Friday, June 22, 2012

ശൈത്യത്തിന്റെ മടിത്തട്ടിൽ യാക്കുമായൊരു കൂടിക്കാഴ്ച

ഗാംടോക്കിൽനിന്ന് ചങ്കുതടാകത്തിലേക്ക് നൂറിലധികം കിലോമീറ്ററുണ്ട്. ധാരാളം ഹെയർപിൻ വളവുകൾ. ഒരു വശം ചെങ്കുത്തായ താഴ്‌വാരം ഗാംടോക്കിൽനിന്ന് 50 കിലോമീറ്റർ പിന്നിട്ടുകാണും. പെട്ടെന്ന് വണ്ടികൾ നിന്നു. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞിട്ടും വണ്ടി വളരെ പതുക്കെ മാത്രമേ പോകുന്നുള്ളൂ. അവസാനം ഒരു ഹിൽവ്യൂ ഭാഗത്ത് വണ്ടി നിന്നു. അപ്പോഴാണ് താഴ്‌വാരത്തിൽ നൂറുകണക്കിന് വണ്ടികൾ ബ്ലോക്കായി കിടക്കുന്ന ദൃശ്യം കണ്ടത്. ഞെട്ടിപ്പോയി. മുകളിലും കാണും ഇതുപോലെ ബ്ലോക്ക്. ഒരു പട്ടാള ട്രക്ക് മറിഞ്ഞ് റോഡിൽത്തന്നെ കുറുകെ കിടക്കുകയാണത്രെ! വഴിതടസ്സം മാറി ഇന്ന് മുകളിലേക്ക് പോകാൻ കഴിയുമോ എന്നുറപ്പില്ലത്രെ!

ചില വാഹനങ്ങൾ തിരിച്ചിറങ്ങി. ഉള്ളിൽ സങ്കടം. ഇന്ന് നടന്നില്ലെങ്കിൽ... ഇതിനി എന്ന് കാണാൻ? നാളെ കാലത്ത് സിക്കിമിൽനിന്ന് 100 കിലോമീറ്റർ താഴെയുള്ള ന്യൂജൽവായ്ഗുരി റെയിൽവേ സ്റ്റേഷനിൽ എത്തി 9.40 നുള്ള എക്‌സ്പ്രസ്സിൽ ഹൗറയിലേക്കുള്ള യാത്ര ആരംഭിക്കണം. വഴിതടസ്സം നീങ്ങിയില്ലെങ്കിൽ ഒരു നിവൃത്തിയുമില്ല.

അതിനിടെ മലനിരകളുടെയും താഴ്‌വാരത്തിന്റെയും ഭംഗി കാണാനും ഫോട്ടോ എടുക്കാനും എല്ലാവരും വണ്ടികളിൽനിന്നിറങ്ങിത്തുടങ്ങി. ഞാനും കുറേ ഫോട്ടോ എടുത്തു. അപ്പോഴുണ്ട് നേപ്പാളി പട്ടാളപ്പോലീസുകാരും ഈ ജാമിൽപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്നു. ഞങ്ങളെല്ലാവരും അവരുമായി സംസാരിച്ചു. നമ്മൾ കേരളത്തിൽനിന്നാണെന്നൊക്കെ പരിചയപ്പെടുത്തി. എല്ലാവരും അവരുമായി നിന്ന് ഫോട്ടോ എടുത്തു. വളരെ വിനയമുള്ള പോലീസുകാർ.

നിരാശക്കൊടുവിൽ വണ്ടികൾ നീങ്ങുമെന്നറിയിപ്പുണ്ടായി. എല്ലാവരോടും വണ്ടിയിൽ നിന്നിറങ്ങി അടുത്ത കയറ്റം കയറി മുകളിലേക്കെത്താൻ വണ്ടിക്കാരൻ പറഞ്ഞു. കാരണം, ട്രക്ക് മറിഞ്ഞ സ്ഥലം കഴിച്ച് റോഡ് അല്പം മാത്രമേയുള്ളൂ. ഞാൻ ഇറങ്ങിയില്ല. എന്റെ പ്രായവും സ്ത്രീത്വവും മാനിച്ച് ഇറങ്ങേണ്ട എന്ന് ഡ്രൈവർ സമ്മതം തന്നു. കുറച്ച് കഴിഞ്ഞപ്പോൾ വണ്ടി എടുത്തു. സംഘാംഗങ്ങൾ കയറ്റം കയറി കുഴങ്ങി, വണ്ടിയുടെ അടുത്തെത്തി. എല്ലാവരും സന്തോഷത്തോടെ വണ്ടിയിൽ കയറി. യാത്ര തുടർന്നു.

കുറേ കഴിഞ്ഞപ്പോൾ വഴിയിൽ ശക്തമായ കോട. തൊട്ടുമുമ്പിലുള്ള വാഹനങ്ങളെ ഒന്നും കാണുന്നില്ല. ഇരുട്ടായ പോലെ. വാഹനങ്ങൾ ലൈറ്റിട്ട് വരുന്നു. ആ ലൈറ്റ് തന്നെ അടുത്തെത്തുമ്പോഴേ കാണുന്നുള്ളൂ. റോഡാണെങ്കിൽ ടാർറോഡല്ല. മഞ്ഞുപെയ്ത് ചളിപിളിയായ റോഡ്. ഒരുഭാഗത്ത് അഗാധമായ ഗർത്തം. മനസ്സിൽ നേരിയ ഭയം. വല്ല വണ്ടിയും മുട്ടുകയോ ഡ്രൈവർക്ക് അല്പം പിഴയ്ക്കുകയോ ചെയ്താൽ കഥ തീർന്നു. അൽഹംദുലില്ലാഹ്, ആർക്കും ഒരു കുഴപ്പവും ഉണ്ടായില്ല. നൂറുകണക്കിന് വാഹനങ്ങളാണ് ആ വഴിയിലൂടെ ദിനംപ്രതി സഞ്ചരിക്കുന്നത്. കാരണം, ഹിമാലയത്തിന്റെ പ്രധാന താഴ്‌വാരമാണല്ലോ നേപ്പാൾ-സിക്കിം ഭാഗങ്ങൾ.

കുറേ ദൂരം പിന്നിട്ട് വണ്ടി ഒരു നദിക്കരികെ ചായ കുടിക്കാനും മറ്റുമായി നിർത്തി. എല്ലാവരും ഇറങ്ങി. സുന്ദരികളായ നേപ്പാളി-ബർമീസ് മുഖച്ഛായയുള്ള കച്ചവടക്കാരികൾ. സോക്‌സും സ്വെറ്ററുമൊക്കെ വില്പനയ്ക്കുണ്ട്.

അവിടെ നിന്ന് വീണ്ടും കയറ്റം കയറിയും നേർറോഡിലൂടെ യാത്രചെയ്തും ചങ്കുതടാകക്കരയിലെത്തി. വളരെ പരിചയമുള്ള 'ഒരാളെ' അവിടെ കണ്ടുമുട്ടി - യാക്ക്! ഉടമസ്ഥർ യാക്കുമായി സഞ്ചാരികളുടെ അടുത്തേക്ക് ഓടിവരുകയാണ്. അതിന്മേൽ കയറി ഫോട്ടോ എടുക്കാൻ 10-15 രൂപ ഒക്കെയാണ്. എനിക്ക് കയറാൻ പേടി തോന്നിയതിനാൽ യാക്കിനെ കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുത്തു.


യാക്ക് ഒരത്ഭുതജീവി തന്നെ! കാണുമ്പോൾ വലിയ ശൂരതയുള്ള ജീവിയാണെന്ന് തോന്നുമെങ്കിലും നേരിൽ കണ്ടപ്പോൾ പഞ്ചപാവം. മൂക്കുകയറിട്ടിട്ടുണ്ട് എല്ലാ യാക്കിനും. ഭൂരിഭാഗം യാക്കുകളെയും അലങ്കരിച്ചിട്ടുണ്ട്. കാലിൽനിന്നും പൃഷ്ടഭാഗത്തുനിന്നുമൊക്കെ കാൽ മീറ്ററോളം നീളമുള്ള കട്ടിയുള്ള രോമങ്ങൾ തൂങ്ങിക്കിടക്കുന്നു. 
അതികഠിനമായ ശൈത്യത്തിൽനിന്നും രക്ഷനേടാൻ അതിന്റെ സ്രഷ്ടാവ് അതിനെ എങ്ങനെയൊക്കെയാണ് സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത്! ശക്തിയുള്ള വലിയ കൊമ്പ് ഒരുപക്ഷേ, അതിനെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയാകും. ഓരോ ജീവിയിലും - ഉറുമ്പായാലും ആനയായാലും യാക്കായാലും - പടച്ചതമ്പുരാൻ കനിഞ്ഞരുളിയ എത്രയെത്ര അദ്ഭുതങ്ങളാണ്! ഖുർആൻ 'ആയത്ത്' അഥവാ ദൃഷ്ടാന്തം എന്ന് പരിചയപ്പെടുത്തുന്നത് ഇതിനെയൊക്കെയാണ്. ഖുർആൻ പറയുന്നു: തീർച്ചയായും ദൈവത്തിൽ ഉറച്ചുവിശ്വസിക്കുന്നവർക്ക് ഭൂമിയിൽ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്.

ഈവക ദൃഷ്ടാന്തങ്ങൾ കാണാൻ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഈ വയസ്സുകാലത്തും ഒരുങ്ങി പുറപ്പെടുന്നത് പടച്ചവന്റെ മഹത്തായ സാമീപ്യം ആസ്വദിക്കാൻ വേണ്ടി മാത്രമാണ്. ഒരുപക്ഷേ, കുറേ നിന്ന് നമസ്‌കരിക്കുന്നതിനേക്കാളും കുറേ നോമ്പെടുക്കുന്നതിനേക്കാളും വിശ്വാസത്തെ ഉറപ്പിക്കുന്നത് ഈ ഭൂമിയിലെ വർണശബളമായ, വ്യത്യസ്തങ്ങളായ അദ്ഭുതക്കാഴ്ചകളാണ്. നിറഞ്ഞ കണ്ണുകളോടും തപിക്കുന്ന ഹൃദയത്തോടും താനറിയാതെ മനുഷ്യൻ ഈ പ്രപഞ്ചസംവിധായകനായ മഹശ്ചക്തിയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുപോകും. ഈ ഭൂമിയിൽ ഒരു മനുഷ്യന് ലഭിക്കുന്ന സുഖകരമായ ഒരവസ്ഥയാണിത്. ഇഹലോകത്തുനിന്നുതന്നെ സ്വർഗത്തിന്റെ സുഗന്ധം അനുഭവിക്കാവുന്ന അവസ്ഥ. സുബ്ഹാനല്ലാഹ് (ദൈവമെത്ര പരിശുദ്ധൻ) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുപോകും. ഇവയുടെ സൃഷ്ടിപ്പിലൊന്നും തനിക്ക് യാതൊരു പങ്കും ഇല്ലല്ലോ എന്നും മനുഷ്യൻ ചിന്തിക്കും. അതവനെ കൂടുതൽ വിനയാന്വിതനാക്കും.

നമുക്ക് തടാകക്കരയിൽനിന്ന് മുകളിലേക്ക് പോകാം. തടാകത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞ് പുതച്ച ഒരു മല. ചൂടുകാലമായതിനാൽ തടാകം ഐസല്ല. പക്ഷേ, ഭയങ്കര തണുത്ത വെള്ളമായിരിക്കും. മലയിലെ ഐസ് കുറേ ഭാഗം ഉരുകിയൊലിച്ചിട്ടുണ്ട്. കുറേ ഭാഗം ഐസ് മൂടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് മലയിലെ വിള്ളലുകളിൽ ഐസ് ഉരുകാതെ നിൽക്കുന്നുണ്ടാകും.

ചങ്കുവിൽ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 11,000 അടിയാണെന്ന് എഴുതിവെച്ചിട്ടുണ്ട്. മർദവ്യത്യാസമുള്ളതിനാൽ നേരിയ തലവേദനയും തലയ്ക്ക് കനവും. ഛർദ്ദിക്കാൻ വരുന്ന അവസ്ഥ. വണ്ടി 2000 അടി കൂടി കയറി മൊത്തം 13000 അടി ഉയരത്തിലാണ് നമ്മളിപ്പോൾ.




ബാബാമന്ദിർ എന്നറിയപ്പെടുന്ന സ്ഥലം. ബാബാ ഹർഭജൻസിങ് എന്ന പട്ടാളക്കാരൻ മഞ്ഞിൽപ്പെട്ടോ വെള്ളത്തിൽപ്പെട്ടോ രക്തസാക്ഷിയായ പ്രദേശം. അവിടെ അദ്ദേഹത്തിനായി നല്ലൊരു സ്മാരകം പണിയപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടുള്ള, നല്ലൊരു ഭക്തിഗാനം മൈക്കിലൂടെ ഒഴുകുന്നുണ്ട്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും മെഡലുകളും, ഉപയോഗിച്ചിരുന്ന കിടക്ക, കട്ടിൽ തുടങ്ങി എല്ലാം അവിടെ ഒരു മ്യൂസിയമെന്ന നിലയ്ക്ക് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒന്നുരണ്ട് വലിയ പടങ്ങളും ഉണ്ട്. കൂടാതെ, കാണിക്കപ്പെട്ടിയിൽ നോട്ടുകൾ നിറഞ്ഞുതുളുമ്പി കിടക്കുന്നു! പുതിയൊരു ദൈവത്തെക്കൂടി ഉണ്ടാക്കിയ പ്രതീതി. പലരും അവിടെ പോയി പ്രാർഥിക്കുന്നുണ്ട്.

തൊട്ടടുത്തുതന്നെ പല കൗതുക വസ്തുക്കളും വിൽക്കുന്ന ഷോപ്പും ഉണ്ട്. 13000 ft Cafe എന്ന പേരിൽ ഒരു ഷോപ്പ് കണ്ടു. ഒന്നും വാങ്ങാൻ തോന്നിയില്ല. ബംഗാളിലെയും ബീഹാറിലെയും സാധുക്കളുടെ കാഴ്ചകൾ എന്നെ ഇപ്പോൾ 'ഷോപ്പിങ്' എന്ന സംസ്‌കാരത്തിൽനിന്ന് തീർത്തും മാറ്റിനിർത്തുകയാണ്. ഇല്ല, അനാവശ്യമായി ഒരു രൂപ പോലും ഇനി ചെലവഴിക്കില്ല. ഞങ്ങളവിടെ ചെന്നതും ശക്തമായ ഒരു കോടക്കാറ്റ് വീശി. അതീവസുന്ദരവും ഹൃദ്യവും. പക്ഷേ, ഞാനപ്പോഴേക്ക് കുറേശ്ശെ തണുക്കാൻ തുടങ്ങി. തണുപ്പുപ്രദേശത്ത് ചെല്ലുമ്പോഴത്തെ ഷിവറിങ്ങിനെ എനിക്ക് പേരിയാണ്. കുറേ സമയം നീണ്ടുനിന്നാൽ വിഷമമാണ്. പക്ഷേ, ചൂടുകാലത്തിന്റെ രൂക്ഷതയാലാവാം ഷിവറിങ്ങിനുള്ള തണുപ്പ് അനുഭവപ്പെട്ടില്ല.

രണ്ടുമണിക്കു മുമ്പ് ഈ സ്ഥലങ്ങൾ വിടണം എന്ന് മിക്ക സ്ഥലങ്ങളിലും ബോർഡുകൾ ഉണ്ട്. ഇനിയും വേണമെങ്കിൽ 2000 അടി ഉയരത്തിലേക്ക് പോകാം. പക്ഷേ, ആർക്കും താൽപര്യമില്ല. അത്രയ്ക്ക് ക്ഷീണമൊക്കെ ശരീരത്തെ ബാധിച്ചുകാണും. നാഥുലാ പാസ്സ് എന്നറിയപ്പെടുന്ന അതിർത്തിയാണവിടം. 15000 അടി ഉയരത്തിലും മറ്റൊരു തടാകം ഉണ്ടെന്ന് കോ-ഓർഡിനേറ്റർമാർ പറഞ്ഞറിയാൻ കഴിഞ്ഞു. ഒരു വണ്ടി മാത്രം ആ 2000 അടി കൂടി ഉയരത്തിലേക്ക് പോയി എന്ന് പിന്നീടറിഞ്ഞു.

ഈ യാത്രയിൽ നമ്മുടെ ഇന്ത്യൻ പട്ടാളക്കാരുടെ സേവനത്തെപ്പറ്റി എഴുതാതെ പോയാൽ അതൊരു നന്ദികേടാകും. സിക്കിം അതിർത്തി - മർമ്മപ്രധാനമായ - സംസ്ഥാനമാണല്ലോ. ഈ കോട പെയ്യുന്ന മലമുകളിൽ അവർ ബൈനോക്കുലറുകൾ സ്ഥാപിച്ച്, തോക്കും പിടിച്ച് നമ്മുടെ നാടിന് കാവൽ നിൽക്കുന്നു. അവരും അമ്മ പെറ്റ മക്കൾ തന്നെയല്ലേ? അതിർത്തികളിൽ 24 മണിക്കൂറും കാവൽ നിൽക്കുന്നുണ്ടാകും. നാം സുഖമായി കിടന്നുറങ്ങുമ്പോൾ നമ്മുടെ സഹോദരങ്ങൾ, നമ്മുടെ രാജ്യത്തെ ശത്രുക്കളിൽനിന്ന് കാക്കാനായി അതിശക്തമായ കൊടുംതണുപ്പിൽ ജാഗരൂകരായി നിൽക്കുന്നു. അതിർത്തികളുടെ ന്യായാന്യായങ്ങളൊന്നും ഞാനിവിടെ വിലയിരുത്തുന്നില്ല. അവർ ചെയ്യുന്ന സേവനത്തെ നന്ദിപൂർവം പരാമർശിക്കുന്നു എന്ന് മാത്രം. അവരെയും അവരുടെ സംവിധാനങ്ങളെയും കോട കാരണം വളരെ നേരിയതായി മാത്രമേ ദൃശ്യമായിരുന്നുള്ളൂ. അവർ റോഡിന്റെ തൊട്ട സൈഡിലായിരുന്നിട്ടുപോലും. ഒരു സ്വപ്‌നാടനം പോലെയായിരുന്നു യാത്രാവഴിയിലെ പല സ്ഥലങ്ങളും. ഈ ഭൂമിയെ ഈവിധം സുന്ദരമായി സംവിധാനിച്ച ദൈവത്തിന് മാത്രം സ്തുതി.

ഞങ്ങളുടെ വാഹനത്തിലെ ചിലരെയൊന്നും കാണാതായിട്ട് ഡ്രൈവർക്ക് വല്ലാത്ത ദ്വേഷ്യം. രണ്ടുമണിക്ക് തന്നെ ചുരങ്ങൾ ഇറങ്ങാൻ തുടങ്ങണമെന്ന് അയാൾ ഇടക്കിടെ പറയുന്നു. എന്താ ചെയ്യുക? അവസാനം എല്ലാവരും എത്തി മടക്കയാത്ര ആരംഭിച്ചു. എല്ലാവരും പറയുന്നു: ഇത്ര മുകളിൽ വന്നിട്ട് ഐസിൽ ഫോട്ടോ എടുത്തില്ലല്ലോ എന്ന്. യുവാക്കൾ ഡ്രൈവറുമായി നേരിയ കശപിശ. അയാളുടെ വണ്ടി എടുക്കലും ദ്വേഷ്യവും കണ്ടിട്ട് ഇനി ഗാംഗ്‌ടോക്കിലേ വണ്ടി നിൽക്കുകയുള്ളൂ എന്ന് തോന്നി. അയാളത് പറയുന്നുമുണ്ട്. സമയം വൈകി. യാത്ര ദുർഘടമാകും, കോട ഇറങ്ങിയാൽ.

 
ശബ്ദം അല്പം കൂടിത്തുടങ്ങിയപ്പോൾ നമ്മുടെ കുട്ടികളെ ഞാൻ പറഞ്ഞ് സമാധാനിപ്പിച്ചു. മഞ്ഞ് എത്തട്ടെ. ഞാൻ പറഞ്ഞ് വണ്ടി നിർത്തിത്തരാം. വിനയത്തിലും യാചനാസ്വരത്തിലും പറഞ്ഞാൽ വീഴാത്ത ആരുമില്ല. എനിക്ക് പേടി തോന്നി, ഞാൻ പറഞ്ഞിട്ട് ഇയാൾ നിർത്തിയില്ലെങ്കിൽ കുട്ടികൾക്കാകെ വിഷമമാകില്ലേ? അവസാനം മഞ്ഞുപുതച്ച മലയടി ഭാഗമെത്തി. ഞാൻ പറഞ്ഞു: 'ഭയ്യാ... തോഡാ വഖ്ത് സ്റ്റോപ്പ് കരോ...' മൂപ്പർ വണ്ടി നിർത്തി. ജൽദീ ജൽദീ പറയുന്നതിനിടയിൽ എല്ലാവരും ഇറങ്ങി ഐസിൽ നിന്നും ഇരുന്നും കൈയിൽ വാരിയുമൊക്കെ ഫോട്ടോ എടുത്തു. പറഞ്ഞപോലെ വേഗംതന്നെ എല്ലാവരും തിരിച്ചുകയറി. താഴ്‌വാരത്തേക്കുള്ള യാത്ര തുടർന്നു.

5 comments:

  1. ഗുഡ് ...വളരെ നല്ല അവതരണം .. ഈ യാത്ര കുറച്ചു പേടി പെടുതന്നത് ആയിരുന്നു അല്ലെ ..മല കയറ്റം , ഇറക്കം , കോട മഞ്ഞു ഒക്കെ .. ഇതില്‍ ഇന്ത്യന്‍ പട്ടാളക്കാരെ ഉള്പെടുതിയല്ലോ..ആ ഭാഗം വായിച്ചപ്പോള്‍ ആണ് ശെരിക്കും ഇങ്ങനെ ഒക്കെ ആളുകള്‍ ഞമ്മുടെ രെക്ഷക്കായി വെയിലും മഴയും സഹിച്ചു കാവല്‍ നിന്ല്കുന്നുണ്ട് എന്നാ ഓര്മ വരുന്നത് .
    വളരെ നന്ദി ഇത്താ ..

    ReplyDelete
  2. ബംഗാളിലെയും ബീഹാറിലെയും സാധുക്കളുടെ കാഴ്ചകൾ എന്നെ ഇപ്പോൾ 'ഷോപ്പിങ്' എന്ന സംസ്‌കാരത്തിൽനിന്ന് തീർത്തും മാറ്റിനിർത്തുകയാണ്..... ഒരു യാത്ര ഇത്രയ്ക്കും നേടിതന്നെങ്കിൽ....ദൈവത്തിന് നന്ദി പറയുക...

    ReplyDelete
  3. Fafsahoo yafsahu allahu lakum ( ninghal vishalatha cheyyuvin, allahu ningalkku vishalatha cheyyum) ....ithinte oru uthama roopam ente sabi thanne...gramathile kodum choodil ninnum kodum thanuppilekkoru yathra.....rabbe ellam ninte pakkal ninnu mathram...nee ethra valiyavan...

    ReplyDelete
  4. Nice travelogue... and the photographs are also appealing....really nice snaps.

    ReplyDelete
    Replies
    1. ഇടക്ക് പഴയത് വായിച്ചു നോക്കിയപ്പോൾ പോസ്റ്റ്‌ ചെയ്തതാ .....

      Delete