Friday, June 22, 2012

ശൈത്യത്തിന്റെ മടിത്തട്ടിൽ യാക്കുമായൊരു കൂടിക്കാഴ്ച

ഗാംടോക്കിൽനിന്ന് ചങ്കുതടാകത്തിലേക്ക് നൂറിലധികം കിലോമീറ്ററുണ്ട്. ധാരാളം ഹെയർപിൻ വളവുകൾ. ഒരു വശം ചെങ്കുത്തായ താഴ്‌വാരം ഗാംടോക്കിൽനിന്ന് 50 കിലോമീറ്റർ പിന്നിട്ടുകാണും. പെട്ടെന്ന് വണ്ടികൾ നിന്നു. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞിട്ടും വണ്ടി വളരെ പതുക്കെ മാത്രമേ പോകുന്നുള്ളൂ. അവസാനം ഒരു ഹിൽവ്യൂ ഭാഗത്ത് വണ്ടി നിന്നു. അപ്പോഴാണ് താഴ്‌വാരത്തിൽ നൂറുകണക്കിന് വണ്ടികൾ ബ്ലോക്കായി കിടക്കുന്ന ദൃശ്യം കണ്ടത്. ഞെട്ടിപ്പോയി. മുകളിലും കാണും ഇതുപോലെ ബ്ലോക്ക്. ഒരു പട്ടാള ട്രക്ക് മറിഞ്ഞ് റോഡിൽത്തന്നെ കുറുകെ കിടക്കുകയാണത്രെ! വഴിതടസ്സം മാറി ഇന്ന് മുകളിലേക്ക് പോകാൻ കഴിയുമോ എന്നുറപ്പില്ലത്രെ!

ചില വാഹനങ്ങൾ തിരിച്ചിറങ്ങി. ഉള്ളിൽ സങ്കടം. ഇന്ന് നടന്നില്ലെങ്കിൽ... ഇതിനി എന്ന് കാണാൻ? നാളെ കാലത്ത് സിക്കിമിൽനിന്ന് 100 കിലോമീറ്റർ താഴെയുള്ള ന്യൂജൽവായ്ഗുരി റെയിൽവേ സ്റ്റേഷനിൽ എത്തി 9.40 നുള്ള എക്‌സ്പ്രസ്സിൽ ഹൗറയിലേക്കുള്ള യാത്ര ആരംഭിക്കണം. വഴിതടസ്സം നീങ്ങിയില്ലെങ്കിൽ ഒരു നിവൃത്തിയുമില്ല.

അതിനിടെ മലനിരകളുടെയും താഴ്‌വാരത്തിന്റെയും ഭംഗി കാണാനും ഫോട്ടോ എടുക്കാനും എല്ലാവരും വണ്ടികളിൽനിന്നിറങ്ങിത്തുടങ്ങി. ഞാനും കുറേ ഫോട്ടോ എടുത്തു. അപ്പോഴുണ്ട് നേപ്പാളി പട്ടാളപ്പോലീസുകാരും ഈ ജാമിൽപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്നു. ഞങ്ങളെല്ലാവരും അവരുമായി സംസാരിച്ചു. നമ്മൾ കേരളത്തിൽനിന്നാണെന്നൊക്കെ പരിചയപ്പെടുത്തി. എല്ലാവരും അവരുമായി നിന്ന് ഫോട്ടോ എടുത്തു. വളരെ വിനയമുള്ള പോലീസുകാർ.

നിരാശക്കൊടുവിൽ വണ്ടികൾ നീങ്ങുമെന്നറിയിപ്പുണ്ടായി. എല്ലാവരോടും വണ്ടിയിൽ നിന്നിറങ്ങി അടുത്ത കയറ്റം കയറി മുകളിലേക്കെത്താൻ വണ്ടിക്കാരൻ പറഞ്ഞു. കാരണം, ട്രക്ക് മറിഞ്ഞ സ്ഥലം കഴിച്ച് റോഡ് അല്പം മാത്രമേയുള്ളൂ. ഞാൻ ഇറങ്ങിയില്ല. എന്റെ പ്രായവും സ്ത്രീത്വവും മാനിച്ച് ഇറങ്ങേണ്ട എന്ന് ഡ്രൈവർ സമ്മതം തന്നു. കുറച്ച് കഴിഞ്ഞപ്പോൾ വണ്ടി എടുത്തു. സംഘാംഗങ്ങൾ കയറ്റം കയറി കുഴങ്ങി, വണ്ടിയുടെ അടുത്തെത്തി. എല്ലാവരും സന്തോഷത്തോടെ വണ്ടിയിൽ കയറി. യാത്ര തുടർന്നു.

കുറേ കഴിഞ്ഞപ്പോൾ വഴിയിൽ ശക്തമായ കോട. തൊട്ടുമുമ്പിലുള്ള വാഹനങ്ങളെ ഒന്നും കാണുന്നില്ല. ഇരുട്ടായ പോലെ. വാഹനങ്ങൾ ലൈറ്റിട്ട് വരുന്നു. ആ ലൈറ്റ് തന്നെ അടുത്തെത്തുമ്പോഴേ കാണുന്നുള്ളൂ. റോഡാണെങ്കിൽ ടാർറോഡല്ല. മഞ്ഞുപെയ്ത് ചളിപിളിയായ റോഡ്. ഒരുഭാഗത്ത് അഗാധമായ ഗർത്തം. മനസ്സിൽ നേരിയ ഭയം. വല്ല വണ്ടിയും മുട്ടുകയോ ഡ്രൈവർക്ക് അല്പം പിഴയ്ക്കുകയോ ചെയ്താൽ കഥ തീർന്നു. അൽഹംദുലില്ലാഹ്, ആർക്കും ഒരു കുഴപ്പവും ഉണ്ടായില്ല. നൂറുകണക്കിന് വാഹനങ്ങളാണ് ആ വഴിയിലൂടെ ദിനംപ്രതി സഞ്ചരിക്കുന്നത്. കാരണം, ഹിമാലയത്തിന്റെ പ്രധാന താഴ്‌വാരമാണല്ലോ നേപ്പാൾ-സിക്കിം ഭാഗങ്ങൾ.

കുറേ ദൂരം പിന്നിട്ട് വണ്ടി ഒരു നദിക്കരികെ ചായ കുടിക്കാനും മറ്റുമായി നിർത്തി. എല്ലാവരും ഇറങ്ങി. സുന്ദരികളായ നേപ്പാളി-ബർമീസ് മുഖച്ഛായയുള്ള കച്ചവടക്കാരികൾ. സോക്‌സും സ്വെറ്ററുമൊക്കെ വില്പനയ്ക്കുണ്ട്.

അവിടെ നിന്ന് വീണ്ടും കയറ്റം കയറിയും നേർറോഡിലൂടെ യാത്രചെയ്തും ചങ്കുതടാകക്കരയിലെത്തി. വളരെ പരിചയമുള്ള 'ഒരാളെ' അവിടെ കണ്ടുമുട്ടി - യാക്ക്! ഉടമസ്ഥർ യാക്കുമായി സഞ്ചാരികളുടെ അടുത്തേക്ക് ഓടിവരുകയാണ്. അതിന്മേൽ കയറി ഫോട്ടോ എടുക്കാൻ 10-15 രൂപ ഒക്കെയാണ്. എനിക്ക് കയറാൻ പേടി തോന്നിയതിനാൽ യാക്കിനെ കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുത്തു.


യാക്ക് ഒരത്ഭുതജീവി തന്നെ! കാണുമ്പോൾ വലിയ ശൂരതയുള്ള ജീവിയാണെന്ന് തോന്നുമെങ്കിലും നേരിൽ കണ്ടപ്പോൾ പഞ്ചപാവം. മൂക്കുകയറിട്ടിട്ടുണ്ട് എല്ലാ യാക്കിനും. ഭൂരിഭാഗം യാക്കുകളെയും അലങ്കരിച്ചിട്ടുണ്ട്. കാലിൽനിന്നും പൃഷ്ടഭാഗത്തുനിന്നുമൊക്കെ കാൽ മീറ്ററോളം നീളമുള്ള കട്ടിയുള്ള രോമങ്ങൾ തൂങ്ങിക്കിടക്കുന്നു. 
അതികഠിനമായ ശൈത്യത്തിൽനിന്നും രക്ഷനേടാൻ അതിന്റെ സ്രഷ്ടാവ് അതിനെ എങ്ങനെയൊക്കെയാണ് സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത്! ശക്തിയുള്ള വലിയ കൊമ്പ് ഒരുപക്ഷേ, അതിനെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയാകും. ഓരോ ജീവിയിലും - ഉറുമ്പായാലും ആനയായാലും യാക്കായാലും - പടച്ചതമ്പുരാൻ കനിഞ്ഞരുളിയ എത്രയെത്ര അദ്ഭുതങ്ങളാണ്! ഖുർആൻ 'ആയത്ത്' അഥവാ ദൃഷ്ടാന്തം എന്ന് പരിചയപ്പെടുത്തുന്നത് ഇതിനെയൊക്കെയാണ്. ഖുർആൻ പറയുന്നു: തീർച്ചയായും ദൈവത്തിൽ ഉറച്ചുവിശ്വസിക്കുന്നവർക്ക് ഭൂമിയിൽ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്.

ഈവക ദൃഷ്ടാന്തങ്ങൾ കാണാൻ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഈ വയസ്സുകാലത്തും ഒരുങ്ങി പുറപ്പെടുന്നത് പടച്ചവന്റെ മഹത്തായ സാമീപ്യം ആസ്വദിക്കാൻ വേണ്ടി മാത്രമാണ്. ഒരുപക്ഷേ, കുറേ നിന്ന് നമസ്‌കരിക്കുന്നതിനേക്കാളും കുറേ നോമ്പെടുക്കുന്നതിനേക്കാളും വിശ്വാസത്തെ ഉറപ്പിക്കുന്നത് ഈ ഭൂമിയിലെ വർണശബളമായ, വ്യത്യസ്തങ്ങളായ അദ്ഭുതക്കാഴ്ചകളാണ്. നിറഞ്ഞ കണ്ണുകളോടും തപിക്കുന്ന ഹൃദയത്തോടും താനറിയാതെ മനുഷ്യൻ ഈ പ്രപഞ്ചസംവിധായകനായ മഹശ്ചക്തിയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുപോകും. ഈ ഭൂമിയിൽ ഒരു മനുഷ്യന് ലഭിക്കുന്ന സുഖകരമായ ഒരവസ്ഥയാണിത്. ഇഹലോകത്തുനിന്നുതന്നെ സ്വർഗത്തിന്റെ സുഗന്ധം അനുഭവിക്കാവുന്ന അവസ്ഥ. സുബ്ഹാനല്ലാഹ് (ദൈവമെത്ര പരിശുദ്ധൻ) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുപോകും. ഇവയുടെ സൃഷ്ടിപ്പിലൊന്നും തനിക്ക് യാതൊരു പങ്കും ഇല്ലല്ലോ എന്നും മനുഷ്യൻ ചിന്തിക്കും. അതവനെ കൂടുതൽ വിനയാന്വിതനാക്കും.

നമുക്ക് തടാകക്കരയിൽനിന്ന് മുകളിലേക്ക് പോകാം. തടാകത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞ് പുതച്ച ഒരു മല. ചൂടുകാലമായതിനാൽ തടാകം ഐസല്ല. പക്ഷേ, ഭയങ്കര തണുത്ത വെള്ളമായിരിക്കും. മലയിലെ ഐസ് കുറേ ഭാഗം ഉരുകിയൊലിച്ചിട്ടുണ്ട്. കുറേ ഭാഗം ഐസ് മൂടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് മലയിലെ വിള്ളലുകളിൽ ഐസ് ഉരുകാതെ നിൽക്കുന്നുണ്ടാകും.

ചങ്കുവിൽ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 11,000 അടിയാണെന്ന് എഴുതിവെച്ചിട്ടുണ്ട്. മർദവ്യത്യാസമുള്ളതിനാൽ നേരിയ തലവേദനയും തലയ്ക്ക് കനവും. ഛർദ്ദിക്കാൻ വരുന്ന അവസ്ഥ. വണ്ടി 2000 അടി കൂടി കയറി മൊത്തം 13000 അടി ഉയരത്തിലാണ് നമ്മളിപ്പോൾ.




ബാബാമന്ദിർ എന്നറിയപ്പെടുന്ന സ്ഥലം. ബാബാ ഹർഭജൻസിങ് എന്ന പട്ടാളക്കാരൻ മഞ്ഞിൽപ്പെട്ടോ വെള്ളത്തിൽപ്പെട്ടോ രക്തസാക്ഷിയായ പ്രദേശം. അവിടെ അദ്ദേഹത്തിനായി നല്ലൊരു സ്മാരകം പണിയപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടുള്ള, നല്ലൊരു ഭക്തിഗാനം മൈക്കിലൂടെ ഒഴുകുന്നുണ്ട്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും മെഡലുകളും, ഉപയോഗിച്ചിരുന്ന കിടക്ക, കട്ടിൽ തുടങ്ങി എല്ലാം അവിടെ ഒരു മ്യൂസിയമെന്ന നിലയ്ക്ക് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒന്നുരണ്ട് വലിയ പടങ്ങളും ഉണ്ട്. കൂടാതെ, കാണിക്കപ്പെട്ടിയിൽ നോട്ടുകൾ നിറഞ്ഞുതുളുമ്പി കിടക്കുന്നു! പുതിയൊരു ദൈവത്തെക്കൂടി ഉണ്ടാക്കിയ പ്രതീതി. പലരും അവിടെ പോയി പ്രാർഥിക്കുന്നുണ്ട്.

തൊട്ടടുത്തുതന്നെ പല കൗതുക വസ്തുക്കളും വിൽക്കുന്ന ഷോപ്പും ഉണ്ട്. 13000 ft Cafe എന്ന പേരിൽ ഒരു ഷോപ്പ് കണ്ടു. ഒന്നും വാങ്ങാൻ തോന്നിയില്ല. ബംഗാളിലെയും ബീഹാറിലെയും സാധുക്കളുടെ കാഴ്ചകൾ എന്നെ ഇപ്പോൾ 'ഷോപ്പിങ്' എന്ന സംസ്‌കാരത്തിൽനിന്ന് തീർത്തും മാറ്റിനിർത്തുകയാണ്. ഇല്ല, അനാവശ്യമായി ഒരു രൂപ പോലും ഇനി ചെലവഴിക്കില്ല. ഞങ്ങളവിടെ ചെന്നതും ശക്തമായ ഒരു കോടക്കാറ്റ് വീശി. അതീവസുന്ദരവും ഹൃദ്യവും. പക്ഷേ, ഞാനപ്പോഴേക്ക് കുറേശ്ശെ തണുക്കാൻ തുടങ്ങി. തണുപ്പുപ്രദേശത്ത് ചെല്ലുമ്പോഴത്തെ ഷിവറിങ്ങിനെ എനിക്ക് പേരിയാണ്. കുറേ സമയം നീണ്ടുനിന്നാൽ വിഷമമാണ്. പക്ഷേ, ചൂടുകാലത്തിന്റെ രൂക്ഷതയാലാവാം ഷിവറിങ്ങിനുള്ള തണുപ്പ് അനുഭവപ്പെട്ടില്ല.

രണ്ടുമണിക്കു മുമ്പ് ഈ സ്ഥലങ്ങൾ വിടണം എന്ന് മിക്ക സ്ഥലങ്ങളിലും ബോർഡുകൾ ഉണ്ട്. ഇനിയും വേണമെങ്കിൽ 2000 അടി ഉയരത്തിലേക്ക് പോകാം. പക്ഷേ, ആർക്കും താൽപര്യമില്ല. അത്രയ്ക്ക് ക്ഷീണമൊക്കെ ശരീരത്തെ ബാധിച്ചുകാണും. നാഥുലാ പാസ്സ് എന്നറിയപ്പെടുന്ന അതിർത്തിയാണവിടം. 15000 അടി ഉയരത്തിലും മറ്റൊരു തടാകം ഉണ്ടെന്ന് കോ-ഓർഡിനേറ്റർമാർ പറഞ്ഞറിയാൻ കഴിഞ്ഞു. ഒരു വണ്ടി മാത്രം ആ 2000 അടി കൂടി ഉയരത്തിലേക്ക് പോയി എന്ന് പിന്നീടറിഞ്ഞു.

ഈ യാത്രയിൽ നമ്മുടെ ഇന്ത്യൻ പട്ടാളക്കാരുടെ സേവനത്തെപ്പറ്റി എഴുതാതെ പോയാൽ അതൊരു നന്ദികേടാകും. സിക്കിം അതിർത്തി - മർമ്മപ്രധാനമായ - സംസ്ഥാനമാണല്ലോ. ഈ കോട പെയ്യുന്ന മലമുകളിൽ അവർ ബൈനോക്കുലറുകൾ സ്ഥാപിച്ച്, തോക്കും പിടിച്ച് നമ്മുടെ നാടിന് കാവൽ നിൽക്കുന്നു. അവരും അമ്മ പെറ്റ മക്കൾ തന്നെയല്ലേ? അതിർത്തികളിൽ 24 മണിക്കൂറും കാവൽ നിൽക്കുന്നുണ്ടാകും. നാം സുഖമായി കിടന്നുറങ്ങുമ്പോൾ നമ്മുടെ സഹോദരങ്ങൾ, നമ്മുടെ രാജ്യത്തെ ശത്രുക്കളിൽനിന്ന് കാക്കാനായി അതിശക്തമായ കൊടുംതണുപ്പിൽ ജാഗരൂകരായി നിൽക്കുന്നു. അതിർത്തികളുടെ ന്യായാന്യായങ്ങളൊന്നും ഞാനിവിടെ വിലയിരുത്തുന്നില്ല. അവർ ചെയ്യുന്ന സേവനത്തെ നന്ദിപൂർവം പരാമർശിക്കുന്നു എന്ന് മാത്രം. അവരെയും അവരുടെ സംവിധാനങ്ങളെയും കോട കാരണം വളരെ നേരിയതായി മാത്രമേ ദൃശ്യമായിരുന്നുള്ളൂ. അവർ റോഡിന്റെ തൊട്ട സൈഡിലായിരുന്നിട്ടുപോലും. ഒരു സ്വപ്‌നാടനം പോലെയായിരുന്നു യാത്രാവഴിയിലെ പല സ്ഥലങ്ങളും. ഈ ഭൂമിയെ ഈവിധം സുന്ദരമായി സംവിധാനിച്ച ദൈവത്തിന് മാത്രം സ്തുതി.

ഞങ്ങളുടെ വാഹനത്തിലെ ചിലരെയൊന്നും കാണാതായിട്ട് ഡ്രൈവർക്ക് വല്ലാത്ത ദ്വേഷ്യം. രണ്ടുമണിക്ക് തന്നെ ചുരങ്ങൾ ഇറങ്ങാൻ തുടങ്ങണമെന്ന് അയാൾ ഇടക്കിടെ പറയുന്നു. എന്താ ചെയ്യുക? അവസാനം എല്ലാവരും എത്തി മടക്കയാത്ര ആരംഭിച്ചു. എല്ലാവരും പറയുന്നു: ഇത്ര മുകളിൽ വന്നിട്ട് ഐസിൽ ഫോട്ടോ എടുത്തില്ലല്ലോ എന്ന്. യുവാക്കൾ ഡ്രൈവറുമായി നേരിയ കശപിശ. അയാളുടെ വണ്ടി എടുക്കലും ദ്വേഷ്യവും കണ്ടിട്ട് ഇനി ഗാംഗ്‌ടോക്കിലേ വണ്ടി നിൽക്കുകയുള്ളൂ എന്ന് തോന്നി. അയാളത് പറയുന്നുമുണ്ട്. സമയം വൈകി. യാത്ര ദുർഘടമാകും, കോട ഇറങ്ങിയാൽ.

 
ശബ്ദം അല്പം കൂടിത്തുടങ്ങിയപ്പോൾ നമ്മുടെ കുട്ടികളെ ഞാൻ പറഞ്ഞ് സമാധാനിപ്പിച്ചു. മഞ്ഞ് എത്തട്ടെ. ഞാൻ പറഞ്ഞ് വണ്ടി നിർത്തിത്തരാം. വിനയത്തിലും യാചനാസ്വരത്തിലും പറഞ്ഞാൽ വീഴാത്ത ആരുമില്ല. എനിക്ക് പേടി തോന്നി, ഞാൻ പറഞ്ഞിട്ട് ഇയാൾ നിർത്തിയില്ലെങ്കിൽ കുട്ടികൾക്കാകെ വിഷമമാകില്ലേ? അവസാനം മഞ്ഞുപുതച്ച മലയടി ഭാഗമെത്തി. ഞാൻ പറഞ്ഞു: 'ഭയ്യാ... തോഡാ വഖ്ത് സ്റ്റോപ്പ് കരോ...' മൂപ്പർ വണ്ടി നിർത്തി. ജൽദീ ജൽദീ പറയുന്നതിനിടയിൽ എല്ലാവരും ഇറങ്ങി ഐസിൽ നിന്നും ഇരുന്നും കൈയിൽ വാരിയുമൊക്കെ ഫോട്ടോ എടുത്തു. പറഞ്ഞപോലെ വേഗംതന്നെ എല്ലാവരും തിരിച്ചുകയറി. താഴ്‌വാരത്തേക്കുള്ള യാത്ര തുടർന്നു.

Wednesday, June 20, 2012

നക്‌സൽബാരി ഗ്രാമം പിന്നിട്ട് ഹിമാലയൻ താഴ്‌വാരത്തിൽ

ഞങ്ങൾ ബീഹാറിൽനിന്ന് നല്ലൊരു ബസ്സിലാണ് സിക്കിമിലേക്കുള്ള യാത്ര ആരംഭിച്ചത്. നാട് വിട്ടതിനുശേഷം നല്ല ബസ് കാണുന്നതാദ്യമാണ്. എന്റെ രുണുവും കൂട്ടുകാരുമുള്ള നാടിനോട് വിടപറയുകയാണ്. ഹൃദയത്തിൽ എവിടെയൊക്കെയോ നീറ്റൽ... സങ്കടം. ആ സാധുക്കൾക്കുവേണ്ടി എന്ത് ചെയ്യാനാകും എന്ന ചിന്ത എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു. ബീഹാറിലെ ഭൂപ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കുമ്പോഴും മനസ്സിൽ ചില സംഘട്ടനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബംഗാളിലൂടെയാണ് ബസ് കൂടുതലും സഞ്ചരിച്ചത്. ഇതുവരെ നക്‌സൽബാരികൾ എന്ന് കേൾക്കുമ്പോൾ കുറേ ആൾക്കാരെയാണ് ഓർമവരിക. എന്നാലിപ്പോൾ നമ്മൾ ആ ഗ്രാമം മുറിച്ചുകടക്കുകയാണ്. യാത്രയുടെ കോ-ഓർഡിനേറ്ററായ ഫർമീസ് നക്‌സൽബാരി ഗ്രാമത്തെപ്പറ്റി ചെറുതായി വിശദീകരിച്ചു.

നക്‌സൽ പ്രസ്ഥാനത്തിൽനിന്ന് വിട്ട് ജമാഅത്തെ ഇസ്‌ലാമിയിൽ ചേർന്ന ഹംസ വയനാട് (ഹസീനയുടെ ഭർത്താവ്) വളരെ വിശദമായി നക്‌സൽ ഗ്രാമത്തിന്റെ ചരിത്രം വിശദീകരിച്ചു. ഞാനത് വളരെ ശ്രദ്ധാപൂർവം കേട്ടു. സംശയങ്ങളൊക്കെ ചോദിച്ചു. ചില പഴയ നക്‌സൽ സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളുമായി താരതമ്യം ചെയ്തു. ഞാനോർക്കുകയാണ്, ആ വിപ്ലവപ്രസ്ഥാനം അക്കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. യാതൊരു നിലയ്ക്കും പാവപ്പെട്ടവന് ഒരു മോചനവും കിട്ടാതാകുമ്പോൾ കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയ്ക്ക് ഒരു പ്രസ്ഥാനം ഉടലെടുക്കുകയാണ്. എന്നിട്ടും ഇന്നും ആ സാധുക്കളുടെ അവസ്ഥ ദയനീയംതന്നെ! ഹംസയുടെ ക്ലാസ് കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു: ഹംസക്ക പറഞ്ഞുപറഞ്ഞ് ചെക്കന്മാരൊക്കെ നക്‌സലാകണ്ട. എല്ലാവരും ചിരിയായി. ഹംസ നല്ല വായനപ്രിയനും ബുദ്ധിജീവിയും ആണ്. ഞങ്ങൾ യാത്രക്കിടയിൽ ധാരാളം ചർച്ചകൾ ചെയ്തു. എന്തായാലും മനുഷ്യന്റെ രണ്ട് ലോകത്തെയും മോചനമാർഗമായി ആ പഴയ നക്‌സലൈറ്റ് ഇസ്‌ലാമിനെ സ്വീകരിച്ചു എന്നത് ഇത് വായിക്കുന്ന എന്റെ ചില നക്‌സൽ സുഹൃത്തുക്കൾക്ക് കൗതുകകരമായിരിക്കും. അവർക്കും ആ വഴി സ്വീകാര്യമാവാൻ അല്ലാഹുവിനോട് പ്രാർഥിക്കുന്നു.

നക്‌സൽബാരി ഗ്രാമം പിന്നിട്ട് നേപ്പാളിന്റെ അതിർത്തി പങ്കിടുന്ന കാക്കർബട്ട എന്ന സ്ഥലത്ത് ബസ്സ് നിർത്തി. എല്ലാവർക്കും നല്ല വിശപ്പുണ്ടായതിനാൽ പെട്ടിക്കടയിൽനിന്നുതന്നെ ചായയും ബൂരിയും ഒക്കെ കഴിച്ചു. അവിടെ തൊട്ടടുത്ത് കടക്കാർക്ക് വേണ്ടിയുള്ള ഒരു ടോയ്‌ലറ്റ് ആവശ്യക്കാർ ഉപയോഗപ്പെടുത്തി. എല്ലായിടത്തും ചാമ്പ്‌പൈപ്പ് ഉള്ളതിനാൽ ഒരു സ്ഥലത്തും വെള്ളത്തിനുവേണ്ടി ഈ യാത്രയിൽ മുട്ടുണ്ടായില്ല. വരുംവഴി ഞാനൊരു നല്ല കാഴ്ച കണ്ടു. ഒരു റൂം നിറയെ മലമത്തങ്ങകൾ കൂട്ടിയിട്ടിരിക്കുന്നു. അത്രയ്ക്ക് വലിയ മത്തങ്ങകൾ, അത്രയധികം ഞാനാദ്യം കാണുകയാണ്. ക്യാമറ ഇല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.

കാക്കർബട്ട അതിർത്തിയിൽ പോകാൻ ഒന്നര മണിക്കൂർ സമയമുണ്ടെന്ന് കോ-ഓർഡിനേറ്റർമാർ അറിയിച്ചു. നല്ല ചൂട്. ഞങ്ങൾ ഒരു സൈക്കിൾറിക്ഷ ഏർപ്പാട് ചെയ്ത് നേപ്പാൾ അതിർത്തിയിൽ പോയി. നല്ല തിരക്കുള്ള കച്ചവടങ്ങളും ബിൽഡിങ്ങുകളും ഉള്ള സ്ഥലം. ലിച്ചിപ്പഴം മാർക്കറ്റിൽ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. കുറച്ച് വാങ്ങി. എല്ലാവരും സമയത്തിനുതന്നെ ബസ്സിൽ തിരിച്ചെത്തി. നല്ല ചൂട്. അരമണിക്കൂർ ബസ്സിലിരുന്ന് വെന്തുപോയി. കാരണം, അഞ്ചുപേർ തിരിച്ചെത്തിയിട്ടില്ല. എല്ലാവരും അസ്വസ്ഥരായി. കോ-ഓർഡിനേറ്റർമാർക്കും പ്രയാസമായി. അവസാനം അരമുക്കാൽ മണിക്കൂർ വൈകി യാത്ര തുടർന്നു. ഒന്നുരണ്ടു മണിക്കൂർ യാത്രചെയ്ത് സിലിഗുരി എന്ന സ്ഥലത്തെത്തി. ബംഗാളിൽനിന്ന് സിക്കിമിലേക്ക് പോകുന്ന ഒരു പ്രധാന സ്ഥലമാണ് സിലിഗുരി. ഇനി അങ്ങോട്ട് വലിയ ബസ്സിലല്ല യാത്ര. അതിനാൽ, എല്ലാവരും ലഗേജുകളുമായി ഇറങ്ങി. വണ്ടികൾ എത്താൻ വൈകും എന്നതിനാൽ വിശ്രമിക്കാനും ലഗേജുകൾ വെക്കാനുമായി സിലിഗുരി റെയിൽവേ സ്റ്റേഷനിലേക്കാണ് പോയത്. വെയിലിൽ വാടിത്തളരും പോലെ. അത്രയ്ക്ക് പൊരിവെയിൽ. ലഗേജുകളുമായി കുറച്ചധികം ദൂരം നടക്കേണ്ടിവന്നു, റെയിൽവേ സ്റ്റേഷനിലേക്ക്. ഒന്നരമണിക്കൂറോളം അവിടെ തങ്ങേണ്ടിവന്നു. വണ്ടികൾ വന്നിട്ടും എല്ലാ വണ്ടികളും വരാനായി വീണ്ടും കാത്തിരിപ്പ്.

നാലുമണിക്കൂർ യാത്രയുണ്ട് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലേക്ക്. അതീവസുന്ദരിയായ ടീസ്റ്റനദിയുടെ കരയിലൂടെ, അവളുടെ കുത്തൊഴുക്കും സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് യാത്ര ആരംഭിച്ചു. കുറേ സ്ഥലങ്ങൾ വിശാലമായ നിബിഡ വനങ്ങൾ. കണ്ട് മതിവരാത്ത ദൃശ്യങ്ങൾ. ഹൃദയഹാരിയായിരുന്നു സിക്കിമിലേക്കുള്ള വഴി മുഴുവൻ. നാലും കൂടുതൽ സമയമെടുത്തുകാണും യാത്ര. ഇടയ്ക്ക് ഒന്നുരണ്ട് സ്ഥലങ്ങളിൽ ചായ കുടിക്കാനും കാണാനുമൊക്കെ ഇറങ്ങി. ഗാങ്‌ടോക്കിലെത്തിയപ്പോൾ രാത്രിയായി. ടൗണിലെത്തിയപ്പോഴേക്ക് നല്ല തിരക്ക്. ഒരുവിധം ലഗേജുകളൊക്കെ ഇറക്കി മറ്റൊരു വാഹനത്തിൽ ഹോട്ടലിലെത്തി. രാവിലെ മുതൽ രാത്രിവരെയുള്ള യാത്രൾ. സഹയാത്രികരുടെ സ്‌നേഹമസൃണമായ പെരുമാറ്റത്തിൽ യാത്രാക്ഷീണം എന്താണെന്നറിഞ്ഞില്ല എന്നതാണ് വാസ്തവം. ഒരിക്കലും മറക്കാത്ത യാത്രകളായിരുന്നു എല്ലാം.

സിക്കിം മലമ്പ്രദേശവും തണുപ്പുസ്ഥലവുമാണ്. ഹോട്ടലുകളിലൊന്നും ഫാൻ ഇല്ല. ഫാനിന്റെ ആവശ്യമില്ലാത്തതിനാലാണ്. എങ്കിലും ചൂടുകാലത്തിന്റെ മൂർധന്യമായതിനാൽ ചെറുതായി ഉഷ്ണം തോന്നി. എന്നാലും കൊടും ചൂടിൽനിന്നും തണുപ്പിലേക്കുള്ള മാറ്റം അല്പം ആശ്വാസമായി.

രാവിലെ ചങ്കുതടാകവും ബാബാഹർബജൻ മന്ദിറും കാണാൻ യാത്ര പുറപ്പെടുകയാണ്. ഹിമാലയൻ താഴ്‌വാരങ്ങളിലൂടെയുള്ള യാത്ര. ജീവിതത്തിൽ കിട്ടുന്ന അസുലഭ മുഹൂർത്തങ്ങൾ പാഠപുസ്തകങ്ങളിലും ക്ലാസ്‌റൂമുകളിലും മാപ്പിലും മാത്രം കണ്ടും കേട്ടും പരിചയമുള്ള ഹിമാലയൻ താഴ്‌വാരം. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ഇന്ത്യയുടെ തിബത്തൻ അതിർത്തി സിക്കിമിലാണ്. നേപ്പാൾ വടക്കും. അതിനാൽത്തന്നെ അങ്ങോട്ടൊക്കെ പോകുവാൻ പോലീസ് പെർമിഷൻ വേണം. ഒൻപതു മണിവരെ വഴിയിൽ ഒരു കിലോമീറ്റർ യാത്രചെയ്ത് കാത്തുനിൽക്കേണ്ടിവന്നു. അവിടെ കുറച്ച് നേപ്പാളി സ്ത്രീപുരുഷന്മാർ പണിയെടുക്കുന്നുണ്ടായിരുന്നു. അവർ നമ്മുടെ നാട്ടിലെ പണിക്കാർ എടുക്കുന്നതിന്റെ നാലിരട്ടി ചുമട് എടുക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽത്തന്നെ അരോഗദൃഢഗാത്രർ. നല്ല ശരീരവടിവുള്ള ആൾക്കാർ. കുട്ടികളൊക്കെ സ്വെറ്ററൊക്കെ ഇട്ടിട്ടാണ് സ്‌കൂളിൽ പോകുന്നത്. ബുദ്ധന്മാർ സിക്കിമിൽ ധാരാളമുണ്ട്. ലാമമാരുമായി ആദ്യമായി അല്പം സംസാരിക്കാൻ കഴിഞ്ഞത് സിക്കിമിൽ വെച്ചാണ്. എല്ലാവർക്കും ഏകദേശം ഒരേ മുഖച്ഛായ. ഒരു മോനും മോളും സ്‌കൂളിൽ പോകുന്നു. അവരുമായി ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം തോന്നി. പെൺകുട്ടി കൂട്ടാക്കിയില്ല. ആൺകുട്ടിയുമായി നിന്ന് ഫോട്ടോ എടുത്തു.

ഇത് ഇന്ത്യയുടെ പ്രത്യേകതയാണ്. ഭാഷക്കനുസരിച്ചുള്ള സംസ്ഥാനങ്ങളും ഭൂപ്രകൃതിയും. നാനാത്വത്തിൽ ഏകത്വം. ഇത്രമാത്രം ജാതികളും ഉപജാതികളും മതങ്ങളും ആചാര രീതികളുമുള്ള ഒരു ജനത വേറെയില്ല. സുന്ദരമായ സൂനങ്ങൾ. വ്യത്യസ്ത നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന തോപ്പുകണക്കെ ഇന്ത്യ. അതിന്റെ വിരൂപ മുഖങ്ങളെ തൽക്കാലത്തേക്ക് നമുക്ക് മറക്കാം; തൽക്കാലത്തേക്കു മാത്രം.

Monday, June 18, 2012

വർഗീയതയുടെ ഇരുണ്ട മുഖം

കോസിനദീ മേഖലകൾ സന്ദർശിക്കും മുമ്പ് ഞങ്ങൾ മറ്റൊരു ഗ്രാമത്തിലേക്കാണ് പോയത്. ബസ്‌നിയ എന്ന ഗ്രാമം. വിദ്യാഭ്യാസം കാര്യമായില്ല. എന്നാലും ഒരു സ്‌കൂളും പള്ളിയും മദ്‌റസയും ഉള്ളതിന്റെ ചില മേന്മകൾ മൊത്തത്തിൽ കാണുന്നുണ്ട്. അവരാണ് ഞങ്ങൾക്ക് ചോളം പുഴുങ്ങി തന്നത്.

സ്ത്രീകളായ സഹയാത്രികർക്ക് അവരുടെ പ്രസവം, പ്രസവരക്ഷ എന്നിവകളെപ്പറ്റി അറിയാൻ മോഹം.

 ആ വീട്ടിലുള്ള പ്രൗഢയായ ഒരു സ്ത്രീയോട് ഞാനീ വിഷയം തിരക്കി. അവർ നന്നായി ഹിന്ദി പറയുന്നുണ്ട്. കഴിഞ്ഞ വർഷം ഹജ്ജ് ചെയ്തത്രെ! അവർ പറയാൻ തുടങ്ങി: എല്ലാവരും വീടുകളിലാണ് പ്രസവിക്കുന്നത്. പ്രസവിച്ച് ആറു ദിവസം മാത്രമേ വിശ്രമിക്കുകയുള്ളൂ. അപ്പോൾ ആരാണ് പ്രസവമെടുക്കുക എന്ന സംശയം എല്ലാവർക്കും ബാക്കി. അവർ പറഞ്ഞു: ''ഞാനാണ് ഇവിടെ പ്രസവം എടുക്കുന്നത്.'' എല്ലാ വീടുകളിലും അവർ പോകുമോ എന്ന് ചോദിക്കാൻ വിട്ടുപോയി. അവരുടെ മകനും മരുമകളും ഉള്ള വീട്ടിലാണവർ. കൂടെയുണ്ടായ സ്ത്രീകൾക്ക് ഈ വിഷയം അന്വേഷിക്കാൻ തോന്നിയതിനാൽ ഈ വിവരം കിട്ടി. ഇനിയും ഇവരിൽനിന്ന് എന്തെല്ലാം അറിവുകൾ കിട്ടുമായിരുന്നു. പ്രസവിച്ച പെണ്ണിന്റെ ഭക്ഷണം, കുളി ഒക്കെ ചോദിക്കാമായിരുന്നു. 

കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നുണ്ടെന്ന് പറഞ്ഞു. പുരുഷന്മാരൊക്കെ പള്ളിയും മദ്‌റസയും സന്ദർശിക്കാൻ പോയപ്പോൾ ഞങ്ങൾ ഒരു തൊഴുത്തിന്റെ പടാപ്പുറത്ത് മാവിൻതണലിലിരുന്നു. അവർ ഞങ്ങൾക്ക് പച്ചവെള്ളത്തിൽ ചോളപ്പൊടി കലക്കിയത് തന്ന് സൽക്കരിച്ചു. പലർക്കും ഇഷ്ടമായില്ല. മധുരമുള്ളതിനാൽ എനിക്കിഷ്ടമായി. ഒരു ഗ്ലാസ് കുടിച്ചു. യാത്രചെയ്ത് എല്ലാവരും ഒരുവിധം വശംകെട്ടിരുന്നു. കിട്ടുന്ന തണലുകളിലൊക്കെ ഇരിക്കാൻ കൊതിയായിരുന്നു. വണ്ടികയറാൻ നേരം ഒരു ഉസ്താദ്കുട്ടിയെ പരിചയപ്പെട്ടു. അദ്ദേഹം നേപ്പാളിൽ ഒരു പള്ളിയിലെ ഇമാമാണ്. ശാന്തപുരം കോളേജിലെ ഡോ. ഇനായത്തുല്ലാ സുബ്ഹാനിയുടെ ശിഷ്യനാണത്രെ! ബീഹാറിലെ ഒരു കോളേജിൽനിന്ന് പഠിച്ചതാണ്. നേപ്പാളിൽ തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുകയാണ്. വിശേഷങ്ങൾ കൂടുതലറിയാൻ കഴിഞ്ഞില്ല.
കോസിനദീ ദുരന്തബാധിതർക്ക് ഗവണ്മെന്റ് ഉണ്ടാക്കിക്കൊടുത്ത കുടിലുകളുടെ കുറച്ചു മുകളിലായി ഞങ്ങളുടെ വണ്ടി നിന്നു. പോകുംമുമ്പ് നദീർ പറഞ്ഞു: ടീച്ചറേ, അവസാന ഗ്രാമമാണ്. ശരിക്ക് കണ്ടോട്ടാ... ഒപ്പം അവിടത്തെ ജാതീയ-വർഗീയ അകൽച്ചയെയും പറ്റി മുന്നറിവ് തന്നു. അതിനാൽ, വളരെ ജാഗ്രതയിലാവണമെന്നും ഉപദേശിച്ചു.


നല്ല ഇറക്കം കഴിഞ്ഞുവേണം ദൂരെയുള്ള കുടിലുകളിലേക്കെത്താൻ. പല വീടുകളുടെ മുമ്പിലും ഹിന്ദു വർഗീയ സംഘടനകളുടെ കൊടികൾ. ഉള്ളിൽ നേരിര ഭയം തോന്നി. ഇത് ബീഹാറാണ്. ആൾക്കാരെ തല്ലിക്കൊന്നെന്നൊക്കെ ഇടക്കിടെ പത്രങ്ങളിൽ വായിക്കാറുള്ള നാട്. കുറച്ചു കൊല്ലം മുമ്പ് കോസിനദി പെട്ടെന്ന് കരകവിഞ്ഞൊഴുകി 250 കിലോമീറ്റർ വഴിമാറി സഞ്ചരിച്ച നാട്. ആ ദുരന്തത്തിൽ 10 ലക്ഷം പേർ ഭവനരഹിതരായി. അവരെ ഗവണ്മെന്റും മറ്റു സന്നദ്ധസംഘടനകളും പുനരധിവസിപ്പിക്കുകയാണ്. കൊച്ചുകൊച്ചു കുടിലുകൾ. ദൂരെ നിന്ന്, പാലത്തിന്റെ മുകളിൽനിന്ന് കുടിലുകളുടെ നീണ്ട നിര സുന്ദരമായ കാഴ്ചയായിരുന്നു.

ഞങ്ങൾ ഇറങ്ങിയത് ഹിന്ദുസഹോദരങ്ങൾ മാത്രം താമസിക്കുന്ന ഭാഗത്തായിരുന്നു. വിശാലമായ ഭൂപ്രദേശത്ത് കൊച്ചുകുടിലുകൾ. ആദ്യം ചെന്ന വീട്ടിൽനിന്നുതന്നെ ദുരനുഭവമാണുണ്ടായത്. അവിടത്തെ സ്ത്രീ-വീട്ടമ്മ-ക്ക് ഞങ്ങളുടെ വരവ് ഇഷ്ടമായിട്ടില്ല എന്ന് മുഖഭാവം വ്യക്തമാക്കി. ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ല. 

ഞങ്ങൾ പറഞ്ഞു: ഞങ്ങൾ കേരളത്തിൽനിന്നാണ്. പത്രത്തിലും ടിവിയിലുമൊക്കെ കോസിനദീ ദുരന്തം കണ്ടിട്ട്, നിങ്ങളുടെ വിവരങ്ങളറിയാനും നിങ്ങളെ കാണാനും വന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ആ സഹോദരി പറയുകയാണ്: ''മുസൽമാൻ സബ് ആതംഗവാദി'' - പടച്ചവനേ, ആദ്യമായാണിങ്ങനെ ഒരനുഭവം. ഞങ്ങൾ വീണ്ടും ആ സഹോദരിയോട് വളരെ അനുനയത്തിൽ സംസാരിച്ചു. അവിടത്തെ പുരുഷന് നമ്മോട് വലിയ നീരസമില്ല. അങ്ങനെ നിൽക്കുമ്പോൾ ഗുരുദേവ് എന്നൊരു സഹോദരൻ വന്ന. അദ്ദേഹത്തിന് ഹിന്ദി മനസ്സിലാകുന്നുണ്ട്. ഞങ്ങൾ അദ്ദേഹത്തോടും ഞങ്ങളെ പരിചയപ്പെടുത്തി. കേരളം എന്ന് കേട്ടപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. ആ സ്ത്രീ അപ്പോഴേക്ക് കുട്ടികളോടൊക്കെ അകത്ത് പോകാൻ ദ്വേഷ്യത്തോടെ പറയുകയാണ്. എന്താ ചെയ്യുക? ആ അവസ്ഥയിൽ അവരെ വേർപിരിയാൻ എന്റെ മനസ്സനുവദിച്ചില്ല. ഞാനവരുടെ അടുത്തേക്ക് വീണ്ടും ചെന്നിട്ട് പറഞ്ഞു: ''ബഹൻ! ഏക് ഖുദാ, ഏക് ആദ്മീ ഹം. ഹം ബായീ-ബഹൻ ഹേ!' എന്നിട്ട് അവരെ ഒന്ന് ചേർത്തുപിടിച്ചു. അവരുടെ ഭയം കുറേ മാറി. 

എന്നാലും, ഉത്തരേന്ത്യയുടെ വർഗീയവിഷത്തിന്റെ കട്ടി മനസ്സിനെ പൊള്ളിച്ചു. ഇതുപോലെയാകില്ലേ മുസ്‌ലിംകൾ തിരിച്ചും? ഇതാർക്ക് ഗുണം? ഇതാരാണുണ്ടാക്കിയത്? മറ്റു വീടുകളിലൊന്നും പോകാൻ തോന്നിയില്ല. വല്ല സംശയവും തോന്നി എന്തെങ്കിലും ഉപദ്രവം നേരിടേണ്ടിവന്നാലോ? ഭാഷയറിയാത്ത നാട്.

ഗുരുദേവിനോടും ആ സ്ത്രീയോടും യാത്രപറഞ്ഞ് തിരിച്ചു നടന്നപ്പോൾ ഒരു കാരണവരും പേരക്കുട്ടിയും തല മുണ്ഡനം ചെയ്ത്, കുടുമയിൽ മാത്രം അല്പം മുടി ബാക്കിനിർത്തുന്ന ജാതിക്കാരാണവർ. മണ്ഡൽ വർഗക്കാരാണെന്ന് ഞങ്ങളോടദ്ദേഹം പറഞ്ഞു. പറഞ്ഞാൽ അല്പമൊക്കെ മനസ്സിലാകുന്ന വ്യക്തി. ഇക്കയും ഞാനും അദ്ദേഹവുമായി പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അദ്ദേഹത്തോടും നമ്മളെല്ലാം ഒര ദൈവത്തിന്റെ അടിമകളാണെന്നും സന്തോഷവും സ്‌നേഹവും ഉണ്ടാവേണ്ടവരാണെന്നും ഉള്ള സന്ദേശം കൈമാറി. മൂപ്പരെയും പേരക്കുട്ടിയെയും കൂട്ടി ഇക്കയും മാനുക്കയും ഫോട്ടോ എടുത്തു. മൂപ്പർക്ക് ചായയ്ക്ക് പൈസയൊക്കെ കൊടുത്ത് യാത്രപറഞ്ഞു.

പിന്നീട് ഞങ്ങൾ ഒരു കൊച്ചു ചായക്കടയിൽ കയറി. അവിടെ ഒരു എട്ടുവയസ്സുകാരനാണ് ചായ ഉണ്ടാക്കുന്നത്. അവനെക്കൊണ്ട് മറ്റൊരുത്തൻ നിർദേശം കൊടുത്ത് ചായ ഉണ്ടാക്കിക്കുകയാണ്. ആ കുട്ടിയും മണ്ഡൽ ജാതി തന്നെയാണ്. വല്യ ഷർട്ടും ട്രൗസറും ഇട്ട രൂപം മനസ്സിലിപ്പോഴും ഉണ്ട്. സ്‌കൂളിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്ത് സ്‌കൂൾ? പീടികക്കാരൻ അല്പം പരിഷ്‌കാരമൊക്കെ ഉള്ള ആളാണ്. ഞങ്ങളോട് വല്യ ഒരു സന്തോഷമൊന്നും കാട്ടിയില്ല. ആ മനസ്സുകളൊക്കെ മതിൽ കെട്ടി വേർതിരിക്കപ്പെട്ടുകാണും. വിദ്യാഭ്യാസം കൊണ്ട് വലിയൊരളവോളം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാവുകയില്ലേ? കേരളത്തിൽ വർഗീയത വേരുപിടിക്കാത്തത് നാം വിദ്യാസമ്പന്നരായ ജനതയായതുകൊണ്ടല്ലേ?


പിന്നീട് ഞങ്ങൾ കോസിനദിയിലൂടെ വള്ളത്തിൽ ഒരു യാത്ര നടത്തി. സൂര്യാസ്തമയ ശോഭയിൽ കോസിനദി കൂടുതൽ സുന്ദരിയായി. വഞ്ചിക്കാരന്റെ വാക്കുകളിൽ: നദി നല്ലവളായ പോലെ ഇടയ്ക്ക് ആർദ്രയാവുകയും ചെയ്യാറുണ്ട്. എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് 9 മണി കഴിഞ്ഞു, ഞങ്ങൾ ലോഡ്ജിലെത്തിയപ്പോൾ. പിറ്റേന്ന് അഞ്ചുമണിക്ക് സിക്കിമിലേക്ക്.

Friday, June 15, 2012

ചാക്കുസീറ്റുള്ള വിദ്യാലയവും കോസിനദിയുടെ മനോഹാരിതയും

ഗ്രാമങ്ങളിൽ മുഴുവൻ ചാണകത്തിന് വലിയ പ്രാധാന്യമുള്ളതായി മനസ്സിലായി. ചാണകം കൊണ്ട് വട്ടത്തിൽ വരിപോലെ കുടിലുകളുടെ മൺചുമരുകളിൽ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ധാരാളം വീടുകളുടെ ചുമരുകളിൽ ഇങ്ങനെ കണ്ടു. രണ്ട് ഗുണം ഉണ്ടാകും - മഴ വന്നാൽ നനയില്ല. ഉണങ്ങുന്നത് എടുത്ത് കത്തിക്കുകയും ചെയ്യാമല്ലോ. പിന്നെ ചൂട് കുറയുമായിരിക്കും. ആദ്യമായി മറ്റൊരു സംഗതിയും കണ്ടു. ചുള്ളിവിറകുകളിൽ ചാണകം തേച്ചുപിടിപ്പിച്ച് ഉണക്കിവെച്ചിരിക്കുന്നു. അത് ഉണങ്ങിക്കഴിഞ്ഞാൽ വളരെ നല്ല നിലയ്ക്ക് കത്തും. യാദവന്മാരാണല്ലോ ബീഹാറിലധികവും. യദുവംശത്തിലെ കൃഷ്ണന്റെ ഇഷ്ടമൃഗമായ ഗോക്കളുമായി ആ നാടിനും നാട്ടാർക്കും ജാതിമത ഭേദമെന്യേ പാരമ്പര്യ ബന്ധം കാണും.

മിക്ക വീടുകളിലും സുന്ദരികളായ വെള്ളപ്പശുക്കുട്ടികളും പശുക്കളും ഉണ്ട്. ദൂരെ മാറിയൊന്നുമല്ല തൊഴുത്ത്. വരണ്ട കാലാവസ്ഥയായതിനാൽ തൊഴുത്തുകളൊന്നും നമ്മുടെ നാട്ടിലെപ്പോലെ 'ചളിപിളി' അല്ല. മാത്രമല്ല, പകലന്തിയോളം മേഞ്ഞുനടക്കുകയല്ലേ. വലിയ എരുമകളും രസകരമായ കാഴ്ച തന്നെ. പേടിപ്പെടുത്തുന്ന അവയുടെ മേൽ അഞ്ചും ആറും വയസ്സുകാർ കയറി സവാരി ചെയ്യുന്നു. സവാരിയല്ല, അവയെ മേച്ചുനടക്കുകയാണ്. നമ്മുടെ കുട്ടികളൊക്കെ വലിയ എരുമകളെ കണ്ടാൽ, അതിന്റെ അമറൽ കേട്ടാൽ പേടിക്കും. പ്രകൃതി അവരെ അവരുടെ സാഹചര്യങ്ങളുമായി എത്ര മാത്രം പരുവപ്പെടുത്തുന്നു എന്നതാണ് യാഥാർഥ്യം. ബീഹാറിൽ ഒരു വീട്ടിൽ ഞങ്ങൾക്കായി അവരുടെ വയലിൽ ഉണ്ടാക്കിയ ചോളം പുഴുങ്ങിത്തന്നത് ഇത്തരം ചാണക 'കബാബു'കൾ ഉപയോഗിച്ചാണ്. ശരിക്ക് കബാബ് ചുടാൻ കമ്പിയിൽ ഇറച്ചി കോർത്ത പോലെയുണ്ട് ചാണകം തേച്ചുപിടിപ്പിച്ച കമ്പുകൾ. 'ഹംബർഗർ' പോലെ ചുമരുകളിൽ പിടിപ്പിച്ച വരടികളും.

ഓരോ സംസ്‌കാരത്തെയും രീതികളെയും നമ്മൾ തൊട്ടറിയുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. ഈ ഭൂമിയെയും അതിനെ സംവിധാനിച്ച ആ മഹത്ശക്തിയെയും നമ്മൾ അടുത്തറിയുകയാണ്. നമ്മുടെ നാട്ടിൽ ഗോബർഗ്യാസ് ഉണ്ടാക്കി പാചക ഇന്ധനമാക്കുംപോലെ അവർ ചാണകം നേരിട്ട് ഉപയോഗിക്കുന്നു. ഇത് കേരളം വിട്ടാൽ എല്ലായിടത്തും നമുക്ക് കാണാം. മുമ്പ് നമ്മുടെ നാട്ടിലും ഉപയോഗിച്ചിരുന്നതായി പഴമക്കാർ പറയുന്നു. നമുക്ക് അറാറിയയിലെ കഴിഞ്ഞ ഗ്രാമത്തിന്റെ തൊട്ടടുത്തുള്ള (ആറ് കിലോമീറ്റർ) ഗ്രാമത്തിലേക്ക് നീങ്ങാം.

മനസ്സിനെ ഉലച്ചുകളഞ്ഞു ആ ഗ്രാമം. അവരുടെ ദൈന്യതയാർന്ന മുഖങ്ങൾ കണ്ടാൽ നമുക്കവരോടൊന്നും ചോദിക്കാൻ പോലും തോന്നുകയില്ല. കൊച്ചു കുടിലുകൾ. ഒന്നുപോലും നല്ലതില്ല. ആ ഗ്രാമത്തിൽ 300 വീടുകളും 1500 പേരും ഉണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു പള്ളിയാണ് തുടക്കം. ഒരു ചെറിയ, വളരെ ചെറിയ ജങ്ഷൻ. കുടിലുകളുടെ അടുത്തേക്ക് ചെന്നപ്പോൾ ഒരു വൃദ്ധ മണ്ണിൽ കിടക്കുന്നു. 120 വയസ്സായെന്ന് ആൾക്കാർ പറയുന്നു. ആ അമ്മൂമ്മയെ ഞങ്ങൾ ചെന്ന് വിളിച്ചപ്പോൾ നോക്കുന്നുണ്ട്. എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എത്ര വയസ്സായീന്ന് നമുക്ക് വലിയ ഉറപ്പൊന്നുമില്ല. അമ്മൂമ്മയുടെ ഫോട്ടോ എടുക്കണമെന്നു പറഞ്ഞപ്പോൾ എല്ലാവരും കൂടി താങ്ങി എണീപ്പിച്ചിരുത്തി ഫോട്ടോ എടുത്തു. ഗ്രാമവാസികൾ നമ്മുടെ നോട്ടത്തിൽ പരസ്പരം നല്ല സഹകരണമുള്ളവരായി തോന്നി. ഒരുകൂട്ടരോട് ഞാൻ ചോദിച്ചു: നിങ്ങൾ അയൽവാസികൾ പട്ടിണി ആകാറുണ്ടോ എന്നന്വേഷിക്കുമോ? അവർ പറഞ്ഞത്, അങ്ങനെ ഒരാൾ ഒറ്റയ്ക്ക് പട്ടിണി കിടക്കാറില്ല എന്നാണ്.

 ഈ ഗ്രാമത്തെ വിഷൻ 2016 ദത്തെടുക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമമാണ്. ഇവരിൽ അധിക സ്ത്രീകളും (മധ്യവയസ്സ് കഴിഞ്ഞവർ). ബ്ലൗസിടുന്നില്ല. സാരി പുതച്ച് തലയിലൂടെ ഇടുന്നുണ്ട്. പൊട്ടുകുത്തിയ മുസ്‌ലിംകളും ഉണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ കുട്ടികൾക്കുപോലും പൊട്ടുകുത്തിക്കാറില്ല മുസ്‌ലിംകൾ. നമ്മൾ പൊട്ടുതൊട്ടാൽ ഭയങ്കര പ്രശ്‌നമായിരിക്കും. മുസ്‌ലിംകൾ പൊട്ടുകുത്തണമെന്നല്ല ഞാൻ പറഞ്ഞത്. ഓരോ നാട്ടിലും ഉള്ള പാരമ്പര്യാചാരങ്ങളെ ഓരോരുത്തർ സ്വീകരിക്കുന്നഉ എന്നതാണ്. ജമാഅത്ത് അംഗത്തിന്റെ വീട്ടിലെ നാലു വയസ്സുകാരി പെൺകുട്ടിയും പൊട്ടുകുത്തി കണ്ടു. ഈ ഗ്രാമത്തിൽ ഒരു സ്ത്രീ ബീഡി വലിക്കുന്നത് കണ്ടു. ഫോട്ടോ എടുക്കാൻ ആരോ ശ്രമിച്ചപ്പോഴേക്ക് അവർ ബീഡി മാറ്റി. പണ്ട് നമ്മുടെ നാട്ടിലെ പെണ്ണുങ്ങളും അപൂർവമായി ബീഡി വലിച്ചിരുന്നത് കണ്ടിട്ടുണ്ട്.

കഴിഞ്ഞ തവണ ഉംറയ്ക്ക് പോയി വരുമ്പോൾ മദീനയിൽനിന്ന് ജിദ്ദ എയർപോർട്ടിലേക്ക് പോകുംവഴി ചായ കുടിക്കാൻ ഒരു റസ്റ്റോറന്റിൽ ഇറങ്ങിയപ്പോൾ ഒരു ലബനാനി മുസ്‌ലിം പെണ്ണ് നല്ല സിഗരറ്റ് വലി. അവരോട് അടുക്കാൻ ശ്രമിച്ചെങ്കിലും അവർ കാര്യമായി സംസാരിക്കാൻ കൂട്ടാക്കിയില്ല. ഈയിടെ ഒരു സുഹൃത്ത് രണ്ട് ഈജിപ്ഷ്യൻസുമായി ഹുക്ക വലിക്കണ കഥ പറയുകയുണ്ടായി. മിസ്‌രിപ്പെണ്ണിന് ആണിനേക്കാൾ വലിയ വലിയാണെന്ന്. ബീഹാറിലെ വിദൂര ഗ്രാമത്തിലും മിസ്‌റിന്റെ സുന്ദരമായ തെരുവുകളിലും വലിക്കുന്നവർ ഉണ്ട്, സ്ത്രീകളിൽ. ഇനി കേരളത്തിലെ പെണ്ണുങ്ങൾക്കെന്നാണാവോ ഇതുകൂടി ഫാഷനായി എത്തുക?

ഗ്രാമവിവരണം പുകവലിയിലെത്തി. ഈ ഗ്രാമത്തിലെ മൊത്തം ആൾക്കാർ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണെന്ന് ബോധ്യമായി. വിദ്യാഭ്യാസമില്ല, വൈദ്യുതിയില്ല. ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയം. അത്രയ്ക്ക് മോശം അവസ്ഥകൾ. ആകെപ്പാടെ അസ്വസ്ഥമായി മനസ്സ്. അരാറിയയിലെ രണ്ട് ഗ്രാമങ്ങളും വിഷൻ 2016 ന്റെ പ്രോജക്ടിൽ ഉണ്ടത്രെ. അവർക്ക് സന്തോഷകരമായ ഒരു ജീവിതം, വൃത്തിയുള്ള ചുറ്റുപാടും വൃത്തിബോധവും നൽകാൻ വിഷൻ 2016ന് സാധ്യമാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.

മടക്കയാത്രയിൽ ഇരുട്ടിൽ ഇരുന്ന് ഞാനെന്റെ സാധുക്കളായ ആ ദരിദ്രമക്കളെ ഓർത്ത് കുറേ കരഞ്ഞു. മനസ്സ് അല്പമെങ്കിലും ഒന്നാശ്വാസമായെങ്കിലോ. അല്ലാഹുവിനെ ഒരുപാട് സ്തുതിച്ചു; നമ്മുടെ നാടിനെയും നമ്മുടെ സൗകര്യങ്ങളെയും ഓർത്ത്. ഞാനെന്റെ മനസ്സുമായി സംഘട്ടനത്തിലായി. എന്നെ ഇനി എന്റെ സ്‌കൂളിനേക്കാൾ ആവശ്യം ഈ സാധുക്കൾക്കാണ്. പക്ഷേ, വീട്, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ എന്താണെന്നവർക്കറിയില്ലെന്നാണ് തോന്നുന്നത്. ദേശീയഗാനത്തിന്റെ വരികൾ ആദ്യത്തേത് ചൊല്ലിയിട്ടും എല്ലാ കുട്ടികളും അന്തംവിട്ട് നിൽക്കുന്നു. ഫാത്വിഹ ഓതിച്ചപ്പോഴും കിട്ടുന്നില്ല. അപ്പോൾ നല്ല ഷർട്ടൊക്കെ ഇട്ട രണ്ട് കുട്ടികൾ ഫാത്വിഹ ഓതി. എനിക്കത്ഭുതം തോന്നി. അപ്പോൾ പറയുന്നു, ഇവർ ഈ ഗ്രാമത്തിലെ കുട്ടികളല്ല, ഏതോ വീട്ടിൽ വിരുന്ന് വന്നവരാണെന്ന്.


ഗ്രാമസന്ദർശനത്തിനിടയിൽ പരിസ്ഥിതിപ്രവർത്തകനായ റാഫി മാഷ് എല്ലാ കുട്ടികളെയും ഒരുമിച്ചുകൂട്ടി ഒരു ഹിന്ദിപാട്ട് (Rhyme) ചൊല്ലി. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികളും ഏറ്റുപാടാൻ തുടങ്ങി. ഇന്ത്യയുടെ ശക്തിയായ നാളത്തെ യുവതലമുറയാണ് വിദ്യാഭ്യാസമില്ലാതെ പാഴായിപ്പോകുന്നത്. ഇതെന്തൊരിന്ത്യ എന്നെനിക്ക് തോന്നിപ്പോയി. ലോകത്ത് ഇത്രമാത്രം ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്ന ഒറ്റ രാഷ്ട്രം നമ്മുടെ ഇന്ത്യയായിരിക്കും. സുന്ദരിയായ ഇന്ത്യയുടെ ചില വിരൂപ മുഖങ്ങൾ കാണുമ്പോൾ സങ്കടവും വേദനയും ഉണ്ട്. എല്ലാ നാട്ടിലും കാണുമായിരിക്കും ഇത്തരം അവസ്ഥകൾ. ഈജിപ്തിൽ 17 മില്യൻ നിരക്ഷരരാണെന്ന് ഈയിടെ വായിക്കുകയുണ്ടായി. അല്പമെങ്കിലും പൗരബോധമുള്ളവർ ആലസ്യം വിട്ടൊഴിഞ്ഞ് കഴിയുംവിധം സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാവട്ടെ. ധൂർത്തും ദുർവ്യയവും ഒഴിവാക്കി ഓരോ പൈസയും സഹജീവികളുടെ പശിയടക്കാൻ വ്യയം ചെയ്യാൻ സാധ്യമാറാകട്ടെ.

ഞങ്ങൾ ദീർഘമായ യാത്രചെയ്ത് രാത്രി എട്ടുമണിയോടെ ലോഡ്ജിൽ തിരിച്ചെത്തി. നാളെയും ഗ്രാമസന്ദർശനവും കോസിനദി ദുരന്തബാധിതപ്രദേശ സന്ദർശനവുമാണ്. 100 കിലോമീറ്ററിലധികം ദൂരമുണ്ട്. വേഗം റെഡിയാകണം എന്ന് അറിയിപ്പുണ്ടായി. അതിരാവിലെ റെഡിയായി. അതിനുമുമ്പ് ഞാനൊന്ന് ആ ലോഡ്ജിന്റെ താഴെയുള്ള സ്ഥലങ്ങൾ കാൽനടയായി സന്ദർശിക്കാമെന്ന് കരുതി ഇറങ്ങി. പക്ഷേ, തീർത്തും മലിനമായ സ്ഥലം. കച്ചറ കൂമ്പാരമായി കിടക്കുന്നു. പന്നികൾ അതിൽ ഭക്ഷണം തേടി കുത്തിമറിക്കുന്നു. അവിടെ വലിയൊരു പള്ളി ഉണ്ടെന്നറിഞ്ഞു. പുരുഷന്മാരെല്ലാം സുബ്ഹിക്ക് പള്ളിയിൽ പോയിരുന്നു. വൃത്തിരഹിതമായ ചുറ്റുപാടാണെങ്കിലും കാലത്തെ ചായ ഒരു പതിവായതിനാൽ അവിടത്തെ പെട്ടിക്കടയിൽ നിന്നൊരു ചായ കുടിച്ചു. വണ്ടികൾ വന്നു. തലേദിവസത്തെപ്പോലെ ഇന്നും ഭക്ഷണം പാക്ക്‌ചെയ്ത് ഓരോ വണ്ടികളിലും കയറ്റി. കുറേ ദൂരം യാത്രചെയ്ത്, പലതരം പ്രകൃതിദൃശ്യങ്ങൾ പിന്നിട്ട് വണ്ടി നല്ല വേഗതയിൽ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു സ്ഥലത്തെത്തിയപ്പോൾ എല്ലാ വണ്ടികളും എത്താൻ വേണ്ടി ഞങ്ങളുടെ വണ്ടി നിർത്തി. അപ്പോഴേക്കും കുടിലുകളിൽനിന്ന് നാലും അഞ്ചും അതിൽ താഴെയും വയസ്സുള്ള കുട്ടികൾ എത്തിത്തുടങ്ങി. അവർക്ക് നമ്മൾ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. ഒരു കുളം നിറയെ വലിയ മഞ്ഞത്തവളകൾ. തലേദിവസം മഴപെയ്തതിനാൽ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ജീവിതത്തിലാദ്യം കാണുന്ന ദൃശ്യമാണ് - മഞ്ഞനിറമുള്ള പോക്കാൻ തവളകൾ. അവയുടെ വലിയ ശബ്ദവും ചാട്ടവുമൊക്കെ എല്ലാവരും വീഡിയോയിലേക്കും പകർത്തി.

കുറേ യാത്ര ചെയ്ത് ജമാഅത്ത് ഏറ്റെടുത്ത് നടത്തുന്ന ഒരു സ്‌കൂളിലെത്തി. വല്ലാത്ത ഹൃദയസ്പൃക്കായിരുന്നു ആ സ്‌കൂൾ. ക്ലാസ്‌റൂമുകളിൽ -ചെറിയ ക്ലാസ്സുകളിൽ- പ്ലാസ്റ്റിക് ചാക്കുകളിലാണ് കുട്ടികൾ ഇരിക്കുന്നത്. പഴയ ഓത്തുപള്ളിയെ ഓർമിപ്പിക്കുംവിധത്തിൽ ഇംഗ്ലീഷ് വായിക്കുന്ന കുട്ടികൾ. ഒരാൾ ഓരോ അക്ഷരങ്ങൾ ചൊല്ലുകയും മറ്റുള്ളവർ ഏറ്റുപാടുകയും, അവസാനം കൂട്ടി വായിക്കുകയും ചെയ്യുന്നവർ. ശ്രദ്ധിച്ചപ്പോഴാണ് അത് ഇംഗ്ലീഷ് വാക്കുകളാണെന്ന് മനസ്സിലായത്. ഒരധ്യാപികയായതിനാലാവും ക്ലാസ്സുകളിലൊക്കെ കയറിച്ചെന്നപ്പോൾ എന്തോ വല്ലാത്തൊരു അഭിമാനം... സന്തോഷം. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണുകളിൽ നനവ്. ആദ്യം ഞാൻ യു.കെ.ജി. ക്ലാസ്സുപോലുള്ള ഒന്നിൽ കയറി. ഞാൻ ടീച്ചറാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ഒരു മോൻ ഒരു കുറ്റിച്ചോക്ക് കൊണ്ടുതന്നു. രണ്ടുപേർ മരത്തിന്റെ അരബോർഡ് എനിക്കെഴുതാനായി കൊണ്ടുവന്നു. സഹയാത്രികരിൽ ഒരാൾ വന്ന് കുട്ടികൾക്ക് നല്ലൊരു പടം വരച്ചുകൊടുത്തു. ക്ലാസ്സുകളൊക്കെ ചെറ്റപ്പുരകളാണ്. ഒരു ഭാഗം മാത്രം ബിൽഡിങ്. അവിടെ ഒരു ക്ലാസ്സിൽ കയറി. നാല് പെൺകുട്ടികൾ. 10-ാം ക്ലാസ്സുകാരാണവർ. 

അവരുടെ ബുക്കുകളൊക്കെ ഹിന്ദിയിലാണ്. ഞാൻ ഇംഗ്ലീഷ് ടെക്സ്റ്റ്ബുക്കെടുത്ത് വായിക്കാനാവശ്യപ്പെട്ടു. എല്ലാ കുട്ടികളും വളരെ നന്നായിട്ടല്ലെങ്കിലും ഒരുവിധമൊക്കെ വായിക്കുന്നുണ്ട്. എല്ലാവരും വായിക്കുന്നതിനുമുമ്പ് 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ) എന്ന് ചൊല്ലുന്നുണ്ട്. അധ്യാപകരുമൊക്കെയായി സംസാരിച്ചു. രണ്ട് അധ്യാപികമാരും ഉണ്ട്. നാശ്ത്ത സ്‌കൂളാണത്. ഉച്ചവരെയേ ഉള്ളൂ. പക്ഷേ, നാശ്ത്ത കൊടുക്കും, കുട്ടികൾ സ്‌കൂളിൽ വരാൻ വേണ്ടി. എല്ലാ ക്ലാസ്സുകളും ഓരോ ഡിവിഷൻ. 15-20 കുട്ടികളുള്ളതായി കണ്ടു. വലിയ ക്ലാസ്സുകളിൽ 5-10 എന്ന രീതിയിലും.


അവിടെ വലിയ സന്തോഷകരമായൊരു കാര്യം ശ്രദ്ധയിൽ പെട്ടു. ഒരു പള്ളി. അത് പണിത ആളുടെ പേര് ഞാൻ വായിച്ചു. എന്റെ മമ്മുണ്ണി മൗലവിയുടെ സുഹൃത്തായ മുവൈജഈ എന്ന അറബിയുടെ മകൾ മുഅ്ദ പണിയിച്ചതാണ്. പടച്ചവനേ, മമ്മുണ്ണി മൗലവി എന്ന മഹാന്റെ കൈകൾ ബീഹാറിന്റെ ഈ ഒറ്റപ്പെട്ട ഗ്രാമത്തിലും. ഞാനത് ഫോട്ടോ എടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. ചില മനുഷ്യരുടെ സേവനത്തിന്റെ ആഴവും പരപ്പും ഓർത്തപ്പോൾ. മമ്മുണ്ണിമൗലവി എന്റെ പ്രിയപ്പെട്ട ഉസ്താദാണല്ലോ എന്നോർത്തപ്പോൾ വല്ലാത്ത സന്തോഷം. ഇതൊക്കെ ചിന്തിച്ചുനിൽക്കുന്നതിനിടയിൽ സംഘാംഗങ്ങൾ പോയിരുന്നു. എല്ലാ മക്കളോടും അധ്യാപകരോടും സലാം പറഞ്ഞ് തിരക്കിട്ട് പോന്നു. അപ്പോഴുണ്ട് വഴിയിൽ വീണ്ടും കുളത്തിൽ മഞ്ഞ പോക്കാൻതവള. അടുത്ത് ചെന്ന് ക്യാമറയിൽ പകർത്തി.

പിന്നീട് ഞങ്ങൾ പോയത് അതിനടുത്തായി ജമാഅത്ത് പണിതുകൊടുത്ത ചില വീടുകൾ കാണാനാണ്. ഒറ്റമുറി വീടുകളാണ്. എനിക്കെന്തോ അവിടെയൊക്കെ സംസാരിക്കാനും നടക്കാനും അധികം താൽപര്യം തോന്നിയില്ല. കാരണം, സ്‌കൂൾ എന്റെ മനസ്സിൽനിന്ന് പോയിരുന്നില്ല; ആ മക്കളും ചാക്ക് സീറ്റുകളും. മണ്ണ് നനവുള്ളതായിരുന്നു. പക്ഷേ, അവിടെ അധികം ഇറങ്ങാതെ നിന്നതുകൊണ്ട് എനിക്കൊരു ഹിന്ദുസ്ത്രീയുടെ ആതിഥേയത്വം നഷ്ടമായി. ഹസീനയും ഹംസയും മറ്റും പോയി. അവർ വളരെ ഹൃദ്യമായി അവരെ സ്വീകരിച്ചു. അധിക വീടുകളും കുടിലുകളാണ്. കക്കൂസുകളില്ല. വണ്ടി ചെന്നുനിന്നത് ആ കുടിലുകളുടെ വെളിമ്പ്രദേശത്തായിരുന്നു. അതിനാൽത്തന്നെ ഒരു മടുപ്പ് തോന്നി. വേഗം പോന്നാൽ മതി എന്നായി.

പിന്നീട് ഞങ്ങൾ പോയത് കോസിനദിക്കരയിലേക്കാണ്. ആ കര നേപ്പാളിലും ഇന്ത്യയിലും ആണെന്നപോലെയാണ്. അധികവും നേപ്പാളികളാണ്. കോസിനദിയുടെ നല്ല സുന്ദരമായ ദൃശ്യമായിരുന്നു അവിടെ. ഒരു റിസർവോയറുണ്ടവിടെ. സംഘാംഗങ്ങൾ അധികവും അതിന്റെ പാലത്തിലൂടെ നടന്ന് ഒരു പൊക്കത്ത് കയറി. ജമീലാക്ക് (കരുവാരക്കുണ്ട്) ഞാനും കയറണമെന്ന് നിർബന്ധം. അല്പം പ്രയാസപ്പെട്ടാണെങ്കിലും ആ പൊക്കത്തിലേക്ക് വലിഞ്ഞുകയറി. അതീവസുന്ദരമായ ദൃശ്യം. കടൽപോലെ പരന്നൊഴുകുന്ന കോസിനദി. ഒരു സ്ഥലവും കാണാതെയും കയറാതെയും വിടാത്ത സംഘം. അന്വേഷണത്തിന്റെയും അറിവിന്റെയും അലച്ചിലിന്റെയും ദിനരാത്രങ്ങൾ. ശരിയാണ്, ഒരു ദൃശ്യവും കാണാതെ വിട്ടുകൂടാ. ഒരനുഭവവും അനുഭവിക്കാതെ നീങ്ങരുത്. അല്പം മടിപിടിച്ചപ്പോൾ നഷ്ടമായത് ആ ഹിന്ദുസഹോദരിയുടെ ആതിഥ്യമാണ്. പക്ഷേ, എപ്പോഴും ശരീരം എല്ലാത്തിനും ഫിറ്റാകുകയില്ലല്ലോ. എന്നാലും ഇത്രയൊക്കെ കാണാനും മറക്കാതെ കടലാസിലേക്ക് പകർത്താനും കഴിവ് തന്ന നാഥനെ സ്തുതിക്കുന്നു. വാസ്തവത്തിൽ ഞാനെന്റെ സുഹൃത്തുക്കളുമായി ഇത് പങ്കിടുമ്പോൾ എന്നെ ശുദ്ധീകരിക്കുകയാണ്. ദാരിദ്ര്യമെന്തെന്നറിയാതെ ജീവിക്കുന്ന നാം സഹജീവികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് വേദനിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യണം. കോസിനദിയിൽനിന്ന് യാത്രചെയ്ത് അല്പം മാറി ഒരു ഭാഗത്തായി ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനിരുന്നു. അടുത്തടുത്തായി കയറില്ലാതെ എരുമകളും പശുക്കളും ഒക്കെ മേയുന്നുണ്ട്. ചിലത് നമ്മുടെ നേരെ ഇപ്പോൾ വരുമെന്നോർത്ത് ചിരി വന്നു. വന്നാലത്തെ അവസ്ഥ പറഞ്ഞ് കൂട്ടുകാരുമായി കുറേ ചിരിച്ചു.

അവിടെ നിന്ന് നല്ല വെയിലത്താണ് യാത്ര. യാതൊരു തണലുമില്ലാത്ത കോസിപാലം പദ്ധതിപ്രദേശത്തേക്കാണ് പിന്നീട് ഞങ്ങൾ പോകുന്നത്. കുറച്ചുകൂടി സൂര്യന്റെ ചൂട് കുറയട്ടെ എന്ന് കരുതി ഒരു കൊച്ചു ചായക്കടയും തണലും കണ്ട സ്ഥലത്ത് എല്ലാവരും ഇറങ്ങി. വുളു എടുത്ത് ജമാഅത്തായി നമസ്‌കരിച്ചു. വിശാലമായ വയലിന്റെ ഒരു ഭാഗത്ത് കുറച്ച് മുളക്കൂടുകൾ ഉണ്ടായിരുന്നു. കുറച്ചുനേരം വിശ്രമിച്ചു. ആ ചായക്കടക്കാരൻ വൈദ്യുതി ഇല്ലാത്തതിനാൽ സോളാർ പാനലിലൂടെ വൈദ്യുതി എടുക്കുന്നു. ഞങ്ങൾ ചെറിയ വിശ്രമത്തിനുശേഷം അവസാന ഗ്രാമസന്ദർശനത്തിനായി വണ്ടിയിൽ കയറി. ദുർഘടമായിരുന്നു ആ സന്ദർശനം. ഒപ്പം ചില അറിവുകളും.