Monday, August 6, 2012

അധ്യാപകജീവിതത്തിലെ ധന്യമുഹൂര്‍ത്തം

വല്ലാത്തൊരു കഥയാണ് ഇത്. അല്ലാഹുവിന് അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ തിരിച്ചറിയുന്നു. الحمد لله... എങ്ങനെ, എവിടെ നിന്ന് തുടങ്ങണമെന്ന് എനിക്ക് ഒരു നിശ്ചയവുമില്ല. കടലാസില്‍ പേന ഇഷ്ടമുള്ളതൊക്കെ കുറിക്കട്ടെ.

ഇന്നെനിക്ക് തലവേദന ഉണ്ടായിരുന്നു. നോമ്പ്, ചൂട്, രാവിലെ മുതല്‍ രണ്ടുമൂന്ന് പീരിയഡ് കേസ് തീര്‍ക്കല്‍ ഒക്കെ കാരണം നല്ല അവശയായിരുന്നു. വീട്ടില്‍ വന്നിട്ടും പണികള്‍ ഉണ്ടായിരുന്നു. എല്ലാം ഒതുങ്ങിയപ്പോള്‍ ഒന്ന് നെറ്റ് തുറന്നു നോക്കി. പലരെയും കണ്ടു. ബൈലക്‌സിലൊക്കെ ഒന്ന് പോയി പോന്നു. അപ്പോള്‍ ജിമെയിലില്‍ ഒരു മുഹമ്മദ്; ആദ്യമായാണ് ചാറ്റ് ചെയ്യുന്നത്. ഞാന്‍ സലാം മടക്കി. ആ കുട്ടി സ്വയം പരിചയപ്പെടുത്തി; ഫുജൈറയില്‍ നിന്നാണെന്ന്. ഇനിയാണ് കഥ ശരിക്ക് തുടങ്ങുന്നത്; 32 വര്‍ഷം മുമ്പത്തെ കഥ. ഒരധ്യാപികയാകലാണ് ലോകത്തേറ്റവും ഭാഗ്യമുള്ള പരിപാടി എന്ന് വീണ്ടും തിരിച്ചറിയുകയാണ് ഞാനിപ്പോള്‍.

ഞാന്‍ വെറുതെ കുത്തിക്കുറിച്ച 'നൈലിന്റെയും ഒലിവിന്റെയും നാട്ടിലൂടെ' എന്ന പുസ്തകം ഐ.പി.എച്ച് (ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്) ഇറക്കിയപ്പോള്‍ ധാരാളം പേര്‍ വായിച്ച് 98 ശതമാനം പേരും വല്ലാതെ വീര്‍പ്പുമുട്ടിക്കുന്ന സന്തോഷവചനങ്ങളാണ് ചൊരിഞ്ഞത്. കൂട്ടത്തില്‍ പി.ഡി.അബ്ദുറസാഖ് മൗലവിയുടെ മകന്‍ ബഷീര്‍ എന്നോട്, ''ഇത്താ, ഇത്താടെ അധ്യാപനാനുഭവങ്ങള്‍ ഒന്നെഴുത്. വളരെ രസകരമായിരിക്കും'' എന്ന് പറഞ്ഞു. അതുപ്രകാരം ദശാബ്ദങ്ങള്‍ക്കുമുമ്പുള്ള അനുഭവങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു. പക്ഷേ, ഇടയ്ക്ക് എഴുത്ത് മുടങ്ങി. വായിച്ച പലരും വല്ലാതെ സന്തോഷം പറഞ്ഞു. അങ്ങനെ ഇനിയും ആ രചന തുടരണം എന്ന് മനസ്സ് പറയാറുണ്ട്. അതില്‍ വരാവുന്നവരെ ഇടക്കിടെ മനസ്സില്‍ ഓര്‍മിക്കുകയും ചെയ്യാറുണ്ട്.

പക്ഷേ, ഇതിനുമുമ്പുതന്നെ - 32 കൊല്ലം മുമ്പ് എന്റെ വിദ്യാര്‍ഥിയായിരുന്ന ഒരു അബൂബക്കര്‍ കെ.സി. ഇടക്കിടെ മനസ്സില്‍ നൊമ്പരമുണ്ടാക്കിയിരുന്നു. പഠിക്കാന്‍ അതിസമര്‍ഥന്‍. ഭയങ്കര ഗ്രാസ്പിംഗ് പവര്‍. ഇര്‍ഷാദ് യത്തീംഖാനയിലായിരുന്നു അവന്‍. രസികന്‍, ക്ലാസ്സിലെ നമ്പര്‍വണ്‍ - എല്ലാം കൊണ്ടും. 8ഡി യിലായിരുന്നുവെന്നാണെന്റെ ഓര്‍മ. എന്നെ വേദനിപ്പിച്ച ഒരു കാര്യം അവന്റെ പഠനജീവിതത്തിലുണ്ടായി. എട്ടാംക്ലാസ്സിലെ പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ അബൂബക്കര്‍ തോറ്റു! പടച്ചവനേ, എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അവന്റെ തോല്‍വി. അവന്‍ തോറ്റാല്‍ പിന്നെ ആര് ജയിക്കാന്‍. സ്‌കൂള്‍ തുറന്ന ആദ്യത്തെ സ്റ്റാഫ്മീറ്റിംഗില്‍ ഞാന്‍ ഈ വിഷയം എടുത്തിട്ടു. എനിക്കന്ന് 22-23 വയസ്സ് കാണുമായിരിക്കും. എച്ച്.എം. ദേഷ്യപ്പെട്ടു. സബിത അന്വേഷിക്കണ്ട. മുറിവേറ്റ മനസ്സുമായി ഞാനങ്ങനെ കഴിഞ്ഞു. ആരും ചോദിക്കാനില്ലാത്തതിനാല്‍ അബൂബക്കര്‍ തോറ്റുതന്നെ ഇരിക്കുന്നു.

എട്ടാംക്ലാസ്സില്‍ അവന്‍ ഞങ്ങളുടെ സ്‌കൂളില്‍ രണ്ടാമതും പഠനം തുടര്‍ന്നോ എന്നെനിക്കോര്‍മയില്ല. അങ്ങനെ '85-ല്‍ ഞാന്‍ അജ്മാനിലേക്ക് പോയി. പിന്നെ അബൂബക്കര്‍ എന്തായി എന്നൊന്നും എനിക്കൊരറിവും ഇല്ലായിരുന്നു. പക്ഷേ, ഇടയ്‌ക്കൊക്കെ അവന്റെ മുഖച്ഛായയുള്ള ഇര്‍ശാദ് കുട്ടികളെ കാണുമ്പോള്‍ ഉള്ളില്‍ ഒരു നൊമ്പരം. പലപ്പോഴും തേടീട്ടുണ്ട് - റബ്ബേ, ഒന്ന് അബൂബക്കറിനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയെങ്കില്‍. ഞാനോര്‍ക്കും, അവന്‍ പഠിച്ച് മിടുക്കനായോ? അല്ലെങ്കില്‍ പിന്തള്ളപ്പെട്ട് ജീവിതത്തില്‍ കഷ്ടപ്പെടുന്നുണ്ടാകുമോ? ഒരിക്കല്‍ ഒരു പാഴ്ശ്രമമെന്ന നിലയ്ക്ക് അഡ്മിഷന്‍ രജിസ്റ്ററുകള്‍ പഴയത് തപ്പി. എവിടുന്ന് കിട്ടാന്‍? കൊല്ലം കൊല്ലം എത്രപേര്‍ ചേരുന്നു. ഇടയ്ക്ക് എത്രപേര്‍ കൊഴിഞ്ഞുപോകുന്നു. ഒരു രക്ഷയുമില്ല. അബൂബക്കറിനെപ്പറ്റി എന്തായാലും പുസ്തകത്തില്‍ എഴുതണം എന്ന് തീരുമാനിച്ചിട്ട് മാസങ്ങളായി. എഴുതാന്‍ കഴിവ് കിട്ടാത്തതിനാലങ്ങനെ നീണ്ടുപോയി.

നാലു ദിവസം മുമ്പ് ഒരു താടിക്കാരന്‍ മധ്യവയസ്‌കന്‍ എന്നെ തിരഞ്ഞുവന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തി - ''ടീച്ചര്‍, ഞാന്‍ '83ല്‍ ഇവിടെ പഠിച്ച അബൂബക്കറാണ്. എനിക്കൊരു സര്‍ട്ടിഫിക്കറ്റിന് വന്നതാണ്.'' ഞാന്‍ പെട്ടെന്ന് ഞെട്ടി. സൂക്ഷിച്ചുനോക്കി. ഇല്ല, എന്റെ അബൂബക്കറിന്റെ യാതൊരു മുഖച്ഛായയും ഇല്ല. അതെ, ഇത് വേറൊരബൂബക്കറാണ്. കുറേ പറഞ്ഞപ്പോള്‍ എനിക്ക് ഈ അബൂബക്കറിനെ ചെറുതായി ഓര്‍മവന്നു.

പലതും സംസാരിച്ചു. കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു: ''മോനേ, നമ്മുടെ സ്‌കൂളില്‍ ഒരു കെ.സി.അബൂബക്കര്‍ ഉണ്ടായില്ലേ? അവനെപ്പറ്റി വല്ല വിവരോം ഉണ്ടോ?'' കുറേ ആലോചിച്ചിട്ട് അവന്‍ പറഞ്ഞു: നല്ല കൈയക്ഷരം ഉണ്ടായിരുന്നതല്ലേ, നന്നായി പഠിച്ചിരുന്നതല്ലേ എന്നൊക്കെ. എന്നിട്ടവന്‍ പറഞ്ഞു: ''അവന്‍ ഫുജൈറ പവര്‍ഹൗസില്‍ ഉദ്യോഗസ്ഥനാണ്. വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല. ഇവന്‍ പറയുന്നതും ഞാനന്വേഷിക്കുന്നതും ഒരാള്‍ തന്നെയാണാവോ? എന്തായാലും അപ്പോഴും ഞാന്‍ ഉള്ളില്‍ പ്രാര്‍ഥിച്ചു - കെ.സി.അബൂബക്കറിനെ ഒന്ന് പിടികിട്ടണേ എന്ന്.

ഇടയില്‍ മറക്കാനാവാത്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ഒരു ദിവസം ക്ലാസ്സില്‍ ചെന്നപ്പോള്‍ കുഞ്ഞ് അബൂബക്കര്‍ കരയുന്നു. ''എന്തിനാ മോന്‍ കരയുന്നത്'' എന്ന ചോദ്യത്തിന്, ''എന്റെ ഹീറോപ്പേന പോയി ടീച്ചറേ'' എന്നായിരുന്നു മറുപടി. അന്നത്തെ വിശേഷാല്‍ വിശേഷ വസ്തുവായിരുന്നല്ലോ ഹീറോ പേന. ഫില്ലറുള്ള പേന അല്പം അഭിമാനമുള്ള വസ്തുവായിരുന്നു. അതാണ് പോയിരിക്കുന്നത്. അബൂബക്കര്‍ കരയാതെന്ത് ചെയ്യും? എന്റെ വക പിറ്റേദിവസം ഒരു ഹീറോ പേന കൊണ്ടുകൊടുത്ത് അവന്റെ സങ്കടം മാറ്റി.

നമുക്ക് ചാറ്റ്‌ചെയ്ത ഫുജൈറക്കാരന്‍ മുഹമ്മദിലേക്കുതന്നെ വരാം. From Fujaira എന്ന് മുഹമ്മദ് എഴുതിയപ്പോള്‍ വെറുതെ ഒരാവശ്യം ഉന്നയിച്ചു. എനിക്കൊരു ഉപകാരം ചെയ്യാമോ? അവിടെ പവര്‍ഹൗസില്‍ ഒരു അബൂബക്കര്‍ ഉണ്ടോ എന്നന്വേഷിക്കാമോ? ഉണ്ട് എന്നും കെ.സി. എന്നാണ് ഇനീഷ്യലെന്നും അടിച്ചതോടെ എന്റെ ഉള്ളൊന്ന് പിടഞ്ഞു. ലക്ഷ്യത്തിലെത്തിയോ? ചുരുക്കിപ്പറയട്ടെ, അഞ്ചുപത്തു മിനിറ്റുകള്‍ക്കുള്ളില്‍ എന്റെ പ്രിയപ്പെട്ട അബൂബക്കറിനെ ഫെയ്‌സ്ബുക്കില്‍ കിട്ടി. എനിക്ക് വിശ്വാസം വന്നില്ല. സാദൃശ്യം തോന്നുന്നില്ലല്ലോ. നിരാശയുടെയും പ്രതീക്ഷയുടെയും നിമിഷങ്ങള്‍ക്കിടയില്‍, നഷ്ടപ്പെട്ടെന്നു കരുതിയ എന്റെ പ്രിയവിദ്യാര്‍ഥിയെ എനിക്ക് തിരിച്ചുകിട്ടി. (ഇന്റര്‍നെറ്റല്ലേ, ഉറപ്പിക്കാന്‍ വരട്ടെന്ന് മനസ്സ് പറയുന്നു).

''എന്നെ അറിയുമോ, മറന്നോ'' എന്ന ചോദ്യത്തിന് അവന്റെ മറുപടി എന്നെ ഏങ്ങലടിച്ച് കരയിച്ചു. ''ടീച്ചര്‍, ഇര്‍ഷാദ് മതിലിന്റെ പുറത്തെ എന്റെ ഉമ്മയായിരുന്നു നിങ്ങള്‍. ഞാനെങ്ങനെ മറക്കാനാ? (ക്ലാസ്ടീച്ചറായിരുന്ന) ജമീല ടീച്ചറേം സബിത ടീച്ചറേം ഇനിക്ക് മറക്കാനാവില്ല. (ജമീല ടീച്ചര്‍ 20 കൊല്ലം മുമ്പ് ചെറുപ്പത്തില്‍ മരിച്ചുപോയി. ആ വിവരം ആരോ പറഞ്ഞ് അബൂബക്കര്‍ അറിഞ്ഞിട്ടുണ്ട്.) അവന്‍ തുടര്‍ന്നു: ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത കുറേ മുഖങ്ങള്‍ക്കിടയിലെ ആ മുഖം! എന്റെ ഹീറോ പേന വീണുപോയപ്പോള്‍ എനിക്ക് മറ്റൊരു ഹീറോപേന സമ്മാനിച്ചത് എന്റെ ഓര്‍മയില്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു.''

പടച്ചവനേ, നീയാരാണ്? നാഥാ, പ്രാര്‍ഥനക്കിങ്ങനെ ഉത്തരം തരുമല്ലേ? അല്‍ഹംദുലില്ലാഹ് എന്നേ എനിക്ക് പറയാനാവുന്നുള്ളൂ.

അബൂബക്കര്‍ ഫോണില്‍ എന്നെ വിളിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് എന്റെ കുട്ടിയോട് ഞാന്‍ സംസാരിച്ചത്. അല്‍ഹംദുലില്ലാ. അവന്റെ സന്തോഷത്തിനും അതിരില്ല. ഭാര്യക്കും പവര്‍ഹൗസില്‍ ജോലി. മൂന്ന് മക്കള്‍. മൂത്ത കുട്ടി ബീകോമിന് പഠിക്കുന്നു. ഭാര്യയുമായും സംസാരിച്ചു. അല്‍ഹംദുലില്ലാ.

ഇതൊക്കെയായാലും വിട്ടുമാറാത്ത നൊസ്റ്റാള്‍ജിയ. അവന്‍ പറയല്ലേ, ''ടീച്ചറേ, ടീച്ചര്‍ടെ സംസാരത്തിലൂടെ ഞാനെന്റെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോവുകയാണ്.'' എന്തൊക്കെയായാലും എന്റെ പഴയ കുഞ്ഞ് അബൂബക്കര്‍! വെള്ള തുണിയും കുപ്പായവും തൊപ്പിയും വെച്ച, എന്റെ ക്ലാസ്സിലെ മുന്‍ബെഞ്ചിലിരുന്ന്, കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന എന്റെ അബൂബക്കര്‍. കാലത്തിന്റെ ചീറിപ്പായലില്‍ എട്ടാം ക്ലാസ്സില്‍, ചെയ്യാത്ത കുറ്റത്തിന് തോറ്റുപോയ എന്റെ കുട്ടി. മനസ്സ് വല്ലാതെ വേദനിച്ചു. എനിക്കാ അബൂബക്കറിനെ മതി. എന്റെ കൈയില്‍നിന്ന് ഹീറോപേന വാങ്ങി, മനഃസന്തോഷത്തോടെ മരബെഞ്ചിലിരുന്ന എന്റെ കുട്ടി.
...മോന്റെ ടീച്ചര്‍ ഇപ്പോഴും കരയുകയാണ്.


(ഇതില്‍ അല്പം പോലും കാല്പനികതയില്ല. അന്നത്തെ എച്ച്.എമ്മിന് റബ്ബ് പൊറുത്തുകൊടുക്കട്ടെ; ഇതെഴുതിയ എനിക്കും. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അബൂബക്കര്‍ നല്ല ഡിഗ്രിയും നല്ല ജീവിതവും കരസ്ഥമാക്കിയിരിക്കുന്നു. الحمد لله على كلّ حال

ഇനി നിങ്ങള്‍ പറയൂ, ഒരു ടീച്ചറെപ്പോലെ ഭാഗ്യവതി ആരുണ്ട്? - الحمد لله

10 comments:

  1. salaam sabeee.....ithrem santhosham sabiyil njan kandittilla.....ithinte munpu ezuthiya karunythinte postinu oru uthama mathrkayaa. ...nallathu ennum nallathu thanne..varshanghal ethra kazinchalum......kooduthal onnum ezuthan kaziyunnilla....sabiyude santhoshathil panku cherunnu...nallathu mathram varatte enna prarthanayode....massalama...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. വളരെ ഹൃദയ സ്പ്രികായ ഒരു വിവരണം.....അപ്രണമനോഭാവം ഉള്ള ടീചെര്‍ക്കെ ഇങ്ങനെ ഒകെ ചിന്തികാനും പ്രവര്‍ത്തിക്കാനും കഴിയു . അതാണ്‌ അധ്യാപകരുടെ ഒരു മഹത്വം ...അധ്യാപകര്‍ ശരിക്കും ഭാഗ്യം ചെയ്തവര്‍ തന്നെ. എന്റെ മാതാവും ഒരു ടീച്ചര്‍ ആരുന്നു .. ടീച്ചര്‍ തുടരുക .. അധ്യാപകവൃത്തിയില്‍ ഉണ്ടായ അനുഭവകഥകള്‍ .........
    Hashim
    dubai

    ReplyDelete
  6. ഹൃദയത്തില്‍ ചലനങ്ങളുണ്ടാക്കിയ എഴുത്ത്. വളരെ നന്ദിയുണ്ട് ടീച്ചര്‍. പഴയകാലത്തെ ഓര്‍മ്മയില്‍ തിരികെ തന്നതിന്.

    ReplyDelete
  7. നിങ്ങള്‍ ഒരു കാര്യത്തെ തീവ്രമായി ആഗ്രഹിച്ചാല്‍ മുഴുവന്‍ ലോകവും അതിന്റെ സാധൂകാരണംതിനായി ഗൂടടാലോചന നടത്തുന്നു ---Paulo Coelho

    ReplyDelete
  8. ശെരിക്കും കരയിപ്പിച്ചു ഇതന്റെ അനുഭവം ... ഇത പോലെ നല്ല നല്ല അനുഭവങ്ങള്‍ എഴുതാന്‍ ഇതക്ക് ദീര്‍ഘായുസ്സും അഫ്ഫിയതും പടച്ചന്‍ നല്ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...

    ReplyDelete
  9. enthaavum enthaavum ennu pratheekshayodu koodi vaayikkukayaayirunnu.avasanam moothummayude aboobackerine kandethan kazhinjappol aa santhoshathil panku chernnu kond njaanum koode.....nalla anubavam

    ReplyDelete
  10. നല്ല പോസ്റ്റ്‌ .അധ്യാപക - വിദ്യാര്‍ഥി ബന്ധങ്ങള്‍ കേവലം പ്രഹസനമാവുന്ന ഈ കാലത്ത്‌ ഇത് പോലെയുള്ള എഴുത്തുകള്‍ ഇനിയും ഉണ്ടാവട്ടെ ...

    പ്രാര്‍ത്ഥനയോടെ ........

    ReplyDelete