Thursday, July 26, 2012

വിശ്വാസിയും പ്രകൃതിയും

മരം നട്ട മനുഷ്യന്‍ - പണ്ടൊരു പുസ്തകം വായിച്ചിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത ഒരു വൃദ്ധന്‍ ദിവസവും കാടും മേടും മലകളും വഴികളും താണ്ടി എത്രയോ വിത്തുകള്‍ കുഴിച്ചിടുകയാണ്. കാലം കഴിഞ്ഞപ്പോള്‍ മരങ്ങളെല്ലാം വളര്‍ന്ന് ഭൂമിക്ക് തണലും തണുപ്പും കുളിരും ആവുകയാണ്.

വാസ്തവത്തില്‍ ഒരു ഖുര്‍ആന്‍ വിശ്വാസിക്ക് ഒരിക്കലും ഈ പ്രകൃതിയെ സ്‌നേഹിക്കാതിരിക്കാനാവില്ല. അതിനെ നോവിക്കാനുമാവില്ല. ഖുര്‍ആന്‍ പറഞ്ഞില്ലേ - ''അതിനെ നന്നാക്കിയതിനുശേഷം നിങ്ങളതിനെ നശിപ്പിക്കരുത്.''

മരക്കൂട്ടങ്ങളുടെ സൗന്ദര്യം ഖുര്‍ആന്‍ എടുത്ത് പറയുന്നു. എന്നാല്‍, ഖുര്‍ആന്റെ പ്രണേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ ഈ പ്രകൃതിയോടും മരങ്ങളോടും എന്ത് സമീപനമാണ് സ്വീകരിക്കുന്നത്. അതിനെപ്പറ്റി പഠിക്കാനോ അതിന്റെ ഗുണങ്ങളെപ്പറ്റി ചിന്തിക്കാനോ മിനക്കെടുന്നില്ല. ശാന്തമായ ഒരു പ്രകൃതി - പരിസ്ഥിതി - മനുഷ്യന് ലഭിക്കാവുന്നതില്‍ ഏറ്റവും സൗഭാഗ്യകരമായ അവസ്ഥയാണ്. നാം ജന്നത്തിനെ പരലോകത്ത് മാത്രം ഭാവനയില്‍ കാണുന്നു. വാസ്തവത്തില്‍ ആദമും ഹവ്വയും ജീവിതമാരംഭിച്ച ഭൂമിയും മറ്റൊരു ജന്നത്തായിരുന്നില്ലേ. ഈ ഭൂമിയില്‍ ജന്നത്ത് പണിയാന്‍ ബാധ്യതപ്പെട്ടവനാണ് മുസ്‌ലിം. ഏതൊരു ചെടിയെയും മരത്തിനെയും തന്റെ സുഹൃത്തും ഊര്‍ജദായിനിയുമായി കാണാന്‍ എന്തുകൊണ്ട് ഒരു മുസ്‌ലിമിന് സാധിക്കുന്നില്ല. നല്ല പ്രകൃതിയെ നശിപ്പിച്ച് ഫഌറ്റും വീടും ക്വാറിയും റബ്ബര്‍ എസ്‌റ്റേറ്റും ഉണ്ടാക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും ഖുര്‍ആനെ ജീവിതമാര്‍ഗമായി സ്വീകരിക്കുന്നു എന്ന് പറയുന്നവരുമാണ്. അലി മണിക്ഫാന്‍ ഒരിക്കല്‍ പറയുകയുണ്ടായി: യഥാര്‍ഥ ഖുര്‍ആന്‍ വിശ്വാസിയായിരുന്നു മോട്ടോര്‍കാര്‍ കണ്ടുപിടിച്ചിരുന്നതെങ്കില്‍ മലിനീകരണമില്ലാത്ത വാഹനമായിരിക്കും അവന്‍ കണ്ടുപിടിക്കുക.

പ്രകൃതിശാസ്ത്രം - പരിസ്ഥിതി അറിവുകള്‍ - ഇന്ന് വളരെയധികം വികസിക്കുന്നുണ്ട്. ആ അറിവുകളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നിനോടു പോലും വിയോജിക്കുന്നില്ല എന്ന് കാണാനാവും.

നബി (സ) പക്ഷിയുടെ മുട്ട ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയതായി ഞാന്‍ ഒരറബി മാസികയില്‍ കുറേ മുമ്പ് വായിച്ചിട്ടുണ്ട്. എന്താണ് കാരണം? അവ ഉല്പാദനക്ഷമമായ പക്ഷികളായി മാറേണ്ടവയായതിനാലാണ് പ്രവാചകന്‍ അത് നിരുത്സാഹപ്പെടുത്തിയത് എന്ന് മനസ്സിലാകുമ്പോള്‍ സ്വാഭാവികമായ സസ്യസമ്പത്തിനെയും മൃഗസമ്പത്തിനെയും പ്രവാചകന്‍ ഗൗനിച്ചിരുന്നു എന്നാണല്ലോ മനസ്സിലാകുന്നത്.

റമദാന്‍ കാലത്ത് ഇത്തരമൊരു ചിന്ത എന്താണെന്ന് പ്രിയപ്പെട്ട വായനക്കാര്‍ കരുതുന്നുണ്ടാകും. ഖുര്‍ആന്റെ വേറിട്ട ഒരു വായന എന്ന് വേണമെങ്കില്‍ കണക്കാക്കാം.


മുക്കുറ്റി
നമുക്ക് ചുറ്റുമുള്ള എത്രയെത്ര സസ്യങ്ങളില്‍ നമ്മുടെ പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഉണ്ടെന്നറിയാമോ? നാമത് കൃഷിചെയ്യാതെ തന്നെ ഒറ്റ മഴയ്ക്ക് മുളച്ചുപൊന്തുന്നു. സുബ്ഹാനല്ലാഹ്. നമ്മളില്‍ മുക്കുറ്റിച്ചെടിയുടെ ഔഷധവീര്യം അറിയുന്ന എത്രപേരുണ്ടാകും. മൂന്നു കട മുക്കുറ്റി പറിച്ച് സമൂലം അരച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി അരിച്ച് അല്പം തേനും കൂട്ടി കഴിച്ചാല്‍ ഏത് ബ്ലീഡിങ്ങിനും ശമനം കിട്ടും. കൈയോ കാലോ മുറിഞ്ഞാല്‍ ഒരു കട മുക്കുറ്റി ചതച്ച് വച്ചുകെട്ടിയാല്‍ മതി. അപ്രകാരം കണ്ണിന് വരുന്ന പല അസുഖങ്ങള്‍ക്കും പൂവ്വാന്‍കുരുന്നില എന്ന ചെടി നീരെടുത്ത് ഒഴിക്കുകയോ പുരട്ടുകയോ ചെയ്യാം. മുയല്‍ച്ചെവി എന്ന ചെടിയും ടോല്‍സില്‍സ്, തൊണ്ട അടവ് തുടങ്ങിയവയ്ക്ക് ഫലപ്രദമാണ്.

പൂവ്വാന്‍കുരുന്നില
ഹിന്ദുക്കള്‍ കര്‍ക്കിടകത്തില്‍ മുക്കുറ്റി അരച്ച് പൊട്ടുതൊടുന്നതായി കാണാം. അതിയായ മഴ മൂലം തണുപ്പടിച്ച് സൈനോസൈറ്റിസ് വരാതിരിക്കാനുള്ള മുന്‍കരുതലാകാം ഈ മുക്കുറ്റിക്കുറി. ചന്ദനക്കുറിക്കും ഇത്തരം ഔഷധഗുണം ഉണ്ടാകുമായിരിക്കും. നല്ല ചന്ദനം തണുപ്പാണ്. ചൂടുകാലത്ത് അത് നെറ്റിയിലിട്ടാല്‍ ഔഷധഗുണമുണ്ടാകുമായിരിക്കും. തലവേദനയ്ക്ക് തുമ്പ അരച്ചിട്ടാലും വളരെ ഫലപ്രദമാണ്. ഇത്തരം നിരവധി ഗുണങ്ങള്‍ ചുറ്റുമുള്ള പ്രകൃതിയില്‍നിന്ന് നമുക്ക് ലഭിച്ചിരുന്നു.


തന്റെ നമസ്‌കാരവും നോമ്പും പ്രാര്‍ഥനകളും ദാനധര്‍മങ്ങളും എല്ലാം വളരെ കൃത്യമായി ഖുര്‍ആനും സുന്നത്തും അനുസരിച്ച് ആചരിക്കുന്ന മുസ്‌ലിം പല ശീലങ്ങളിലും പ്രകൃതിയില്‍നിന്ന് ഒരുപാട് അകലങ്ങളിലേക്ക് ആണ് സഞ്ചരിക്കുന്നത്. എന്തസുഖം വരുമ്പോഴേക്കും ഡോക്ടറുടെ അടുത്തേക്കോടി വില കൂടിയ ടെസ്റ്റുകളും മരുന്നും ചെയ്യും മുമ്പ് സ്വന്തം ശരീരത്തെ ഒന്നറിയാന്‍ ശ്രമിക്കുക. ഇതൊരു പഠനശാഖയായിത്തന്നെ ഉള്‍ക്കൊള്ളുക.

നബി (സ) പറഞ്ഞു: الْحِكْمَةُ ضَالَّةُ الْمُؤْمِنِ حَيْثُمَا وَجَدَهَا فَهُوَ أَحَقُّ بِهَا വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സമ്പത്താണ്. അതിനാല്‍ അവനാണ് അതിന് ഏറ്റവും അര്‍ഹന്‍.

സൂര്യതാപത്തെ ഫലപ്രദമായി ഉപയോഗിക്കാവുന്ന സോളാര്‍ പാനലുകള്‍, ജൈവകൃഷി, ജൈവ കീടനിയന്ത്രണം, ജൈവ പാചകവാതകം തുടങ്ങി പലതും നാം അന്യമായി കണക്കാക്കുകയാണ്. ആഢംബരങ്ങള്‍ക്കും മറ്റും ചെലവഴിക്കുന്നതിന്റെ ഒരു ചെറിയ ശതമാനം മതി ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍. എങ്കിലും, നാം അലംഭാവം മൂലം അല്ലെങ്കില്‍ അറിവാല്ലായ്മ മൂലം അതൊക്കെ സ്വീകരിക്കാതിരിക്കുകയാണ്.

ഓര്‍ക്കുക! പ്രവാചകന്‍ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കില്‍ നമ്മുടെ പല ജീവിതശൈലികളെയും ഹറാം ആക്കുമായിരുന്നു - തീര്‍ച്ച.

ഖുര്‍ആനും പ്രകൃതിശാസ്ത്രവും സമഞ്ജസമായി ചിന്തിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ഏതാനും ചിന്താശകലങ്ങള്‍ മാത്രമാണിത്. പ്രപഞ്ചത്തെപ്പോലെ അതിബൃഹത്താണ് പ്രകൃതിശാസ്ത്രവും. അതിലൊന്നുപോലും ഖുര്‍ആനുമായി ഇടയുന്നില്ല എന്നിടത്താണ് ഒരു വിശ്വാസിയെ കൂടുതലായി പ്രകൃതിയിലേക്കടുപ്പിക്കുന്നതും അതിലുറപ്പിച്ചു നിര്‍ത്തുന്നതും. അലിമണിക്ഫാന്‍ എന്ന ഖുര്‍ആന്‍-പ്രകൃതിശാസ്ത്രജ്ഞനെ ഇനിയും നാമമാത്ര മുസ്‌ലിം ലോകം എത്തിനോക്കുന്നില്ല എന്നത് ഒരു ദുരന്തമാണ് എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ത്തുപോകുകയാണ്.

സ്വന്തം ടീച്ചര്‍

5 comments:

  1. യഥാര്‍ഥ ഖുര്‍ആന്‍ വിശ്വാസിയായിരുന്നു മോട്ടോര്‍കാര്‍ കണ്ടുപിടിച്ചിരുന്നതെങ്കില്‍ മലിനീകരണമില്ലാത്ത വാഹനമായിരിക്കും അവന്‍ കണ്ടുപിടിക്കുക.

    ReplyDelete
  2. പ്രവാചകന്‍ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കില്‍ നമ്മുടെ പല ജീവിതശൈലികളെയും ഹറാം ആക്കുമായിരുന്നു - തീര്‍ച്ച.
    i agrd with you ..
    നല്ല പോസ്റ്റ്‌ മാറുന്ന മനുഷ്യന് ഇത്തരം പോസ്റ്റുകള്‍ ചെറുതായെങ്കിലും ചിന്തിപ്പിക്കും
    ബ്ലെസ്സിങ്ങ്സ്
    റഷീദ്‌ എം ആര്‍ ക്കെ

    ReplyDelete
  3. മരങ്ങള്‍ നടേണ്ട കാലത്ത് വന്ന പ്രോത്സാഹജനകമായ കുറിപ്പ് ...നന്ദി ...എന്റെ നാട്ടില്‍ ഒരാള്‍ ( Rafeeq ബാബു -കൊണ്ടോട്ടി ) കോട്ടക്കല്‍ ആര്യവൈദ്യസലയുമായിചെര്‍ന്നു ഔഷധ സസ്യങ്ങളുടെ തൈകള്‍ കൊണ്ടുവാന്നു തല്പര്യക്കാര്‍ക്ക് കൊടുക്കുന്നുണ്ട് ...ആര്യ വെപ്പും , മന്ദാരവും നെല്ലി യുമെല്ലാം ഞാനും നട്ടിട്ടുണ്ട് .....കഴിഞ്ഞ വര്‍ഷക്കാലത്ത് നട്ട മരങ്ങള്‍ - കറിവേപ്പില തൈയും മുരിങ്ങയും മാവിന്‍ തൈയും- തെളിഞ്ഞു കാണുമ്പോള്‍ നല്ല സന്തോഷം തോന്നുന്നു ...(ബിരിയാണി കഴിപ്പിനെക്കള്‍ പതിന്‍ മടങ്ങുള്ള സന്തോഷം !!!!!). ചെറിയ പ്രയത്നം നല്‍കുന്ന വലിയ സന്തോഷം....

    ReplyDelete
  4. ഭക്ഷണം കിട്ടാതെ മരിക്കുന്ന വാര്‍ത്തകളാണ് ലോകത്തിന്റെ പല ഭാഗത്ത് നിന്നും കേള്‍കുന്നത്....നമ്മുടെ നാട്ടില്‍ ഭക്ഷണം കഴിച്ചു മരിക്കുന്ന വാര്‍ത്തകളാണ് വരുന്നത് .
    .ഈ മായം ചെര്‍കുന്നവാരെല്ലാം..ഏതെങ്കിലും തരത്തില്‍ വിശ്വസികള്‍ തന്നെയാണ് .....
    .... നമ്മുടെ മരങ്ങള്‍ക്കും പുഴകള്‍ക്കും മതമില്ലാത്തതുകൊണ്ടാകം വിശ്വസികള്‍ ഇത് ചര്‍ച്ച ചെയ്യാത്തത്
    തീര്‍ച്ചയായും നല്ലൊരു വിഷയം ...ഖുറാന്റെ വേറിട്ടൊരു വായന എല്ലാവരിലും എത്തട്ടെ .....

    ReplyDelete
  5. വളരെ പ്രസസ്തമായ വിഷയം... മനുഷ്യന്‍ പ്രകൃതിയും. പ്രകൃതി ദൈവവുമായി ബന്തപെട്ടു കിടക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നെങ്കില്‍ . പ്രകൃതിയെയും സ്നേഹിക്കണം. പ്രക്ര്തിയില്‍ ഉള്ള ഓരോ പചിലകള്‍കും ഉണ്ട് ഓഷ്ട ഗുണം .. കൃഷിയെ പ്രോല്സാഹിപിക്കുക .മരുന്ന് അടിച്ച പച്ചകറികള്‍ ഉപെഷിക്കുക ...വളരെ വിഞാനപ്രദമായ നോട്ട് ..താങ്ക്സ് ഇത്ത

    hashim

    dubai ...

    ReplyDelete