Thursday, June 28, 2012

മടക്കയാത്രയിലെ പരീക്ഷണങ്ങൾ

എല്ലാവര്‍ക്കും റിസര്‍വേഷന്‍ ഉണ്ട്. ചെന്നപ്പോഴത്തെ കാഴ്ച കഷ്ടമായിരുന്നു. നമ്മുടെ സീറ്റുകളിലൊക്കെ ആള്‍ക്കാര്‍ കിടന്നുറങ്ങുന്നു. യാതൊരു നിജവും വ്യവസ്ഥയും ഇല്ലാത്ത യാത്ര. അപ്പോഴൊക്കെ മോന്‍ പറഞ്ഞതോര്‍ത്തു. ബാഗ് ആരെങ്കിലും കൊണ്ടുപോകുമോ എന്നു തോന്നി. റിസര്‍വേഷനുള്ളവര്‍ക്കു പുറമെ അതിലുമധികം ആളുകള്‍ ബോഗിയില്‍ ഉണ്ട്. പോരെങ്കില്‍ പാന്‍മസാലയുടെ മണവും. ചൂടും. എല്ലാം കൂടി ആകെപ്പാടെ വിഷമം. ടു-ടയര്‍ എസി കിട്ടുമായിരുന്നിട്ട്... സാരമില്ല, എല്ലാ വിഷമങ്ങളെയും മറപ്പിക്കുന്ന, സ്‌നേഹം തുളുമ്പുന്ന സുഹൃത്തുക്കള്‍ ഉണ്ടല്ലോ കൂടെ. എന്തു വന്നാലും കരുവാരക്കുണ്ട് ടീം ഉണ്ട്, തൊട്ടടുത്ത കൂപ്പയില്‍.

ഒരുവിധം നേരം വെളുത്തു. ഏഴുമണിയായപ്പോള്‍ ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വറിലെത്തി. പത്തിരുപതു മിനിറ്റ് കഴിഞ്ഞിട്ടും വണ്ടി പോകുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നു - പെട്രോള്‍ വിലവര്‍ധന കാരണം ബി.ജെ.പി. ഹര്‍ത്താലാണെന്ന്. വൈകീട്ട് ആറുമണിക്കേ പോകൂ. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്നതുപോലെ. ഇടനെഞ്ചില്‍ ഒരു വെള്ളിടി വെട്ടിയ പോലെ. ഈ കൊടുംചൂടില്‍ 12 മണിക്കൂര്‍ നില്‍ക്കുകയോ? വല്ല അപകടവും സംഭവിക്കുമോ എന്നൊക്കെ തോന്നി. ഭാഗ്യത്തിന് വണ്ടി റെയില്‍വേ സ്റ്റേഷനിലെ മേല്‍ക്കൂരയുള്ള ഭാഗത്തായിരുന്നു. ഫോണിന്റെ ചാര്‍ജൊക്കെ തീര്‍ന്നു. ചിലര്‍ ഭുവനേശ്വറില്‍നിന്ന് ഫ്‌ളൈറ്റ് കിട്ടുമോ എന്ന് നാട്ടില്‍ അന്വേഷിക്കുന്നു. എല്ലാം കൂടി ആകെ വിഷമം.

പക്ഷേ, ഞാനിവിടെ ഒരു തിരിച്ചറിവ് കുറിക്കട്ടെ. മനുഷ്യന് ഏതു സാഹചര്യവുമായും എത്രയും പെട്ടെന്ന് ഇണങ്ങാന്‍ കഴിയും. ആദ്യമണിക്കൂറിലെ പ്രയാസം രണ്ടാം മണിക്കൂറില്‍ സന്തോഷവും തമാശയും ആയി മാറി. എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു, പ്ലാറ്റ്‌ഫോമില്‍ ഒന്ന് കിടന്നുറങ്ങണമെന്ന്. അതും നടന്നു. ഞാനും ജമീലയും പ്ലാറ്റ്‌ഫോമിലെ നല്ലൊരു മാര്‍ബിള്‍ ബെഞ്ച് തെരഞ്ഞെടുത്ത് ബാഗ് തലയ്ക്കു വച്ച് കുറച്ചു സമയം സുഖമായി ഉറങ്ങി. ബോഗിയിലെ കൊടുംചൂടില്‍ കിടക്കുന്നതിലും എന്തുകൊണ്ടും നല്ലത് മരത്തണല്‍ തന്നെ. യാ റബ്ബീ! ഇനിയും ഉറങ്ങീം തമാശ പറഞ്ഞും സമയം നീക്കണം. വെയിലിന് കനം കൂടി വരുന്നു. അതിനിടെ ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ തൊട്ടടുത്ത ഏസി കോച്ചില്‍ പോയി. അവിടെ നിന്ന് ഒരു ബംഗ്ലാദേശ് കുടുംബത്തെ പരിചയപ്പെട്ടു. ഒരു പുരുഷനും അദ്ദേഹത്തിന്റെ ഉമ്മയും ഭാര്യയും. അവര്‍ വെല്ലൂരില്‍ ചികിത്സയ്ക്കു പോവുകയാണ്. ഹിന്ദിയും ഇംഗ്ലീഷും ഒക്കെ കലര്‍ത്തി സംസാരിച്ച് ഞങ്ങള്‍ വളരെ വേഗം സുഹൃത്തുക്കളായി. ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നു. അദ്ദേഹം ബംഗ്ലാദേശില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. തസ്‌ലീമാ നസ്‌റീനൊക്കെ ചര്‍ച്ചയില്‍ വന്നു.

സെക്കന്‍ഡ് ക്ലാസ് ബാത്‌റൂമിലേക്കൊന്നും പോകാന്‍ നിവൃത്തിയില്ല. അവിടെ വാതിലിന്റെ വഴിയിലൊക്കെ ആള്‍ക്കാര്‍ കിടക്കുകയാണ്. ഇതില്‍നിന്ന് ആ ട്രെയിനിന്റെ ഏതാണ്ടൊരു കോലം മനസ്സിലാക്കാമല്ലോ. ജനത്തിരക്ക് വല്ലാത്തൊരു പ്രയാസം തന്നെ. നമ്മുടെ 'വസ്‌വാസു'കളും വൃത്തിയും ഉണ്ടോ അന്നാട്ടിലെ ട്രെയിനുകളില്‍ വിലപ്പോവുന്നു. ഞാനും നിയമം തെറ്റിച്ചു. ഞാനധികവും ഏസിക്കാരുടെ ഭാഗത്തെ ടോയ്‌ലറ്റാണ് ഉപയോഗിച്ചത്. എന്തായാലും ഇവിടെ നിയമം എന്നൊന്നില്ല. ഇടയ്‌ക്കൊക്കെ ഏസിയില്‍ പോയി ഫോണ്‍ ചാര്‍ജ് ചെയ്തും സംസാരിച്ചും ചൂടിനാശ്വാസം കണ്ടു. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണം എന്നു പറഞ്ഞതുപോലെ...

കേട്ടതിനു വിപരീതമായി 12.30 ആയപ്പോള്‍ വണ്ടി എടുത്തു. ആറു മണിക്കൂര്‍ വൈകിയാണ് വണ്ടി ഓടുന്നത്. റിസര്‍വേഷനില്ലാത്തവരും ചെന്നൈയിലേക്കു തന്നെയാണെന്നു പറഞ്ഞപ്പോള്‍, ഇത്രയധികം ദൂരം ഇതൊക്കെ സഹിക്കേണ്ടേ എന്നോര്‍ത്തു. ഏതായാലും വിശാഖപട്ടണം, വിജയവാഡ, നെല്ലൂര്‍ ഒക്കെ പിന്നിട്ട് മൂന്നാം ദിവസം 11 മണിക്ക് ചെന്നൈയിലെത്തി. ഞങ്ങള്‍ക്കുണ്ടായിരുന്ന കോയമ്പത്തൂര്‍ക്കുള്ള കണക്ഷന്‍ ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. അഞ്ചും ആറും ആള്‍ക്കാരുള്ള സംഘങ്ങള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ നല്‍കി, കിട്ടിയപോലെ നിങ്ങള്‍ പൊയ്‌ക്കോ എന്ന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. എത്രയും വേഗം എങ്ങനെയെങ്കിലും നാട്ടിലെത്തണം എന്നതായിരുന്നു എന്റെ ആവശ്യം. കാരണം,മരുമകള്‍ ആശുപത്രിയിലാണ്. മനസ്സാകെ കലമ്പിച്ചുപോയ സമയങ്ങള്‍.

എങ്ങനെയൊക്കെയോ ഞങ്ങള്‍ക്ക് ചെന്നൈയില്‍നിന്ന്, ന്യൂജല്‍പയ്ഗുരിയില്‍നിന്ന് യാത്രചെയ്യേണ്ടിയിരുന്ന ഗോഹട്ടി എക്‌സ്പ്രസ്സ് (അതും ഹര്‍ത്താലില്‍ പെട്ടതിനാല്‍ വൈകി) കിട്ടി. മറ്റൊരു പ്രതിസന്ധി കൂടി ഈ യാത്രയിലുണ്ടായി. അതും കൂടി എഴുതി ഈ കുറിപ്പിന് വിരാമമിടാം. ഗോഹട്ടി എക്‌സ്പ്രസ്സ് 12.30ന് എത്തി. ഞങ്ങള്‍ അതിവേഗത്തില്‍ ഓടി; ഏതെങ്കിലും സീറ്റ് കിട്ടണമല്ലോ. തൃശ്ശൂര്‍ വരെ ഇതില്‍ത്തന്നെ യാത്രചെയ്യാം. ബംഗാള്‍, ബീഹാര്‍, സിക്കിം - ദീര്‍ഘമായ യാത്രയായതിനാല്‍ ചെന്നൈ ഇപ്പോള്‍ നമ്മുടെ നാടുപോലെയായി. ഇനി, നിന്നോ ഇരുന്നോ നാട്ടിലെത്തണം എന്ന ചിന്ത മാത്രം. എല്ലാവരും കൂടി തിരക്കിട്ടു കയറുകയാണ്.

എങ്ങനെയെങ്കിലും ഏതെങ്കിലും കമ്പാര്‍ട്ട്‌മെന്റില്‍ കയറിപ്പറ്റിയാല്‍ മതിയെന്ന മനസ്സുമായി എല്ലാവരും കൂടി തിരക്കില്ലാത്തൊരു ബോഗിയിലേക്ക് കയറാന്‍ തുടങ്ങി. അപ്പോഴാണ് അത് മിലിട്ടറിക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ കോച്ചാണെന്ന്. തിരക്കിട്ട് എല്ലാവരും തിരിച്ചിറങ്ങാന്‍ തുടങ്ങിയതും എന്റെ ഹാന്‍ഡ്ബാഗ് അതാ കിടക്കുന്നു, റെയില്‍പ്പാളത്തില്‍ - ട്രെയിനിനടിയില്‍. മനസ്സാകെ വല്ലാതായി. എന്താ പടച്ചവനേ, നീ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്ന് തോന്നിപ്പോയി. കാശും ഫോണും പാസ്‌പോര്‍ട്ടും ഒക്കെ ഉള്ള ബാഗാണ്. റബ്ബിനെ എങ്ങനെയാണ് വിളിച്ചു പ്രാര്‍ഥിച്ചതെന്നറിയില്ല - പടച്ചവനേ, സഹായിക്കണേ നാഥാ. സഹയാത്രികര്‍ ആദ്യം ഈ പ്രശ്‌നം അറിഞ്ഞില്ല. വിടവിലേക്ക് ആര്‍ക്കും ഇറങ്ങാനുള്ള സ്ഥലം ഇല്ല. ബാഗ് എടുക്കണമെങ്കില്‍ വണ്ടി പോകണം. ബാഗ് എടുക്കാതെ വണ്ടിയില്‍ കയറാനും പറ്റില്ല. വണ്ടി ഉടന്‍ വിടുമോ ഇല്ലയോ എന്നൊന്നും നിശ്ചയമില്ല. Please help me എന്നെ് ഒരു പയ്യനോട് ഞാന്‍ പറഞ്ഞു. ഉടന്‍ റബ്ബിന്റെ കരങ്ങള്‍ - ഞങ്ങളുടെ സഹയാത്രികനായ അബൂബക്കര്‍ സാഹിബ് വലിയ കാലന്‍കുട (ന്യൂജയ്പാല്‍ഗുരിയില്‍നിന്ന് വാങ്ങിയത്)യുടെ രൂപത്തില്‍ സഹായത്തിനെത്തി. മൂപ്പര്‍ എന്റെ ബാഗ് ആ നീളന്‍ കുട കൊണ്ട് തോണ്ടി പുറത്തെടുത്തു തന്നു. പടച്ചവന് ഞാന്‍ എങ്ങനെയാണ് നന്ദി പറയേണ്ടത്? തക്കസമയത്ത് തക്ക വസ്തുവിനെ നല്‍കി സഹായിക്കുന്നവന്‍ നീ തന്നെ! ഇങ്ങനത്തെ ചില ഏടാകൂടങ്ങളില്‍ നിന്റെ അദൃശ്യകരങ്ങള്‍ വന്ന് തലോടുന്നതറിയുമ്പോള്‍... നിന്നെ അറിയാനായിരുന്നോ നാഥാ നീ ആ ബാഗ് വീഴ്ത്തിയത്. അതോ എന്റെ അഹങ്കാരം കുറയ്ക്കാനോ. എന്തായാലും നിന്നെ ഞാന്‍ കോടിക്കണക്കിന് സ്തുതിക്കുന്നു. ഞാനൊരു പാവമാണ് നാഥാ...

മടക്കയാത്രയിലെ മറ്റൊരു എടങ്ങേറുകൂടി - ചെന്നൈയില്‍നിന്ന് എല്ലാവരും ഓരോ കുപ്പിവെള്ളം എടുത്തിരുന്നു. ചൂടിന്റെ കാഠിന്യത്താല്‍ ഒരുമണിക്കൂറിനകം വെള്ളം തീര്‍ന്നു. വണ്ടിയാണെങ്കില്‍ എല്ലാ സ്റ്റോപ്പിലും നിര്‍ത്തുന്നുമില്ല. നിര്‍ത്തുന്നത് ഒന്നും രണ്ടും മിനിറ്റു മാത്രം. റെയില്‍വേയിലെ വെള്ളം വില്‍ക്കുന്നവര്‍ ഞങ്ങളുടെ ബോഗിയിലേക്കെത്തുമ്പോഴേക്കും വെള്ളം തീരുകയാണ്. ട്രെയിനാണെങ്കില്‍ ഫുള്‍! മാത്രമല്ല, ടോയ്‌ലറ്റിലും വെള്ളമില്ല. കുടിക്കാന്‍ കിട്ടിയില്ലെങ്കിലും ഒന്നു മുഖവും കൈയും കഴുകാന്‍ പറ്റിയാലും ചൂടിന്റെ കാഠിന്യം തടുക്കാമായിരുന്നു. ഞാന്‍ 100 രൂപ എടുത്ത് കൈയില്‍ പിടിച്ചിട്ട് മണിക്കൂര്‍ ഒന്നുരണ്ടായി. യാതൊരു രക്ഷയുമില്ല. ഒരിക്കലും പൈസ വെള്ളത്തിന് പകരമാകില്ല എന്ന് ബോധ്യം വന്ന നിമിഷങ്ങള്‍. ഹൗറയില്‍നിന്ന് വരുന്ന ആലുവക്കാര്‍ ഒരല്പം വെള്ളം തന്നു. അവരുടെ പക്കലും അതോടെ വെള്ളം തീരും. സര്‍വശക്താ, ധൂര്‍ത്തടിച്ച് വെള്ളമുപയോഗിക്കുന്ന ഞങ്ങളെയൊന്ന് മനസ്സിലാക്കിത്തരും പോലെ. ഞാന്‍ തളര്‍ന്ന് കിടപ്പായി. ജീവിതത്തില്‍ ഇതിനുമുമ്പ് ഇത്തരമൊരു ദാഹം അനുഭവിച്ചിട്ടില്ല. ഈ ദാഹം മറക്കുകയുമില്ല. എല്ലാവരും പറഞ്ഞു: സേലത്ത് എത്തുമ്പോള്‍ വെള്ളം കിട്ടുമെന്ന്. അഞ്ചാറ് മണിക്കൂര്‍ കഴിഞ്ഞ് വണ്ടി സേലത്തെത്തി. വെറും രണ്ടു മിനിറ്റ് മാത്രം നിര്‍ത്തി, യാത്ര തുടര്‍ന്നു. മാത്രമല്ല, സ്റ്റേഷനില്‍ വെള്ളം തീര്‍ന്നെന്ന്! ആ ദിവസത്തെ പ്രത്യേക ചൂടുകൊണ്ടായിരിക്കുമോ വില്‍ക്കാന്‍ വെച്ച വെള്ളവും തീര്‍ന്നത്? അവസാനം, സജീര്‍ പോയി ഒരു കുപ്പി സെവന്‍-അപ് ഒപ്പിച്ചുകൊണ്ടുവന്നു. എല്ലാവരും തൊണ്ട നനയ്ക്കാന്‍ ഓരോ വായ കുടിച്ചു. ആടുജീവിതത്തില്‍, നജീബ് മരുഭൂമിയില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ വെള്ളത്തിനു ദാഹിച്ച്, വെള്ളം കണ്ടപ്പോള്‍ കുടിക്കാതിരിക്കാന്‍, രക്ഷപ്പെടുത്താന്‍ വന്ന മനുഷ്യന്‍ പ്രത്യേകം ശ്രദ്ധിച്ചതായി വായിച്ചതോര്‍ക്കുകയാണ്. എന്നിട്ടദ്ദേഹം തുണി നനച്ചു പിഴിഞ്ഞ് ചുണ്ടില്‍ നനച്ചുകൊടുത്തത്രെ!

സെവന്‍-അപ് കുടിച്ചാലുണ്ടോ ദാഹം തീരുന്നു. എന്നാലും, വൃത്തിപോലും നോക്കാതെ വെള്ളം കുടിച്ചുപോയേക്കാവുന്ന ആ ദാഹത്തില്‍ സെവന്‍-അപ് എങ്കില്‍ അത്. അവസാനം, സെവന്‍-അപ് ഇനിയും കിട്ടാനുണ്ടെന്നറിഞ്ഞപ്പോള്‍ കൈയില്‍ പിടിച്ചിരുന്ന നൂറുരൂപയ്ക്ക് സജീറിനെക്കൊണ്ട് സെവന്‍-അപ് വാങ്ങിച്ച് എല്ലാവര്‍ക്കും കൊടുത്തു. പക്ഷേ, പച്ചവെള്ളത്തിന്റെ മാധുര്യം എവിടെ, ഈ പഞ്ചസാരവെള്ളത്തിന്റെ മാധുര്യമെവിടെ? ഒരു ഖുര്‍ആന്‍ സൂക്തം പരിശോധിക്കുക - ''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങളെന്ത് പറയുന്നു? മഴമേഘങ്ങളില്‍നിന്ന് നിങ്ങളാണോ അതിറക്കിയത്? അതോ നാമോ? നാം വിചാരിച്ചാല്‍ അതിനെ കയ്പുറ്റതാക്കിക്കളയും! എന്നിട്ടും നിങ്ങളെന്തേ നന്ദി കാട്ടാത്തത്?'' (അല്‍വാഖിഅഃ)

അതേ നാഥാ, നീ നല്‍കിയ പച്ചവെള്ളം! അതിറക്കാന്‍ ഞങ്ങള്‍ അശക്തരാണ്. മാത്രമോ, അത് കുടിക്കാന്‍ പാകത്തില്‍ ഞങ്ങളുടെ അന്നനാളത്തെയും രുചിയറിയാന്‍ പാകത്തില്‍ നാവിനെയും സംവിധാനിച്ച നാഥാ! ഞങ്ങള്‍ നന്ദികേട് കാണിക്കുന്നുവെങ്കില്‍ നീ പൊറുത്തുതരുക. പടച്ചവന്‍ നല്‍കിയ എല്ലാം അമൂല്യംതന്നെ! യാതൊരു സംശയവും ഇല്ല.

അങ്ങനെ ഞങ്ങള്‍ രാത്രി ഒരുമണിക്ക് വീട്ടില്‍ സുഖമായെത്തി - അല്‍ഹംദുലില്ലാ...

ഈ വിവരണം ഇവിടെ പൂര്‍ണമാവുകയാണ്. ഞാന്‍ ഗ്രാമങ്ങളെ മനസ്സിലാക്കിയതില്‍ അപാകതകളുണ്ടോ എന്നറിയില്ല. എന്റെ വായനക്കാര്‍ എല്ലാം തുറന്നു പറയുക; വിമര്‍ശനമായാലും നിരൂപണമായാലും. നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.

'വ ആഖിര്‍ ദഅ്‌വാനാ അനില്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍...'

സ്വന്തം ടീച്ചര്‍.

3 comments:

  1. നന്നായി ചേച്ചീ
    എല്ലാം ചേര്‍ത്ത് ഒരു പുസ്തകം തീര്‍ച്ചയായും ഇറക്കണം
    കൂടുതല്‍ ആളുകള്‍ വായിക്കട്ടെ ഇതൊക്കെ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അല്‍ഹംടുളില്ലഹി റബ്ബില്‍ ആലമീന്‍ ......
    സബീ വല്ലാത്തൊരു ആവേശത്തോടെ യായിരുന്നു ഈ യാത്ര വിവരണത്തിലൂടെ യുള്ള എന്‍റെ സഞ്ചാരം .....ഒത്തിരി സങ്കടം വരുന്നു .....കരളലിയിപ്പിക്കുന്ന അനുഭവങ്ങള്‍! ..അതേപോലെ സന്തോഷത്തിന്റെയും ആശ്ചര്യത്തിന്റെയും ...... മനസ്സില്‍ മായാതെ നില്‍ക്കുന്ന കുഞ്ഞു മുഖങ്ങള്‍ ...അവരെല്ലാം നമ്മുടെ ആരൊക്കെയോ ആയി മാറിയിരിക്കുന്നു .....സബീ ഒരു അപേക്ഷയുണ്ട് ..ഇത് ഈയൊരു കൊച്ചു ബ്ലോഗില്‍ ഒതുക്കാതെ 2 ചട്ടകള്‍ക്കുള്ളില്‍ ഒരു ബുക്ക്‌ ആയി വിരിയട്ടെ ...എന്നും നല്ലത് വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ........

    ReplyDelete