Monday, December 10, 2012

ഇനിയും ഈ അനീതി നിര്‍ത്തരുതോ

സേവ് മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൗലവിയെ ഈയിടെ കാണാന്‍ സൗകര്യപ്പെടുകയുണ്ടായി. കുറേക്കാലമായി അവശനും രോഗിയുമായ ഒരാളോട് നമ്മുടെ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന അതിക്രമം മനസ്സിന്റെ ഉള്ളറകളെ പൊള്ളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഅ്ദനിയെ ഒന്ന് നേരില്‍ കാണണമെന്നുള്ള ഒരു വലിയ ആഗ്രഹം മനസ്സില്‍ ഉണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഷഹീര്‍ മൗലവിയെ വീട്ടില്‍ അതിഥിയായി കിട്ടിയപ്പോള്‍ ഏതായാലും ഇസ്‌ലാം പാഠശാല എന്ന ബൈലക്‌സ് ക്ലാസ്‌റൂമില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ സൗകര്യപ്പെടുത്തണമെന്ന് തോന്നി. ഉടന്‍ അതിനുള്ള സംവിധാനങ്ങള്‍ ശരിയാക്കി. പലരും അദ്ദേഹത്തിന്റെ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.

മഅ്ദനിയുടെ അവസ്ഥ ഷഹീര്‍ മൗലവി വിവരിക്കുകയുണ്ടായി. കാഴ്ചശക്തി മിക്കവാറും നഷ്ടപ്പെട്ടുകഴിഞ്ഞു. ചെറിയ നിഴലാട്ടം ആയിട്ടേ എല്ലാം കാണുന്നുള്ളുവത്രെ. പ്രമേഹരോഗത്തിന്റെ എല്ലാ കെടുതികളും ഉണ്ട്. കാലിന് മരവിപ്പാണത്രെ! ചികിത്സ സ്വന്തം ചെലവില്‍ നടത്തണം! ഇന്ത്യാ രാജ്യമേ, നീ നാണിക്കുന്നുണ്ടോ? അയാള്‍ കുറ്റക്കാരനാണെങ്കില്‍ എത്രയും വേഗം ശിക്ഷിക്കൂ. (കുറ്റക്കാരനല്ലെന്ന് ഇവര്‍ക്കുതന്നെ ബോധ്യമുള്ളതു കൊണ്ടാണല്ലോ മുമ്പത്തെപ്പോലെതന്നെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത്). ഇല്ലെങ്കില്‍ എത്രയും വേഗം പുറത്തു വിടൂ. അല്ലെങ്കില്‍ നിന്റെ മുഖത്തെ ഒരു തീരാകളങ്കമായിരിക്കും അത്. 


നിയമവശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. പക്ഷേ, ഷഹീര്‍ മൗലവിയില്‍നിന്ന് മനസ്സിലായത്, മഅ്ദനി വലിയ നീതിനിഷേധത്തിന്റെ ഇരയാണെന്നാണ്. മാത്രമല്ല, ആയിരക്കണക്കിനു മുസ്‌ലിം യുവാക്കള്‍ ഇതുപോലെ ഇന്ത്യന്‍ ജയിലുകളിലുണ്ട്; കേസ് നടത്താന്‍ കാശില്ലാതെ, കേസ് നടത്താന്‍ വക്കീലന്മാരില്ലാതെ... പതിനാലും അതിലധികവും വര്‍ഷങ്ങള്‍ തീവ്രവാദ മുദ്രകുത്തി കല്‍ത്തുറുങ്കിലടയ്ക്കപ്പെട്ട് അവസാനം നിരപരാധിയെന്നു പറഞ്ഞ് കോടതി വിട്ടയക്കുന്നവര്‍. അവരുടെ ജീവിതവും കുടുംബവും തൊഴിലുമെല്ലാം നഷ്ടപ്പെടുന്നു. പോലീസും ഭരണകൂടവും ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി തീവ്രവാദം ചാര്‍ത്തി മീഡിയകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെക്കുറിച്ച് ഒരു സ്വതന്ത്രമായ അന്വേഷണമോ നിരീക്ഷണമോ കൂടാതെ പോലീസിന്റെ/ഭരണകൂടത്തിന്റെ ഭാഷ്യം തൊണ്ട തൊടാതെ പകര്‍ത്തി, വേണമെങ്കില്‍ സ്വന്തമായി കുറച്ചുകൂടി അപസര്‍പ്പക കഥകള്‍ മെനഞ്ഞ് ആഘോഷിക്കുന്ന മാധ്യമങ്ങള്‍ അപ്പോള്‍ നിശ്ശബ്ദരായിരിക്കും. പടച്ചവനേ, ഞങ്ങള്‍ ജീവിക്കുന്നത് ഇത്രയും അനീതി നിറഞ്ഞ ലോകത്താണോ? എന്താണിതിനൊരു പ്രതിവിധി? ഈ ഉമ്മത്തിനെ ഇത്രമാത്രം നിന്ദ്യതയിലേക്ക് വിട്ടതാരാണ്?

തീ തുപ്പുന്ന പ്രസംഗങ്ങളാണ് ശശികല ടീച്ചര്‍ പുറത്തു വിടുന്നത്. ഒരു സമുദായത്തെ പരസ്യമായി അങ്ങേയറ്റം പരിഹസിക്കുന്ന പ്രസംഗങ്ങള്‍; ഒരു സ്ത്രീയാണെന്ന വിചാരം പോലുമില്ലാതെ. അതിലും പരിതാപകരം കുഞ്ഞുങ്ങള്‍ക്ക് വിദ്യ പകര്‍ന്നുനല്‍കുന്ന ഒരു അധ്യാപിക കൂടിയാണവര്‍! അവജ്ഞ തോന്നുകയാണവരോട്. ഇവിടെ വലിയ സൗഹാര്‍ദ്ദതയില്‍ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ നേരെയാണ് അവര്‍ പല്ലിളിച്ചുകാട്ടുന്നത്. ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ഹിന്ദുവും മുസ്‌ലിമും ഉള്ള നാടാണ് കേരളം. ഇവിടേക്കുകൂടി വിഷയം ഒഴുക്കാനാണ് ടീച്ചര്‍ ശ്രമിക്കുന്നത്. അതൊന്നും ഭരണകൂടമുള്‍പ്പെടെ ആരും കാണുന്നില്ലേ? ഹിന്ദു ഉണര്‍ന്നാല്‍ ഇനിയും പള്ളികള്‍ തവിടുപൊടിയാകും എന്നൊക്കെയാണ് പറയുന്നത്. വാസ്തവത്തില്‍ ഗവണ്മെന്റിന് ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ? ഒരു മുസ്‌ലിമാണ് ഇത് പറയുന്നതെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും 'മുസ്‌ലിംകളേ, നിങ്ങള്‍ അമ്പലങ്ങള്‍ തകര്‍ക്കൂ' എന്ന് പറഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും? അമൃതാനന്ദമയിയുടെ സദസ്സില്‍ കയറി ഉച്ചത്തില്‍ സംസാരിച്ചതിന് ഒരു മനോനില തെറ്റിയ യുവാവിനെ തല്ലിക്കൊന്ന നാടാണിത്. മതഭ്രാന്ത് കയറുന്നവര്‍ സമൂഹത്തെ മൊത്തത്തില്‍ നാശത്തിലേക്കും അസ്വസ്ഥതയിലേക്കും തള്ളിവിടുകയാണ്.

പല മനഃസ്ഥിതിക്കാരും ചോദിച്ച പലതരം ചോദ്യങ്ങള്‍ക്ക് ഷഹീര്‍ മൗലവി വളരെ പക്വമായ മറുപടി നല്‍കുകയുണ്ടായി. ശത്രുവിനോടായാലും അനീതി വരരുതെന്നത് നല്ല മനുഷ്യരുടെ പൊതുവിലും ഇസ്‌ലാമിന്റെ വിശേഷിച്ചും ഒരു നിര്‍ബന്ധമാണ്. ആ നിലയ്ക്കാണ് മഅ്ദനിക്കും അതുപോലുള്ളവര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളെയും സംഘടിപ്പിക്കുന്നത്. സെബാസ്റ്റ്യന്‍ പോള്‍ സാറൊക്കെ എപ്പോള്‍ വിളിച്ചാലും വളരെ താല്‍പര്യത്തോടെ എല്ലാ കാര്യങ്ങളിലും സഹകരിക്കാറുണ്ടെന്നും അത്തരം സുമനസ്സുകള്‍ ധാരാളമായി നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയ ഒരു കാര്യം കൂടി ഇതോടൊപ്പം കുറിക്കാം. നാം ഒന്നോര്‍ത്തുനോക്കുക - ഒരു കാലില്ലാത്ത മനുഷ്യന്‍, കടുത്ത പ്രമേഹരോഗി, കാഴ്ച നഷ്ടപ്പെട്ടുതുടങ്ങി. അത്തരം ഒരാള്‍ക്ക് ഭാര്യയുടെ, അല്ലെങ്കില്‍ അടുത്തവരുടെ സഹായം എത്രമാത്രം ആവശ്യമായിരിക്കും. വീണ്ടും എനിക്കലറിക്കരയാനാണ് തോന്നുന്നത്. ഇന്ത്യാ മഹാരാജ്യമേ, ഇയാള്‍ നിരപരാധിയാണെന്നു തെളിഞ്ഞാല്‍ നീയും അനീതിയുടെ നാട് എന്ന് മുദ്രകുത്തപ്പെടും. കരിമ്പട്ടികയിലായിരിക്കും നിന്റെ സ്ഥാനം. മുകളില്‍ ഒരു ദൈവം ഉണ്ടെങ്കില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ജനം തിരിച്ചറിയും, തീര്‍ച്ച. തങ്ങള്‍ ഇത്രയ്ക്ക് നെറികെട്ട ഒരു രാജ്യത്തെ പൗരന്മാരാണോ എന്ന് സ്വയം ചോദിക്കാന്‍ തുടങ്ങും. ഇന്ത്യ എന്ന മഹത്തായ ജനാധിപത്യരാജ്യത്ത് നീതി പുലരും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

അങ്ങനെ ഭാര്യയുടെയും ഉറ്റവരുടെയും സഹായം ആവശ്യമുള്ള മനുഷ്യന്‍ ജയിലിനുള്ളില്‍ കഴിയുകയാണ്. ചര്‍ച്ചയില്‍ ലണ്ടനില്‍നിന്നും സഹയാത്രി എന്ന ഒരാള്‍ മഅ്ദനി സാഹിബിന്റെ മാനസികാവസ്ഥയെപ്പറ്റിയാണ് അന്വേഷിച്ചത്. ഇത്രമാത്രം ശാരീരിക അവശതയനുഭവിച്ചിട്ടും മഅ്ദനിയുടെ ആത്മധൈര്യത്തിനും വിശ്വാസത്തിനും അല്പം പോലും ചാഞ്ചല്യം സംഭവിച്ചിട്ടില്ല. കരുത്ത് കൂടിയിട്ടേയുള്ളൂ. കാലാകാലങ്ങളില്‍ സത്യത്തിനും നീതിക്കും വേണ്ടി നിന്നവരുടെയും പ്രവാചകന്മാരുടെയും ചരിത്രം മറ്റൊന്നല്ല. ഓരോ പരീക്ഷണങ്ങളും നമ്മെ സ്ഫുടം ചെയ്യുകയാണ്. തന്റെ കാര്യമോര്‍ത്ത് ആരും അല്പം പോലും വിഷമിക്കേണ്ട എന്നും താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചത്രെ! പരിഭവമോ നിരാശയോ അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ലത്രെ! ഇപ്പോള്‍ കാഴ്ചശക്തിയില്ലാത്തതിനാല്‍ വായിക്കാന്‍ ആവുന്നില്ല. അതിനാല്‍ത്തന്നെ പുസ്തകങ്ങളൊക്കെ തിരിച്ചുകൊടുത്തയച്ചത്രെ. ഇനി താന്‍ വായിക്കേണ്ട എന്നായിരിക്കും അല്ലാഹുവിന്റെ വിധി. താന്‍ ആ വിധിയും സന്തോഷം സ്വീകരിക്കുന്നു. മഅ്ദനിയുടെ ഈ കരുത്താണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. എന്നിലെ വിശ്വാസത്തിന് കരുത്ത് പകരുന്നത്. അതോര്‍ക്കുമ്പോള്‍ അദ്ദേഹത്തെ എത്രയും വേഗം ഒന്ന് പോയിക്കാണണമെന്ന് മനസ്സ് ശക്തമായി ആവശ്യപ്പെടുകയാണ്. നാം ചരിത്രത്തില്‍ വായിച്ചറിഞ്ഞ മനുഷ്യരുടെ പിന്‍തലമുറക്കാരനെ ഒരുനോക്ക് കാണാനെങ്കിലും ആഗ്രഹിക്കാത്തവര്‍, അദ്ദേഹത്തിന് ഊര്‍ജം ഉള്‍ക്കൊള്ളാന്‍ ആശിക്കാത്തവര്‍ മനുഷ്യസ്‌നേഹികളില്‍ ഉണ്ടാവില്ല.

വീട്ടുതടങ്കലിലായ പോലെയുള്ള അദ്ദേഹത്തിന്റെ പ്രിയപത്‌നി സൂഫിയയും ചരിത്രവനിതകളിലെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ആ മനസ്സുകളിലെ നൊമ്പരങ്ങള്‍... ഏതൊരു സ്ത്രീഹൃദയത്തെയാണ് ഉലയ്ക്കാത്തത്! മാതാപിതാക്കളെ കഴിഞ്ഞാല്‍ ഒരു സ്ത്രീ ഏറ്റവും സ്‌നേഹിക്കുന്നത് തന്റെ ഇണയെ ആയിരിക്കും. ആ ഭാഗ്യത്തിന്റെ പുറത്തും ചങ്ങലകളിടുന്നവര്‍... ആധുനിക ഫറോവമാര്‍... അവര്‍ക്ക് മൂസയെ കൊല്ലാനായില്ല. ആയിരക്കണക്കിന് മൂസമാര്‍ പുനര്‍ജനിച്ചില്ലേ? ആ യാത്രാസംഘത്തില്‍ അണിചേരാനുള്ളവര്‍ ഇനിയും ജനിക്കാനിരിക്കുന്നു. കംസനെ കൊല്ലുന്നത് ഭയന്ന് ശ്രീകൃഷ്ണനെ കൊല്ലാന്‍ പലവിധ സൂത്രങ്ങള്‍ ഒപ്പിച്ചില്ലേ പണ്ട്. എന്നിട്ടെന്തുണ്ടായി. കൃഷ്ണനോ കംസനോ ചരിത്രഗതി നിയന്ത്രിച്ചത്? ഇതൊന്നും ആരും ഓര്‍ക്കാതെ പോവുകയാണെങ്കില്‍ മത-വേദഗ്രന്ഥങ്ങള്‍ കൊണ്ടെന്തു പ്രയോജനം?

സ്വന്തം ടീച്ചര്‍

Wednesday, December 5, 2012

മനുഷ്യനെ മോശമാക്കുന്ന ചില ദുശ്ശീലങ്ങള്‍

എന്താണ് ഇസ്‌ലാമികപ്രബോധനം? നാം കുറേ കേള്‍ക്കാറുള്ള ഒരു വാചകമാണ്. ഇസ്‌ലാം പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജീവിതവ്യവസ്ഥയാണ്. അതിനെ പ്രബോധനം ചെയ്യുക സാധ്യമാണോ? അപ്പോള്‍ പ്രബോധനം എന്നതിന്റെയും അര്‍ഥതലങ്ങളില്‍ നമുക്ക് വ്യത്യാസം കണ്ടെത്താനാകും.
 

നാം ഇഷ്ടപ്പെടുന്ന ഒരാശയം നാം ജീവിതത്തിലേക്ക് പകര്‍ത്തുന്നു. അതങ്ങനെ നമ്മുടെ സ്വഭാവത്തെയും ജീവിതരീതികളെയും സ്വാധീനിക്കുന്നു. നാം ആ സ്വഭാവവുമായി മുന്നോട്ടു പോകുമ്പോള്‍ സാമൂഹ്യ ജീവിത ഇടപാടുകളില്‍നിന്ന് നമുക്ക് പല നല്ല സ്വഭാവങ്ങളും കണ്ടെത്താനാകുന്നു. നാം അത് പരസ്പരം കൈമാറ്റം നടത്തുന്നു. അങ്ങനെ നല്ല സ്വഭാവശീലങ്ങളുടെ ഒരു ആകെത്തുകയാകാന്‍ മനുഷ്യന് കഴിയുന്നു. എന്നാല്‍, മനുഷ്യനിലെ ഒരിക്കലും മാറാത്ത - തേച്ചാലും മായ്ച്ചാലും പോകാത്ത - ചില ശീലങ്ങളും സ്വഭാവങ്ങളും ഉണ്ട്. സത്യത്തില്‍ ആ (ദു)ശ്ശീലങ്ങള്‍ മനുഷ്യന്റെ അത്യന്താപേക്ഷികതയും ആണ്.

സ്‌കൂള്‍ യുവജനോത്സവം എല്ലായിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ സത്യത്തില്‍ അസാധാരണമായ ഒരു പോരാട്ടമാണ് നടക്കുന്നത്. ഒന്നാംസ്ഥാനം ലഭിക്കാത്ത കുട്ടികളും അധ്യാപകരും അസ്വസ്ഥരാകുന്നു. ദേഷ്യപ്പെടുന്നു. നിരാശരാകുന്നു. ജഡ്ജസിന്റെ കള്ളക്കളിയാണെന്ന് പറയുന്നു. മനുഷ്യമനസ്സ് അതിന്റെ എല്ലാ തിന്മകളെയും വലിച്ച് പുറത്തിട്ട് സമാധാനം നേടാന്‍ കഠിനയത്‌നം ചെയ്യുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ അപരനെ അംഗീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. വാസ്തവത്തില്‍ മനസ്സ് ഒരിക്കലും കൂട്ടാക്കാത്ത ശ്രമകരമായ ഒരു പ്രക്രിയയാണത്.

 ഇമാം ഗസ്സാലി (റ) അസൂയയെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് ചില സത്യങ്ങള്‍ പുറത്ത് വലിച്ചിടുന്നുണ്ട്. നമുക്ക് നമ്മെത്തന്നെ അളന്നുനോക്കാന്‍ പറ്റുന്ന അളവുകോലുകള്‍. നാം പലപ്പോഴും പറയും, എനിക്ക് അസിയ എന്ന ദുര്‍ഗുണം ഇല്ല എന്ന്. ഗസ്സാലിയുടെ വാക്കുകള്‍ നമുക്കൊന്ന് നോക്കാം. നിന്റെ അതേ നിലവാരത്തിലുള്ള ആളുകള്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമ്പോള്‍ നിന്റെ മനസ്സിന് ചൊറിച്ചിലനുഭവപ്പെടാറുണ്ടോ? അല്ലെങ്കില്‍ നിന്റെ അതേ സ്ഥാനത്തുള്ള, പ്രായക്കാരായ പിതൃസഹോദരി പുത്രന്മാരോടും മറ്റും അസൂയ തോന്നാറുണ്ടോ? എങ്കില്‍ നീ അസൂയയില്‍നിന്ന് മോചിതനല്ല.
 

നമുക്ക് സ്‌കൂള്‍ യുവജനോത്സവത്തിലേക്കുതന്നെ പോകാം. സബ്ജില്ലയിലെ എന്റെ കാറ്റഗറിയിലുള്ള സ്‌കൂളുകാരോട് എന്നും എനിക്കസൂയ ആയിരുന്നു. അല്ലെങ്കില്‍, നമുക്ക് ലഭിക്കേണ്ട ട്രോഫി അവര്‍ കൊണ്ടുപോകുമ്പോള്‍ ഒരു എടങ്ങേറ്. നമ്മുടെ മനസ്സ് ഓരോ കാരണങ്ങള്‍ തേടും. പക്ഷേ, കുറേക്കാലമായി മനസ്സിനെ പാകപ്പെടുത്തുകയാണ്. അവരുടെ ടീച്ചര്‍മാര്‍ ഞങ്ങളേക്കാള്‍ നല്ല അധ്യാപകരായതിനാലും അവരുടെ കുട്ടികള്‍ ഞങ്ങളുടെ കുട്ടികളേക്കാള്‍ പരിശ്രമശാലികളുമായതിനാലാണ് അവര്‍ ഒന്നാംസ്ഥാനത്ത് എത്തുന്നത്. എന്നാലും എടങ്ങേറ് തീര്‍ത്തും മാറുന്നില്ല. നഷ്ടബോധം. ഇവിടെയാണ് അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം രക്ഷക്കെത്തുന്നത്. അതും ഇമാം അവര്‍കള്‍ വിശദീകരിക്കുന്നുണ്ട്. നീ അസൂയ തോന്നുമ്പോള്‍ കരുതണം. അല്ലാഹു നിനക്ക് നീക്കിവച്ച ഓഹരിയില്‍നിന്ന് ഒരു കുറവും വരുത്താന്‍ ആര്‍ക്കും ആവില്ല. നിനക്ക് വിധിക്കാത്തത് ലഭ്യമാക്കാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.
 

നാം മറ്റുള്ളവരോട് പരമാവധി സ്‌നേഹത്തിലും ദയയിലും വര്‍ത്തിക്കുക എന്നത് ഒരു ശീലമാക്കിത്തീര്‍ക്കേണ്ടതുണ്ട്. സ്‌നേഹം എന്നത് ഒരു വല്ലാത്ത മാസ്മരികതയാണ്. അത് സുഗന്ധം പോലെയാണ്. അന്തരീക്ഷത്തില്‍ പരന്നൊഴുകും. അവിടെ അസൂയ, കുശുമ്പ് എന്നീ മാലിന്യങ്ങള്‍ക്ക് ദുര്‍ഗന്ധം പരത്താന്‍ കഴിയില്ല. അപരന്റെ വേദന സ്വന്തം വേദനയായും അപരന്റെ സന്തോഷം സ്വന്തം സന്തോഷമായും സ്വീകരിക്കാന്‍ കഴിയണം.
 

ജീവിതമാകുന്ന പ്രഹേളികയില്‍ പലപ്പോഴും താങ്ങ് നഷ്ടപ്പെട്ട പലരെയും നമുക്ക് കണ്ടെത്താനാകും. സ്‌നേഹത്തിന്റേതായ ഒരു പുഞ്ചിരി, ഒരു കുശലാന്വേഷണം, അല്ലെങ്കില്‍ ഒരു ആലിംഗനം എന്നിവ കൊണ്ട് ആ വ്യക്തിയില്‍ നിറയുന്ന സന്തോഷവും നിര്‍വൃതിയും ആത്മധൈര്യവും ചില്ലറയല്ല. ഇന്നലെ ഞാന്‍ എന്റെ പഴയ ഒരു സുഹൃത്തിനെ യുവജനോത്സവ വേദിയില്‍ വച്ച് കണ്ടുമുട്ടി. ഹിന്ദുസമുദായത്തില്‍പ്പെട്ട ടീച്ചറാണ്. അവര്‍ മിശ്രവിവാഹിതയായതിനാല്‍ വീട്ടുകാരുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. മക്കളും ഇല്ല. അകാലത്തില്‍ വൈധവ്യം പേറേണ്ടിവന്നു. വിശേഷങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ പറയുകയാണ്. സീതിസാഹിബ് സ്‌കൂളിലെ ടീച്ചര്‍മാരായ ലീനയും റംലയും ആണ് ടീച്ചറേ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സത്യത്തില്‍ ഞാനത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ സ്‌കൂളിലെ സ്‌നേഹസാമ്രാജ്യത്തില്‍നിന്ന് മറ്റുപലര്‍ക്കും ആശ്വാസവും സ്‌നേഹവും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് - സ്‌നേഹം സുഗന്ധമാണ്, തണലാണ്, ആശ്വാസമാണ്. പ്രബോധനവും ആണ്. പ്രവാചകനെ പരിചയപ്പെടുത്തിയിടത്തൊക്കെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായാണ് പരിചയപ്പെടുത്തുന്നത്.

അല്ലാഹു നിനക്ക് നല്‍കിയ കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുക്കനും കട്ടിസ്വഭാവക്കാരനുമായിരുന്നെങ്കില്‍ അവരൊക്കെ നിന്റെയടുത്തുനിന്ന് പിരിഞ്ഞു പോകുമായിരുന്നു.
നാം പ്രവാചകനെ പിന്‍പറ്റുമ്പോള്‍ നാം പ്രബോധകരാണെന്ന് സ്വയം കരുതുമ്പോള്‍ നമ്മുടെയും മാതൃക പ്രവാചകന്റെ സ്‌നേഹം ആവട്ടെ.

വസ്സലാം,
സ്വന്തം ടീച്ചര്‍

Thursday, November 29, 2012

എന്റെ റഹീം

10 കൊല്ലം മുമ്പ് ഒരു ദിവസം സബീന ടീച്ചര്‍ എന്നോട് പറഞ്ഞു: ടീച്ചര്‍, എന്റെ ക്ലാസ്സില്‍ ഒരു കുട്ടിയുണ്ട്. ഒന്നും മിണ്ടൂല, ചിരിക്കൂല. ഇര്‍ശാദില്‍ നിന്നുള്ള കുട്ടിയാണ്. ടീച്ചര്‍ ഒന്ന് സംസാരിക്കണം.
 

നമുക്കവനെ റഹീം എന്നു വിളിക്കാം. ആ നാമം അവന് ചേരും. അങ്ങനെ, റഹീമിനെയും വിളിച്ച് ഞാന്‍ നമസ്‌കാര റൂമില്‍ പോയി. സംസാരിച്ചു. സംസാരിപ്പിച്ചു. അവന്‍ എല്ലാം തുറന്നു പറയാന്‍ തുടങ്ങി. തന്നെയും ഇക്കാനെയും ഉമ്മ ഇര്‍ശാദില്‍ കൊണ്ടാക്കി. ഞങ്ങള്‍ ഒരു വെക്കേഷന് വീട്ടില്‍ ചെല്ലുമ്പോള്‍ ഉമ്മ ഇല്ല. ഉമ്മ എവിടെ, എങ്ങനെ പോയി എന്നതിന് ഉത്തരം കിട്ടാന്‍ ഞാനേറെ വിഷമിച്ചു. അവസാനം വ്യക്തമായി, അവന്റെ ഉമ്മ ഒരു ഹിന്ദുവിന്റെ കൂടെ പോയി; മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്.

എട്ടാംക്ലാസ്സുകാരന്റെ മുഖം. അവന്‍ എന്നെ നോക്കുന്നേ ഇല്ല. ഞാനാകെ കുഴങ്ങി. അവസാനത്തെ ചീട്ടെടുത്തു ഞാന്‍. ഉമ്മാക്കുവേണ്ടി മോന്‍ പ്രാര്‍ഥിക്കണം. ഉറച്ച മറുപടി: ഇല്ല. ആ കുഞ്ഞിനെ ശരിയാക്കാന്‍ ഇനി ഒരായുധം മാത്രം ബാക്കി. അതും ഞാന്‍ പുറത്തെടുത്തു. മോന്‍ ടീച്ചറെ ഉമ്മയാക്കിക്കോ. പുഞ്ചിരിച്ചുകൊണ്ട്, അതിലേറെ അഭിമാനത്തോടെ എന്റെയടുത്തുനിന്ന് പോയി. അന്നുമുതല്‍ പലര്‍ക്കും 'ടീച്ചര്‍ടെ റഹീം' ആയി അവന്‍ (നാമം സാങ്കല്പികം). ആരോടവന്‍ ചിരിച്ചില്ലെങ്കിലും എന്നോട് ചിരിക്കും. ശരിക്കും അവന്റേത് ചിരിച്ച മുഖമാണ്. പക്ഷേ, അവന്‍ ഉള്ളില്‍ കുഴിച്ചുമൂടിയ ദുഃഖത്തിന്റെ അലകള്‍ മുഖത്തേക്ക് പടരുന്നതായാണ് നമുക്ക് തോന്നുക. 

എന്റെ മനസ്സിലും അവന്‍ മകനായി മാറിക്കഴിഞ്ഞിരുന്നു. രാവിലത്തെ നാസ്ത ഉണ്ടാക്കുമ്പോഴും മറ്റും റഹീം മനസ്സില്‍ ഒരു നൊമ്പരമുണ്ടാക്കുന്നു. ആരും കാണാതെ ഇടയ്‌ക്കൊക്കെ ഒരു പൊതി അവനുവേണ്ടി കരുതിത്തുടങ്ങി. ആ വിവരം ഇര്‍ശാദിലറിയാന്‍ പാടില്ല. എന്റെ റഹീമിന്റെ ചെരുപ്പ് കേടായി. എനിക്ക് ചെരുപ്പ് വേണം എന്നു പറയാന്‍ മാത്രം അവന്‍ അടുത്തു. അല്‍ഹംദുലില്ലാഹ്. ഇതിനിടയില്‍ ഇര്‍ശാദില്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ നേരിയ അസ്വാരസ്യം. അപ്പവും ഒക്കെ നിര്‍ത്തി. സ്‌നേഹിക്കാന്‍ ആരുടെയും സമ്മതം വേണ്ടല്ലോ. എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം അവന്‍ തോറ്റിട്ടുണ്ടാകും. നാലഞ്ചു കൊല്ലം കഴിഞ്ഞ് റഹീം പോയി. ഇടയ്ക്ക് വിളിക്കും. 10-ാം ക്ലാസ്സ് കഴിഞ്ഞ് (ജയിച്ചില്ല) നാട്ടില്‍ പോയി. ചില്ലറ ജോലികളില്‍ ഏര്‍പ്പെട്ടു. അന്ന് ചെമ്മല ഉസ്താദായിരുന്നു പ്രധാനാധ്യാപകന്‍. അദ്ദേഹത്തിനും അവനെ ഇഷ്ടമായിരുന്നു. പഠിച്ചിരുന്നില്ലെങ്കിലും കുരുത്തക്കേടില്ലാത്തതിനാല്‍.
 

ഈയടുത്ത ദിവസം എന്റെ റഹീം എന്നെ കാണാന്‍ വന്നു. ഒന്നുരണ്ടു മണിക്കൂര്‍ വിശാലമായി സംസാരിച്ചു. അഞ്ചുകൊല്ലത്തെ എല്ലാ വിശേഷങ്ങളും പൊടിതട്ടിയെടുത്തു. അന്നത്തെ മിണ്ടാപ്പൂച്ച പറയുകയാണ് - ഞാനിവിടെ നിന്ന് സ്ഥലം വിട്ടിട്ട് ആദ്യം ചെയ്ത പണി ഉമ്മാനെ തിരഞ്ഞ് പോകലായിരുന്നു. കുറേ ബുദ്ധിമുട്ടിയതിനുശേഷം ഉമ്മാനെ കണ്ടെത്തി. വലിയ അധ്വാനത്തിനുശേഷം ഉമ്മാനെ തിരിച്ചുകിട്ടി. അയാള്‍ എന്നെ തല്ലാനൊക്കെ വന്നു. പക്ഷേ, ഉമ്മ എന്റെ കൂടെ പോന്നു എന്നൊക്കെ പറഞ്ഞപ്പോള്‍ എന്റെ റഹീം മിടുക്കനായി മാറി. വാടകവീട്ടില്‍, നാഷണല്‍ പെര്‍മിറ്റ് ലോറിഡ്രൈവര്‍ ആണ് ഇന്ന് റഹീം. കല്യാണം കഴിഞ്ഞു. എന്നെ വിളിച്ചിരുന്നു. പക്ഷേ, അസുഖം കാരണം പോകാനായില്ല. കല്യാണശേഷം ആദ്യം കാണുകയാണ് ഞാനവനെ. 20 കിലോമീറ്റര്‍ അപ്പുറത്ത് ഉത്സവത്തിന് ആനയെ കൊണ്ടുവന്നതാണ് റഹീം. 

അവന്റെ സ്വന്തം നാട് പാലക്കാട്ടെ ഏതോ വിദൂര ഗ്രാമം. ഞാന്‍ കണ്ടില്ലെങ്കിലും ആ നാട്, അവന്റെ വീട്, അവന്റെ വാപ്പ ഒക്കെ എന്റെ ഭാവനയില്‍ കണ്ടപോലെ ഉണ്ട്. ആ കൈകള്‍ ഞാന്‍ നിവര്‍ത്തി നോക്കി. വലിയ ലോറിയുടെ സ്റ്റിയറിങ് പിടിച്ച തഴമ്പുകള്‍ എന്റെ ഹൃദയത്തിലെവിടെയോ ഒരു കൊളുത്തിവലി. ഉടന്‍ ഞാന്‍ പ്രവാചകവചനം ഓര്‍ത്തു. അവനോട് പറഞ്ഞുകൊടുത്തു. അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന രണ്ടു കൈകളാണിത്. എന്റെ കണ്ഠമിടറിയെങ്കിലും അവന് വലിയൊരു സന്ദേശം ആ ഹദീസിലൂടെ കൈമാറാനായി. ഉമ്മായെ വിളിച്ചു, സംസാരിച്ചു. തിരിച്ചു പോകുമ്പോള്‍ മുകളില്‍നിന്ന് ഞാനൊന്ന് കൈകൊട്ടി വിളിച്ച് കൈവീശിക്കാട്ടി.
എന്റെ മനസ്സ് പ്രാര്‍ഥനാനിര്‍ഭരമായി. അല്ലാഹ്... ഇത്തരം മക്കള്‍ക്ക് നീ എല്ലാ അനുഗ്രഹവും ചെയ്തുകൊടുക്കണേ. ഏത് പരുക്കനെയും സൗമ്യനാക്കാന്‍ സ്‌നേഹത്തിന്റെ തലോടലുകള്‍ക്ക് ശക്തിയുണ്ട് എന്ന സത്യം നാം ഒന്നുകൂടി തിരിച്ചറിയുകയാണിതിലൂടെ.

ഇതുപോലെ അധ്യാപകരുടെ സ്‌നേഹത്തലോടലുകള്‍ കാത്ത് എത്ര റഹീമുമാര്‍ സ്‌കൂളിലും പുറത്തും ഉണ്ടാകും?

Friday, November 23, 2012

ചാര്‍മിനാര്‍ - മുസ്‌ലിംകള്‍ ചെയ്യേണ്ടത്‌

ചാര്‍മിനാര്‍ മുമ്പ്/ഇപ്പോള്‍. Courtesy: The Hindu
ഹൈദരാബാദിലെ, കൃത്യമായി പറഞ്ഞാല്‍ സെക്കന്തരാബാദിലെ ചാര്‍മിനാര്‍ വാര്‍ത്തയാണ് ഈ കുറിപ്പിന്നാധാരം. വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ തന്നെ എവിടെയോ ഒരു കുറിപ്പില്‍ ഈ വിഷയം സൂചിപ്പിച്ചിരുന്നതോര്‍ത്തു. കാരണം, '99 ലോ മറ്റോ പോയപ്പോള്‍ ഈ കൊച്ച് അമ്പലം എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് നാലു കൊല്ലത്തിനിപ്പുറം ചാര്‍മിനാറില്‍ പോയപ്പോഴാണ് പൂജ നടക്കുന്ന ഒരു തട്ടിക്കൂട്ട് അമ്പലം കണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംസമൂഹം എന്ത് ചെയ്യണം എന്ന് നമുക്കാലോചിക്കാം.

ഒന്നാമതായി, ഒറ്റ മുസ്‌ലിമും ദയവുചെയ്ത് നിയമം കൈയിലെടുക്കരുത്. നാം ഒരു ഭരണഘടനയുള്ള നാട്ടില്‍ ജീവിക്കുന്നവരാണ്. അതിനാല്‍, പരമാവധി ഭരണഘടനയെയും നിയമത്തെയും ആശ്രയിക്കുക. താക്കറേയുടെ മരണത്തില്‍ അനുശോചിക്കില്ല എന്നുറക്കെ പറഞ്ഞ മാര്‍ക്കണ്ഡേയയുടെ നാടാണ് ഇന്ത്യ. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹം - അത് ചെറുതെങ്കിലും ഇന്ത്യയിലുണ്ട്. ഞാന്‍ ഒരു തികഞ്ഞ മതമൗലികവാദിയാണ്. എന്റെ മതമൗലികത്വമാണ് എന്നെക്കൊണ്ടെഴുതിക്കുന്നത്. ഈ വിഷയത്തിന്റെ പേരില്‍ ഇന്ത്യയെ, ഹൈദരാബാദിനെ ഒരു അയോധ്യയാക്കി മാറ്റാതിരിക്കാന്‍ മുസ്‌ലിംകള്‍ക്ക് എന്ത് ചെയ്യാനാകും എന്നാണ് മുസ്‌ലിംകള്‍ ചിന്തിക്കേണ്ടത്. ഹിന്ദുക്കള്‍ക്ക് അവിടെ അമ്പലം വേണമെങ്കില്‍ അവരവിടെ നിര്‍മിക്കട്ടെ. മുസ്‌ലിംകള്‍ക്ക് ഇന്ന സ്ഥലത്ത് പള്ളി വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഹിന്ദുവിന്റെ അമ്പലത്തില്‍ കയറിയും ക്രിസ്ത്യാനിയുടെ പള്ളിയില്‍ കയറിയും ഭൂമിയുടെ ഏതു ഭാഗത്തും നിന്ന് തന്റെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അനുവദിക്കപ്പെട്ടവനാണ് മുസ്‌ലിം.

പറഞ്ഞുവരുന്നത്, മുസ്‌ലിംകള്‍ പ്രശ്‌നങ്ങള്‍ നിയമം വഴി പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുക. പള്ളിക്കു വേണ്ടി ഒഴുക്കപ്പെടുന്ന രക്തം ആവശ്യമുള്ളതാണോ എന്ന് നോക്കുക. ഒരു പള്ളിയേക്കാള്‍ അല്ലാഹുവിങ്കല്‍ വിലപ്പെട്ടത് മനുഷ്യനാണ്. അവന്റെ രക്തമാണ്. അവന്റെ അഭിമാനമാണ്. കൊലയേക്കാള്‍ കഠിനമാണ് ഫിത്‌ന. നാടിനെ ഫിത്‌നയിലേക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും പരമാവധി പരിശ്രമിക്കുക. ബാബരി മസ്ജിദിന്റെ പേരില്‍ ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ഹൃദയങ്ങളില്‍ വീണ കറകളും അകല്‍ച്ചയും അവിടെ പണിയപ്പെടുന്ന ഒരു പള്ളി കൊണ്ടോ അമ്പലം കൊണ്ടോ മാറുന്നതല്ല എന്ന സത്യം നാം മറക്കരുത്.

ഇവിടെ ഖുര്‍ആനെ ബോധ്യപ്പെടുന്ന ഏതു മനുഷ്യനും - അവന്‍ പേരില്‍ ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും സിക്കുകാരനായാലും വിട്ടുവീഴ്ചയുടെയും സഹാനുഭൂതിയുടെയും മാര്‍ഗമാവും സ്വീകരിക്കുക.

ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ നാണക്കേടുള്ളവരാണ്. തിവാരി വിഭാഗത്തില്‍പ്പെട്ട എന്റെ ഒരു ഇന്റര്‍നെറ്റ് സുഹൃത്ത് അതേപ്പറ്റി തുറന്നു പറയുകയുണ്ടായി. ബാബരി മസ്ജിദ് നൂറ്റാണ്ടുകളായി മുസ്‌ലിംകളുടേതാണ്. ഹിന്ദുവിന് അതില്‍ ഒരവകാശവുമില്ല എന്ന്. അത്തരം മനസ്സുകളുമായി ഖുര്‍ആന്‍ പഠിച്ച മനുഷ്യര്‍ സംവദിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. എല്ലാ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമായി ലോകത്തവതരിക്കപ്പെട്ട ഖുര്‍ആന്റെ വെളിച്ചത്തെ ലോകത്തിനെത്തിക്കുക എന്ന വലിയ ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. ഖുര്‍ആനെ മനസ്സിലാക്കിയവര്‍ക്കുണ്ട്. അതില്‍ സ്വാമിയും പാതിരിയും മുസ്‌ലിയാരും അവരല്ലാത്തവരും പെടും.

അതിനാല്‍, ഖുര്‍ആന്‍ കൈയിലുള്ളവര്‍ നിരാശപ്പെടാതെ, ചാഞ്ചല്യപ്പെടാതെ പ്രശ്‌നങ്ങളെ സമീപിക്കുക. 'രാഷ്ട്രീയക്കാര'ന്റെ കള്ളനാണയങ്ങളെ കണ്ടാല്‍ നിഷ്‌കരുണം, 'ഈ കാശ് ഞങ്ങടെ കാശുക്കുടുക്കയില്‍ കയറൂല' എന്ന് പറയാന്‍ യഥാര്‍ഥ വിശ്വാസിക്ക് കഴിയണം. ഈ പരിപ്പ് ഇവിടെ വേവൂല എന്ന് പറയുംപോലെ. തീര്‍ച്ചയായും ഇവിടം സ്വര്‍ഗമാകും. സ്വര്‍ഗത്തിന്റെ സുഗന്ധം ഇവിടെ നിന്നുതന്നെ ആസ്വദിച്ചുതുടങ്ങാനാവും.

അല്ലാഹു അനുഗ്രഹിക്കട്ടെ.

വസ്സലാം,
സ്വന്തം ടീച്ചര്‍

Sunday, November 18, 2012

من يشتري الجنة؟!=ആരുണ്ട് സ്വർഗം പണം കൊടുത്ത് വാങ്ങാൻ

pls read this first....

http://sabiteacher.blogspot.in/search?updated-min=2011-01-01T00%3A00%3A00-08%3A00&updated-max=2012-01-01T00%3A00%3A00-08%3A00&max-results=36

നിങ്ങള്‍ക്കെതെങ്ങനെ നിസ്സാരമായി കാണാന്‍ കഴിയുന്നു? നിങ്ങളുടെ മക്കളുടെ സുഖലോലുപതയ്ക്ക് ചെലവഴിക്കുന്നതിന്റെ ഒരു ശതമാനം ഈ കുടുംബത്തിനുവേണ്ടി നീക്കിവയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ അവരും ജീവിതം കരുപ്പിടിപ്പിച്ചേനേ.

അവസാനമായി, നമുക്കൊരു കൂട്ടരെയും കൂടി പരിചയപ്പെടേണ്ടതുണ്ട്. അവര്‍ തങ്ങളുടെ ജീവന്‍ റബ്ബിന്റെ മാര്‍ഗത്തില്‍ കച്ചവടം നടത്തിയവരാണ്. ജീവന്‍ തിരിച്ചുകൊടുത്ത് സ്വര്‍ഗം വാങ്ങാന്‍ ഇറങ്ങിയവരാണ്. പക്ഷേ, അവര്‍ക്ക് കല്ലിനേക്കാള്‍ ശക്തമായ ആയുധം വേണം. പക്ഷേ, കാശില്ല. ജൂതന്‍ വില്‍ക്കുന്ന ആയുധത്തിന് ഇരട്ടിയിരട്ടി കൊടുത്ത് വാങ്ങാന്‍ അവരുടെ കൈയില്‍ പണമില്ല. കല്ലെങ്കില്‍ കല്ല്! അവര്‍ക്ക് ശത്രുവിനെ നേരിടാന്‍ റബ്ബ് കൊടുത്ത ആയുധം!
മുസ്‌ലിം ഉമ്മത്തേ, ഈ കല്ലെടുത്ത് എറിയുന്ന നിന്റെ സഹോദരന്റെ മാറിലേക്ക് ചീറിവരുന്ന വെടിയുണ്ട നാളെ നിന്നെത്തേടിയും എത്തും; നീ ഇതൊക്കെ കണ്ടില്ല എന്നു കരുതി നീങ്ങുകയാണെങ്കില്‍.
സഹോദരങ്ങളേ, ഈ ദൃശ്യങ്ങള്‍ ഫലസ്തീന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും എപ്പോഴെങ്കിലും അരങ്ങേറുന്ന ഒറ്റപ്പെട്ട കാഴ്ചയല്ല. ഇത്തരം ദൃശ്യങ്ങള്‍ ദൃഷ്ടിയില്‍പ്പെടാന്‍ നാം ഒരുപാട് തിരഞ്ഞുനടന്നുവെന്നും എന്റെ പ്രിയസുഹൃത്തുക്കള്‍ തെറ്റിദ്ധരിക്കരുത്. ഓരോ പട്ടണത്തിലും ഗ്രാമത്തിലും വീടുകളിലും റോഡിലും കാണുന്ന ദൃശ്യങ്ങളാണ്! വിശുദ്ധ നഗരമായ ഫലസ്തീനാണിത്. ആ മനുഷ്യര്‍ നമ്മുടെ സഹോദരങ്ങളും മക്കളും മാതാക്കളും പിതാക്കളുമാണ്. ഈ വേദനകള്‍ക്കാകെ ഒരു മരുന്നേ ഉള്ളൂ. ധനം കൊണ്ട് അവരെ സഹായിക്കുക എന്നതാണ് ഏക ഔഷധം.
ധനം വ്യയം ചെയ്യാന്‍ പറയുന്നത് ആര്‍ക്കും വലിയ ഇഷ്ടമുള്ള കാര്യമല്ല എന്നറിയാം. കാരണം, മനുഷ്യപ്രകൃതി തന്നെ സുഖലോലുപതയും പൈസയും ആഗ്രഹിക്കുന്ന വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
നമ്മിലാരെങ്കിലും ധനത്തോട് പൂണ്ടുപിടുത്തമുള്ളവരും ആ ധനം വര്‍ധിപ്പിക്കാനും അതിനെ സംരക്ഷിച്ചുനിര്‍ത്താനും അതിയായ ആഗ്രഹമുള്ളവരാണെന്ന് കരുതുക. ഒരിക്കലും തനിക്കത്തരം ഒരു സ്വഭാവം ഉണ്ടല്ലോ എന്നോര്‍ത്ത് സ്വന്തത്തോട് പുച്ഛം തോന്നേണ്ടതില്ല. കാരണം, പല ശാരീരിക വികാരങ്ങളെപ്പോലെയുള്ള ഒരു വികാരമായി മാത്രം അതിനെ കണ്ടാല്‍ മതി. മറ്റുള്ള വികാരങ്ങളെ നിയന്ത്രിച്ച് നല്ല മാര്‍ഗേണ വിനിമയം ചെയ്യുംപോലെ ധനത്തോടുള്ള ആസക്തിയെ ഖുര്‍ആനും ഹദീസും വ്യക്തമായി, മനുഷ്യപ്രകൃതി എന്ന നിലയ്ക്ക് അംഗീകരിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ പണത്തെ ഒരുപാട് സ്‌നേഹിക്കുന്നു.'' മനുഷ്യപ്രകൃതിയെ സൃഷ്ടിച്ച പടച്ചതമ്പുരാന്റെ തന്നെ വാക്കുകളാണിത്. മനുഷ്യരുടെ പ്രകൃതത്തെ സത്യപ്പെടുത്തുന്ന ഒരു വിശുദ്ധ ഹദീസും കാണുക: നബി (സ) ആത്മാവിനെ ചികിത്സിച്ചിരുന്ന ഡോക്ടറാണ്. രോഗാതുരമായ ഭാഗത്തുതന്നെ അദ്ദേഹം തന്റെ വിരലുകള്‍ വയ്ക്കുന്നു, തന്റെ വിശുദ്ധ അധരങ്ങള്‍ കൊണ്ട് അതിന് മരുന്ന് കുറിക്കുന്നു. ''മനുഷ്യപുത്രന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും രണ്ട് താഴ്‌വാരങ്ങളുണ്ടെന്നതില്‍ അവന്‍ മൂന്നാമത്തെ താഴ്‌വാരം ലഭിക്കാന്‍ ശ്രമിക്കും. (അത്രയ്ക്കാണ് മനുഷ്യന്റെ സമ്പത്തിനോടുള്ള പ്രേമം!) എന്നാല്‍, മണ്ണ് മാത്രമേ അവന്റെ വയറ് നിറയ്ക്കാനായിട്ട് ഉള്ളൂ. അല്ലാഹുവിലേക്ക് തിരിച്ചു നടക്കുന്നവരുടെ അടുത്തേക്ക് അവനും പശ്ചാത്താപപൂര്‍വം തിരിയുന്നു.

പണ്ടുമുതലേ പണ്ഡിതന്മാര്‍ സജ്ജനങ്ങളെ നമുക്കു മുമ്പില്‍ വരച്ചുകാട്ടുന്നത് ഏകദേശം മാലാഖമാരെപ്പോലെയാണ്. ഒരിക്കലും കുറ്റം ചെയ്യാത്ത, ഒരിക്കലും അല്ലാഹുവിനെ ധിക്കരിക്കാത്ത, യാതൊരു സുഖങ്ങളും ആസ്വദിക്കാത്തവരായിട്ടാണ് നാം നല്ല മനുഷ്യരെ കാണുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അതല്ല. ഇസ്‌ലാം മനുഷ്യന്റെ എല്ലാ ദൗര്‍ബല്യങ്ങളെയും അംഗീകരിക്കുന്നു. തെറ്റ് പറ്റാത്തവനായി ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ അല്ലാഹു മാത്രമേ ഉള്ളൂ. വികാരങ്ങളില്ലാത്തവനായി അവന്‍ മാത്രമേയുള്ളൂ.

മനുഷ്യന്റെ തനിസ്വഭാവം വരച്ചുകാട്ടുന്ന മറ്റൊരു സൂക്തം ഇതാ. സൂറ ഇസ്‌റാഇല്‍ അല്ലാഹു പറയുന്നു: ''നബിയേ, താങ്കള്‍ പറയൂ, നിങ്ങളെങ്ങാന്‍ ആണ് എന്റെ നാഥന്റെ കാരുണ്യത്തിന്റെ ഖജനാവിന്റെ സൂക്ഷിപ്പുകാരെങ്കില്‍ വ്യയം ചെയ്ത് തീര്‍ന്നുപോകുമെന്ന ഭയത്താല്‍ പിശുക്ക് കാട്ടുമായിരുന്നു. മനുഷ്യന്‍ അതീവ പിശുക്കനാണ്.'' അല്ലാഹുവിന്റെ ഖജനാവിന്റെ വലുപ്പമെത്രയാണ്! കരയും കടലും ആകാശങ്ങളും നക്ഷത്രങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്നതാണ് ഖജനാവ്. ഒരിക്കലും തീരാത്ത, വറ്റാത്ത സ്രോതസ്സാണത്. അത് ലഭിച്ചാല്‍ പോലും മനുഷ്യന്റെ പ്രകൃതി എന്താണ്? തീര്‍ന്നുപോകുമെന്ന ഭയം. അതുമൂലമുണ്ടായിത്തീരുന്ന പിശുക്കും.

നാം കൈകാര്യം ചെയ്യുന്ന ഈ വിഷയം, മനുഷ്യപ്രകൃതിയുമായി എളുപ്പത്തിലങ്ങ് യോജിച്ചുപോകുന്ന വിഷയമല്ല. മനുഷ്യന്‍ തന്നേക്കാള്‍ തന്റെ ധനത്തെ സ്‌നേഹിക്കുന്നു. സുഖലോലുപതയെ സ്‌നേഹിക്കുന്നു. അതിനാലാണല്ലോ അവന്‍ കാശിനുവേണ്ടി രാപകല്‍ എത്ര ശാരീരികാധ്വാനം നടത്താനും വിഷമമില്ലാത്തത് അല്ലേ. ശരീരം ഏറ്റവും വിലപ്പെട്ടതുതന്നെ. സംശയമില്ല. എന്നാല്‍, മനുഷ്യന്‍ പണത്തെയാണധികം സ്‌നേഹിക്കുന്നത്. എട്ടുതവണ ഖുര്‍ആന്‍ ധനം കൊണ്ടും ശരീരം കൊണ്ടും ഉള്ള ജിഹാദിനെ പരാമര്‍ശിച്ചപ്പോള്‍ ഏഴു വട്ടവും ധനത്തെയാണ് ഒന്നാമത് പറയുന്നത്. ''വിശ്വസിക്കുകയും സ്വദേശം വെടിയുകയും ധനംകൊണ്ടും ദേഹം കൊണ്ടും ജിഹാദ് നടത്തുകയും ചെയ്തവരുണ്ടല്ലോ, അവരാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമുള്ളവര്‍. അവര്‍ തന്നെയാണ് വിജയികള്‍. (സൂറത്തുത്തൗബ 20)
''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ തങ്ങളുടെ ധനം കൊണ്ടും ശരീരംകൊണ്ടും ജിഹാദ് ചെയ്യുന്നതില്‍നിന്ന് മാറിനില്‍ക്കുന്നവരല്ല. മുത്തഖീങ്ങളെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാണ്.'' (സൂറത്തുത്തൗബ: 44)

ഖുര്‍ആനില്‍ ധനത്തേക്കാള്‍ ശരീരത്തെ മുന്തിച്ച് പറഞ്ഞ ഒറ്റ സൂക്തം മാത്രമേ കാണാന്‍ കഴിയൂ. ''തീര്‍ച്ചയായും, അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് സ്വര്‍ഗത്തിനു പകരമായി അവരുടെ ശരീരങ്ങളെയും ധനത്തെയും വാങ്ങിയിരിക്കുന്നു.'' (സൂറത്തുത്തൗബ: 111)

ഇവിടെ ചരക്ക് വാങ്ങുന്നവന്‍ അല്ലാഹുവാണ്. അവനറിയാം ഏതിനാണ് വിലയെന്ന്. എന്നാല്‍, മനുഷ്യന് തന്റെ ധനത്തോട് അമിതമായ പ്രതിപത്തി ഉള്ളതിനാല്‍ ധനം കൈവിടാന്‍ വലിയ ബുദ്ധിമുട്ടാണ്.

പ്രായോഗികജീവിതത്തില്‍ നമുക്കിതിന് ഒരുപാട് തെളിവുകള്‍ കണ്ടെത്താനാകും. സ്വന്തത്തിന്റെ വിശ്രമത്തേക്കാളും സുഖത്തേക്കാളും അവന്‍ തന്റെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വമാണ് കണക്കിലെടുക്കുന്നത്.
ധനത്തിനു വേണ്ടി അവന്‍ തന്റെ കീര്‍ത്തിയെ അപകടത്തിലാക്കാറുണ്ട്. ധനത്തിനു വേണ്ടി അവന്‍ തന്റെ സ്വാതന്ത്ര്യത്തെ പണയപ്പെടുത്താറുണ്ട്. എന്നാല്‍, അസ്വാതന്ത്ര്യം ശരീരത്തെ ബുദ്ധിമുട്ടിക്കുമെങ്കിലും - ധനത്തിനു വേണ്ടി എത്ര വിയര്‍പ്പൊഴുക്കാനും അവന് വിഷമമില്ല; അത് ശരീരത്തെ ക്ലേശിപ്പിക്കുമെങ്കിലും.

മനുഷ്യന്‍ ധനത്തിനുവേണ്ടി തന്റെ സഹോദരങ്ങളെയും സ്‌നേഹിതരെയും മക്കളെപ്പോലും പണയപ്പെടുത്താറുണ്ട്. അവരെയൊക്കെ ഉപേക്ഷിക്കുമ്പോള്‍ അവന്‍ ഒരുപാട് മാനസിക ശാരീരിക പീഡനം അനുഭവിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളോളം അവരെ വിട്ട് ദുഃഖിതനും ഏകാന്തനുമായി കഴിയുന്നത് ധനത്തിനു വേണ്ടിയാണ്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കു വേണ്ടിയാണ്.

ഇതിനൊക്കെ പുറമെ സ്വന്തം ജീവനെ ധനത്തിനു വേണ്ടി അവന്‍ പണയപ്പെടുത്തുന്നു. ചിലപ്പോള്‍ ധനസമ്പാദന മാര്‍ഗത്തില്‍ അവന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടുപോകുന്നതായും നാം കാണാറുണ്ട്.

വിഷമകരമായ യുദ്ധോപകരണങ്ങളുമായി മനുഷ്യന്‍ ഇടപെടുന്നതും ധനമോഹത്താല്‍ത്തന്നെ. ഉറക്കം ഒഴിവാക്കി വാഹനമോടിക്കുന്നവന്‍ അപകടകരമായ ആ ജോലി എടുക്കുന്നതും യഥാര്‍ഥത്തില്‍ ധനമോഹം കൊണ്ടു മാത്രം! ഒരു ഡോക്ടറായാലും എന്‍ജിനിയറായാലും കച്ചവടക്കാരനായാലും അവന്‍ ഒരു ഹൃദ്രോഗിയായി മാറിയാല്‍ പോലും ആ ജോലി ഉപേക്ഷിക്കാത്തത് ധനമോഹം കൊണ്ടു മാത്രമല്ലേ? അവര്‍ക്കുതന്നെയറിയാം, തങ്ങളറിഞ്ഞുകൊണ്ടുതന്നെ മരണത്തിലേക്കാണ് നീങ്ങുന്നതെന്ന്. എങ്കിലും, അവര്‍ ആ ജോലി ഉപേക്ഷിക്കാത്തത് പൈസ ലഭിക്കും എന്നതിന്റെ പേരില്‍ തന്നെയല്ലേ.

അപ്പോള്‍ ധനാര്‍ത്തി മനുഷ്യപ്രകൃതിയില്‍ നിലീനമായ ഒന്നാണെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. എന്തിനാണ് പടച്ചവന്‍ മനുഷ്യനെ ഈ പ്രകൃതിയോടെ സൃഷ്ടിച്ചത്? ഇതിന്റെ പിന്നിലെ യുക്തി എന്താണ്? ഇതിനെയാണ് - ''പരീക്ഷണ തത്ത്വശാസ്ത്രം' എന്ന് വിളിക്കുന്നത്.

നാം സ്വത്തിനെ വിട്ടുപിരിയാന്‍ കഴിയാത്തത്ര പ്രേമവും സ്‌നേഹവും ആയിക്കഴിയുമ്പോഴാണ് അതിനെ വേര്‍പിരിയല്‍ ഏറ്റവും വലിയ പരീക്ഷണമായി മാറുന്നത്. രണ്ടു വ്യക്തികള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുന്നു. അവര്‍ക്കിടയിലെ അതിര്‍വരമ്പുകള്‍ ഇസ്‌ലാമികദൃഷ്ട്യാ പാലിക്കപ്പെടുന്നു. ആ പാലിക്കപ്പെടല്‍ ഏറ്റവും വലിയ പരീക്ഷണമായി മാറുന്നു. ഇതുതന്നെയാണ് പണവും നാമും തമ്മിലുള്ള ബന്ധത്തിലെയും പരീക്ഷണം. മനസ്സിന്റെ അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന ആ മത്തിനെ റബ്ബിനു വേണ്ടി ഉപേക്ഷിക്കണം എന്ന ആഹ്വാനം അവന്‍ അനുസരിക്കുമ്പോഴല്ലേ പരീക്ഷണത്തില്‍ വിജയിച്ചു എന്ന് പറയാനാകൂ. അപ്പോഴല്ലേ ആ സ്‌നേഹം അല്ലാക്കുവേണ്ടിയുള്ള ആത്മാര്‍ഥ സ്‌നേഹമായി മാറുകയുള്ളൂ. നിസ്സാരമായ ഏതെങ്കിലും കാര്യത്തിലായിരുന്നു പരീക്ഷണമെങ്കില്‍ വിശ്വാസികളും അവിശ്വാസികളും ഒക്കെ ആ പരീക്ഷണത്തില്‍ 100 മാര്‍ക്കോടെ വിജയിക്കുമായിരുന്നു.

എന്നാല്‍, ഇവിടത്തെ പരീക്ഷണം നിസ്സാരമല്ല. ഏറ്റവും ഇഷ്ടപ്പെട്ടതിനെ റബ്ബിന് തിരിച്ചുകൊടുക്കേണ്ട പരീക്ഷണമാണ്. അതിനാലാണ് ഈ പരീക്ഷാവിജയിക്കുള്ള സമ്മാനം അത്യുദാരവും പ്രതിഫലം മഹത്തരവുമാകുന്നത്. മനുഷ്യന് സങ്കല്പിക്കാന്‍ പറ്റാത്തതും അവന് വിഭാവന ചെയ്യാന്‍ പറ്റാത്തതുമായ സമ്മാനമായി മാറുകയാണ്. അതത്രെ സ്വര്‍ഗം. ആകാശഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗം!

നിങ്ങളതിന്റെ യാഥാര്‍ഥ്യം അറിഞ്ഞിരുന്നെങ്കില്‍ അതിലേക്ക് കൊതിച്ചുകൊണ്ട് അലിഞ്ഞുചേരുമായിരുന്നു. അതിന്റെ സൗന്ദര്യം അല്പമെങ്ങാന്‍ കണ്ടിരുന്നെങ്കില്‍ ഈ ഭൂമിയിലെ ജീവിതം നിങ്ങള്‍ക്ക് ദുസ്സഹമാകുമായിരുന്നു.

ഇവിടെ ഒരു ചോദ്യം ഉയരുന്നു. നമുക്ക് ഏറ്റവും വിലപ്പെട്ടത് അല്ലാഹുവിന്റെ സ്വര്‍ഗമോ ഇവിടത്തേ ധനമോ. നാം ഉടനെ പറയും - സ്വര്‍ഗം. എനിക്ക് സ്വര്‍ഗമാണ്, അല്ലാഹുവാണ് ഏറ്റവും വിലപ്പെട്ടത്. നമ്മുടെ ഉത്തരം ഇതാണെങ്കില്‍, നമ്മുടെ നാവിന്റെ ജല്പനത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സത്യപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ പരീക്ഷണം എന്നതിനെ നാമെങ്ങനെ വിവക്ഷിക്കും?

ഇതോടൊപ്പം നമുക്ക് നമ്മുടെ മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, കുടുംബം എന്നിവയൊക്കെ ഏറെ ഹൃദ്യവും ഇഷ്ടപ്പെട്ടവയും ആണ്.

ഇവിടെയും ഒരു ചോദ്യം ഉയരുന്നു. ഇവരാണണോ അല്ലാഹുവാണോ നമുക്ക് വലുത്? നമ്മുടെ കൂട്ടുകാരാണോ അല്ലാഹുവാണോ നമുക്ക് വലുത്?

ഉത്തരം വേഗം ലഭിക്കേണ്ടതുണ്ട്. വാക്കു കൊണ്ടല്ല, പ്രവര്‍ത്തനം കൊണ്ടാണ് ഉത്തരം പറയേണ്ടത്. കാര്യം നിസ്സാരമല്ല. ഇത് സ്വര്‍ഗത്തിന്റെ കേസാണ്. ഇതില്‍ വിജയിക്കാതിരുന്നുകൂടാ.

Tuesday, November 13, 2012

വഴിതെളിച്ച പ്രിയപ്പെട്ട ഉസ്താദന്മാര്‍

ഈ കുറിപ്പ് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദുമാരെപ്പറ്റിയാവട്ടെ. ശംസുദ്ദീന്‍ ഉസ്താദിനെ ഇതിനിടെ എല്ലാവര്‍ക്കും പരിചയമായിട്ടുണ്ടാകും. ഞങ്ങളുടെ ഇടയില്‍ ഉസ്താദ് എന്നു മാത്രം പറഞ്ഞാല്‍ അത് ശംസുസ്താദാണ്. പി.ഡി. എന്നറിയപ്പെടുന്ന അബ്ദുറസാഖ് മൗലവി (എം.ഐ.ടി. സ്ഥാപനങ്ങളുടെ അമരക്കാരന്‍ - മഹാപണ്ഡിതന്‍) ബനാത്തില്‍ ആദ്യമായി ജോലിക്കു ചേരാന്‍ വന്നത് ഇന്നും എന്റെ കണ്‍മുന്നിലുണ്ട്. എന്റെ സുഹൃത്ത് ബീവിയാണെങ്കില്‍ ഉസ്താദിനെ കണ്ടപാടെ കല്യാണപ്പുത്യാപ്ലയായിരിക്കുമെന്ന് പറഞ്ഞു. കാരണം, ഉസ്താദ് ചെറിയ ഹൗളില്‍നിന്ന് കാല്‍ കഴുകി കയറുന്നതാണ് ഞങ്ങളുടെ ആദ്യത്തെ കാഴ്ച. ഒരു പപ്പടക്കളര്‍ സില്‍ക്ക് ജുബ്ബയായിരുന്നു വേഷം.

പള്ളിയിലെ ഹൗളുകളും പള്ളിക്കുളവും വല്ലാത്ത ആകര്‍ഷണീയം. ഞങ്ങള്‍ ഒരു കൊല്ലം പള്ളിയിലായിരുന്നല്ലോ പഠിച്ചിരുന്നത്.

എനിക്കേറ്റവും പ്രിയപ്പെട്ട ഉസ്താദ് എം.ടി.അബൂബക്കര്‍ ഉസ്താദായിരുന്നു. അതിന് ഒരു കാരണമുണ്ട്. നന്നായി തമാശ പറയും. ഉസ്താദിന് ദ്വേഷ്യം വന്നാല്‍ ''എന്തട ഹയവാനേ'' (കഴുതേ എന്ന് വിളിക്കണ പോലെ) എന്നൊരു വിളിയാണ്. ആര്‍ക്കും ആ വിളി കേട്ടാലൊന്നും പരിഭവമില്ല. ഉസ്താദ് അറബിസാഹിത്യത്തിന്റെയൊക്കെ ആശാനായിരുന്നു. അണമുറിയാത്ത വാചകപ്രവാഹമാണ് ക്ലാസ്സെടുക്കുമ്പോള്‍. ഇടയ്ക്കിടെ പുരോഗമനാത്മക ചിന്തകള്‍ ഞങ്ങളുടെ ചിന്തയിലേക്ക് ചൊരിയും. കടുകട്ടിയായ മുഅല്ലഖാത് (ഏഴ് ഖണ്ഡകാവ്യങ്ങള്‍) പഠിപ്പിച്ചത് ഉസ്താദായിരുന്നു. അറബിസാഹിത്യത്തെ ഈ 'മുഖല്ലഖാതി'ല്ലാതെ ചര്‍ച്ച ചെയ്യാനാവില്ല. അറബികള്‍ അവരുടെ സാഹിത്യഭ്രാന്ത് കാരണം എഴുതി സമാഹരിച്ചതിനുശേഷം കവിതകളെ കഅബയില്‍ കെട്ടിത്തൂക്കി. അതിനാലാണ് കെട്ടിത്തൂക്കപ്പെട്ടത് എന്ന പേര് വന്നത് അതിലെ തരംതാഴ്ന്ന കവിതകള്‍ ഉസ്താദ് അര്‍ഥം പറഞ്ഞുതരാന്‍ വിഷമിച്ചുകാണും. കാരണം, ഞങ്ങളെല്ലാം പെണ്‍കുട്ടികള്‍. ഇതൊക്കെ എങ്ങനെയാണ് ഉസ്താദ് വിശദീകരിക്കുക? ചില അര്‍ഥങ്ങളൊക്കെ പറയാതെ നീങ്ങും. എന്തു ചെയ്യാന്‍? യൂണിവേഴ്‌സിറ്റി നിശ്ചയിച്ചതല്ലേ? മുഅല്ലഖയില്‍ ചില വരികള്‍ അല്ലാഹുവിനെയും പരലോകത്തെയും ഓര്‍മിപ്പിക്കുന്നവയാണെങ്കില്‍ ചില കവികളുടേത് (ഉദാ: ത്വറഫ, അംറ്ബിന്‍ കുത്സും, ഇംറുല്‍ ഖൈസ്) പെണ്ണും കള്ളും യുദ്ധവും മാത്രമാണ്. അക്കാലഘട്ടത്തിന്റെ സംസ്‌കാരത്തെ വിളിച്ചോതുന്നവയാണാ കവിതകള്‍. കാമുകി നഷ്ടപ്പെട്ട ത്വറഫ എന്ന കവി ആ കാമുകിയെ തേടിപ്പോകുന്ന ഒട്ടകത്തെ വര്‍ണിക്കുന്നത് അംഗ-പ്രത്യംഗ വര്‍ണനകളിലൂടെയാണ്. 

അബൂബക്കര്‍ ഉസ്താദിന്റെ സഹൃദയത്വവും ഈ കവിതകളും കൂടി ആകുമ്പോള്‍... പടച്ചവനേ, ആ ക്ലാസ്സുകളില്‍ ഒന്നുകൂടി ചെന്നിരിക്കാന്‍ ഭാഗ്യം ലഭിച്ചെങ്കില്‍ എന്ന് ആശിച്ചുപോകും. എനിക്കിന്നും അബൂബക്കര്‍ ഉസ്താദിന്റെ അവകാശി ഞാനാണെന്നാണ് ഉള്ളില്‍. എന്തായാലും ബനാതിലെ ഉസ്താദിന്റെ ശിഷ്യകളില്‍ ഉസ്താദിന് എന്നോടായിരുന്നു ഏറ്റവും ഇഷ്ടം. എനിക്ക് മാര്‍ക്ക് കുറയുന്നത് ഉസ്താദിനിഷ്ടമില്ലായിരുന്നു. എന്നുവച്ച് കൂട്ടി ഇട്ടുതരികയൊന്നുമില്ല. ബലാഗ (അറബിസാഹിത്യത്തിലെ ഒരു പ്രധാന വിഷയം) ഉസ്താദാണ് ആദ്യം മുതല്‍ അവസാനം വരെ എടുത്തത്. മൂന്നു ഭാഗങ്ങളാണ് ബലാഗ. അതില്‍ അവസാന ഭാഗം ആയപ്പോള്‍ ഉസ്താദ് പറഞ്ഞു: ഒരു ബലാഗ ബുക്ക് ഒന്ന് ഓഫീസില്‍ കൊണ്ടുപോയി വയ്ക്കണം ട്ടാ - അന്നാണ് ഞങ്ങള്‍ അറിയുന്നത്. ഒന്നുരണ്ടു കൊല്ലമായി ഉസ്താദ് ഞങ്ങളെ ബലാഗ പഠിപ്പിച്ചത് റെഫര്‍ ചെയ്യാതെയായിരുന്നു! അഥവാ അദ്ദേഹത്തിന് ആ കടുകട്ടി പുസ്തകം വായിച്ചുനോക്കാതെ പഠിപ്പിക്കാന്‍ കഴിയുമായിരുന്നു. ഉസ്താദ് ഇല്ലാതായാല്‍ - ഉസ്താദിന്റെ പിരിയഡ് നഷ്ടമായാല്‍ എനിക്ക് അസഹ്യമായിരുന്നു. ഉസ്താദിന് ഓരോ കാര്യങ്ങളും പറഞ്ഞ് ഒരു ചിരി ഉണ്ട്. നമ്മളും പൊട്ടിച്ചിരിച്ചുപോകും. പക്ഷേ, കാര്യത്തിനിടയില്‍ ചിരിച്ചാല്‍ ഉസ്താദ് ആള് മാറും. എനിക്കിതുവരെ പഠിക്കാത്തതിന് ഉസ്താദിന്റെയടുത്തുനിന്ന് അടി കൊണ്ടിട്ടില്ല. പക്ഷേ, ചിരിച്ചതിന് കിട്ടീട്ടുണ്ട്. തയ്യല്‍ക്ലാസില്‍ പോകാതെ ഞാനും ബീവിയും പന്തുകളിച്ചു നിന്നതിന് കിട്ടീട്ടുണ്ട്. ബീവി പക്ഷേ, അടി വാങ്ങാതെ ഹാളിന്റെ അടുത്ത വാതിലിലൂടെ രക്ഷപ്പെട്ടു. എനിക്ക് ചിരിച്ചതിന് പലതവണ കിട്ടീട്ടുണ്ട്.

പടച്ചവനേ, എന്ത് അധ്യാപകരായിരുന്നു ഞങ്ങളുടേത്. ആത്മാര്‍ഥത മുറ്റിനിന്നവര്‍. അല്ലാഹുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍. ഒരു നാടിനെയും നാട്ടാരെയും ഇസ്‌ലാമികപ്രഭയിലേക്ക് നയിക്കാന്‍ വന്നവര്‍. ഇന്നാകെ കാസര്‍കോട്ടുകാരനായ പി.ഡി. ഉസ്താദ് മാത്രമേയുള്ളൂ ഇവിടെ. അതും ഒരു ഇതിഹാസം തന്നെ. കൊടുങ്ങല്ലൂരിനെ കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ അഭിമാനിക്കാവുന്ന കോട്ടയാക്കിയതില്‍ പി.ഡി. ഉസ്താദിന്റെ പ്രയത്‌നം വളരെ വലുതാണ്. റബ്ബ് ഓരോന്ന് നിശ്ചയിച്ചു കണക്കാക്കിക്കാണും. പക്ഷേ, അനുയായികള്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട്. സുന്ദരവും മാതൃകാപരവുമായ സ്ഥാപനങ്ങള്‍. എം.ഐ.ടി. ഹോസ്പിറ്റല്‍, സ്‌കൂള്‍, ഐ.ടി.സി. സെന്റര്‍ തുടങ്ങി ബനാത്തും അഞ്ചങ്ങാടി യു.പി. സ്‌കൂളും എം.ഐ.ടിക്കു കീഴിലാണ്. സബ്ജില്ലയിലെ തന്നെ മികച്ച സ്‌കൂളുകളാണ് രണ്ട് എം.ഐ.ടികളും - എയ്ഡഡും അണ്‍എയ്ഡഡും. ഈ മഹാന്മാരുടെ അടുത്തെങ്ങുമെത്താന്‍ ഇവിടത്തെ ഒരു സ്വദേശിക്കും കഴിയില്ലെന്ന് ഉറപ്പ്. 100 ശതമാനം സത്യസന്ധവും നിഷ്‌കളങ്കവും ആയ നേതാവാണ് പി.ഡി. മര്‍ഹൂം ശംസുസ്താദ് ഉള്ള കാലത്തുതന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മാതൃസ്ഥാപനം ബനാത്ത് തന്നെ. ഒരു നാടിനെ ഉണര്‍ത്തുക വഴി ലോകത്തിന് വെളിച്ചം കാട്ടാന്‍ കഴിവുള്ളവരെ വാര്‍ത്തെടുത്ത സ്ഥാപനവും ഉസ്താദന്മാരും.

പ്രശസ്തനായ മമ്മുണ്ണി മൗലവി, മസ്‌കത്തില്‍ ദീര്‍ഘകാലം ഉണ്ടായ എം.ടി.മൊയ്തീന്‍ മൗലവി, സമദ് ഉസ്താദ്, സൈനുദ്ദീന്‍ ഉസ്താദ് തുടങ്ങി ആ പട്ടിക നീളുന്നു. അധ്യാപികമാര്‍ ഒന്നോ രണ്ടോ മാത്രം. അതുതന്നെ സ്‌കൂള്‍വിഷയങ്ങള്‍ പഠിപ്പിക്കാന്‍. പിന്നെ, ആകെ ഉണ്ടായത് അബൂബക്കറുസ്താദിന്റെ ഭാര്യ സുബൈദത്ത. അന്ന് ടീച്ചര്‍ എന്നു വിളിച്ചില്ല ആരും. സുബൈദത്തയായിരുന്നു എല്ലാവര്‍ക്കും. ഹദീസ് ഒക്കെ എടുക്കുമായിരുന്നു. ഞാനോര്‍ക്കുകയാണ്, അവര്‍ താമസിച്ചിരുന്നത് ഞങ്ങളുടെ കുറച്ചൊക്കെ അടുത്ത സ്ഥലത്തായിരുന്നു. അതിനാല്‍, മുടങ്ങിയ ദിവസത്തെ പാഠങ്ങള്‍ പഠിക്കാന്‍ ഞാന്‍ ഉസ്താദിന്റെയടുത്ത് ഇടയ്‌ക്കൊക്കെ പോയിട്ടുണ്ട്. പഞ്ചതന്ത്രം കഥകളുടെ അറബിയായ 'കലീല വ ദിംന' ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ഉസ്താദായിരുന്നു അതും എടുത്തിരുന്നത്. ഏത് ക്ലാസ്‌റൂമില്‍, ഏത് പിരിയഡ്, ഏത് പാഠം പഠിച്ചു എന്നൊക്കെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. മുഴുവനല്ലെങ്കിലും ഒരുപാട് ഓര്‍മകള്‍. അതാവാം ഇന്ന് പഠനത്തോടൊപ്പം പുതിയ ചിന്തകളോടും എനിക്ക് അടക്കാനാവാത്ത ആഗ്രഹം. ഈ 53-ാം വയസ്സിലും പഠിക്കമെന്നുതന്നെയാണ്. ഗുണകരമായ അറിവുകള്‍ തന്ന് റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.

ഇപ്പോള്‍ ഖത്തറിലുള്ള ടി.പി.അബ്ദുള്ള (അബൂസാലിം) ഞങ്ങളെ കുറച്ചുകാലം പഠിപ്പിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം കൊല്ലമായി ഉസ്താദ് കുടുംബസമേതം ഖത്തറിലാണ്. ഇടക്കാലത്ത് (രണ്ടു കൊല്ലം മുമ്പ്) എന്നെ വിളിക്കുകയും ഇന്റര്‍നെറ്റിലൂടെ അറബിയില്‍ ധാരാളം ക്ലാസ്സുകള്‍ എടുത്തുതരുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്. അദ്ദേഹം ദുആ (പ്രാര്‍ഥന) എന്നതിനെപ്പറ്റി മാത്രം ഒരുപാട് ദിവസങ്ങളിലായി സുന്ദരമായ ക്ലാസ്സുകള്‍ ഗൂഗ്ള്‍ടാക്കിലൂടെ എന്നെ പഠിപ്പിക്കുകയുണ്ടായി. എല്ലാം അറബിയിലായിരുന്നു. ഞാന്‍ കത്തെഴുതിയപ്പോള്‍ എന്നോട് പറഞ്ഞു: 'നിന്റെ കൈയക്ഷരം ഇനിയും നന്നാക്കണം' എന്ന്. എന്റെ കൈയക്ഷരം നല്ലതാണെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാനിതുവരെ. അധ്യാപകരുടെ കൂട്ടത്തില്‍ ഒന്നുരണ്ടു കൊല്ലമൊക്കെ പഠിപ്പിച്ചവരും ഉണ്ട്. ജമാലുദ്ദീന്‍ ഉസ്താദ് ഒക്കെ. അവരെപ്പറ്റിയൊന്നും ഒരു വിവരവുമില്ല. ഒ.ടി. എന്നറിയപ്പെടുന്ന ഒ.ടി. ഉസ്താദും ഇ.എന്‍.മുഹമ്മദ് മൗലവിയും എല്ലാം അറിവിന്റെ കേദാരങ്ങള്‍ തന്നെ.

അബൂബക്കറുസ്താദിന്റെ ഒരിക്കലും മറക്കാത്ത ചില തമാശകള്‍ എഴുതി ഈ കുറിപ്പവസാനിപ്പിക്കാം. ചോദ്യം ചോദിച്ചിട്ട് കിട്ടിയില്ലെങ്കില്‍ മൂപ്പര്‍ക്ക് ഒരു വര്‍ത്താനമുണ്ട് - ''അവള്‍ടെ തലയില്‍ തലച്ചോറ് പോയിട്ട് ഒരു വറ്റും കൂടി ഇല്ല'' എന്ന്. ഇപ്പോഴും ഞാന്‍ പൊട്ടിച്ചിരിക്കുകയാണ്. അതുപോലെ, ഒരാള്‍ പോത്തിനെ വല്ലാതെ തല്ലുകയാണത്രെ. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: 'ടാ, നീ മിണ്ടാപ്രാണികളെ ഇങ്ങനെ ഉപദ്രവിക്കല്ലേ, വെള്ളം കിട്ടാണ്ട് മരിച്ചുപോവുകയുള്ളൂ' എന്ന്. ഉടന്‍ തല്ലുന്നവന്റെ മറുപടി - 'ഏയ്, എന്റെ വാപ്പ ഇതിലും വലിയ ക്രൂരനായിരുന്നു. മൂപ്പര്‍ മരിച്ചത് നാലാള്‍ വെള്ളമുള്ള കിണറ്റില്‍ വീണാണ്.' ഇതൊക്കെ കേട്ട് ചിരിക്കയല്ലാതെന്തു ചെയ്യാന്‍. മനുഷ്യമനസ്സ് മൂല്യങ്ങള്‍ക്കൊപ്പം ഇത്തരം നിരുപദ്രവമായ തമാശകള്‍ കേള്‍ക്കാനും പറയാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നു എന്നത് സത്യം.

ഞാനെന്റെ പ്രിയപ്പെട്ട ഉസ്താദന്മാര്‍ക്കായി ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ്. അവരെ ഇരുലോക വിജയികളാക്കണേ റബ്ബേ. ഞങ്ങളെയും - സ്വര്‍ഗത്തില്‍ ഇനിയെന്തു വേണം എന്ന് റബ്ബ് ചോദിച്ചാല്‍ ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും അവസരം തന്നാല്‍ മതീന്ന് പറയാം. ഖുര്‍ആന്‍ പഠിപ്പിച്ച മഹാന്മാരായിരുന്നു എല്ലാവരും. ജീവിതത്തില്‍ ഇസ്‌ലാമിനെ പകര്‍ത്താന്‍ ഈ ഉസ്താദന്മാര്‍ ഞങ്ങള്‍ക്ക് പ്രായോഗിക പഠനരീതിയാണ് സ്വീകരിച്ചത്; ഏറ്റവും ശാസ്ത്രീയ രൂപത്തില്‍.

فمن يؤت الحكمت فقد أوتي خيرا كثيرا
ആര്‍ക്കെങ്കിലും ഹിക്മത് (ജ്ഞാനം) നല്‍കപ്പെട്ടാല്‍ അവന് ഏറെ നന്മകള്‍ ലഭിച്ചുകഴിഞ്ഞു. (ഖുര്‍ആന്‍)

വസ്സലാം.

Wednesday, November 7, 2012

എന്നെ അധ്യാപികയാക്കിയ ബനാത്ത്‌

റസിയ എന്ന വിദ്യാര്‍ഥിനി - ഞാനവളെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, ഒരിക്കല്‍ ബനാത്തില്‍ സാഹിത്യസമാജത്തില്‍ ഞാന്‍ ഒരു ക്ലാസ്സെടുക്കാന്‍ പോയി. ഇസ്‌ലാമികപ്രബോധനത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞു. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: കുട്ടികള്‍ ഒന്നുരണ്ട് വയസ്സാകുമ്പോഴേക്ക് സംസാരിച്ചുതുടങ്ങും. മൂന്നു വയസ്സായിട്ടും മിട്ടുന്നില്ലെങ്കില്‍ പൊട്ടനാണെന്ന് സംശയിച്ചുതുടങ്ങും. അപ്രകാരം, ബനാത്തില്‍ പഠിക്കാന്‍ തുടങ്ങിയിട്ടും പ്രബോധനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തോ തകരാറ് ഉണ്ട് എന്ന് പറഞ്ഞു. ക്ലാസ് കഴിഞ്ഞപ്പോള്‍ ഈ മോള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു: ''എനിക്ക് ടീച്ചര്‍ പറഞ്ഞ ഈ വാചകം വലിയ ഇഷ്ടമായി.'' അങ്ങനെ ഞാനും അവളും സംസാരിച്ച് വളരെ വേഗം അടുത്തു. അവള്‍ ബി.എസ്‌സി. ഫിസിക്‌സിന് 82 ശതമാനം മാര്‍ക്കോടെ പാസ്സായി, മാമമാരുടെ നിര്‍ബന്ധത്തിന് ബനാത്തില്‍ ചേര്‍ന്നതാണ്.

എന്റെ ചിന്ത മറ്റൊരു വഴിക്ക് നീങ്ങി. ഈ കുട്ടി എന്തായാലും നിര്‍ബന്ധിതയായാണ് ബനാത്തില്‍ വന്നിട്ടുള്ളത്. ഉള്ളില്‍ എം.എസ്‌സി ഫിസിക്‌സ് എടുക്കാനുള്ള മോഹം കാണും. അവളുടെ കാലം, വൈകിയവേളയില്‍ ഇവിടെ കളയുന്നതില്‍ ഒരര്‍ഥക്കുറവുണ്ട്. ഐഹികലോകത്തെ വെടിഞ്ഞുകൊണ്ട് ഒരു പരലോകത്തെ ഖുര്‍ആനും പരിചയപ്പെടുത്തുന്നില്ല. അങ്ങനെ, പിന്നീട് പലപ്പോഴായി ഞാനുമായുള്ള അവളുടെ അടുപ്പം ശക്തിപ്രാപിച്ചു. ഞാന്‍ അവളോട് വാക്ക് കൊടുത്തു. മോള്‍ക്ക് എം.എസ്‌സി. ഫിസിക്‌സ് പഠിക്കണമെങ്കില്‍ ടീച്ചര്‍ എല്ലാ പിന്തുണയും നല്‍കാം - ഇന്‍ഷാ അല്ലാഹ്. അങ്ങനെ അവള്‍ വീണ്ടും പഠനം തുടരാനുള്ള ശ്രമം ആരംഭിച്ചു. വാക്ക്പറഞ്ഞ പോലെ ഞാന്‍ അവളെ ഫറൂഖില്‍ കൊണ്ടുപോയി എം.എസ്‌സിക്ക് ചേര്‍ത്തു. അന്നവിടെ പ്രൊഫസര്‍ മുബാറക് പാഷയാണ് പ്രിന്‍സിപ്പല്‍. എന്റെ ഉമ്മാടെ തിരൂര്‍ പഠനകാലത്തെ ആത്മസുഹൃത്തായിരുന്ന ഡോ. റാബിയ (ഹജ്ജുമ്മ)യുടെ അനിയത്തിയുടെ മകനാണ് പാഷ. പഴയ ബന്ധമൊക്കെ പൊടിതട്ടി, വിവരങ്ങളൊക്കെ പറഞ്ഞു.

അവളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ഞാനായിരുന്നു. അല്‍ഹംദുലില്ലാഹ്. അവള്‍ക്ക് സാമ്പത്തികപ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, ഇനിയും രണ്ടുകൊല്ലം എം.എസ്‌സിക്ക് കളയണ്ടേ എന്നായിരുന്നു വീട്ടുകാരുടെ വിഷമം. അല്‍ഹംദുലില്ലാഹ്, അവള്‍ എം.എസ്‌സിക്ക് നല്ല മാര്‍ക്കില്‍ വിജയിച്ചു. അവിടെത്തന്നെ ബി.എഡിനും ചേര്‍ന്നു എന്നാണെന്റെ ഓര്‍മ. അവള്‍ക്കും കുടുംബത്തിനും അപ്പോഴേക്കും സ്വയം പറക്കാനുള്ള ചിറകുകള്‍ മുളച്ചുകഴിഞ്ഞിരുന്നു.

നോക്കൂ, ഒരധ്യാപികയുടെ ബാധ്യത മാത്രമല്ലേ ഇതൊക്കെ. കൂടുതലായി ഒന്നും ചെയ്തതായി തോന്നുന്നില്ല. നാല്‍ക്കവലകളില്‍ വഴിയറിയാതെ പകച്ചുനില്‍ക്കുന്ന ആണ്‍മക്കളെയും പെണ്‍മക്കളെയും അവര്‍ ഒറ്റയ്ക്ക് നടക്കാനാവുംവരെ ചെറിയൊരു കൈത്താങ്ങ് കൊടുക്കുക. അല്ലെങ്കില്‍ ഒന്ന് റോഡ് മുറിച്ചുകടത്തിക്കൊടുക്കുക. ആ മക്കള്‍ പില്‍ക്കാലത്ത് ധാരാളം പേര്‍ക്ക് കൈത്താങ്ങായി മാറും, തീര്‍ച്ച.

നമുക്ക് റസിയയിലേക്കുതന്നെ പോകാം. അവളെ വിദ്യാസമ്പന്നനും ശാന്തനുമായ ഒരാള്‍ വിവാഹം കഴിച്ചു. രണ്ടു മക്കളായി. ഗള്‍ഫില്‍ പോയി. അവര്‍ 'പുത്യാപ്ലയും പുതുപെണ്ണും' എന്നും ദുബായിലെ ഖുര്‍ആന്‍ സ്റ്റഡിയിലെ ഫസ്റ്റ് ആകാറുണ്ടത്രെ! ഓണ്‍ലൈന്‍ ബന്ധമില്ലെങ്കിലും ഇടയ്‌ക്കൊക്കെ ഞങ്ങള്‍ കാണാറുണ്ട്. ഇതെഴുതുമ്പോള്‍ അവളുടെ നിഷ്‌കളങ്കമായ ചിരിയാണ് എന്റെ കണ്‍മുമ്പില്‍ തെളിയുന്നത്.

അടുക്കും ചിട്ടയുമില്ലാതെയാണ് ഞാനെഴുതുന്നത്. മനസ്സില്‍ ശക്തമായി വരുന്ന കാര്യങ്ങള്‍ എഴുതുന്നു എന്നു മാത്രം - വാസ്തവത്തില്‍, അധ്യാപകര്‍ ശരിക്ക് പഠിക്കുന്നത് പഠിപ്പിക്കുന്നവരാകുമ്പോഴാണ്. പണ്ട് മമ്മുണ്ണി മൗലവി പറയുമ്പോള്‍ അത് ശരിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍, കാലം ചെല്ലുംതോറും നമുക്കത് അനുഭവവേദ്യമാകാറുണ്ട്. മറ്റൊരു കുട്ടിയുടെ കഥയിലേക്ക് പെട്ടെന്ന് എന്റെ മനസ്സ് നീങ്ങുകയാണ്. ഇതിലെ എല്ലാ പേരുകളും സാങ്കല്പികമാണ്. സജിതയുടെ പേര് മാത്രം സാങ്കല്പികമല്ല, യഥാര്‍ഥമാണ്.

അടുത്ത കുട്ടിയെ വാഹിദ എന്നു വിളിക്കാം. അവള്‍ ബനാത്തിലെ ഹോസ്റ്റലിലായിരുന്നു. കാണാനും പഠിക്കാനും മിടുക്കി. എഴുതാന്‍ അതിലും മിടുക്കി. ഞാന്‍ ഇടയ്ക്കിടയ്ക്ക് ക്ലാസ്സെടുത്തു കഴിഞ്ഞാല്‍ (റഗുലര്‍ ക്ലാസ്സല്ല) അവള്‍ അന്ന് രാത്രി ഇരുന്ന് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് എന്നെ പിന്നെ കാണുമ്പോള്‍ തരുമായിരുന്നു. എനിക്കവളുടെ കത്തുകള്‍ വലിയ ഇഷ്ടമായിരുന്നു. നമ്മുടെ വിശ്വാസവും ദൈവഭയവും വര്‍ധിപ്പിക്കാന്‍ ആ കത്തുകള്‍ ഉപരിക്കുമായിരുന്നു. അതാണ് ഞാനാദ്യം എഴുതിയത് - നാം പഠിക്കുന്ന കാലത്തേതിലും അധികം പഠിപ്പിക്കുമ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാകുക എന്ന്. അവള്‍ എഴുതിയ ഒരു വാചകം ഞാനിവിടെ കുറിക്കാം. നിഫാഖിനെ (കാപട്യത്തെ) ഭയപ്പെടാതിരിക്കരുത്. കാപട്യത്തെ അകറ്റിനിര്‍ത്തിക്കൊണ്ട് ജീവിക്കാന്‍ നാം ശ്രമിക്കണം.'' -അവളുടെ പിതാവ് ഉപദേശിച്ചത് എടുത്തെഴുതിയതാണ്.

ഒരിക്കല്‍ ഒരു പൊതുപരിപാടിയില്‍ എനിക്കായിരുന്നു ഖുര്‍ആന്‍ ക്ലാസ്സ്. ഒരു ജില്ലാ പരിപാടി വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ നടക്കുകയാണ്. 1997-98 കാലമാണെന്ന് തോന്നുന്നു. ബനാത്തില്‍നിന്ന് ഈ കുട്ടികളും ഉണ്ടായിരുന്നു. ഞാനന്നെടുത്ത ക്ലാസ് ആലുഇംറാനിലെ 104-108 ആയത്തുകളായിരുന്നു. പരലാകത്ത് മുഖം കറുക്കുന്നവരെയും മുഖം വെളുത്തു വരുന്നവരെയും പരിചയപ്പെടുത്തുന്ന ആയത്തുകള്‍. ക്ലാസ് കഴിഞ്ഞപ്പോഴേക്ക് ഈ കുട്ടി തേങ്ങിക്കരയുകയാണ്. തന്റെ പരലോകം എങ്ങനെയായിരിക്കുമെന്നോര്‍ത്താണവള്‍ കരഞ്ഞത്. പറയുന്ന നമ്മേക്കാള്‍ ദൈവബോധവും നിഷ്‌കളങ്കതയുമുള്ള കുട്ടികള്‍. പ്രബോധകരായ നാമല്ല ജനങ്ങളില്‍ മാറ്റം വരുത്തുന്നത്. അവര്‍ നിഷ്‌കളങ്കരായതിനാല്‍ നാം പറയുന്ന വാക്കുകള്‍ വേഗത്തില്‍ കാച്ച് ചെയ്യുന്നു എന്നതാണ്. ഇന്നാ മോള്‍ എവിടെയാണാവോ? കുറേക്കാലമായി വിവരമൊന്നുമില്ല.

12 വയസ്സില്‍
നമുക്ക് 1969 ജൂണ്‍മാസത്തിലെ ബനാത്തിലേക്ക് ഒന്ന് പോയിവരാം. '68ല്‍ ബനാത്ത് ആരംഭിച്ചത് മാടവനപള്ളിയിലെ ഒരു ഭാഗത്ത്. സ്ത്രീകള്‍ക്ക് സൗകര്യം ലഭിച്ച ഏതാനും പള്ളികളില്‍ ഒന്ന് മാടവന പള്ളിയായിരുന്നു. ബഹുമാനപ്പെട്ട മര്‍ഹൂം ശംസ് ഉസ്താദ് മാത്രമുള്ള ഏകാധ്യാപക വിദ്യാലയം. സ്‌കൂള്‍വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പടിയത്ത് ഹൈദ്രോസ് മാഷും. ഉസ്താദ് ചരിത്രപുരുഷനാകുന്നത് ഇവിടെയാണ്. ഒന്നാമന്‍ എന്നും ഒന്നാമന്‍തന്നെ. ഭാഗ്യവാന്‍. ബനാത്തുകൊണ്ട് ആര്‍ക്ക് എന്ത് ഗുണം ലഭിച്ചാലും ആ പുണ്യപുരുഷനിലേക്ക് ഗുണങ്ങള്‍ എത്തിക്കൊണ്ടിരിക്കും. ഇന്‍ഷാ അല്ലാഹ്. അദ്ദേഹത്തെയും കുടുംബത്തെയും സ്മരിക്കാതെ ഈ എഴുത്തിന് മുന്നോട്ടു പോകാനാവില്ല. 75 രൂപ ശമ്പളം. രണ്ടുമൂന്ന് കുഞ്ഞുങ്ങളും ഭാര്യയും മാന്യമായി ജീവിച്ചുപോകണം. എന്റെ പ്രിയ ഉസ്താദ് തീര്‍ച്ചയായും കഷ്ടപ്പെട്ടുകാണും. അന്ന് ഒരു സ്‌കൂളധ്യാപകന് 150 രൂപ ഉണ്ടാകും. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. ആമീന്‍.

എന്റെ ബനാത്തിലെ ഒന്നാംക്ലാസ്സും പള്ളിയിലായിരുന്നു. 30 കുട്ടികള്‍. അന്ന് എല്ലാവരും പാവാടയും ഫുള്‍കൈ കുപ്പായവും മക്കനയും ആണ് ധരിക്കുക. കൊടുങ്ങല്ലൂരിനെ സംബന്ധിച്ച് പുതിയൊരു വസ്ത്രസംസ്‌കാരം. തട്ടമിടാത്ത, ബാക്ക് ഓപ്പണ്‍ ബ്ലൗസിടുന്ന പെണ്ണുങ്ങളുടെ നാട്ടില്‍ ഭൂതത്തിന്റെ കോലത്തില്‍ 30 പെണ്‍കുട്ടികള്‍. (ബാക്ക് ഓപ്പണ്‍ അന്ന് വലിയ ഫാഷന്റെ ലക്ഷണമായിരുന്നു). '69 ലാണ് ഞാന്‍ ബനാത്തില്‍ ചേരുന്നത്. അപ്പോഴേക്ക് ബനാത്ത് മൂന്ന് ക്ലാസ്സുകളായി മാറിക്കഴിഞ്ഞിരുന്നു. ഒന്ന്, രണ്ട്, മൂന്ന് - ആദ്യവര്‍ഷം നന്നായി പഠിച്ചവരെയും പുതുതായി പത്താംക്ലാസ് വരെയൊക്കെ പഠിച്ചവരെയും കൂട്ടി മൂന്നാം ക്ലാസ്സും അതിലും പഠിപ്പും പ്രായവും കുറഞ്ഞവരെ രണ്ടാം ക്ലാസ്സിലും, പ്രായവും പഠിപ്പും ഇല്ലാത്തവരെ ഒന്നാംക്ലാസ്സിലും. ഞങ്ങള്‍ ഒന്നാംക്ലാസ്സുകാര്‍ പള്ളിയില്‍. ആറ് ബഞ്ചുകള്‍, 30 കുട്ടികളും.

ഉസ്താദ് ഓരോന്ന് പറയുന്നതും ഇപ്പോഴും കേള്‍ക്കുന്നപോലെ. അപ്പോഴേക്ക് പി.ഡി.അബ്ദുറസാഖ് മൗലവിയും വന്നു. അറബി, ഉറുദു ഒക്കെ പി.ഡിയാണ്. അര്‍ഥം കിട്ടാത്തവരെ നന്നായി ചെവി പിടിച്ച് എണീപ്പിച്ചു നിര്‍ത്തും. ആകെ 18 വിഷയങ്ങള്‍. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖാഇദ്, അറബി, അറബിമലയാളം, തജ്‌വീദ്, ഹിഫ്ദ്, ഇംഗ്ലീഷ്, മലയാളം, സയന്‍സ്, സാമൂഹ്യം, കണക്ക്, ഹിന്ദി.... ഇനിയും കാണും; മറന്നുതുടങ്ങി. ...സര്‍ഫ്, നഹ്‌വ് (അറബി വ്യാകരണം) - എന്റെ റബ്ബേ! 10 വയസ്സ് തികയാത്തയാള്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നാണോര്‍മ. കാരണം, ഞാന്‍ നാലര വയസ്സില്‍ ഒന്നില്‍ ചേര്‍ന്നതിനാല്‍ ആറാംക്ലാസ് പ്രായം ഒന്‍പതര വയസ്സ്. എന്തോ ഇത്രയധികം വിഷയം കണ്ടിട്ടും അന്തംവിട്ടില്ല എന്നാണോര്‍മ. ആദ്യ വാര്‍ഷികയോഗം (1969 മേയില്‍) കഴിഞ്ഞപ്പോള്‍ത്തന്നെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് ബനാത്തിനെപ്പറ്റി നല്ലൊരു പേര് വന്നു. പെണ്‍കുട്ടികള്‍ അറബിയും മറ്റും പ്രസംഗിച്ചതൊക്കെ ജനങ്ങള്‍ക്ക് അദ്ഭുതമായിക്കാണും. എല്ലാം റബ്ബിനെക്കഴിഞ്ഞാല്‍ എന്റെ പ്രിയ ശംസുസ്താദിന്റെയും സുഹൃത്തുക്കളുടെയും കഴിവ്. ശാന്തപുരത്തുനിന്ന് പഠിച്ച അവര്‍ ഞങ്ങളുടെ സ്ഥാപനത്തെയും ശാന്തപുരം മോഡലിലേക്ക് വളര്‍ത്തുകയായിരുന്നു. അല്‍ഹംദുലില്ലാഹ്.

അന്ന് ഒരു അഡ്വ. പി.എ.സെയ്ദ്മുഹമ്മദിന്റെ പ്രസംഗമാണ് എന്റെ അകക്കണ്ണ് തുറപ്പിച്ചത്. എന്റെ ഇത്താത്ത ഐഷാബി '68 ല്‍ ഉമ്മാടെ നിര്‍ബന്ധപ്രകാരം ബനാത്തില്‍ ചേര്‍ന്നിരുന്നു. '69 ല്‍ ഞാന്‍ എന്റെ നിര്‍ബന്ധപ്രകാരം ചേരുകയായിരുന്നു. വീട്ടില്‍ ആരും സമ്മതിക്കുന്നില്ലെങ്കിലും ഉള്ള അറിവുവച്ച് ഉമ്മാനോട് ഒരൊറ്റ ഭീഷണി - എന്നെ ബനാത്തില്‍ ചേര്‍ത്തില്ലെങ്കില്‍ ഉമ്മ ആഖിറത്തില്‍ ഉത്തരം പറയേണ്ടിവരും. റബ്ബ് എന്റെ ഉള്ളിലിരുന്ന് പറയിപ്പിക്കുകയായിരുന്നു. നാഥാ, നീ മഹാന്‍. ഉപ്പാനോട് ചോദിച്ചപ്പോള്‍ നീരസത്തോടെ, 'എന്തെങ്കിലും ചെയ്‌തോ' എന്ന മറുപടി. എന്തായാലും വാശിക്കാരിയായ ഞാന്‍ പിന്തിരിഞ്ഞില്ല. എന്റെ കുഞ്ഞാമാടെ മോള്‍ ഖദീജാബിത്ത വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെ ബനാത്തില്‍ ചേരുമെന്നറിഞ്ഞപ്പോള്‍ എനിക്ക് സഹിക്കാനാവില്ല. വാര്‍ഷികം കഴിഞ്ഞ് മടങ്ങുന്ന രാത്രിയില്‍ ഞാന്‍ ഖദീജാബിത്താനോട് സ്വകാര്യം പറഞ്ഞു: ഞാനും ചേരും കയ്ജാബിത്താ, ബനാത്തില്‍. വയസ്സുകാലത്ത് ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മകള്‍. കണ്ണുകളെ ഈറനണിയിക്കുന്നുമുണ്ട്.

ഉസ്താദ്, മാതാപിതാക്കള്‍, കുഞ്ഞാമ (ഹാജി അമീര്‍ മൊയ്തീന്‍) തുടങ്ങി പലരും ഓര്‍മയിലെത്തുന്നു. ഉസ്താദ് ഞങ്ങളുടെ ഉമ്മയും ഉപ്പയും എല്ലാമായിരുന്നു. വെറുതെയല്ല നബി(സ)യെ أنت أم أم أب എന്ന് കവി പാടിയത്. അങ്ങനെ ഞാനെന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കവെ ഒരറിയിപ്പ്. ഇനി ബനാത്തിലേക്ക് ഇന്റര്‍വ്യൂ നടത്തിയിട്ടേ ചേര്‍ക്കുകയുള്ളൂ. ചേരുന്ന ദിവസം സുബ്ഹി നിസ്‌കരിച്ച് കുഞ്ഞുകൈകളുയര്‍ത്തി ഞാന്‍ തേടിയതിനും ഓര്‍മയുണ്ട് - അല്ലാഹ്, എന്നെ ടെസ്റ്റില്‍ പാസ്സാക്കിത്തരണേ. ഒന്‍പതരയ്ക്ക് ഞങ്ങളൊക്കെ പള്ളിയിലെത്തി. എന്നെ മദ്‌റസയില്‍ അത്തഹിയാത്തിലെ സ്വലാത്ത് പഠിപ്പിച്ച, എനെറ സുപരിചിതനായ സിദ്ദുസ്താദ് (പ്രൊഫ. കെ.എ.സിദ്ദീഖ് ഹസന്‍ സാഹിബ്) ആണ് ഇന്റര്‍വ്യൂ. എന്റെ അഞ്ചാം ജുസ്അ് - ഇളംപച്ചച്ചട്ടയുള്ള മുസ്ഹഫില്‍നിന്ന് ഒരു ഭാഗം -എനിക്ക് തോന്നുന്നത് وبدالهم എന്ന ഭാഗമാണെന്നാണ് - ഓതിപ്പിച്ചു. മുക്കിയും മൂളിയും ആണ് ഓതിയത് എന്നുറപ്പ്. കാരണം, വീട്ടില്‍ വന്നിട്ട് ഇത്താത്ത ഉമ്മാനോട് പറഞ്ഞു: ഉമ്മാ, സബിനെ എടുക്കും എന്ന് തോന്നുന്നില്ല. വിക്കിവിക്കിയാണ് ഓതിയത്. ഓതുമ്പോള്‍ ഉസ്താദന്മാര്‍ പരസ്പരം നോക്കുകയും ചെയ്തു. കൂടാതെ ഉസ്താദ് ഉമ്മാക്ക് കത്ത് കൊടുത്തയച്ചു. ശരിക്ക് ഓതണില്ല. വീട്ടില്‍ ശ്രദ്ധിക്കണം. 

ഇടയില്‍ പറയട്ടെ, അന്ന് മദ്രസയില്‍ പോകണത് ഏറ്റവും വലിയ മടിയുള്ള കാര്യമായിരുന്നു. വല്ല പുളി പൊട്ടിച്ചു തിന്നാനൊക്കെയാണ് 'ഓത്തുള്ളി'യില്‍ പോണത്. ആ പഠനത്തോടുതന്നെ ഒരുതരം വെറുപ്പായിരുന്നു. അഞ്ചാംക്ലാസ്സിലൊക്കെ ആകുമ്പോള്‍ അല്പം ദീനുള്ളവര്‍ തട്ടമിടും. എനിക്കതും വെറുപ്പായിരുന്നു. ഷോര്‍ട്ട് പാവാടയും ബ്ലൗസും മാത്രം ഇട്ടാണ് കെ.വി.എച്ച്.എസ്സില്‍ പോയിരുന്നത്! ഈമാന്‍ ഉള്ളില്‍ കയറിയപ്പോള്‍ എന്റെ ഫാഷന്‍ മനസ്സ് ഓടിമറഞ്ഞു. വല്യപാവാടയും കുപ്പായവും മക്കനയും. എന്തൊരന്തരം! അല്ലാഹുവേ, ഇപ്പോഴും എനിക്ക് നിന്നെ മാത്രമുള്ളൂ സ്തുതിക്കാന്‍. വലിയൊരു ലോകത്തേക്കെന്നെ നീ തള്ളിവിടുകയായിരുന്നു, തീര്‍ച്ച. എനിക്ക് കിട്ടിയതെന്തും ബനാത്തില്‍നിന്നാണ്. അങ്ങനെ എന്റെ പ്രാര്‍ഥന ഫലിച്ചു. എന്നെയും ബനാത്തില്‍ ചേര്‍ത്തി. പ്രൊഫ. മുഹമ്മദലിക്കയാണ് സര്‍ഫ് പഠിപ്പിച്ചത്. ബോര്‍ഡില്‍ എഴുതി പഠിപ്പിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്ക് എനിക്കത് മനസ്സിലാവുകയും അത് ഹിഫഌ ആക്കുകയും ചെയ്തു. രണ്ട് പിരിയഡുകളിലായാണ് فعل فعلا പഠിപ്പിച്ചത്. പിന്നെ, അവിടന്നങ്ങോട്ട് പഠനത്തിന്റെ സുന്ദര നാളുകളായിരുന്നു. മാതൃകയില്ലാത്ത പഠനരീതികള്‍. ഉറുദു, ആരെങ്കിലും കണ്ടിട്ടുണ്ടോ അന്ന്? സര്‍ഫ് എന്നാല്‍ തുണി കഴുകുന്ന സര്‍ഫ്‌പൊടിയാണ് ആളുകള്‍ക്ക്! അങ്ങനെ അറിവിന്റെ കൊടുമുടി തേടിയുള്ള യാത്രയുടെ ആരംഭം ആ പള്ളിമൂലയില്‍ തുടങ്ങി. റബ്ബേ, ഞാനൊന്ന് പൊട്ടിക്കരയട്ടെ. യാസീനിലെ മഹാന്‍ പറഞ്ഞപോലെ:
يا ليت قومي يعلمون، بما غفرلي ربي وجعلني من المكرمين


ഇന്നും ഖുര്‍ആനാകുന്ന കടലിനെ കണ്ടാസ്വദിക്കാനേ ആകുന്നുള്ളൂ. കാലം എത്ര കറങ്ങി. കൃത്യം പറഞ്ഞാല്‍ 43 കൊല്ലം. അന്നും പ്രാര്‍ഥനയാണ് എല്ലാ കാര്യത്തിനും. ഒരു മാസം കൊണ്ടുതന്നെ പഠനത്തില്‍ മിടുമിടുക്കിയായി മാറി ഞാന്‍. അല്‍ഹംദുലില്ലാഹ്. നവംബറില്‍ അരപ്പരീക്ഷ. പതിനായിരം ദിക്‌റ് നിയ്യത്താക്കി. എന്നെ ഫസ്റ്റാക്കിത്തരണം. തരാതെ പറ്റില്ല എന്ന മനസ്സ്. സ്‌കൂളില്‍ എല്ലാ ക്ലാസ്സിലും മറ്റാര്‍ക്കും ഞാന്‍ ഒന്നാംസ്ഥാനം വകവച്ചുകൊടുത്തിട്ടില്ല. ബനാത്തിലും അത് കിട്ടാതെ പറ്റില്ല. നവംബറില്‍ നോമ്പ് കഴിഞ്ഞ് വന്നപ്പോള്‍ ഉസ്താദ് നോട്ടീസ്‌ബോര്‍ഡ് കൊണ്ടുവന്നു. ഞാന്‍ ഇടംകണ്ണിട്ട് നോക്കി. സബിദ.പി.എം. ഒന്നാംസ്ഥാനത്ത് എന്റെ പേരുതന്നെ. അല്‍ഹംദുലില്ലാഹ്. ഫസ്റ്റാകുമ്പോള്‍ സന്തോഷത്തോടൊപ്പം ചെറിയൊരു നാണമോ മറ്റോ ഉണ്ടാകും അന്നൊക്കെ. ബനാത്തിലെ എട്ടര കൊല്ലത്തിനിടയില്‍ മൂന്നുനാലു പ്രാവശ്യം എന്റെ ഒന്നാംസ്ഥാനം പോയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കെ.കെ.ആരിഫ്ത്തയോ ആത്മമിത്രമായിരുന്ന കെ.എ.അസ്മയോ ആയിരുന്നു അറിയാതെ എന്നില്‍നിന്നത് തട്ടിപ്പറിച്ചത്. പരേതനായ മക്കാരുസ്താദിനോട് ഞാന്‍ ഒരിക്കല്‍ മാര്‍ക്കിനുവേണ്ടി തര്‍ക്കിച്ചു. അവസാനം, ഉസ്താദ് പറഞ്ഞു: ഞാനും ഇങ്ങനെയായിരുന്നു. ഉസ്താദ് മൂപ്പരുടെ തീരുമാനത്തില്‍ ഉറച്ചു നിന്നപ്പോള്‍ പെട്ടെന്ന് എന്റെ കണ്ണു നിറഞ്ഞുപോയി. കരഞ്ഞില്ല. ഉസ്താദിന് എന്റെ വിഷമം മനസ്സിലായി.

ഇങ്ങനെ എഴുതാനിരുന്നാല്‍ പേജുകള്‍ നിറയും. ഒരധ്യാപിക എന്ന നിലയ്ക്ക് ഞാന്‍ വിജയിച്ചോ എന്നറിയില്ല. ഒരു വിദ്യാര്‍ഥിനി എന്ന നിലയ്ക്ക് ഞാന്‍ വിജയിച്ചിട്ടുണ്ട്. ഇത് വായിക്കുന്ന എന്റെ പ്രിയ ഉസ്താദുമാരും എന്റെ സുഹൃത്തുക്കളും അവരുടെ ഓര്‍മകള്‍ കൂടി ചേര്‍ത്തുവച്ച് വായിക്കുമ്പോള്‍ എന്തൊരു ഹൃദ്യമായിരിക്കും! ഓര്‍മകള്‍ - അതയവിറക്കല്‍ ഒരു ഭാഗ്യം തന്നെ.

Monday, November 5, 2012

എന്റെ അധ്യാപനജീവിത കഥകള്‍

എന്റെ അധ്യാപനജീവിതത്തിന്റെ കഥയാണിത്. പഠനത്തിന്റെ തുടക്കം ബനാത്തില്‍ത്തന്നെ. പഴയ ഓര്‍മകളുടെ ചെപ്പ് തുറക്കുന്നത് രസകരമാണ്. എന്തുകൊണ്ടോ എന്റെ ഓര്‍മയിലേക്ക് എന്റെ ആദ്യവിദ്യാര്‍ഥിനിയായി ഓടിയെത്തിയത് മരിച്ചുപോയ സജിതയാണ്. അതിനുമുമ്പ് ചില കൊച്ചുകൊച്ചു കഥകള്‍ എഴുതട്ടെ. എന്റെ അധ്യാപനജീവിതകഥകള്‍ എഴുതുമ്പോള്‍ ബനാത്ത് അഥവാ വിമന്‍സ് അറബിക് കോളേജ് തന്നെയാണ് ആദ്യം എത്തുക.

ഒരു ചൂടുള്ള ദിവസം. മെയ്മാസമായിരിക്കുമെന്ന് കരുതുന്നു. കൊല്ലവും തീയതിയും കൃത്യമായി ഓര്‍ക്കുന്നില്ല. ഉസ്താദിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ - ആരിഫ്ത്ത, പരേതയായ കെ.കെ.സുഹ്‌റ, കൊച്ചാമിനുമ്മ - പല ഭാഗത്തേക്കും സ്‌കോഡുകള്‍ പോകാറുണ്ട്. ഇന്നത്തെ തലമുറയ്ക്ക് തമാശ തോന്നുന്നുണ്ടാകും. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ബനാത്തില്‍ കുട്ടികള്‍ വേണം. ഓരോ വീടുകളിലും ചെന്ന് കുട്ടികളെയും രക്ഷിതാക്കളെയും ഇസ്‌ലാമികസ്ഥാപനത്തിലെ പഠനത്തിന്റെ മേന്മയെപ്പറ്റി പരിചയപ്പെടുത്തണം. കുട്ടികളെ ചേര്‍ക്കാനായി പരമാവധി പ്രേരിപ്പിക്കണം.

എനിക്കന്ന് കൂടിവന്നാല്‍ 15 വയസ്സ് കഴിഞ്ഞുകാണുമായിരിക്കും. അന്ന് എത്രയാണ് നടന്നിട്ടുണ്ടാവുക! കാലില്‍ വിള്ളലും വേദനയും ഒക്കെ ഉണ്ടാകാറുണ്ട്. അതൊക്കെ ആര് വിലവെക്കാന്‍ തീരെ നടക്കാന്‍ പറ്റാതാകുമ്പോള്‍ കാലൊന്ന് നനയ്ക്കും. അപ്പോള്‍ വേദനയ്ക്ക് ആശ്വാസമാകും. എന്നാലും നടക്കും. അന്ന് സ്‌കോഡ് പോയത് അഴീക്കോട് ഭാഗത്തേക്കാണ്. ബസ്സില്‍ കയറി പോയിട്ടില്ല എന്നാണോര്‍മ. കുട്ടികളല്ലേ, നടന്നാല്‍ മതി. മാത്രമല്ല, ഇടയ്ക്കിടയ്ക്ക് ഓരോ വീടുകളില്‍ കയറി ഞങ്ങളുടെ ദൗത്യം നിര്‍വഹിക്കണം. പരിഹാസം, പുച്ഛം ഒക്കെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ പ്രിയ ഉസ്താദന്മാര്‍ കത്തിച്ചുതന്ന കൈത്തിരി കെടാതെ സൂക്ഷിക്കണമല്ലോ. അങ്ങനെ, അന്നത്തെ സ്‌കോഡ് അഴീക്കോട് ലൈറ്റ്ഹൗസ് സ്റ്റോപ്പ് വരെയെത്തി. ഇന്നത്തെ അസിസ്റ്റന്റ് തഹസില്‍ദാര്‍ കറുകപ്പാടത്ത് സാദിഖിന്റെ വീടായിരുന്നു അത്; (ചാലിലെ) അബ്ദുറഹ്മാന്‍ ഇക്കാടെ വീട്. മകള്‍ സജിത. ഗേള്‍സില്‍ ഏഴിലോ എട്ടിലോ പഠിക്കുന്നു. എന്തോ പല വീടുകളില്‍നിന്നും കിട്ടാത്ത പരിഗണനയും സ്‌നേഹവും. ഞങ്ങള്‍ അന്ന് എത്ര കിലോമീറ്റര്‍ സഞ്ചരിച്ചുകാണുമെന്നോ - കാല്‍നടയായി ഒരു നാലഞ്ചു കിലോമീറ്റര്‍. എന്റെ വീട്ടില്‍നിന്ന് ബനാത്തിലേക്ക് ഒരു കിലോമീറ്ററിലധികം. അവിടെ നിന്ന് ഇടവഴികള്‍ താണ്ടി പേബസാര്‍, കരിക്കുളം ആസ്പത്രി സ്റ്റോപ്പും പിന്നിട്ട് ലൈറ്റ്ഹൗസ് സ്റ്റോപ്പ്. കൊല്ലം എത്രയായി! ഏതാണ്ട് 38 കൊല്ലം. അന്നത് ഞങ്ങളുടെ ജിഹാദായിരുന്നു, തീര്‍ച്ച.

അന്ന് ഓട്ടോറിക്ഷ എന്ന വാഹനം ഇല്ല. തൃശ്ശൂരോ എറണാകുളത്തോ ഉണ്ടായിരുന്നിരിക്കാം. അല്ലാതെ നമ്മുടെ നാട്ടില്‍ ഇല്ലായിരുന്നു. നമ്മുടെ കൊടുങ്ങല്ലൂര്‍ ഒരു ഓട്ടോ വന്നത് ഏകദേശം 1977 ലോ 78 ലോ ആണ്. അതിലൊക്കെ കയറാന്‍ പിന്നെയും എത്രയോ കാലം കാത്തിരിക്കേണ്ടിവന്നു. ഇന്നത്തെ മക്കള്‍ ഇതൊക്കെ വായിച്ച് ചിരിക്കട്ടെ. ഞാനെന്റെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പഴയ കാര്യങ്ങള്‍ ധാരാളമായി പറഞ്ഞുകൊടുക്കാറുണ്ട്. ചിമ്മിനിവിളക്കിനു കീഴിലിരുന്ന് പഠിച്ചിരുന്ന കാലം. അന്ന് കണ്ണ് കാണുമായിരുന്നുവോ? ഇന്ന് നാമനുഭവിക്കുന്ന സുഖങ്ങള്‍ എത്രയാണ്!

നമുക്ക് ലൈറ്റ്ഹൗസ് സ്റ്റോപ്പിലേക്കുതന്നെ പോകാം. സജിതയുടെ വീട്. അവിടത്തെ സ്‌നേഹം ഞങ്ങള്‍ക്ക് ബോധ്യമായപ്പോള്‍ സജിതയുമായി നന്നായടുത്തു. അവള്‍ ബനാത്തില്‍ ചേരാന്‍ സന്നദ്ധയായി. അവളുടെ ഉപ്പയും ഉമ്മയും ഒക്കെ സമ്മതിച്ചു. ഞങ്ങള്‍ അവിടത്തെ ഷോകേസില്‍ ഉണ്ടാക്കിവച്ചിരുന്ന മുത്തിന്റെ കൊച്ചു മൃഗപ്പാവകളെയൊക്കെ വീക്ഷിച്ചു. നിറഞ്ഞ മനസ്സോടെ തിരിച്ചുപോന്നു. ചോറൊക്കെ എവിടെ നിന്ന് കഴിച്ചു എന്നോര്‍മയില്ല. ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടില്‍നിന്നായിരിക്കും. വീട്ടില്‍ എന്റെ ഓവര്‍സ്മാര്‍ട്ടിന് എന്നും വഴക്കാണ്. നേരം വൈകിയാല്‍ എല്ലാവര്‍ക്കും ദ്വേഷ്യം വരും. അതിനാല്‍ ബനാത്ത് വിട്ടാലുടനെതന്നെ വീട്ടിലെത്തിച്ചേരാന്‍ പരമാവധി ശ്രമിക്കും. അല്ലെങ്കില്‍ ഉപ്പ എറണാകുളത്തുനിന്ന് വരുന്ന ദിവസമാണെങ്കില്‍ ഉമ്മാക്ക് എന്റെ വൈകി എത്തലില്‍ മുഖം മാറീട്ടുണ്ടാകും. എനിക്കും ഉമ്മാനെ വിഷമിപ്പിച്ചതില്‍, ചെയ്ത നന്മയുടെ സന്തോഷം മാഞ്ഞുപോകും. പിന്നെ, മഗ്‌രിബ് നിസ്‌കരിച്ച പായയില്‍ ഇരുന്നും കുറച്ചുകഴിഞ്ഞ് ഉമ്മാടെ മടിയില്‍ കിടന്നും എല്ലാവരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഉമ്മാനെ സോപ്പിട്ട് സന്തോഷിപ്പിക്കും. ഞാനിന്നോര്‍ക്കുകയാണ് - എന്തായിരിക്കും അന്ന് ഉമ്മാനോട് പറഞ്ഞിരുന്നത്? ഇസ്‌ലാംതന്നെയായിരിക്കും അന്നും പറഞ്ഞിരിക്കുക. ഒരിക്കല്‍ ഉമ്മ എന്നോട് ചോദിച്ചു: മോളേ, നമ്മള്‍ കുഞ്ഞിരാമനോടും കൃഷ്ണന്‍കുട്ടിയോടുമൊക്കെ എന്ത് ദീനാണ് പറയേണ്ടത്? (അവരോടൊക്കെ സ്രഷ്ടാവിന്റെ ഗ്രന്ഥം - ഖുര്‍ആന്‍ - എത്തിക്കല്‍ ബാധ്യതയാണെന്ന ചര്‍ച്ചയില്‍ നിന്നാകാം ഉമ്മ അദ്ഭുതത്തോടെ അങ്ങനെ ചോദിച്ചിട്ടുണ്ടാവുക).

അക്കൊല്ലം ജൂണിലോ മെയ് അവസാനമോ ബനാത്ത് തുറന്നു. ഞങ്ങളുടെ പ്രിയസുഹൃത്ത് ഞങ്ങളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ബനാത്തില്‍ ചേരാന്‍ വന്നിരിക്കുന്നു! സജി വരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. അന്ന് കുറച്ചൊക്കെ 'ഉള്ള' ആള്‍ക്കാരൊന്നും ബനാത്തില്‍ ചേരില്ല. അതൊരു മോശമായിരുന്നു അവര്‍ക്ക്. ഞങ്ങള്‍ കുബേരന്മാരല്ലായിരുന്നെങ്കിലും അത്യാവശ്യം ഭേദപ്പെട്ട കുടുംബമായിരുന്നു. ഉപ്പ കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥന്‍. രണ്ടേക്കര്‍ പറമ്പും വീടും ഉണ്ട്. എന്റെ വാശിക്കായിരുന്നു ഒന്‍പതര വയസ്സില്‍ ഞാന്‍ ബനാത്തില്‍ ചേര്‍ന്നത്. സജിത ബനാത്തില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ ഏതാണ്ട് ആറാം ക്ലാസ്സിലാണ് ബനാത്തില്‍. അഞ്ചില്‍ ആയിരുന്നപ്പോള്‍ മുതല്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ ഞാന്‍ ക്ലാസ്സെടുക്കുമായിരുന്നു. വിദ്യാര്‍ഥി+ടീച്ചര്‍. ടീച്ചര്‍ എന്ന് വിളിച്ചിരുന്നില്ല ആരും. ചിലര്‍ പേരു വിളിക്കും. ചിലര്‍ ഇത്താന്നും വിളിക്കും. 

ഞങ്ങളുടെ സമര്‍ഥരായ ഗുരുനാഥന്മാര്‍ ഞങ്ങളിലെ എല്ലാ കഴിവുകളെയും പരമാവധി പുറത്തെടുപ്പിക്കുകയായിരുന്നു. പരീക്ഷാഹാളില്‍ സൂപ്പര്‍വിഷന് നില്‍ക്കുക, ചോദ്യപേപ്പര്‍ കാര്‍ബണ്‍ കോപ്പി എടുത്തുകൊടുക്കുക, ബനാത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുക ഒക്കെ എന്നില്‍ ഉസ്താദുമാര്‍ ഏല്പിക്കുമായിരുന്നു. അങ്ങനെയാണ് സജിത എന്റെ വിദ്യാര്‍ഥിനിയായത്. നല്ല മിടുക്കിയായിരുന്നു. നന്നായി പഠിക്കുമായിരുന്നു. രണ്ടുമൂന്നു കൊല്ലം അവള്‍ പഠിച്ച്, വീണ്ടും ഗേള്‍സില്‍ ചേര്‍ന്നുവെന്നാണ് എന്റെ ഓര്‍മ. അവള്‍ ഇന്ന് ഓര്‍മയായി. രണ്ടുമൂന്നു കൊല്ലം മുമ്പ് അവള്‍ മരിച്ചു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.

കൂട്ടത്തില്‍ ഒരു കാര്യം കൂടി എഴുതട്ടെ. അവള്‍ ബനാത്തില്‍ ചേര്‍ന്ന് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്‌നേഹധനനായ ആ പിതാവ് ഹൃദയാഘാതംമൂലം നിര്യാതനായി. കൊച്ചുപ്രായത്തില്‍ ഞങ്ങളും സജിത എന്ന ഞങ്ങളുടെ സുഹൃത്തിന്റെ ദുഃഖത്തില്‍ പങ്കുകൊണ്ടു. അന്നൊക്കെ ഒരു മരണം ഭയങ്കര സംഭവമായിരുന്നു. ഇന്ന് ജനം പെരുകി. എന്നും മരണം. സജിത മരിച്ചതിന്റെ പിറ്റേദിവസമേ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. മയ്യിത്ത് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അവളുടെ ഉമ്മയെയും സഹോദരങ്ങളെയും മക്കളെയും ഭര്‍ത്താവിനെയും ചെന്നുകണ്ട് തഅ്‌സിയത്ത് അറിയിച്ചു. പ്രിയപ്പെട്ട ആ വിദ്യാര്‍ഥിനിസുഹൃത്തിനെ നല്ലയിടത്തുവച്ച് കാണാന്‍ റബ്ബ് തുണയ്ക്കട്ടെ. ആമീന്‍. എന്റെ മകള്‍ മരിച്ച പിറ്റേദിവസം സജിത അവളുടെ എല്ലാ അസുഖങ്ങളും വച്ചുകൊണ്ട് എന്നെ സന്ദര്‍ശിച്ചു. കുറേനേരം സംസാരിച്ചിരുന്നു. എന്റെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ധാരാളം ഉണ്ട്. ഇനിയും പറയാനുണ്ട് ഏറെ കഥകള്‍. ആര്‍ക്കെങ്കിലും പ്രചോദനമായെങ്കില്‍ ഞാന്‍ ധന്യയായി.

വസ്സലാം.

Thursday, October 11, 2012

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും

എന്താണ് അധ്യാപകത്വം? അതിന്റെ മേന്മകളെന്ത്? അതില്‍ വീഴ്ചവരുത്തിയാലുള്ള ഗുരുതരമായ പ്രത്യാഘാതം എന്ത് എന്നീ ബിന്ദുക്കളാണ് ഈ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ പ്രധാനമായും ചിന്താമണ്ഡലത്തിലേക്ക് ഉയര്‍ന്നുവരുന്നത്.

ഒരു അറബി കവിതാശകലം നമുക്കിങ്ങനെ വായിക്കാം:
قم للمعلم وفه التجبيلا

كاد المعلم أن يكون رسولا
നീ അധ്യാപകന് എല്ലാവിധ ബഹുമാനങ്ങളും നല്‍കുക. അധ്യാപകന്‍ ദൈവദൂതന്റെ പദവിയിലേക്കെത്താറായിരിക്കുന്നു.

അധ്യാപകസമൂഹത്തിന് മൊത്തത്തില്‍ ഉണര്‍വുണ്ടാക്കുന്ന ഒരു കവിതാശകലമാണിത്. ഒരു ജനതയെ ഉണര്‍ത്തുകയും സംസ്‌കരിക്കുകയും അവരെ മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്കെത്തിക്കാന്‍ രാപകല്‍ പണിയെടുക്കുകയും ചെയ്യുന്നവരാണ് ദൈവദൂതന്മാര്‍. വാസ്തവത്തില്‍ അതേ ദൗത്യമാണ് അധ്യാപകര്‍ക്കുമുള്ളത്. മറ്റേതു തൊഴിലിനേക്കാളും ലാഭേച്ഛയില്ലാത്ത ഒരു ത്യാഗമാണ് അധ്യാപനം. സത്യത്തില്‍ അധ്യാപനത്തെ ഒരു തൊഴിലായി സ്വീകരിക്കുന്നിടത്തുവച്ച് ആ പ്രവൃത്തിയുടെ പരിശുദ്ധി നഷ്ടപ്പെടുന്നു. കാരണം, ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെ തന്റെ വിഷയം മാത്രമല്ല പഠിപ്പിക്കുന്നത്. അയാളുടെ സ്വഭാവസവിശേഷതകളും സംസാര രീതികളും എന്തിനധികം അധ്യാപകന്റെ ശരീരഭാഷ പോലും കുട്ടികള്‍ അറിയാതെ സ്വായത്തമാക്കുന്നു. ഒന്നോര്‍ത്തുനോക്കൂ, ഒരധ്യാപകനല്ലാതെ മറ്റാര്‍ക്ക് ഈ പദവി അര്‍ഹതപ്പെടാന്‍ കഴിയും? ഒരു ഡോക്ടറെ അദ്ദേഹം ചികിത്സിക്കുന്ന രോഗികള്‍ നോക്കുന്നതുപോലെയല്ല ഒരധ്യാപകനെ തങ്ങളുടെ വിദ്യാര്‍ഥികള്‍ കാണുന്നത്. തനിക്കെല്ലാം തുറന്നു പറയാനും ആശ്വാസം കണ്ടെത്താനുമുള്ള സുരക്ഷിതമായ ഒരിടമാണ് അധ്യാപകന്‍ എന്ന് ഒട്ടുമുക്കാല്‍ കുട്ടികളും കരുതുന്നു.

അധ്യാപകന്‍ തീര്‍ത്തും മാതൃകായോഗ്യനായിരിക്കണം. സംസാരം, പെരുമാറ്റം, വസ്ത്രധാരണം, വൃത്തി എന്നിവയിലെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തണം. താന്‍ ചെന്നുനില്‍ക്കുന്നത് കളങ്കമെന്തെന്നറിയാത്ത കൊച്ചുമാലാഖമാരുടെ മുന്നിലാണെന്ന ബോധം അധ്യാപകനെ സദാസമയവും ഭരിച്ചുകൊണ്ടിരിക്കണം. ''ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തെട്ടു പിഴയ്ക്കും ശിഷ്യന്.'' എന്ന കവിത അധ്യാപകന്റെ മനസ്സിലുണ്ടായിരിക്കണം.

അധ്യാപകന്‍ തന്റെ വിദ്യാര്‍ഥിയുടെ ജീവിതകാലം മുഴുവന്‍ തങ്ങിനില്‍ക്കുന്ന രൂപത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ സന്നിവേശിപ്പിക്കേണ്ടവനാണ്. അധ്യാപകര്‍ പരമാവധി താന്‍ പഠിപ്പിക്കുന്ന വിഷയത്തിലെ 'മാസ്റ്റര്‍' ആയിരിക്കണം. തന്റെ വിദ്യാര്‍ഥികള്‍ക്ക് പാഠം വായിച്ചുകൊടുക്കുന്ന ഒരു ടേപ്പ്‌റെക്കോര്‍ഡറല്ല അധ്യാപകന്‍. പകരം അവരെ വരികള്‍ക്കപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി, അറിവിന്റെയും അനുഭവങ്ങളുടെയും മധുരക്കനികള്‍ പകര്‍ന്നുകൊടുക്കുന്ന സ്‌നേഹനിധിയായിരിക്കണം. തന്റെ വിദ്യാര്‍ഥികള്‍ ഒഴിഞ്ഞ പാത്രങ്ങളാണെന്നും താനാണ് അവയില്‍ അറിവിന്റെ തെളിനീര്‍ നിറച്ചുകൊടുക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ എന്നുള്ള ബോധവും അധ്യാപകനുണ്ടാകണം. അതിനാല്‍ത്തന്നെ, അധ്യാപകന്‍ നല്ല ആഴവും പരപ്പും ഉള്ള വായനക്കാരനാകണം. വായന അധ്യാപകരുടെ ജീവിതത്തിലെ അഭിവാജ്യഘടകമായിരിക്കണം. ഒരു ക്ലാര്‍ക്കിനോ നഴ്‌സിനോ വായനാശീലമില്ലെങ്കില്‍ ഉണ്ടാകുന്നതിനേക്കാള്‍ വിനയാണ് ഒരധ്യാപകന്‍ വായിക്കാത്തവനായി കുട്ടികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. കാരണം, തന്റെ മുന്നിലിരിക്കുന്ന വ്യത്യസ്ത അഭിരുചികളും സിദ്ധികളും ഉള്ള വിദ്യാര്‍ഥികളുടെ ജ്ഞാനതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ അധ്യാപകന്‍ നിര്‍ബന്ധമായും വായിച്ചേ മതിയാകൂ. വായനയില്ലാത്ത അധ്യാപകന്‍ അല്ലെങ്കില്‍ കാലത്തിനെ പഠിക്കാത്ത അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളോട് ആത്മഹത്യാപ്രവണതയാണ് പ്രദര്‍ശിപ്പിക്കുന്നത്. പുത്തന്‍ അറിവുകള്‍ സ്വായത്തമാക്കുന്ന കുട്ടി തന്റെ അധ്യാപകനെ എല്ലാവരേക്കാളും ഉന്നതിയില്‍ കാണാനാണാഗ്രഹിക്കുന്നത്. താന്‍ അനുഭവിക്കുന്ന ഏത് പോരായ്മയ്ക്കും തന്റെ അധ്യാപകന്റെയടുത്ത് പരിഹാരം ഉണ്ടെന്നാണ് കുട്ടിയുടെ ഉറപ്പ്. ഒരുവേള തെറ്റുതിരുത്തിക്കൊടുക്കുന്ന മാതാപിതാക്കളെ കുട്ടികള്‍ അനുസരിച്ചെന്നു വരില്ല. നേരെ മറിച്ച്, അധ്യാപകര്‍ പറയുമ്പോള്‍ അവന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്ന അനുഭവങ്ങള്‍ നമുക്കു മുമ്പില്‍ ധാരാളമുണ്ട്.

അധ്യാപകന്‍ എത്രതന്നെ മാനസികസമ്മര്‍ദ്ദങ്ങളില്‍ നില്‍ക്കുകയാണെങ്കിലും കുട്ടികളോടുള്ള നിഷ്‌കളങ്കവും നിഷ്‌കാമവുമായ സ്‌നേഹത്തിന് യാതൊരു കുറവും വരുത്താവതല്ല. തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ ഓരോരുത്തരുടെയും ഗാര്‍ഹികാവസ്ഥകളും സാഹചര്യങ്ങളും പറ്റുന്നിടത്തോളം ഒരധ്യാപകന്‍ നേരിട്ട് പോയിത്തന്നെ മനസ്സിലാക്കല്‍ നല്ലതാണ്. അവരില്‍ മാതാപിതാക്കളുടെ നഷ്ടമുള്ളവരുണ്ടാകാം, വീടില്ലാത്തവരുണ്ടാകാം, വീട്ടില്‍ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ടാകാം. എല്ലായിടത്തും അധ്യാപകന്‍ സഹാനുഭൂതിയുടെയും ഭൂതദയയുടെയും ഉത്തുംഗഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.

ഒരു ക്ലാസ്മുറിയില്‍ വ്യത്യസ്ത ബുദ്ധിവൈഭവങ്ങള്‍ ഉള്ള കുട്ടികളാണുള്ളത് എന്ന് അധ്യാപകര്‍ മറക്കരുത്. പരിമിതമായ സമയമേ ഉള്ളൂ എങ്കിലും എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോകാന്‍ അധ്യാപകന്‍ പരമാവധി കിണഞ്ഞു ശ്രമിക്കണം. കുട്ടികളെ ഒരിക്കലും പരിഹസിക്കുകയോ നിന്ദിച്ചു സംസാരിക്കുകയോ ചെയ്യരുത്. അത് കുട്ടികളുടെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുകയും അവരെ കൂടുതല്‍ ധിക്കാരത്തിലേക്ക് നയിക്കുകയും ചെയ്യും. ഒപ്പം അധ്യാപകന്‍ കുട്ടിയുടെ കണ്ണില്‍ വിലകുറഞ്ഞവനും വെറുപ്പുളവാക്കുന്നവനും ആയിത്തീരും.

കുട്ടികളുടെ സിദ്ധികളെ പലപ്പോഴും മാതാപിതാക്കളേക്കാള്‍ തിരിച്ചറിയുന്നത് അധ്യാപകരാണ്. കണ്ടെത്തുന്ന കുട്ടിയുടെ സര്‍ഗശേഷിയെ ചെത്തിമിനുക്കി, കുറ്റമറ്റതാക്കലാണ് അധ്യാപകന്റെ ജോലി. കുഴച്ച മണ്ണിനെ കുശവന്‍ സുന്ദരമായ പാത്രങ്ങളാക്കി മാറ്റുംപോലെ അധ്യാപകന്റെ കൈകളിലൂടെയാണ് കുട്ടി തന്റെ സര്‍ഗസിദ്ധികളുടെ പൂര്‍ത്തീകരണം പ്രാപിക്കുന്നത്. അവന് പുതിയ പുതിയ ആശയങ്ങള്‍ ഇട്ടുകൊടുത്ത് കൂടുതല്‍ കൂടുതല്‍ അനുഭവജ്ഞാനത്തിലൂടെ അവനെ നയിക്കണം. വരയ്ക്കാന്‍ കഴിവുള്ള ഒരു കുട്ടിയെ കണ്ടെത്തി എന്നിരിക്കട്ടെ. അവന് കൂടുതല്‍ കൂടുതല്‍ ആശയങ്ങള്‍ കുറേശ്ശെയായി നല്‍കാന്‍ അധ്യാപകന്‍ തയ്യാറാകണം. ഒരു കുട്ടിയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയുടെ ഏറ്റവും വലിയ ശില്പി അധ്യാപകന്‍ തന്നെ എന്നതില്‍ രണ്ടുപക്ഷമില്ല. അനുഭവജ്ഞാനം കൂടുന്തോറും അധ്യാപകനും തന്റെ ജോലിയില്‍ കൂടുതല്‍ കരുത്ത് തെളിയിക്കുന്നു. തലേവര്‍ഷം തന്റെ ക്ലാസ്സിലിരിക്കുന്ന കുട്ടികളല്ല തന്റെ ക്ലാസ്സില്‍ ഇക്കൊല്ലം ഇരിക്കുന്നത്. ഒരു കൊല്ലം കൊണ്ട് മാറിയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന കുട്ടികളാണ്. അതിനാല്‍, അധ്യാപകനും up to date ആകണം.

കമ്പ്യൂട്ടര്‍ പഠനം സ്‌കൂളുകളില്‍ ആരംഭിച്ചപ്പോള്‍ എല്ലാ അധ്യാപകരും അതിനുള്ള ട്രെയിനിങ് നേടിയിരിക്കണമെന്ന് ഗവണ്മെന്റ് നിര്‍ബന്ധം പുലര്‍ത്തുകയുണ്ടായി. മാറുന്ന ടെക്‌നോളജികള്‍ തങ്ങളുടെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാന്‍ ഓരോ അധ്യാപകനും പ്രാപ്തി നേടിയ കാഴ്ചയാണ് നാം കണ്ടത്. തങ്ങളുടെ പഠനകാലത്ത് കേട്ടിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ അധ്യാപകര്‍ പരിശീലിച്ച് കുട്ടികളെ പരിശീലിപ്പിക്കുന്നു. എത്ര ഹൃദ്യമായ കാഴ്ചയാണ്. ഒരധ്യാപകന് മാത്രമേ മാറ്റങ്ങളെ എത്രയും വേഗം ഉള്‍ക്കൊള്ളാനാകൂ.

എന്നാല്‍, ഇതിന്റെ മറുവശം നാം വിട്ടുകളഞ്ഞുകൂടാ. തന്റെ മുമ്പിലിരിക്കുന്ന കുട്ടികളോട് യാതൊരു ബാധ്യതയും ഇല്ലാ എന്ന് കരുതിക്കൊണ്ട് നീങ്ങുന്ന അധ്യാപകരെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കുക. അത്തരം ഒരുകൂട്ടം അധ്യാപകരാണെങ്കിലോ? ആ നാട് നശിച്ചതുതന്നെ. പുറത്തുവരുന്ന ഓരോ തലമുറയും നാടിനും നാട്ടാര്‍ക്കും ഉപദ്രവമുണ്ടാക്കുന്ന വിഷവിത്തുകളായി മാറും. സാംസ്‌കാരികമായും സദാചാരപരമായും ഒരു ജനത നശിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ ഒരു പ്രധാന പങ്ക് അധ്യാപകര്‍ക്കുമുണ്ട്. സമയാസമയത്തെ യുക്തിഭദ്രവും സ്‌നേഹമസൃണവുമായ പെരുമാറ്റം കൊണ്ട് നമുക്ക് കുട്ടിയുടെ ശീലങ്ങളെ ഒരു പരിധിവരെ തിരുത്താന്‍ കഴിയും. നമ്മുടെ തലമുറകളില്‍ എവിടെയെങ്കിലും അത്തരം ദൂഷ്യങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവരുടെ അധ്യാപകരെക്കൂടി ഒന്ന് വിശകലനം ചെയ്യുക. അവരില്‍ മൂല്യങ്ങള്‍ നട്ടുവളര്‍ത്താനുതകുന്ന ഒരു പണിയും അധ്യാപകര്‍ ചെയ്തിരിക്കില്ല. ഒരധ്യാപിക എന്ന നിലയ്ക്ക് എനിക്ക് ഈ വിഷയത്തില്‍ ഒരുപാട് അനുഭവങ്ങളുണ്ട്. പലപ്പോഴും നാട്ടിലെ ഗുണ്ടകളും ദുര്‍ന്നടപ്പുകാരുമായിപ്പോകുമായിരുന്നവരെ മൂല്യവത്കരണത്തിലൂടെ ഉന്നതസ്ഥിതിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂലങ്കഷമായി ചിന്തിക്കുമ്പോള്‍ അധ്യാപനം എന്നതിന്റെ മഹത്വവും അതില്‍ വീഴ്ചവരുത്തിയാലത്തെ അപകടവും നമുക്ക് ശരിക്ക് ബോധ്യപ്പെടും. കാരണം, നമ്മുടെ ഒരു പിഴവ് കുട്ടിയുടെ ജീവിതത്തെ മൊത്തം അലങ്കോലപ്പെടുത്തുന്ന അവസ്ഥയും വന്നുചേര്‍ന്നേക്കാം. മനസ്സുറപ്പില്ലാത്ത കുട്ടികള്‍ അധ്യാപകരുടെ ചില സ്വഭാവദൂഷ്യങ്ങള്‍ കൊണ്ട് - യുക്തിദീക്ഷയില്ലാത്ത പ്രവര്‍ത്തനം മൂലം - സ്‌കൂളിനോടുതന്നെ വിടചൊല്ലിയ അനുഭവങ്ങളും ഉണ്ട്.

നമ്മുടെ മുന്‍ പ്രസിഡന്റുമാരില്‍ പലരും അധ്യാപകരായിരുന്നു. ഡോ. രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ. അബ്ദുല്‍കലാം, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങി പലരും മികച്ച അധ്യാപകരായിരുന്നു. എ.പി.ജെയുടെ രചനകളില്‍ താന്‍ ഓരോ കോളേജുകളിലും പോകുന്ന അനുഭവങ്ങള്‍ നമുക്ക് വായിക്കാനാകും. ഒരു വിമാനാപകടത്തെപ്പോലും വകവെക്കാതെ എ.പി.ജെ. തന്നെ കാത്തുനില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി ക്ലാസ്സെടുക്കാന്‍ പോയ മഹാനുഭവം അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ സ്മരിക്കുന്നുണ്ട്. എത്ര ഉദാത്തമായ അധ്യാപക മനസ്സാണത്!

നാം -അധ്യാപകര്‍- മനസ്സിലുറപ്പിക്കേണ്ട വസ്തുത, നമ്മുടെ ബാധ്യതകളില്‍ പ്രധാനം കുട്ടിയുടെ മാനസിക-സാംസ്‌കാരിക-സദാചാര മണ്ഡലങ്ങളെ സദാ ഉണര്‍ത്തിക്കൊണ്ടിരിക്കണം എന്നതാണ്. നമ്മുടെ കൈകളില്‍ നാഥന്‍ കനിഞ്ഞരുളി ഏല്പിച്ച സൂക്ഷിപ്പുമുതലുകളാണ് വിദ്യാര്‍ഥികള്‍. ആ സൂക്ഷിപ്പുവസ്തുക്കളെ ഒരു പോറലും ഏല്പിക്കാതെ വളര്‍ത്തിവലുതാക്കേണ്ടതുണ്ട്. അതിന്റെ പ്രഥമ ഉത്തരവാദികള്‍ നമ്മളാണെന്നും മറക്കാതിരിക്കുക.

Sunday, September 30, 2012

മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍

മാജിദ് അഴിക്കോട്‌ സംവിധാനം ചെയ്ത അലി മണിക്ഫാനെപ്പറ്റിയുള്ള ഡോക്യുമെന്ററി കണ്ടു. മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഏറെ നാളത്തെ പ്രതീക്ഷയ്ക്കു ശേഷമുള്ള ഒരാഗ്രഹം നിറവേറുകയായിരുന്നു. അധികപേരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില അപൂര്‍വ രത്‌നക്കല്ലുക്കള്‍ നമുക്കു ചുറ്റും ഉണ്ട്. അതില്‍ നല്ലൊരു രത്‌നക്കല്ലിനെ മാജിദ് എന്ന യുവാവ് ദൃശ്യാവിഷ്‌കാരത്തിലൂടെ ലോകത്തിന് സമര്‍പ്പിക്കുകയാണ്.


അഞ്ചെട്ടുകൊല്ലം മുമ്പ് ഞങ്ങള്‍ വള്ളിയൂര്‍ സന്ദര്‍ശിച്ചതിലും മണിക്ഫാന്റെ 'Do nothing Farm' ഒരുപാട് പച്ചപിടിച്ചിരിക്കുന്നു. അദ്ദേഹം സ്വന്തം ഉണ്ടാക്കിയ വീടും കിണറും കാറ്റാടിയന്ത്രവും ഭൂമിയും നമ്മെ ഒരുപാട് തിരിച്ചറിവുകളിലേക്ക് നയിക്കുന്നു. അലിമണിക്ഫാന്‍ എന്ന സൂഫിവര്യനെ നമുക്കൊരിക്കലും അനുകരിക്കാനാവില്ല. പക്ഷേ, അദ്ദേഹത്തില്‍നിന്ന് നമുക്ക് പഠിക്കാവുന്ന ചില പാഠങ്ങളുണ്ട് - ഒന്നിന്റെ മുമ്പിലും നാം തോല്‍ക്കരുത്. ജീവിതത്തെ വളരെ ലാഘവത്തോടെ നേരിടണം. യാതൊരു ടെന്‍ഷനും തിരക്കുമില്ലാത്ത ജീവിതവീക്ഷണം. അധികപേര്‍ക്കും നേടാനാവാത്ത മഹത്വം.

ഒരിക്കല്‍ എനിക്കൊരു ഫോണ്‍സന്ദേശം. കോഴിക്കോട്ടെ മുസ്തഫക്കയാണെന്ന് തോന്നുന്നു, മണിക്ഫാന്‍ സാഹിബ് ഒരു വീഴ്ചയെത്തുടര്‍ന്ന് ദ്വീപില്‍നിന്ന് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. അല്പം ബുദ്ധിമുട്ടാണ്. ബോട്ടിലേക്ക് കയറുമ്പോള്‍ ജെട്ടിയില്‍നിന്ന് വെള്ളത്തില്‍ വീണതാണ്. ഉടന്‍ മണിക്ഫാനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഏതാനും ദിവസങ്ങള്‍ക്കകം മൂപ്പരെ ഫോണില്‍ കിട്ടിയപ്പോള്‍ ചികിത്സയൊന്നും സ്വീകരിക്കാതെ വള്ളിയൂരിലേക്ക് പോയെന്നും കിടപ്പാണെന്നും അറിയാന്‍ കഴിഞ്ഞു. കുറച്ചു ദിവസം കിടന്ന്, വടിയിന്മേല്‍ നടക്കാന്‍ തുടങ്ങിയ മണിക്ഫാന്‍ ഒന്നുരണ്ടു മാസത്തിനകം ഒരു കുഴപ്പവുമില്ലാത്ത രൂപത്തില്‍ കൊടുങ്ങല്ലൂര്‍ എന്റെ വീട്ടില്‍ വന്നു. അസുഖത്തെപ്പറ്റി ചോദിച്ചപ്പോള്‍ വളരെ നിസ്സാര മട്ടില്‍ 'അതൊക്കെ മാറി. ആശുപത്രിക്കാര്‍ ബുദ്ധിമുട്ടിക്കുമായിരുന്നു' എന്നായിരുന്നു മറുപടി. ശീലിച്ച ഭക്ഷണരീതിയുടെ മേന്മ കൊണ്ടാകാം മരുന്നൊന്നുമില്ലാതെ, സ്വന്തം ശരീരത്തെക്കൊണ്ടുതന്നെ ചികിത്സിപ്പിക്കാനുള്ള മാനസിക-ശാരീരിക ശക്തി അദ്ദേഹത്തിന് ലഭിച്ചത്.

എപ്പോള്‍ മണിക്ഫാന്‍ വന്നാലും എന്തെങ്കിലും പുതിയ വിവരങ്ങളും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. മാസപ്പിറവി വിഷയത്തില്‍ അദ്ദേഹത്തിന്റെ കാര്‍ക്കശ്യം കാണുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ പറയും: മണിക്ഫാന്‍, ഇതിനി നിര്‍ത്ത്, താങ്കളുടെ കൈയിലുള്ള ഒരുപാട് മറ്റ് അനുഭവജ്ഞാനങ്ങളില്ലേ? അത് ലോകത്തിന് സമര്‍പ്പിക്കൂ. അദ്ദേഹത്തിന്റെ ഉറച്ച മറുപടി എന്നെ മൗനിയാക്കും. ''ടീച്ചര്‍, ദശാബ്ദങ്ങളായി ഞാന്‍ നിരീക്ഷിച്ചറിഞ്ഞ സത്യമാണ് മാസപ്പിറവി വിഷയം. അല്ലാഹുവിന്റെയടുത്ത് തിരിച്ചെത്തുമ്പോള്‍ അവന്‍ മനസ്സിലാക്കിത്തന്ന സത്യത്തെ മൂടിവച്ചവനായി ഞാന്‍ ഹാജരാകണമോ?'' - ശരിയല്ലേ? താന്‍ മനസ്സിലാക്കിയ സത്യം ലോകത്തോട് വിളിച്ചുപറയാന്‍ ചങ്കൂറ്റം കാട്ടുകയാണദ്ദേഹം. മാജിദ് അഴിക്കോട് തന്റെ നല്ലൊരു ശ്രമം തന്നെ മണിക്ഫാന്റെ ജീവിതം സ്‌ക്രീനില്‍ ആവിഷ്‌കരിക്കാന്‍ ചിലവഴിച്ചിട്ടുണ്ട്. മണിക്ഫാന്‍ കൈവച്ച എല്ലാ മേഖലകളെയും പരാമര്‍ശിച്ചുകൊണ്ടും ദൃശ്യവത്കരിച്ചുകൊണ്ടുമാണ് ഡോക്യുമെന്ററി മുന്നോട്ടു നീങ്ങുന്നത്. മണിക്ഫാന് പിതാമഹന്‍ സമ്മാനിച്ച ചെറുവഞ്ചി ഇന്നും നമുക്ക് കാണാന്‍ വേണ്ടി ദ്വീപില്‍നിന്ന് ക്യാമറയിലേക്ക് പകര്‍ത്തിയിരിക്കുന്നു.

സ്‌കൂളില്‍ പോകാതെയും ഒരു മനുഷ്യന് എത്രമാത്രം അറിവുകള്‍ നേടാമെന്നും ഉപകാരപ്രദമായ അറിവുകള്‍ പങ്കുവക്കാമെന്നുമുള്ള ഉത്തമ ഉദാഹരണമാണ് മണിക്ഫാന്‍. എഴുതാനിരുന്നാല്‍ ഒരു പുസ്തകം തന്നെ അദ്ദേഹത്തെപ്പറ്റി എഴുതാനുണ്ട്. മക്കളെയും പേരക്കുട്ടികളെയും സ്‌കൂളിലയക്കാതെ സ്വതന്ത്രമായി വിടാനുള്ള മനസ്സുറപ്പ് നമ്മില്‍ എത്രപേര്‍ക്ക് ഉണ്ടാകും. ഞാനൊരുപാട് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു കുടുംബമാണ് മണിക്ഫാന്റെ കുടുംബം. മകള്‍ ആമിനയും മക്കളും എന്റെ വീട്ടില്‍ അതിഥികളായി ഒരു മാസത്തിലധികം താമസിച്ച ദിവസങ്ങള്‍ എത്ര സന്തോഷകരമായിരുന്നു. അന്യഥാത്വം തോന്നാത്ത മനുഷ്യര്‍. എന്തോ ഹൃദയനൈര്‍മല്യം ആ മനുഷ്യരെ ഒന്നിനോടും ആര്‍ത്തിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. ഗ്രാമജീവിതത്തിന്റെ അറിവുകള്‍, ലോകഭാഷയായ ഇംഗ്ലീഷ് പോലും കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ പോലും കഴിവ്, കുട്ടികളിലൊക്കെ കാണുന്ന പക്വത... നമ്മെ അദ്ഭുതപ്പെടുത്തും. ഞങ്ങള്‍ വള്ളിയൂരില്‍നിന്ന് കായല്‍പട്ടണം കാണാന്‍ പോയപ്പോള്‍ ആമിനയുടെ മകള്‍ മൈമൂനയോട് ഞാന്‍ തമിഴ്‌ബോര്‍ഡുകള്‍ വായിക്കാന്‍ പറഞ്ഞു. അതൊക്കെ വായിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: ''മോള്‍ തമിഴ് എഴുതുമോ'' എന്ന്. ആ പത്തുവയസ്സുകാരിയുടെ മറുപടി - ''ആദ്യം സംസാരം, പിന്നെ വായന, പിന്നീടാണ് ടീച്ചര്‍ എഴുത്ത്'' എന്ന്. നമ്മള്‍ -അധ്യാപകര്‍- ടീച്ചിങ് മെതേഡില്‍ പഠിക്കുന്ന കാര്യങ്ങളാണ് അവള്‍ പ്രായോഗികമായി മനസ്സിലാക്കിവച്ചിരിക്കുന്നത്.

ഇനിയും ഒരുപാടുണ്ട് പറയാന്‍. ഞാനാദ്യം കാണുമ്പോള്‍ മണിക്ഫാന്‍ ഒരു നരച്ച, വലിയ പുള്ളിയുള്ള ഒരു പച്ചത്തുണിയും വളരെ ലളിതമായ ഒരു ഷര്‍ട്ടും ചെറിയ തലേക്കെട്ടും. പറയുന്ന കാര്യങ്ങളും ലളിതമായി ഒഴുകുന്ന ഇംഗ്ലീഷ് സംസാരവും എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. കോലവും യാഥാര്‍ഥ്യവും യോജിക്കാന്‍ ഏറെ വിഷമം. പലതവണ മാസപ്പിറവി വിഷയം വിശദീകരിച്ചു; ഒപ്പം ഗോളശാസ്ത്രവും. ഉത്തരം കിട്ടാതിരുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ആര്‍ക്കും വലിയ സ്വീകാര്യതയില്ലാത്ത ആ മനുഷ്യനെ എനിക്ക് ശരിക്ക് മനസ്സിലായി. നിഷ്‌കാമകര്‍മിയായ യോഗിവര്യന്‍. ഒരു സുഹൃത്ത് പറഞ്ഞപോലെ, മണിക്ഫാനെ നോക്കാന്‍ ഒരു പൂച്ചയെ വളര്‍ത്തുന്ന വിഷമം പോലുമില്ല എന്ന്. എത്ര ശരിയാണ്. ഒരു അതിഥി വരുന്ന ടെന്‍ഷന്‍ അനുഭവിപ്പിക്കാത്ത അതിഥി. ജീവിതത്തില്‍ ചിന്തയ്ക്കും മനനത്തിനും ഒരുപാട് വിഷയങ്ങള്‍ ഇട്ടുതന്ന മഹാമനീഷി. അല്പസ്വല്പം ബുദ്ധിയുള്ളവര്‍ക്കേ അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകൂ എന്നാണ് എനിക്ക് ബോധ്യംവന്ന സത്യം. എന്റെ പ്രിയപ്പെട്ട ഉസ്താദ് മര്‍ഹൂം ശംസുദ്ദീന്‍ മൗലവി (മൂവാറ്റുപുഴ)യുടെ പേരമകന്‍ തന്നെ അലിമണിക്ഫാന്‍ എന്ന ഡോക്യുമെന്ററി ചെയ്തത് ഏറെ സന്തോഷം തരുന്നു - അല്‍ഹംദുലില്ലാഹ്. ആരും മുന്നിട്ടിറങ്ങാത്ത സ്ഥലത്ത് ആ യുവ ജേര്‍ണലിസ്റ്റ് മുന്നിട്ടിറങ്ങിയിരിക്കുന്നു. അടുത്ത ദിവസം അതിന്റെ VCD വിതരണത്തിന് തയ്യാറാകും. സത്യത്തെയും നന്മയെയും പ്രണയിക്കുന്ന എല്ലാവരും അത് പൈസ കൊടുത്ത് വാങ്ങി കാണുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുക.

ഒരു കാര്യം കൂടി. പ്രശസ്തരായ പലരും മണിക്ഫാനെപ്പറ്റിയുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതുകൂടി ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ മാജിദ് നന്നായി പ്രയാസപ്പെട്ടുകാണും. എ.പി.ജെയുടെ കൂടി ഒരു ഇന്റര്‍വ്യൂ കിട്ടാന്‍ മാജിദ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൂടി ചേര്‍ന്നാല്‍ ഡോക്യുമെന്ററി പൂര്‍ണമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.

വസ്സലാം,
സ്വന്തം ടീച്ചര്‍.


http://www.youtube.com/watch?v=xu7eBpFHPX0&feature=youtu.be

NB: മാജിദിന്റെ ആദ്യസംരംഭം തന്നെ എല്ലാ നിലയ്ക്കും വിജയിച്ചിരിക്കുന്നു. ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ മാജിദിന് ഈ മേഖലയില്‍ നിര്‍വഹിക്കാനാകും എന്ന് ഈ ഡോക്യുമെന്ററി കണ്ടുകഴിയുമ്പോള്‍ നമുക്ക് ബോധ്യമാകും. ചിത്രസംയോജനവും ശബ്ദാവിഷ്‌കാരവും വളരെ നല്ലനിലയില്‍, ആകര്‍ഷകമായ രീതിയില്‍ത്തന്നെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. പ്രമുഖരുമായി മണിക്ഫാനെപ്പറ്റിയുള്ള അഭിമുഖം വളരെ മികച്ചതാക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. മണിക്ഫാനെപ്പറ്റിയുള്ള വിവരങ്ങളുടെ സ്‌ക്രിപ്റ്റ് വളരെ ഹൃദ്യം. ആ സ്‌ക്രിപ്റ്റുകള്‍ വളരെ വ്യക്തമായും സ്ഫുടമായും ശ്രോതാവിന് എത്തിക്കുന്നതിലും മാജിദ് വിജയിച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ ശാന്തപുരം ജാമിഅഃ അല്‍ഇസ്‌ലാമിയ്യഃ ബിരുദം എന്ന മികച്ച ഇസ്‌ലാമികപണ്ഡിതന്റെ അടിത്തറയില്‍നിന്നുകൊണ്ടാണ് മാജിദ് ജേണലിസത്തില്‍ ദല്‍ഹിയിലെ ICFJ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്തിരിക്കുന്നത്. പ്രായത്തിലും കവിഞ്ഞ പക്വതയും അറിവും തന്റെ സര്‍ഗസൃഷ്ടിയിലും നിഴലിക്കുന്നു എന്ന് പറയാതെ നിവൃത്തിയില്ല.

Tuesday, September 25, 2012

മനുഷ്യര്‍ പരസ്പരമുള്ള ബാധ്യതകളും മര്യാദകളും

മനുഷ്യര്‍ പരസ്പരം പാലിക്കേണ്ട ചില മര്യാദകളെപ്പറ്റി വളരെ അത്യാവശ്യമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ മനസ്സ് ശക്തമായാവശ്യപ്പെടുന്നു. മുജാഹിദ് വിഭാഗത്തിലെ ഒരു പണ്ഡിതനെപ്പറ്റി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചില അപവാദ വാര്‍ത്തകളാണ് ഈ കുറിപ്പിനാധാരം. മുസ്‌ലിംകള്‍ എല്ലാവരും ഖുര്‍ആനനുസരിച്ച് ജീവിക്കുന്നവരാണ് (ജീവിക്കേണ്ടവരാണ്) എന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും വിശ്വാസി പറയേണ്ട ഒരു വാചകം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
''നിങ്ങളിതൊക്കെ കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് നമുക്കിത് സംസാരിക്കാന്‍ പാടില്ല, പടച്ചവനേ, ഇത് വ്യക്തമായ വ്യാജാരോപണമാണ്'' എന്ന് പറയുന്നില്ലേ?'' (സൂറഃ നൂര്‍ 16)


സമാനമായ പല സൂക്തങ്ങളും നമുക്ക് സൂറത്തുന്നൂറില്‍ത്തന്നെ കാണാം. മുസ്‌ലിംകള്‍ സൂറത്തുന്നൂര്‍ എങ്കിലും നിര്‍ബന്ധമായും പഠിക്കേണ്ടിയിരിക്കുന്നു. ഈ വാര്‍ത്ത ഞാന്‍ കണ്ടത് കെ.എം.ഐ.സി ലൈവ് എന്നൊരു വീഡിയോയിലൂടെയാണ്. അതാണ് എന്നെ വല്ലാതെ പ്രയാസപ്പെടുത്തിയത്. അത് ഏത് ചാനലാണെന്ന് ഒരു സുഹൃത്തിനോടന്വേഷിച്ചപ്പോഴാണ് കേരള മലബാര്‍ ഇസ്‌ലാമിക് ക്ലാസ്‌റൂം എന്ന ഒരു മുസ്‌ലിം സംഘടനയുടേതാണെന്നറിഞ്ഞത്. ഇവര്‍ക്കൊന്നും സൂറത്തുന്നൂര്‍ ബാധകമല്ലേ?

മുജാഹിദ് പക്ഷത്തോട് എന്തെങ്കിലും ആഭിമുഖ്യം ഒന്നും ഉണ്ടായിട്ടല്ല ഞാനിതെഴുതുന്നത്. മറിച്ച്, ഖുര്‍ആന്റെ വാഹകരാകേണ്ട കെ.എം.ഐ.സി. എന്തിനാണിത് വീഡിയോ ആക്കുന്നത്? മുസ്‌ലിംകളുടെ നാണംകെട്ട ദുഃസ്വഭാവങ്ങള്‍ ഓര്‍ത്ത് വല്ലാത്ത പ്രയാസം തോന്നുന്നു. എത്രമാത്രം ഉയര്‍ന്നു ചിന്തിക്കേണ്ടവരാണ് ഖുര്‍ആന്റെ അനുയായികള്‍? ആ വീഡിയോയിലെ വായനക്കാരനും ഫോണില്‍ സംസാരിക്കുന്നയാളും മുക്കിയും മൂളിയും തെറ്റിയും ഒക്കെ വായിക്കുന്നത് കേള്‍ക്കുമ്പോള്‍ത്തന്നെ വാര്‍ത്തയുടെ സത്യസ്ഥിതി എന്തുമാകട്ടെ, പിന്നില്‍ ആര്‍ക്കോ ചില ദുരുദ്ദേശ്യമുണ്ടെന്ന് തോന്നുന്നു.


മൂന്ന് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട പെണ്ണ് ഒന്നാമത്തെ പീഡനം കഴിഞ്ഞപ്പോള്‍ എവിടെയായിരുന്നു? മനുഷ്യരെ നരകഗര്‍ത്തത്തിലേക്കെത്തിക്കുന്ന വാര്‍ത്തകളാണിതൊക്കെ എന്ന് ആരും എന്തേ ചിന്തിക്കാത്തത്? പ്രിയ കെ.എം.ഐ.സി. പ്രവര്‍ത്തകരേ, നിങ്ങള്‍ ചെയ്തത് അത്ര നല്ല കാര്യമൊന്നുമല്ല. ദയവുചെയ്ത് സൂറത്തുന്നൂര്‍ നന്നായി പഠിക്കുകയും അണികളെ പഠിപ്പിക്കുകയും ചെയ്യുക. ഞാന്‍ വിശുദ്ധ ഖുര്‍ആന്റെ ഉറപ്പില്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. ആയിശ (റ)യുടെ അപവാദകഥയുടെ കാലം 1400 കൊല്ലം മുമ്പ് കഴിഞ്ഞു. ലോകാവസാനം വരെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനില്‍ ചില കൃത്യമായ കാര്യങ്ങള്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട് - സാമൂഹ്യജീവിതത്തില്‍ പാലിക്കേണ്ട മര്യാദകള്‍ സൂറത്തുന്നൂര്‍ അക്കമിട്ടു നിരത്തുന്നു. ഇവിടെ തഫ്‌സീറിന്റെയും പ്രസംഗങ്ങളുടെയും കുറവല്ലല്ലോ. സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തുപിടിച്ച കുറേ സംഘടനകള്‍. സങ്കടപ്പെടുന്ന ഒരു ഖുര്‍ആന്‍ പ്രണേതാവിന്റെ പൊട്ടിത്തെറിയായി കരുതുക. ഖുര്‍ആന്‍ പഠിക്കാതെ, 'മസാല' പഠിക്കാന്‍ പോയ സമുദായത്തിന് ഇത്രയൊക്കെ മൂല്യങ്ങള്‍ കാഴ്ചവയ്ക്കാനേ കഴിയൂ. ഈ വീഡിയോ കണ്ട ഞാന്‍ അത് ഷെയര്‍ ചെയ്തില്ല, കമന്റും ഇട്ടില്ല. എന്റെ മൗസിന്റെ ഒരു ക്ലിക്ക് എന്നെ ചിലപ്പോള്‍ നരകത്തിലേക്കാവും എത്തിക്കുക. ചെയ്‌തെങ്കില്‍, ചെയ്തവന് കാരുണ്യവാനായ തമ്പുരാന്‍ മാപ്പുകൊടുക്കാന്‍ ഇരു കരങ്ങളും നീട്ടി കാത്തിരിക്കുന്നുണ്ട്. പക്ഷേ, പ്രചരിപ്പിച്ച നമുക്കോ? അതും അറിവുണ്ടായിട്ടും വൈരാഗ്യങ്ങളുടെ പേരില്‍ ഇത്തരം പരിപാടികളായാലോ?

സൂറത്തുന്നൂര്‍ എന്റെ ഹൃദയത്തെ വല്ലാതെ വേവലാതിപ്പെടുത്തിയപ്പോള്‍, പ്രകമ്പനമുണ്ടാക്കിയപ്പോള്‍ കോറിയിട്ട വരികളാണിത്. ഖുര്‍ആന്‍ ചിലപ്പോള്‍ നമ്മെ ശക്തമായി പിടിച്ചുനിര്‍ത്തും; മറ്റൊരു പണിയും ചെയ്യിക്കാതെ. അടുത്ത ജോലി നടക്കണമെങ്കില്‍ എനിക്ക് ഈ ഖുര്‍ആനെ ലോകത്തിന് പ്രകാശിപ്പിക്കാതെ നിവൃത്തിയില്ല. മുന്നോട്ടു നീങ്ങണ്ടേ? ഒരു സൂക്തം കൂടി നോക്കുക:
ولا يجرمنكم شنآن قوم على ألا تعدلوا، اعدلوا هو أقرب للتقوى
ഒരു ജനതയോടുള്ള വിദ്വേഷം നിങ്ങളെ നീതി ചെയ്യുന്നതില്‍നിന്നും തടയാതിരിക്കട്ടെ. നിങ്ങള്‍ നീതി ചെയ്യൂ; അതാണ് തഖ്‌വയുമായി ഏറ്റവും അടുത്തത്.


വാര്‍ത്തകള്‍ തമസ്‌കരിക്കണമെന്നല്ല ഈ പറഞ്ഞതിനര്‍ഥം. അതാരും തെറ്റിദ്ധരിക്കരുത്. പക്ഷേ, ചില മാനദണ്ഡങ്ങള്‍ പാലിക്കണം. ഖുര്‍ആനാകണം മുസ്‌ലിമിന്റെ മാനദണ്ഡം. ഇത്ര എഴുതിയിട്ടും പേനയും മനസ്സും ശാന്തമാകുന്നില്ല. ബാക്കി നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് വിട്ടുതരുന്നു.

വാല്‍ക്കഷണം: ഞാന്‍ ഈ വീഡിയോ എന്റെ ഒരു അടുത്ത സുഹൃത്തിന് കൈമാറി; ഇത് ചെയ്ത കെ.എം.ഐ.സി. ആരാണെന്നറിയാന്‍. ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് ഞാനദ്ദേഹത്തിന് പേഴ്‌സണലായി ഷെയര്‍ ചെയ്തത്. ഞാനീ കുറിപ്പിലൂടെ വാര്‍ത്ത ഷെയര്‍ ചെയ്യാനല്ല ശ്രമിക്കുന്നത്. മറിച്ച്, ഖുര്‍ആന്റെ ചില രശ്മികള്‍ എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവച്ചതാണ്.

വസ്സലാം,
സ്വന്തം ടീച്ചര്‍

Wednesday, September 12, 2012

ചിത്രരചനയുടെ ഇസ്‌ലാമിക മാനം

ചിത്രരചനയുടെ ഇസ്‌ലാമികവിധി എന്ത്? അടിസ്ഥാനപരമായി അത് ഹറാം അല്ല. ഹഃ സുലൈമാന്‍ (അ)ക്ക് പ്രതിമകള്‍ നിര്‍മിച്ചുകൊടുത്തിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. ഹറാം അല്ലാത്തതൊക്കെ ഹലാല്‍ ആകുമല്ലോ. ചിത്രരചനയെപ്പറ്റി ചിലര്‍ കഠിനമായ വിമര്‍ശനം ഉന്നയിക്കാറുണ്ട്. പല ആളുകളെയും അപഗ്രഥിച്ചാല്‍ പലരിലും പല കഴിവുകള്‍ വ്യത്യസ്തമായ രീതിയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ബോധ്യമാകും. അല്ലാഹു ഓരോ മനുഷ്യര്‍ക്കും നല്‍കുന്ന ഏത് കഴിവുകളും സോദ്ദേശ്യപൂര്‍ണമാണ് എന്ന് വിശ്വസിക്കുന്നവരാണല്ലോ വിശ്വാസികള്‍. അതിനാലാവും എല്ലാ കഴിവുകളും എല്ലാവര്‍ക്കും നല്‍കപ്പെടാത്തത്. ഒരു നല്ല സമൂഹത്തിന്റെ നിലനില്പിനാവശ്യമായ രീതിയിലാണ് ഇവിടത്തെ കഴിവുകളുടെ വിനിമയ വിതരണം.

ഈയിടെ പരിചയപ്പെട്ട ഒരു കലാകാരന്‍ നന്നായി പാടും. പാട്ടുകള്‍ എഴുതും. സംവിധാനം ചെയ്യും. മോണോ ആക്ട്, മിമിക്രി എന്നീ മേഖലകളിലും make-up  man എന്ന നിലയിലും കഴിവുകള്‍ തെളിയിച്ചവന്‍. അവന്‍ വരയ്ക്കുകയും ചെയ്യും. ചില ഹദീസുകള്‍ കണ്ട് അവന് പേടി. വര എത്രത്തോളം ശരിയാണെന്ന്. ഞാന്‍ പറഞ്ഞു: വരയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയ ഹദീസുകളെ നാം പരിശോധിക്കണം. എനിക്ക് അല്ലാഹുവിനുള്ള പോലെ കഴിവുണ്ടെന്ന് ധരിക്കുന്നുണ്ടെങ്കിലേ തെറ്റാവുകയുള്ളൂ. ആ ഹദീസില്‍നിന്നുതന്നെ അത് വ്യക്തമാണ്. അവന് അത് മുഴുവന്‍ സ്വീകാര്യമായില്ല എന്ന് തോന്നുന്നു. അല്പദിവസങ്ങള്‍ക്കുശേഷം അവന്‍ വരച്ച ഒരു പെന്‍സില്‍ ഡ്രോയിങ് എന്നെ കാട്ടി. പുഞ്ചിരിതൂകുന്ന ഒരു സുന്ദരന്‍ കുട്ടി. എന്നിട്ട് അവന്‍ പറഞ്ഞു: ഞാന്‍ ഈ കുട്ടിയെ കാണാതെയാണ് വരച്ചത്. മെമ്മറി ആര്‍ട്ട് എന്ന രീതിയിലാണ് വരച്ചത്. കുട്ടിയുടെ ഒറിജിനല്‍ ഫോട്ടോ പിന്നീടവന്‍ കാട്ടി. അന്തംവിട്ടുപോയി. വിരല്‍ കടിച്ചുനില്‍ക്കുന്നു എന്ന മാറ്റമല്ലാതെ 99 ശതമാനവും ചിത്രവും ഫോട്ടോയും യോജിച്ചുനില്‍ക്കുന്നു. പിന്നീടവന്‍ പറഞ്ഞു: അടുത്തയിടെ ഉണ്ടായ ഒരു മോഷണ ക്കേസില്‍ഒരു  സ്ത്രീയെ കണ്ടുപിടിക്കാന്‍ ഞാനാണ് രേഖാചിത്രം തയ്യാറാക്കിയത്. 100 ശതമാനം യോജിക്കുന്നു. പ്രതിയെ പിടികൂടുകയും ചെയ്തത്രെ! എന്റെ ആശ്ചര്യം മാറിയപ്പോള്‍ കുറച്ചു ദിവസം മുമ്പത്തെ ചര്‍ച്ച വീണ്ടും വന്നു. ഒരു പ്രതിയെ പിടികൂടാന്‍ പോലും സഹായിക്കുന്ന, മനുഷ്യോപകാരപ്രദമായ ഒരു ശാഖയാണ് ചിത്രരചന. ഒരു ചിത്രകാരന് ഒരിക്കലും ആദ്യംതന്നെ ഇത്തരം ശാഖയിലേക്കെത്താനാവില്ല എന്ന് നമുക്കറിയാം. ഇനി നമുക്ക് ആ ഹദീസ് വച്ചുകൊണ്ട് ചിത്രരചനയെ അപഗ്രഥിക്കാം. നഗ്നത പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ചിത്രങ്ങള്‍ മോശപ്പെട്ടതാണെന്ന് നമ്മുടെ മനസ്സുതന്നെ സമ്മതിക്കും. എന്തൊക്കെ പേരിട്ട് വിളിച്ചാലും. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു പറഞ്ഞ് ഒരു മുസ്‌ലിമിന് എന്തും ചെയ്യാനാവില്ല. അവനെ കൃത്യമായി ചില മാനദണ്ഡങ്ങളാണ് മുന്നോട്ടു നയിക്കുന്നത്. ഒരു ചിത്രം കാണുന്ന മനുഷ്യന്‍ അതിന്റെ ആശയങ്ങളെ സ്വാംശീകരിക്കുന്നു. യുദ്ധക്കെടുതികളും പ്രകൃതിദുരന്തങ്ങളും ചിത്രീകരിക്കുന്ന ഫോട്ടോകള്‍ ഒരു വലിയ പ്രസംഗത്തെക്കാള്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നു.

പല ഹദീസുകളുടെയും വാക്കര്‍ഥങ്ങള്‍ മാത്രം നാം എടുക്കുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നതായി കാണാം. നേരെ മറിച്ച്, അതിനെ ആരാധനാസ്വഭാവത്തോടെയാണ് വരയ്ക്കുന്നതെങ്കില്‍ അതിന്റെ ശരിതെറ്റുകളെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചിത്രരചനയും ഫോട്ടോഗ്രാഫിയും അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഇക്കാലഘട്ടത്തില്‍, അതിനെ നന്മയുടെ സംസ്ഥാപനത്തിന് എടുത്തുപയോഗിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

പലസ്തീനിയായ ഉമയ്യ ജുഹ എന്ന ചിത്രകാരി പലസ്തീന്‍ ജനതയുടെ ദുരിതം നൂറുകണക്കിന് ചിത്രങ്ങളിലൂടെ ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ കാരിക്കേച്ചറുകളിലൂടെ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു. അവര്‍ ലോകപ്രശസ്തയാണ്. ഇപ്പോള്‍ പ്രവാചകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുക. ആ സ്ത്രീയെ റസൂല്‍ (സ) ഏറ്റവും വലിയ പോരാളിയായിട്ടാകും സ്വീകരിക്കുക. 

പ്രവാചകനും ഇസ്‌ലാമിനും വേണ്ടി കവിത ചൊല്ലിയ ഹസന്‍ ബിന്‍ സാബിതി(റ)നെ റസൂല്‍ പ്രോത്സാഹിപ്പിച്ചില്ലേ. ''ബദറില്‍ ശഹീദായ ശുഹദാക്കളേ'' എന്ന ഗാനം എത്രമാത്രം ഹൃദയസ്പൃക്കാണ്. അതൊക്കെ മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കുന്ന വിപ്ലവാവേശം ചില്ലറയല്ല. കേട്ടുമടുത്ത ശൈലിയില്‍ കുറേ പ്രസംഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും എത്രമാത്രം ഗുണകരമാണ് മൂല്യങ്ങളുടെ സംസ്ഥാപനത്തില്‍ കലാരൂപങ്ങള്‍ക്കുള്ള സ്ഥാനം. വിഗ്രഹാരാധനയെ മുറുകെപ്പിടിച്ചിരുന്ന ജനത, അതുപേക്ഷിച്ച കാലഘട്ടത്തില്‍ ചിത്രരചനയെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയതാകാം.

അതിനാല്‍, കലാകാരന്മാര്‍ തങ്ങള്‍ക്ക് ദൈവം കനിഞ്ഞരുളിയ സര്‍ഗാത്മക കഴിവുകള്‍ മൂസാ (അ) വടി താഴെ ഇട്ടപോലെ ഇടട്ടെ. ആധുനിക ഫറോവകളെ ഭീതിപ്പെടുത്താന്‍ വിശ്വാസിയുടെ ചിത്രരചനയ്ക്ക് തീര്‍ച്ചയായും കഴിയും. മൂസാ (അ) പ്രകാശം തേടി, അലഞ്ഞ്, പ്രകാശത്തിന്റെ ചോദ്യം! നിന്റെ വലതു കൈയിലെന്തുണ്ട്? (ചിത്രകാരന്മാരുടെ കൈയില്‍ ബ്രഷും ചായക്കൂട്ടുകളും ഇല്ലേ?) പല ഉപകാരങ്ങളും ഉള്ള വടിയുണ്ടെന്ന മറുപടിക്ക് പിന്നെ വന്ന മറുപടി. ألقها يا موسى= മൂസാ! നീ അതിനെ ഇടുക (ചിത്രകാരന്മാരേ, നിങ്ങളും ആ ബ്രഷും കളറും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കൂ. നിങ്ങള്‍ക്ക് വെറുതെയല്ല നിങ്ങളുടെ രക്ഷിതാവ് ഈ കഴിവും തന്ന് ഈ ഭൂമിയിലേക്ക് വിട്ടത്)

ومما رزقناهم ينفقون
''നാം നല്‍കിയതില്‍നിന്ന് അവര്‍ ചെലവഴിക്കുന്നവരാണ്'' പിശുക്കില്ലാതെ ചെലവഴിക്കൂ. ദൈവമാര്‍ഗത്തിലെ കര്‍മഭടന്മാരാകൂ...

Saturday, September 1, 2012

നിലവിളക്കുകള്‍ കൊളുത്തേണ്ടത് മനസ്സുകളില്‍


നിലവിളക്കിന്റെയും നിറപറയുടെയും വിവാദങ്ങളിലാണ് പലരും. ചെയ്യുന്നവര്‍ ചെയ്യട്ടെ, ചെയ്യാത്തവരെ ആക്ഷേപിക്കുകയും വേണ്ട എന്നാണ് എന്റെ നിലപാട്. കെ.ടി.ജലീല്‍ എം.എല്‍.എ. മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. പല സുഹൃത്തുക്കളും അതെനിക്കയച്ചുതന്നു; അഭിപ്രായമറിയാന്‍.

ഞാന്‍ ഈ വക പ്രതീകങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. എല്ലാ പ്രതീകങ്ങളെയും തച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനസ്സില്‍ സ്‌നേഹമെന്ന പ്രതീകം മാത്രം നിലനിന്നാല്‍ മതി. ഇന്ന് പ്രതീകങ്ങള്‍ മാത്രമാണ് എല്ലായിടത്തും; മനസ്സ് ഇരുണ്ടതും. എന്തിനാണ് മുസ്‌ലിംകളെ മാത്രം പൊതുധാരയിലേക്ക് കൊണ്ടുവരണമെന്ന് ആള്‍ക്കാര്‍ക്ക് വാശി? താലികെട്ടിനെപ്പറ്റി ലേഖനത്തില്‍ കണ്ടു. താലി കെട്ടാതെ, അത് കെട്ടിയവരേക്കാള്‍ ശക്തവും പ്രേമനിബദ്ധവുമായ ദാമ്പത്യം ആസ്വദിക്കുന്നവര്‍ ധാരാളമുണ്ടല്ലോ. മുസ്‌ലിംകളില്‍ കൂടുതലും അങ്ങനെയുള്ളവരല്ലേ?

നാടിനോട് ഇഴുകിച്ചേരേണ്ടത് മനസ്സുകൊണ്ടാണ്. മനസ്സിലെ സ്‌നേഹം കൊണ്ടാണ്. സഹിഷ്ണുത കൊണ്ടാണ്. ഒരു ഹിന്ദുസുഹൃത്ത് ഇറച്ചി ഭക്ഷിക്കുന്നില്ല എന്ന് കരുതുക. അവര്‍ക്കുവേണ്ടി ഒരു മുസ്‌ലിം ഭക്ഷണം തയ്യാറാക്കുമ്പോള്‍ അദൃശ്യമായിപ്പോലും ഇറച്ചിയില്‍ ഉപയോഗിക്കുന്ന കയില്‍ (സ്പൂണ്‍) അവരുടെ ഭക്ഷണത്തില്‍ തൊടാതെ ശ്രദ്ധിക്കുന്ന ഒരു ഉദാത്തമായ മനസ്സുണ്ട്. ദയവുചെയ്ത് ആ മനസ്സാണ് വളരേണ്ടത്, വളര്‍ത്തേണ്ടത്. ചില ഹിന്ദുസുഹൃത്തുക്കള്‍ ശബരിമലയ്ക്ക് മാലയിടുകയും മുസ്‌ലിംകള്‍ വിശേഷദിനങ്ങളില്‍ തയ്യാറാക്കുന്ന മാംസഭക്ഷണം ഇപ്പോള്‍ ഞങ്ങള്‍ക്ക് കൊടുത്തയക്കേണ്ട എന്നു പറയുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും തോന്നാറില്ല. അതുപോലെ നിലവിളക്ക് തന്റെ വിശ്വാസപ്രകാരം ശരിയല്ല എന്നൊരാള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ സഹിഷ്ണുതാപൂര്‍വം ആ ആശയത്തെ സ്വീകരിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുക. നാം ഏത് സമൂഹത്തിലും മനസ്സുകൊണ്ട് ഉപ്പുപോലെ അലിയണം; ഓരോ കണികയിലും ഉപ്പിന്റെ ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്. ഏകദൈവത്വത്തിന് കളങ്കം വരുത്തുമെന്ന് തോന്നുന്നതൊന്നും ചെയ്യാന്‍ പോകരുത്; എന്തിന്റെ പേരിലായാലും. അതിലൊന്നുമല്ല സൗഹൃദവും സംസ്‌കാരവും നിലനില്‍ക്കുന്നത് എന്നാണ് എനിക്കെന്റെ സ്വന്തം അനുഭവത്തില്‍നിന്ന് ശക്തമായി പറയാനുള്ളത്.

ഈയിടെ നടന്ന രസകരമായൊരു സംഭവം പറയാം. ഞങ്ങളുടെ ഒരു പൂര്‍വവിദ്യാര്‍ഥിനി. തന്റെ 11 മാസമായ കുഞ്ഞിന്റെ ഹൃദയത്തിന് രണ്ട് ദ്വാരങ്ങളുണ്ടെന്നും എത്രയും വേഗം ശ്രീചിത്തിരയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നു. പലിശ ഉപയോഗിക്കാത്ത ഒരു ബന്ധു ഏല്പിച്ച ആയിരം രൂപയും മറ്റുപലരില്‍നിന്നുമായി ഏകദേശം ആറേഴായിരം രൂപയും 15 മിനിറ്റിനുള്ളില്‍ ശേഖരിച്ചുകൊടുത്തു. അവളുടെ കൈയിലുണ്ടായിരുന്ന കാശും കൂടി പതിനായിരത്തിന് 200 രൂപയുടെ കുറവായി എണ്ണിക്കണക്കാക്കി പേഴ്‌സില്‍ വച്ചുകൊടുത്തു. മകന്റെ സുഹൃത്തായ ശ്രീചിത്തിരയിലെ ഡോക്ടറോട് വിളിച്ചുപറയാമെന്നും പ്രാര്‍ഥിച്ചും ആശ്വസിപ്പിച്ചും അവളെ യാത്രയാക്കി. സന്ധ്യ എന്നാണ് അവളുടെ പേര്.

കുറച്ചു കഴിഞ്ഞ്, ഇതെല്ലാം കണ്ടുനിന്ന എന്റെ ഒരു മുസ്‌ലിംസുഹൃത്ത് സ്വകാര്യമായി ഒരു ചോദ്യം - 'ടീച്ചര്‍ അന്യമതസ്ഥരെയും ഇങ്ങനെ സഹായിക്കും അല്ലേ?' എന്ന്. ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. അവരൊക്കെ ചിലപ്പോള്‍ പൊതുസദസ്സുകളില്‍ നിലവിളക്ക് കൊളുത്തും. സാംസ്‌കാരിക സമന്വയത്തിന്റെ വരികള്‍ ഘോരഘോരം പ്രസംഗിക്കും. പക്ഷേ, മനസ്സിന്റെ അകത്തളങ്ങളില്‍ നിലവിളക്ക് കൊളുത്താന്‍ ഇനിയും ധൈര്യമില്ല.

സമുദായവും ജാതിയും ഒന്നുമല്ല കാര്യം. ജാതി-മത ഭേദമെന്യേ അവശരുടെ കണ്ണീരൊപ്പാന്‍ നിലവിളക്കുകള്‍ക്ക് കഴിയണം. ഞാനൊരിക്കലും സ്വന്തം നാടിനെയോ അതിന്റെ പൈതൃകത്തെയോ വിലകുറച്ചു കാണുന്നവളല്ല. മറിച്ച്, ബഹുദൈവാരാധനയുടെ വഴികളിലേക്ക് മാറുമെന്ന് സംശയമുള്ള ഒന്നും ചെയ്യുകയില്ല എന്നുറപ്പിച്ചു ജീവിക്കുന്നവളാണ്. മറ്റുള്ളവര്‍ക്ക് ഫത്‌വ കൊടുക്കാന്‍ കെല്പുള്ളവളുമല്ല.

വിളക്ക് കൊളുത്തുന്നതുകൊണ്ട് ഇവിടെ ഒന്നും നേടാനില്ല; കൊളുത്താത്തതുകൊണ്ട് ഒന്നും നഷ്ടപ്പെടാനും. അങ്ങനെയാണെങ്കില്‍ പൊട്ടുതൊടുന്ന മുസ്‌ലിംകളുള്ള വടക്കേ ഇന്ത്യയില്‍ വര്‍ഗീയലഹളകള്‍ നടക്കരുതല്ലോ. തന്റെ വിശ്വാസത്തില്‍ ഒട്ടും സ്ഥാനമില്ലാത്ത പല കാര്യങ്ങളിലും മറ്റുള്ളവരുടെ മനുഷ്യത്വം മാത്രം മാനിച്ച് നാം ചിലതൊക്കെ ചെയ്യും. ഉദാഹരണമായി, വീട്ടില്‍ ജോലിക്ക് വരുന്ന ഹിന്ദുസ്ത്രീ ശബരിമലയ്ക്ക് പോകാന്‍ മാലയിടുന്നു. അവര്‍ പറയുന്നു, നിങ്ങള്‍ 'പുറത്താകുന്ന' സമയത്ത് എന്നോട് പറയണം. അപ്പോള്‍ നിങ്ങളുണ്ടാക്കുന്ന ചായ കുടിക്കാന്‍ എനിക്ക് പാടില്ല. ഞാന്‍ അത് മാനിക്കുന്നു. എനിക്കതില്‍ അല്പം പോലും വിശ്വാസമില്ലെങ്കിലും ആ സ്ത്രീയുടെ മനുഷ്യത്വം ഓര്‍ത്ത് ഞാന്‍ അവരോട് ആ സമയം പറയുന്നു. സൂക്ഷ്മമായ തലത്തില്‍ അപ്പോള്‍ ഞാന്‍ നിലവിളക്ക് കൊളുത്തുന്നത് എന്റെ മനസ്സിലല്ലേ? ഈ മനസ്സ് ഇന്ത്യന്‍ ജനതയില്‍ ശക്തമായി വേരോടട്ടെ എന്നാണ് എന്റെ അഭിപ്രായം.

അത്തപ്പൂക്കളത്തില്‍ വയ്ക്കുന്ന ഒരു മുഴം നീളമുള്ള മരക്കുറ്റി തൃക്കാക്കരയപ്പന്റെ പ്രതീകമാണെന്നാണ് എന്റെ അറിവ്. അതിനെ അവമതിക്കരുത് എന്നത് മനസ്സിലാക്കാം. പക്ഷേ, അതിനെ പൂജിക്കല്‍ കൊണ്ടേ സാംസ്‌കാരിക സമന്വയം നടക്കൂ എന്നു കരുതുന്നത് മൗഢ്യമാണ്. സത്യത്തില്‍ അതിനെ നടുവില്‍ വച്ച് ചുറ്റും പൂക്കള്‍ വിതറുന്നതും ജാറത്തിന്മേല്‍ പൂകൊണ്ട് മൂടുന്നതും ഒരേ കണ്ണുകൊണ്ടേ എനിക്ക് കാണാനാവൂ.

ഒരു സാധാരണ മുസ്‌ലിംസ്ത്രീയുടെ ചിന്തകളെ നിങ്ങളുമായി പങ്കുവെച്ചുവെന്നു മാത്രം. ശരിയും തെറ്റും ഉണ്ടാകാം. പക്ഷേ, ഇത് പറയാതെ നിവൃത്തിയില്ലാത്തതിനാല്‍ പറഞ്ഞെന്നു മാത്രം.

Saturday, August 25, 2012

വേര്‍പാടിന്റെ വേദന


ചില മനുഷ്യരുടെ വേര്‍പാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കും. അത്തരത്തില്‍ ഒന്നായിരുന്നു ഈയിടെ നമ്മെ വിട്ടുപോയ ഇഖ്ബാലിന്റെ വേര്‍പാട്.

ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ ജൂലൈ 5, വ്യാഴാഴ്ച നാലാം പിരിയഡ്. എന്റെ ഒരു സുഹൃത്തായ ജഅ്ഫര്‍ എളമ്പിലാക്കോട് മദീനയില്‍നിന്ന് വിളിക്കുന്നു. കമ്പ്യൂട്ടര്‍ ലാബിലായതിനാല്‍ ഫോണ്‍ എടുത്തു. എന്തോ അര്‍ജന്റ് കാര്യത്തിനാണെന്ന് മനസ്സിലായി. പതുക്കെ പതുക്കെ വിഷയം പറഞ്ഞു. നമ്മുടെ ഇഖ്ബാലിന് നല്ല സുഖമില്ല. ചികിത്സയ്ക്കായി നാട്ടിലേക്ക് വരേണ്ടിവരും. അദ്ദേഹത്തിന്റെ ഭാര്യയെയും ഉമ്മയെയും അറിയിച്ചിട്ടില്ല. ടീച്ചര്‍ നാട്ടിലുള്ള ഭാര്യാപിതാവായ ജമാല്‍ക്കാനെ അറിയിക്കണം. വളരെ പ്രയാസത്തോടെയാണെങ്കിലും ഞാന്‍ ഉടനെ ജമാല്‍ക്കാക്ക് വിളിച്ചുപറഞ്ഞു. എന്റെ മകന്‍ ഹാഷിം ആര്‍.സി.സിയില്‍ ഡോക്ടറായി ഉള്ളതിനാല്‍ അവനെയും വിളിച്ചുപറഞ്ഞു. ഉച്ചഭക്ഷണത്തിനിരുന്നെങ്കിലും തൊണ്ടയില്‍ കുരുങ്ങുംപോലെ. ഒരുവിധം ഭക്ഷണം കഴിച്ചു. മനസ്സാകെ പതറിയപോലെ.

ഇഖ്ബാല്‍ എന്ന സുഹൃത്തുമായി കുറേ മുമ്പ് അവന്‍ ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുമ്പോള്‍ കത്തുകളിലൂടെ ശക്തമായ ദീനീബന്ധം ഉണ്ടായിരുന്നു. അവന്‍ പിന്നീട് ജപ്പാനിലും കൊറിയയിലും ഒക്കെ പോയപ്പോഴും കത്തിടപാടുകള്‍ ഉണ്ടായിരുന്നതായാണോര്‍മ. ഇപ്പോള്‍ യു.എസ്സില്‍ ഉള്ള ഷാഫിക്ക് ഞാനയക്കുന്ന കത്തുകള്‍ അന്ന് ടെക്‌നോപാര്‍ക്കിലെ പലരും വായിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കളായ ജമാല്‍ക്കാടെയും സുഹറയുടെ മകള്‍ അമീനയെ വിവാഹം ചെയ്യുന്നതിനും മുമ്പേ ഇഖ്ബാല്‍ എനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. ശക്തമായ ദീനീബന്ധം. അവന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: ടീച്ചര്‍, എനിക്ക് കുറച്ചെങ്കിലും ദീന്‍ കിട്ടിയത് അന്‍സാറിലെ എന്റെ പഠനത്തിലൂടെയായിരുന്നു. ഇസ്‌ലാമികസ്ഥാപനങ്ങളുടെ മേന്മ ഉള്ളിലേക്ക് ഇറക്കിയ വാക്കുകളായിരുന്നു അത്. പലപ്പോഴും പല സ്ഥലത്തുവെച്ചും എന്റെ വീട്ടില്‍ കുടുംബസമേതം വന്നും ഞങ്ങളുടെ ദീനീബന്ധം ശക്തമായിക്കൊണ്ടിരുന്നു.

ഒരിക്കല്‍, ഒരുകൊല്ലം മുമ്പ് ജാഫര്‍ വിളിച്ചപ്പോള്‍ പറഞ്ഞു: ടീച്ചറേ, ടീച്ചറുടെ വളരെ ഇഷ്ടമുള്ള ഒരു ഇഖ്ബാല്‍ ഇവിടെ ഉണ്ട് - മദീനയില്‍. വലിയ സന്തോഷം തോന്നി. ബന്ധങ്ങള്‍ അകലുന്നില്ല എന്ന് മനസ്സില്‍ സന്തോഷം തോന്നി.

ഇതിനേക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് നമ്മുടെ ഇഖ്ബാല്‍ കുറിച്ച അവസാന ഡയറിക്കുറിപ്പുകളാണ്. അത് ലോകത്തെ അറിയിക്കുന്നത് ഒരു സല്‍കര്‍മമായിരിക്കുമെന്ന് കരുതുകയാണ് ഞാന്‍.

രണ്ടു ദിവസം മുമ്പ് ജമാല്‍ക്ക ആ ഡയറിക്കുറിപ്പുകളുമായി ഇവിടെ വന്നു. തേങ്ങിക്കരഞ്ഞുകൊണ്ടല്ലാതെ അത് വായിച്ചുതീര്‍ക്കാനാവില്ല ആര്‍ക്കും. കൂടാതെ, മരണത്തിനും ജീവിതത്തിനും ഇടയില്‍ നില്‍ക്കുന്ന, മനുഷ്യനെന്ന മഹാപ്രതിഭാസത്തിന് എത്രമാത്രം തന്റെ നാഥനുമായി അടുക്കാനാകും എന്ന് ആ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. സ്വയം സംസ്‌കരണത്തിന്റെ, തന്റെ നാഥനോടുള്ള പ്രാര്‍ഥനയുടെ പകര്‍പ്പുകളാണവ. വെല്ലുര്‍ വെച്ച് ജുമുഅയ്ക്ക് പോകാന്‍ വയ്യാതായപ്പോള്‍ ആ സമയത്ത് കസേരയിട്ട് പുറത്തിരുന്നു എന്നും അല്‍കഹ്ഫ് ഓതി എന്നും പ്രിയമകന്‍ കുറിച്ചിട്ടിരിക്കുന്നു. റമനാദിന്‍ നോമ്പെടുക്കാന്‍ കഴിയാത്ത വിഷമം ഉണ്ട്. മാരകരോഗത്തിനിടയിലും ഒരു വിശ്വാസിക്കല്ലാതെ ആര്‍ക്കാണ് ഇത്രമാത്രം സ്വസ്ഥത അനുഭവിക്കാനാവുക! ദൈവനിഷേധികളിലേക്ക് ഞാനെന്റെ തൂലികയെ തിരിച്ചുനിര്‍ത്തുകയാണിപ്പോള്‍. പറയൂ, നിങ്ങള്‍ എങ്ങനെയായിരിക്കും ശൂന്യമായ ഭാവിയിലേക്ക്, മരണത്തില്‍ കയറി സഞ്ചരിക്കുക? എന്നാല്‍, വിശ്വാസിക്ക് പ്രതീക്ഷയുണ്ട്, ആത്മധൈര്യമുണ്ട്.

വിശ്വാസിക്ക് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും പാഠങ്ങളാണ്. രണ്ടാമത്തെ 10 തുടങ്ങിയപ്പോള്‍ ഇഖ്ബാല്‍ എഴുതിയിരിക്കുന്നു. പടച്ചവനേ, നീ എന്റെ ഒരു തെറ്റും പൊറുക്കാതെ ബാക്കിവെക്കരുതേ എന്ന്. ഹൃദയം റബ്ബിന് 100 ശതമാനവും സമര്‍പ്പിച്ചവനല്ലേ അങ്ങനെ ചിന്തിക്കാനും എഴുതാനും കഴിയൂ. മദീനയില്‍ വച്ച് സഹായിച്ച ഓരോ സുഹൃത്തുക്കളെയും പേരെടുത്തെഴുതി, അവര്‍ക്ക് നീ ഗുണം ചെയ്തുകൊടുക്കണേ എന്ന് അവന്‍ പ്രാര്‍ഥിക്കുന്നു. ചില പ്രകാശപൂരിതമായ നക്ഷത്രങ്ങള്‍ ആകാശത്ത് മിന്നിമറയുംപോലെ, മീദനയിലെ സുഹൃത്തുക്കള്‍ക്കും ഇഖ്ബാലിന്റെ സാന്നിധ്യം സന്തോഷം നല്‍കിക്കാണും. വേര്‍പാട് വേദനയും.
ഹാഷിം എന്നോട് പറഞ്ഞു: ഉമ്മാ, ഇഖ്ബാല്‍ക്കാടെ മക്കളെ അദ്ദേഹം അവസാനം യാത്രയയക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. മൂത്തമകനെ അടുത്തുവിളിച്ചു പറഞ്ഞത്രെ! മോനേ, നമസ്‌കാരത്തിന് മടികാട്ടരുത് എന്ന്. തന്റെ കാലശേഷം അവര്‍ എങ്ങനെ ജീവിക്കും എന്നൊന്നും ആ യുവാവിനെ ചഞ്ചലപ്പെടുത്തുന്നില്ലല്ലോ.

വെല്ലൂര്‍ പോയതിനുശേഷം ഷാഫീടെ ഒരു മെയില്‍ വന്നു. ടീച്ചര്‍, ഇഖ്ബാലിന് അല്പം കൂടുതലാണ്. എന്റെ മനസ്സാകെ വിഷമിക്കുകയാണ്. എനിക്കുറങ്ങാന്‍ കഴിയുന്നില്ല ഒരുകാലത്ത് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ദീനീബന്ധത്തിലെ ശക്തമായ കണ്ണികളായിരുന്നല്ലോ അവര്‍ രണ്ടുപേരും. ജുവൈരിയ എന്ന അവരുടെ ദീനീസഹോദരിയും.

ഇഖ്ബാല്‍ മരണത്തോടടുത്ത്, അവസാനം കുറിച്ച വരികളില്‍ ഒരു വസ്വിയ്യത്തെഴുതാന്‍ പോവുകയാണ് എന്നെഴുതിയെങ്കിലും എഴുതാന്‍ കഴിഞ്ഞില്ല.

ഇഖ്ബാല്‍, മോന്റെ ഏറ്റവും വലിയ വസ്വിയ്യത്തുകള്‍ പുറത്തേക്ക് വന്നല്ലോ. രോഗം മനുഷ്യനെ മൂന്ന് നിലയ്ക്ക് ശുദ്ധീകരിക്കുന്നു എന്നൊക്കെയുള്ള ഉന്നതമായ ക്ലിപ്തപ്പെടുത്തലുകള്‍..... സ്വത്ത് മാത്രമല്ലല്ലോ വസ്വിയ്യത്ത്.!!!

ഞാനാ ഡയറിക്കുറിപ്പുകള്‍ ജമാല്‍ക്കാടെ കൈയില്‍നിന്ന് വാങ്ങിനോക്കി. പണ്ട് എനിക്കെഴുതിയ കൈപ്പടകള്‍. ഞാനെന്നും അഊദുവും ബിസ്മിയും വച്ച് കത്തെഴുതാറുള്ളപോലെ, അവസാനത്തെ കുറിപ്പില്‍ അവനും അഊദു എഴുതിയിട്ടുണ്ട്.

അല്ലാഹ്... ഞാനിനി എന്താണെഴുതേണ്ടത്? ലോകത്തിന്റെ പടിഞ്ഞാറെക്കരയിലെ ഡള്ളാസില്‍ ഷാഫി തന്റെ കുഞ്ഞനുജനെ ഓര്‍ത്ത് ഇത് വായിച്ച് കണ്ണീര്‍ വാര്‍ക്കും എന്നെനിക്കറിയാം. കാരണം, എന്റെയും കണ്ണുനിറഞ്ഞൊഴുകുകയാണ്.

നാഥാ! പ്രിയപ്പെട്ട അവന്റെ ഉമ്മ ഹസീനാത്താക്കും സഹോദരിമാര്‍ക്കും പ്രിയതോഴിയായിരുന്ന അമീനാക്കും അകാലത്തില്‍ പിതാവ് നഷ്ടപ്പെട്ട മക്കള്‍ക്കും ജമാല്‍ക്കാക്കും കുടുംബത്തിനും നീ ആശ്വാസം കൊടുക്കണേ!

സുഹൃത്തുക്കള്‍ക്കെല്ലാം പ്രിയമകന്‍ ഓരോ ദീനീസ്ഫുലിംഗങ്ങള്‍ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നവ ശേഷിപ്പിച്ചിട്ടാണ് യാത്രപിരിഞ്ഞത്. രോഗശമനത്തെക്കാളേറെ അവന്‍ റബ്ബിനോട് ആവശ്യപ്പെട്ടത് വിശ്വാസിയുടെ മരണമായിരുന്നു എന്നും ആ കുറിപ്പ് വ്യക്തമാക്കുന്നു. ഒരു വിശ്വാസിക്ക് മാത്രമേ ഇതിന് കഴിയൂ. ലൈലത്തുല്‍ ഖദറിന്റെ പുണ്യനാളുകളെ ഇഖ്ബാല്‍ പുണര്‍ന്നുകൊണ്ടാണ് യാത്രയായത്! നാഥാ, അവന്‍ പ്രാര്‍ഥിച്ച എല്ലാ പ്രാര്‍ഥനകളും നീ സ്വീകരിച്ചിട്ടുണ്ടാകണേ.

ലീവ് കുറവായിട്ടും ശരീരത്തിന് നല്ല സുഖമില്ലാതിരുന്നിട്ടും ഞാന്‍ ഇഖ്ബാലിന്റെ വീട്ടില്‍ പോയി. പ്രിയമകന്റെ മയ്യിത്ത് എങ്കിലും അവസാനമായി ഒന്ന് കാണണമെന്ന് കരുതീട്ട്. മുറ്റത്ത് ജനത്തിരക്ക്. ഇടയില്‍ ഒരു സ്ത്രീ ചോദിക്കുന്നു, ടീച്ചറല്ലേ? മുഖത്ത് സൂക്ഷിച്ചു നോക്കിയപ്പോള്‍ ജുവൈരിയായുടെ ഉമ്മ. ഒപ്പം ജുവൈരിയയും - ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കരച്ചിലടക്കാനായില്ല. ദീനീചര്‍ച്ചകളിലൂടെയും ഖുര്‍ആന്‍ പഠനങ്ങളിലൂടെയും ശക്തമായ ബന്ധത്തിന്റെ മറ്റൊരു കണ്ണി. ഇത്തരം ഒരു നിമിഷത്തിലായിരിക്കും വീണ്ടും കണ്ടുമുട്ടുക എന്ന് ആരോര്‍ത്തു? അവള്‍ പ്രിയസുഹൃത്തിന്റെ മയ്യിത്ത് കാണാന്‍ മാത്രം ഹൈദരാബാദില്‍നിന്ന് ഫ്‌ളൈറ്റിന് വന്നിരിക്കയാണ്. ഇതൊക്കെ വായിക്കുമ്പോള്‍ വിദൂരങ്ങളിലെ ഇഖ്ബാലിന്റെ സുഹൃത്തുക്കള്‍ വേദനിക്കുമെന്നറിയാം. എന്നാലും എനിക്കെഴുതാതെ നിവൃത്തിയില്ല.

ആ സുഹൃത്തില്‍നിന്ന് ഓരോരുത്തരും തങ്ങള്‍ക്കാവശ്യമുള്ള പാഠങ്ങള്‍ സ്വാംശീകരിക്കട്ടെ. അവ ഓരോന്നും തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തട്ടെ. അതാണ് നമ്മോടുള്ള പ്രിയസുഹൃത്തിന്റെ വസ്വിയ്യത്ത്. നാഥാ, ഞങ്ങളെയും അവനെയും നീ ഫിര്‍ദൗസ് തന്നെ നല്‍കി അനുഗ്രഹിക്കണേ.

വസ്സലാം,
സ്വന്തം ടീച്ചര്‍.