Monday, July 16, 2012

മനുഷ്യന്‍: പരസ്പര ബന്ധങ്ങള്‍

ബ്ലോഗിലെ ഒരു പോസ്റ്റില്‍ സൂറത്തുല്‍ ഹുജുറാത്ത് പഠിക്കേണ്ടതാവശ്യമാണെന്ന് എഴുതിയിരുന്നല്ലോ. അത് വായിച്ച എന്റെ ഒരു സുഹൃത്ത് അതൊന്ന് പഠിപ്പിച്ചുതരാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

മനുഷ്യനെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിക്കപ്പെടുകയും ഗോത്ര-വര്‍ഗങ്ങളാക്കി തിരിച്ചത് പരസ്പരം അറിയാനാണെന്നുമുള്ള ഒരു അത്യുഗ്രന്‍ മാനവിക സന്ദേശം ഈ അധ്യായത്തിലാണ്. തുടര്‍ന്ന് അല്ലാഹു പറയുന്നു: നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മാലുവാണ്. 'اتقى' = ഏറ്റവും സൂക്ഷ്മതയുള്ളവന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. തഖ്‌വ എന്ന വാക്കിന് യോജിച്ച മലയാളപദം ഏതാണെന്നറിയില്ല. അത്രയ്ക്ക് വിശാലമായാണ് ഖുര്‍ആന്‍ തഖ്‌വ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. 'നിഷ്‌കളങ്കത' എന്ന മഹത്തായ സ്വഭാവം സ്വീകരിക്കുന്നതിനെയും തഖ്‌വ എന്ന് പറയാം. ഉമര്‍ (റ) തഖ്‌വയെ പരിചയപ്പെടുത്തിയത് 'നിറയെ മുള്ളു നിറഞ്ഞ വഴിയിലൂടെ പോകുമ്പോള്‍ മുള്ളുകള്‍ കൊളുത്തിവലിച്ച് വസ്ത്രം കീറിപ്പോകാതിരിക്കാന്‍ മനുഷ്യന്‍ നടത്തുന്ന ഒരു ശ്രദ്ധയില്ലേ, അതാണ് തഖ്‌വ'. തിന്മകളാകുന്ന മുള്ളില്‍ കൊളുത്തി സല്‍സ്വഭാവമാകുന്ന വസ്ത്രം കീറിപ്പോകാതിരിക്കാനുള്ള അതീവ ജാഗ്രത! ഇനി മുള്ളില്‍ കൊളുത്തിയാലോ? അതില്‍നിന്ന് ശ്രദ്ധാപൂര്‍വം വസ്ത്രം എടുക്കുകയില്ലേ - അതുപോലെ.

ഹുജുറാത്ത് അധ്യായത്തിലെ മറ്റൊരു വലിയ ചര്‍ച്ച പരസ്പരം ബന്ധങ്ങളുടെ ശ്രദ്ധയാണ്. വിശ്വാസികള്‍ പരസ്പരം മിത്രങ്ങള്‍ മാത്രമാണ് എന്ന് തുടങ്ങിക്കൊണ്ട് വിശ്വാസിസമൂഹത്തെ ഒരേ നൂലില്‍ കോര്‍ത്ത വ്യത്യസ്തങ്ങളായ, സുന്ദരങ്ങളായ മുത്തുമണികളെപ്പോലെ കാണാന്‍ ഖുര്‍ആന്‍ ആഗ്രഹിക്കുന്നു. ഈയടുത്ത് എന്റെ ഒരു സുഹൃത്ത് സ്‌നേഹത്തിന് സംരക്ഷണം എന്നും അര്‍ഥമുണ്ടെന്ന് സൂചിപ്പിക്കുകയുണ്ടായി. വിശ്വാസവും സ്‌നേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുപോലെ സ്‌നേഹവും സംരക്ഷണവും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, വിശ്വാസിയുടെ അടുത്ത് ഏതൊരു മനുഷ്യനും നിര്‍ഭയനായിരിക്കും. ഈമാന്‍ എന്നതിന്റെ അര്‍ഥത്തെയും നാം കുറച്ചുകൂടി വിശാലമാക്കേണ്ടിയിരിക്കുന്നു. വിശ്വാസം കൊണ്ട് പരസ്പരം ആസ്വദിക്കാന്‍ കഴിയുന്ന ഒരു നിര്‍ഭയത്വം ഇല്ലേ? അതും ഈമാന്‍ എന്ന വാക്കിന്റെ അര്‍ഥമായി കൊടുക്കാം. അല്ലാഹു മനുഷ്യരുടെ സന്തോഷകരമായ ജീവിതത്തിനും സമാധാനത്തിനും വേണ്ടി ഇറക്കിയ ഖുര്‍ആനില്‍ ഇത്തരം ധാരാളം, കടല്‍പോലെ പരന്ന ആശയങ്ങള്‍ കണ്ടെത്താനാകും.

പരസ്പര ബന്ധത്തെ നശിപ്പിക്കുന്ന എല്ലാ ദുര്‍ഗുണങ്ങളെയും ഖുര്‍ആന്‍ അക്കമിട്ട് നിരത്തി 'അരുത്' എന്ന സൂചകം ഉപയോഗിച്ചുകൊണ്ടാണ് വെട്ടിനിരത്തുന്നത്.

പരിഹസിക്കരുത് - ആരും മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത് (കുടുംബം എന്ന പ്രസ്ഥാനത്തിന്റെ സുഖകരമായ സഞ്ചാരം ആഗ്രഹിക്കുന്ന ആരും ആരെയും പരിഹസിക്കരുത്)

ഭാര്യ - ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും പരിഹസിക്കുന്ന ഒരു വീടിന്റെ ചിത്രം ഒന്ന് സങ്കല്പിച്ചുനോക്കൂ! എത്ര ഭീകരമായിരിക്കും.

കുത്തുവാക്കുകള്‍ ഉപയോഗിക്കരുത് - നമ്മള്‍ പറയാറില്ലേ - രണ്ട് തല്യാലും വേണ്ടില്ല... കുത്താവാക്കില്ലേ, അത് സഹിക്കാനാവില്ല' എന്ന്. നമ്മുടെ മനസ്സുകളുടെ നോവാണ് ശരീര നോവിനേക്കാള്‍ ഭയങ്കരം. പരസ്പര സ്‌നേഹത്തെ നശിപ്പിക്കാന്‍ വേറെ എവിടെയെങ്കിലും പോകണോ?

രണ്ടാം പേര് - ഇരട്ടപ്പേരുകള്‍, പരിഹാസപ്പേരുകള്‍ വിളിക്കരുത്. വിളിക്കപ്പെടുന്ന ആളുടെ അഭിമാനത്തിന് കോട്ടം വരുത്തും ഇരട്ടപ്പേരുകള്‍. അത്രയ്ക്കുപോലും - ഒരു വാക്കുകൊണ്ടുപോലും സുഹൃത്തിനെ വേദനിപ്പിക്കരുത്. അപരന്‍ ഇഷ്ടപ്പെടാത്ത പേരുകള്‍ നമ്മളായിട്ട് ഉപയോഗിക്കരുത്. പലപ്പോഴും രണ്ടാം പേരുകളില്‍ എന്തെങ്കിലും പരിഹാസം അടങ്ങിയിട്ടുണ്ടാകും.

ഇതൊക്കെ പറഞ്ഞുകൊണ്ട് അല്ലാഹു പറയുകയാണ്: ആരെങ്കിലും ഇതില്‍നിന്ന് പിന്മാറി തൗബ (പശ്ചാത്താപം) ചെയ്യുന്നില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.

റബ്ബ് വീണ്ടും ഉണര്‍ത്തുന്നു:
വിശ്വസിച്ചവരേ (പരസ്പരം നിര്‍ഭയത്വം നല്‍കുന്നവരേ), നിങ്ങള്‍ ഊഹങ്ങളില്‍നിന്ന് മാറിപ്പോവുക. കാരണം, പലപ്പോഴും ഊഹം തെറ്റായിരിക്കാം. സംശയരോഗമുള്ളവര്‍ ആണ് ഊഹിക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ വിശേഷിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ പൊതുവിലും ഈ ദുഃസ്വഭാവം ഉണ്ടാക്കുന്ന വിനകള്‍ ഭയങ്കരമാണ്. ഊഹത്തെത്തുടര്‍ന്നുള്ള സംശയങ്ങള്‍ എത്ര കുടുംബങ്ങളെയാണ് തകര്‍ത്തിട്ടുള്ളത്. ചില സ്ത്രീകള്‍ക്ക് പുരുഷന്മാരെ (ഭര്‍ത്താക്കന്മാരെ) സംശയമായിരിക്കും; ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെയും. ഭാര്യയുടെ അടുത്ത് അന്യപുരുഷന്‍ വരുന്നുണ്ടെന്ന് തെളിയിക്കാനായി, ആരും കാണാതെ താന്‍ സംശയിക്കുന്ന ആളുടെ എന്തെങ്കിലും പ്രത്യേക സാധനങ്ങള്‍ ബെഡ്‌റൂമില്‍ കൊണ്ടുവന്നിടുന്ന ഒരാളെപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ട്. ഊഹങ്ങളും സംശയങ്ങളും മനുഷ്യനെ രോഗാവസ്ഥയിലേക്ക് നയിക്കും; നിയന്ത്രിച്ചില്ലെങ്കില്‍. വിശ്വാസത്തിന് കരുത്തുണ്ടെങ്കില്‍ ഊഹം, സംശയം എന്നിവക്കിരിക്കാന്‍ ഇടം ഉണ്ടാകില്ല, തീര്‍ച്ച.


ചുഴിഞ്ഞന്വേഷിക്കരുത് - ഒരിക്കല്‍ ഒരു സുഹൃത്ത് പറയുകയുണ്ടായി. ഞാന്‍ നില്‍ക്കെ രണ്ടുപേര്‍ സ്വകാര്യം പറഞ്ഞാല്‍ പോലും എനിക്ക് വിഷമമില്ല. കാരണം, ഞാനറിയേണ്ട കാര്യമാണെങ്കില്‍ അവര്‍ അറിയിക്കുമല്ലോ. ഞാനറിയേണ്ടാത്തതാണെങ്കില്‍ പിന്നെ അത് കേള്‍ക്കണ്ട കാര്യവുമില്ല. അതിവിശാലമായ മനസ്സുള്ളവര്‍ക്കേ ഇതിന് കഴിയൂ.

അതിനാല്‍, ഒരിക്കലും മറ്റൊരാളുടെ രഹസ്യം ചുഴിഞ്ഞന്വേഷിക്കാന്‍ ഇടവരാതിരിക്കട്ടെ. മറ്റുള്ളവരുടെ കത്ത് തുറന്നു നോക്കലും മെയില്‍ ഐഡി ചോര്‍ത്തലുമൊക്കെ ഈ വിഭാഗത്തില്‍പ്പെടും. അറിയാതെ ബാഗ്, പഴ്‌സ് ഒക്കെ പരിശോധിക്കല്‍.

പരസ്പരം ഗീബത്ത് (പരദൂഷണം) പറയരുത് - ഗീബത്ത് എന്നാല്‍ നിന്റെ സഹോദരനെപ്പറ്റി അവന്നിഷ്ടമില്ലാത്ത കാര്യം (തിന്മ) നീ പറയലാണ് ഗീബത്ത് എന്ന് പ്രവാചകന്‍ ഒരു സഹചാരിയുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഉടന്‍ അവര്‍ ചോദിച്ചു: ദൂതരേ, അവരുടെ കൈയില്‍ ഉള്ള സ്വഭാവമാണെങ്കിലോ? പ്രവാചകന്‍ പറഞ്ഞു: ഉള്ളതാണെങ്കിലാണ് ഗീബത്ത്. ഇല്ലാത്തതാണെങ്കില്‍ വ്യാജാരോപണവും.

നോക്കൂ, ഖുര്‍ആന്‍ പറഞ്ഞ ഉപമ എന്താണ്? മരിച്ചുകിടക്കുന്ന തന്റെ സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ എന്നാണ്. ഗീബത്ത് എന്ന പദം തന്നെ 'ഗോബ' - മറഞ്ഞു എന്നതില്‍നിന്ന് വന്നിട്ടുള്ളതാണ്. സംഭവത്തിന്റെ തീവ്രത തെര്യപ്പെടുത്താനാണ് ഖുര്‍ആന്‍ ഈ ഉപമ എടുത്തുപറഞ്ഞത്.

തമ്പുരാനേ, എന്നിട്ടും ഞങ്ങളെല്ലാം അറിഞ്ഞും അറിയാതെയും ഈ ദുര്‍ഗുണത്തില്‍ വീണുപോകുന്നു - സംസാരം കൂടിയാല്‍ വരുന്ന ആപത്തുകള്‍. 'നിനക്കെന്തെങ്കിലും മിണ്ടണമെങ്കില്‍ നല്ലത് സംസാരിക്കുക. ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക' എന്ന തിരുവചനവും ഓര്‍മിപ്പിക്കുന്നത് മറ്റൊന്നല്ല. ഒരിക്കല്‍ നബി (സ) പറഞ്ഞു: രണ്ടു തുടയെല്ലുകള്‍ക്കിടയിലുള്ളതും (ഗുഹ്യഭാഗങ്ങള്‍) രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതും (നാവ്) സൂക്ഷിക്കാമെന്ന് ആരെങ്കിലും വാക്കു തന്നാല്‍ ഞാനവര്‍ക്ക് സ്വര്‍ഗം കൊണ്ട് വാക്കു പറയാം. നബി(സ)ക്ക് സ്വര്‍ഗം കൊടുക്കാന്‍ കഴിവുണ്ടോ എന്ന് ചിലര്‍ ചോദിക്കും. പക്ഷേ, ഈ സല്‍സ്വഭാവങ്ങള്‍ ഇഹലോകത്ത് നിന്നുതന്നെ സ്വര്‍ഗീയാനുഭൂതി നല്‍കാന്‍ പോന്നവയാണ് - ചിന്തിച്ചുനോക്കുക. ഒരാളെ നാം കുറ്റം പറഞ്ഞാല്‍ എപ്പോഴും സംശയമായിരിക്കും - അയാളതറിയുമോ എന്ന്. മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും. മനസ്സിന്റെ തരളിതാവസ്ഥയ്ക്ക് ഭംഗം വരുത്തും. പരലോകത്ത് വേറെ കുറവും ഉണ്ടാകും.

അതിനാല്‍ ഇത്തരം സ്വഭാവങ്ങളെത്തൊട്ട് ജാഗ്രത പാലിക്കുക. പരിശീലനത്തിലൂടെയും നിഷ്‌കളങ്ക ചിന്തയിലൂടെയും കറകളഞ്ഞ നിഷ്‌കളങ്ക സ്‌നേഹത്തിലൂടെയും മാത്രമേ സദ്ഗുണങ്ങള്‍ നമുക്ക് നേടാനാവൂ. ജീവിതമാകുന്ന ചുമടുവണ്ടി വലിക്കുന്ന നാം തീര്‍ച്ചയായും ചുമടുകള്‍ക്കിടയിലും മേത്തരം സ്വഭാവങ്ങളുടെ ഉടമകളാകാന്‍ യത്‌നിക്കുക. പ്രാര്‍ഥിക്കുക, നമ്മുടെ സ്വഭാവങ്ങളെ നന്നാക്കിത്തരാന്‍. ഓര്‍ക്കുക, കണ്ണാടി നോക്കുമ്പോള്‍ ഒരു പ്രാര്‍ഥന നബി (സ) നിര്‍വഹിച്ചിരുന്നു. നാഥാ! എന്റെ കോലം നന്നാക്കിയതുപോലെ എന്റെ ശീലത്തെയും നന്നാക്കണേ.

(അതിബൃഹത്തായ ഖുര്‍ആന്റെ ഒരു കൊച്ചുതുള്ളിയാണിവിടെ പകരാന്‍ ശ്രമിച്ചത്. നിങ്ങളും ചിന്തിക്കുക)

വസ്സലാം,
സ്വന്തം ടീച്ചര്‍

6 comments:

  1. ടീച്ചര്‍ ...അല്ലാഹു അനുഗ്രഹിക്കട്ടെ ..നല്ലൊരു ഖുര്‍ആന്‍ ക്ലാസ് കേട്ടത് പോലെ ....
    ചെറിയൊരു ടെന്‍ഷനില്‍ ഇരിക്കുകയായിരുന്നു ...അത് മാറി ..
    റബ്ബി ന്റെ വചനങ്ങളിലേക്ക് മനസിനെ തിരിച്ചു വിട്ടതിനു നന്ദി ...

    ReplyDelete
  2. നമ്മുടെ ചില ദുശ്ശീലങ്ങളെ ഈ ഓര്മ പ്പെടുത്തല്‍ മാറ്റിയേക്കാം

    ReplyDelete
  3. sabeeee...vallathe urakkam vannirunnu..uranghaum samayam aayilla..appo thonni blogil onnu vannu nokkiyalonnu....vannappo kandatho....urakkam nashtappeduthunna karyanghal...vayichu..chinthichu..cheythu poya thettukalkku mappum chodhichu rabbinodu..ini quraanil hujarathiloode onnu sanjarikkatte....rabbu ella thettukalum poruthu tharatte enna prarthanayode.....ithrayum nalla karyanghal paranchu thannathinnum ormippichathinum shukran..jazakallahu khairan......

    ReplyDelete
  4. നല്ലൊരു ഖുര്‍ ആന്‍ ‍ ക്ലാസ് ആണ് ഇത്ത എടുത്തത്‌ ....വളരെ ലളിതവും മനോഹരവും ആയിരിക്കുന്നു വിവരണം. അള്ളാഹു അനുഗ്രഹിക്കട്ടെ ...തക്കുവയില്‍ അധിഷ്ടിതമായ ജീവിതം നയിക്കുവാന്‍ ‍ നമ്മെ ഏവരെയും പടച്ചവന്‍ തുണക്കട്ടെ .....ആമിന്‍ ... ഹാഷിം. എ

    ദുബായ്

    ReplyDelete
  5. ദുഃഖം ഒരു സംബാധ്യമല്ല എന്നാലും നമ്മള്‍ അതു പലവിധത്തില്‍ സ്വീകരിക്കയും ...നമ്മളില്‍ വന്നു ചേരുകയും ചെയ്യുന്നു ....പാടെ ഉപേഷിക്കാന്‍ പറ്റിയില്ലെങ്കിലും ...ദുശീലങ്ങള്‍ ഉപേഷിക്കാന്‍ ഇത്തരം വായനകള്‍ ഉപകരിക്കും

    ReplyDelete