Wednesday, August 7, 2013

ഗുല്‍മര്‍ഗിലെ കുതിരസവാരിയും ബോട്ട് യാത്രയും

നമുക്ക് ഗുല്‍മര്‍ഗില്‍ പോകേണ്ടേ? സ്വപ്‌നഭൂമി. ശ്രീനഗറില്‍നിന്ന് 45 കിലോമീറ്ററേയുള്ളൂ ഗുല്‍മര്‍ഗിലേക്ക്. ഏഴു മണിക്കുതന്നെ പുറപ്പെട്ടു. വഴിയില്‍ ഇറങ്ങി ഒരു ചായ കുടിച്ചു. അതിനടുത്ത് വലിയൊരു ബില്‍ഡിങ്. തണുപ്പിന് നല്ല ശക്തിയുണ്ട് ഇന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരമായ സമതലങ്ങളും കൃഷിയിടങ്ങളും. ഇടയില്‍ ബൂട്ടും കുപ്പായവും വാടകയ്ക്ക് കൊടുക്കുന്ന സ്ഥലമെത്തി. വാടക 300 വീതം. ഏതായാലും കാര്യം നടക്കണ്ടേ. തണുപ്പില്‍ മരവിച്ചുപോകാതിരിക്കാന്‍ ബൂട്ട് അത്യാവശ്യം. നമ്മളാണെങ്കില്‍ ഉഷ്ണരാജ്യക്കാര്‍. തണുപ്പ് തീരെ പറ്റാത്തവര്‍.



ഗുല്‍മര്‍ഗിലേക്ക് ഏതാണ്ട് 10 കിലോമീറ്റര്‍ കയറ്റമാണ്. വഴിയില്‍ ഒരാട്ടിടയന്‍ - ഗുജ്ജൂര്‍. സന്ദീപ് വണ്ടി നിറുത്തി. ഞാന്‍ അയാളുമായി സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു. പേര് ഷബീര്‍ അഹ്മദ്. 28 വയസ്സ്. മലഞ്ചെരുവില്‍ കൊച്ചു ടെന്റില്‍ കുടുംബം. കുതിരകളെ മേയാന്‍ വിട്ട് ഷബീര്‍ തണുപ്പില്‍ നില്‍ക്കുകയാണ്. ഞാന്‍ വിശേഷങ്ങളൊക്കെ ചോദിച്ചു. കുടിലില്‍നിന്ന് തീ കാണുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുകയാണോന്ന് ചോദിച്ചപ്പോള്‍, ഭക്ഷണം ഇന്നലെ രാത്രി ഉണ്ടാക്കിയിട്ടുണ്ട്. തണുപ്പു മാറ്റാന്‍ തീ കായുകയാണത്രെ സ്ത്രീകളും കുട്ടികളും. ജമ്മുവില്‍നിന്ന് വരികയാണ്. ഒരു ഗുജ്ജാറുമായി സംസാരിക്കണമെന്ന ആഗ്രഹം നിറവേറി. അല്‍ഹംദുലില്ലാഹ്. അവന്റെ ടെന്റിലേക്ക് പോകാന്‍ കഴിഞ്ഞില്ല. അരമണിക്കൂറെങ്കിലും എടുക്കും ടെന്റില്‍ പോയി തിരിച്ചുവരാന്‍. അവരുടെ ജീവിതം കുറച്ചുകൂടി അടുത്തറിയണമെന്നുണ്ടായിരുന്നു. പക്ഷേ, സമയവും സൗകര്യവും ഇല്ല. ഞങ്ങള്‍ കേരളക്കാരാണെന്നൊക്കെ പരിചയപ്പെടുത്തി. ശരി എന്ന അര്‍ഥത്തില്‍ തലയാട്ടി. അവനെന്ത് കേരളം? അവന് അത് മനസ്സിലായി എന്നുപോലും തോന്നുന്നില്ല. കുതിരകളും ആടുകളും പുല്‍മേടുകളും നിറഞ്ഞ ജീവിതത്തില്‍ അവനെന്ത് കേരളം?


ഗുല്‍മര്‍ഗിലേക്കുള്ള കയറ്റം അതീവഹൃദ്യമായിരുന്നു. താഴ്‌വാരങ്ങള്‍ മുഴുവന്‍ സൂചിയിലക്കാടുകളാല്‍ സമൃദ്ധം! നദികളും ചോലകളും കാടുകളിലൂടെ ഒഴുകുന്നത് മുകളില്‍നിന്ന് കാണാന്‍ അപാര സൗന്ദര്യം. ഇടയ്ക്കിടയ്ക്ക് വ്യൂപോയിന്റുകളില്‍ വണ്ടി നിറുത്തി. താഴ്‌വാരങ്ങളെയും ശ്രീനഗര്‍ വരെയും കാണാന്‍ കഴിഞ്ഞു. അവിടെ നിന്ന് നോക്കിയാല്‍ ദാല്‍തടാകം വളരെ നേരിയ രൂപത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. എല്ലാ പോയിന്റുകളിലും വണ്ടി നിറുത്തി ഫോട്ടോ എടുത്തു. അതിന്റെ മുകളിലൊക്കെ പട്ടാളക്കാര്‍ ഒന്നോ രണ്ടോ പേര്‍ ചെറിയ ഷെഡുകളില്‍ തോക്കും പിടിച്ച് നില്‍ക്കുന്നുണ്ട്. പ്രകൃതിഭംഗി നിറഞ്ഞ താഴ്‌വാരങ്ങളും മലകളും കയറി, ഗുല്‍മര്‍ഗ് ടൗണിലെത്തി. ടൗണ്‍ മുഴുവന്‍ വിശാലമായ പച്ച കാര്‍പ്പറ്റ് വിരിച്ചപോലത്തെ പ്രകൃതി. ഹോ... തമ്പുരാനേ, നിന്റെ ഭൂമിയുടെ സൗന്ദര്യം! കാറില്‍നിന്നിറങ്ങിയപ്പോള്‍ നല്ല തണുപ്പും നേരിയ മഴയും; അതോ മഞ്ഞുപെയ്യലോ? തലേദിവസത്തെ സോനാമാര്‍ഗിനേക്കാള്‍ അല്പം വ്യത്യസ്തമായ ഭൂഭാഗം. അതീവസുന്ദരം എന്ന് പറയാതെ വയ്യ. കിടുങ്ങുന്ന തണുപ്പുണ്ട്.


ഒരു കാരണവര്‍ കുതിരസവാരിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് കുതിരപ്പുറത്ത് കയറാന്‍ പേടിയാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ കാരണവരുടെ ചോദ്യം. 'അപ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ ഒന്നും തരില്ല അല്ലേ?' എന്ന്. എന്തായാലും തണുപ്പില്‍നിന്ന് രക്ഷകിട്ടാനും ചായ കുടിക്കാനുമായി ഒരു ചെറിയ ചായപ്പീടികയില്‍ കയറി. ഉപ്പാപ്പ വിടുന്ന മട്ടില്ല. വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയാണ്. അവസാനം, സവാരിക്ക് കുതിര ഒന്നിന് 300 രൂപയും പേടി ഉള്ളതിനാല്‍ ഒരാള്‍ കൂടെ വരുന്നതിന് വേറെ 300 രൂപയും കൂടി സവാരി ഉറപ്പിച്ചു. ഞാന്‍ ഏറെ പ്രയാസപ്പെട്ടാണെങ്കിലും കുതിരപ്പുറത്ത് കയറി. എല്ലാവരും കൂടി എന്നെ കയറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. വയസ്സുകാലത്ത് കശ്മീരില്‍ പോയി കുതിരപ്പുറത്തുനിന്ന് വീണ് വല്ല എടങ്ങേറും ആകാതിരുന്നാല്‍ മതി എന്നായിരുന്നു ഉള്ളില്‍.


പക്ഷേ, കയറിയപ്പോഴല്ലേ അതിന്റെ ത്രില്‍ അറിയുന്നത്. അമ്പെയ്ത്തും കുതിരസവാരിയും നീന്തലും എല്ലാവരും പഠിക്കണമെന്ന് റസൂല്‍ (സ) നിര്‍ദേശിച്ചത് വെറുതെയായിരുന്നില്ല. ഇന്നും പരിസ്ഥിതി മലിനമാക്കാത്ത ഒരു സഞ്ചാരമാധ്യമമാണല്ലോ കുതിരയും കഴുതയുമൊക്കെ. ഞങ്ങളുടെ യാത്ര തുടങ്ങി. ബഷീറും സുഹൂര്‍ അഹമ്മദും ആണ് കുതിരക്കാര്‍. എനിക്കവരോട് പാവം തോന്നി. ഈ കൊടും തണുപ്പത്ത് കാല്‍നടയായി ഒരുമണിക്കൂര്‍ അവര്‍. 300 കൂടുതലല്ലാന്ന് തോന്നി. കുതിരയ്ക്ക് വിലയുണ്ട്. അതിന് തീറ്റ കൊടുക്കണം. അവരുടേത് വളരെ നല്ലൊരു അധ്വാനമായി തോന്നി. വഴിയില്‍ ധാരാളം സ്ഥലങ്ങള്‍ അവര്‍ കാട്ടിത്‌നന്നു. ഞങ്ങളുടെ ഫോട്ടോകളും എടുത്തുതന്നു. ഗോള്‍ഡന്‍ മെമ്മറി അല്ലേ? ആദ്യമായി കുതിരപ്പുറത്തുള്ള സവാരി. അതും സുന്ദരമായ ഭൂമിയിലൂടെ. 


ബഷീറും സുഹൂറുമായി വളരെ വേഗം ഞങ്ങള്‍ സൗഹൃദത്തിലായി. അവരുടെ വിശേഷങ്ങളും ഞങ്ങളുമായി പങ്കുവച്ചു. ഇവിടത്തന്നെ കുറേ ദൂരെയാണ് വീട് എന്നും ഭാര്യയും മക്കളുമൊക്കെ ഉണ്ടെന്നും പറഞ്ഞു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഞാന്‍ എഴുതാറുണ്ട് എന്ന് പറഞ്ഞപ്പോള്‍, എഴുത്തില്‍ അവരുടെ പേര് മറക്കാതെ വയ്ക്കണമെന്നൊക്കെ പറഞ്ഞു. ഞാനവരുടെ പേര് മറക്കാതെ വയ്ക്കണമെന്നും പറഞ്ഞു. ഞാനവരുടെ പേര് മറക്കാതിരിക്കാന്‍ പലതവണ മനസ്സില്‍ ആവര്‍ത്തിച്ചു. അവരറിയുന്നില്ലെങ്കിലും അവരോട് പറഞ്ഞ വാക്ക് പാലിക്കുന്നു. ബി.എസ്.എന്‍.എല്‍ ഓഫീസ്, ഷെയ്ക്ക് അബ്ദുല്ലാടെ മകന്റെ വീട്, താഴ്‌വാരത്തില്‍ ദൂരെ പീര്‍ ഔലിയാടെ പള്ളി തുടങ്ങി പലതും അവര്‍ കാട്ടിത്തരികയും ഫോട്ടോ എടുക്കാന്‍ സൗകര്യം ചെയ്തുതരികയും ചെയ്തു. അപ്പോള്‍ എനിക്ക് ഒരു കശ്മീരി പാട്ട് കേള്‍ക്കാന്‍ ഒരാഗ്രഹം. കുതിരക്കാരോടാവശ്യപ്പെട്ടപ്പോള്‍ വേഗം അവരുടെ മൊബൈലില്‍നിന്ന് പാട്ട് വച്ചുതന്നെു. അവര്‍ സ്വന്തം പാടാന്‍ വേണ്ടിയാണ് ഞാനാവശ്യപ്പെട്ടത്. 


ഇക്ക ആദ്യം കുതിരസവാരി വേണ്ട എന്നു പറഞ്ഞെങ്കിലും യാത്രചെയ്തപ്പോള്‍ സന്തോഷമായി. സുന്ദരമായ ഗുല്‍മര്‍ഗ് കുതിരപ്പുറത്തിരുന്ന് യാത്രചെയ്ത് കണ്ടത് നല്ലൊരു അനുഭവമായി. കുതിരകളുടെ പേര് ബിജ്‌ലി എന്നും പിങ്കി എന്നും. എനിക്കവറ്റകളോട് പാവം തോന്നി. അവസാനം 100 രൂപ ബിജ്‌ലിക്കും പിങ്കിക്കും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ വേണ്ടി തികച്ച് 1000 രൂപ കൊടുത്തു. മിണ്ടാപ്രാണികളുടെ പുറത്ത് കയറി നമ്മള്‍ സവാരി ചെയ്തപ്പോള്‍ അവയോട് നാം വല്ല കുറ്റവുമാണോ ചെയ്യുന്നത് എന്നൊരു തോന്നല്‍. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പടച്ചവന്‍ പൊറുക്കട്ടെ. ആമീന്‍.


അതിനിടയില്‍ നല്ല മഴ തുടങ്ങി. വലിയൊരു മഴ ആകാതെ നേരിയ ചാറ്റല്‍ മഴയായി മാറി. ഒരുമണിക്കൂര്‍ അങ്ങനെ ഒരു യാത്ര ചെയ്തത് വലിയ സന്തോഷം നല്‍കി. ബഷീറിന്റെയും സുഹൂര്‍ അഹ്മദിന്റെയും സൗഹൃദവും പാട്ടും വിവരണങ്ങളും കേട്ടും അറിഞ്ഞും മനസ്സ് നിറഞ്ഞു. ഇനി ഇതിന്മേല്‍ നിന്നിറങ്ങണ്ടേ? ഉള്ളില്‍ അസ്വസ്ഥത തോന്നി. പറ്റിയ ഒരു സ്ഥലത്ത് നിറുത്തി വലിയ പ്രയാസമില്ലാതെ ഇറങ്ങി. അല്‍ഹംദുലില്ലാ. ഇനി ഏത് കുതിരപ്പുറത്തും കയറാമെന്ന ഒരു ധൈര്യം മനസ്സിന് കിട്ടി.


മടങ്ങി എത്തിയപ്പോള്‍ നൂറുകണക്കിന് കുതിരകള്‍ യാത്രക്കായി ഒരുങ്ങിനില്‍ക്കുന്നു. ഇഷ്ടംപോലെ സഞ്ചാരികള്‍ കുതിരപ്പുറത്ത് യാത്രചെയ്യുന്നു. അവിടെ വേറെ മോട്ടോര്‍ വാഹനങ്ങളൊന്നും കണ്ടില്ല. ഗണ്ടോല എന്ന റോപ്പ്‌വേയില്‍ ആളെ കയറ്റുന്നുണ്ടായിരുന്നില്ല. അതിനാല്‍ ആ വഴി പോയില്ല. കുറച്ചുനേരം അവിടെയൊക്കെ കറങ്ങി വണ്ടിയില്‍ കയറി. തിരിച്ചു വരുമ്പോള്‍ ഒരു ആപ്പിള്‍ത്തോട്ടത്തില്‍ കയറി. ആപ്പിളുകള്‍ വിരിഞ്ഞ് ഒരു നാരങ്ങാവലിപ്പം വച്ചിട്ടുണ്ട്. 75 കൊല്ലമൊക്കെ ആപ്പിള്‍മരം ജീവിക്കുമത്രെ! ഒട്ടുമാവുകളെ ഓര്‍മിപ്പിക്കുന്ന രൂപം. സീസണല്ലാത്തതിനാല്‍ എവിടെയും ആപ്പിള്‍ കണ്ടില്ല. 


സുന്ദരമായ ഗുല്‍മര്‍ഗ് യാത്രകഴിഞ്ഞ്‌ ഉച്ചയ്ക്ക് രണ്ടുമണിയോടെ ശ്രീനഗറില്‍ തിരിച്ചെത്തി. കശ്മീരി സുഹൃത്തുമായി സംസാരിച്ച് ഹൗസ്‌ബോട്ട് ശരിയാക്കി. താമസിച്ച ഹോട്ടലിന്‍നിന്ന് ഒരു ദിവസം ഒഴിവാക്കി ഹൗസ്‌ബോട്ടിലേക്ക് പോന്നു ഞങ്ങള്‍. സ്വന്തം പ്ലാനിങ്ങായതിനാലും ബജറ്റ് കൂട്ടിനോക്കിയതിനാലും പിറ്റേന്നത്തെ പഹല്‍ഗാം യാത്ര റദ്ദാക്കാമെന്ന് തീരുമാനിച്ചു. രണ്ടു ദിവസം സമൃദ്ധമായി മലനിരകളുടെയും ഐസ്മലകളുടെയും സൗന്ദര്യം ആസ്വദിച്ചതാണല്ലോ.


കുറച്ചധിക സമയം (24 മണിക്കൂര്‍) ദാല്‍തടാകത്തിലും ബോട്ടിലും കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. ചില്ലറ ഷോപ്പിങ്ങും നഗരം കാണലും എല്ലാമായി കഴിക്കാമെന്ന് തീരുമാനിച്ച് മൂന്നു ദിവസത്തെ വണ്ടിക്കാശും കൊടുത്ത് സന്ദീപിനോട് ഞങ്ങള്‍ യാത്രപറഞ്ഞ് പിരിഞ്ഞു. 30ന് രാത്രിയിലെ ട്രെയിന്‍ ടിക്കറ്റ് ജമ്മുവില്‍നിന്ന് നേരെ ഷൊര്‍ണൂര്‍ക്കുള്ളത് ഭാഗ്യത്തിന് ശരിയായിട്ടുണ്ട്. അതിനാല്‍ ശ്രീനഗറില്‍നിന്ന് 30ന് കാലത്ത് ജമ്മുവിലേക്ക് പുറപ്പെടണം. കാശ്മീരിസുഹൃത്ത് 500 രൂപയ്ക്ക് വണ്ടിക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ടാക്‌സിസ്റ്റാന്റില്‍ ചെന്നാല്‍ 500 രൂപയ്ക്ക് നമ്മെ കൊണ്ടുപോകും എന്ന് പറഞ്ഞു.


29ന് ഉച്ചകഴിഞ്ഞ് ശ്രീനഗറൊക്കെ ഒന്ന് കാണാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. തന്തൂരിയും ദാലും മാത്രം കഴിച്ചിരുന്നുള്ളൂ, അധിക ദിവസവും. നല്ലൊരു ഹോട്ടലില്‍ കയറി; ഭയങ്കര പറ്റിക്കല്‍. വേവാത്ത ഭക്ഷണത്തിന് രണ്ടുപേര്‍ക്ക് 500 രൂപ. ഇങ്ങനെ ചില നഷ്ടക്കണക്കുകള്‍ ഓര്‍മയിലേക്ക് വരികയാണിപ്പോഴും. ഞാനിതൊക്കെ വിശദമായി എഴുതുന്നത് പോകുന്നവര്‍ക്ക് ചില വിവരങ്ങള്‍ ഉപകാരപ്പെട്ടേക്കാം എന്ന് വിചാരിച്ചാണ്. നമുക്കെത്രയും ചെലവാക്കാം. പക്ഷേ, പറ്റിക്കപ്പെടുന്നത് നമ്മളാരും ഇഷ്ടപ്പെടില്ലല്ലോ.


ഹൗസ്‌ബോട്ടുടമ സുല്‍ത്താന്‍ മുഹമ്മദും കുടുംബവും ബോട്ടിന്റെ പിറകിലെ രണ്ട് റൂമുകളിലാണ് താമസം. കുട്ടികളെ സ്‌കൂളില്‍ വിടുന്നുണ്ട് അവര്‍. മൂന്ന് മക്കള്‍. ഗവണ്മെന്റ് സ്‌കൂളുകളില്‍ പഠിപ്പ് ശരിയല്ലാത്തതിനാല്‍ 1100 രൂപ കുട്ടി ഒന്നിന് ചെലവാക്കിയാണ് അവര്‍ കുട്ടികളെ നല്ല സ്‌കൂളില്‍ പഠിപ്പിക്കുന്നത്. ഞാനവരുടെ റൂമില്‍ പോയി ജീവിതവും വിശേഷങ്ങളും എല്ലാം അറിഞ്ഞു. കാര്‍പ്പെറ്റ് വിരിച്ച മുറിയില്‍ കട്ടിലൊന്നുമില്ല. ഹീറ്ററിലും ഗ്യാസിലും ആണ് അവര്‍ ഭക്ഷണം പാകം ചെയ്യുന്നത്. രണ്ട് മുറിയില്‍ ഒന്നില്‍ അടുക്കളയാണ്. ബാത്‌റൂം അറ്റാച്ച്ഡ് ഉണ്ട്. ഹൗസ്‌ബോട്ടും മുഴുവന്‍ സ്ഥലവും നല്ല കാര്‍പ്പെറ്റ് വിരിച്ചതാണ്. ഒന്നുരണ്ട് കാര്‍പ്പെറ്റുണ്ടെന്ന് തോന്നുന്നു. എന്നിട്ടും രാത്രിയൊക്കെ ഭയങ്കര തണുപ്പാണ് ബോട്ടില്‍. 


ബോട്ടില്‍ താമസിച്ച പകലും രാത്രിയും വല്ലാത്ത ഒരു സന്തോഷമായിരുന്നു. നഷ്ടപ്പെട്ട ഏതോ ചില ഓര്‍മകള്‍ പറന്നുവന്നപോലെ. ഞാന്‍ എട്ടു വയസ്സുവരെ ജീവിച്ചത് കനോലിക്കനാലിന് തൊട്ടായിരുന്നു. തടാകത്തിലെ താമസത്തിന് അവിടത്തെ വെള്ളപ്പൊക്ക കാലത്തിന്റെ ചില ഓര്‍മകള്‍. ചക്കപ്പന്റെ വഞ്ചി (ഓടം) ഞങ്ങളുടെ വീടിന്റെ ജനലയില്‍ കെട്ടിയിടുന്നതു മുതല്‍ ഒരുപാട് ഓര്‍മകള്‍. മാളുവിനും ചക്കപ്പനും മക്കളുണ്ടായിരുന്നില്ല. എന്നെ അവര്‍ സ്വന്തം കുട്ടിയെപ്പോലെയാണ് നോക്കിയിരുന്നത്. ഉപ്പാപ്പാടെ കുടിയാന്മാരായിരുന്നു അവര്‍. ഞാനവരെ അപ്പന്‍ എന്നും ഇങ്ങ എന്നുമാണ് ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. 


അതിഭയങ്കര അയിത്തം നിലനിന്നിരുന്ന കാലത്ത് എന്റെ ഉമ്മാടെ സ്വഭാവം കൊണ്ടാകാം വേട്ടുസമുദായത്തിലെ അവരോട് ഞങ്ങളുടെ വീടിന് ഇത്രയധികം ചങ്ങാത്തം ഉണ്ടായിരുന്നത്. അവരുടെ വേല (പൂരം) കൊടികൊട്ടി ആദ്യം വരിക ഞങ്ങളുടെ വീട്ടിലേക്കായിരുന്നു. നമ്മുടെ വക ഒരു തുണിയും അരിയും കൊടുത്തിരുന്നത് എന്റെ കുട്ടിക്കാല ഓര്‍മയിലുണ്ട്. ഈ വക ധാരാളം ഓര്‍മകള്‍ കൊണ്ടാകാം ഹൗസ്‌ബോട്ടിനോടും പരിസരത്തോടും വല്ലാത്തൊരടുപ്പം തോന്നിയത്. പോരാന്‍ തോന്നാത്തത്ര അടുപ്പം! പോരാതെ പറ്റില്ലല്ലോ. യാതൊരു ശല്യവുമില്ലാതെ ആ വലിയ ബോട്ടില്‍ ഞങ്ങള്‍ രണ്ടുപേരും മാത്രം. ഞാന്‍ കോലായില്‍ ചിന്തിച്ചും മറ്റും കുറേ സമയം കഴിച്ചുകൂട്ടി. ഇക്ക നമസ്‌കാരവും ഖുര്‍ആന്‍ ഓത്തുമായി കൂടി. 

എന്തായിരുന്നാലും കശ്മീര്‍യാത്രാനുഭവങ്ങള്‍ ഒന്നും വിട്ടുപോകാതെ എന്റെ പ്രിയവായനക്കാരുമായി പങ്കിട്ടിട്ടുണ്ട്. ഇനി അല്പം കൂടിയുണ്ട്; തിരിച്ചുള്ള ജമ്മുയാത്ര. രണ്ടുതവണ കണ്ടതിനാല്‍ എല്ലാം ശരിക്ക് മനസ്സില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ടണലിനു മുമ്പായി ഒരു മണിക്കൂര്‍ ഒരു 'ജാം' കിട്ടി. പോയതിലും അധികം സമയം എടുത്തു വരുമ്പോള്‍. 286 കിലോമീറ്റര്‍ കയറ്റവും ഇറക്കവും സമതലവും ആണ്. എട്ടുമണിക്ക് ജമ്മുവിലെത്തി. 10 മണിക്ക് പുറപ്പെട്ടതാണ് ശ്രീനഗറില്‍നിന്ന്. ജമ്മുവില്‍നിന്ന് 4 മണിക്കൂര്‍ കഴിച്ചുകൂട്ടിയാല്‍ ട്രെയിനിന്റെ സമയമായി. അതിനാല്‍, വിരിവിരിച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ത്തന്നെ കഴിച്ചുകൂട്ടി. അവിടെ കിടന്നല്പം ഉറങ്ങി.

വിചാരിച്ചതിലും പ്രയാസമില്ലാതെ കശ്മീര്‍യാത്ര പര്യവസാനിച്ചു. അല്ലാഹുവിന് സ്തുതി. ജമ്മു-ഷൊര്‍ണൂര്‍ 60 മണിക്കൂറാണ് യാത്രാസമയം. 11ലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 4-ാം ദിവസം ഷൊര്‍ണൂരെത്തി. പാലക്കാട് കഴിഞ്ഞപ്പോള്‍ മഴ. അല്‍ഹംദുലില്ലാഹ്. ഇന്ത്യയുടെ വടക്കേ അറ്റം പോവുക എന്ന വലിയൊരാഗ്രഹം നിറവേറി. സര്‍വശക്തനായ അല്ലാഹുവിനെ കോടിക്കണക്കിന് സ്തുതിക്കുന്നു. ഒപ്പം ഹൃദയം നിറഞ്ഞ അപേക്ഷയും; ഇനിയും നാഥാ, നിന്റെ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാനും കാണാത്ത രാജ്യങ്ങള്‍ കാട്ടിത്തരാനും അതു മുഖേന ഞങ്ങളുടെ മനസ്സുകള്‍ പൂത്തുലയാനും. എല്ലാ കാഴ്ചകളെയും അദ്ഭുതങ്ങളെയും നിന്റെ ഗ്രന്ഥവുമായി കൂട്ടിക്കെട്ടാനും നീ ഞങ്ങളെ അനുഗ്രഹിക്കണേ. ഈ ഭൂമിയുടെ ഉടമസ്ഥന്‍ എത്രമാത്രം മഹാന്‍! എനിക്കല്ലാതെ ഒന്നും പറയാനില്ല. സുന്ദരമായി സംവിധാനിച്ച്, അതില്‍ മലകളെ നാട്ടി, കടലുകളെയും പുഴകളെയും ഒഴുക്കി, വ്യത്യസ്ത ഭാഷാനിറങ്ങളില്‍ മനുഷ്യരെ ഒരുക്കിയ നാഥാ... നീ എത്ര മഹാന്‍! പരിശുദ്ധന്‍.

സാധുക്കളായ ഞങ്ങളുടെ കൈക്കുമ്പിളില്‍ എന്നും നിന്റെ ജീവാമൃതം നിറച്ചുതരണേ. ആമീന്‍.

വസ്സലാം, സ്വന്തം ടീച്ചര്‍

5 comments:

  1. നല്ല ഫോട്ടോസ് സബിത ടീച്ചറെ!(മൂത്തുമ്മ). പക്ഷേ ഒരു കാര്യം ഞാന്‍ ശ്രദ്ദിച്ചു. കാശ്മീര്‍ ആയാലും കേരളം ആയാലും ചെരുപ്പ് Lunar തന്നെ. ഹ ഹാ...
    ഒരു joke അടിച്ചതാട്ടോ...

    ReplyDelete
  2. "ഇനിയും നാഥാ, നിന്റെ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാനും കാണാത്ത രാജ്യങ്ങള്‍ കാട്ടിത്തരാനും അതു മുഖേന ഞങ്ങളുടെ മനസ്സുകള്‍ പൂത്തുലയാനും. എല്ലാ കാഴ്ചകളെയും അദ്ഭുതങ്ങളെയും നിന്റെ ഗ്രന്ഥവുമായി കൂട്ടിക്കെട്ടാനും നീ ഞങ്ങളെ അനുഗ്രഹിക്കണേ. ഈ ഭൂമിയുടെ ഉടമസ്ഥന്‍ എത്രമാത്രം മഹാന്‍! എനിക്കല്ലാതെ ഒന്നും പറയാനില്ല. സുന്ദരമായി സംവിധാനിച്ച്, അതില്‍ മലകളെ നാട്ടി, കടലുകളെയും പുഴകളെയും ഒഴുക്കി, വ്യത്യസ്ത ഭാഷാനിറങ്ങളില്‍ മനുഷ്യരെ ഒരുക്കിയ നാഥാ... നീ എത്ര മഹാന്‍! പരിശുദ്ധന്‍."

    ReplyDelete
  3. നന്നായി എഴുതി.. വളരെ ലളിതമായ ശൈലി. കൊതിപ്പിക്കുന്ന ഫോട്ടോകൾ.. ഗുല്മാർഗിലേക്കുള്ള എന്റെ യാത്രയും ആ സ്ഥലങ്ങലുമൊക്കെ ഒർമയിലെത്തി. ഗൊണ്ടോലയിൽ കയറാതിരുന്നത്‌ നഷ്ടമായി.

    ReplyDelete