Thursday, November 29, 2012

എന്റെ റഹീം

10 കൊല്ലം മുമ്പ് ഒരു ദിവസം സബീന ടീച്ചര്‍ എന്നോട് പറഞ്ഞു: ടീച്ചര്‍, എന്റെ ക്ലാസ്സില്‍ ഒരു കുട്ടിയുണ്ട്. ഒന്നും മിണ്ടൂല, ചിരിക്കൂല. ഇര്‍ശാദില്‍ നിന്നുള്ള കുട്ടിയാണ്. ടീച്ചര്‍ ഒന്ന് സംസാരിക്കണം.
 

നമുക്കവനെ റഹീം എന്നു വിളിക്കാം. ആ നാമം അവന് ചേരും. അങ്ങനെ, റഹീമിനെയും വിളിച്ച് ഞാന്‍ നമസ്‌കാര റൂമില്‍ പോയി. സംസാരിച്ചു. സംസാരിപ്പിച്ചു. അവന്‍ എല്ലാം തുറന്നു പറയാന്‍ തുടങ്ങി. തന്നെയും ഇക്കാനെയും ഉമ്മ ഇര്‍ശാദില്‍ കൊണ്ടാക്കി. ഞങ്ങള്‍ ഒരു വെക്കേഷന് വീട്ടില്‍ ചെല്ലുമ്പോള്‍ ഉമ്മ ഇല്ല. ഉമ്മ എവിടെ, എങ്ങനെ പോയി എന്നതിന് ഉത്തരം കിട്ടാന്‍ ഞാനേറെ വിഷമിച്ചു. അവസാനം വ്യക്തമായി, അവന്റെ ഉമ്മ ഒരു ഹിന്ദുവിന്റെ കൂടെ പോയി; മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്.

എട്ടാംക്ലാസ്സുകാരന്റെ മുഖം. അവന്‍ എന്നെ നോക്കുന്നേ ഇല്ല. ഞാനാകെ കുഴങ്ങി. അവസാനത്തെ ചീട്ടെടുത്തു ഞാന്‍. ഉമ്മാക്കുവേണ്ടി മോന്‍ പ്രാര്‍ഥിക്കണം. ഉറച്ച മറുപടി: ഇല്ല. ആ കുഞ്ഞിനെ ശരിയാക്കാന്‍ ഇനി ഒരായുധം മാത്രം ബാക്കി. അതും ഞാന്‍ പുറത്തെടുത്തു. മോന്‍ ടീച്ചറെ ഉമ്മയാക്കിക്കോ. പുഞ്ചിരിച്ചുകൊണ്ട്, അതിലേറെ അഭിമാനത്തോടെ എന്റെയടുത്തുനിന്ന് പോയി. അന്നുമുതല്‍ പലര്‍ക്കും 'ടീച്ചര്‍ടെ റഹീം' ആയി അവന്‍ (നാമം സാങ്കല്പികം). ആരോടവന്‍ ചിരിച്ചില്ലെങ്കിലും എന്നോട് ചിരിക്കും. ശരിക്കും അവന്റേത് ചിരിച്ച മുഖമാണ്. പക്ഷേ, അവന്‍ ഉള്ളില്‍ കുഴിച്ചുമൂടിയ ദുഃഖത്തിന്റെ അലകള്‍ മുഖത്തേക്ക് പടരുന്നതായാണ് നമുക്ക് തോന്നുക. 

എന്റെ മനസ്സിലും അവന്‍ മകനായി മാറിക്കഴിഞ്ഞിരുന്നു. രാവിലത്തെ നാസ്ത ഉണ്ടാക്കുമ്പോഴും മറ്റും റഹീം മനസ്സില്‍ ഒരു നൊമ്പരമുണ്ടാക്കുന്നു. ആരും കാണാതെ ഇടയ്‌ക്കൊക്കെ ഒരു പൊതി അവനുവേണ്ടി കരുതിത്തുടങ്ങി. ആ വിവരം ഇര്‍ശാദിലറിയാന്‍ പാടില്ല. എന്റെ റഹീമിന്റെ ചെരുപ്പ് കേടായി. എനിക്ക് ചെരുപ്പ് വേണം എന്നു പറയാന്‍ മാത്രം അവന്‍ അടുത്തു. അല്‍ഹംദുലില്ലാഹ്. ഇതിനിടയില്‍ ഇര്‍ശാദില്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ നേരിയ അസ്വാരസ്യം. അപ്പവും ഒക്കെ നിര്‍ത്തി. സ്‌നേഹിക്കാന്‍ ആരുടെയും സമ്മതം വേണ്ടല്ലോ. എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം അവന്‍ തോറ്റിട്ടുണ്ടാകും. നാലഞ്ചു കൊല്ലം കഴിഞ്ഞ് റഹീം പോയി. ഇടയ്ക്ക് വിളിക്കും. 10-ാം ക്ലാസ്സ് കഴിഞ്ഞ് (ജയിച്ചില്ല) നാട്ടില്‍ പോയി. ചില്ലറ ജോലികളില്‍ ഏര്‍പ്പെട്ടു. അന്ന് ചെമ്മല ഉസ്താദായിരുന്നു പ്രധാനാധ്യാപകന്‍. അദ്ദേഹത്തിനും അവനെ ഇഷ്ടമായിരുന്നു. പഠിച്ചിരുന്നില്ലെങ്കിലും കുരുത്തക്കേടില്ലാത്തതിനാല്‍.
 

ഈയടുത്ത ദിവസം എന്റെ റഹീം എന്നെ കാണാന്‍ വന്നു. ഒന്നുരണ്ടു മണിക്കൂര്‍ വിശാലമായി സംസാരിച്ചു. അഞ്ചുകൊല്ലത്തെ എല്ലാ വിശേഷങ്ങളും പൊടിതട്ടിയെടുത്തു. അന്നത്തെ മിണ്ടാപ്പൂച്ച പറയുകയാണ് - ഞാനിവിടെ നിന്ന് സ്ഥലം വിട്ടിട്ട് ആദ്യം ചെയ്ത പണി ഉമ്മാനെ തിരഞ്ഞ് പോകലായിരുന്നു. കുറേ ബുദ്ധിമുട്ടിയതിനുശേഷം ഉമ്മാനെ കണ്ടെത്തി. വലിയ അധ്വാനത്തിനുശേഷം ഉമ്മാനെ തിരിച്ചുകിട്ടി. അയാള്‍ എന്നെ തല്ലാനൊക്കെ വന്നു. പക്ഷേ, ഉമ്മ എന്റെ കൂടെ പോന്നു എന്നൊക്കെ പറഞ്ഞപ്പോള്‍ എന്റെ റഹീം മിടുക്കനായി മാറി. വാടകവീട്ടില്‍, നാഷണല്‍ പെര്‍മിറ്റ് ലോറിഡ്രൈവര്‍ ആണ് ഇന്ന് റഹീം. കല്യാണം കഴിഞ്ഞു. എന്നെ വിളിച്ചിരുന്നു. പക്ഷേ, അസുഖം കാരണം പോകാനായില്ല. കല്യാണശേഷം ആദ്യം കാണുകയാണ് ഞാനവനെ. 20 കിലോമീറ്റര്‍ അപ്പുറത്ത് ഉത്സവത്തിന് ആനയെ കൊണ്ടുവന്നതാണ് റഹീം. 

അവന്റെ സ്വന്തം നാട് പാലക്കാട്ടെ ഏതോ വിദൂര ഗ്രാമം. ഞാന്‍ കണ്ടില്ലെങ്കിലും ആ നാട്, അവന്റെ വീട്, അവന്റെ വാപ്പ ഒക്കെ എന്റെ ഭാവനയില്‍ കണ്ടപോലെ ഉണ്ട്. ആ കൈകള്‍ ഞാന്‍ നിവര്‍ത്തി നോക്കി. വലിയ ലോറിയുടെ സ്റ്റിയറിങ് പിടിച്ച തഴമ്പുകള്‍ എന്റെ ഹൃദയത്തിലെവിടെയോ ഒരു കൊളുത്തിവലി. ഉടന്‍ ഞാന്‍ പ്രവാചകവചനം ഓര്‍ത്തു. അവനോട് പറഞ്ഞുകൊടുത്തു. അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന രണ്ടു കൈകളാണിത്. എന്റെ കണ്ഠമിടറിയെങ്കിലും അവന് വലിയൊരു സന്ദേശം ആ ഹദീസിലൂടെ കൈമാറാനായി. ഉമ്മായെ വിളിച്ചു, സംസാരിച്ചു. തിരിച്ചു പോകുമ്പോള്‍ മുകളില്‍നിന്ന് ഞാനൊന്ന് കൈകൊട്ടി വിളിച്ച് കൈവീശിക്കാട്ടി.
എന്റെ മനസ്സ് പ്രാര്‍ഥനാനിര്‍ഭരമായി. അല്ലാഹ്... ഇത്തരം മക്കള്‍ക്ക് നീ എല്ലാ അനുഗ്രഹവും ചെയ്തുകൊടുക്കണേ. ഏത് പരുക്കനെയും സൗമ്യനാക്കാന്‍ സ്‌നേഹത്തിന്റെ തലോടലുകള്‍ക്ക് ശക്തിയുണ്ട് എന്ന സത്യം നാം ഒന്നുകൂടി തിരിച്ചറിയുകയാണിതിലൂടെ.

ഇതുപോലെ അധ്യാപകരുടെ സ്‌നേഹത്തലോടലുകള്‍ കാത്ത് എത്ര റഹീമുമാര്‍ സ്‌കൂളിലും പുറത്തും ഉണ്ടാകും?

2 comments:

  1. raheeem neeyanu inninteyum naleyudeyum muthu.....nee ethippette kaikal athanu ninne lthrem mahan aakkaiyathu....aa sneham nerittu arainchavar orikkalum nirashappedendi varilla....snehathinu roopamundo ennu enikkariyilla...but ippo njan kanunnu snehathinte roopam...othiri othiri..ellam rabbinte kaarunyam.......

    ReplyDelete
  2. aameeen...........etra nalla manassu ente teacherudethu ....allah..ellavarude manassineyum ingine aakkename...

    ReplyDelete