Tuesday, September 25, 2012

മനുഷ്യര്‍ പരസ്പരമുള്ള ബാധ്യതകളും മര്യാദകളും

മനുഷ്യര്‍ പരസ്പരം പാലിക്കേണ്ട ചില മര്യാദകളെപ്പറ്റി വളരെ അത്യാവശ്യമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ മനസ്സ് ശക്തമായാവശ്യപ്പെടുന്നു. മുജാഹിദ് വിഭാഗത്തിലെ ഒരു പണ്ഡിതനെപ്പറ്റി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചില അപവാദ വാര്‍ത്തകളാണ് ഈ കുറിപ്പിനാധാരം. മുസ്‌ലിംകള്‍ എല്ലാവരും ഖുര്‍ആനനുസരിച്ച് ജീവിക്കുന്നവരാണ് (ജീവിക്കേണ്ടവരാണ്) എന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും വിശ്വാസി പറയേണ്ട ഒരു വാചകം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
''നിങ്ങളിതൊക്കെ കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് നമുക്കിത് സംസാരിക്കാന്‍ പാടില്ല, പടച്ചവനേ, ഇത് വ്യക്തമായ വ്യാജാരോപണമാണ്'' എന്ന് പറയുന്നില്ലേ?'' (സൂറഃ നൂര്‍ 16)


സമാനമായ പല സൂക്തങ്ങളും നമുക്ക് സൂറത്തുന്നൂറില്‍ത്തന്നെ കാണാം. മുസ്‌ലിംകള്‍ സൂറത്തുന്നൂര്‍ എങ്കിലും നിര്‍ബന്ധമായും പഠിക്കേണ്ടിയിരിക്കുന്നു. ഈ വാര്‍ത്ത ഞാന്‍ കണ്ടത് കെ.എം.ഐ.സി ലൈവ് എന്നൊരു വീഡിയോയിലൂടെയാണ്. അതാണ് എന്നെ വല്ലാതെ പ്രയാസപ്പെടുത്തിയത്. അത് ഏത് ചാനലാണെന്ന് ഒരു സുഹൃത്തിനോടന്വേഷിച്ചപ്പോഴാണ് കേരള മലബാര്‍ ഇസ്‌ലാമിക് ക്ലാസ്‌റൂം എന്ന ഒരു മുസ്‌ലിം സംഘടനയുടേതാണെന്നറിഞ്ഞത്. ഇവര്‍ക്കൊന്നും സൂറത്തുന്നൂര്‍ ബാധകമല്ലേ?

മുജാഹിദ് പക്ഷത്തോട് എന്തെങ്കിലും ആഭിമുഖ്യം ഒന്നും ഉണ്ടായിട്ടല്ല ഞാനിതെഴുതുന്നത്. മറിച്ച്, ഖുര്‍ആന്റെ വാഹകരാകേണ്ട കെ.എം.ഐ.സി. എന്തിനാണിത് വീഡിയോ ആക്കുന്നത്? മുസ്‌ലിംകളുടെ നാണംകെട്ട ദുഃസ്വഭാവങ്ങള്‍ ഓര്‍ത്ത് വല്ലാത്ത പ്രയാസം തോന്നുന്നു. എത്രമാത്രം ഉയര്‍ന്നു ചിന്തിക്കേണ്ടവരാണ് ഖുര്‍ആന്റെ അനുയായികള്‍? ആ വീഡിയോയിലെ വായനക്കാരനും ഫോണില്‍ സംസാരിക്കുന്നയാളും മുക്കിയും മൂളിയും തെറ്റിയും ഒക്കെ വായിക്കുന്നത് കേള്‍ക്കുമ്പോള്‍ത്തന്നെ വാര്‍ത്തയുടെ സത്യസ്ഥിതി എന്തുമാകട്ടെ, പിന്നില്‍ ആര്‍ക്കോ ചില ദുരുദ്ദേശ്യമുണ്ടെന്ന് തോന്നുന്നു.


മൂന്ന് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട പെണ്ണ് ഒന്നാമത്തെ പീഡനം കഴിഞ്ഞപ്പോള്‍ എവിടെയായിരുന്നു? മനുഷ്യരെ നരകഗര്‍ത്തത്തിലേക്കെത്തിക്കുന്ന വാര്‍ത്തകളാണിതൊക്കെ എന്ന് ആരും എന്തേ ചിന്തിക്കാത്തത്? പ്രിയ കെ.എം.ഐ.സി. പ്രവര്‍ത്തകരേ, നിങ്ങള്‍ ചെയ്തത് അത്ര നല്ല കാര്യമൊന്നുമല്ല. ദയവുചെയ്ത് സൂറത്തുന്നൂര്‍ നന്നായി പഠിക്കുകയും അണികളെ പഠിപ്പിക്കുകയും ചെയ്യുക. ഞാന്‍ വിശുദ്ധ ഖുര്‍ആന്റെ ഉറപ്പില്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. ആയിശ (റ)യുടെ അപവാദകഥയുടെ കാലം 1400 കൊല്ലം മുമ്പ് കഴിഞ്ഞു. ലോകാവസാനം വരെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനില്‍ ചില കൃത്യമായ കാര്യങ്ങള്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട് - സാമൂഹ്യജീവിതത്തില്‍ പാലിക്കേണ്ട മര്യാദകള്‍ സൂറത്തുന്നൂര്‍ അക്കമിട്ടു നിരത്തുന്നു. ഇവിടെ തഫ്‌സീറിന്റെയും പ്രസംഗങ്ങളുടെയും കുറവല്ലല്ലോ. സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തുപിടിച്ച കുറേ സംഘടനകള്‍. സങ്കടപ്പെടുന്ന ഒരു ഖുര്‍ആന്‍ പ്രണേതാവിന്റെ പൊട്ടിത്തെറിയായി കരുതുക. ഖുര്‍ആന്‍ പഠിക്കാതെ, 'മസാല' പഠിക്കാന്‍ പോയ സമുദായത്തിന് ഇത്രയൊക്കെ മൂല്യങ്ങള്‍ കാഴ്ചവയ്ക്കാനേ കഴിയൂ. ഈ വീഡിയോ കണ്ട ഞാന്‍ അത് ഷെയര്‍ ചെയ്തില്ല, കമന്റും ഇട്ടില്ല. എന്റെ മൗസിന്റെ ഒരു ക്ലിക്ക് എന്നെ ചിലപ്പോള്‍ നരകത്തിലേക്കാവും എത്തിക്കുക. ചെയ്‌തെങ്കില്‍, ചെയ്തവന് കാരുണ്യവാനായ തമ്പുരാന്‍ മാപ്പുകൊടുക്കാന്‍ ഇരു കരങ്ങളും നീട്ടി കാത്തിരിക്കുന്നുണ്ട്. പക്ഷേ, പ്രചരിപ്പിച്ച നമുക്കോ? അതും അറിവുണ്ടായിട്ടും വൈരാഗ്യങ്ങളുടെ പേരില്‍ ഇത്തരം പരിപാടികളായാലോ?

സൂറത്തുന്നൂര്‍ എന്റെ ഹൃദയത്തെ വല്ലാതെ വേവലാതിപ്പെടുത്തിയപ്പോള്‍, പ്രകമ്പനമുണ്ടാക്കിയപ്പോള്‍ കോറിയിട്ട വരികളാണിത്. ഖുര്‍ആന്‍ ചിലപ്പോള്‍ നമ്മെ ശക്തമായി പിടിച്ചുനിര്‍ത്തും; മറ്റൊരു പണിയും ചെയ്യിക്കാതെ. അടുത്ത ജോലി നടക്കണമെങ്കില്‍ എനിക്ക് ഈ ഖുര്‍ആനെ ലോകത്തിന് പ്രകാശിപ്പിക്കാതെ നിവൃത്തിയില്ല. മുന്നോട്ടു നീങ്ങണ്ടേ? ഒരു സൂക്തം കൂടി നോക്കുക:
ولا يجرمنكم شنآن قوم على ألا تعدلوا، اعدلوا هو أقرب للتقوى
ഒരു ജനതയോടുള്ള വിദ്വേഷം നിങ്ങളെ നീതി ചെയ്യുന്നതില്‍നിന്നും തടയാതിരിക്കട്ടെ. നിങ്ങള്‍ നീതി ചെയ്യൂ; അതാണ് തഖ്‌വയുമായി ഏറ്റവും അടുത്തത്.


വാര്‍ത്തകള്‍ തമസ്‌കരിക്കണമെന്നല്ല ഈ പറഞ്ഞതിനര്‍ഥം. അതാരും തെറ്റിദ്ധരിക്കരുത്. പക്ഷേ, ചില മാനദണ്ഡങ്ങള്‍ പാലിക്കണം. ഖുര്‍ആനാകണം മുസ്‌ലിമിന്റെ മാനദണ്ഡം. ഇത്ര എഴുതിയിട്ടും പേനയും മനസ്സും ശാന്തമാകുന്നില്ല. ബാക്കി നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് വിട്ടുതരുന്നു.

വാല്‍ക്കഷണം: ഞാന്‍ ഈ വീഡിയോ എന്റെ ഒരു അടുത്ത സുഹൃത്തിന് കൈമാറി; ഇത് ചെയ്ത കെ.എം.ഐ.സി. ആരാണെന്നറിയാന്‍. ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് ഞാനദ്ദേഹത്തിന് പേഴ്‌സണലായി ഷെയര്‍ ചെയ്തത്. ഞാനീ കുറിപ്പിലൂടെ വാര്‍ത്ത ഷെയര്‍ ചെയ്യാനല്ല ശ്രമിക്കുന്നത്. മറിച്ച്, ഖുര്‍ആന്റെ ചില രശ്മികള്‍ എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവച്ചതാണ്.

വസ്സലാം,
സ്വന്തം ടീച്ചര്‍

7 comments:

  1. As received
    Comment from a news portal

    അസ്സലാമു അലൈകും..
    സുഹൃത്തുക്കളെ...
    ശംസുദ്ധീന്‍ പാലത്തുമായി ബന്ധപ്പെട്ട പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്.കോളേജില്‍ മുന്പ് പഠിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്ത ഒരു വിദ്യാര്തിനിയെ ദിവസങ്ങള്‍ക്കു മുന്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു..അവളെ മുന്പ് പാലത്ത് അവിടെ അധ്യാപകനായിരുന്ന സമയത്ത് പല തവണ പിടി കൂടുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
    അതിന്റെ ഭാഗമായി കോളേജിലെ നമ്മുടെ ഭാഗത്ത് തന്നെയുള്ള രണ്ടു അധ്യാപകര്‍ പച്ചയായ നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ലോകത്ത് ആദ്യം കടന്നു വന്ന തിന്മയായിരുന്നു ഒരു അദ്ധ്യാപകന്‍ ഇതിനു പിന്നാലെ കൂടാന്‍ കാരണം എങ്കില്‍ രണ്ടാമത്തെയാള്‍ പൂര്‍ണമായും തെറ്റിദ്ധാരണയുടെ പേരിലോ അതോ അങ്ങനെ നടിക്കുകയോ ചെയ്യുകയായിരുന്നു.,കോളേജിലെ മടവൂര്‍ വിഭാഗം അധ്യാപകര്‍ക്ക് യാദാര്‍ത്ഥ്യം അറിയാം.അവര്‍ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്..
    ...
    ഇതുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങള്‍ കോളേജില്‍ ഉണ്ടായിട്ടുണ്ട്..
    പല പ്രാവശ്യം കോളേജില്‍ നിന്ന് ചോദ്യം ചെയ്ത വ്യക്തി എന്ന നിലക്ക് പോലീസിന് അദ്ദേഹത്തെയും ചോദ്യം ചെയ്യല്‍ അനിവാര്യമാണ്.അതിനു വേണ്ടിയാണ് അദ്ദേഹം പോലിസ് സ്റ്റേഷനിലേക്ക് പോയിട്ടുള്ളത്...
    തെറ്റുകളെ പെട്ടെന്ന് ചൂണ്ടിക്കാണിക്കുകയും തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരില്‍ ഒരുപാടു യാതനകള്‍ അദ്ദേഹം അവിടെയും സഹിച്ചിട്ടുണ്ട്..
    ഈ വിഷയം പല തവണ പാലത്തിനോട് സംസാരിച്ച ഒരു വ്യക്തി എന്ന നിലക്കും ഈ സംഭവം കണ്മുന്നില്‍ ആണ് നടന്നത് അന്നത് കൊണ്ടുമാണ് ബാധ്യത എന്ന നിലക്ക് ഇത്രയും പറഞ്ഞിട്ടുള്ളത്.
    ഈ വിഷയത്തിന്റെ പേരില്‍ പല പീഡനങ്ങളും അദ്ദേഹത്തിനു സഹിക്കേണ്ടി വന്നിട്ടുമുണ്ട്...
    അള്ളാഹു ശംസുക്കാക്ക് നന്മ വരുത്തുകയും പ്രബോധന വീതിയിലേക്ക് പെട്ടെന്ന് കടന്നു വരാനുള്ള തൌഫീഖ് നല്‍കുകയും ചെയ്യുമാറാകട്ടെ....

    ReplyDelete
  2. jazakumullah......nuju vengode.....vayichappol samdhanam....alhamd lilla

    ReplyDelete
  3. മൌദൂദി സാഹിബ് എന്ന ലോക പ്രശസ്ത പണ്ഡിതനെ വളരെ മോശമായി ചിത്രീകരിച്ച ഈ പകല്‍ മാന്യനു അല്ലാഹു നല്‍കിയ ശിക്ഷയാണ് ഇത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  4. Sabitha teacher.. nalla prethikaranam.. vasthunishtamllatha kaaryangal paranju pracharippikaruthu....quraan akanam oru musliminte manadandam ...
    Hashim
    dubai

    ReplyDelete
  5. അല്ലാഹു സത്യം വെളിച്ചത് കൊണ്ട് വരട്ടെ.. അതുപോലെ തന്നെ.. ലോകം ആദാരിച്ച വ്യക്തികള്‍ക്കെതിരെ നുണ പറഞ്ഞു പരത്തുന്നതില്‍ നിന്നും പിന്മാറാനുള്ള ഹിദായത് അവര്‍ക്ക് അല്ലാഹു നല്‍കട്ടെ..ആമീന്‍

    ReplyDelete
  6. സംഘടനകളെ കൊണ്ട് മതവും ,,മതങ്ങളെകൊണ്ട് ദൈവവും ,,മോശമായികൊണ്ടിരികുന്ന കാലമാണ്..
    നന്നായി എഴുതി ...സംഘടനക്കു വേണ്ടി വെക്തികളുടെ വീഴ്ച ആഘോഷികുന്നവര്‍ മനസിലാക്കട്ടെ ...
    ഒരു വിയോജിപ്പ്‌ .. "മൂന്ന് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട പെണ്ണ് ഒന്നാമത്തെ പീഡനം കഴിഞ്ഞപ്പോള്‍ എവിടെയായിരുന്നു?" ഈ ചോദ്യം മനുഷ്യനെക്കാള്‍ വലുത് മതവും ദൈവവും ആണെന്നുള്ള ബോധത്തില്‍ നിന്നാണ് വരുന്നത് എന്ന് സംശയിക്കുന്നു ...
    എല്ലാ പീഡന വാര്‍ത്ത‍ കേട്ടാലും.. ഇരകളുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കാതെ വരുന്ന ഒരു ചോദ്യം ആണ് ഇതു ..

    ReplyDelete