Monday, June 18, 2012

വർഗീയതയുടെ ഇരുണ്ട മുഖം

കോസിനദീ മേഖലകൾ സന്ദർശിക്കും മുമ്പ് ഞങ്ങൾ മറ്റൊരു ഗ്രാമത്തിലേക്കാണ് പോയത്. ബസ്‌നിയ എന്ന ഗ്രാമം. വിദ്യാഭ്യാസം കാര്യമായില്ല. എന്നാലും ഒരു സ്‌കൂളും പള്ളിയും മദ്‌റസയും ഉള്ളതിന്റെ ചില മേന്മകൾ മൊത്തത്തിൽ കാണുന്നുണ്ട്. അവരാണ് ഞങ്ങൾക്ക് ചോളം പുഴുങ്ങി തന്നത്.

സ്ത്രീകളായ സഹയാത്രികർക്ക് അവരുടെ പ്രസവം, പ്രസവരക്ഷ എന്നിവകളെപ്പറ്റി അറിയാൻ മോഹം.

 ആ വീട്ടിലുള്ള പ്രൗഢയായ ഒരു സ്ത്രീയോട് ഞാനീ വിഷയം തിരക്കി. അവർ നന്നായി ഹിന്ദി പറയുന്നുണ്ട്. കഴിഞ്ഞ വർഷം ഹജ്ജ് ചെയ്തത്രെ! അവർ പറയാൻ തുടങ്ങി: എല്ലാവരും വീടുകളിലാണ് പ്രസവിക്കുന്നത്. പ്രസവിച്ച് ആറു ദിവസം മാത്രമേ വിശ്രമിക്കുകയുള്ളൂ. അപ്പോൾ ആരാണ് പ്രസവമെടുക്കുക എന്ന സംശയം എല്ലാവർക്കും ബാക്കി. അവർ പറഞ്ഞു: ''ഞാനാണ് ഇവിടെ പ്രസവം എടുക്കുന്നത്.'' എല്ലാ വീടുകളിലും അവർ പോകുമോ എന്ന് ചോദിക്കാൻ വിട്ടുപോയി. അവരുടെ മകനും മരുമകളും ഉള്ള വീട്ടിലാണവർ. കൂടെയുണ്ടായ സ്ത്രീകൾക്ക് ഈ വിഷയം അന്വേഷിക്കാൻ തോന്നിയതിനാൽ ഈ വിവരം കിട്ടി. ഇനിയും ഇവരിൽനിന്ന് എന്തെല്ലാം അറിവുകൾ കിട്ടുമായിരുന്നു. പ്രസവിച്ച പെണ്ണിന്റെ ഭക്ഷണം, കുളി ഒക്കെ ചോദിക്കാമായിരുന്നു. 

കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നുണ്ടെന്ന് പറഞ്ഞു. പുരുഷന്മാരൊക്കെ പള്ളിയും മദ്‌റസയും സന്ദർശിക്കാൻ പോയപ്പോൾ ഞങ്ങൾ ഒരു തൊഴുത്തിന്റെ പടാപ്പുറത്ത് മാവിൻതണലിലിരുന്നു. അവർ ഞങ്ങൾക്ക് പച്ചവെള്ളത്തിൽ ചോളപ്പൊടി കലക്കിയത് തന്ന് സൽക്കരിച്ചു. പലർക്കും ഇഷ്ടമായില്ല. മധുരമുള്ളതിനാൽ എനിക്കിഷ്ടമായി. ഒരു ഗ്ലാസ് കുടിച്ചു. യാത്രചെയ്ത് എല്ലാവരും ഒരുവിധം വശംകെട്ടിരുന്നു. കിട്ടുന്ന തണലുകളിലൊക്കെ ഇരിക്കാൻ കൊതിയായിരുന്നു. വണ്ടികയറാൻ നേരം ഒരു ഉസ്താദ്കുട്ടിയെ പരിചയപ്പെട്ടു. അദ്ദേഹം നേപ്പാളിൽ ഒരു പള്ളിയിലെ ഇമാമാണ്. ശാന്തപുരം കോളേജിലെ ഡോ. ഇനായത്തുല്ലാ സുബ്ഹാനിയുടെ ശിഷ്യനാണത്രെ! ബീഹാറിലെ ഒരു കോളേജിൽനിന്ന് പഠിച്ചതാണ്. നേപ്പാളിൽ തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുകയാണ്. വിശേഷങ്ങൾ കൂടുതലറിയാൻ കഴിഞ്ഞില്ല.
കോസിനദീ ദുരന്തബാധിതർക്ക് ഗവണ്മെന്റ് ഉണ്ടാക്കിക്കൊടുത്ത കുടിലുകളുടെ കുറച്ചു മുകളിലായി ഞങ്ങളുടെ വണ്ടി നിന്നു. പോകുംമുമ്പ് നദീർ പറഞ്ഞു: ടീച്ചറേ, അവസാന ഗ്രാമമാണ്. ശരിക്ക് കണ്ടോട്ടാ... ഒപ്പം അവിടത്തെ ജാതീയ-വർഗീയ അകൽച്ചയെയും പറ്റി മുന്നറിവ് തന്നു. അതിനാൽ, വളരെ ജാഗ്രതയിലാവണമെന്നും ഉപദേശിച്ചു.


നല്ല ഇറക്കം കഴിഞ്ഞുവേണം ദൂരെയുള്ള കുടിലുകളിലേക്കെത്താൻ. പല വീടുകളുടെ മുമ്പിലും ഹിന്ദു വർഗീയ സംഘടനകളുടെ കൊടികൾ. ഉള്ളിൽ നേരിര ഭയം തോന്നി. ഇത് ബീഹാറാണ്. ആൾക്കാരെ തല്ലിക്കൊന്നെന്നൊക്കെ ഇടക്കിടെ പത്രങ്ങളിൽ വായിക്കാറുള്ള നാട്. കുറച്ചു കൊല്ലം മുമ്പ് കോസിനദി പെട്ടെന്ന് കരകവിഞ്ഞൊഴുകി 250 കിലോമീറ്റർ വഴിമാറി സഞ്ചരിച്ച നാട്. ആ ദുരന്തത്തിൽ 10 ലക്ഷം പേർ ഭവനരഹിതരായി. അവരെ ഗവണ്മെന്റും മറ്റു സന്നദ്ധസംഘടനകളും പുനരധിവസിപ്പിക്കുകയാണ്. കൊച്ചുകൊച്ചു കുടിലുകൾ. ദൂരെ നിന്ന്, പാലത്തിന്റെ മുകളിൽനിന്ന് കുടിലുകളുടെ നീണ്ട നിര സുന്ദരമായ കാഴ്ചയായിരുന്നു.

ഞങ്ങൾ ഇറങ്ങിയത് ഹിന്ദുസഹോദരങ്ങൾ മാത്രം താമസിക്കുന്ന ഭാഗത്തായിരുന്നു. വിശാലമായ ഭൂപ്രദേശത്ത് കൊച്ചുകുടിലുകൾ. ആദ്യം ചെന്ന വീട്ടിൽനിന്നുതന്നെ ദുരനുഭവമാണുണ്ടായത്. അവിടത്തെ സ്ത്രീ-വീട്ടമ്മ-ക്ക് ഞങ്ങളുടെ വരവ് ഇഷ്ടമായിട്ടില്ല എന്ന് മുഖഭാവം വ്യക്തമാക്കി. ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ല. 

ഞങ്ങൾ പറഞ്ഞു: ഞങ്ങൾ കേരളത്തിൽനിന്നാണ്. പത്രത്തിലും ടിവിയിലുമൊക്കെ കോസിനദീ ദുരന്തം കണ്ടിട്ട്, നിങ്ങളുടെ വിവരങ്ങളറിയാനും നിങ്ങളെ കാണാനും വന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ആ സഹോദരി പറയുകയാണ്: ''മുസൽമാൻ സബ് ആതംഗവാദി'' - പടച്ചവനേ, ആദ്യമായാണിങ്ങനെ ഒരനുഭവം. ഞങ്ങൾ വീണ്ടും ആ സഹോദരിയോട് വളരെ അനുനയത്തിൽ സംസാരിച്ചു. അവിടത്തെ പുരുഷന് നമ്മോട് വലിയ നീരസമില്ല. അങ്ങനെ നിൽക്കുമ്പോൾ ഗുരുദേവ് എന്നൊരു സഹോദരൻ വന്ന. അദ്ദേഹത്തിന് ഹിന്ദി മനസ്സിലാകുന്നുണ്ട്. ഞങ്ങൾ അദ്ദേഹത്തോടും ഞങ്ങളെ പരിചയപ്പെടുത്തി. കേരളം എന്ന് കേട്ടപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. ആ സ്ത്രീ അപ്പോഴേക്ക് കുട്ടികളോടൊക്കെ അകത്ത് പോകാൻ ദ്വേഷ്യത്തോടെ പറയുകയാണ്. എന്താ ചെയ്യുക? ആ അവസ്ഥയിൽ അവരെ വേർപിരിയാൻ എന്റെ മനസ്സനുവദിച്ചില്ല. ഞാനവരുടെ അടുത്തേക്ക് വീണ്ടും ചെന്നിട്ട് പറഞ്ഞു: ''ബഹൻ! ഏക് ഖുദാ, ഏക് ആദ്മീ ഹം. ഹം ബായീ-ബഹൻ ഹേ!' എന്നിട്ട് അവരെ ഒന്ന് ചേർത്തുപിടിച്ചു. അവരുടെ ഭയം കുറേ മാറി. 

എന്നാലും, ഉത്തരേന്ത്യയുടെ വർഗീയവിഷത്തിന്റെ കട്ടി മനസ്സിനെ പൊള്ളിച്ചു. ഇതുപോലെയാകില്ലേ മുസ്‌ലിംകൾ തിരിച്ചും? ഇതാർക്ക് ഗുണം? ഇതാരാണുണ്ടാക്കിയത്? മറ്റു വീടുകളിലൊന്നും പോകാൻ തോന്നിയില്ല. വല്ല സംശയവും തോന്നി എന്തെങ്കിലും ഉപദ്രവം നേരിടേണ്ടിവന്നാലോ? ഭാഷയറിയാത്ത നാട്.

ഗുരുദേവിനോടും ആ സ്ത്രീയോടും യാത്രപറഞ്ഞ് തിരിച്ചു നടന്നപ്പോൾ ഒരു കാരണവരും പേരക്കുട്ടിയും തല മുണ്ഡനം ചെയ്ത്, കുടുമയിൽ മാത്രം അല്പം മുടി ബാക്കിനിർത്തുന്ന ജാതിക്കാരാണവർ. മണ്ഡൽ വർഗക്കാരാണെന്ന് ഞങ്ങളോടദ്ദേഹം പറഞ്ഞു. പറഞ്ഞാൽ അല്പമൊക്കെ മനസ്സിലാകുന്ന വ്യക്തി. ഇക്കയും ഞാനും അദ്ദേഹവുമായി പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അദ്ദേഹത്തോടും നമ്മളെല്ലാം ഒര ദൈവത്തിന്റെ അടിമകളാണെന്നും സന്തോഷവും സ്‌നേഹവും ഉണ്ടാവേണ്ടവരാണെന്നും ഉള്ള സന്ദേശം കൈമാറി. മൂപ്പരെയും പേരക്കുട്ടിയെയും കൂട്ടി ഇക്കയും മാനുക്കയും ഫോട്ടോ എടുത്തു. മൂപ്പർക്ക് ചായയ്ക്ക് പൈസയൊക്കെ കൊടുത്ത് യാത്രപറഞ്ഞു.

പിന്നീട് ഞങ്ങൾ ഒരു കൊച്ചു ചായക്കടയിൽ കയറി. അവിടെ ഒരു എട്ടുവയസ്സുകാരനാണ് ചായ ഉണ്ടാക്കുന്നത്. അവനെക്കൊണ്ട് മറ്റൊരുത്തൻ നിർദേശം കൊടുത്ത് ചായ ഉണ്ടാക്കിക്കുകയാണ്. ആ കുട്ടിയും മണ്ഡൽ ജാതി തന്നെയാണ്. വല്യ ഷർട്ടും ട്രൗസറും ഇട്ട രൂപം മനസ്സിലിപ്പോഴും ഉണ്ട്. സ്‌കൂളിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്ത് സ്‌കൂൾ? പീടികക്കാരൻ അല്പം പരിഷ്‌കാരമൊക്കെ ഉള്ള ആളാണ്. ഞങ്ങളോട് വല്യ ഒരു സന്തോഷമൊന്നും കാട്ടിയില്ല. ആ മനസ്സുകളൊക്കെ മതിൽ കെട്ടി വേർതിരിക്കപ്പെട്ടുകാണും. വിദ്യാഭ്യാസം കൊണ്ട് വലിയൊരളവോളം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാവുകയില്ലേ? കേരളത്തിൽ വർഗീയത വേരുപിടിക്കാത്തത് നാം വിദ്യാസമ്പന്നരായ ജനതയായതുകൊണ്ടല്ലേ?


പിന്നീട് ഞങ്ങൾ കോസിനദിയിലൂടെ വള്ളത്തിൽ ഒരു യാത്ര നടത്തി. സൂര്യാസ്തമയ ശോഭയിൽ കോസിനദി കൂടുതൽ സുന്ദരിയായി. വഞ്ചിക്കാരന്റെ വാക്കുകളിൽ: നദി നല്ലവളായ പോലെ ഇടയ്ക്ക് ആർദ്രയാവുകയും ചെയ്യാറുണ്ട്. എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് 9 മണി കഴിഞ്ഞു, ഞങ്ങൾ ലോഡ്ജിലെത്തിയപ്പോൾ. പിറ്റേന്ന് അഞ്ചുമണിക്ക് സിക്കിമിലേക്ക്.

5 comments:

  1. വെളിച്ചം വീണ ഹൃദയങ്ങളില്‍ പോലും പരസ്പരം വിദ്വേഷം കൊണ്ട് നടക്കാന്‍ പാകത്തിനുള്ളത്ര അന്ധതയുണ്ട്.. അപ്പോള്‍ വെളിച്ചം കിട്ടാതെ പോയ ഈ പാവങ്ങളുടെ കാര്യം പറയുവാനുണ്ടോ..!!!

    ReplyDelete
  2. സിക്കിം അനുബവങ്ങള്‍ക്കായി കാത്തിരിക്കുന്നു ....

    ReplyDelete
  3. വായിച്ചു, നല്ലത്. ആശംസകള്‍.
    ഇതു കൂടെ ഒന്നു നോക്കൂ...
    http://mimmynk.blogspot.in/2012/06/blog-post.html

    ReplyDelete
  4. jaag rahae ham veer javaan jio jio ay hindusthaan

    ReplyDelete