Wednesday, June 20, 2012

നക്‌സൽബാരി ഗ്രാമം പിന്നിട്ട് ഹിമാലയൻ താഴ്‌വാരത്തിൽ

ഞങ്ങൾ ബീഹാറിൽനിന്ന് നല്ലൊരു ബസ്സിലാണ് സിക്കിമിലേക്കുള്ള യാത്ര ആരംഭിച്ചത്. നാട് വിട്ടതിനുശേഷം നല്ല ബസ് കാണുന്നതാദ്യമാണ്. എന്റെ രുണുവും കൂട്ടുകാരുമുള്ള നാടിനോട് വിടപറയുകയാണ്. ഹൃദയത്തിൽ എവിടെയൊക്കെയോ നീറ്റൽ... സങ്കടം. ആ സാധുക്കൾക്കുവേണ്ടി എന്ത് ചെയ്യാനാകും എന്ന ചിന്ത എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു. ബീഹാറിലെ ഭൂപ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കുമ്പോഴും മനസ്സിൽ ചില സംഘട്ടനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബംഗാളിലൂടെയാണ് ബസ് കൂടുതലും സഞ്ചരിച്ചത്. ഇതുവരെ നക്‌സൽബാരികൾ എന്ന് കേൾക്കുമ്പോൾ കുറേ ആൾക്കാരെയാണ് ഓർമവരിക. എന്നാലിപ്പോൾ നമ്മൾ ആ ഗ്രാമം മുറിച്ചുകടക്കുകയാണ്. യാത്രയുടെ കോ-ഓർഡിനേറ്ററായ ഫർമീസ് നക്‌സൽബാരി ഗ്രാമത്തെപ്പറ്റി ചെറുതായി വിശദീകരിച്ചു.

നക്‌സൽ പ്രസ്ഥാനത്തിൽനിന്ന് വിട്ട് ജമാഅത്തെ ഇസ്‌ലാമിയിൽ ചേർന്ന ഹംസ വയനാട് (ഹസീനയുടെ ഭർത്താവ്) വളരെ വിശദമായി നക്‌സൽ ഗ്രാമത്തിന്റെ ചരിത്രം വിശദീകരിച്ചു. ഞാനത് വളരെ ശ്രദ്ധാപൂർവം കേട്ടു. സംശയങ്ങളൊക്കെ ചോദിച്ചു. ചില പഴയ നക്‌സൽ സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളുമായി താരതമ്യം ചെയ്തു. ഞാനോർക്കുകയാണ്, ആ വിപ്ലവപ്രസ്ഥാനം അക്കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. യാതൊരു നിലയ്ക്കും പാവപ്പെട്ടവന് ഒരു മോചനവും കിട്ടാതാകുമ്പോൾ കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയ്ക്ക് ഒരു പ്രസ്ഥാനം ഉടലെടുക്കുകയാണ്. എന്നിട്ടും ഇന്നും ആ സാധുക്കളുടെ അവസ്ഥ ദയനീയംതന്നെ! ഹംസയുടെ ക്ലാസ് കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു: ഹംസക്ക പറഞ്ഞുപറഞ്ഞ് ചെക്കന്മാരൊക്കെ നക്‌സലാകണ്ട. എല്ലാവരും ചിരിയായി. ഹംസ നല്ല വായനപ്രിയനും ബുദ്ധിജീവിയും ആണ്. ഞങ്ങൾ യാത്രക്കിടയിൽ ധാരാളം ചർച്ചകൾ ചെയ്തു. എന്തായാലും മനുഷ്യന്റെ രണ്ട് ലോകത്തെയും മോചനമാർഗമായി ആ പഴയ നക്‌സലൈറ്റ് ഇസ്‌ലാമിനെ സ്വീകരിച്ചു എന്നത് ഇത് വായിക്കുന്ന എന്റെ ചില നക്‌സൽ സുഹൃത്തുക്കൾക്ക് കൗതുകകരമായിരിക്കും. അവർക്കും ആ വഴി സ്വീകാര്യമാവാൻ അല്ലാഹുവിനോട് പ്രാർഥിക്കുന്നു.

നക്‌സൽബാരി ഗ്രാമം പിന്നിട്ട് നേപ്പാളിന്റെ അതിർത്തി പങ്കിടുന്ന കാക്കർബട്ട എന്ന സ്ഥലത്ത് ബസ്സ് നിർത്തി. എല്ലാവർക്കും നല്ല വിശപ്പുണ്ടായതിനാൽ പെട്ടിക്കടയിൽനിന്നുതന്നെ ചായയും ബൂരിയും ഒക്കെ കഴിച്ചു. അവിടെ തൊട്ടടുത്ത് കടക്കാർക്ക് വേണ്ടിയുള്ള ഒരു ടോയ്‌ലറ്റ് ആവശ്യക്കാർ ഉപയോഗപ്പെടുത്തി. എല്ലായിടത്തും ചാമ്പ്‌പൈപ്പ് ഉള്ളതിനാൽ ഒരു സ്ഥലത്തും വെള്ളത്തിനുവേണ്ടി ഈ യാത്രയിൽ മുട്ടുണ്ടായില്ല. വരുംവഴി ഞാനൊരു നല്ല കാഴ്ച കണ്ടു. ഒരു റൂം നിറയെ മലമത്തങ്ങകൾ കൂട്ടിയിട്ടിരിക്കുന്നു. അത്രയ്ക്ക് വലിയ മത്തങ്ങകൾ, അത്രയധികം ഞാനാദ്യം കാണുകയാണ്. ക്യാമറ ഇല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.

കാക്കർബട്ട അതിർത്തിയിൽ പോകാൻ ഒന്നര മണിക്കൂർ സമയമുണ്ടെന്ന് കോ-ഓർഡിനേറ്റർമാർ അറിയിച്ചു. നല്ല ചൂട്. ഞങ്ങൾ ഒരു സൈക്കിൾറിക്ഷ ഏർപ്പാട് ചെയ്ത് നേപ്പാൾ അതിർത്തിയിൽ പോയി. നല്ല തിരക്കുള്ള കച്ചവടങ്ങളും ബിൽഡിങ്ങുകളും ഉള്ള സ്ഥലം. ലിച്ചിപ്പഴം മാർക്കറ്റിൽ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. കുറച്ച് വാങ്ങി. എല്ലാവരും സമയത്തിനുതന്നെ ബസ്സിൽ തിരിച്ചെത്തി. നല്ല ചൂട്. അരമണിക്കൂർ ബസ്സിലിരുന്ന് വെന്തുപോയി. കാരണം, അഞ്ചുപേർ തിരിച്ചെത്തിയിട്ടില്ല. എല്ലാവരും അസ്വസ്ഥരായി. കോ-ഓർഡിനേറ്റർമാർക്കും പ്രയാസമായി. അവസാനം അരമുക്കാൽ മണിക്കൂർ വൈകി യാത്ര തുടർന്നു. ഒന്നുരണ്ടു മണിക്കൂർ യാത്രചെയ്ത് സിലിഗുരി എന്ന സ്ഥലത്തെത്തി. ബംഗാളിൽനിന്ന് സിക്കിമിലേക്ക് പോകുന്ന ഒരു പ്രധാന സ്ഥലമാണ് സിലിഗുരി. ഇനി അങ്ങോട്ട് വലിയ ബസ്സിലല്ല യാത്ര. അതിനാൽ, എല്ലാവരും ലഗേജുകളുമായി ഇറങ്ങി. വണ്ടികൾ എത്താൻ വൈകും എന്നതിനാൽ വിശ്രമിക്കാനും ലഗേജുകൾ വെക്കാനുമായി സിലിഗുരി റെയിൽവേ സ്റ്റേഷനിലേക്കാണ് പോയത്. വെയിലിൽ വാടിത്തളരും പോലെ. അത്രയ്ക്ക് പൊരിവെയിൽ. ലഗേജുകളുമായി കുറച്ചധികം ദൂരം നടക്കേണ്ടിവന്നു, റെയിൽവേ സ്റ്റേഷനിലേക്ക്. ഒന്നരമണിക്കൂറോളം അവിടെ തങ്ങേണ്ടിവന്നു. വണ്ടികൾ വന്നിട്ടും എല്ലാ വണ്ടികളും വരാനായി വീണ്ടും കാത്തിരിപ്പ്.

നാലുമണിക്കൂർ യാത്രയുണ്ട് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലേക്ക്. അതീവസുന്ദരിയായ ടീസ്റ്റനദിയുടെ കരയിലൂടെ, അവളുടെ കുത്തൊഴുക്കും സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് യാത്ര ആരംഭിച്ചു. കുറേ സ്ഥലങ്ങൾ വിശാലമായ നിബിഡ വനങ്ങൾ. കണ്ട് മതിവരാത്ത ദൃശ്യങ്ങൾ. ഹൃദയഹാരിയായിരുന്നു സിക്കിമിലേക്കുള്ള വഴി മുഴുവൻ. നാലും കൂടുതൽ സമയമെടുത്തുകാണും യാത്ര. ഇടയ്ക്ക് ഒന്നുരണ്ട് സ്ഥലങ്ങളിൽ ചായ കുടിക്കാനും കാണാനുമൊക്കെ ഇറങ്ങി. ഗാങ്‌ടോക്കിലെത്തിയപ്പോൾ രാത്രിയായി. ടൗണിലെത്തിയപ്പോഴേക്ക് നല്ല തിരക്ക്. ഒരുവിധം ലഗേജുകളൊക്കെ ഇറക്കി മറ്റൊരു വാഹനത്തിൽ ഹോട്ടലിലെത്തി. രാവിലെ മുതൽ രാത്രിവരെയുള്ള യാത്രൾ. സഹയാത്രികരുടെ സ്‌നേഹമസൃണമായ പെരുമാറ്റത്തിൽ യാത്രാക്ഷീണം എന്താണെന്നറിഞ്ഞില്ല എന്നതാണ് വാസ്തവം. ഒരിക്കലും മറക്കാത്ത യാത്രകളായിരുന്നു എല്ലാം.

സിക്കിം മലമ്പ്രദേശവും തണുപ്പുസ്ഥലവുമാണ്. ഹോട്ടലുകളിലൊന്നും ഫാൻ ഇല്ല. ഫാനിന്റെ ആവശ്യമില്ലാത്തതിനാലാണ്. എങ്കിലും ചൂടുകാലത്തിന്റെ മൂർധന്യമായതിനാൽ ചെറുതായി ഉഷ്ണം തോന്നി. എന്നാലും കൊടും ചൂടിൽനിന്നും തണുപ്പിലേക്കുള്ള മാറ്റം അല്പം ആശ്വാസമായി.

രാവിലെ ചങ്കുതടാകവും ബാബാഹർബജൻ മന്ദിറും കാണാൻ യാത്ര പുറപ്പെടുകയാണ്. ഹിമാലയൻ താഴ്‌വാരങ്ങളിലൂടെയുള്ള യാത്ര. ജീവിതത്തിൽ കിട്ടുന്ന അസുലഭ മുഹൂർത്തങ്ങൾ പാഠപുസ്തകങ്ങളിലും ക്ലാസ്‌റൂമുകളിലും മാപ്പിലും മാത്രം കണ്ടും കേട്ടും പരിചയമുള്ള ഹിമാലയൻ താഴ്‌വാരം. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ഇന്ത്യയുടെ തിബത്തൻ അതിർത്തി സിക്കിമിലാണ്. നേപ്പാൾ വടക്കും. അതിനാൽത്തന്നെ അങ്ങോട്ടൊക്കെ പോകുവാൻ പോലീസ് പെർമിഷൻ വേണം. ഒൻപതു മണിവരെ വഴിയിൽ ഒരു കിലോമീറ്റർ യാത്രചെയ്ത് കാത്തുനിൽക്കേണ്ടിവന്നു. അവിടെ കുറച്ച് നേപ്പാളി സ്ത്രീപുരുഷന്മാർ പണിയെടുക്കുന്നുണ്ടായിരുന്നു. അവർ നമ്മുടെ നാട്ടിലെ പണിക്കാർ എടുക്കുന്നതിന്റെ നാലിരട്ടി ചുമട് എടുക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽത്തന്നെ അരോഗദൃഢഗാത്രർ. നല്ല ശരീരവടിവുള്ള ആൾക്കാർ. കുട്ടികളൊക്കെ സ്വെറ്ററൊക്കെ ഇട്ടിട്ടാണ് സ്‌കൂളിൽ പോകുന്നത്. ബുദ്ധന്മാർ സിക്കിമിൽ ധാരാളമുണ്ട്. ലാമമാരുമായി ആദ്യമായി അല്പം സംസാരിക്കാൻ കഴിഞ്ഞത് സിക്കിമിൽ വെച്ചാണ്. എല്ലാവർക്കും ഏകദേശം ഒരേ മുഖച്ഛായ. ഒരു മോനും മോളും സ്‌കൂളിൽ പോകുന്നു. അവരുമായി ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം തോന്നി. പെൺകുട്ടി കൂട്ടാക്കിയില്ല. ആൺകുട്ടിയുമായി നിന്ന് ഫോട്ടോ എടുത്തു.

ഇത് ഇന്ത്യയുടെ പ്രത്യേകതയാണ്. ഭാഷക്കനുസരിച്ചുള്ള സംസ്ഥാനങ്ങളും ഭൂപ്രകൃതിയും. നാനാത്വത്തിൽ ഏകത്വം. ഇത്രമാത്രം ജാതികളും ഉപജാതികളും മതങ്ങളും ആചാര രീതികളുമുള്ള ഒരു ജനത വേറെയില്ല. സുന്ദരമായ സൂനങ്ങൾ. വ്യത്യസ്ത നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന തോപ്പുകണക്കെ ഇന്ത്യ. അതിന്റെ വിരൂപ മുഖങ്ങളെ തൽക്കാലത്തേക്ക് നമുക്ക് മറക്കാം; തൽക്കാലത്തേക്കു മാത്രം.

3 comments:

  1. കൊതിയാവുന്നു റ്റീച്ചറേ,ഈ പരിപാടിയറിയാൻ 2ദിവസത്തെ കാലവിളംബം..അല്ലെങ്കിൽ ഈ സൌഭാഗ്യത്തിൽ ഞാനും പങ്കാളിയാകേണ്ടതാണ്...എനിക്കു രണ്ട് നഷ്ട്ടം...ഈ കാഴ്ച്ചകളും..ഈ കൂട്ടുകാരും........!!!!!!!!!!

    ReplyDelete
  2. വരികളിലൂടെ ഞാനും ടീച്ചര്‍ക്കൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.....

    ReplyDelete
  3. hamsakka parayatte.......angane ellarum naxalitukalakatte.....ennitt india vimochanam nedatte........entha bayamakunnundo...

    ReplyDelete