Tuesday, March 20, 2012

ഖുർആനെ ശരിയായ രീതിയിൽ മനസ്സിലാക്കുക


നാം ഖുർആൻ വ്യാഖ്യാനിച്ച് വഴിതെറ്റിപ്പോകാതെ നോക്കേണ്ടതുണ്ട്. ഫാതിഹയിലെ അഭ്യർഥനകൾ -റബ്ബിനോടുള്ള- നമ്മെ ഖുർആനിൽ പിടിച്ചുനിർത്തേണ്ടതുണ്ട്.


നാഥാ! ഞങ്ങളെ നേർവഴിയിൽ നടത്തേണമേ. എന്താണ് مستقيم ആയ മാർഗം? ഖുർആൻ ഒരു സ്ഥലത്ത് പറയുന്നു:
ان الذين قالوا ربّنا الله ثم استقاموا تتنزل عليهم الملئكة ألاّ تخافوا ولا تحزنوا وأبشروا بالجنة التي كنتم توعدون. 
തീർച്ചയായും അല്ലാഹുവാണ് ഞങ്ങളുടെ രക്ഷിതാവ് എന്ന് പറയുകയും പിന്നീടതിൽ ഉറച്ചുനിൽക്കുകയും ചെയ്തവരുടെ മേൽ മലക്കുകൾ ഇറങ്ങിക്കൊണ്ടിരിക്കും. നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങൾ ദുഃഖിക്കേണ്ട. നിങ്ങൾക്ക് വാക്ക് പറയപ്പെട്ടിട്ടുള്ള സ്വർഗം കൊണ്ട് നിങ്ങൾ സന്തോഷിച്ചുകൊള്ളുക (41:30)
അതിനാൽ, ഉറച്ചുനിൽക്കുന്ന, നേരെ നിൽക്കുന്ന വഴിയിലൂടെ ഞങ്ങളെ വഴിനടത്തേണമേ എന്ന് നാം എപ്പോഴും പ്രാർഥിക്കേണ്ടതുണ്ട്.


നാം, ഫാതിഹയിലൂടെ ഒരു പ്രഖ്യാപനവും നടത്തുന്നുണ്ട്. ഞങ്ങൾ നിനക്കു മാത്രം കീഴ്‌പ്പെടുന്നവരും നിന്നോടു മാത്രം സഹായം അഭ്യർഥിക്കുന്നവരുമാണ്. (അതിനാൽ, ഞങ്ങൾക്ക് നിന്നോട് അഭ്യർഥിക്കാനുള്ള സഹായം ഇതാണ്. ശരിയായ വഴിയിലൂടെ നടത്തുക എന്നത്) ഈ ഉറച്ച മാർഗം ഏതാണ്? നീ അനുഗ്രഹിച്ചവരുടെ വഴിയിൽ. കോടിക്കണക്കിന് മനുഷ്യർ ജീവിച്ചുമരിച്ചുപോയ ഭൂമിയിൽ നാം ഇപ്പോൾ പ്രാർഥിക്കുകയാണ്. ''നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ'' - കഴിഞ്ഞകാലത്തും ഇക്കാലത്തും ഇനി വരാനുള്ള കാലത്തും റബ്ബ് അനുഗ്രഹിച്ച മനുഷ്യരുണ്ടാകും. അവരുടെ മാർഗത്തിൽ നാഥാ നീ ഞങ്ങളെയും പെടുത്തേണമേ.


എല്ലാ സ്തുതികളും എല്ലാ ലോകങ്ങളുടെയും ലോകരുടെയും അധിപനായ ഉടമസ്ഥനായ അല്ലാഹുവിനു മാത്രം. ഹംദിന് അഥവാ സ്തുതിക്ക് ഈ പ്രപഞ്ചത്തിൽ മറ്റൊരാളും അർഹനല്ല എന്നുകൂടി ഈ സൂക്തത്തിന്റെ മറുവശം. ഖുർആനിലെ ഓരോ സൂക്തങ്ങളെയും നമ്മുടെ ജീവിതത്തെയും മാറ്റുരച്ചുനോക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ ഖുർആനികാശയങ്ങളുടെ സ്വാധീനം എത്ര ശതമാനം എന്ന് നാം ഇടക്കിടയ്ക്ക് നോക്കിക്കൊണ്ടിരിക്കണം. സ്വാധീനവും ബന്ധവും കുറയുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അതിനുള്ള പരിഹാരം ചെയ്യണം. കൂടുതലായി ഖുർആനെ ചിന്തിക്കാൻ തുടങ്ങുക. പ്രാർഥനാനിർഭരമായ ഒരു മനസ്സ് നിലനിർത്തുക. വിനയം മനസ്സിന്റെ ഭാവങ്ങളാക്കി മാറ്റുക. തീർച്ചയായും ഖുർആൻ നമ്മെ കൂടുതൽ വിനയാന്വിതരാക്കും. സൃഷ്ടികളുടെ മൊത്തം നിസ്സാരത ബോധ്യപ്പെടും. അപ്പോൾ, 'സർവസ്തുതിയും സർവലോക രക്ഷിതാവായ അല്ലാഹുവിനു മാത്രം'' എന്ന് നാം നിർബന്ധിതമായി പറഞ്ഞുപോകും. ദൂരെ നിന്ന് ഇപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന കിളിയുടെ ശബ്ദം. അതിന്റെ സൃഷ്ടിപ്പിൽ എനിക്കോ നിങ്ങൾക്കോ ഇനി ആ കിളിക്കുപോലുമോ പങ്കില്ല. ഞാനതിവിടെ ഇരുന്ന് കേൾക്കുന്നു. നിറമില്ലാത്ത, രൂപമില്ലാത്ത എന്നാൽ നാം അതിന്റെ സാന്നിധ്യമറിയുന്ന വായുവാണ് അതിന്റെ ചലനമാണ് കിളിയുടെ ശബ്ദത്തെ എന്റെ ചെവിയിലെത്തിച്ചത്. എന്റെ ശ്രവണപുടങ്ങൾ അത് സ്വീകരിച്ച് തലച്ചോറിന്റെ കോശങ്ങളിലേക്ക് കൈമാറി, തിരിച്ച് തലച്ചോർ എന്റെ ബോധമണ്ഡലത്തിലേക്ക് കൈമാറി വീണ്ടും കൈയ്‌ക്കോ കാലിനോ എന്താണ് ഞാനിപ്പോൾ ചെയ്യേണ്ടത് എന്ന് നിർദേശം നൽകുന്നു. കോളിംഗ് ബെൽ കേൾക്കുന്ന നാം ഉടനെ വാതിൽ തുറക്കാൻ എഴുന്നേൽക്കുന്നു. പച്ചക്കറിക്കാരന്റെയോ മീൻകാരന്റെയോ ബെല്ലുകളെയും വണ്ടിയുടെ ശബ്ദങ്ങളെയും നാം തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ പ്രതികരിക്കുന്നു. ഇങ്ങനെ നമ്മുടെ ചുറ്റുമുള്ള, നാം കൂടി ഉൾക്കൊണ്ടുനിൽക്കുന്ന ഈ പ്രപഞ്ചത്തിലെ ശബ്ദങ്ങളോടും ദൃശ്യങ്ങളോടും നാം പ്രതികരിക്കുന്നതെല്ലാം ഈ രൂപത്തിൽതന്നെ.


പറയൂ, നമുക്ക് റബ്ബുൽആലമീനെ എത്ര സ്തുതിച്ചാലാണ് മതിവരുക? അപ്പോൾ പറയണം: 'അൽഹംദുലില്ലാഹി റബ്ബിൽആലമീൻ'.


റബ്ബിനെ പ്രകീർത്തിക്കുന്ന ഒരു മനസ്സിന്റെ ഉടമയാകാൻ നമ്മെ അവൻ അനുഗ്രഹിക്കട്ടെ. ആമീൻ.

Wednesday, March 7, 2012

മനസ്സിനെ നിയന്ത്രിക്കുക; തെറ്റിൽനിന്ന് മടങ്ങുക


മടിയോടെയാണ് ആ യുവാവ് എന്നോട് പറഞ്ഞത് - എനിക്ക് ഇന്റർനെറ്റിലൂടെ ഒരുപാട് യുവതികളുമായി ഹിതകരമല്ലാത്ത ബന്ധങ്ങളുണ്ട്. ഇപ്പോൾ എനിക്ക് മനഃസാക്ഷിക്കുത്തനുഭവപ്പെടുന്നു. ഇനി ഞാനത് അവസാനിപ്പിക്കുകയാണ്. പക്ഷേ, എങ്ങനെ...?
ഞാനദ്ദേഹത്തോട് പറഞ്ഞു: മനുഷ്യസൃഷ്ടിപ്പിൽ അല്ലാഹുവിന്റെ അപാരമായ കഴിവുകൾ വ്യക്തമാണ്. അപ്രകാരം മനുഷ്യമനസ്സുകളുടെ വൈകാരികവും ചിന്താപരവും വിശ്വാസപരവും ബോധപരവും ബൗദ്ധികവുമായ അവസ്ഥകളും വ്യക്തമാണ് -അതങ്ങനെ മാറ്റത്തിന് വിധേയമാണ് - ശരീരത്തിന് മാറ്റങ്ങളുള്ളപോലെത്തന്നെ.
നാം പലപ്പോഴും തെറ്റുകളിൽ വീണുപോകുന്നു. നമ്മൾ തെറ്റുകളുടെ അടിമകളാണെന്ന പ്രകാരം ഒന്നിനു പിറകെ ഒന്നായി, അറിഞ്ഞുകൊണ്ടുതന്നെ പലപ്പോഴും വീണുപോകാറുണ്ട്. എന്നാൽ, ഇതോടൊപ്പം മാറ്റത്തിനുള്ള അദ്ഭുതകരമായ കഴിവും റബ്ബ് പ്രദാനം ചെയ്തിട്ടുണ്ട്. നാം വേണ്ടെന്ന് വെക്കാനാഗ്രഹിക്കുന്ന ഏതൊരു തെറ്റിന്റെയും മോചനം നാം സ്വയം മാറാൻ ശ്രമിക്കുക എന്നതാണ്. ഖുർആൻ പറയുന്നു: ആരും സ്വയം മാറാതെകണ്ട് അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ല.
അപ്പോൾ താങ്കൾ മാറ്റത്തെ ആഗ്രഹിക്കുന്നുണ്ട്. ജീവിതം നന്നാക്കണമെന്നാഗ്രഹിക്കുന്നു. വീണുപോയ പടുകുഴികളിൽനിന്ന് രക്ഷപ്പെടാൻ ആത്മാർഥമായാഗ്രഹിക്കുന്നു. അതിനാൽ, അല്ലാഹുവിനെ കൂട്ടുപിടിച്ചുകൊണ്ട്, താങ്കൾ താങ്കളുടെ അന്തഃരംഗം ശുദ്ധീകരിക്കുക.
'അവർക്ക് അവനെക്കൂടാതെ ഒരു സഹായിയും ഇല്ല.'
അപ്രകാരം താങ്കൾ മനസ്സിനോട് മറ്റൊരു ചോദ്യം ചോദിക്കേണ്ടതുണ്ട് - ''ഞാൻ എന്തിനുവേണ്ടിയാണ് ഈ കുറ്റം ചെയ്തത്?''
നമുക്കോരോരുത്തർക്കും തെറ്റുകളിൽ വീഴാൻ ഒരു പ്രേരകമുണ്ട്. താങ്കൾ ആ പ്രേരകത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക. ഇന്റർനെറ്റ് ബന്ധങ്ങൾ വഷളാകാനുള്ള കാരണങ്ങളിൽ ഒന്ന് വൈകാരികമായ സ്‌നേഹനിഷേധമാവാം. അതിനുള്ള ചികിത്സ വിവാഹം മാത്രമാണ്. അഥവാ ദാമ്പത്യബന്ധം ശക്തമാക്കുക മാത്രമാണ്. ചിലപ്പോൾ ഒരു സമാശ്വാസത്തിനുവേണ്ടി സംസാരിച്ചുതുടങ്ങിയതാവാം. പിന്നീടത് ചീത്തരീതിയിലേക്ക് വഴുതിപ്പോയതുമാവാം. ഏതായാലും താങ്കൾ തന്നെ കാരണം കണ്ടെത്തി ചികിത്സിക്കുക. ഒപ്പം ആത്മാവിനെ ശുദ്ധീകരിക്കുക. നിഷ്‌കളങ്കമായ പശ്ചാത്താപം അത്യാവശ്യമാണ്. തൗബയ്ക്ക് ചില നിബന്ധനകളുണ്ട്. 1) തിന്മയിൽനിന്ന് എത്രയും വേഗം പുറത്തുകടക്കൽ 2) ചെയ്തുപോയതിലുള്ള ആത്മാർഥമായ ഖേദം 3) ഇനി തിരിച്ചുപോകില്ല എന്ന ദൃഢനിശ്ചയം. മറ്റൊന്ന് ആരോടൊക്കെ അനീതി സംഭവിച്ചുവോ അവർക്ക് നീ തിരിച്ചുകൊടുക്കുക. മനഃസാക്ഷിക്കുത്തിന് ശമനം തരാൻ ഇതിന് കഴിയും.
ഒരുപക്ഷേ, നീ പ്രേമം അഭിനയിച്ച് വലയിൽ ചാടിച്ച എത്ര യുവതികളെ നീ പരിഹസിച്ച് ചിരിച്ചുകാണും? എത്രപേരെ ഉപദ്രവിച്ചുകാണും? പടച്ചവന് മാത്രമറിയാവുന്ന എത്ര മാനസിക വേദനകൾ ആ യുവതികൾ നിന്റെ ബന്ധം കൊണ്ട് കടിച്ചിറക്കിക്കാണും? അതുപോലെ നീ കൂടി പങ്കാളിയായ ഒരു കുറ്റത്തിൽനിന്ന് എങ്ങനെയാണ് മനഃസാക്ഷിക്കുത്തില്ലാതെ പുറത്ത് കടക്കാനാവുക?
അതിനാൽ, നീ ആ യുവതികളോട് മാപ്പുചോദിക്കുക. അവർക്കുവേണ്ടി നീ ധാരാളമായി ദുആ ചെയ്യുക. ഇനിയും ആ കുഴിയിൽ വീഴാതെ, താനുണ്ടാക്കിയ കഷ്ടനഷ്ടങ്ങൾക്ക് ആവുംവിധം പ്രായശ്ചിത്തങ്ങൾ നൽകുക. വേറെ ഐഡിയിലൂടെ നന്മയുടെയും തൗബയുടെയും മാർഗത്തിലൂടെയുള്ള ലേഖനങ്ങൾ നീ അവർക്ക് അയച്ചുകൊടുക്കുക. അങ്ങനെ അവളും നീയും കുടുങ്ങിപ്പോയ കുഴിയിൽനിന്ന് മോചനം നേടാം.
ചില യുവാക്കൾ തങ്ങളുടെ കൂട്ടുകാരുടെ മുമ്പിൽ ഗർവ് നടിക്കാൻ പരസ്ത്രീബന്ധങ്ങളെ പരസ്യപ്പെടുത്താറുണ്ട്. സത്യത്തിൽ അത് ഏറ്റവും മോശമായ പരിപാടിയാണ്. ചിലർ കരുതുന്നത്, സ്ത്രീകൾ തങ്ങളുടെ ചട്ടുകങ്ങളാണെന്നും ഇതിനൊക്കെയാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത് എന്നുമാണ്. എന്നാൽ, ഇത് രണ്ടും ഗുരുതരമായി കണക്കിലെടുക്കേണ്ട കാര്യങ്ങളാണ്. ഇന്റർനെറ്റിൽ അനാവശ്യമായി ഒരു നിമിഷം പോലും കഴിച്ചുകൂട്ടുകയില്ല എന്ന് തീരുമാനിക്കണം. കാരണം, Time is money - സമയമാണ് പണം. അഥവാ സമയം പണമാണ്.
ഒപ്പം നല്ല കൂട്ടുകാരുമായി ബന്ധം ശക്തമാക്കുക. ആത്മാർഥമായി പ്രാർഥിക്കുക.
اللهم باعد بيني وبين خطاي كما باعدت بين المشرق والمغرب، اللهم نقني من الخطايا كما ينقى الثوب الأبيض من الدنس، اللهم اغسلني من الخطايا بالماء والثلج والبرد
നാഥാ! കിഴക്കിനെയും പടിഞ്ഞാറിനെയും അകറ്റിയ പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലം പാലിപ്പിക്കേണമേ. ശുഭ്രവസ്ത്രം വൃത്തിയാക്കപ്പെടുന്നതുപോലെ എന്നെയും കുറ്റങ്ങളിൽനിന്ന് നീ വൃത്തിയാക്കിത്തരേണമേ. എന്നെ നീ വെള്ളം കൊണ്ടും ഐസ്‌കൊണ്ടും ശുദ്ധമായ മഞ്ഞുകണങ്ങളെക്കൊണ്ടും കഴുകിയാലും.
മനുഷ്യജീവിതം കുഴികൾ നിറഞ്ഞവയാണ്. സ്ഥിരമായി ആരും കുഴിയിൽ കിടക്കാൻ ഇഷ്ടപ്പെടില്ല. അതിനാൽ, കുഴിയിൽനിന്ന് കരകയറുക. മറ്റൊരു കുഴിയിൽ വീഴാതെ സഞ്ചാരം തുടരുക. കാരണം, ദുനിയാവ് പരീക്ഷണം നിറഞ്ഞതാണ്.

(ദുആ റാജിഹ്-അംറ്ഖാലിദ് സൈറ്റിൽനിന്ന്)

Monday, March 5, 2012

ഡോ. ഖദീജ മുംതാസും മാതൃഭൂമിയും


ഡോ. ഖദീജ മുംതാസിന്റെ മാതൃഭൂമിയിൽ വന്ന ലേഖനത്തെപ്പറ്റി എന്നോട് പലരും സംസാരിക്കുകയുണ്ടായി. മനുഷ്യമനസ്സുകൾ സഞ്ചരിക്കുന്നവയാണ്. അതിനാൽ, ആർക്കും ആരെയും കുറ്റം പറയാനാവില്ല എന്നാണ് എനിക്ക് ആ ലേഖനത്തെപ്പറ്റി പറയാനുള്ളത്. 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിമായാലും ജൂതനായാലും നസറാണിയായാലും സതുരാഷ്ട്രരായാലും അവർക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടിവരില്ല എന്ന് ഖുർആൻ രണ്ട് സ്ഥലത്ത് പറയുന്നുണ്ട്.


അതിനാൽ, ഹൃദയത്തെ നിർമലമാക്കുക. വരുന്ന ചിന്തകളെ സ്വന്തം മനസാക്ഷിയിൽ വെച്ചുനോക്കിക്കൊണ്ട് സത്യത്തിനോടും നീതിയോടും യോജിക്കുന്നുവെങ്കിൽ സ്വീകരിക്കുക. തെറ്റുപറ്റിയാൽ തിരിച്ചുനടക്കുക. ഹൃദയത്തിൽ ആത്മാർഥതയും നിഷ്‌കളങ്കതയുമുള്ളവർ വഴിപിഴയ്ക്കുകയും വഴിപിഴപ്പിക്കുകയുമില്ല എന്നത് സത്യമാണ്. അതിനാൽ, ഇത്തരം ചിന്താസ്വാതന്ത്ര്യത്തെ നമുക്കംഗീകരിക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇസ്‌ലാം തന്നെ അഭിപ്രായസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുണ്ട് എന്ന് പഠിച്ചാൽ മനസ്സിലാകുന്നതാണല്ലോ.


മറ്റൊരു കാര്യം, ഡോ. ഖദീജാ മുംതാസിന്റെ ലേഖനത്തിലെ ഒരു വാചകത്തോട് ഞാൻ തീർത്തും വിയോജിക്കുന്നു: 'ആത്മീയതയും അതിഭൗതികതയും ഒരേ പാത്രത്തിൽ വിളമ്പുക' എന്നൊരു പ്രയോഗം കാണാനിടയായി. അതാണ് ഇസ്‌ലാമിന്റെയും സന്യാസത്തിന്റെയും ഇടയിലെ അതിർവരമ്പ്. രണ്ടിനെയും ഒരുപോലെ സമഞ്ജസമായി കൊണ്ടുപോകാൻ കഴിഞ്ഞതാണ് മുഹമ്മദ്‌നബി(സ)യുടെ വിജയം. അത് ഇസ്‌ലാമിന്റെ പ്രത്യേകമായ സവിശേഷതയായും ഞാൻ മനസ്സിലാക്കുന്നു. കുടുംബജീവിതത്തെ നിരാകരിച്ചുകൊണ്ടുള്ള ആത്മീയജീവിതം ഇസ്‌ലാമിന് അന്യമാണ്. ഇന്നും ഇസ്‌ലാം മാത്രം ചർച്ചചെയ്യപ്പെടുന്നു എന്നതും അതിന്റെ തിണ്ണബലത്തിലാണ്. സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ ഇടപെടലുകൾ നടത്തിയവരായിരുന്നു നാം സൂഫിവര്യന്മാരെന്ന് കണക്കാക്കിയ പൂർവസൂരികൾ. ഇമാം ഗസ്സാലി തന്നെ അതിന്റെ മകുടോദാഹരണമാണ്. നീതിയില്ലാത്ത ഭരണാധികാരികളുടെ മുമ്പിൽ ചെല്ലുകയില്ലെന്നും അവരുടെ സമ്മാനങ്ങൾ സ്വീകരിക്കുകയില്ലെന്നും ശപഥം ചെയ്തതായി ചരിത്രം പറയുന്നു. അതിവിദൂരമല്ലാത്ത ഭൂതകാലത്ത് മഹാനായ സൈനുദ്ദീൻ മഖ്ദൂം ഇത്തരം ഇടപെടലുകളായിരുന്നു. ഇത്തരം ചിന്താസ്വാതന്ത്ര്യം ഇസ്‌ലാമിന്റെ ബഹുമുഖത്വത്തിന് മറവീഴാനിടവരരുത്. കാരണം, ഇസ്‌ലാം വിശ്വമോചനത്തിനുള്ള ദിവ്യൗഷധമാണ്. എന്തിനാണതിൽ പരിഹാരമില്ലാത്തത്? അതിനാൽ, ഇത്തരം വിഷയങ്ങളിൽ കുടുങ്ങി, ഗുണത്തിനു പകരം ദോഷം വരുത്തിവെക്കാൻ നമ്മുടെ എഴുത്തുകൊണ്ടും ചർച്ചകൾ കൊണ്ടും ഇടവരരുതെന്നാണ് ഡോ. ഖദീജാ മുംതാസിനെപ്പോലുള്ള മഹദ്‌വ്യക്തിത്വങ്ങളോട് എനിക്ക് അപേക്ഷിക്കാനുള്ളത്.


അവസാനമായി, ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ മാധ്യമങ്ങൾ അവരുടെ മാർക്കറ്റിങ് തന്ത്രവും ശരിക്ക് പറയറ്റുന്നുണ്ട്. സെൻസേഷനൽ ഇഷ്യൂസ് പെട്ടെന്ന് മാർക്കറ്റ് ചെയ്യാം. മുസ്‌ലിം വായനക്കാർ എന്ത് വിലകൊടുത്തും ഇത് വാങ്ങി വായിക്കും. സർക്കുലേഷൻ കൂട്ടാം. ഇസ്‌ലാമിന്റെ സാർവലൗകികതയും.


ഇസ്‌ലാമിനെ ശരിയായ രീതിയിൽ അവതരിപ്പിക്കുന്നതോ ഇതിന് മറുപടി എന്ന നിലയിലോ ഒരു ലേഖനം എഴുതി ഇവർക്ക് കൊടുത്താൽ ഇവർ പ്രസിദ്ധീകരിക്കുമോ? അപ്പോൾ ഈ ലേഖനം കൊണ്ട് പ്രസാധനാലയത്തിന്റെ ഉദ്ദേശ്യം വളരെ വ്യക്തം. അതിനാൽ എല്ലാ വശങ്ങളെയും മനസ്സിലാക്കിക്കൊണ്ട് നാം കാര്യങ്ങളെ സമീപിക്കുക.

Thursday, March 1, 2012

അധികാരം എത്രയും വേഗം ജനങ്ങളിലേക്ക് തിരിച്ചേൽപ്പിക്കുക


തെരഞ്ഞെടുക്കപ്പെടുന്ന ഒരു നേതാവിന് എത്രയും വേഗം അധികാരം കൈമാറാൻ ഡോ. അംറ്ഖാലിദ് സൈനിക കൗൺസിലിനോടാവശ്യപ്പെട്ടു. ''ഒരു വർഷം കഴിഞ്ഞു, ഈജിപ്തിൽ ഭരണാധികാരി ഇല്ലാതെ. ഈ അവസ്ഥ ഒരിക്കലും അനുവദനീയമല്ല.'' ഭരണാധികാരികൾക്കും ഭരണീയർക്കുമിടയിൽ സുശക്തമായ ബന്ധം നിലനിൽക്കാൻ അവർ തിരഞ്ഞെടുക്കുന്ന ഒരു ഭരണാധികാരി നിലവിലുണ്ടാകേണ്ടതുണ്ട്. അദ്ദേഹം തുടർന്നു: തീർച്ചയായും സൈന്യത്തിന് അതിന്റേതായ സ്താനവും പദവിയും ഉണ്ട്. പക്ഷേ, സൈന്യം തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗം അല്ലല്ലോ. ഈജിപ്ഷ്യൻ സമൂഹത്തിന് ഒരു ഭരണാധികാരിയും നേതാവും ഇല്ലാതെ നീങ്ങുന്ന അവസ്ഥ അത്യന്തം അപകടകരമാണ്. യുവ-രാഷ്ട്രീയ പ്രവർത്തകരുടെ പണിമുടക്കിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു: സിവിലയൻ കുറ്റകൃത്യങ്ങൾ തടയപ്പെടേണ്ടതുണ്ട്. പക്ഷേ, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ ആവശ്യത്തെ നമുക്ക് തള്ളിക്കളയാനാവില്ല. അതുകൊണ്ട് രാഷ്ട്രം നിലംപതിക്കുമെന്നും ഞാൻ കരുതുന്നില്ല. പക്ഷേ, സാമ്പത്തിക അരാജകത്വങ്ങൾ അതേത്തുടർന്ന് സംഭവിക്കുന്നുണ്ട്.


ഭരണഘടനയാണോ അധികാരക്കൈമാറ്റമാണോ നടക്കേണ്ടത് എന്ന ചോദ്യത്തിന് അംറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ദയവുചെയ്ത് ജനതയ്ക്ക് അവരുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. ഒരു തുള്ളി രക്തം പോലും അന്യായമായി ചിന്തപ്പെടരുത്. ഈജിപ്തിന്റെ പുതിയ ഭരണഘടന തയ്യാറാക്കാനുള്ള അവകാശം ഭരണാധികാരികൾക്ക് കൊടുക്കുക.


(പത്രപ്രവർത്തകൻ മുഹമ്മദ് സഈദുമായുള്ള ഇന്റർവ്യൂ)


മുല്ലപ്പൂ വിപ്ലവത്തിന്റെ വാർഷികം ആയിക്കഴിഞ്ഞ ഈജിപ്തിനെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
കഴിഞ്ഞ വർഷം സൈന്യം ഭരണം ഏറ്റെടുത്തപ്പോൾ ഒരു വർഷം അത് നീണ്ടുപോകുമെന്ന് ഈജിപ്തിലെ ആരും കരുതിയിരുന്നില്ല. 84.5 മില്യൺ ജനങ്ങൾ ഒരു ഭരണാധികാരി ഇല്ലാതെ കഴിയുക എന്നത് അദ്ഭുതം തന്നെ. അധികാരം എന്നാൽ അനുസരണം കൂടിയാണ്. വിപ്ലവത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത് ഞാൻ നിരസിച്ചത്, കാര്യങ്ങൾ ശരിയാവാതെയും ഒരു ഭരണക്രമം നിലവിൽ വരാതെയും അതാഘോഷിക്കുന്നതിൽ അർഥമില്ലാത്തതിനാലാണ്. അരാജകത്വം അവസാനിച്ചേ മതിയാവൂ.


താങ്കൾ അധികാരക്കൈമാറ്റം എത്രയും വേഗം നടക്കണമെന്നുതന്നെയാണോ ആവശ്യപ്പെടുന്നത്?
തീർച്ചയായും. നബി(സ)യുടെ ഖബറടക്കം രണ്ടുനാൾ നീണ്ടതിന്റെ കാരണമെന്തായിരുന്നു? അവിടെ ഒരു നേതാവിനെ എത്രയും വേഗം കണ്ടെത്തേണ്ടിയിരുന്നു. ആയിരത്തോൾം മാത്രം വരുന്ന, ജീവിതത്തിൽ നല്ല അച്ചടക്കം ശീലിച്ച ആ മഹാന്മാർ വരെ നേതാവില്ലാതെ സാമൂഹ്യജീവിതം സാധ്യമല്ല എന്നുറപ്പിച്ചവരായിരുന്നു. അപ്പോൾ ജീവിതനിഷ്ഠകൾ കാര്യമായി പരിഗണിക്കാത്ത ഒരു വൻപൗരസഞ്ചയത്തിന് നേതൃത്വം നഷ്ടപ്പെട്ടാലത്തെ അവസ്ഥ ഇസ്‌ലാമികമായി ഹറാമിന്റെ അവസ്ഥയിലാണ്. അതിനാൽ, എത്രയും വേഗം അധികാരക്കൈമാറ്റം നടക്കേണ്ടതുണ്ട് എന്നുതന്നെയാണെന്റെ അഭിപ്രായം.


അപ്പോൾ താങ്കൾ ഭരണഘടനയെക്കാൾ മുൻഗണന കൊടുക്കുന്നത് നേതൃത്വത്തിനാണ്?
തീർച്ചയായും. യാതൊരു സംശയവുമില്ല അക്കാര്യത്തിൽ. ഈജിപ്തിന് ഇപ്പോൾ ആവശ്യം ഭരണസ്ഥിരതയാണ്.


പോർട്ട സഈദ് സംഭവവികാസങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്? അത് വാസ്തവത്തിൽ പ്ലാൻ ചെയ്യപ്പെട്ടതാണോ?
വ്യക്തിപരമായി പറഞ്ഞാൽ ആ സംഭവവികാസങ്ങൾ എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. എന്റെ പ്രിയമകനും സഹോദരനുമായ മഹ്മൂദ് സുലൈമാന്റെ ദാരുണമായ അന്ത്യത്തിൽ അനുശോചനമറിയിക്കാൻ ഇന്നും അലക്‌സാൻഡ്രിയയിൽനിന്നും ഉസ്‌വാനിലേക്ക് 'സുന്നാഉൽ ഹയാത്ത്' യുവാക്കൾ പൊയ്‌ക്കൊണ്ടിരിക്കുന്നു. അദ്ദേഹം ഈജിപ്തിന്റെ പ്രിയപുത്രനായിരുന്നു. ഈജിപ്തിലെ സാക്ഷരതാ പരിപാടികളിലെ സജീവസാന്നിധ്യമായിരുന്നു. വിദ്യാഭ്യാസം തടയപ്പെട്ട തന്റെ ഗ്രാമത്തിലെ നൂറുകണക്കിന് യുവാക്കൾക്ക് അദ്ദേഹം അക്ഷരവെളിച്ചം പകർന്നുകൊടുത്തു. പന്ത്രണ്ടായിരം വളണ്ടിയർമാരാണ് അദ്ദേഹത്തിന്റെ കൂട്ടുകാരായുണ്ടായിരുന്നത്. അവരെല്ലാം നാടിന്റെ പല ഭാഗങ്ങളിലും ദുഃഖം കടിച്ചിറക്കിക്കഴിയുകയാണിന്ന്. പോർസഈദ് സ്റ്റേഡിയത്തിലെ ഇരകളോട് മുഴുവൻ അനുശോനമറിയിച്ചുകൊണ്ടാണ് ഞാനിവിടെ കഴിയുന്നത്. അവരിലൊരാളായി, വേദന കടിച്ചമർത്തി, എന്റെ മകൻ മഹ്മൂദിന്റെ വേർപാടിൽ കഴിച്ചുകൂട്ടുകയാണ്. ഇനി പൊതുവെ പറഞ്ഞാൽ, ഈജിപ്ത് ഇരയായിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനാ പരമ്പരയിൽപ്പെട്ട ഒന്നാണ് പോർസഈദ് ദുരന്തം. അലക്‌സാൻഡ്രിയയിലെ ക്രിസ്തീയ ദേവാലയ സ്‌ഫോടനം ആ പരമ്പരയിലെ ഒന്നാമത്തേതായിരുന്നു. കുറ്റവാളി ഒരാൾതന്നെ എന്നെനിക്കറിയാം. തുടക്കത്തിൽ അതിന്റെ ലക്ഷ്യം ഈജിപ്തിന്റെ വിപ്ലവത്തെ ഉലയ്ക്കുക എന്നതായിരുന്നെങ്കിൽ, ഇന്ന് അതിന്റെ ലക്ഷ്യം രാജ്യത്ത് സ്വസ്ഥതയും സമാധാനവും നിലനിൽക്കരുത് എന്ന കുടില മനസ്സാണ്.


ഈജിപ്തിന്റെ സൈ്വര്യം നഷ്ടപ്പെടുത്തുക എന്നത് മാത്രമാണോ ഇതിന്റെ പിന്നിലെ ലക്ഷ്യം?
അല്ല. ഈ രാജ്യത്തെ സാമ്പത്തികമായി തകർക്കുക എന്നതും അവരുടെ ലക്ഷ്യമാണ്. ഈജിപ്ത് ഇന്ന് സാമ്പത്തിക അരാജകത്വത്തിലേക്കും ചെറുതായി നീങ്ങുന്നുണ്ട്. അതിനാൽ എത്രയും വേഗം ക്രമസമാധാനനില നല്ല നിലയിലാക്കുക. വീണ്ടും സൈനികമേധാവികളോട് സത്വരശ്രദ്ധ ഇതിലേക്കുണ്ടാകാൻ ഞാനാവശ്യപ്പെടുകയാണ്.


ഇവിടെ യാതൊരു മാറ്റവും ഉണ്ടായില്ല എന്നാണോ താങ്കൾ പറയുന്നത്? മുമ്പ് ജയിലിലടയ്ക്കപ്പെട്ടവർ ഇന്ന് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നു. ജനം തെരഞ്ഞെടുപ്പ് നടത്തിയില്ലേ? നിരപരാധികളായിരുന്ന അവർ പൊതുരംഗത്തേക്കെത്തുന്നില്ലേ?
തീർച്ചയായും. അത് അല്ലാഹുവിന്റെ നീതിയാണ് നാമിവിടെ കാണുന്നത്. ഖുർആൻ പറയുന്നത് കാണുക. ഭൂമിയിൽ അടിച്ചമർത്തപ്പെട്ടവർക്ക് ഗുണം ചെയ്യാനും അവരെ നേതാക്കളാക്കാനും ഭൂമിയുടെ അവകാശികളാക്കാനും നാം ഉദ്ദേശിക്കുന്നു. ഫറോവയെയും ഹാമാനെയും അവരുടെ സൈന്യങ്ങളെയും അവർ ഭയപ്പെടുന്നത് കാട്ടുകയും ചെയ്യും.


സമീപ ഭൂതകാലത്ത് ജയിലുകളിലും വീട്ടുതടങ്കലിലുമായിരുന്ന, സാധുക്കളായ അവരുടെ മുഖങ്ങളിൽ ഞാനീ സൂക്തങ്ങളെ കാണുന്നതുപോലെയുണ്ട്. മുമ്പ് നമുക്ക് അവരോടടുക്കാൻ ഭയമായിരുന്നു. കാരണം, അവർക്ക് ലഭിച്ച ശിക്ഷ നമുക്കും വരും എന്ന് പേടിച്ചിരുന്നു നമ്മൾ. എന്നാൽ, റബ്ബിന്റെ നിശ്ചയത്താൽ അവരാണിന്നത്തെ നേതാക്കൾ. പടച്ചതമ്പുരാന്റെ വാഗ്ദാനം പുലർന്നു. സൂക്ഷ്മാലുക്കൾക്കാണ് അന്തിമ വിജയം. അല്ലാഹു നമുക്കയച്ച ദൃഷ്ടാന്തങ്ങൾ സത്യമാണെന്നും അവയിൽനിന്ന് പാഠമുൾക്കൊള്ളണമെന്നുമാണ് നമുക്കിതിൽനിന്നും മനസ്സിലാകുന്നത്.


വിപ്ലവാനന്തരം ഒരു വർഷം കഴിഞ്ഞ സ്ഥിതിക്ക് താങ്കൾ എങ്ങനെയാണ് സൈന്യത്തെ നോക്കിക്കാണുന്നത്?
വിപ്ലവകാലത്ത് ഈജിപ്തിനെ നാശത്തിലേക്ക് പോകാതെ നോക്കിയത് സൈന്യമാണ്. അവർ ജനതയോടൊപ്പം നിന്ന് ലോകത്തിന് മാതൃക കാട്ടി. ലിബിയ, സിറിയ, ജമൻ എന്നീ നാടുകളിലെ സൈന്യങ്ങളെപ്പോലെ ഈജിപ്ഷ്യൻ സൈന്യം പെരുമാറിയിരുന്നെങ്കിൽ തീർച്ചയായും രക്തസാക്ഷികൾ വർധിക്കുമായിരുന്നു. സിറിയൻ സൈന്യത്തോട് ഞാൻ പറഞ്ഞത്, നിങ്ങളുടെ സഹോദരങ്ങളായ ഈജിപ്ഷ്യൻ സൈന്യത്തെ കണ്ടുപഠിക്കാനാണ്. അവർ ജനതയോടൊപ്പം നിന്നു. കാരണം, അക്രമിയായ ഭരണാധികാരികളെക്കാൾ നീണാൾ വാഴുന്നത് ജനതയാണ്. മാന്യരായ സൈന്യം എപ്പോഴും നീതിയുടെ ഭാഗത്തേ നിൽക്കൂ. ഞാനിപ്പോഴും കരുതുന്നത് ഈജിപ്ഷ്യൻ സൈന്യം ഇനിയും ജനതയുടെ പക്ഷത്തുതന്നെ നിലകൊള്ളുമെന്നാണ്. കുഴപ്പത്തെ ഞാൻ വെറുക്കുന്നു. ഈജിപ്ഷ്യൻ സൈന്യത്തെപ്പറ്റി ആരെങ്കിലും മോശം പറയുമെന്നതിനെയും ഞാൻ വെറുക്കുന്നു. സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നാം ഒരുപോലെ കണക്കാക്കരുത്. കാരണം, സുരക്ഷാ ഉദ്യോഗസ്ഥർ ജനതയെ ആക്രമിച്ചവരാണ്. കാലങ്ങളായി വിഷമമനുഭവിച്ച യുവാക്കളുടെ വികാരങ്ങളെ ഞാനുൾക്കൊള്ളുന്നു. വിപ്ലവം അതിന്റെ ലക്ഷ്യം നേടിയില്ല എന്ന് കരുതുന്നവരുടെ വികാരങ്ങളെയും ഞാനുൾക്കൊള്ളുന്നു. ഒപ്പം ചിന്തപ്പെടുന്ന ഓരോ തുള്ളി രക്തത്തെപ്പറ്റിയും ഞാനസ്വസ്ഥനാണ്.


വിപ്ലവവീര്യമുള്ള യുവശക്തിയെ ഒതുക്കാമെന്ന് കരുതുന്നത് ഗുണകരമല്ല. മനുഷ്യാവകാശങ്ങൾക്കുനേരെയുള്ള കൈയേറ്റങ്ങളും അസ്വീകാര്യമാണ്. ഒപ്പം അരാജകത്വം അല്ല, സ്വാതന്ത്ര്യവും ജനാധിപത്യവും. എന്തിന്റെ പേരിലായാലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുകൂടാ. എത്രയും വേഗം രാജ്യത്ത് ക്രമസമാധാനം പുലരണമെന്നാണ് എനിക്ക് പറയാനുള്ളത്. സൈനിക കൗൺസിൽ തീർച്ചയായും ഇതിനെല്ലാം ഉത്തരവാദിയാണ്.


രണ്ടാമത്തെ പ്രശ്‌നം, സാമ്പത്തിക പ്രതിസന്ധിയാണ്. ഈജിപ്ത് ഇന്ന് വളരെ ക്ഷീണിതയാണ്. വിലക്കയറ്റം വർധിക്കുന്നു. ടൂറിസം തകർന്നിട്ടുണ്ട്. യുവാക്കൾ തൊഴിലന്വേഷിച്ച് അലയുന്നുണ്ട്. ഷഫീഖ് ഗ്രൂപ്പിനും ഡോ. അസ്സാം ശറഫ്, ഡോ. ഗൻസവി ഗ്രൂപ്പിനുമൊന്നും വിപ്ലവാനന്തരം ജനതയുടെ പ്രതീക്ഷക്കൊത്തുയരാനായില്ല. സൈനിക കൗൺസിലാണ് ഉത്തരം പറയേണ്ടത്. ഭരണം എത്രയും വേഗം ഭരണാധികാരികൾക്ക് ഏൽപ്പിക്കലാണ് ഈ പ്രതിസന്ധി തരണം ചെയ്യാൻ സൈന്യത്തിന്റെ മുമ്പിലുള്ള ഏക പോംവഴി.


ഡോ. അംറ്ഖാലിദിന് ഈ സംഭവങ്ങളിൽ എന്ത് റോളാണ് നിർവഹിക്കാനുള്ളത്?
ഈ സന്ദർഭത്തിൽ നവോത്ഥാനത്തെപ്പറ്റി പറയുന്നത് ശരിയാകില്ല. ചിലർ എന്നെ തെറ്റിദ്ധരിക്കുന്നു, ജനം പ്രതിസന്ധിയിലായിരിക്കുമ്പോൾ അംറ് നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നു എന്ന്. എന്നാൽ, നാം നീങ്ങുന്ന ഈ പ്രതിസന്ധിയുടെ ചികിത്സ ശുഭപ്രതീക്ഷ മാത്രമാണ്. പ്രതീക്ഷയുടെ വലിയ വലിയ ഡോസുകളാണ് നാം കുടിച്ചുതീർക്കേണ്ടത്. നാം ജീവിക്കുന്ന ദുഃഖാന്തരീക്ഷം മാറാൻ അത് മാത്രമേ മാർഗമുള്ളൂ. നമ്മെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയാണ് നമ്മുടെ നവോത്ഥാനം.