Saturday, February 4, 2012

ഇസ്‌ലാമിനെ വികലമാക്കുന്നവര്‍!!!


ഖുര്‍ആനെ നമുക്കെത്രത്തോളം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വായിക്കാം.


ഖുര്‍ആന്‍ സര്‍വശക്തനായ അല്ലാഹുവിങ്കല്‍നിന്നുള്ളതാണ്. അതിനാല്‍ത്തന്നെ അവന്റെ എല്ലാ അടിമകള്‍ക്കും മനസ്സിലാക്കാവുന്ന രീതിയിലുമായിരിക്കണമല്ലോ. നമുക്ക് ഖുര്‍ആനെ എല്ലാ വശവും തുറന്ന ഒരു കപ്പനിനോടോ വാഹനത്തോടോ ഉപമിക്കാം. ആര്‍ക്കും ഏതു ഭാഗത്തുകൂടിയും അതില്‍ കയറിപ്പറ്റാം. ഇന്ന് മുസ്‌ലിംസമുദായം അതിനെ അടച്ച കപ്പലാക്കി മാറ്റി സ്വയം വീര്‍പ്പുമുട്ടി നശിക്കുകയാണ്. ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാത്തവരെപോലും ഈ കപ്പലിലേക്ക് സ്വാഗതം ചെയ്യാന്‍ ഇതിന്റെ ആള്‍ക്കാര്‍ക്ക് കഴിയണം.


ഇപ്പോഴും മുടിയുടെ സനദ് ചോദിച്ചു നടക്കുന്ന ഒരുകൂട്ടര്‍. രണ്ട് സനദുള്ളതിനാല്‍ സ്വീകാര്യമല്ല എന്നു പറയുന്ന മറ്റൊരു കൂട്ടര്‍. ആരാണീ നിസ്സാര കാര്യം പറഞ്ഞ് ഊര്‍ജം നഷ്ടപ്പെടുത്തുന്നവര്‍. ഈ ഭൂമിയിലെ സര്‍വ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വരെ കാരുണ്യത്തിന്റെ തെളിനീരായ വിശുദ്ധ ഖുര്‍ആനും കൊണ്ട് വന്ന പ്രവാചകന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍. അവര്‍ ആ പ്രവാചകമഹാനെ ചില ഹാവഭാവാദികളില്‍ ഒതുക്കിയിരിക്കുന്നു! വന്‍ഭൂരിപക്ഷം ജനങ്ങളും വഴിയറിയാതെ ഉഴറുമ്പോള്‍ അത്യന്തം ഗുരുതരമായ വീഴ്ചയിലൂടെ നീങ്ങുകയാണ് പൗരോഹിത്യം. ഒരു വിഭാഗം കൂട്ടരുടെ രണ്ടു ദിവസം മുമ്പത്തെ പത്രസമ്മേളനം: ചില നേരങ്ങളില്‍ ഞാനും ഈ സമുദായത്തിലെ അംഗമായിപ്പോയല്ലോ എന്ന് നാണം തോന്നി. കാരണം, ചര്‍ച്ചയിലെ രണ്ടാമന്‍ ഉസ്താദ് ചില കാര്യങ്ങള്‍ പറഞ്ഞു. ഖുര്‍ആനിന് തീര്‍ത്തും എതിരായ കാര്യങ്ങള്‍. തെളിവൊന്നുമില്ല, ഞങ്ങള്‍ അന്വേഷിക്കുകയാണ്. എ.പിയെ വിജിലന്‍സ് അന്വേഷിക്കുന്നു, അതില്‍ തിരിമറി നടന്നു എന്നൊക്കെ. പാവം. അതിനിടയില്‍ ഒരു ചോദ്യവും. പത്രസമ്മേളനം കഴിഞ്ഞില്ലേ? എന്ന്. ഇന്റര്‍വ്യൂക്കാരന്റെ മറുപടി കഴിഞ്ഞിട്ടില്ല എന്ന്. ഹൃദയം നുറുങ്ങുന്ന വേദന തോന്നി. സ്വയം പരിഹാസ്യരാകുന്ന ഈ സമൂഹത്തെ രക്ഷിക്കാനാരുമില്ലേ?


നിങ്ങള്‍ക്ക് എന്തൊരു വ്യാജവാര്‍ത്ത വന്നാലും തെളിവന്വേഷിക്കൂ എന്നല്ലേ ഖുര്‍ആന്റെ കല്പന. തെളിവിനു മുമ്പുതന്നെ വിഷയം പുറത്തിടാന്‍ പാടുണ്ടോ. ഇത്തരം പണ്ഡിതന്മാര്‍ക്കാരെയാണ് വെളിച്ചത്തിലേക്ക് നയിക്കാനാവുക? ദുഃഖം കൊണ്ടെഴുതിപ്പോയതാണ്. ആരെങ്കിലും ഗ്രഹിച്ചെങ്കിലോ!


നമുക്ക് ഖുര്‍ആനിന്റെ സംരക്ഷണാത്ഭുതത്തിലേക്ക് പോകാം. നമ്മുടെ രാജ്യത്തെ സഹോദരങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളെ ഖുര്‍ആന്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് അവര്‍ക്ക് നോക്കിക്കാണാനെങ്കിലും നാം ഖുര്‍ആനാകുന്ന കപ്പലിന്റെ വാതിലുകള്‍ അവര്‍ക്ക് തുറന്നുകൊടുക്കേണ്ടതുണ്ട്. നമ്മുടെ ദൈവസങ്കല്പത്തെയും മരണാനന്തര സങ്കല്പത്തെയും ഖുര്‍ആന്‍ എത്രമാത്രം അംഗീകരിക്കുന്നു എന്ന് നോക്കാനുള്ള സാഹചര്യമെങ്കിലും ഒരുക്കിക്കൊടുക്കണം. നമ്മുടെ സ്‌നേഹത്തിലൂടെ, സഹവാസത്തിലൂടെ, പുഞ്ചിരിയിലൂടെ, നിഷ്‌കളങ്കതയിലൂടെ, കൊടുക്കല്‍ വാങ്ങലുകളിലൂടെ, താലോലങ്ങളിലൂടെ, തലോടലുകളിലൂടെ നമുക്കതിനു കഴിയേണ്ടതുണ്ട്. ഖുര്‍ആനെ ആടയാഭരണമാക്കിയ നമുക്കേ അതിന് കഴിയൂ.


ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്ന ചില രൂപങ്ങളുണ്ട്. എന്റെ ചില ആത്മമിത്രങ്ങള്‍ - സത്യസന്ധതയിലും വിശ്വസ്തതയിലും ലേബലൈസ്ഡ് മുസ്‌ലിംകളെക്കാള്‍ മികച്ചുനില്‍ക്കുന്നവര്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ടവരില്‍. ഖുര്‍ആന്റെ ഈ മാസ്മരിക ശക്തി അവര്‍ക്കനുഭവവേദ്യമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഖുര്‍ആന്റെ വിശാലമായ വായനകള്‍ നടക്കേണ്ടതുണ്ട്. അക്ഷരത്തില്‍ കടിച്ചുതൂങ്ങാതെ, മഹാപ്രപഞ്ചത്തിന്റെ അധിപന്റെ ശബ്ദങ്ങളാണവ എന്ന് തിരിച്ചറിയേണ്ടതുണ്ട്. തന്റെ രക്ഷിതാവ് തന്നോട് കാതില്‍ വന്ന് മന്ത്രിക്കുന്നതായി ബോധ്യം വരുന്ന നിമിഷം. അവര്‍ക്ക് ഖുര്‍ആനില്‍നിന്നകലാനാവില്ല. ജീവിതത്തിന്റെ നാല്‍ക്കവലകളില്‍, വഴിയറിയാതെ നില്‍ക്കുമ്പോള്‍, 'ഇല്ല, എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്, എനിക്കവന്‍ വഴികാട്ടുകതന്നെ ചെയ്യും' എന്ന് അവന്റെ അന്തരംഗം മന്ത്രിക്കും.


സഹോദരങ്ങളെ, ഈ കാരുണ്യപ്രപഞ്ചമായ ഖുര്‍ആനെ ഇങ്ങനെ ഒന്ന് വായിച്ചുനോക്കുക.


വസ്സലാം,
സ്വന്തം ടീച്ചര്‍

4 comments:

  1. സ്രിഷ്ടിപൂജയിലേക്ക് നയിക്കുന്ന പൌരോഹിത്യം ഒന്ന് മാറിചിന്തിചിരുന്നെങ്കില്‍..............

    ReplyDelete
  2. നന്നായി എഴുതി മുസ്ലിം ലോകം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !

    ReplyDelete
  3. - وعن علي - رضي الله عنه - ، قال : قال رسول الله - صلى الله عليه وسلم - : " يوشك أن يأتي على الناس زمان لا يبقى من الإسلام إلا اسمه . ولا يبقى من القرآن إلا رسمه ، مساجدهم عامرة وهي خراب من الهدى ، علماؤهم شر من تحت أديم السماء ، من عندهم تخرج الفتنة ، وفيهم تعود " .

    (رواه البيهقي في شعب الإيمان )

    ReplyDelete