Wednesday, February 13, 2013

പ്രസ്ഥാനത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി

ജീവിതം മുഴുവനായും അല്ലാഹുവിന് സമര്‍പ്പിച്ച ഒരു വിശ്വാസിസമൂഹത്തില്‍നിന്നാണ് പ്രബോധനവും ബോധനവും (മര്‍ഹൂം ഉമര്‍മൗലവിയുടെ ഭാഷയിലെ തലപോയ പ്രബോധനം) മാധ്യമവും മലര്‍വാടിയും ആരാമവും പുതുതായി മീഡിയാവണ്ണും പിറവിയെടുത്തത്. ശക്തമായ കോണ്‍ക്രീറ്റ് തൂണുകളിലാണ് ഇതൊക്കെ നിലകൊള്ളുന്നത്. പുത്തന്‍തലമുറയ്ക്ക് ഊര്‍ജം ലഭിക്കാന്‍ ചില ചിന്താശകലങ്ങള്‍ ഇവിടെ കോറിയിടാന്‍ മനസ്സ് വെമ്പുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

എവിടെ നിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നറിയില്ല. എനിക്ക് തോന്നുന്നത് ജമാഅത്തില്‍നിന്ന് ഓരോ പോഷകസംഘടനകള്‍ പിറവിയെടുത്തപ്പോഴും ശക്തമായ ഓരോ 'മാധ്യമ'വും പിറവി എടുത്തിട്ടുണ്ട്. ഇത്തരുണത്തില്‍ കൊണ്ടോട്ടി അബ്ദുറഹ്മാന്‍ സാഹിബിന്റെ ചില വാക്കുകള്‍ കാതുകളില്‍ മുഴങ്ങുന്നു: 1984 ല്‍ ജി.ഐ.ഒ. രൂപീകരണ വേളയില്‍, ''ഇനി നിങ്ങള്‍ പൗഡര്‍ ഇടീക്കേണ്ടത് ജി.ഐ.ഒ.യെയാണ്.'' ''കുട്ടികള്‍ വലുതാകുമ്പോള്‍ കുപ്പായത്തിന്റെ വലുപ്പം കൂട്ടുന്നതുപോലെ പ്രസ്ഥാനം വളരുമ്പോള്‍ അതിന്റെ കുപ്പായങ്ങളും വലുതാക്കേണ്ടിവരും.''

'മണ്ണിട്ടാല്‍ താഴാത്ത' ജനക്കൂട്ടത്തെ മീഡിയാവണ്‍ ചാനലിലൂടെ ദര്‍ശിച്ചപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ മുന്‍കഴിഞ്ഞ സാരഥികളെ കണ്ണീരോടെ മാത്രമേ ഓര്‍ക്കാനായുള്ളൂ. സ്റ്റേജിലിരിക്കുന്ന വന്ദ്യവയോധികനായ ടി.കെ.അബ്ദുള്ള സാഹിബിനെ കണ്ണപ്പോള്‍ മാധ്യമം തുടങ്ങള്‍ ഗള്‍ഫ് സന്ദര്‍ശിച്ച കെ.സി.അബ്ദുല്ലാ മൗലവി എന്ന ഖുര്‍ആന്‍ പണ്ഡിതകേസരിയെയാണ് ഓര്‍മവന്നത്. അപ്രകാരം 1980-81 കാലം. മലര്‍വാടി തുടങ്ങിയ കാലം. എറണാകുളത്ത് ഒരു സമ്മര്‍ക്ലാസ്. ക്ലാസ്സെടുക്കാന്‍ ഞാനും ഇക്കയും കൂടി എറണാകുളത്തെത്തി. സിദ്ദീഖ്ഹസന്‍ സാഹിബാണ് അന്ന് ക്ലാസ്സെടുക്കുന്നിടത്തേക്ക് ഞങ്ങളെ കൊണ്ടുപോയത്. എവിടെയായിരുന്നു ക്ലാസ് എന്നൊന്നും വലിയ ഓര്‍മയില്ല. ഹാഷിംഹാജിയുടെ കെയര്‍ഓഫിലായിരുന്നു ക്ലാസ്. സിദ്ദുക്ക വളരെ വിഷമത്തോടെ ഞങ്ങളോടായി പറഞ്ഞു: ''മലര്‍വാടി മാസം മൂവായിരം രൂപ നഷ്ടം സഹിച്ചാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.'' ഞാന്‍ അപ്പോള്‍ ചോദിച്ചു: ആ നഷ്ടം നമ്മള്‍ കുറേ ആളുകള്‍ പിരിവെടുത്താല്‍ മാറ്റാനാകില്ലേ? എന്റെ മണ്ടന്‍ പരിഹാരം കേട്ടാവാം ഇക്കയും സിദ്ദുക്കയും ചിരിച്ചു. 


മീഡിയാവണ്ണിനുവേണ്ടി കഴിവിന്റെ പരമാവധി സമര്‍പ്പിച്ചപ്പോള്‍ മനസ്സ് അഭിമാനം കൊണ്ട് പുളകിതമാവുകയാണ്. മനുഷ്യസഹജമായ പിഴവുകളുണ്ടെങ്കിലും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സമര്‍പ്പിക്കാനുള്ള മനസ്സ് തന്ന അല്ലാഹുവിനെ സ്തുതിക്കുകയാണ്. അബ്ദുറഹ്മാന്‍ സാഹിബ്, ഞങ്ങള്‍ താങ്കളോട് പറഞ്ഞ വാക്ക് പാലിക്കാന്‍ തയ്യാറാണ്. പൗഡറിടീക്കുന്നത് ഞങ്ങള്‍ ജമാഅത്തിന്റെ സംരംഭങ്ങളെയാണ്. ഞങ്ങളുടെ ആവശ്യങ്ങളെ രണ്ടാംസ്ഥാനത്തും പത്താംസ്ഥാനത്തും മാറ്റിനിര്‍ത്തിത്തന്നെയാണ് നന്മയുടെയും നേരിന്റെയും മാര്‍ഗത്തില്‍ എല്ലാം സമര്‍പ്പിക്കുന്നത്. അച്ചടക്കമുള്ള, ക്ഷമാശീലരായ ഒരു സംഘത്തിനു മാത്രമേ ഈ ജനസാഗരത്തെ ഇത്രമേല്‍ അച്ചടക്കത്തിലിരുത്താന്‍ കഴിയൂ എന്ന് പ്രസംഗകരിലാരോ പറയുകയുണ്ടായി. 

തീര്‍ച്ചയായും, പ്രസ്ഥാനത്തിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവല്‍ തന്നെ ചാനല്‍. നാഥാ! സാധുക്കളായ ഞങ്ങളെ നീ കൈവിടരുത്. എല്ലാ കാപട്യങ്ങളെയും തിരിച്ചറിയാനും മുളയിലേ നുള്ളിക്കളയാനും ഇതിന്റെ മുന്നണിപ്പോരാളികള്‍ക്ക് ശക്തി നല്‍കേണമേ. നന്മയുടെയും നേരിന്റെയും മാര്‍ഗത്തിലൂടെ തന്നെ ചലിക്കാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കണേ. കാലത്തിന്റെ ശക്തമായ ഒരായുധമാണ് ഞങ്ങളുടെ കൈകളില്‍ നീ വച്ചുതന്നിട്ടുള്ളത്. മരിച്ചുപോയ മാതാവിനായി ചാനലിനുവേണ്ടി ധര്‍മം ചെയ്ത സഹോദരിമാര്‍ വരെയുണ്ട്. പലിശയില്ലാത്ത ലോണ്‍ എടുത്ത് ചാനലിന് പറഞ്ഞ വാക്ക് പാലിച്ചവരുണ്ട്. ആഭരണങ്ങള്‍ ഊരിക്കൊടുത്തവര്‍ ഉണ്ട്. എല്ലാം നീ സ്വീകരിക്കണം. ഞങ്ങള്‍ വഞ്ചിക്കപ്പെടാതെ കാത്തുരക്ഷിക്കാന്‍ നീ മാത്രമേയുള്ളൂ. മദ്യത്തിനും മയക്കുമരുന്നിനുമെതിരില്‍ ശക്തമായ നീക്കം നടത്താന്‍ ഈ ചാനലിന് സാധിക്കണേ നാഥാ. എല്ലാം നിന്നില്‍ മാത്രം അര്‍പ്പിക്കുന്നു.

حسبنا الله نعم المولى ونعم الوكيل ونعم النصير

വസ്സലാം,

2 comments: