Tuesday, June 26, 2012

വടക്കേയിന്ത്യൻ ട്രെയിനനുഭവങ്ങൾ

ഞങ്ങൾ സിക്കിമിന്റെ തലസ്ഥാനമായ ഗാംടോക്കിലേക്ക് തിരിച്ചിറങ്ങി. പിറ്റേന്ന് രാവിലെ 9.40ന്റെ ട്രെയിനിന് പോകാൻ പാകത്തിൽ നൂറിലധികം കിലോമീറ്റർ ദൂരമുള്ള ന്യൂജയ്പാൽഗുരി റെയിൽവേസ്റ്റേഷനിലെത്തണം. അതിനനുസരിച്ച് നേരത്തെ പുറപ്പെടണം. അതിനുമുമ്പ് ഗാംടോക്കിനെപ്പറ്റി അല്പം വിവരിക്കാം.

ഞങ്ങളെ ഡ്രൈവർ മറ്റൊരു ടാക്‌സിസ്റ്റാന്റിലാണ് ഇറക്കിയത്. അവിടെ നിന്ന് ഹോട്ടലിലേക്ക് കുറച്ചു ദൂരമുണ്ട്. അഞ്ചുപേർക്കായി ആദ്യം 80 രൂപയ്ക്ക് ഒരു ടാക്‌സി വിളിച്ചു. കയറാൻ ചെന്നപ്പോൾ പറയുന്നു, 100 ആണെന്ന്. ടൂറിസ്റ്റുകളാണെന്ന് കാണുമ്പോഴത്തെ പിഴിയൽ. അങ്ങനെ തട്ടിപ്പുണ്ടെങ്കിൽ ഞങ്ങൾ നടന്നുകൊള്ളാമെന്നായി സംഘാംഗങ്ങൾ. ഞാൻ മനമില്ലാ മനസ്സോടെ നടക്കാൻ സമ്മതിച്ചു. പക്ഷേ, അദ്ഭുതകരമെന്നു പറയട്ടെ, നടക്കാൻ തുടങ്ങിയതും തലവേദനയും ക്ഷീണവും ഒക്കെ മാറി. ക്യാമറ എടുത്ത് സുന്ദരിയായ ഗാംടോക്ക് പട്ടണം പകർത്താൻ തുടങ്ങി. നടന്നിരുന്നില്ലെങ്കിൽ അതൊരു നഷ്ടമാകുമായിരുന്നു. സംഘാംഗങ്ങളൊക്കെ മുന്നിട്ടു പോയി. ഞാൻ വഴിയിൽ കണ്ട ചിലരുമായി സൗഹൃദം പങ്കിട്ടും ദൂരെയുള്ള വീടുകളും മറ്റും ക്യാമറയിലേക്ക് പകർത്തിയും നടന്നു. അരകിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ.

നല്ല വൃത്തിയും വെടിപ്പുമുള്ള നഗരം. കാൽനടക്കാർക്ക് നടക്കാനായി എല്ലാ റോഡിലും പ്രത്യേകം പ്ലാറ്റ്‌ഫോമുകൾ. അതിനാൽ, സൈഡ് പേടിക്കാതെ നടക്കാം. ഹോട്ടലിലെത്തി അല്പം വിശ്രമിച്ച് വീണ്ടും പട്ടണം കാണാനിറങ്ങി. വളരെ ചെറിയ മൂന്നുനാലു സാധനങ്ങൾ മാത്രം വാങ്ങി. ഷോപ്പിങ്ങിനു വേണ്ടിയുള്ള ഷോപ്പിങ് അവസാനിപ്പിച്ചിരിക്കയാണ് ഞാൻ.

സിക്കിമിലെ രണ്ടാമത്തെ രാത്രി എന്നെ സംബന്ധിച്ച് അത്യന്തം മനോവിഷമമുണ്ടാക്കിയതായിരുന്നു. കാരണം, ട്രെയിൻ ടിക്കറ്റ് എന്ന കടമ്പ. ഞങ്ങൾ മകന്റെ നിർബന്ധപ്രകാരം കോഴിക്കോട്ടുനിന്ന് ഹൗറയിലേക്കും ന്യൂജൽപയ്ഗുരിയിൽനിന്ന് തൃശ്ശൂർക്കും എ.സി. ആണ് എടുത്തിരുന്നത്. തിരിച്ചുള്ള ടിക്കറ്റ് ടുടയർ എസി ആയിരുന്നു. ഗുരുവായൂർനിന്ന് എടുത്തതു മുതൽ 5, 6 വെയിറ്റിങ് ലിസ്റ്റായിരുന്നു. ആഴ്ചയിൽ ഒന്ന് മാത്രമുള്ള ഗോഹട്ടി-തിരുവനന്തപുരം എക്‌സ്പ്രസ്സിലായിരുന്നു ഞങ്ങളുടെ ടിക്കറ്റ്. സംഘാംഗങ്ങളുടെ ടിക്കറ്റ് ന്യൂജയ്പാൽഗുരിയിൽനിന്ന് ഹൗറയിലേക്കുള്ള രാവിലത്തെ 9.40 ന്റെ ട്രെയിനിനും. ഞങ്ങളുടെ ടിക്കറ്റ് ഓകെ ആകുന്നുമില്ല. മോൻ റെയിൽവേയിൽ ഡോക്ടറായതിനാൽ EQ (എമർജൻസി ക്വാട്ട)യിൽ ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, സംഘം പോയി. ഞങ്ങൾ ആ നാട്ടിൽ സീറ്റ് കിട്ടാതെ ട്രെയിൻ നഷ്ടമായാൽ... ആകെപ്പാടെ അസ്വസ്ഥത.

വിഷമം ഉള്ളിലൊതുക്കി രാത്രി കഴിച്ചുകൂട്ടി. നേരം വെളുത്തു. സംഘാംഗങ്ങളോടൊപ്പം നാലു മണിക്കൂർ ദൂരമുള്ള ന്യൂജയ്പാൽഗുരിയിലെത്തി. ഞങ്ങൾ ഗോഹട്ടി എക്‌സ്പ്രസ്സിൽ പോകുമെന്ന നിലയ്ക്ക് അവരുമായി യാത്രപറഞ്ഞു. എന്നാൽ, ഞങ്ങളുടെ ടിക്കറ്റ് ഇപ്പോഴും പ്രശ്‌നത്തിൽത്തന്നെ. അവസാനം, ഞാൻ ഇക്കാനോട് പറഞ്ഞു: നമുക്ക് പതുക്കെ ഓരോ സ്റ്റേഷനിലൊക്കെ ഇറങ്ങി, അലഞ്ഞ് യാത്ര ചെയ്യാം. അങ്ങനെ വിഷമിച്ചു നിൽക്കുമ്പോൾ ഫർമീസ് ചോദിക്കുന്നു, ഞങ്ങളുടെ വശം രണ്ട് ടിക്കറ്റുണ്ട്. ഞങ്ങൾ അത് ക്യാൻസൽ ചെയ്യാൻ പോവുകയാണ്. വേണമെങ്കിൽ ഉടൻ പറയണം. തീരുമാനമെടുക്കാനാവാതെ കുഴങ്ങി.

മോനെ വിളിച്ചെങ്കിലും 10.30 ആകട്ടെ, 99 ശതമാനം ഉറപ്പാണ്, ടു-ടയർ എസി ഒരു ശതമാനം ആ ഉറപ്പില്ലായ്കക്കിടയിൽ ഞാനും ഇക്കയും  തീരുമാനമെടുത്തു. ചൂടായാലും ബുദ്ധിമുട്ടായാലും നമ്മുടെ ടിക്കറ്റ് കാൻസൽ ചെയ്ത് സംഘത്തോടൊപ്പം തന്നെ യാത്ര തുടരാം. ഞാൻ തലേന്ന് രാത്രി 4,200 രൂപയുടെ ഇ-ടിക്കറ്റ് കാൻസൽ ചെയ്യാനുള്ള ഫോം ഒക്കെ പൂരിപ്പിച്ച് വച്ചിരുന്നു. രാവിലെ 9.35 ആയി. ഫർമീസും നദീറും പോയി ഞങ്ങളുടെ ടിക്കറ്റ് കാൻസൽ ചെയ്തു. 4,100 രൂപ തിരിച്ചു കിട്ടി. അതിലും കൂടുതലായി സമാധാനം തിരിച്ചുകിട്ടി. അല്ലാഹുവിനോട് രാത്രി വിഷമിച്ച് കുറേ ദുആ ചെയ്തതിന് അവൻ ഇത്ര നല്ല പരിഹാരമാണ് തന്നത്. ഇവരുടെ കൈയിൽ രണ്ട് ടിക്കറ്റുള്ള വിവരം ഞങ്ങൾക്കറിയില്ലായിരുന്നു. മോനെ വിളിച്ചപ്പോൾ അവന് സങ്കടവും നിരാശയും വിഷമവും. നിങ്ങൾ സെക്കൻഡ് ക്ലാസ്സിൽ യാത്രചെയ്ത് അവശരാകും എന്നൊക്കെയുള്ള വിഷമം. 

അങ്ങനെ എസിയും ടു-ടയറും ഒന്നുമില്ലെങ്കിലും ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം അതിദീർഘമായ മടക്കയാത്ര ആരംഭിച്ചു. ന്യൂജൽപായ്ഗുരി-ഹൗറ യാത്ര എക്‌സ്പ്രസ്സിൽ 10 മണിക്കൂറാണ്. ചർച്ചകൾ ചെയ്തും തമാശ പറഞ്ഞും ചൂട് താങ്ങാതാവുമ്പോൾ കുളിച്ചും 10 മണിക്കൂർ ബംഗാളിലൂടെ യാത്രചെയ്ത് കൊൽക്കത്തയിലെത്തി. ആ ട്രെയിനിൽ കയറിപ്പറ്റാനെടുത്ത ബുദ്ധിമുട്ട് വിവരണാതീതമാണ്. അന്നാട്ടിൽ റയില്‍വേ രിസെര്‍വഷന് യാതൊരു വിലയും ഇല്ല. എല്ലാവരും എല്ലായിടത്തും കയറുന്നു. നമ്മുടെ ദേഹത്ത് ഉന്തിയും തള്ളിയും ആണ് ആൾക്കാർ നിൽക്കുന്നത്. കുറേ കഴിഞ്ഞപ്പോൾ കുറച്ച് തിരക്കൊഴിഞ്ഞു. 

കേരളക്കാർക്ക് ടിക്കറ്റില്ലാതെയും റിസർവേഷനില്ലാതെയും യാത്രചെയ്യാൻ കഴിയില്ല. നമ്മുടെ ടിടിഇമാർ സമ്മതിക്കുകയുമില്ല. പക്ഷേ, അവിടെ സ്ഥിതി അതല്ല. ടിടിഇമാർ വന്ന് മാറിക്കയറാൻ പറയും, പോയ ഉടൻ വീണ്ടും വരും. പിന്നീടാണറിയുന്നത് ടിടിഇമാരും ഒത്തുകളിക്കുകയാണെന്ന്. വടക്കേ ഇന്ത്യയിൽ യാത്രചെയ്യുന്ന കേരളക്കാർ ക്ഷമാശീലമുള്ളവരല്ലെങ്കിൽ എസി ബുക്ക് ചെയ്ത് യാത്രചെയ്യാൻ ശ്രമിക്കുക. പക്ഷേ, ഞാനൊക്കെ സഹിച്ചുസഹിച്ച് ആ യാത്രയുമായി ഇഴുകിച്ചേർന്നു. പറഞ്ഞുകേട്ടതിലും ഭീകരമായിരുന്നു ആ യാത്ര. എങ്കിലും നമ്മുടെ വിഷൻ-2016 സഹയാത്രികരുടെ മഹത്വം... അതനുഭവിക്കാൻ ഈ സെക്കന്റ്ക്ലാസ് തന്നെ വേണം. 

ഇനി വിഷൻ 2016 ന്റെ കൂടെ യാത്രചെയ്യുന്നവരും സംഘമായിത്തന്നെ യാത്രചെയ്ത് ആ ഭാഗ്യം കൂടി കരസ്ഥമാക്കുക. എനിക്കെന്റെ ആ സഹയാത്രികരെ ഓർക്കുമ്പോൾത്തന്നെ മനസ്സിന് കുളിര്. മുനീറും ഭാര്യയും മകളും ഹസീനയും ഭർത്താവും ഞങ്ങളും ക്വാളിസ് യാത്രയിൽ ഒരു ഏഴംഗ സംഘമായിരുന്നു. 9-ാം ക്ലാസ് വിദ്യാർഥിനി ഫഹ്മിയുടെ ഉമ്മ ഇസ്‌ലാമിലേക്ക് വന്ന ഒരു മഹതിയാണ്-റഈസ. എന്നെ അവരുടെ ഒരു സ്വഭാവം വല്ലാതെ ആകർഷിച്ചു എന്നത് ഇവിടെ തുറന്നെഴുതട്ടെ. ഓരോ നമസ്‌കാരസമയമാകുമ്പോഴും റഈസക്ക് ഒരുതരം ബേജാറാണ് - ''മോളേ, ഫഹ്മീ, നിസ്‌കരിക്കാം''. റഈസാടെ വാക്കുകൾ ഇപ്പോഴും കേൾക്കുന്നപോലെ. എന്തൊരു ഭാഗ്യമുള്ള കുടുംബം! ഇസ്‌ലാമിൽ ജനിച്ചുവളർന്ന നമ്മെക്കാൾ നമസ്‌കാര സമയങ്ങളെ റഈസ ജാഗ്രതയോടെ കണക്കിലെടുക്കുന്നു. 13000 അടി ഉയരത്തിലുള്ള ബാബാമന്ദിറിന്റെ അടുത്ത് ചെന്നിട്ടും അവർ ആ മോളെ അംഗസ്‌നാനം വരുത്താൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ വിറയ്ക്കാൻ തുടങ്ങിയതിനാൽ തയമ്മും ചെയ്യുകയായിരുന്നു. ഓരോ യാത്രയിലും ഓരോ സഹയാത്രികർക്കും ഉള്ള മേന്മകൾ നാം കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. 

യാതൊരു രക്തബന്ധവുമില്ലാത്തവർ പരസ്പരം ഔദാര്യവും സ്‌നേഹവും കാട്ടുന്ന മഹനീയമായ ആ സ്വഭാവത്തെ എങ്ങനെയാണ് വിസ്മരിക്കുക? യാത്രയുടെ അവസാനമാകാറായപ്പോൾ ഹംസ പറഞ്ഞു: ടീച്ചറേ, നിങ്ങളില്ലായിരുന്നെങ്കിൽ ഈ യാത്ര ബോറടിക്കുമായിരുന്നു എന്ന്. അൽഹംദുലില്ലാ. ഞാനാണെങ്കിൽ ആകാശത്തിനു താഴെയും ആകാശത്തും ഉള്ള ഏത് വിഷയവും ചർച്ചചെയ്യാൻ തൽപരയും ആണല്ലോ. വാസ്തവത്തിൽ യാത്ര വലിയൊരനുഭവ പഠനമാണ് എന്നതിൽ തർക്കമില്ല. മരണംവരെ യാത്രകൾ തുടർന്നുകൊണ്ടിരിക്കണം. 
എന്റെ മാതാപിതാക്കൾ യാത്രാപ്രിയരായിരുന്നു. ഉപ്പ ഔദ്യോഗിക ജീവിതത്തിന്റെ മുക്കാൽ പങ്കും പൂനയിൽ ചെലവഴിച്ചയാളാണ്. ഉമ്മയും പലപ്പോഴും പൂനയിൽ താമസിച്ചിട്ടുണ്ട്. എന്റെ നാലര വയസ്സിൽ ഞങ്ങൾ കുടുംബസമേതം പൂനക്കു പോയിട്ടുണ്ട്. ആ ഓർമയാവാം ഇന്നും തീവണ്ടിയാത്ര ഒരു കൊതിയൂറുന്ന അനുഭവമാക്കി മാറ്റുന്നത്. എന്റെ മോൻ ഇന്ത്യൻ റെയിൽവേയിൽത്തന്നെ ജോലിചെയ്യട്ടെ എന്നാണ് എന്റെ ഉള്ളിലും ആശ. പുറത്ത് ഇതിന്റെ ഇരട്ടിയും അതിലിരട്ടിയും വരുമാനം കിട്ടുമെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയിൽത്തന്നെ അവൻ ജോലിചെയ്യുന്നതാണ് എനിക്ക് സന്തോഷം. 

എനിക്കിനി ഇപ്പോൾ പോയതിന്റെ കിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര ഒക്കെ സന്ദർശിക്കണമെന്നുണ്ട്. അപ്രകാരം ഗുജറാത്തും രാജസ്ഥാനും കശ്മീരും. ഇന്ത്യാമഹാരാജ്യത്തിന്റെ വിശാലവും സുന്ദരവുമായ സംസ്ഥാനങ്ങളിലൂടെ. 

ഞങ്ങൾ ഒരുവിധം കൊൽക്കത്തയിലെത്തി. അവിടെ എല്ലാവരും ഷോപ്പിങ്ങിന് പോയി. ഞാൻ ഇക്കാനോട് പറഞ്ഞു: നമുക്കിനി ഷോപ്പിങ് വേണ്ട. നമുക്ക് നേരെ ഹൗറയിലേക്ക് പോയി അല്പം വിശ്രമിക്കാം. അപ്പോൾ ഞങ്ങളുടെ ഒരു സഹയാത്രികൻ, അദ്ദേഹത്തിന് തീരെ വയ്യ - ഛർദ്ദി, പ്രഷർ ഒക്കെ. ഞങ്ങൾ അദ്ദേഹത്തെയും കൂട്ടി ഒരു ടാക്‌സി പിടിച്ച് ഹൗറ റെയിൽവേ സ്റ്റേഷനിലെത്തി. ഒന്ന് കുളിക്കാനുള്ള സ്ഥലം അന്വേഷിച്ച് ഞാൻ കുറേ നടന്നു.

 ഹൗറ അതിവിശാലമായ, ധാരാളം പ്ലാറ്റ്‌ഫോമുകളുള്ള ഒരു റെയിൽവേ ജംഗ്ഷനാണ്. എനിക്ക് എന്നെ കാണാതാകുമോ എന്ന് പേടി തോന്നി. രാത്രി 9 മണി കഴിഞ്ഞുകാണും. റബ്ബിനോട് യാത്രയിലെ പ്രാർഥന ഒന്നുകൂടി ഉരുവിട്ടു - ''ഞാൻ വഴിതെറ്റുന്നതിൽനിന്നും വഴുതിവീഴുന്നതിൽനിന്നും, ഞാൻ അറിയപ്പെടാതെ നഷ്ടപ്പെട്ടുപോകുന്നതിൽനിന്നും നിന്നിൽ അഭയം തേടുന്നു.'' ഇതിങ്ങനെ ആവർത്തിച്ചാവർത്തിച്ച് മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. ഇക്ക ആ അസുഖമുള്ള സുഹൃത്തുമായി ലഗേജിനടുത്തിരുന്നു.

അവസാനം ഒരു സ്ത്രീയെ കണ്ട് 5 രൂപയ്ക്ക് കുളിക്കാനുള്ള ഒരു സ്ഥലം ഒപ്പിച്ചെടുത്തു. കുളിച്ച്, അത്യാവശ്യം ഒന്ന് അലക്കി 10 രൂപ കൊടുത്ത്, ആ സ്ത്രീയോട് നന്ദിപറഞ്ഞ് പോന്നു. വണ്ടി 11.45 നാണ്. നദീർ ഫോൺ ചെയ്യുന്നു. ടീച്ചർ, നമ്മുടെ വണ്ടി ഏത് പ്ലാറ്റ്‌ഫോമിലാണെന്ന് നോക്കണം. ഞങ്ങൾ ഇപ്പോൾ എത്താം. അങ്ങനെ അതും തിരഞ്ഞ് ഒരുപാട് നടന്നപ്പോഴേക്ക് അവർ (സംഘാംഗങ്ങൾ) വന്നു. ഒരുവിധം തങ്ങളുടെ കോച്ചുനമ്പരും സീറ്റും നോക്കി കയറാൻ തയ്യാറായി. ആ യാത്രയുടെ 'രസം' അടുത്ത കുറിപ്പിൽ.


2 comments:

  1. യാത്ര ചെയ്യാതെ തന്നെ ഒരു യാത്രയുടെ സുഖം.....

    ReplyDelete
  2. Jazakallahu khair.....oru budhimuttum sahikkathe ee yathrayil nammeyum ulppeduthiyathinu......ella ezuthukarkkum kaziyatha oru karaviruthu thanne.......choodum thanuppum ulla vibavam......mashaallah....

    ReplyDelete