Friday, February 24, 2012

ഹദീസ് സെമിനാര്‍ - ഭാഗം 2


ഹദീസ് സെമിനാറിന്റെ രണ്ടാംഭാഗം കൂടി എഴുതട്ടെ. കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായ ഡോ. അശ്‌റഫ് അസ്സഅദി. ശാന്തൻ. അംറ്ഖാലിദിന്റെ സുഹൃത്ത്. ലോകം മുഴുവൻ ഉറ്റുനോക്കിയ, രക്തരഹിത വിപ്ലവമായ തഹ്‌രീർ സ്‌ക്വയറിൽ പങ്കെടുത്ത് ആധുനിക സ്വേച്ഛാധിപതിയായ ഹുസ്‌നിമുബാറകിനെ താഴെയിറക്കാനുള്ള ശ്രമത്തിൽ പങ്കാളിയായ ആൾ. സംസാരിച്ചപ്പോൾ ഒരുപാട് ബഹുമാനം തോന്നി. കൂടുതൽ വിവരങ്ങൾ 'മുട്ടുവിൻ തുറക്കപ്പെടും' എന്ന പോസ്റ്റിൽ എഴുതിയിട്ടുണ്ട്.


ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ പേപ്പർ പ്രസന്റേഷൻ കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും മറ്റൊരു ഭൂഖണ്ഡമായ ആഫ്രിക്കയിലെ ഒരു രാജ്യമായ ഈജിപ്തിലെ ഒരു പൗരനെ കണ്ടുമുട്ടുന്നു. ആശയങ്ങൾ ചർച്ചചെയ്യുന്നു. അവിചാരിതമായി അംറ്ഖാലിദിന്റെ സുഹൃത്താണെന്നറിയുന്നു. അദ്ദേഹം മെയിൽ ഐഡി തന്നിട്ടുണ്ട്. പിന്നീടാണ് തേജസ് പത്രത്തിൽ അദ്ദേഹത്തെപ്പറ്റി കൂടുതൽ വായിക്കാനിടയായത് നോക്കൂ! ഒരു സ്വേച്ഛാധിപത്യ രാജ്യത്തെ അക്രമിയായ ഭരണാധികാരിയെ താഴെയിറക്കാൻ ഈജിപ്ഷ്യൻ ജനത അക്ഷരാർഥത്തിൽ കൈകോർക്കുകയായിരുന്നു.


മറ്റൊരു ഈജിപ്ഷ്യൻ വിദ്യാഭ്യാസ വിചക്ഷണനായ ബിസ് യൂനിയുമായുള്ള സംഭാഷണം രസകരമാണ്. അദ്ദേഹവും അംറ്ഖാലിദിന്റെ കൂട്ടുകാരനാണ്. ശുബുകിജുമുഅയുമായി സംസാരിച്ചുകൊണ്ടുനിൽക്കെ, ബിസ് യൂനി സെനറ്റ്ഹാളിന്റെ താഴേക്ക് വന്നു. കണ്ടപാടെ ശുബുകി എന്നോട് പറഞ്ഞു: നീ പരിചയപ്പെടേണ്ട ഒരാളാണ് ആ വന്നത്. അദ്ദേഹം ഇസ്‌ലാമികപ്രബോധനത്തെപ്പറ്റി വളരെ നല്ലൊരു പേപ്പർ പ്രസന്റ് ചെയ്തു. ഈജിപ്തിനെപ്പറ്റി കൂടുതലറിയാൻ അദ്ദേഹം നിന്നെ സഹായിക്കും. ശുബുകി തന്നെ എന്നെ ഡോ. ബിസ് യൂനിക്ക് പരിചയപ്പെടുത്തി. അവസാനം ശുബുകി ചിരിച്ചുകൊണ്ട് പറഞ്ഞു: إني سلمتك في يد أمينة ഞാൻ നിന്നെ വിശ്വസിക്കാൻ പറ്റിയ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്. ബിസ് യൂനിക്ക് എന്റെ പുസ്തകം കാട്ടിക്കൊടുത്തു. പുസ്തകത്തിലെ ഹാശിം രിഫാഇയുടെ ഒരു വരി കവിത കാട്ടിക്കൊടുത്തു. തീർത്തും മലയാളമായ ആ പുസ്തകത്തിൽ ഒരു വരി കവിതയെങ്കിലും അറബിയിലുണ്ടായത് നന്നായി. ബിസ് യൂനിയുമായുള്ള സംഭാഷണം ചുരുക്കി കുറിക്കാം. ഞാൻ ചോദിച്ചു: താങ്കൾ തഹ്‌രീർ സ്‌ക്വയറിൽ പങ്കെടുത്തുവോ? ഇല്ല, ഞാൻ ഖത്തറിലായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു: നിങ്ങൾ കെയ്‌റോയിൽ ഉണ്ടായിരുന്നെങ്കിലോ? 'അഖീദ' (തീർച്ചയായും ഉറപ്പ്) എന്ന് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇഖ്‌വാനിയാണോ എന്ന ചോദ്യത്തിന് വീണ്ടും ഉറപ്പിച്ചു പറഞ്ഞു: അല്ല, താങ്കൾ ഇഖ്‌വാനിയാണ്. ഖുതുബ് കുടുംബം - ബന്ന, സൈനബുൽ ഗസ്സാലി, ഹാശിം രിഫാഇ ഇവരെയൊക്കെ നന്നായി വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അതിയായ സന്തോഷമായി.



പിന്നീട് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് എന്നോടായി ഒരു ചോദ്യം: നീ എങ്ങനെയാണ് ഇഖ്‌വാനികളെ തിരിച്ചറിയുന്നത്? ഞാൻ പറഞ്ഞു: ضميري يتكلم എന്റെ ഉള്ള് പറയും എന്ന് ഒരു മറുപടി കൊടുത്തു. എല്ലാം അതിൽ അടങ്ങിയിരുന്നു.


ഞാൻ അന്ന് മകന്റെ വീട്ടിലേക്ക് പോന്നു. ഉറങ്ങുന്നതിനുമുമ്പും ശേഷവും എന്റെ പുസ്തകത്തിലെ ഈജിപ്തിനെയും ഇഖ്‌വാനികളെയും അംറ്ഖാലിദിനെയും പരാമർശിക്കുന്ന ഭാഗങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തു. ഖുർആനാകുന്ന ശക്തികൊണ്ട് ആധുനിക ഫറോവമാരെ താഴെയിറക്കാമെന്നുള്ള ഭാഗം പ്രത്യേകം പരിഭാഷപ്പെടുത്തി. എന്റെ വക ചില വാചകങ്ങളും കൂടി എഴുത. തഹ്‌രീർ സ്‌ക്വയറിനുശേഷം ആ വരികൾക്ക് കുറേക്കൂടി ചാരുത തോന്നുന്നതായി കുറിച്ചലകൊടുത്തു. ഏഴരയ്ക്കുതന്നെ അന്ന് വീട്ടിൽനിന്നിറങ്ങി. ഒരുമണിയുടെ ട്രെയിനിന് പോരണ്ട ഒരാവശ്യം നേരിട്ടതിനാൽ ഡോ. സൈനബുസ്സുൽത്വാനിയുടെ പ്രസംഗം മലയാള പരിഭാഷ തയ്യാറാക്കി കുട്ടികളെ ഏല്പിച്ചു. അവസാന ദിവസമാണ്, സെമിനാറിന്റെ സംഘാടകരും അതിഥികളും വളരെ തിരക്കിലാണ്. തുടങ്ങുംമുമ്പ് ബിസ് യൂനിക്ക് പരിഭാഷ കൊടുത്തു. ഞാൻ പറഞ്ഞു: ഇത് അംറ്ഖാലിദിനും കൂടിയുള്ളതാണ്. താങ്കളും വായിക്കണം. വിപ്ലവത്തെപ്പറ്റി, ഇപ്പോഴത്തെ അതിന്റെ ഗതിവിഗതികളെപ്പറ്റി ഞാനതിൽ അന്വേഷിച്ചിരുന്നു. ചായയ്ക്കുവേണ്ടി 11 മണിക്ക് ബിസ് യൂനി പുറത്തിറങ്ങിയപ്പോൾ ഞാൻ എന്റെ കത്തിനെപ്പറ്റി ചോദിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ, അതീവ സന്തോഷത്തോടെ, അത് വായിച്ചെന്നും വളരെ നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന്റെ ഭാവനയിലുണ്ടായിരുന്ന തഹ്‌രീരുകാരിൽ രണ്ടുപേരെ ഉടലോടെ, നേരിട്ട് കാണുക എന്ന ഭാഗ്യം. ജീവിതത്തിലെ അനർഘ നിമിഷങ്ങൾ.


അൽഹംദുലില്ലാഹ്. തീർച്ചയായും അവരുടെ മറുപടി വരും എന്നുതന്നെ പ്രതീക്ഷിക്കുന്നു. അവരുടെ നാട്ടിലെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുടെ വിജയത്തിനായി പ്രാർഥിക്കുകയും ചെയ്യുന്ന ഒരാൾക്ക് അവർ മറുപടി അയക്കാതിരിക്കുമോ? ഒരു മുസ്‌ലിം ഒരിക്കലും അത്തരത്തിൽപ്പെടുകയില്ല.


നമുക്കഭിമാനപൂർവം പറയാവുന്ന മറ്റൊരു നാമമാണ് ഡോ. സനാഉല്ല നദ്‌വി. അഗാധപാണ്ഡിത്യം. അറബിഭാഷഅറബികൾ പറയുന്നതിനേക്കാൾ എന്തോ വല്ലാത്തൊരു വശ്യതയോടെ സംസാരിക്കുന്ന യുവാവ്. മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി പങ്കെടുത്ത സദസ്സിലും ശേഷം സെഷനുകളിലും അദ്ദേഹം സംസാരിക്കുകയുണ്ടായി. സംഘാടകരോട് അദ്ദേഹത്തെപ്പറ്റി അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം, അറബികളോട് കിടപിടിക്കാവുന്ന ഇന്ത്യയിലെ ഏക യുവപണ്ഡിതൻ. അലിഗർ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ്. അദ്ദേഹത്തെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ സംസാരത്തെപ്പറ്റിയും മറ്റും ആശംസകളറിയിച്ചു. ഡയറിയിൽ ഐഡി കുറിച്ചുതന്നു. വീട്ടിൽ വന്ന് അദ്ദേഹത്തിന് മെയിൽ അയച്ചു. മറുപടിയും വന്നു.


അറബിഭാഷയിലും ഹദീസിലും അവഗാഹം നേടി, അതിനായി സർവസമയവും ചെലവഴിക്കുന്ന ഏതാനും മഹത്തുക്കളെയാണ് നാം പരിചയപ്പെട്ടത്. അവരുടെ നല്ല മാതൃകകളെ പിൻപറ്റാൻ റബ്ബ് തുണയ്ക്കട്ടെ. ആമീൻ. ഇത്തരം സംഗമങ്ങൾ കൊണ്ട് ലഭ്യമാവുന്ന ഗുണങ്ങൾ വിവരണാതീതമാണ്. ഇനി കെയ്‌റോയിൽ പോയാൽ, ഡൽഹിയിൽ പോയാൽ, ഇറാഖ്, അൽജീരിയ ഇവിടങ്ങളിലൊക്കെ പോയാൽ സ്വന്തം കൂടപ്പിറപ്പുകളെപ്പോലത്തെ ആളുകൾ ഉണ്ടല്ലോ എന്നാശ്വാസം. അവരുടെ നാടുകളിൽ പോയി മനുഷ്യവംശത്തിന്റെ വൈവിധ്യമാർന്ന ചരിത്രവും നാഗരികതകളും മനസ്സിലാക്കണം എന്ന് മനസ്സ് കൊതിക്കുകയാണ്.

Wednesday, February 22, 2012

ഹദീസ് സെമിനാറിലെ വിദേശ അതിഥികൾ

അഞ്ചു ദിവസമായി തിരുവനന്തപുരത്ത്, കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നടന്ന അന്താരാഷ്ട്ര ഹദീസ് സെമിനാര്‍ അത്യന്തം ഫലപ്രദമായിരുന്നു. ഒരിക്കലും വിചാരിക്കാത്ത ചില വഴികളിലടെ യാത്രചെയ്യാന്‍ എനിക്കും അവസരം ലഭിച്ചു. അല്‍ഹംദുലില്ലാഹ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും ഉള്ളവര്‍. അറബിഭാഷ കൈകാര്യം ചെയ്യാന്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അതിയായി സ്തുതിക്കുകയാണ്. ഇറാഖ്, ഇറാന്‍, സൗദി എന്നിവിടങ്ങളില്‍നിന്ന് വനിതകളും സെമിനാറില്‍ വിഷയങ്ങളവതരിപ്പിക്കാന്‍ എത്തിയിരുന്നു. അതിഥികളില്‍ 50 ശതമാനം പേരുമായും നല്ല ആത്മബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് വളരെ അനുഗ്രഹമായി. ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളടങ്ങിയ ദിവസങ്ങള്‍.

യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റിനെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല. പ്രൊഫസര്‍മാരും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും രാപ്പകല്‍ വിശ്രമമില്ലാതെ സെമിനാറിന്റെ നടത്തിപ്പിനും അതിഥികളെ മാനേജ് ചെയ്യുന്നതിനും പ്രയത്‌നിക്കുകയുണ്ടായി. ഇത്ര നല്ലൊരു പരിപാടിക്ക് ചുക്കാന്‍ പിടിച്ച ഡോ. നിസാറുദ്ദീന്‍ സര്‍, ഡോ. അഷ്‌റഫ് കടയ്ക്കല്‍, ഡോ. താജുദ്ദീന്‍, ഡോ. ഷംനാദ് എന്നീ പ്രൊഫസര്‍മാരും സ്‌കോളേഴ്‌സായ റിയാസ്, സുമയ്യ തുടങ്ങി ചുറുചുറുക്കുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും നിസ്വാര്‍ഥമായ അവരുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രതിഫലാര്‍ഹരായിരിക്കും - ഇന്‍ശാ അല്ലാഹ്.

പരിചയപ്പെടൽ കഴിഞ്ഞ സ്വദേശികളും വിദേശികളുമായ എല്ലാവരെയും എന്റെ പ്രിയപ്പെട്ട വായനക്കാർക്കും പരിചയപ്പെടുത്തുകയാണ്. ആ പങ്കുവെക്കൽ തീർച്ചയായും നമുക്കെല്ലാവർക്കും ഗുണകരമാകും. ഓരോ നാട്ടുകാരെയും ആദ്യം പരിചയപ്പെടുത്താം. ബഗ്ദാദ് യൂണിവേഴ്‌സിറ്റിയിൽനിന്ന് വന്ന ഡോക്ടർമാരായ (അറബിസാഹിത്യം) ഇബ്തിസാം, സൈനബ്, റുഫൈദ, ഖദീജ എന്നിവർ ഭാഷാ-ദേശ അതിരുകൾ ഭേദിച്ചുകൊണ്ട് നമ്മുടെ നാടുമായി ഇണങ്ങുകയായിരുന്നു. യുദ്ധം തകർത്ത അവരുടെ നാടിനെ സംബന്ധിച്ച് ഞാൻ അന്വേഷിക്കുകയുണ്ടായി. 
അവർ പറഞ്ഞു: നിങ്ങളുടെ നാട്ടിലെ സ്‌നേഹവും സാഹോദര്യവും ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ആദ്യം കാണുന്ന ആളുകൾ പോലും എത്രമാത്രം സ്‌നേഹത്തിലാണ് സംസാരിക്കുന്നത്. ഞങ്ങൾ നിർഭയത്വം അനുഭവിച്ച ജീവിതകാലങ്ങൾ കുറവാണ്. ആദ്യം എട്ടു വർഷം നീണ്ട ഇറാൻ-ഇറാഖ് യുദ്ധം. പിന്നെ കുവൈത്ത് യുദ്ധം. പിന്നെ, അമേരിക്കൻ അധിനിവേശം. ഞാൻ പറഞ്ഞു: നിങ്ങളുടെ നാട്ടിലെ വാർത്തകൾ ഞങ്ങളുടെ കണ്ണുകളെ ഈറനണിയിക്കാറുണ്ട്. ഒരുപാട് വിശേഷങ്ങൾ നമ്മുടെ നാടിനെപ്പറ്റി, ഭൂപ്രകൃതി, തൊഴിൽ, ആശുപത്രി സൗകര്യങ്ങൾ, ഷോപ്പിങ് എന്നിവയെപ്പറ്റി സംസാരിച്ചു. അവസാനം അവർ ചോദിച്ച ചോദ്യം എന്നെ വീർപ്പുമുട്ടിച്ചു. ''ഉമ്മുഹാശിം! (എന്റെ മകന്റെ പേരിടോടു ചേർത്താണ് വിളിച്ചത്) നീ ഇതുവരെ ഇവിടെ മറഞ്ഞുകിടക്കുകയായിരുന്നു?'' നമ്മുടെ ആതിഥേയ സ്വഭാവം അവരെ വല്ലാതെ സ്വാധീനിച്ചു.

അഞ്ചു ദിവസത്തിനിടയിൽ മനസ്സിലാക്കിയ ഒരു കാര്യം, അവർ ഇന്ത്യൻ ഡോക്ടർമാരെയും ചികിത്സാരീതികളെയും ലോകത്തേറ്റവും ഉന്നതമായാണ് കാണുന്നത്. കിംസിലെ വിദഗ്ധ ഡോക്ടറെ കാണാൻ കൂടെ പോയി സൗകര്യം ചെയ്തുകൊടുത്ത സന്തോഷമാണ് അവരെ ഇത്രയ്ക്ക് സന്തോഷിപ്പിച്ചത്. ചിലവുകളെല്ലാം അവർ തന്നെ വഹിക്കുകയായിരുന്നു. സ്ത്രീകളുമായി അധികം തത്വചിന്ത ചർച്ചചെയ്തില്ല. സാഹിത്യവും ചർച്ച ചെയ്തില്ല. നാട്, വീട്, ജോലിസ്ഥലം എന്നിവിടങ്ങളിലെ ചർച്ചകളായിരുന്നു. പുഞ്ചിരിക്കുന്ന മലയാളിമുഖങ്ങൾ തങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു എന്നാണവരുടെ മൊത്തത്തിലുള്ള വിലയിരുത്തൽ. ഡോ. നിസാർ സാറിന്റെ ഭാര്യ ഭാഷ വശമില്ലെങ്കിലും വളരെയധികം ഞങ്ങളുടെ എല്ലാം സുഖസൗകര്യങ്ങൾ അന്വേഷിച്ചിരുന്നു എന്നത് അവരോടുള്ള നമ്മുടെ ബഹുമാനം വർധിപ്പിച്ചു.

ആദ്യദിവസം ഉച്ചമുതൽ മഗ്‌രിബ് വരെ കോവളം കടപ്പുറത്തിരുന്ന് അൽജീരിയക്കാർ, സൗദികൾ എന്നിവരുമായി പൊരിഞ്ഞ ചർച്ചകളായിരുന്നു. സ്ത്രീകൾ വിശ്രമത്തിലായിരുന്നു. ഞാനും സുമയ്യയും വിദ്യാർഥികളും വിദേശ പ്രതിനിധികളും ഇസ്‌ലാമിക ജീവിതരീതിയിലെ വിശാലതയായിരുന്നു അവർക്ക് നമ്മോടുപദേശിക്കാനുണ്ടായിരുന്നത്. അതിൽ പ്രധാനമായും ഡോ. മുഹമ്മദ് അൽഹിജാസി (അൽജീരിയ), ഡോ. ശുബുകി ജുമുഅഃ (അമീർ അബ്ദുൽ ഖാദിർ യൂണിവേഴ്‌സിറ്റി അൽജീരിയ, ഖുർആൻ-സുന്നത്ത് പഠനത്തലവൻ), ഡോ. അൽമുമൻജൽ, ഡോ. ബൂസയ്ദ് എന്നിവർ തങ്ങളുടെ സ്വതന്ത്ര ചിന്തകൾ നിരത്തി. കോലങ്ങളിലും രൂപങ്ങളിലും പ്രതീകങ്ങളിലും ഇസ്‌ലാമിനെ ഇന്നത്തെ മുസ്‌ലിംകൾ കുരുക്കിട്ടിരിക്കുകയാണ്. സഹോദരീ, നാം അതിനെ ലോകത്തിനു മുഴുവനും അനുഗ്രഹമായി തുറന്നുവിടുക എന്നാണ് ശുബുകിജുമുഅഃ എന്നോട് ആവശ്യപ്പെട്ടത്. അദ്ദേഹം തുടർന്നു: എന്നെ ജനം കമ്യൂണിസ്റ്റുകാരനാക്കുന്നു, ദീനില്ലാത്തവനാക്കുന്നു - പക്ഷേ, ഞാൻ പറയുന്നത് ഇവർ ഉൾക്കൊള്ളാൻ വളർന്നിട്ടില്ല! എന്ത് ചെയ്യും? ഇസ്‌ലാമിന്റെ ഒരു പരീക്ഷണഘട്ടം എന്നല്ലാതെന്തു പറയാൻ? മുഹമ്മദുൻ ഹിജാസി എന്നോട് സംസാരിക്കാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ പറഞ്ഞു: നിനക്ക് ഈ നാട്ടിൽ ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനമായും അന്യമതസ്ഥരോട് അകലം പാലിക്കാതെ, നമ്മുടെ വിശ്വാസത്തിലൂന്നി നിന്നുകൊണ്ട്, അവരുടെ ഉറ്റമിത്രങ്ങളായി പെരുമാറുക. അവരുടെ മരണാവശ്യങ്ങളിലും വിവാഹാവശ്യങ്ങളിലും എല്ലാം പങ്കെടുക്കണം. അവരുടെ സ്‌നേഹനിധികളായ സഹോദരങ്ങളാകണം. അദ്ദേഹം തുടർന്നു: ഇവിടെയുള്ള നല്ല മനുഷ്യർ അത്തരക്കാരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ പറഞ്ഞു: ഉസ്താദ്, ഞങ്ങൾ ഞങ്ങളുടെ ജോലിസ്ഥലങ്ങളിലും മറ്റ് എല്ലായിടത്തം ഇസ്‌ലാമിന്റെ സാഹോദര്യവും സ്‌നേഹവും കരുണയും എല്ലാം പ്രദർശിപ്പിച്ചുകൊണ്ടുതന്നെയാണ് നീങ്ങുന്നത്. ഉടൻ വീണ്ടും ഉപദേശം. ''നീ ഈ പറഞ്ഞ സംസ്‌കാരം എല്ലാവരിലും വളർത്താൻ ശ്രമിക്കണം.'' ഇതൽ ശുബുകിയും ഹിജാസിയും ആണ് മനുഷ്യമനസ്സുകൾ കൂടുതൽ കവർന്നത്. ഇടയിൽ ചോദിക്കുകയാണ്: എന്താണ് ഇവിടെയുള്ള വിദ്യാർഥികൾക്ക് അറബി സംസാരിക്കാൻ വിഷമം? നീ എങ്ങനെ ഇത്ര നന്നായി സംസാരിക്കുന്നു എന്നും. എല്ലാം അവർക്ക് വിശദീകരിച്ചുകൊടുത്തപ്പോൾ അദ്ദേഹം വിദ്യാർഥികളോടായി പറഞ്ഞു: നിങ്ങൾ അറബി നന്നായി വായിക്കണം, എഴുതണം, സംസാരിക്കണം. പരസ്പരം സംസാരിക്കുന്നതിലൂടെ മാത്രമേ ഭാഷ മെച്ചപ്പെടുത്താനാവൂ. കഥകൾ, കവിതകൾ ഒക്കെ വായിക്കാനും അദ്ദേഹം ഉപദേശിച്ചു. (വാസ്തവത്തിൽ, കുട്ടികൾക്ക് അഞ്ചു ദിവസം കൊണ്ട് പരമാവധി ഭാഷ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്). അറബി ടിവിയും ചാനലും കാണാൻ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ ഞാൻ കോളേജധികൃതരോടും ആവശ്യപ്പെടുകയാണ്.

ഡോ. അലിസുഊദിയാണ് മനസ്സിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു വ്യക്തിത്വം. ഖസ്വീം യൂണിവേഴ്‌സിറ്റി ഡീൻ ആണ് 37-കാരനായ ആ പ്രതിഭ. നന്നായി കവിത എഴുതുന്ന അദ്ദേഹം, കടൽത്തീരത്തിരുന്ന്, സ്‌നേഹത്തെപ്പറ്റി എഴുതിയ കവിത ഞങ്ങൾക്ക് കേൾപ്പിച്ചുതന്നു. അവരുടെ പദ്യാലാപനവും നമ്മുടേതും വലിയ വ്യത്യാസമുണ്ട്. പക്ഷേ, അവർ ആ ഭാഷയിൽ ജീവിക്കുന്നവർ. അവർ രാഗം മൂളിയില്ലെങ്കിലും അത്യന്തം ഹൃദയാവർജകം. സാഹിത്യം തുളുമ്പുന്ന കവിതകൾ. എന്തോ മനസ്സിനെ വല്ലാതെ ആകർഷിച്ചു. ഉപമയും ഉൽപ്രേക്ഷയും നന്നായുള്ള കവിതകൾ. ദരിദ്രമായ തന്റെ ബാല്യകാലം. ഞങ്ങളുടെ മുമ്പിൽ പറയാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായില്ല. മറിച്ച്, അദ്ദേഹം അതിലൂടെ നമ്മോട് ചില സന്ദേശങ്ങൾ അറിയിക്കുകയായിരുന്നു. 10 വയസ്സു മുതൽ സ്‌കൂൾ വിട്ടുവന്ന് പച്ചക്കറിക്കടയിൽ പോയി ജോലിയെടുത്താണ് ഉമ്മയെയും സഹോദങ്ങളെയും പുലർത്തിയത്. വാപ്പ ചെറുപ്പത്തിലേ നഷ്ടമായി. അദ്ദേഹം തുടർന്നു. ഇന്ന് ഒരു യൂണിവേഴ്‌സിറ്റി ഡീൻ ആയിട്ടും എന്നെ കാണാൻ വരുന്ന അതിഥികൾക്ക് (അവർ വലിയവരായാലും ചെറിയവരായാലും) ഞാനാണ് ഖഹ്‌വ പകർന്നുകൊടുക്കുന്നത്. ഉണ്ടാക്കുകയും ചെയ്യും എന്ന് അഭിമാനത്തോടെ പറഞ്ഞു. ഖുർആൻ മനഃപാഠമാക്കിയിട്ടുണ്ട് ഡോ. അലി സുഊദി. ഇന്നും എത്ര ശമ്പളം ഉണ്ടായാലും സാധാരണ ജീവിതം തന്നെയാണ് നയിക്കുന്നത് എന്നും അദ്ദേഹം വിനയപൂർവം പറഞ്ഞു. ഞങ്ങൾ മുഅല്ലഖ, ബുർദ, ബാനത്ത് സുആദ് ഒക്കെ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വല്ലാത്ത സന്തോഷം. നമ്മുടെ രീതിയിൽ ഞങ്ങളും കവിതകൾ ചൊല്ലി.

നമ്മുടെ നാട്ടിലെ കഥാപ്രസംഗം അറബിനാട്ടിലില്ല. അറബിസാഹിത്യോത്സവത്തിലെ ഒരിനമായ കഥാപ്രസംഗത്തിലും എത്തി ഞങ്ങളുടെ ചർച്ചകൾ. എല്ലാ കൊല്ലവും കഥാപ്രസംഗം, നാടകം, മോണോ ആക്ട് എന്നിവ എഴുതി ഞാൻ കുട്ടികളെ പരിശീലിപ്പിക്കാറുണ്ടെന്ന് പറഞ്ഞപ്പോൾ അവരുടെ അദ്ഭുതം വർധിച്ചു. സാഹിത്യകാരനായ മുഹമ്മദുൽ ഹിജാസി കഥാപ്രസംഗം അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇങ്ങനെ, ഒരുനിമിഷം പോലും പാഴാക്കാതെ, ആകാശത്തിനു താഴെയുള്ള ധാരാളം വിഷയങ്ങൾ വിദ്യാർഥികളും ഞാനും അടങ്ങുന്ന സംഘത്തിനും അറബിവിദ്യാഭ്യാസ വിചക്ഷണരായ അതിഥികൾക്കും ഇടയിൽ ചർച്ചയ്ക്ക് വന്നു. വിദ്യാർഥികളും ഞാനും നിറഞ്ഞ മനസ്സോടെയാണ് അറബിസംഘവുായി യാത്രപിരിഞ്ഞത് - അൽഹംദുലില്ലാഹ്.


(അടുത്ത കുറിപ്പിൽ ഇന്ത്യക്കാരായ ആളുകളെയും ഈജിപ്ഷ്യൻ സുഹൃത്തുക്കളെയും പരിചയപ്പെടാം - ഇൻശാ അല്ലാഹ്)

Thursday, February 16, 2012

മുട്ടുവിൻ, തുറക്കപ്പെടും

കാലങ്ങളുടെ കാത്തിരിപ്പിനും പരിശ്രമത്തിനുമൊടുവില്‍ ഒരു കാര്യം സാധിച്ചുകിട്ടുക എന്നു പറഞ്ഞാല്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമാണ്. എന്റെ ജീവിതത്തിലെ അത്തരമൊരു ദിവസമായിരുന്നു 14.2.2012.


കേരള യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഹദീസ് കോണ്‍ഫറന്‍സിന് വന്ന അറബിസുഹൃത്തുക്കളുമായി സംസാരിച്ച് പരിചയപ്പെടുന്നതിനിടയിലാണ് അശ്‌റഫു സഅദി എന്ന ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ വിചക്ഷണനെ പരിചയപ്പെടുന്നത്. കാലങ്ങളായി എ്‌ലാ മിസ്‌രികളോടും ചോദിക്കാറുള്ള ചോദ്യം ഞാന്‍ ചോദിച്ചു: അംറ്ഖാലിദിനെ അറിയുമോ?
അദ്ദേഹത്തിന്റെ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. 'ഉവ്വ്. എന്റെ സുഹൃത്താണ്.'
കഴിഞ്ഞയാഴ്ച ഞാനും അദ്ദേഹവും ഖുര്‍ആന്‍ സുന്നത്ത് യോഗത്തില്‍ സംബന്ധിച്ചിരുന്നു. എന്റെ സന്തോഷത്തിനതിരില്ലാതായി. സാവധാനത്തില്‍ സന്തോഷം കൊണ്ട് കരയാന്‍ തുടങ്ങി. 'തേടിയ വള്ളി കാലില്‍ ചുറ്റി' എന്ന് പറഞ്ഞപോലെ.


അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിട്ട് ഞാനദ്ദേഹത്തിന് എത്ര എഴുത്തുകള്‍ എഴുതി. ഒന്നിനും മറുപടി വന്നില്ല. തിരക്കുള്ള മനുഷ്യനാണെന്നറിയാം. കേരളത്തിലെ ഒരു സാദാ പെണ്ണിന് എങ്ങനെ ഒരു മറുപടി ലഭിക്കാന്‍! ഞാന്‍ പലപ്പോഴും പ്രാര്‍ഥിച്ചിട്ടുണ്ട്, അദ്ദേഹവുമായി എങ്ങനെയെങ്കിലും ഒരു ബന്ധം സ്ഥാപിക്കണമെന്ന്.


ഒരിക്കല്‍ മക്കത്തുവെച്ച് കണ്ട ഒരു മിസ്‌രി സഹോദരിയുടെ കൈയില്‍ ഒരു കത്ത് കൊടുത്തയച്ചിരുന്നു. മാഫീ ജവാബ് - അംറ്ഖാലിദ് തന്നെ പറഞ്ഞ ഒരു വാചകമാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. ''നീ വാതിലില്‍ മുട്ടുക. നിരാശപ്പെടരുത്. ഒരുപക്ഷേ, നിന്റെ സുഹൃത്ത് നിന്റെ മുട്ട് കേട്ടുകാണില്ല. അല്ലെങ്കില്‍ അദ്ദേഹം അത്യാവശ്യം വല്ല പണിയിലുമായിരിക്കും. എന്തായാലും തുറക്കാത്ത ഏതു വാതിലും ഒരു ദിവസം തുറക്കും.''


എനിക്കിപ്പോള്‍ അദ്ദേഹത്തോട് നേരിട്ട് സംവദിക്കാനുള്ള വാതിലാണ് തുറന്നുകിട്ടിയിരിക്കുന്നത്. എന്റെ സംസാരവും കണ്ണുനീരും കണ്ടപ്പോള്‍ അഷ്‌റഫ് സഅദി മൊബൈല്‍ എടുത്തു. അംറ്ഖാലിദിന്റെ നമ്പര്‍ എടുത്തു. എന്റെ ഡയറി വാങ്ങി അതില്‍ അദ്ദേഹത്തിന്റെ നമ്പര്‍ കുറിച്ചുതന്നു. അത്യദ്ഭുതം. എനിക്കെന്നെ വിശ്വസിക്കാനായില്ല. നാലു കൊല്ലമായി മുട്ടിക്കൊണ്ടിരിക്കുന്ന വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു (എന്റെ വായനക്കാര്‍ ഇക്കാര്യം ഞാന്‍ പല പോസ്റ്റുകളിലും പറഞ്ഞത് ഓര്‍ക്കുന്നുണ്ടാകും). വലില്ലാഹില്‍ ഹംദ് - എന്റെ വൈകാരിക ഭാവങ്ങള്‍ കണ്ട് സഅദി പറഞ്ഞു. أنت سوّ رسالة له (നീ അദ്ദേഹത്തിന് ഒരു കത്തെഴുതിത്തരിക).
ഞാന്‍ മാധ്യമം ഡയറി തുറന്ന് എഴുതാന്‍ തുടങ്ങി. ബസ്സിലിരുന്നാണെഴുതിയത്. നാല് പേജ് വേഗം കുത്തിക്കുറിച്ചു. സഅദിക്ക് നീട്ടി. അദ്ദേഹത്തോട് വായിക്കാന്‍ പറഞ്ഞു. അതീവ സന്തോഷത്തോടെ അദ്ദേഹം വായിച്ചു. ശേഷം അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നല്ല സുന്ദരമായ ഒരു കവര്‍ എന്റെ നേരെ നീട്ടി. അതില്‍ കത്തിടാന്‍ പറഞ്ഞു. ഒട്ടിച്ച് അംറ്ഖാലിദിന്റെ പേരെഴുതി പിറകില്‍ എന്റെ പേരും അഡ്രസ്സും എഴുതി തിരിച്ചകൊടുത്തു. ഒരു വല്ലാത്ത അനുഭവം. ഹൃദയാന്തരങ്ങളില്‍നിന്ന് റബ്ബിനുള്ള സ്തുതി ഉയരുന്നു. അദ്ദേഹത്തിന് എന്റെ കത്ത് കിട്ടുമെന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. اللهم استجب - അല്ലാഹു സുബ്ഹാനഹു വതആല ഏതു കാര്യത്തിനും ഒരു നിശ്ചിത സമയം വെച്ചിട്ടുണ്ടാകും. അദ്ദേഹത്തെ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ സരളമായ ശൈലിയും ആരെയും ഒരിക്കലും വിമര്‍ശിക്കാത്ത ശൈലിയുമാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഘടകം.
ഏതായാലും അദ്ദേഹത്തിന് വിശദമായി ഒരു കത്തുകൂടി എഴുതി സഅദി വശം തന്നെ കൊടുക്കണം. എന്തെങ്കിലും ഒരു ചെറിയ ഗിഫ്റ്റും - ഇന്‍ശാ അല്ലാഹ്.

Saturday, February 4, 2012

ഇസ്‌ലാമിനെ വികലമാക്കുന്നവര്‍!!!


ഖുര്‍ആനെ നമുക്കെത്രത്തോളം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വായിക്കാം.


ഖുര്‍ആന്‍ സര്‍വശക്തനായ അല്ലാഹുവിങ്കല്‍നിന്നുള്ളതാണ്. അതിനാല്‍ത്തന്നെ അവന്റെ എല്ലാ അടിമകള്‍ക്കും മനസ്സിലാക്കാവുന്ന രീതിയിലുമായിരിക്കണമല്ലോ. നമുക്ക് ഖുര്‍ആനെ എല്ലാ വശവും തുറന്ന ഒരു കപ്പനിനോടോ വാഹനത്തോടോ ഉപമിക്കാം. ആര്‍ക്കും ഏതു ഭാഗത്തുകൂടിയും അതില്‍ കയറിപ്പറ്റാം. ഇന്ന് മുസ്‌ലിംസമുദായം അതിനെ അടച്ച കപ്പലാക്കി മാറ്റി സ്വയം വീര്‍പ്പുമുട്ടി നശിക്കുകയാണ്. ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാത്തവരെപോലും ഈ കപ്പലിലേക്ക് സ്വാഗതം ചെയ്യാന്‍ ഇതിന്റെ ആള്‍ക്കാര്‍ക്ക് കഴിയണം.


ഇപ്പോഴും മുടിയുടെ സനദ് ചോദിച്ചു നടക്കുന്ന ഒരുകൂട്ടര്‍. രണ്ട് സനദുള്ളതിനാല്‍ സ്വീകാര്യമല്ല എന്നു പറയുന്ന മറ്റൊരു കൂട്ടര്‍. ആരാണീ നിസ്സാര കാര്യം പറഞ്ഞ് ഊര്‍ജം നഷ്ടപ്പെടുത്തുന്നവര്‍. ഈ ഭൂമിയിലെ സര്‍വ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വരെ കാരുണ്യത്തിന്റെ തെളിനീരായ വിശുദ്ധ ഖുര്‍ആനും കൊണ്ട് വന്ന പ്രവാചകന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍. അവര്‍ ആ പ്രവാചകമഹാനെ ചില ഹാവഭാവാദികളില്‍ ഒതുക്കിയിരിക്കുന്നു! വന്‍ഭൂരിപക്ഷം ജനങ്ങളും വഴിയറിയാതെ ഉഴറുമ്പോള്‍ അത്യന്തം ഗുരുതരമായ വീഴ്ചയിലൂടെ നീങ്ങുകയാണ് പൗരോഹിത്യം. ഒരു വിഭാഗം കൂട്ടരുടെ രണ്ടു ദിവസം മുമ്പത്തെ പത്രസമ്മേളനം: ചില നേരങ്ങളില്‍ ഞാനും ഈ സമുദായത്തിലെ അംഗമായിപ്പോയല്ലോ എന്ന് നാണം തോന്നി. കാരണം, ചര്‍ച്ചയിലെ രണ്ടാമന്‍ ഉസ്താദ് ചില കാര്യങ്ങള്‍ പറഞ്ഞു. ഖുര്‍ആനിന് തീര്‍ത്തും എതിരായ കാര്യങ്ങള്‍. തെളിവൊന്നുമില്ല, ഞങ്ങള്‍ അന്വേഷിക്കുകയാണ്. എ.പിയെ വിജിലന്‍സ് അന്വേഷിക്കുന്നു, അതില്‍ തിരിമറി നടന്നു എന്നൊക്കെ. പാവം. അതിനിടയില്‍ ഒരു ചോദ്യവും. പത്രസമ്മേളനം കഴിഞ്ഞില്ലേ? എന്ന്. ഇന്റര്‍വ്യൂക്കാരന്റെ മറുപടി കഴിഞ്ഞിട്ടില്ല എന്ന്. ഹൃദയം നുറുങ്ങുന്ന വേദന തോന്നി. സ്വയം പരിഹാസ്യരാകുന്ന ഈ സമൂഹത്തെ രക്ഷിക്കാനാരുമില്ലേ?


നിങ്ങള്‍ക്ക് എന്തൊരു വ്യാജവാര്‍ത്ത വന്നാലും തെളിവന്വേഷിക്കൂ എന്നല്ലേ ഖുര്‍ആന്റെ കല്പന. തെളിവിനു മുമ്പുതന്നെ വിഷയം പുറത്തിടാന്‍ പാടുണ്ടോ. ഇത്തരം പണ്ഡിതന്മാര്‍ക്കാരെയാണ് വെളിച്ചത്തിലേക്ക് നയിക്കാനാവുക? ദുഃഖം കൊണ്ടെഴുതിപ്പോയതാണ്. ആരെങ്കിലും ഗ്രഹിച്ചെങ്കിലോ!


നമുക്ക് ഖുര്‍ആനിന്റെ സംരക്ഷണാത്ഭുതത്തിലേക്ക് പോകാം. നമ്മുടെ രാജ്യത്തെ സഹോദരങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളെ ഖുര്‍ആന്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് അവര്‍ക്ക് നോക്കിക്കാണാനെങ്കിലും നാം ഖുര്‍ആനാകുന്ന കപ്പലിന്റെ വാതിലുകള്‍ അവര്‍ക്ക് തുറന്നുകൊടുക്കേണ്ടതുണ്ട്. നമ്മുടെ ദൈവസങ്കല്പത്തെയും മരണാനന്തര സങ്കല്പത്തെയും ഖുര്‍ആന്‍ എത്രമാത്രം അംഗീകരിക്കുന്നു എന്ന് നോക്കാനുള്ള സാഹചര്യമെങ്കിലും ഒരുക്കിക്കൊടുക്കണം. നമ്മുടെ സ്‌നേഹത്തിലൂടെ, സഹവാസത്തിലൂടെ, പുഞ്ചിരിയിലൂടെ, നിഷ്‌കളങ്കതയിലൂടെ, കൊടുക്കല്‍ വാങ്ങലുകളിലൂടെ, താലോലങ്ങളിലൂടെ, തലോടലുകളിലൂടെ നമുക്കതിനു കഴിയേണ്ടതുണ്ട്. ഖുര്‍ആനെ ആടയാഭരണമാക്കിയ നമുക്കേ അതിന് കഴിയൂ.


ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്ന ചില രൂപങ്ങളുണ്ട്. എന്റെ ചില ആത്മമിത്രങ്ങള്‍ - സത്യസന്ധതയിലും വിശ്വസ്തതയിലും ലേബലൈസ്ഡ് മുസ്‌ലിംകളെക്കാള്‍ മികച്ചുനില്‍ക്കുന്നവര്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ടവരില്‍. ഖുര്‍ആന്റെ ഈ മാസ്മരിക ശക്തി അവര്‍ക്കനുഭവവേദ്യമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഖുര്‍ആന്റെ വിശാലമായ വായനകള്‍ നടക്കേണ്ടതുണ്ട്. അക്ഷരത്തില്‍ കടിച്ചുതൂങ്ങാതെ, മഹാപ്രപഞ്ചത്തിന്റെ അധിപന്റെ ശബ്ദങ്ങളാണവ എന്ന് തിരിച്ചറിയേണ്ടതുണ്ട്. തന്റെ രക്ഷിതാവ് തന്നോട് കാതില്‍ വന്ന് മന്ത്രിക്കുന്നതായി ബോധ്യം വരുന്ന നിമിഷം. അവര്‍ക്ക് ഖുര്‍ആനില്‍നിന്നകലാനാവില്ല. ജീവിതത്തിന്റെ നാല്‍ക്കവലകളില്‍, വഴിയറിയാതെ നില്‍ക്കുമ്പോള്‍, 'ഇല്ല, എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്, എനിക്കവന്‍ വഴികാട്ടുകതന്നെ ചെയ്യും' എന്ന് അവന്റെ അന്തരംഗം മന്ത്രിക്കും.


സഹോദരങ്ങളെ, ഈ കാരുണ്യപ്രപഞ്ചമായ ഖുര്‍ആനെ ഇങ്ങനെ ഒന്ന് വായിച്ചുനോക്കുക.


വസ്സലാം,
സ്വന്തം ടീച്ചര്‍