Sunday, June 1, 2014

വര്‍ഗീയത നിരാലംബരായ കുരുന്നുകളോട് വേണോ?

ഒരുഭാഗത്ത് പ്രവേശനോത്സവം പൊടിപൊടിക്കുന്നു. മറുഭാഗത്ത്, അന്യസംസ്ഥാനത്തുനിന്ന് വന്ന കുട്ടികളുടെ ദുഃഖകരമായ അവസ്ഥകള്‍. സത്യത്തില്‍ നിറംകെട്ടുപോകുന്ന പ്രവേശനോത്സവ കെട്ടുകാഴ്ചകള്‍. സ്വന്തം നാടിനെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്ന ഒരു സമൂഹം ചിലരുടെ വര്‍ഗീയ താല്‍പര്യങ്ങളുടെ പേരില്‍ കൂടുതല്‍ കൂടുതല്‍ അന്യരായിക്കൊണ്ടിരിക്കുന്നു. ഒറ്റവാക്കില്‍ പറയട്ടെ, ഈവക 'കഞ്ഞിവിളമ്പലുകള്‍' നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുകയാണെങ്കില്‍ ദൈവം - നിങ്ങളും വിശ്വസിക്കുന്നുണ്ടാവും ഏതെങ്കിലും ഒരു ദൈവത്തില്‍ - നിങ്ങള്‍ക്ക് മാപ്പ് തരില്ല. എത്ര ലാഘവത്തോടെയാണ് ഡി.ഐ.ജി. ഡി.ശ്രീജിത്ത് പറയുന്നത് - ഇത് മനുഷ്യക്കടത്ത് തന്നെ എന്ന്.

ഇനി പത്രവും ഇന്റര്‍നെറ്റും നോക്കാതിരിക്കലാണ് പരിഹാരം എന്നു തോന്നുന്നു. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്തവിധം കലുഷമായിപ്പോവുകയാണ് മനസ്സ്. അന്യായങ്ങള്‍ നിറഞ്ഞ ഒരു നാട്. പ്രകൃതിരമണീയത കൊണ്ടും സ്വന്തം മണ്ണ് എന്നതുകൊണ്ടും ഏറെ പ്രിയപ്പെട്ട നാട് ഇങ്ങനെ നീങ്ങുമ്പോള്‍ അടക്കാനാവാത്ത അമര്‍ഷവും ദുഃഖവും. മേലധികാരികള്‍ ശ്രദ്ധിച്ച് സംസാരിച്ചില്ലെങ്കില്‍, വെന്തുപോകുന്നത് ഒരു വലിയ സമൂഹത്തിന്റെ മനഃസാക്ഷിയാണ്. അന്യഥാത്വം അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴാണ് പലരും തീവ്രവാദികളായി മാറിപ്പോകുന്നത്.

2012 മെയ് മാസത്തില്‍ ആ നാടുകള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചു. ഓരോ ഗ്രാമവും ഹൃദയാന്തര്‍ഭാഗത്ത് ധാരാളം ദുഃഖസ്മൃതികള്‍ കോരിയിട്ടിട്ടുണ്ട്. മേധാപുര എന്ന ഗ്രാമത്തില്‍നിന്ന് ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ തിരിച്ചു  പോരുമ്പോള്‍ കണ്ണുകള്‍ സജലങ്ങളും ഹൃദയം ഭാരമേറിയതുമായിരുന്നു. തിരിച്ചു പോരുമ്പോള്‍ കൊല്‍ക്കത്തയില്‍ എല്ലാവരും ഷോപ്പിങ്ങിനു പോയപ്പോള്‍ അഞ്ചുപൈസ പോലും ഇനി ആവശ്യമില്ലാതെ ചെലവഴിക്കില്ല എന്നും കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി മുഴുവന്‍ അധ്വാനവും നല്‍കണമെന്ന പ്രതിജ്ഞയിലായിരുന്നു ഞാന്‍. ആ സാധുക്കള്‍ക്ക് സ്‌കൂള്‍കിറ്റ്, റമദാന്‍കിറ്റ് എന്നിവയ്ക്ക് ധര്‍മം കൊടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാറും ഉണ്ട്.

ഇപ്പോള്‍ ഉണ്ടായ ദുഃഖകരമായ സംഭവവികാസങ്ങളില്‍ മുഴുവന്‍ അനാഥശാലാ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും നീതിക്കുവേണ്ടി നിലകൊള്ളുകയും കുറ്റാക്കാരുണ്ടെങ്കില്‍ - യതീംഖാനയുടെ മറവില്‍ ബാലവേല പോലുള്ളവ നടക്കുന്നുണ്ടെങ്കില്‍ - മുഖം നോക്കാതെ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യണം. ഒരു സമുദായത്തെ മൊത്തം കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ വന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെക്കൊണ്ട് മാപ്പുപറയിക്കാന്‍ ഇവിടുത്തെ സമുദായ നേതൃത്വത്തിന് കഴിയണം. അതിനായി ഗ്രൂപ്പ്-സംഘടനാ പക്ഷപാതിത്വങ്ങള്‍ മറന്ന് രംഗത്തെത്തേണ്ട സമയമാണിത്.

ആ കുരുന്നുകള്‍... അവരുടെ വിശപ്പിന്റെ വിളി ഒന്നും മനസ്സില്‍നിന്ന് പോകുന്നില്ല. രക്ഷിതാവേ, സത്യത്തെ ഞങ്ങള്‍ക്ക് സത്യമായി കാട്ടിത്തരണേ; അസത്യത്തെ അസത്യമായും...

3 comments: