Saturday, March 23, 2013

സൂറഃ യൂസുഫ് നല്‍കുന്ന പാഠങ്ങള്‍

ഖുര്‍ആന്‍ കഥകളുടെ ഒരു പ്രത്യേകത അതില്‍ കഥാപാത്രങ്ങള്‍ സംസാരിച്ചുകൊണ്ടുപോകുന്നു എന്നുള്ളതാണ്. വലിയ മുഖവുരകളൊന്നുമില്ലാതെയാണ് ഖുര്‍ആന്‍ കഥ പറയുന്നത്. ഭാവനകളെ വികസിപ്പിക്കാന്‍ ഒരുപാട് ഇടങ്ങള്‍ ഖുര്‍ആന്‍ കഥകള്‍ക്കുണ്ട്. നാം യൂസുഫ് (അ)യുടെ കഥ നോക്കൂ. ഒരു അധ്യായം മുഴുവന്‍ ഒറ്റ കഥ മാത്രം നിറഞ്ഞുനില്‍ക്കുന്നത് സൂറഃ യൂസഫാണ്. ആരാണ് ഈ യൂസുഫ്? എന്താണദ്ദേഹത്തിന്റെ കഥ മാത്രം أحسن القصص = ഏറ്റവും നല്ല കഥ എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്? 'അഹ്‌സന്‍' എന്നാല്‍ ഭംഗി കൂടുതലുള്ളത് എന്നും അര്‍ഥമുണ്ട്. 'ഹസീന' = സുന്ദരി എന്നാണല്ലോ അര്‍ഥം. ഏതൊരു കലാസൃഷ്ടിും അനുവാചകരുടെ ഹൃദയങ്ങളില്‍ വ്യത്യസ്തങ്ങളായ അനുരണനങ്ങളാണ് പടച്ചുവിടുക. സൂറത്തു യൂസുഫിന്റെ പാരായണസൗന്ദര്യവും പദവിന്യാസവും സര്‍വോപരി കഥയുടെ ചാരുതയും ഒരുപാട് അഗാധമായ പ്രതിഫലനങ്ങളാണ് അനുവാചക ഹൃദയത്തില്‍ സൃഷ്ടിക്കുക. നമ്മുടെ ഹൃദയമാകുന്ന കണ്ണാടിക്കു നേരെ സൂറഃ യൂസുഫിനെ തിരിച്ചുവയ്ക്കുക. നമ്മുടെ കണ്ണാടിയില്‍ അഴുക്കുകളില്ലെങ്കില്‍ യഥാര്‍ഥ രൂപത്തില്‍ സൂറത്ത് പ്രതിബിംബിക്കും. നമ്മുടെ നിത്യജീവിതത്തില്‍ നമുക്ക് യൂസുഫിനെ കണ്ടുമുട്ടാനാകും. നമ്മള്‍ തന്നെ പലപ്പോഴും യൂസുഫ് ആയി മാറിക്കൊണ്ടിരിക്കും.
തെറ്റിദ്ധാരണയുടെ, അവഗണനയുടെ, വലിച്ചെറിയലുകളുടെ ഒരുപാട് കയ്പനുഭവങ്ങള്‍ സഹിക്കേണ്ടിവരുമ്പോള്‍ യൂസുഫിന്റെ അവസ്ഥ, എല്ലാവരാലും അവഗണിക്കപ്പെട്ടപ്പോള്‍ മുഹമ്മദ്‌നബി (സ)ക്കുണ്ടായ അവസ്ഥ എല്ലാം നമുക്ക് ശക്തി പകരും. നബി(സ)ക്ക് ഇതവതരിച്ചപ്പോള്‍ സമീപസ്ഥമായ ഒരു വിജയത്തെ പ്രതീക്ഷയിലേക്ക് റബ്ബ് ഇട്ടുകൊടുത്തതായി കാണാം. ഓരോ സന്ദര്‍ഭങ്ങളിലും യൂസുഫ് (അ) പ്രദര്‍ശിപ്പിച്ച സഹനവും ക്ഷമയും ബുദ്ധിശക്തിയും പ്രബോധകനും പാഠമാകേണ്ടതുണ്ട്. പ്രബോധകന്റെ കൈപ്പുസ്തകമാണ് സൂറഃ യൂസുഫ് എന്ന് പറയാം. അധ്യായത്തിന്റെ അവസാനഭാഗത്ത് ഒരു സൂക്തമുണ്ട്.

قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ  ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي
 നബിയേ, താങ്കള്‍ പറയുക: ഇതാണെന്റെ(യും) മാര്‍ഗം. ഞാനും എന്നെ പിന്തുടരുന്നവരും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത് ഒരുള്‍ക്കാഴ്ചയോടെയാണ്.

തീര്‍ച്ചയായും നമുക്കും വേണം ഈ ഒരുള്‍ക്കാഴ്ച. തെങ്ങിനും അടയ്ക്കാമരത്തിനും ഒരേ തളപ്പ് പറ്റില്ലാത്തതുപോലെ ഓരോ പ്രബോധിതരോടും നാം കൈക്കൊള്ളേണ്ട നിലപാടുകള്‍ വ്യത്യസ്തങ്ങളാണ്. മന്ത്രിപത്‌നിയോട് യൂസുഫ് സ്വീകരിച്ച നിലപാടല്ല സഹോദരങ്ങളോട് കൈക്കൊണ്ടത്. ജയില്‍സുഹൃത്തുക്കളോട് യൂസുഫിന്റെ പ്രബോധനശൈലി മറ്റൊന്നായിരുന്നു. ഒരു രാഷ്ട്രത്തെ, ഒരു മഹാരാജ്യത്തെ പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ ചെയ്ത മാര്‍ഗം ഏറ്റവും യുക്തിഭദ്രമായിരുന്നു. അവസാനം ദീര്‍ഘകാലത്തിനുശേഷം തന്റെ നിരപരാധിത്വം തന്നെ ആക്ഷേപിച്ചവരെക്കൊണ്ടും കള്ളക്കേസില്‍പ്പെടുത്തിയവരെക്കൊണ്ടും തെളിയിക്കുന്നതും നാം ഖുര്‍ആനില്‍ ഈ അധ്യായത്തില്‍ കാണുന്നു. അപ്പോഴൊക്കെ യൂസുഫിന്റെ വിനയാന്വിതവും അല്പം പോലും പകയില്ലാത്തതുമായ വശ്യവും സുന്ദരവുമായ പെരുമാറ്റം മുത്തുനബി (സ)യും മക്കാവിജയവേളയില്‍ കാഴ്ചവയ്ക്കുന്നു. യൂസുഫ് പറഞ്ഞു:
لا تثريب عليكم اليوم
നിങ്ങള്‍ക്ക് (സഹോദരങ്ങള്‍ക്ക്) ഇന്ന് ഒരു കേസുമില്ല.

പ്രവാചകന്‍ മുഹമ്മദ്‌നബി (സ)യും പറഞ്ഞു:
اذهبو أنتم الطلقاء
നിങ്ങള്‍ പൊയ്‌ക്കോ. നിങ്ങള്‍ ഇന്ന് സ്വതന്ത്രരാണ്.
സൂറഃ യൂസുഫിന്റെ സൗന്ദര്യം വ്യത്യസ്ത കോണുകളിലൂടെ ആസ്വദിക്കുക. തീര്‍ച്ചയായും നമ്മോട് ഈ അധ്യായത്തിന് ഒരുപാട് സംസാരിക്കാനുണ്ടാകും.

1 comment:

  1. പ്രബോധനം ചെയ്യാൻ ഹിക്മത്ത് ഉപയോഗിക്കണം അല്ലെ ...

    ബ്ലോഗ്‌ നല്ലൊരു മാര്ഗം തന്നെ യാണ് ദഅവത്തിനു

    ReplyDelete