Saturday, May 3, 2014

മൂസാനബിയുടെ ത്യാഗസ്മരണകള്‍

മൂസാനബി(അ)യുടെ ഖബര്‍ എന്നില്‍ ഒരുപാട് ദുഃഖങ്ങള്‍ അവശേഷിപ്പിക്കുന്നു. ആരായിരുന്നു മൂസാ? അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ എഴുതാതെ ഈ യാത്രാവിവരണം ഒരു സല്‍പ്രവര്‍ത്തനമാകില്ല.

ജനനം മുതല്‍ മരണം വരെ വധഭീഷണി നേരിടേണ്ടിവന്ന, അസാമാന്യ ധീരന്‍! നമുക്കാ ചരിത്രത്തിന്റെ ഏതാനും ഏടുകള്‍ മറിച്ചുനോക്കാം. ഖബര്‍സിയാറത്തില്‍ ഞാന്‍ കരുതുന്ന ലക്ഷ്യങ്ങളില്‍ ഒന്നാണിത്. എനിക്ക് തോന്നുന്നത് മൂസാ (അ)യുടെ യാതൊരു സ്മാരകങ്ങളും എഴുത്തുകളായോ ചിത്രങ്ങളായോ അവശേഷിക്കുന്നില്ല. ഈജിപ്തിലുടനീളം ഫറോവമാരുടെയും അവരുടെ ആരാധനാമൂര്‍ത്തികളുടെയും കോപ്റ്റുകളുടെ അക്കാലത്തെ സ്മാരകങ്ങളും എമ്പാടും കാണപ്പെടുന്നു. സ്ഫിംഗ്‌സിന്റെ അടുത്ത് രാത്രികാലത്ത് ലൈറ്റ് അറേഞ്ച്‌മെന്റ് ഉണ്ട്. ഹൈദരാബാദിലെ ലുംബിനി പാര്‍ക്കില്‍, ഹുസൈന്‍ സാഗര്‍ തടാകം പശ്ചാത്തലമാക്കിയ ഉഗ്രന്‍ ചരിത്രങ്ങളുമായുള്ള വൈദ്യുതാലങ്കാരമുണ്ട്. ഗ്യാലറി നിറയെ കാണികളാണ്. വൈദ്യുതപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന സ്ഫിംഗ്‌സിനെ കാണാന്‍ ആയിരങ്ങള്‍ ദാനംപ്രതി അവിടെ എത്തുന്നുണ്ടാകും.

എന്നാല്‍ മഹാനും ഉന്നതനുമായ മൂസാ (അ) വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ ജീവിക്കുന്നു; വിമോചകന്റെ റോളില്‍.

മൂസാ (അ) എന്തുകൊണ്ടാണ് 30 വയസ്സില്‍ ഈജിപ്ത് വിട്ട്, യാതൊരറിവുമില്ലാത്ത രാജ്യത്തേക്ക് ഓടിപ്പോരേണ്ടിവന്നത്. നാമത് ചിന്തിക്കാറില്ല. പണ്ട് യു.കെ. അബൂസഹ്‌ല ഇറക്കിയ മൂസാനബിയും ഫിര്‍ഔനും എന്ന കഥാപ്രസംഗത്തിലെ പാട്ടിന്റെ ഈരടികള്‍ കാതുകളില്‍ മുഴങ്ങുന്നു:

അതിഭയമാല്‍ അഭയവും തേടി, വദനവും വാടി, മിസ്‌റതില്‍നിന്നും,
മദ് യനില്‍ വന്നിരിക്കുന്ന മൂസാനബിയുടെ മനം തെളിഞ്ഞേ...

എന്തൊരു സൗന്ദര്യമാണീ വരികള്‍ക്ക്.


ربي إني لما أنزلت إلى من خير فقير

മൂസാ(അ) പറയുകയാണ്. ''നാഥാ, നീ എനിക്കു വേണ്ടി ഇറക്കിയ യാതൊരു നന്മയ്ക്കും ഞാനിന്നേറെ ആവശ്യക്കാരനാണ്.''

ഇതിന് റബ്ബ് ഉത്തരം കൊടുത്തത് എങ്ങനെ എന്ന് മനസ്സിലാക്കും മുമ്പ് ചില കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടതുണ്ട്.
മൂസാ (അ) അക്രമിയായ ഒരു ഖിബ്തിക്ക് ഒരടിവച്ചുകൊടുത്തു. കൊല്ലാന്‍ വേണ്ടി അടിച്ചതല്ല. സാധുവാണെന്ന് തോന്നുന്ന ബനൂ ഇസ്രാഈലിയെ മര്‍ദിക്കുകയായിരുന്നു ഖിബ്തി. പിറ്റേ ദിവസവും തലേ ദിവസത്തെ ഇസ്രാഈലി മറ്റൊരു ഖിബ്തിയുമായി അടിപിടി. അപ്പോഴും മൂസാ (അ) പിടിച്ചുമാറ്റാന്‍ ചെന്നപ്പോള്‍ ഖിബ്തി പറയുന്നു: ''ഇന്നിലെ നീ ഒരാളെ കൊന്നു. ഇന്ന് നീ എന്റെ നേര്‍ക്ക്''. ഇന്നലത്തെ കൊലപാതകം പലരും അറിഞ്ഞുതുടങ്ങി എന്ന് മൂസാനബിക്ക് ബോധ്യം വരുകയും അന്നുതന്നെ ഒരു ഗുണകാംക്ഷിയുടെ ഉപദേശം സ്വീകരിച്ച് മൂസാ (അ) ഈജിപ്ത് വിടുകയാണ്. എന്റെ മുത്ത്മൂസാ, താങ്കളുടെ മേല്‍ രണ്ടാമത്തെ വധഭീഷണി അല്ലേ? എന്റെ മകന് ഇപ്പോള്‍ 30 വയസ്സ്. 30 വയസ്സുള്ള യുവാവായ മൂസാ 1000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടുകയാണ്. മഹാനായ ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിച്ച ഒരു ഹദീസ് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. മൂസാ (അ) മരുഭൂമിയിലൂടെ നടക്കുകയാണ്. അദ്ദേഹത്തിന്റെ ചെരുപ്പുകള്‍ തേഞ്ഞു പൊട്ടിപ്പോയി. കാലും പൊട്ടി, ചോര ഒലിച്ചുതുടങ്ങി. നഖം ഊരിപ്പോയി. ഇലകള്‍ തിന്ന് വായ പഴുത്തുപോയി. വിശന്നുപൊരിഞ്ഞ് വയര്‍ തണ്ടലിനോടൊട്ടിപ്പോയി.

ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് മൂസാ (അ)യുടെ ഈ ദൃശ്യമോര്‍ത്ത് തേങ്ങിപ്പോകാത്തത്? ആരുടെ കണ്ണുകളാണ് ഈറനണിയാത്തത്? ആ മഹാന്റെ ഖബറും കൊച്ചുപള്ളിയും മുന്തിരിവള്ളിയും മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.

അഭയത്തിനുവേണ്ടി ഓടുന്ന മൂസാ (അ)യുടെ സ്ഥാനത്ത് നമ്മെ, നമ്മുടെ മക്കളെയൊക്കെ ഒന്ന് നിര്‍ത്തിനോക്കുക. നാമാദ്യംതന്നെ, ഒരു മര്‍ദിതനെ സഹായിക്കുക എന്ന പണിതന്നെ നടത്തിയെങ്കിലല്ലേ ഓടേണ്ടിവരികയുള്ളൂ. ചെരുപ്പ് പൊട്ടി. 3500 കൊല്ലം മുമ്പത്തെ ലോകം. ചെരുപ്പുകടയില്ല, പകരം ഒന്ന് വാങ്ങാന്‍. ഹോട്ടലുകളില്ല, ഭക്ഷണം വാങ്ങിക്കഴിക്കാന്‍. വിജനവും ഒരുപക്ഷേ, വന്യവുമായ മരുഭൂമിയും മലകളും. താബാ ബോര്‍ഡറില്‍നിന്നും ബസ്സിലിരുന്നപ്പോള്‍ എന്റെ മനസ്സ് ആ കൂര്‍ത്ത പാറക്കൂട്ടങ്ങളിലായിരുന്നു. എന്റെ പ്രിയപ്രവാചകന്‍ മൂസാ, താങ്കളുടെ മദ് യനിലേക്കുള്ള യാത്രയില്‍, ഈ മലയിടുക്കുകളിലൂടെയും താങ്കള്‍ പോയിരുന്നോ? താങ്കളുടെ വന്യമായ, ദൈന്യമായ ആ യാത്രയില്‍ കൂടെ ഉണ്ടല്ലോ ഒരാള്‍ - റബ്ബ്; സര്‍വലോകങ്ങളെയും സംരക്ഷിച്ചുപോറ്റുന്ന റബ്ബ്. മൂസാ, താങ്കളുടെ മാതാവിനോടുള്ള റബ്ബിന്റെ രണ്ട് വാഗ്ദാനങ്ങളുണ്ട്. അതില്‍ ഒന്ന് 24 മണിക്കൂറുകള്‍ക്കകം പുലര്‍ന്നു. ഒന്ന് പുലരാനുണ്ട്. ആ മഹല്‍സംഭവത്തിനുവേണ്ടിയാണ് താങ്കളെ റബ്ബ് ഇങ്ങനെ ഓടിക്കുന്നത്. എനിക്ക് താങ്കളുടെ കഥ എഴുതാനുള്ള ശേഷിയില്ല. മര്‍ദനങ്ങളും പരിഹാസങ്ങളും പല ഭാഗത്തുനിന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന, എന്റെ സമുദായത്തിനുവേണ്ടി എനിക്കൊന്നുറക്കെ കരയാന്‍ പോലും അറിയുന്നില്ല.

വെറുതെയല്ല മഹാനായ മുഹമ്മദ് (സ) പറഞ്ഞത്: നിങ്ങള്‍ ഒരിക്കലും മൂസാ(അ)യേക്കാള്‍ എന്നെ ബഹുമാനം കല്പിക്കരുത്. കാരണം, റബ്ബിനുവേണ്ടി ഞാന്‍ സഹിച്ചതിലും അധികം മൂസാ (അ) സഹിച്ചിട്ടുണ്ട്. അതായിരിക്കാം മൂസാ (അ)യെ മുത്തുനബി (സ) മിഅ്‌റാജ്ദിനത്തില്‍ ആറാം ആകാശത്ത് കണ്ടത്. നാഥാ, തമ്പുരാനേ, എന്തൊരു മഹാനായിരുന്നു മൂസാ (അ).

യുവാക്കളേ, മൂസാ (അ) എട്ടു ദിവസം കൊണ്ട് ആയിരം കിലോമീറ്റര്‍ താണ്ടി, മദ് യനില്‍ എത്തി എന്ന് ചരിത്രം പറയുന്നു. ആ കഥകളങ്ങനെ നീണ്ടുനിടക്കുകയാണ്. നിങ്ങള്‍ ഖുര്‍ആനിലേക്ക് ചെല്ലുക. സേവനത്തിന്റെ അത്യുജ്ജലമാതൃക സൃഷ്ടിച്ചുകൊണ്ട് റബ്ബിന്റെ സഹായം പേമാരിയായ് പെയ്തിറങ്ങുന്നത് നമുക്ക് കണ്ണുകൊണ്ട് കാണാം.

മൂസാ (അ)യുടെ സ്ഥാനത്ത് ഞാനും നിങ്ങളുമായിരുന്നു എന്ന് കരുതുക. ആദ്യം വല്ല വൈദ്യനെയും കാണാന്‍ പോകും. കാലില്‍ മരുന്ന് വെക്കും... ചെരുപ്പുണ്ടാക്കുന്ന കൊല്ലനെ അന്വേഷിക്കും.

ആ വെള്ളസ്ഥലത്ത് ഒരുപാട് ജനങ്ങള്‍ മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ നില്‍പ്പുണ്ട്. രണ്ട് യുവതികള്‍, വളരെ അച്ചടക്കത്തോടെ മൃഗങ്ങളുമായി മാറിനില്‍ക്കുന്നു. മൂസാ (അ) കാരണമന്വേഷിക്കുന്നു. ഉടന്‍ വരുന്നു ഉള്‍വിളി. തന്റെ ശരീരം ക്ഷീണിതമാണെന്നത് ശരിതന്നെ. ഇതുതന്നെ അപരനെ, അബലകളെ സഹായിക്കാനുള്ള സന്ദര്‍ഭം. ഏറ്റവും കൃത്യതയുള്ള സമയം. വേഗം പാറ പൊക്കി,അടുത്തുണ്ടായ മറ്റൊരു കിണറില്‍നിന്ന് വെള്ളം കോരി ആ യുവതികളെ സഹായിച്ചു. നേരത്തോടെ വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ ഉണ്ടായ വിവരങ്ങളൊക്കെ പറഞ്ഞു. ഖുര്‍ആന്‍ അതൊക്കെ എത്ര സുന്ദരമായാണ് വിവരിക്കുന്നത്. മൂസാ (അ)യെ വിളിച്ചുകൊണ്ടുവരുന്നതാണ് നാം പിന്നെ കാണുന്നത്.

അബൂസഹ്‌ല പാടിയപോലെ, മൂസാ (അ)യുടെ മനം തെളിയുകയാണ്. എല്ലാം ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവന്ന, ആ ജനസേവകന് റബ്ബ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കുകയാണ്. ഏറ്റവും വലുത്, അഭയവും സമാധാനവും തന്നെ. 30 കൊല്ലം കൊട്ടാരത്തില്‍ വളര്‍ന്ന യുവാവ്. പെട്ടെന്നൊരു ദിവസം ആടിനെ മേയ്ക്കുന്ന പണി 10 കൊല്ലത്തേക്ക് ഏല്‍ക്കുകയാണ്. ഇവിടെയാണ് മൂസാ എന്ന മഹാന്‍ പിറക്കുന്നത്.

യുവാക്കളേ, യുവതികളേ, മക്കളേ, എത്രയെത്ര പാഠങ്ങളാണ് യുവാവായ മാസൂ നിങ്ങള്‍ക്കുവേണ്ടി വിട്ടേച്ചുപോയിരിക്കുന്നത്. ആ ഖബറെങ്കിലും കാണാന്‍ റബ്ബ് ഈ സാധുവിന് ഭാഗ്യം നല്‍കി. ഏതെങ്കിലും ആത്മീയാചാര്യന്മാര്‍ ഒരുപക്ഷേ, സഹിക്കാന്‍ കഴിയാതെ, ഈ ചരിത്രങ്ങളുള്‍ക്കൊണ്ട് ആ ഖബറുകളെ വാരിപ്പുണരാന്‍ വെമ്പിയെങ്കില്‍അവരെ കുറ്റം പറയാനാവില്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. സമയം പാതിരാത്രി രണ്ടരമണി. മഹാനായ മൂസാ (അ)യുടെ ഖബര്‍ ഇപ്പോള്‍ ശാന്തമായി, സന്ദര്‍ശകരാരുമില്ലാതെ കിടക്കുകയായിരിക്കും. നാഥാ, ഈ സാധുസ്ത്രീയുടെ ഒരു സലാം അറിയിക്കുക.

വസ്സലാം...

No comments:

Post a Comment