Sunday, September 30, 2012

മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍

മാജിദ് അഴിക്കോട്‌ സംവിധാനം ചെയ്ത അലി മണിക്ഫാനെപ്പറ്റിയുള്ള ഡോക്യുമെന്ററി കണ്ടു. മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഏറെ നാളത്തെ പ്രതീക്ഷയ്ക്കു ശേഷമുള്ള ഒരാഗ്രഹം നിറവേറുകയായിരുന്നു. അധികപേരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില അപൂര്‍വ രത്‌നക്കല്ലുക്കള്‍ നമുക്കു ചുറ്റും ഉണ്ട്. അതില്‍ നല്ലൊരു രത്‌നക്കല്ലിനെ മാജിദ് എന്ന യുവാവ് ദൃശ്യാവിഷ്‌കാരത്തിലൂടെ ലോകത്തിന് സമര്‍പ്പിക്കുകയാണ്.


അഞ്ചെട്ടുകൊല്ലം മുമ്പ് ഞങ്ങള്‍ വള്ളിയൂര്‍ സന്ദര്‍ശിച്ചതിലും മണിക്ഫാന്റെ 'Do nothing Farm' ഒരുപാട് പച്ചപിടിച്ചിരിക്കുന്നു. അദ്ദേഹം സ്വന്തം ഉണ്ടാക്കിയ വീടും കിണറും കാറ്റാടിയന്ത്രവും ഭൂമിയും നമ്മെ ഒരുപാട് തിരിച്ചറിവുകളിലേക്ക് നയിക്കുന്നു. അലിമണിക്ഫാന്‍ എന്ന സൂഫിവര്യനെ നമുക്കൊരിക്കലും അനുകരിക്കാനാവില്ല. പക്ഷേ, അദ്ദേഹത്തില്‍നിന്ന് നമുക്ക് പഠിക്കാവുന്ന ചില പാഠങ്ങളുണ്ട് - ഒന്നിന്റെ മുമ്പിലും നാം തോല്‍ക്കരുത്. ജീവിതത്തെ വളരെ ലാഘവത്തോടെ നേരിടണം. യാതൊരു ടെന്‍ഷനും തിരക്കുമില്ലാത്ത ജീവിതവീക്ഷണം. അധികപേര്‍ക്കും നേടാനാവാത്ത മഹത്വം.

ഒരിക്കല്‍ എനിക്കൊരു ഫോണ്‍സന്ദേശം. കോഴിക്കോട്ടെ മുസ്തഫക്കയാണെന്ന് തോന്നുന്നു, മണിക്ഫാന്‍ സാഹിബ് ഒരു വീഴ്ചയെത്തുടര്‍ന്ന് ദ്വീപില്‍നിന്ന് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. അല്പം ബുദ്ധിമുട്ടാണ്. ബോട്ടിലേക്ക് കയറുമ്പോള്‍ ജെട്ടിയില്‍നിന്ന് വെള്ളത്തില്‍ വീണതാണ്. ഉടന്‍ മണിക്ഫാനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഏതാനും ദിവസങ്ങള്‍ക്കകം മൂപ്പരെ ഫോണില്‍ കിട്ടിയപ്പോള്‍ ചികിത്സയൊന്നും സ്വീകരിക്കാതെ വള്ളിയൂരിലേക്ക് പോയെന്നും കിടപ്പാണെന്നും അറിയാന്‍ കഴിഞ്ഞു. കുറച്ചു ദിവസം കിടന്ന്, വടിയിന്മേല്‍ നടക്കാന്‍ തുടങ്ങിയ മണിക്ഫാന്‍ ഒന്നുരണ്ടു മാസത്തിനകം ഒരു കുഴപ്പവുമില്ലാത്ത രൂപത്തില്‍ കൊടുങ്ങല്ലൂര്‍ എന്റെ വീട്ടില്‍ വന്നു. അസുഖത്തെപ്പറ്റി ചോദിച്ചപ്പോള്‍ വളരെ നിസ്സാര മട്ടില്‍ 'അതൊക്കെ മാറി. ആശുപത്രിക്കാര്‍ ബുദ്ധിമുട്ടിക്കുമായിരുന്നു' എന്നായിരുന്നു മറുപടി. ശീലിച്ച ഭക്ഷണരീതിയുടെ മേന്മ കൊണ്ടാകാം മരുന്നൊന്നുമില്ലാതെ, സ്വന്തം ശരീരത്തെക്കൊണ്ടുതന്നെ ചികിത്സിപ്പിക്കാനുള്ള മാനസിക-ശാരീരിക ശക്തി അദ്ദേഹത്തിന് ലഭിച്ചത്.

എപ്പോള്‍ മണിക്ഫാന്‍ വന്നാലും എന്തെങ്കിലും പുതിയ വിവരങ്ങളും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. മാസപ്പിറവി വിഷയത്തില്‍ അദ്ദേഹത്തിന്റെ കാര്‍ക്കശ്യം കാണുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ പറയും: മണിക്ഫാന്‍, ഇതിനി നിര്‍ത്ത്, താങ്കളുടെ കൈയിലുള്ള ഒരുപാട് മറ്റ് അനുഭവജ്ഞാനങ്ങളില്ലേ? അത് ലോകത്തിന് സമര്‍പ്പിക്കൂ. അദ്ദേഹത്തിന്റെ ഉറച്ച മറുപടി എന്നെ മൗനിയാക്കും. ''ടീച്ചര്‍, ദശാബ്ദങ്ങളായി ഞാന്‍ നിരീക്ഷിച്ചറിഞ്ഞ സത്യമാണ് മാസപ്പിറവി വിഷയം. അല്ലാഹുവിന്റെയടുത്ത് തിരിച്ചെത്തുമ്പോള്‍ അവന്‍ മനസ്സിലാക്കിത്തന്ന സത്യത്തെ മൂടിവച്ചവനായി ഞാന്‍ ഹാജരാകണമോ?'' - ശരിയല്ലേ? താന്‍ മനസ്സിലാക്കിയ സത്യം ലോകത്തോട് വിളിച്ചുപറയാന്‍ ചങ്കൂറ്റം കാട്ടുകയാണദ്ദേഹം. മാജിദ് അഴിക്കോട് തന്റെ നല്ലൊരു ശ്രമം തന്നെ മണിക്ഫാന്റെ ജീവിതം സ്‌ക്രീനില്‍ ആവിഷ്‌കരിക്കാന്‍ ചിലവഴിച്ചിട്ടുണ്ട്. മണിക്ഫാന്‍ കൈവച്ച എല്ലാ മേഖലകളെയും പരാമര്‍ശിച്ചുകൊണ്ടും ദൃശ്യവത്കരിച്ചുകൊണ്ടുമാണ് ഡോക്യുമെന്ററി മുന്നോട്ടു നീങ്ങുന്നത്. മണിക്ഫാന് പിതാമഹന്‍ സമ്മാനിച്ച ചെറുവഞ്ചി ഇന്നും നമുക്ക് കാണാന്‍ വേണ്ടി ദ്വീപില്‍നിന്ന് ക്യാമറയിലേക്ക് പകര്‍ത്തിയിരിക്കുന്നു.

സ്‌കൂളില്‍ പോകാതെയും ഒരു മനുഷ്യന് എത്രമാത്രം അറിവുകള്‍ നേടാമെന്നും ഉപകാരപ്രദമായ അറിവുകള്‍ പങ്കുവക്കാമെന്നുമുള്ള ഉത്തമ ഉദാഹരണമാണ് മണിക്ഫാന്‍. എഴുതാനിരുന്നാല്‍ ഒരു പുസ്തകം തന്നെ അദ്ദേഹത്തെപ്പറ്റി എഴുതാനുണ്ട്. മക്കളെയും പേരക്കുട്ടികളെയും സ്‌കൂളിലയക്കാതെ സ്വതന്ത്രമായി വിടാനുള്ള മനസ്സുറപ്പ് നമ്മില്‍ എത്രപേര്‍ക്ക് ഉണ്ടാകും. ഞാനൊരുപാട് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു കുടുംബമാണ് മണിക്ഫാന്റെ കുടുംബം. മകള്‍ ആമിനയും മക്കളും എന്റെ വീട്ടില്‍ അതിഥികളായി ഒരു മാസത്തിലധികം താമസിച്ച ദിവസങ്ങള്‍ എത്ര സന്തോഷകരമായിരുന്നു. അന്യഥാത്വം തോന്നാത്ത മനുഷ്യര്‍. എന്തോ ഹൃദയനൈര്‍മല്യം ആ മനുഷ്യരെ ഒന്നിനോടും ആര്‍ത്തിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. ഗ്രാമജീവിതത്തിന്റെ അറിവുകള്‍, ലോകഭാഷയായ ഇംഗ്ലീഷ് പോലും കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ പോലും കഴിവ്, കുട്ടികളിലൊക്കെ കാണുന്ന പക്വത... നമ്മെ അദ്ഭുതപ്പെടുത്തും. ഞങ്ങള്‍ വള്ളിയൂരില്‍നിന്ന് കായല്‍പട്ടണം കാണാന്‍ പോയപ്പോള്‍ ആമിനയുടെ മകള്‍ മൈമൂനയോട് ഞാന്‍ തമിഴ്‌ബോര്‍ഡുകള്‍ വായിക്കാന്‍ പറഞ്ഞു. അതൊക്കെ വായിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: ''മോള്‍ തമിഴ് എഴുതുമോ'' എന്ന്. ആ പത്തുവയസ്സുകാരിയുടെ മറുപടി - ''ആദ്യം സംസാരം, പിന്നെ വായന, പിന്നീടാണ് ടീച്ചര്‍ എഴുത്ത്'' എന്ന്. നമ്മള്‍ -അധ്യാപകര്‍- ടീച്ചിങ് മെതേഡില്‍ പഠിക്കുന്ന കാര്യങ്ങളാണ് അവള്‍ പ്രായോഗികമായി മനസ്സിലാക്കിവച്ചിരിക്കുന്നത്.

ഇനിയും ഒരുപാടുണ്ട് പറയാന്‍. ഞാനാദ്യം കാണുമ്പോള്‍ മണിക്ഫാന്‍ ഒരു നരച്ച, വലിയ പുള്ളിയുള്ള ഒരു പച്ചത്തുണിയും വളരെ ലളിതമായ ഒരു ഷര്‍ട്ടും ചെറിയ തലേക്കെട്ടും. പറയുന്ന കാര്യങ്ങളും ലളിതമായി ഒഴുകുന്ന ഇംഗ്ലീഷ് സംസാരവും എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. കോലവും യാഥാര്‍ഥ്യവും യോജിക്കാന്‍ ഏറെ വിഷമം. പലതവണ മാസപ്പിറവി വിഷയം വിശദീകരിച്ചു; ഒപ്പം ഗോളശാസ്ത്രവും. ഉത്തരം കിട്ടാതിരുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ആര്‍ക്കും വലിയ സ്വീകാര്യതയില്ലാത്ത ആ മനുഷ്യനെ എനിക്ക് ശരിക്ക് മനസ്സിലായി. നിഷ്‌കാമകര്‍മിയായ യോഗിവര്യന്‍. ഒരു സുഹൃത്ത് പറഞ്ഞപോലെ, മണിക്ഫാനെ നോക്കാന്‍ ഒരു പൂച്ചയെ വളര്‍ത്തുന്ന വിഷമം പോലുമില്ല എന്ന്. എത്ര ശരിയാണ്. ഒരു അതിഥി വരുന്ന ടെന്‍ഷന്‍ അനുഭവിപ്പിക്കാത്ത അതിഥി. ജീവിതത്തില്‍ ചിന്തയ്ക്കും മനനത്തിനും ഒരുപാട് വിഷയങ്ങള്‍ ഇട്ടുതന്ന മഹാമനീഷി. അല്പസ്വല്പം ബുദ്ധിയുള്ളവര്‍ക്കേ അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകൂ എന്നാണ് എനിക്ക് ബോധ്യംവന്ന സത്യം. എന്റെ പ്രിയപ്പെട്ട ഉസ്താദ് മര്‍ഹൂം ശംസുദ്ദീന്‍ മൗലവി (മൂവാറ്റുപുഴ)യുടെ പേരമകന്‍ തന്നെ അലിമണിക്ഫാന്‍ എന്ന ഡോക്യുമെന്ററി ചെയ്തത് ഏറെ സന്തോഷം തരുന്നു - അല്‍ഹംദുലില്ലാഹ്. ആരും മുന്നിട്ടിറങ്ങാത്ത സ്ഥലത്ത് ആ യുവ ജേര്‍ണലിസ്റ്റ് മുന്നിട്ടിറങ്ങിയിരിക്കുന്നു. അടുത്ത ദിവസം അതിന്റെ VCD വിതരണത്തിന് തയ്യാറാകും. സത്യത്തെയും നന്മയെയും പ്രണയിക്കുന്ന എല്ലാവരും അത് പൈസ കൊടുത്ത് വാങ്ങി കാണുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുക.

ഒരു കാര്യം കൂടി. പ്രശസ്തരായ പലരും മണിക്ഫാനെപ്പറ്റിയുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതുകൂടി ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ മാജിദ് നന്നായി പ്രയാസപ്പെട്ടുകാണും. എ.പി.ജെയുടെ കൂടി ഒരു ഇന്റര്‍വ്യൂ കിട്ടാന്‍ മാജിദ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൂടി ചേര്‍ന്നാല്‍ ഡോക്യുമെന്ററി പൂര്‍ണമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.

വസ്സലാം,
സ്വന്തം ടീച്ചര്‍.


http://www.youtube.com/watch?v=xu7eBpFHPX0&feature=youtu.be

NB: മാജിദിന്റെ ആദ്യസംരംഭം തന്നെ എല്ലാ നിലയ്ക്കും വിജയിച്ചിരിക്കുന്നു. ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ മാജിദിന് ഈ മേഖലയില്‍ നിര്‍വഹിക്കാനാകും എന്ന് ഈ ഡോക്യുമെന്ററി കണ്ടുകഴിയുമ്പോള്‍ നമുക്ക് ബോധ്യമാകും. ചിത്രസംയോജനവും ശബ്ദാവിഷ്‌കാരവും വളരെ നല്ലനിലയില്‍, ആകര്‍ഷകമായ രീതിയില്‍ത്തന്നെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. പ്രമുഖരുമായി മണിക്ഫാനെപ്പറ്റിയുള്ള അഭിമുഖം വളരെ മികച്ചതാക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. മണിക്ഫാനെപ്പറ്റിയുള്ള വിവരങ്ങളുടെ സ്‌ക്രിപ്റ്റ് വളരെ ഹൃദ്യം. ആ സ്‌ക്രിപ്റ്റുകള്‍ വളരെ വ്യക്തമായും സ്ഫുടമായും ശ്രോതാവിന് എത്തിക്കുന്നതിലും മാജിദ് വിജയിച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ ശാന്തപുരം ജാമിഅഃ അല്‍ഇസ്‌ലാമിയ്യഃ ബിരുദം എന്ന മികച്ച ഇസ്‌ലാമികപണ്ഡിതന്റെ അടിത്തറയില്‍നിന്നുകൊണ്ടാണ് മാജിദ് ജേണലിസത്തില്‍ ദല്‍ഹിയിലെ ICFJ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്തിരിക്കുന്നത്. പ്രായത്തിലും കവിഞ്ഞ പക്വതയും അറിവും തന്റെ സര്‍ഗസൃഷ്ടിയിലും നിഴലിക്കുന്നു എന്ന് പറയാതെ നിവൃത്തിയില്ല.

10 comments:

  1. മണിക്ഫാനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയ്ക്കു വളരെ യോചിച്ച ഒരു മുഖവുര തന്നതിനു ടീച്ചര്‍ക്കു വളരെയധികം നന്ദി.... ഇനി കാണാനുള്ള തിടുക്കം മാത്രം..

    ReplyDelete
  2. http://www.youtube.com/watch?feature=endscreen&v=KrQaXKXW7tE&NR=1

    ReplyDelete
  3. good description teacher,,,,,,,,,,,alhamdulillah

    ReplyDelete
  4. Good. May Allah bless him and ofcourse you.

    ReplyDelete
  5. ഈ ടീചെര്‍ക്ക് പേരൊന്നും ഇല്ലേ

    ReplyDelete
  6. undu makane...
    sabitha teacher....
    from kodungakllur owner of thanal blog....
    and author of
    "" nailinteyum olivinteyum nadukaliloode...""[travelogue]

    ReplyDelete
  7. thanks for the info...it is a MUST SEE...Salam

    ReplyDelete
  8. Ma shaa Allah ..thank you...☺️

    ReplyDelete
  9. Maa shaa Allah..adhehathe yum ith ezhuthiya aleyum parijayappedanamenn agrahamund..in shaa Allah

    ReplyDelete