Saturday, March 23, 2013

സൂറഃ യൂസുഫ് നല്‍കുന്ന പാഠങ്ങള്‍

ഖുര്‍ആന്‍ കഥകളുടെ ഒരു പ്രത്യേകത അതില്‍ കഥാപാത്രങ്ങള്‍ സംസാരിച്ചുകൊണ്ടുപോകുന്നു എന്നുള്ളതാണ്. വലിയ മുഖവുരകളൊന്നുമില്ലാതെയാണ് ഖുര്‍ആന്‍ കഥ പറയുന്നത്. ഭാവനകളെ വികസിപ്പിക്കാന്‍ ഒരുപാട് ഇടങ്ങള്‍ ഖുര്‍ആന്‍ കഥകള്‍ക്കുണ്ട്. നാം യൂസുഫ് (അ)യുടെ കഥ നോക്കൂ. ഒരു അധ്യായം മുഴുവന്‍ ഒറ്റ കഥ മാത്രം നിറഞ്ഞുനില്‍ക്കുന്നത് സൂറഃ യൂസഫാണ്. ആരാണ് ഈ യൂസുഫ്? എന്താണദ്ദേഹത്തിന്റെ കഥ മാത്രം أحسن القصص = ഏറ്റവും നല്ല കഥ എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്? 'അഹ്‌സന്‍' എന്നാല്‍ ഭംഗി കൂടുതലുള്ളത് എന്നും അര്‍ഥമുണ്ട്. 'ഹസീന' = സുന്ദരി എന്നാണല്ലോ അര്‍ഥം. ഏതൊരു കലാസൃഷ്ടിും അനുവാചകരുടെ ഹൃദയങ്ങളില്‍ വ്യത്യസ്തങ്ങളായ അനുരണനങ്ങളാണ് പടച്ചുവിടുക. സൂറത്തു യൂസുഫിന്റെ പാരായണസൗന്ദര്യവും പദവിന്യാസവും സര്‍വോപരി കഥയുടെ ചാരുതയും ഒരുപാട് അഗാധമായ പ്രതിഫലനങ്ങളാണ് അനുവാചക ഹൃദയത്തില്‍ സൃഷ്ടിക്കുക. നമ്മുടെ ഹൃദയമാകുന്ന കണ്ണാടിക്കു നേരെ സൂറഃ യൂസുഫിനെ തിരിച്ചുവയ്ക്കുക. നമ്മുടെ കണ്ണാടിയില്‍ അഴുക്കുകളില്ലെങ്കില്‍ യഥാര്‍ഥ രൂപത്തില്‍ സൂറത്ത് പ്രതിബിംബിക്കും. നമ്മുടെ നിത്യജീവിതത്തില്‍ നമുക്ക് യൂസുഫിനെ കണ്ടുമുട്ടാനാകും. നമ്മള്‍ തന്നെ പലപ്പോഴും യൂസുഫ് ആയി മാറിക്കൊണ്ടിരിക്കും.
തെറ്റിദ്ധാരണയുടെ, അവഗണനയുടെ, വലിച്ചെറിയലുകളുടെ ഒരുപാട് കയ്പനുഭവങ്ങള്‍ സഹിക്കേണ്ടിവരുമ്പോള്‍ യൂസുഫിന്റെ അവസ്ഥ, എല്ലാവരാലും അവഗണിക്കപ്പെട്ടപ്പോള്‍ മുഹമ്മദ്‌നബി (സ)ക്കുണ്ടായ അവസ്ഥ എല്ലാം നമുക്ക് ശക്തി പകരും. നബി(സ)ക്ക് ഇതവതരിച്ചപ്പോള്‍ സമീപസ്ഥമായ ഒരു വിജയത്തെ പ്രതീക്ഷയിലേക്ക് റബ്ബ് ഇട്ടുകൊടുത്തതായി കാണാം. ഓരോ സന്ദര്‍ഭങ്ങളിലും യൂസുഫ് (അ) പ്രദര്‍ശിപ്പിച്ച സഹനവും ക്ഷമയും ബുദ്ധിശക്തിയും പ്രബോധകനും പാഠമാകേണ്ടതുണ്ട്. പ്രബോധകന്റെ കൈപ്പുസ്തകമാണ് സൂറഃ യൂസുഫ് എന്ന് പറയാം. അധ്യായത്തിന്റെ അവസാനഭാഗത്ത് ഒരു സൂക്തമുണ്ട്.

قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ  ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي
 നബിയേ, താങ്കള്‍ പറയുക: ഇതാണെന്റെ(യും) മാര്‍ഗം. ഞാനും എന്നെ പിന്തുടരുന്നവരും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത് ഒരുള്‍ക്കാഴ്ചയോടെയാണ്.

തീര്‍ച്ചയായും നമുക്കും വേണം ഈ ഒരുള്‍ക്കാഴ്ച. തെങ്ങിനും അടയ്ക്കാമരത്തിനും ഒരേ തളപ്പ് പറ്റില്ലാത്തതുപോലെ ഓരോ പ്രബോധിതരോടും നാം കൈക്കൊള്ളേണ്ട നിലപാടുകള്‍ വ്യത്യസ്തങ്ങളാണ്. മന്ത്രിപത്‌നിയോട് യൂസുഫ് സ്വീകരിച്ച നിലപാടല്ല സഹോദരങ്ങളോട് കൈക്കൊണ്ടത്. ജയില്‍സുഹൃത്തുക്കളോട് യൂസുഫിന്റെ പ്രബോധനശൈലി മറ്റൊന്നായിരുന്നു. ഒരു രാഷ്ട്രത്തെ, ഒരു മഹാരാജ്യത്തെ പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ ചെയ്ത മാര്‍ഗം ഏറ്റവും യുക്തിഭദ്രമായിരുന്നു. അവസാനം ദീര്‍ഘകാലത്തിനുശേഷം തന്റെ നിരപരാധിത്വം തന്നെ ആക്ഷേപിച്ചവരെക്കൊണ്ടും കള്ളക്കേസില്‍പ്പെടുത്തിയവരെക്കൊണ്ടും തെളിയിക്കുന്നതും നാം ഖുര്‍ആനില്‍ ഈ അധ്യായത്തില്‍ കാണുന്നു. അപ്പോഴൊക്കെ യൂസുഫിന്റെ വിനയാന്വിതവും അല്പം പോലും പകയില്ലാത്തതുമായ വശ്യവും സുന്ദരവുമായ പെരുമാറ്റം മുത്തുനബി (സ)യും മക്കാവിജയവേളയില്‍ കാഴ്ചവയ്ക്കുന്നു. യൂസുഫ് പറഞ്ഞു:
لا تثريب عليكم اليوم
നിങ്ങള്‍ക്ക് (സഹോദരങ്ങള്‍ക്ക്) ഇന്ന് ഒരു കേസുമില്ല.

പ്രവാചകന്‍ മുഹമ്മദ്‌നബി (സ)യും പറഞ്ഞു:
اذهبو أنتم الطلقاء
നിങ്ങള്‍ പൊയ്‌ക്കോ. നിങ്ങള്‍ ഇന്ന് സ്വതന്ത്രരാണ്.
സൂറഃ യൂസുഫിന്റെ സൗന്ദര്യം വ്യത്യസ്ത കോണുകളിലൂടെ ആസ്വദിക്കുക. തീര്‍ച്ചയായും നമ്മോട് ഈ അധ്യായത്തിന് ഒരുപാട് സംസാരിക്കാനുണ്ടാകും.

Saturday, March 9, 2013

'ഇത്രയൊക്കെ പഠിച്ചാല്‍ മതി' - എങ്കിലും അവന്‍ അധ്യാപകനായി

കുറേ മാസങ്ങളായി ഉള്ളില്‍ക്കിടന്ന് എരിപൊളികൊള്ളുന്ന ഒരു കഥയുണ്ട്. 'എന്റെ അധ്യാപനാനുഭവങ്ങളി'ല്‍ വരുന്ന കഥയാണിത്. നമുക്കിവനെ ഷമീം എന്നു വിളിക്കാം.

ഷമീം - കറുത്ത്, മെലിഞ്ഞ ഷമീം. എട്ടാം ക്ലാസ്സില്‍ അവന്‍ വന്നുചേര്‍ന്നു. 1982 ലായിരിക്കും അവന്‍ എട്ടാം ക്ലാസ്സില്‍ എന്റെ വിദ്യാര്‍ഥിയായി വന്നിട്ടുണ്ടാവുക. കാരണം 1985 ഏപ്രില്‍ 4ന് ഞാന്‍ ആദ്യമായി ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഷമീമിനെ 10 ക്ലാസ്സിനുശേഷം എന്റെ പ്രിയപ്പെട്ട മര്‍ഹൂം ശംസുസ്താദിന്റെ സ്ഥാപനമായ വാടാനപ്പള്ളിയില്‍ എ.ഐ.സി. കോഴ്‌സിന് ചേര്‍ത്തിയിട്ടുണ്ടായിരുന്നു എന്നാണോര്‍മ്മ.
നമുക്ക് ഷമീമിനെ ഒന്ന് പരിചയപ്പെടാം. എന്നും കുട്ടികളുടെ കൈയക്ഷര വടിവ് എനിക്കൊരു ദൗര്‍ബല്യമായിരുന്നു. അറബി കൈയക്ഷരമൊക്കെ നല്ല വടിവൊത്തത്. ഷമീമിന്റെ പിതാവ് ദൂരെ ഒരു നഗരത്തിലെ കച്ചവടക്കാരനായിരുന്നു. വളക്കച്ചവടമായിരുന്നു എന്നാണെന്റെ ഓര്‍മ. അതിനാല്‍ വളരെ അപൂര്‍വമായി ഉമ്മയെ ഞാന്‍ കണ്ടിരുന്നു എന്ന് തോന്നുന്നു. മൂന്നു കൊല്ലം മുമ്പത്തെ ഓര്‍മയല്ലേ? എന്റെ ഉമ്മയുടെ തറവാട്ടുപേരായ പുളിക്കലകത്ത് തന്നെയായിരുന്നു ഷമീമിന്റെയും തറവാട്ടുപേര്‍. 'ഷമീം പി.എ.' എന്നായിരുന്നു അവന്റെ മുഴുവന്‍ പേര് എന്ന് നമുക്ക് സങ്കല്പിക്കാം (ഇനീഷ്യല്‍ സാങ്കല്പികമല്ല).

ഷമീം എട്ടിലും ഒന്‍പതിലും നല്ല മാര്‍ക്കോടെ പാസ്സായി. ഓരോ വിദ്യാര്‍ഥികളെയും ഒരധ്യാപികയുടെ മനസ്സില്‍ പച്ചപിടിച്ച ഓര്‍മകളുമായി ദര്‍ശിക്കാന്‍ ഓരോ കാരണങ്ങളുണ്ടാകും.

ഷമീം 10-ാം ക്ലാസ്സില്‍ 10-ബിയിലാണ് പഠിക്കുന്നത്. ഇന്നത്തെ ഓഫീസ്‌റൂമിന് തൊട്ടുള്ള റൂം. ഒരു ജനുവരി മാസത്തില്‍ ഷമീമിനോട് ഞാന്‍ ചോദിച്ചു: മോന്‍ അടുത്ത കൊല്ലം 10-ാം ക്ലാസ് കഴിയുമ്പോള്‍ എന്താ പരിപാടി? അവന്റെ മറുപടി: 'ആവോ ടീച്ചറേ?' അറിയില്ല. ഞാന്‍ ചോദിച്ചു. ടീച്ചര്‍ മോനെ വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ കൊണ്ടാക്കിത്തരട്ടെ?
പിറ്റേ ദിവസം ഷമീം വന്നിട്ട് പറഞ്ഞു: ''ടീച്ചറേ, ഉമ്മ പറഞ്ഞത് ഇത്രയ്ക്ക് പഠിച്ചാല്‍ മതിയെന്നാണ്. വേറെ എങ്ങും പോയി പഠിക്കാനൊന്നും പറ്റില്ല.'' സ്വാഭാവികമായും ഞാന്‍ ഞെട്ടിപ്പോയി. ഈ മിടുമിടുക്കന്‍ പഠിപ്പ് അവസാനിപ്പിക്കുകയോ? എന്റെ സഹപ്രവര്‍ത്തകയും ആത്മമിത്രവുമായിരുന്ന ഷരീഫ ടീച്ചറില്‍നിന്ന് ഈ മോന്റെ കുടുംബത്തെപ്പറ്റി ഏകദേശം ഒരു ചിത്രം എനിക്ക് മുമ്പേ കിട്ടിയിരുന്നു. താഴാതികള്‍ അഞ്ചോ ആറോ പേര്‍. വാപ്പാടെ ചെറിയ കച്ചവടം മാത്രം വരുമാന മാര്‍ഗം. എന്റെ മനസ്സ് കലുഷിതമായി. ഞാന്‍ പറഞ്ഞു: ''മോനേ, നാളെ അത്യാവശ്യമായി ഉമ്മാനോട് ഒന്ന് സ്‌കൂളില്‍ വരാന്‍ പറയുക.'' (അന്ന് പിടിഎ ഒന്നും തീരെ കൂടാറേ ഇല്ല. ഒരിക്കലും അന്നത്തെ രക്ഷിതാക്കള്‍ സ്‌കൂളില്‍ വെറുതെ പോലും വന്നുനോക്കാറില്ല.). എന്റെ നിര്‍ബന്ധം വകവച്ച് ഷമീമിന്റെ ഉമ്മ അടുത്ത ഏതോ ദിവസം സ്‌കൂളില്‍ വന്നു. കിട്ടിയ തക്കത്തിന്, ഇത്ര നല്ല കുട്ടിയെ പഠിപ്പിക്കാതിരിക്കുന്നതിന്റെ അനൗചിത്യം മനസ്സിലാക്കിക്കൊടുത്തു. ചര്‍ച്ചയ്ക്കവസാനം, വാടാനപ്പള്ളിയില്‍ 10-ാം ക്ലാസ്സ് കഴിഞ്ഞാല്‍ ചേര്‍ത്താമെന്ന് ഉമ്മ സമ്മതിച്ചു. ഞാന്‍ ഉസ്താദിനെ വിവരമറിയിച്ച് അവന് ചേരാന്‍ വേണ്ട എല്ലാ ഏര്‍പ്പാടുകളും ചെയ്തു. അല്‍ഹംദുലില്ലാഹ് - ഒരാള്‍കൂടി വിദ്യാഭ്യാസത്തിന്റെ സുന്ദരമായ ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുന്നു.

കാലം കഴിഞ്ഞു. ഷമീം എന്റെ മനസ്സില്‍ നൊമ്പരമല്ലാതായിക്കഴിഞ്ഞു. ഞാന്‍ ഗള്‍ഫില്‍നിന്ന് വരുമ്പോഴെല്ലാം വാടാനപ്പള്ളിയില്‍ പോകുമായിരുന്നു. അപ്പോഴേക്ക് ഉസ്താദ് സ്വന്തം നാടായ മൂവാറ്റുപുഴയിലേക്ക് പറിച്ചുനടപ്പെട്ടുകഴിഞ്ഞിരുന്നു. (ഉസ്താദ് 1987-ല്‍ മൂവാറ്റുപുഴയില്‍വച്ച് മരണപ്പെടുകയുണ്ടായി). ഷമീമിന്റെ വിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.

ഷമീം പഠിച്ച് മിടുക്കനായി. ബി.എ. കഴിഞ്ഞു. എം.എയും കഴിഞ്ഞു എന്നാണ് എന്റെ ഓര്‍മ. ശേഷം ടി.ടി.സി. എടുത്തു. ഏതായിരുന്നാലും അവന്‍ ഒരു ഗവണ്മെന്റ് സര്‍വീസില്‍ (പി.എസ്.സി. നിയമനം വഴി) അധ്യാപകനായി. അപൂര്‍വം ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്. മലബാറില്‍നിന്ന് നല്ല മതബോധവും ജി.ഐ.ഒ. (ജമാഅത്ത് വിദ്യാര്‍ഥിനി വിഭാഗം) ബന്ധവുമുണ്ടായിരുന്ന കുട്ടിയെ വിവാഹം കഴിച്ചു. മലബാറില്‍ സെറ്റില്‍ ചെയ്തു. സുഖമായി ജീവിക്കുന്നു. അല്‍ഹംദുലില്ലാഹ്. അവനോര്‍മ കാണില്ല, അവന്റെ ഹൈസ്‌കൂള്‍ജീവിതത്തിലെ രൂപവും കോലവും എങ്ങനെയായിരുന്നുവെന്ന്. മെലിഞ്ഞ്, ഇരുണ്ട, ജീവസ്സുറ്റ കണ്ണുകളുള്ള ഷമീം. എനിക്കവന്‍ ഇപ്പോഴും 10-ബിയിലെ ഫസ്റ്റ് ബഞ്ചില്‍ ഇരിക്കുന്നതായി കാണുന്നു.

അന്ന് യൂണിഫോം ഇല്ല. വെള്ള കോട്ടണ്‍ ഷര്‍ട്ടും വെള്ള ഒറ്റമുണ്ടും. അവന്റെ മുഖത്ത് ഇടയ്ക്ക് തെളിയുന്ന കുസൃതിച്ചിരിയും എന്റെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. ഈ കുറിപ്പ് ഷമീം വായിക്കുമോ ഇല്ലയോ? അല്ലാഹു അഅ്‌ലം... എന്തായാലും പേര് എത്ര മാറ്റിയാലും സ്വന്തം കഥ ഷമീം ഒരുപക്ഷേ തിരിച്ചറിയും.

ഞാന്‍ 1992ല്‍ ഗള്‍ഫില്‍നിന്ന് തിരിച്ചുവന്നപ്പോള്‍ ഷമീമിന്റെ ഇളയവര്‍ എട്ടിലും 10 ലും ഒക്കെ ഉണ്ട്. പക്ഷേ, ഷമീം എന്ന മിടുമിടുക്കന്‍ വിദ്യാര്‍ഥിയുടെ പഠനനിലവാരമോ അച്ചടക്കമോ ഗുരുസ്‌നേഹമോ അവരിലൊന്നും കണ്ടില്ല. ഷമീമിന്റെ സഹോദരങ്ങള്‍ എന്ന കണ്ണാടിയിലൂടെ ഞാന്‍ നോക്കിയപ്പോള്‍ എന്റെ ഹൃദയത്തില്‍ നിരാശയുടെ ചുഴികളാണ് രൂപപ്പെട്ടുവന്നത്. ഇപ്പോള്‍ അവരിലാരെപ്പറ്റിയും ഒരു വിവരവും എനിക്കില്ല. എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യാം.

അധികം പക്വതയും ലോകപരിചയവും ഇല്ലാത്ത, 25 വയസ്സുകാരിയായിരുന്ന എനിക്ക് ഷമീമിനെ ഉയരങ്ങളിലേക്ക് വഴികാട്ടിക്കൊടുക്കാനെങ്കിലും കഴിഞ്ഞല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയാണ് ഞാനിന്ന്. ഒപ്പം വാടാനപ്പള്ളി പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിന് ചെയ്തുകൊണ്ടിരിക്കുന്ന സേവനവും കൈത്താങ്ങുകളും. الحمد لله على كلّ حال എന്നല്ലാതെ എന്ത് പറയാന്‍?

വാല്‍ക്കഷണം: എന്റെ അബൂബക്കര്‍ ജനുവരിയില്‍ നാട്ടില്‍ വന്നു. എനിക്ക് Cross കമ്പനിയുടെ ഒരുഗ്രന്‍ പേന സമ്മാനമായി കൊണ്ടുവന്നു. പക്ഷേ, എന്റെ കൈയില്‍നിന്ന് പണ്ട് ഹീറോ പേന സ്വീകരിച്ച ആ അബൂബക്കറാണ് എന്റെ മനസ്സിനെ കുളിരണിയിക്കുന്നത്.

വസ്സലാം,