Thursday, June 7, 2012

പട്ടുനൂൽ വ്യവസായം

ഗ്രാമയാത്രയിലെ ആദ്യരാത്രി. ഭക്ഷണത്തിനുമുമ്പ് സ്‌കൂളിന്റെ മുകൾത്തട്ടിൽ സംഘാംഗങ്ങൾ ഒത്തുചേരണമെന്നും അഭിപ്രായങ്ങൾ അറിയിക്കണമെന്നും നിർദേശമുണ്ടായി. അതിനുമുമ്പ് ഞങ്ങളെ സ്വീകരിച്ച ഉമ്മുഹബീബയെയും ബന്ധുക്കളെയും പറ്റി ചെറുതായി വിവരിക്കാം. മൗണ്ട് ഹിറാ സ്‌കൂളിൽ എട്ടാംക്ലാസ് വരെ അവർ പഠിച്ചു. ഇപ്പോൾ അവിടെ നിന്ന് ദൂരെയുള്ള മറ്റൊരു സ്‌കൂളിലാണ് - ഒൻപതാം ക്ലാസ്സിൽ. അവൾ ജമാഅത്തിന്റെ വിദ്യാർഥിനി വിഭാഗമായ ജി.ഐ.ഒ.യിൽ ഉണ്ട്. അവളാണ് അവിടെ അത് കൊണ്ടുനടക്കുന്നത്. ഞാൻ അവളെക്കൊണ്ട് ഖുർആൻ ഓതിപ്പിച്ചു. അല്പം ചില പിശകുകൾ ഉള്ളതൊഴിച്ചാൽ നല്ല പാരായണം. ഞാൻ ചോദിച്ചു: ഖുർആന്റെ ബംഗാളി പരിഭാഷ വായിക്കാറുണ്ടോ എന്ന്. അപ്പോൾ അവൾ പറയുകയല്ലേ - പി.പി.അബ്ദുറഹ്മാൻ സാഹിബും ഉസ്മാൻ സാഹിബും എനിക്ക് പരിഭാഷ തന്നിട്ടുണ്ട്. അത് ഞാൻ വായിക്കാറുണ്ട്. മാശാ അല്ലാഹ്. എനിക്കത് കേട്ടപ്പോൾ എന്റെ ക്ഷീണമൊക്കെ മാറി. എന്റെ കൂടെ എൽ.ടി.ടി.സിക്ക് ഉറുദുവിൽ ഉണ്ടായിരുന്ന പി.പി., എന്റെ സ്‌കൂളിലെ റുഖിയാടെ സഹോദരൻ. അദ്ദേഹത്തിന്റെ പ്രബോധന കരങ്ങൾ ബംഗാളിലെ വിദൂര ഗ്രാമമായ ശങ്കർപൂരിലെ പെൺകുട്ടിക്ക് മൂല്യബോധമുണ്ടാക്കാൻ എത്തിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി നെറ്റ്‌വർക്കിനെ പ്രശംസിക്കാതെ നിവൃത്തിയില്ല. അവരുടെ കരങ്ങൾ എത്തിയേടത്തൊക്കെ ഒരു പ്രത്യേക സംസ്‌കരണം പ്രകടമാണ്. മഹാനന്ദ നദീതീരത്തെത്തിയപ്പോളും അത് ശരിക്ക് മനസ്സിലായി. ഇന്ത്യയിലെ മിക്ക ഭാഷയിലും സാഹിത്യങ്ങളുള്ള ജമാഅത്തിന് ഇനിയും ഒരുപാട് മുന്നേറാനാവും. ഇൻശാ അല്ലാ.

ഞാൻ ഉമ്മുഹബീബയുമായി കൂടുതൽ ആശയവിനിമയം നടത്തി. അവളുടെ ഉമ്മാമ ഞങ്ങൾക്കുവേണ്ടി ചപ്പാത്തിയും കറിയും തയ്യാറാക്കുകയാണത്രെ. അത് കഴിഞ്ഞ് വീട്ടുകാരൊക്കെ ഞങ്ങളെ കാണാൻ വരും. ഞാനവളുടെ ഖുർആൻ പാരായണം മൊബൈലിലേക്ക് പകർത്താൻ ശ്രമിച്ചെങ്കിലും മെമ്മറി ഫുൾ ആയതിനാൽ കഴിഞ്ഞില്ല. ഞാനവൾക്ക് മലയാളം മാപ്പിളപ്പാട്ട് കേൾപ്പിച്ചുകൊടുത്തു. അതിന്റെ ആശയം ഹിന്ദിയിൽ പറ്റുംവിധം പറഞ്ഞുകൊടുത്തു. ഭാഷയുടെ മതിലുകൾക്കപ്പുറവും സ്‌നേഹം പങ്കിടാൻ ലഭിക്കുന്നത് ഭാഗ്യംതന്നെ. ഞങ്ങളുടെ ഒത്തുചേരലിലേക്ക് ഞാനാ മോളെയും കൊണ്ടുപോയി. പിന്നീട് യാത്രയെപ്പറ്റി ചർച്ചകൾ നടന്നു. കണ്ട സ്ഥലങ്ങളെപ്പറ്റിയും അത് കഴിഞ്ഞ് ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങാൻ പോയി. ചൂടിന്റെ കാഠിന്യം മൂലം ഉറങ്ങാൻ കഴിഞ്ഞില്ല. അവസാനം രണ്ടുമണി ആയപ്പോൾ ഞാൻ സ്‌കൂളിന്റെ മുകൾത്തട്ടിൽ പോയി കിടന്ന് അല്പം ഉറങ്ങി. വെളുപ്പിനുതന്നെ പുറപ്പെടണമെന്നതിനാൽ എല്ലാവരും വേഗം തയ്യാറായി. വിശ്രമമില്ലാത്ത യാത്രതന്നെ.


കാലത്ത് വിചാരിച്ച അത്ര വേഗം പുറപ്പെടാനായില്ല. കാരണം, തലേദിവസം വണ്ടിക്ക് എന്തോ കാര്യമായ തകരാറ് പറ്റിയിരുന്നു. എനിക്കാണെങ്കിൽ രാത്രി അല്പം വയറുവേദനയും മറ്റും കാരണം നല്ല മൂഡില്ലായിരുന്നു. കുറേശ്ശെ ഛർദ്ദിക്കാൻ വരലും. ഫുഡ് പോയിസൺ ആണോന്ന് പേടിച്ചു. അല്ലാനോട് കുറേ ദുആ ചെയ്തു - യാത്രയ്ക്ക് എടങ്ങേറുണ്ടാകല്ലേ എന്ന്. പ്രത്യേകിച്ച് സംഘമായുള്ള യാത്രയിൽ ഒരാൾക്ക് വയ്യാതായാൽ എല്ലാവർക്കും ബുദ്ധിമുട്ടാകില്ലേ? ഏതായാലും യാത്ര തുടർന്നു. യാതൊരു പ്രശ്‌നവും ഉണ്ടായില്ല. അൽഹംദുലില്ലാ.


പത്തര മണിയോടെ മാൽഡയുടെ മറ്റൊരു ഗ്രാമത്തിലെത്തി. അവിടെ ഞങ്ങളെ സ്വീകരിച്ചത് ജമാഅത്ത് റുക്‌നായ സലേക് എന്ന സഹോദരനായിരുന്നു. നല്ല വീടും സൗകര്യങ്ങളും. അദ്ദേഹത്തിന് കാഠ്മണ്ഡുവിൽ സിൽക്ക് ബിസിനസ്സാണത്രെ. മൂന്നുനാല് റൂമുകളും നല്ല സൗകര്യങ്ങളുമുള്ള വീട്. അദ്ദേഹത്തിന് അഞ്ച് പെൺമക്കളും ഒരു മകനും. മൂത്തയാൾ ബി.എക്ക് പഠിക്കുന്നു. തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യം. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഞങ്ങളെ സ്വീകരിക്കാനെത്തിയിട്ടുണ്ട്. ചിലരെയൊക്കെ പരിചയപ്പെട്ടു. സംഘാംഗങ്ങൾക്ക് മുഴുവൻ അദ്ദേഹത്തിന്റെ തോട്ടത്തിൽനിന്ന് പറിച്ച റംബുട്ടാൻ - ലിച്ചി - പഴം സമ്മാനിച്ചു. ശേഷം ഞങ്ങൾ ചുറ്റിനുമുള്ള ഗ്രാമീണഭവനങ്ങൾ സന്ദർശിക്കാൻ പോയി. ആദ്യമായാണ് സെറികൾച്ചർ -പട്ടുനൂൽപ്പുഴു സംസ്‌കരണം- ഞാൻ നേരിൽ കാണുന്നത്. ഇദ്ദേഹത്തിന്റെ പണിക്കാരാണവർ. നാലഞ്ച് ചൂളകളും തറികളും. ആദ്യംതന്നെ പുഴുവിന്റെ കൊക്കൂണിനെ ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കുകയാണ് ചെയ്യുന്നത്.

 പുഴു ചൂടുവെള്ളത്തിലായാലത്തെ ദുർഗന്ധം പറയാനില്ലല്ലോ. ഇപ്പോഴും ആ ഗന്ധം ഓർക്കുമ്പോൾ മനംപിരട്ടുന്നു. ഓരോ കൊക്കൂണിലും ഒറ്റനൂലാണ്. ആ നൂലിനെ ചർക്കയിലേക്ക് കൊടുത്ത് നൂലുണ്ടാക്കുന്നു. വളരെ നേരിയ നൂലുകൾ. സർവശക്തനായ സ്രഷ്ടാവിന്റെ കലാവൈഭവം. അത് അവൻ മനുഷ്യനെ പഠിപ്പിച്ചു. മനുഷ്യന് എന്തെല്ലാം ചെറുതും വലുതുമായ അറിവുകളാണ്. ഈ പുഴു ശലഭമാകും മുമ്പ് എടുക്കണമത്രെ. അല്ലെങ്കിൽ ഈ നൂൽ മുറിഞ്ഞ് ഉപകാരമില്ലാതെ പോകും. പട്ടുസാരിയുടുത്ത് നടക്കുന്ന ആരെങ്കിലും ഈ കൊച്ചുപുഴുവിനെയും അതിനെ സൃഷ്ടിച്ച് സംവിധാനിച്ച സ്രഷ്ടാവിനെയും ഓർക്കാറുണ്ടോ? ശരിക്കും ആ പുഴുക്കളോട് പാവം തോന്നി. അതിന്റെ സമൂല ജീവിതാധ്വാനമാണ് ഒരു നൂലിഴ. ദുഷ്ടരായ മനുഷ്യാ! നീ അഹങ്കാരി തന്നെ. കുറഞ്ഞത് പട്ടുവസ്ത്രം ഉപയോഗിക്കുമ്പോഴെങ്കിലും കുഞ്ഞുപുഴുവിനെയും അതിന്റെ നാഥനെയും ഓർക്കുക. എത്ര പുഴുക്കളുടെ അധ്വാനമാണ് ഒരു പട്ടുസാരി!! അഹിംസ ഉദ്‌ഘോഷിക്കുന്നവരും പട്ട് ഉപയോഗിക്കുന്നു.

തൊട്ടടുത്ത വീടുകളിലെ കാഴ്ച അത്യന്തം രസകരം. കൈത്തറി തോർത്തും മുണ്ടും -കളർ- ഉണ്ടാക്കുന്ന സ്ത്രീകൾ. തറിയുടെ ഒരു ഭാഗത്ത് ഒരു കയർ കെട്ടിയിട്ടുണ്ട്. അതിന്റെ മറ്റേ തല കുഞ്ഞിന്റെ തൊട്ടിലിന്മേലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. തറി നീക്കുമ്പോൾ കുഞ്ഞിന്റെ തൊട്ടിലും ചെറുമട്ടത്തിൽ ആടിക്കൊണ്ടിരിക്കും. ഞങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയെയും തറിയെയും ഒന്നിച്ച് ശ്രദ്ധിക്കുവാൻ കഴിയുന്ന 'അമ്മ'യുടെ സൂത്രം കാട്ടിത്തന്നു.
 ഞങ്ങൾ 'ബഹുത് ശുക്‌രിയാ' പറഞ്ഞ് അവരോട് ആശംസകളറിയിച്ചു. പരസ്പരം പരിചയപ്പെട്ടതിനുശേഷം യാത്ര പറഞ്ഞു. അവരുടെ ഉമ്മയുടെ വീടും തൊട്ടുതന്നെ. അവർ നൂൽ നൂൽക്കുന്ന തറിയാണുപയോഗിക്കുന്നത്. എല്ലാ വീടുകളിലും തങ്ങളുടെ കഴിവിനനുസരിച്ച് പണ്ടുകാലത്തെ പത്തായം ഉണ്ട്. ഞാൻ ചോദിച്ചു: നെല്ല് സൂക്ഷിക്കാനാണോ എന്ന്. അപ്പോൾ പറയുന്നു: ''നഹീ, കപ്പടാ കേലിയേ...' - വസ്ത്രം സൂക്ഷിക്കാനാണെന്ന്. തുറപ്പിച്ച് നോക്കാതിരുന്നത് ഇപ്പോൾ ഒരു നഷ്ടമായി തോന്നുന്നു.

പട്ടുനൂൽപ്പുഴുവിനെ വളർത്തുന്ന ഒരു സ്റ്റാന്റ് കണ്ടു. അത് മുമ്പ് എക്‌സിബിഷൻ ഹാളിൽ സെറികൾച്ചർ പവലിയനിൽ കണ്ടിട്ടുണ്ട്. ഏതായാലും പുരുഷന്മാർ ജുമുഅയ്ക്ക് പോയിവരുംവരെ ഞങ്ങൾ സാലിക്കിന്റെ വീട്ടുകാരോടും അയൽവാസികളോടും സംസാരിച്ച് അവരുടെ സംസ്‌കാരങ്ങൾ മനസ്സിലാക്കി കഴിഞ്ഞുകൂടി. വടക്കേ ഇന്ത്യക്കാർ മൊത്തത്തിൽ അതിഥിസൽക്കാരത്തിൽ കേമന്മാരാണെന്ന് മനസ്സിലായി. എല്ലാവരും ഇരിക്കാനും വെള്ളം കുടിക്കാനുമൊക്കെ സൽക്കരിക്കുന്നുണ്ട്. ആദ്യം കണ്ട ഗ്രാമീണർ മുതൽ - എന്താണ് ഞാൻ വള ധരിക്കാത്തത്? സ്വർണം ഇല്ലേ - എന്നൊക്കെ ചോദിച്ചു. ഈ ഗ്രാമീണരും ചോദിക്കുകയുണ്ടായി. അവരൊക്കെ സ്വർണമില്ലെങ്കിലും മുത്തും കല്ലും ഒക്കെ കൈകാലുകളിലും കാതിലും ഒക്കെ ധരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ വലതുകൈയിൽ -തോൾകയ്യിൽ- ഒരു കറുത്ത ചരടിൽ എന്തോ കെട്ടിയിരിക്കുന്നു. കിട്ടിയ സന്ദർഭത്തിൽ വല്ല ഏലസ്സോ മറ്റോ ആണെങ്കിൽ തിരുത്തിക്കൊടുക്കാമെന്ന് മനസ്സിൽ കരുതി. അപ്പോൾ ചരടിൽ കോർത്തിട്ടിട്ടുള്ളത് ഒരു രുദ്രാക്ഷമണിയാണ്. അന്ധവിശ്വാസമായിട്ടല്ല. അലർജിക്ക് രുദ്രാക്ഷം നല്ലതായതിനാൽ ചികിത്സ എന്ന നിലയ്ക്ക് കെട്ടിയതാണത്രെ. എന്നാലും, എത്ര സംസ്‌കൃതരായാലും ഇത്തരം കെട്ടുകളൊക്കെ അന്നാട്ടിൽ നല്ലപോലെ ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.

നമ്മുടെ നാട്ടിലും ഇപ്പോൾ അന്ധവിശ്വാസികളുടെ എണ്ണം കൂടിവരുന്നുണ്ട്. ഫാഷന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ എന്നറിയില്ല, ചുവപ്പും കറുപ്പും കെട്ടുകൾ ജാതിഭേദമെന്യേ കേരളത്തിലെ യുവതലമുറയിലും കാണപ്പെടുന്നു. വിദ്യാഭ്യാസം കൊണ്ട് കാര്യമായില്ല. അന്ധവിശ്വാസം പോകാൻ മനക്കരുത്തും ധൈര്യവും വേണം. പിന്നീട് ഞങ്ങൾ പോയത് മാൽഡ ജില്ലയുടെ മറ്റൊരു ഭാഗമായ മഹാനന്ദ നദിക്കരയിലെ ഗ്രാമത്തിലേക്കാണ്. അതിസുന്ദരമായ ഗ്രാമം. അവിടത്തെ അനുഭവങ്ങൾ ഒരുപാടുണ്ട്. ഹൃദ്യവും ദുഃഖകരവും ആയവ. അത് പിന്നീടെഴുതാം.

വസ്സലാം.

4 comments:

  1. ചേച്ചീ,നല്ല രസമുള്ള ആഖ്യാനം.
    അനുഭവങ്ങള്‍ പങ്കുവച്ചതിന് നന്ദി.
    തീര്‍ച്ചയായും തുടര്‍ന്നും എഴുതണം.

    ReplyDelete
  2. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു ...

    ReplyDelete
  3. ആ പുഴുവിനെ ഓർക്കുമ്പോൾ... തിളച്ചവെള്ളത്തിൽ ജീവനോടെ പിടഞ്ഞെണീക്കാൻ പറ്റാത്തവിധം തന്റെ തന്നെഉടയാടകളുടെ ബന്ധനത്തിൽ...
    മനുഷ്യൻ ഇത്ര ക്രൂരത കാട്ടുന്ന മറ്റൊരു ജീവിയുണ്ടോ....
    ഒരു പട്ട് സാരിക്കാരിയോടും എനിക്കുപൊറുക്കാനാകുന്നില്ല.....

    നേരിട്ട് കാണുമ്പോലെയുള്ള ടീച്ചറുടെ വിവരണത്തിന്റെ സുഖം,പുഴുവിന്റെ വേദനയിൽ പക്ഷേ ആസ്വദിക്കാനാവുന്നില്ലല്ലോ ടീച്ചറെ...

    ReplyDelete
  4. വളരെ നല്ല വിവരണം. ബാക്കിക്കായി കാത്തിരിക്കുന്നു.

    ReplyDelete