന്നും ഒരു ബഹുജന പ്രക്ഷോഭവും നടത്താനാകുന്നില്ലേ? ആരും ഒരനക്കവും ഇല്ല. ഒരു കലാപം ഉണ്ടായേക്കും, ഇതേപ്പറ്റി കൂടുതൽ ചിന്തിച്ചാൽ. ഇതിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ 999 സിനിമ തമിഴ്‌നാട്ടിൽ നിരോധിച്ചപോലെ മുല്ലപ്പെരിയാർ വാർത്തകളും നിരോധിക്കാനുള്ള കാരുണ്യമെങ്കിലും ഈ സാധുക്കളായ കേരളക്കാരോട് കാണിക്കുക. ദൽഹിക്കെന്താ, കേരളം ഒരു കുഞ്ഞുവാലല്ലേ?
സുഹൃത്തുക്കളേ, നാമൊരിക്കലും ഈ രാഷ്ട്രീയക്കാരെ നമ്പരുത്; അല്പം പോലും. ദുരിതപ്പെടാൻ പോകുന്നത് സാധുക്കളായ ലക്ഷങ്ങൾ. ഇറങ്ങിപ്പുറപ്പെടുക, നിരപരാധികളെ നിഷ്ഠൂരമായ വിധിക്ക് വിട്ടുകൊടുക്കാതിരിക്കുക. ഈ ഭൂമിയിൽ പരിഹാരമില്ലാത്തവ ഒരു വിഷയവുമില്ല. ക്ഷമ എന്ന് ഇതിന് പേര് പറയാനാവില്ല. ഷണ്ഡത്വം എന്ന് പറയാം. അതിനാൽ, ആൺകുട്ടികളുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാക്കുക. ഒരു ജനത തുടച്ചുനീക്കപ്പെട്ടിട്ട് വിലപിക്കാൻ വരണ്ട ആരും. നാം തന്നെ ഉണ്ടാക്കിയ അപകടത്തെ നാം തന്നെ നീക്കുക - ഉണരൂ!

Saturday, November 26, 2011

'വഴിവെളിച്ചങ്ങൾ' - ചില ചിന്തകൾ

മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെയും സുഹൃത്തായ അരുൺ തിവാരിയും കൂടിയുള്ള ഒരു സംഭാഷണമായ 'വഴിവെളിച്ചങ്ങൾ' എന്ന പുസ്തകം അവിചാരിതമായാണ് വായിക്കാനിടവന്നത്. എ.പി.ജെയെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന പല ധാരണകളും തിരുത്താൻ ആ പുസ്തകത്തിന് കഴിഞ്ഞു - അദ്ദേഹത്തിന്റെ ആത്മീയ ചിന്തകളും ഉൾക്കാഴ്ചകളുമാണ് എന്നെ ആകർഷിച്ചത്. മനുഷ്യന് ചെന്നെത്താൻ പറ്റാവുന്ന തലങ്ങളിലേക്ക് അദ്ദേഹം ആത്മീയമായും ഭൗതികമായും എത്താൻ ശ്രമിച്ചിട്ടുണ്ട്.

അദ്ദേഹം തികഞ്ഞ ഏകദൈവ വിശ്വാസിയും പരലോക വിശ്വാസിയും പ്രവാചകൻ (സ)യെ ബഹുമാനിക്കുന്ന ആളുമാണ് എന്ന് നമുക്ക് ആ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലാകും. ഒപ്പംതന്നെ ഭാരതത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിച്ചുകടന്നുപോയ ആത്മീയാചാര്യന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നു. പറഞ്ഞുകേട്ടതിൽനിന്നും തികച്ചും ഭിന്നൻ. പല കുടില മനസ്‌കരും അദ്ദേഹത്തെ ഒരു മതനിരാസിയായി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ഈ പുസ്തകത്തിലൂടെ വായനാസഞ്ചാരം നടത്തുന്ന ആൾക്ക് അദ്ദേഹത്തിലെ വിശ്വപൗരത്വം മനസ്സിലാക്കാൻ സാധിക്കും. തികച്ചും ദരിദ്രമായ കുടുംബത്തിൽനിന്നു വന്ന് ഏറ്റവും നല്ല പ്രസിഡന്റ് എന്ന പദവി അലങ്കരിക്കാൻ അദ്ദേഹത്തിന് കഴിയുകയുണ്ടായി. ഇന്ത്യാരാജ്യത്ത് നീതിയും സത്യവും സമത്വവും പുലരാൻ അദ്ദേഹം എത്രമാത്രം ആഗ്രഹിക്കുന്നു എന്നത് പുസ്തകത്തിലെ എല്ലാ വരികളിലൂടെയും ദൃശ്യമാകുന്നു. എ.പി.ജെക്ക് തുല്യം എ.പി.ജെ. മാത്രം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചുക്കാൻ പിടിച്ച്, ചില ശ്രമങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്ത മുഹൂർത്തങ്ങളിലൂടെ അദ്ദേഹവും സഹപ്രവർത്തകരും നടന്നുനീങ്ങിയപ്പോഴുള്ള മാനസികാവസ്ഥകളെ സാധാരണക്കാരായ നമുക്കുപോലും ഏറ്റുവാങ്ങാൻ സാധിക്കുംവിധത്തിൽ പുസ്തകത്തിൽ തിവാരി വിവരിച്ചിട്ടുണ്ട്. പലപ്പോഴും നമ്മുടെ ബഹിരാകാശയജ്ഞങ്ങൾ വീണുടഞ്ഞപ്പോൾ, ഇന്ത്യക്കാരൻ ചെയ്താൽ ഇങ്ങനെയിരിക്കും എന്നൊരു നിരാശാമനസ്സ് മലയാളിയുടെ കൂടെപ്പിറപ്പാണ്. പുസ്തകം വായിച്ച്, നമ്മുടെ മഹാന്മാരായ ശാസ്ത്രജ്ഞർ അതിന്റെ പിന്നിൽ ചെലവഴിച്ച ത്യാഗം മനസ്സിലാകുമ്പോൾ, നമ്മുടെ ചിന്തകൾ തീർച്ചയായും ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനിക്കാൻ തുടങ്ങും. പ്രതികൂല സാഹചര്യങ്ങളിലൂടെ നമ്മുടെ പ്രതിഭകളും അവരുടെ ലക്ഷ്യങ്ങൾ നേടുന്നുണ്ടല്ലോ. സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെതിരിൽ, നാം ചെയ്യുന്ന ഏതൊരു ചെറുതും വലുതുമായ ത്യാഗപരിശ്രമങ്ങൾ ജിഹാദാണെന്ന് -പുണ്യയുദ്ധമാണെന്ന്- മറക്കാതിരിക്കുക.

ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന ചില വേദനകൾ പ്രിയപ്പെട്ടവരുമായി പങ്കുവെക്കാതെ നീങ്ങാനാവില്ല. ആർ.ആർ.എൽ (Regional Research Lab) ൽനിന്ന് മൈക്രോവേവിൽ ഡോക്ടറേറ്റ് എടുത്ത ഒരു മുസ്‌ലിം യുവാവ് ഏതൊക്കെയാ അബദ്ധ ധാരണകൾക്കടിപ്പെട്ട് വെറും 'മതവാദി'യായി മാറി. ഇസ്‌ലാം അത്തരക്കാരുടെ കൈകളിൽ കിടന്ന് ശ്വാസം മുട്ടുകയാണ്. അവർക്ക് ദൈവം നൽകിയ വിദ്യയാകുന്ന അനുഗ്രഹത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വഴിതിരിച്ചുവിടാതെ, കുടത്തിലെ വിളക്കുപോലെ മറച്ചുവെച്ചിരിക്കുകയാണ്. ആർക്കാണ്, എവിടെയാണ് പിഴച്ചത്? ഇസ്‌ലാമിക വിജ്ഞാനം എന്നാൽ കുറേ അറബി-ഇസ്‌ലാമിക ഗ്രന്ഥ വായനകളും തദനുസൃതമായ പരിശ്രമങ്ങളും മാത്രമാണെന്ന് ഈ സമൂഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചപോലെ. العلماء ورثة الأنبياء (പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികൾ). എന്നാൽ മുസ്‌ല്യാക്കാന്മാരും മൗലവിമാരും മാത്രമാണെന്ന് നാമെല്ലാവരും തെറ്റിദ്ധരിച്ചുപോയി. ഈ ധാരണ മാറിക്കിട്ടിയാൽ ലോകം രക്ഷപ്പെടും. ഇസ്‌ലാമും ഖുർആനുമൊന്നും മനുഷ്യസമൂഹത്തിനുള്ള ദൈവിക സമാനമാണെന്ന് ലോകത്തിന് ബോധ്യം വരും. ബോധ്യവും ബോധവും ഉള്ളവരുടെ എല്ലാ ശ്രമങ്ങളും ആ രംഗത്തേക്ക് തിരിയട്ടെ എന്ന് വിനയത്തോടെ അപേക്ഷിക്കുന്നതോടൊപ്പം എ.പി.ജെയുടെ 'വഴിവെളിച്ചങ്ങളെ' എല്ലാ മതക്കാരും പാർട്ടിക്കാരും വായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിർത്തട്ടെ.

സ്വന്തം സബിത