Sunday, November 14, 2010

പ്രസ്ഥാനത്തിന് വഴിതെറ്റിയിട്ടില്ല

ജമാഅത്ത് പ്രവര്‍ത്തകരോട്-

നാം എന്ത് തെറ്റാണ് ചെയ്തത് - എല്ലാവരും ഇത്രമാത്രം നമ്മെ കുതിരകയറാനും പരിഹസിക്കാനും? 'വമാ നഖമൂ മിന്‍ഹും ഇല്ലാ അന്‍ യുഅ്മിനൂ  ബില്ലാഹില്‍ അസീസില്‍ ഹമീദ്' - അജയ്യനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതിനാണ് അവര്‍ ഇവരെ ശിക്ഷിച്ചത്. 

ചിന്തകള്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങേണ്ട നിര്‍ബന്ധ സാഹചര്യമാണിത്. അല്ലാത്തവര്‍ തിരശ്ശീലയ്ക്ക് പിന്നോട്ട് നീങ്ങേണ്ടിവരും.

ഡല്‍ഹിയില്‍ ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു. വാസ്തവത്തില്‍ എന്തായിരുന്നു ആ സമ്മേളനം? മടക്കയാത്രയില്‍ ഞാന്‍ സഹയാത്രികരോട് ചോദിച്ചു: സമ്മേളനം കുറേ ഭാഗം ഉറുദുവിലായിരുന്നുവല്ലോ. നമ്മെ ഓരോരുത്തരെയും തൊട്ട് സ്വാധീനിച്ചത് സമ്മേളനത്തിലെ ഏതൊക്കെ കാര്യങ്ങളായിരുന്നു? പലരുടെയും മറുപടി 'പ്രതിജ്ഞ പുതുക്കല്‍' എന്നതായിരുന്നു. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി എഴുന്നേറ്റുനിന്ന്, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ റബ്ബിനുവേണ്ടി മാത്രം, അവന്റെ ദീനിപ്രചാരണത്തിന് മാത്രം ശിഷ്ടജീവിതം - അതെത്ര വലുതാകട്ടെ, ചെറുതാകട്ടെ - ചെലവഴിക്കും എന്ന ആ മഹദ്പ്രതിജ്ഞ! അതോ, ഒരു മുസ്‌ലിമിനെ സംബന്ധിച്ച് ഈ പ്രതിജ്ഞയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ആ പ്രതിജ്ഞ പതിനായിരത്തോളം വരുന്ന ഇന്ത്യയിലെ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലായി ജീവിച്ച്, പ്രബോധന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കുന്ന ഊര്‍ജം ചില്ലറയല്ല. അതേ, മുന്നോട്ടുവെച്ച ഒരു കാലും ഇനി പിന്നോട്ടില്ല എന്നുറക്കെ പ്രഖ്യാപിക്കുകയായിരുന്നു ആ പ്രതിജ്ഞയിലൂടെ.

വിഷന്‍ 2016-നെപ്പറ്റിയുള്ള സിദ്ദീഖ്ഹസന്‍ സാഹിബിന്റെ റിപ്പോര്‍ട്ടുകള്‍ പ്രത്യാശാജനകമാണ്. ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി! ഇമാറത്തിന് യോജിച്ച ആള്‍ തന്നെ - അല്‍ഹംദുലില്ലാഹ്. റബ്ബ് എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമീന്‍. സിംഹഗര്‍ജ്ജനം കണക്കെയുള്ള ആ വന്ദ്യവയോധികന്റെ പ്രസംഗം, അതിന്റെ സൗന്ദര്യം നേരിട്ടാസ്വദിക്കാനേ കഴിയൂ! ഖുര്‍ആന്‍ ആയത്തുകള്‍ അദ്ദേഹം അവതരിപ്പിക്കുന്ന രീതി! ഏത് അര്‍ത്ഥമറിയാത്തവനും എന്തെങ്കിലും ഒക്കെ മനസ്സിലാക്കിക്കൊടുക്കും. 'കല്ലാ' എന്ന പ്രയോഗം വന്ന ആയത്തുകളിലൂടെ അദ്ദേഹം നടത്തിയ സഞ്ചാരങ്ങള്‍! ഏതൊരാള്‍ക്കും മറക്കാനാവില്ല.

ഈ പ്രസ്ഥാനത്തിന് വഴിതെറ്റിയിട്ടില്ല എന്നുതന്നെ മനസ്സില്‍ ഉറപ്പും ശക്തിയും നല്‍കാന്‍ സമ്മേളനത്തിന് സാധിച്ചു. സമാധാനപരമായ മാര്‍ഗം തന്നെ ഏറ്റവും ഉത്തമവും പ്രവാചകചര്യയോട് യോജിച്ചതും എന്നും വ്യക്തമാക്കിത്തരുന്നു. നബി (സ) അനുഭവിച്ചയത്രയൊന്നും നാമനുഭവിക്കുന്നില്ലല്ലോ. തെരഞ്ഞെടുപ്പോടുകൂടി എല്ലാവരെയും മനസ്സിലാക്കാന്‍ കഴിഞ്ഞു. ശത്രുക്കള്‍ ആരാണെന്നും മിത്രങ്ങള്‍ ആരെന്നും സത്യവാന്മാര്‍ ആരെന്നും കപടന്മാര്‍ ആരെന്നും തിരിച്ചറിഞ്ഞു. 100 കൊല്ലം കഴിഞ്ഞാലും ഈ പ്രസ്ഥാനം വിജയിക്കുകതന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്. അച്ചടക്കഭദ്രമായ ഒരു സംഘം തന്നെ ഇതെന്നതും ഇന്ത്യയുടെ ഞരമ്പുകളിലൂടെ ഈ പ്രസ്ഥാനം ഒരു ഗ്ലൂക്കോസ് കണക്കെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതും ഒരു പ്രവര്‍ത്തകനെ സംബന്ധിച്ച് ഏറ്റവും വലിയ ആത്മബലം പകര്‍ന്നുകിട്ടുന്ന കാര്യമാണ്.

വസ്സലാം.

Friday, November 12, 2010

കണ്ണീരുപ്പില്‍ കുതിര്‍ന്ന ഒരു പുസ്തകം

'ആടുജീവിതം' വായിച്ചു. എന്താണാ കഥ? ഞാനിതുവരെ ഇത്രയ്ക്ക് ഉദ്വേഗജനകമായ ഒന്ന് വായിച്ചിട്ടില്ല. ഒരു സാഹിത്യകാരന്റെ ഏച്ചുകെട്ടലുകള്‍ അതില്‍ ഇല്ല എന്നത് സത്യമാണെങ്കില്‍, അതൊരു വല്ലാത്ത ജീവിതാനുഭവം തന്നെ. 'നബീല്‍' എന്ന് ആട്ടിന്‍കുട്ടിക്ക് പേരിട്ടു എന്ന ഭാഗം എന്നെ പൊട്ടിക്കരയിച്ചു. ആഗ്രയിലിരുന്നാണ് ഞാനിതെഴുതുന്നത്. ആ ഭാഗം വായിച്ചപ്പോള്‍ ഞാന്‍ റൂമില്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ നന്നായി കരഞ്ഞു. പക്ഷേ, ഇന്നലെ ആഗ്രയിലേക്കുള്ള ട്രെയിനിലിരുന്ന് ബാക്കി ഭാഗങ്ങള്‍ വായിച്ചപ്പോള്‍ കരച്ചില്‍ തൊണ്ടയിലിരുന്ന് വിങ്ങിപ്പോയി. എന്നാലും ആരും കാണാതെ അല്പം കരഞ്ഞു! നജീബ്ക്കാ എന്നു പറഞ്ഞ് ഭാര്യയുടെ മറുപടിഫോണും, നമ്മുടെ ഉമ്മ കഴിഞ്ഞ വര്‍ഷം പോയി എന്നതും കരയാതെ എങ്ങനെ വായിച്ചുകടത്തും?

എല്ലാവരും - മനസ്സിനുറപ്പുള്ളവര്‍ മാത്രം - വായിക്കേണ്ട ഒരു പുസ്തകമാണ് 'ആടുജീവിതം' - അല്ലാഹുവിന്റെ വിധി എന്ന സംഭവം ഏതൊരു ഇസ്‌ലാമിക സാഹിത്യം വായിക്കുന്നതിലും അധികം ഉറപ്പിച്ചുതരാന്‍ കഴിവുണ്ട് ആ പുസ്തകത്തിന്. അല്ലെങ്കില്‍, ഈ നജീബ് എങ്ങനെ നാട്ടില്‍ തിരിച്ചെത്തി? ഹക്കീം മണ്ണുതിന്ന് ശഹീദായി! ഇബ്‌റാഹി കാദിരി എവിടെപ്പോയി? അല്ലാഹു അഅ്‌ലം! ഇതൊക്കെ ഗ്രന്ഥകാരന്റെ പടച്ചുവിടലാണെങ്കില്‍ വായനക്കാര്‍ എന്നെ പരിഹസിക്കരുത്. നമുക്ക് ഈ ബുക്കിനെ സത്യമായ സത്യമായ ആഖ്യാനമായിത്തന്നെ കണക്കാക്കാം. ഒരുപാട് അറിവുകളും പാഠങ്ങളും പ്രാര്‍ഥനകളും 200 പേജുള്ള ഈ പുസ്തകം ഉള്ളിലൊതുക്കിയിരുന്നു. ആടിന്റെ കാലില്‍ ചുറ്റിയ പാമ്പിനെ -ഉഗ്രവിഷമുള്ള- തല്ലിക്കൊല്ലാന്‍ നജീബിനെ ആട്ടിന്‍കൂട്ടിലിട്ട് പൂട്ടിയ ആ അര്‍ബാബ്. പടച്ചവനേ, നിന്റെ കാരുണ്യത്തിന്റെ അല്പം പോലും ലഭിക്കാത്ത മനുഷ്യരും ഈ ദുന്‍യാവിലുണ്ടോ? കാരുണ്യനിധിയായിരുന്ന പ്രവാചകന്റെ പിന്‍തലമുറക്കാര്‍. ഇത്ര ക്രൂരമായിപ്പോയോ?

നജീബ് രക്ഷപ്പെട്ട്, ഹൈവേയിലെത്തിയപ്പോള്‍, കാറ് നിര്‍ത്തിക്കയറ്റി, വെള്ളം കൊടുത്ത അറബിയും കുഞ്ഞിക്കയും പ്രവാചകന്റെ പ്രിയപ്പെട്ട അനുയായികള്‍ തന്നെ. ഈ പുസ്തകത്തിലെ പല രംഗങ്ങളും ദൃശ്യാവിഷ്‌കരണം പോലെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ആയിരത്തോളം ഉള്ള പാമ്പിന്‍കൂട്ടത്തില്‍നിന്ന് നിലത്തമര്‍ന്നുകിടന്ന് രക്ഷപ്പെടുന്ന മൂവര്‍സംഘം! വെള്ളം കണ്ടിട്ട് ആര്‍ത്തിയോടെ ഓടുന്ന നജീബിനെ അതില്‍നിന്ന് സാഹസപ്പെട്ട് വലിച്ചുമാറ്റുന്ന ഖാദിരി. അവസാനം, തുണി നനച്ച്, നജീബിന്റെ ചുണ്ട് നനച്ചുകൊടുക്കുന്ന ഖാദിരി.

ഹക്കീം എന്ന കതാപാത്രം നമ്മെ വല്ലാതെ സങ്കടക്കയത്തില്‍പ്പെടുത്തും. പ്രിയപ്പെട്ട ഹക്കീമിനെ - മയ്യിത്തിനെ - വഴിയില്‍ ഉപേക്ഷിച്ചുപോരുന്ന നജീബ്. അവന്റെ ദാരുണമരണം ബെന്യാമിന്‍ -ഗ്രന്ഥകാരന്‍- വിവരിച്ചത് അല്പം കൂടിപ്പോയി. വായനക്കിടയില്‍ തോന്നിയ ഒരു കാര്യ; ഇത്രയ്ക്ക് കഠിനമായി വിവരിക്കണമായിരുന്നോ പല സംഭവങ്ങളും? അതാണ് ഞാനാദ്യമെഴുതിയത് - മനസ്സുറപ്പുള്ളവര്‍ വായിച്ചാല്‍ മതിയെന്ന്. വായന കഴിയുമ്പോള്‍ ട്രെയിന്‍ ആഗ്രയിലെത്തിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്കെന്നെത്തന്നെ പേടിയായി. എനിക്ക് വല്ല മാനസികം പിടിപെടുമോ എന്ന പേടി. നജീബ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒന്ന് കാണണം. ബെന്യാമിനെയും കാണണം.

അതെഴുതും മുമ്പ് അദ്ദേഹം അനുഭവിച്ച 'പ്രസവവേദന'യുടെ ആഴം എത്രയായിരിക്കും? എന്തായാലും നാം അവസാനം എത്തിച്ചേരുന്ന ചില അഭിപ്രായങ്ങളുണ്ട്. റബ്ബിന്റെ വിധി അലംഘനീയമാണ്. നാം എത്രകാലം, എത്ര മണിക്കൂര്‍, എത്ര മിനിറ്റ്, എന്തൊക്കെ, എങ്ങനെ അനുഭവിക്കണമെന്ന് അവന്റെ കിതാബിലുണ്ട്. അതിനെ മറികടക്കാന്‍ ഈ ലോകത്താര്‍ക്കും കഴിയില്ല. അവന്റെ നിശ്ചയത്തെ മാറ്റിമറിക്കാന്‍ ആരുമില്ല ഈ പ്രപഞ്ചത്തില്‍. അതൊരു വല്ലാത്ത ഉറപ്പാണ്. പിന്നെ, ഏത് പ്രതികൂലാവസ്ഥയിലും സത്യം ദയ കൈവിടരുത്. അല്ലെങ്കില്‍ മഴ കണ്ട് പേടിച്ച അര്‍ബാബിനെ കൊല്ലാന്‍ നജീബിന് കഴിയുമായിരുന്നു. ഒരു കാഞ്ചിവലിക്കേണ്ട താമസം മാത്രമുണ്ടായിരുന്നുള്ളൂ - അര്‍ബാബ് എങ്ങനെയെങ്കിലും നശിച്ചുപോട്ടെ എന്നായിരുന്നു വായനക്കിടയില്‍ എന്റെ പ്രാര്‍ഥന. കൊല്ലാതിരുന്ന നജീബിനോടൊപ്പം ദ്വേഷ്യം തോന്നു.

ഡല്‍ഹിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടുകഴിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ വന്ന പുസ്തകക്കാരനില്‍ നിന്നാണ് ഞാന്‍ ഈ ബുക്ക് വാങ്ങിയത്. പല സഹയാത്രികരും വായിച്ചതിനുശേഷമാണ് എനിക്കത് കിട്ടിയത്. ബുക്കിനെപ്പറ്റി മുമ്പ് മാധ്യമത്തിലുണ്ടായിരുന്നു. ഇത്രക്കുണ്ടാകുമെന്ന് ബുക്ക് വാങ്ങിയപ്പോഴും കരുതിയിരുന്നില്ല.

ഗ്രന്ഥകാരന് പ്രത്യേക നന്ദി.

Sunday, October 31, 2010

മഹത്‌വ്യക്തികളെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക

ഇസ്‌ലാമിക് ബുള്ളറ്റിന്‍ എന്ന മെയില്‍ ഐഡിയില്‍നിന്ന് വന്ന ഒരു കുറിപ്പാണ് ഈ പ്രതികരണത്തിന്‌ പ്രേരകം. സയ്യിദ് ഖുതുബിന്റെ 'ജിഹാദ്' എന്ന പുസ്തകം സൗദിയില്‍ നിരോധിച്ചു എന്നും മൗദൂദിയെ ജമാഅത്തുകാര്‍ വലിച്ചെറിഞ്ഞു എന്നുമുള്ള പരാമര്‍ശങ്ങളുണ്ട് ആ മെയിലില്‍.

സയ്യിദ് ഖുതുബിനെ തൂക്കിലേറ്റിയത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഈജിപ്തിന്റെ ഭരണാധികാരിയാണ്. ഇത്തരം കാര്യങ്ങളിലൂടെയല്ല നാം ഓരോ മനുഷ്യരെയും വിലയിരുത്തേണ്ടത്. നാം മുന്‍വിധികളൊന്നുമില്ലാതെ നേരിട്ട് വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യണം. സയ്യിദ് ഖുതുബിന് ജിഹാദ് എന്ന പുസ്തകം ഉണ്ടോ എന്നും അറിയാന്‍ കഴിഞ്ഞില്ല. ഖുതുബിന് 'ജിഹാദ്' എന്ന പുസ്തകം ഉണ്ടെന്ന് അറിവുള്ളതായി ആരും പറയുന്നില്ല.


ഏതായിരുന്നാലും ഒരു രാജ്യം ഏതെങ്കിലും ഒരെഴുത്തുകാരന്റെ പുസ്തകങ്ങള്‍ നിരോധിച്ചതിനെ ആധാരമാക്കി ആ എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ രചനകളെയോ വിലയിരുത്താന്‍ പാടില്ല. വളരെ  ആകര്‍ഷണീയവും ലളിതവുമായ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഉടമയായ അംറ് ഖാലിദ് ഈജിപ്ഷ്യനാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകമോ സി.ഡിയോ ഈജിപ്തില്‍ ലഭ്യമല്ല. ഞാന്‍ ഈജിപ്തില്‍ പോയപ്പോള്‍ പല കടകളിലും അന്വേഷിച്ചു. അവസാനം ഞങ്ങളുടെ ഗൈഡ്, മിസ്‌രിയായ യാസിര്‍ പറഞ്ഞു: ഗവണ്മെന്റ് സമ്മതിക്കുന്നില്ല. പ്രസംഗിക്കുകയോ ക്ലാസ്സെടുക്കുകയോ ആവാം. പക്ഷേ, 'തസ്ജീലാത്ത്‌' പാടില്ല. ഉംറയ്ക്ക് പോയപ്പോള്‍ മിസ്‌രികളുമായി സംസാരിച്ചപ്പോള്‍ ഹുസ്‌നി മുബാറകിന്റെ സഹോദരഭാര്യ അംറ്ഖാലിദിന്റെ ക്ലാസ് മുഖേന ഹിജാബ് ധരിക്കാന്‍ തുടങ്ങിയത്രെ! ഉന്നതങ്ങളില്‍ പോലും കോളിളക്കം സൃഷ്ടിച്ചതിനാലാവാം ഭരണകൂടം അതിഷ്ടപ്പെടാത്തത് എന്നായിരുന്നു അവര്‍ പറഞ്ഞത്.

അതിനാല്‍, എന്റെ പ്രിയപ്പെട്ട വായനക്കാര്‍ സയ്യിദ് ഖുതുബിനെപ്പറ്റി കൂടുതല്‍ പഠിക്കുക. അദ്ദേഹം ചെയ്ത തെറ്റെന്തായിരുന്നു എന്ന്, അറബി പഠിച്ച്, അറബിയിലുള്ള 'ഫീ ളിലാലില്‍ ഖുര്‍ആന്‍' വായിച്ചു മനസ്സിലാക്കുക. മദീനയിലെ ലൈബ്രറിയിലും 'ഫീ ളിലാല്‍' ഇല്ലാ. ഖുതുബിന്റെയോ മൗദൂദിയുടെയോ ഒരു ബുക്കും ലഭിക്കില്ല. അവിടെ ഇല്ലാ എന്നത് നാം കാര്യമാക്കേണ്ടതില്ല. നാം സത്യത്തെ തേടുന്നവരായിരിക്കണം. അവരാരും തെറ്റുപറ്റാത്ത മാലാഖമാരോ പ്രവാചകരോ അല്ല. മറിച്ച്, തങ്ങളുടെ കാലഘട്ടത്തില്‍ 'ജീവിക്കുന്ന ഇസ്‌ലാമി'നെ പ്രബോധനം ചെയ്തവരും അതിന്റെ പേരില്‍ സ്വന്തം ജീവന്‍ വരെ സന്തോഷപൂര്‍വം വെടിഞ്ഞവരുമാണ്. ഖത്തറിലെ വയോധികനായ അബ്ദുല്‍ മുഇസ്സ് അബ്ദുല്‍ സത്താര്‍ ഉണ്ടത്രെ! നാസര്‍ ഭരണകൂടം മര്‍ദ്ദിച്ചതിന്റെ ഫലമായി ഒരു ചെവി പൊട്ടിപ്പോയത്രെ!

പ്രിയമുള്ളവരേ, അത്തരം മഹത്തുക്കളെ ചീത്തപറഞ്ഞ് നമ്മുടെ പാപഭാരം കൂട്ടാതിരിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്. റബ്ബ് നമ്മെയും അവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടിത്തരട്ടെ. ആമീന്‍. നമ്മില്‍നിന്നും അവരില്‍നിന്നും വന്നുപോയ വീഴ്ചകളെ റബ്ബ് മാപ്പാക്കിത്തരട്ടെ. ആമീന്‍.

അറബി അറിയുന്നവര്‍, വിമര്‍ശിക്കാനെങ്കിലും ഖുതുബിന്റെ 'ഫീ ളിലാലും' (ഇന്റര്‍നെറ്റില്‍ കിട്ടുമെന്ന് പറയുന്നു) മൗദൂദിയുടെ തഫ്ഹീമും വായിക്കാന്‍ ശ്രമിക്കുക. നമുക്കും അതില്‍നിന്നും നമ്മുടെ കാലഘട്ടത്തിനുള്ള വെളിച്ചം ലഭിക്കും, തീര്‍ച്ച. പ്രബോധനം നടത്തുന്നവര്‍ക്ക്, ഖുര്‍ആനെയും സുന്നത്തിനെയും പ്രകാശമായി സ്വീകരിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വ്യക്തത നല്‍കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

യുവത - സമൂഹത്തിന്റെ സമ്പത്ത്‌

യുവത! ഏതൊരു പ്രസ്ഥാനത്തിന്റെയും സമ്പത്താണത്. ഇസ്‌ലാമിക പ്രസ്ഥാനവും ഈ സമ്പത്തുകൊണ്ട് അനുഗ്രഹീതമാണ്. ഇസ്‌ലാമികപ്രസ്ഥാനത്തെ യുവാക്കള്‍ ശരിക്ക് പഠിക്കേണ്ടതുണ്ട്. സദാചാര മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്ന നാം ഒരുപാട് ഉയര്‍ന്നുനില്‍ക്കേണ്ടതുണ്ട്. തീര്‍ച്ചയായും പ്രസ്ഥാനത്തിലെ യുവാക്കള്‍ക്ക് അതിനു കഴിയും; കഴിയണം. എല്ലാത്തിലും മുകളിലായി നിങ്ങള്‍ അല്ലാഹുവിനെയാണ് കണക്കിലെടുക്കേണ്ടത്. അതായത്, നിങ്ങള്‍ ഓരോ പ്രവര്‍ത്തനത്തിലും ഇത് ദൈവപ്രീതി ലഭിക്കുന്നതാണോ എന്ന് പരിശോധിക്കണം. മനസ്സില്‍ എന്തെങ്കിലും 'ചൊറിച്ചില്‍' അനുഭവിക്കുന്നുണ്ടെങ്കില്‍ ആ പ്രവര്‍ത്തനം ഉപേക്ഷിക്കുക. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി സ്വീകരിക്കേണ്ടത് പ്രവാചകനെയാണ്. നബി (സ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പ്രവര്‍ത്തനം ഇഷ്ടപ്പെടുമോ എന്ന് ഇടക്കിടയ്ക്ക് പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ ഒത്തുനോക്കണം. നബി(സ)യുടെ ജീവിതചരിത്രം ശരിക്ക് നാം പഠിക്കേണ്ടതുണ്ട്. ഓരോ സമയത്തും, ഓരോ കാര്യങ്ങളിലും മുത്തുനബി (സ) എടുത്ത തീരുമാനങ്ങള്‍, പെരുമാറ്റ രീതികള്‍ ഒക്കെ വായിച്ചു പഠിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തണം.

നിങ്ങള്‍ക്ക് റബ്ബിന്റെ ദീനറിയാവുന്ന ആത്മമിത്രങ്ങള്‍ ഉണ്ടാകണം. ഏത് പ്രതിസന്ധിയിലും അത്താണിയും താങ്ങും ആകാന്‍ പറ്റുന്ന വിശ്വസ്തരായ കൂട്ടുകാര്‍ ഉണ്ടാവണം. ഞാന്‍ കരുതുന്നത്, നിങ്ങള്‍ (ആണായാലും പെണ്ണായാലും) ഉമ്മയെ ഉറ്റസുഹൃത്താക്കുക. ഉമ്മാക്ക് നിങ്ങളുടെ പ്രതിസന്ധികളില്‍ കൈത്താങ്ങാവാന്‍ കഴിയും. ഇനി കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മുതിര്‍ന്ന ദീനീസുഹൃത്തുക്കളെ, അധ്യാപികമാരെ, അധ്യാപകരെ ഉമ്മാടെ സ്ഥാനത്ത് കണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടേണ്ടതാണ്. ഞാന്‍ മനസ്സിലാക്കുന്നത്; (പല കൗണ്‍സലിങ്ങുകളിലും) എല്ലാ മനുഷ്യരിലും ഒരു നാലുവയസ്സുള്ള കുട്ടികൂടിയിരിക്കുന്നുണ്ട്. മാതാവിന്റെ സ്‌നേഹം നല്‍കാന്‍ പക്വതയുള്ള ഒരു സ്ത്രീക്ക് കഴിയും. ദീര്‍ഘമായ മാസങ്ങളുടെ കൗണ്‍സലിംഗ് കഴിഞ്ഞപ്പോള്‍ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥി എന്നോട് പറയുകയുണ്ടായി: 'നിങ്ങളെ ഞാന്‍ കണ്ടിരുന്നില്ലായിരുന്നെങ്കില്‍, ഒന്നുകില്‍ ഞാനൊരു വേശ്യയുടെ അടുത്ത്, അല്ലെങ്കില്‍ ഒരു കന്യാസ്ത്രീ അമ്മയുടെ അടുത്ത് എത്തിപ്പെടുമായിരുന്നു' എന്ന്.

പാദം ഇടറാന്‍ ഏറെ സാധ്യതയുള്ള യുവത്വം. അത് നിങ്ങള്‍ കൊണ്ടുനടക്കേണ്ടത്, (ഒരു മഹാന്‍ പറഞ്ഞപോലെ) പുതിയ ഒരു വാഹനത്തെ സൂക്ഷിക്കും പോലെയാവണം. തട്ടും മുട്ടും ഇല്ലാതെ, പോറലുകളില്ലാതെ കൊണ്ടുനടക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. പുതിയ വണ്ടി ഒന്ന് എവിടെയെങ്കിലും ഉരസിയാല്‍ നിങ്ങള്‍ എത്രമാത്രം ടെന്‍ഷനടിക്കുമോ അതുപോലെ യുവത്വത്തിന്റെ പോറലുകളെ നിങ്ങള്‍ കണക്കിലെടുത്താല്‍ നിങ്ങള്‍ വിജയിച്ചു. നിങ്ങള്‍ക്ക് ആയിരക്കണക്കിന് യുവാക്കള്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കും. ഇപ്പോള്‍ മനസ്സിലായിക്കാണും, നിങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ അവശ്യഘടകമാണെന്ന്.

അവസാനമായി, ''ദൈവികാടിമത്വത്തില്‍ യുവത്വം കഴിച്ചുകൂട്ടിയവനെ' നബി (സ) ഉന്നതന്മാരിലാണ് എണ്ണിയിരിക്കുന്നത്. യാതൊരു തണലും ഇല്ലാത്ത അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പ്രത്യേക തണല്‍ ലഭിക്കുന്നവരില്‍ നിങ്ങള്‍ക്കും സ്ഥാനമുണ്ട്. ഓര്‍ക്കുക, ഐഹിക ജീവിതം പരലോകത്തിന്റെ കൃഷിയിടമാണ്. നല്ല വിത്തിറക്കി, അധ്വാനിച്ച്, നൂറുമേനി കൊയ്യാന്‍ കഴിയുന്നവരില്‍ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

Saturday, October 30, 2010

ഇവര്‍ ആധുനിക ഫറോവമാര്‍

ബഹുമാന്യ സഹോദരങ്ങളേ,

ഞാനെഴുതിയ കുറിപ്പുകള്‍ക്ക് ഒരുപാട് വായനക്കാരുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ഏതായിരുന്നാലും വായനക്കാര്‍ വളരെ സന്തുഷ്ടരാണ്. ജാതി-മത-പാര്‍ട്ടി ഭേദമന്യേ വായിക്കാന്‍ പറ്റുന്ന വിഷയങ്ങളാണ്. ഞാന്‍ അറബി അധ്യാപികയായതിനാല്‍ ചില വാക്കുകള്‍ അറബി വന്നുപോകുന്നുണ്ട്. മനസ്സിലാകാത്ത വാക്കുകള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഉദാ: തര്‍ബിയത്ത് = സംസ്‌കരണം. ശിര്‍ക്ക് = ബഹുദൈവാരാധന, ദൈവത്തില്‍ പങ്കുചേര്‍ക്കല്‍. അറബി അറിയാത്തവരും എന്റെ വായനക്കാരില്‍ ഉണ്ടെന്നുള്ളതിനാല്‍ ഞാന്‍ ഇനി അക്കാര്യം ശ്രദ്ധിച്ചുകൊള്ളാം. ഇന്‍ശാ അല്ലാഹ് - (ഇതിന്റെ അര്‍ഥം എല്ലാവര്‍ക്കും അറിയാമല്ലോ?)

മറ്റൊന്ന്, എനിക്ക് ലോകത്തിന്റെ പല ഭാഗത്തും chat friends ഉണ്ട്. അവരില്‍ മലയാളം അറിയാത്തവര്‍ ഉണ്ട്. ഇംഗ്ലീഷ് മാത്രം അറിയുന്നവരും അറബി മാത്രം അറിയുന്നവരും ഉണ്ട്. അതിനാല്‍, ഞാനിതുവരെ എഴുതിയ ലേഖനങ്ങളില്‍ നല്ലത് തിരഞ്ഞെടുത്ത് ആരെങ്കിലും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ ഉപകാരപ്രദമായിരിക്കും. ഞാന്‍ ഇടയ്ക്ക് ഇനി അറബിയിലും എഴുതും. അത് ചിലപ്പോള്‍ എനിക്കുതന്നെ മലയാളത്തിലേക്ക് എഴുതാന്‍ കഴിയില്ല. മനസ്സിന് സന്തോഷം തരുന്ന പരിപാടിയാണല്ലോ എഴുത്ത്. അത് ഒരുതവണ നടന്നുകഴിഞ്ഞാല്‍ വീണ്ടും അത് ചെയ്യാന്‍ മാനസികമായ സന്തോഷം ഉണ്ടാകില്ല. അതിനാല്‍ അക്കാര്യവും ആരെങ്കിലും ചെയ്തുതരണം. പടച്ചവന്റെയടുത്ത് പ്രതിഫലാര്‍ഹമായ ഒരുകാര്യമായിരിക്കും അതെന്ന് കരുതുന്നു. അതിനാല്‍, ഇക്കാര്യത്തില്‍ താല്‍പര്യമുള്ളവര്‍ ദയവുചെയ്ത് sabeedha@gmail.com എന്ന ഐ.ഡിയില്‍ അറിയിക്കുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.

മറ്റൊന്ന്, നാടു മുഴുവന്‍ വികസനമുന്നണിയെപ്പറ്റിയുള്ള ചര്‍ച്ചകളാണ്. ഞങ്ങളുടെ സ്റ്റാഫ്‌റൂം നല്ല മനുഷ്യരെക്കൊണ്ട് നിറഞ്ഞതാണെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. എന്നാലും, ഇന്നലെ ഒരു യു.ഡി.എഫ്. പ്രവര്‍ത്തകന്‍ നമ്മില്‍ വര്‍ഗീയത ആരോപിച്ചുകൊണ്ട് സംസാരിച്ചതായി മറ്റൊരു ടീച്ചര്‍ പറഞ്ഞു. 'ടീച്ചര്‍, നാട് മുഴുവന്‍ നമ്മെ വര്‍ഗീയവാദികളാക്കുന്നു! ഇത് മാറ്റാന്‍ എന്ത് വഴി' എന്ന്. ഞാന്‍ പറഞ്ഞു: ഒരു നുണ കുറേ ആള്‍ക്കാര്‍ ഒന്നിച്ചു പറയുന്നു. താനേ മാറിക്കൊള്ളും. നമ്മെ തിരിച്ചറിഞ്ഞ ആരും നമ്മില്‍ വര്‍ഗീയത ആരോപിക്കില്ലല്ലോ. മോള്‍ വിഷമിക്കേണ്ട.

ഞാന്‍ ഓര്‍ക്കുകയാണ്, പണ്ട് പ്രവാചകന്മാര്‍ ദൈവം ഏകനാണെന്നും നാട്ടിലുള്ള തിന്മകള്‍ അവസാനിപ്പിക്കണമെന്നും ഉള്ള ആഹ്വാനവുമായി വന്നപ്പോഴും ഇതൊക്കെത്തന്നെയല്ലേ മറുപക്ഷവും പറഞ്ഞത്. മൂസാ (അ) വന്നപ്പോള്‍ ഫറോവ പറഞ്ഞില്ലേ? - നീ നാട് കുട്ടിച്ചോറാക്കാന്‍ വന്നവനല്ലേ എന്ന്. എന്നാല്‍, ഫറോവ ചെയ്തിരുന്നതെന്താണ്? താല്‍പര്യങ്ങളുടെ പേരില്‍ ജനങ്ങളെ കക്ഷികളാക്കുകയായിരുന്നു. ആധുനിക ഫറോവമാരും ചെയ്യുന്നതതുതന്നെ.

പ്രിയപ്പെട്ട മനുഷ്യാ, നീ ഇക്കൂട്ടരുടെ കാട്ടിക്കൂട്ടലുകളില്‍നിന്ന് സത്യവും നീതിയും എന്താണെന്ന് പഠിക്കുക. ഇന്നലെ ചര്‍ച്ചയുടെ ഒടുവില്‍ ഒരു ടീച്ചര്‍ പറഞ്ഞു: മോള്‍ ഒരു കാര്യം ചെയ്യ്. എന്താണ് വര്‍ഗീയത എന്ന് ബ്ലോഗില്‍ ഒരു ചര്‍ച്ചവെക്ക് എന്ന്. നോക്കൂ, നാട് മുഴുവന്‍ നമുക്കെതിരില്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരില്‍ സുമനസ്സുകളുടെ ശക്തമായ പിന്‍ബലമുണ്ട്. ആ സഹോദരി പറഞ്ഞ ഒരുപാട് അനുഭവങ്ങള്‍ നമുക്ക് പ്രചോദനമാണ്. അവസാനം പറഞ്ഞു: ചിലപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി എന്നതിലെ 'ഇസ്‌ലാമി' കണ്ടിട്ടാവും എന്ന്. എന്തൊരു നിഷ്‌കളങ്കമായ നിഗമനം. കഴിഞ്ഞ പോസ്റ്റിലെ അവസാന വാക്കുകളാണ് ആ ടീച്ചറെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് - നിങ്ങളില്‍ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന വാചകം.

വാല്‍ക്കഷണം: അതേ, നാം വര്‍ഗീയവാദികളാണ്. മഹല്‍സൃഷ്ടിയായ മനുഷ്യന്‍ എന്ന വര്‍ഗത്തിന്റെ വിമോചനം മനസ്സിലുറപ്പിച്ച്, സമാധാനപരമായി നീങ്ങുന്ന വര്‍ഗീയവാദികള്‍. 

നിര്‍ത്തട്ടെ. ശുഭം!!!

Thursday, October 28, 2010

നന്മ വറ്റിയിട്ടില്ലാത്തവര്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മെ അംഗീകരിക്കും

ഇലക്ഷന്‍ റിസള്‍ട്ടുകള്‍ മുന്നില്‍ വെക്കുമ്പോള്‍ സത്യത്തിന്റെയും നീതിയുടെയും ആള്‍ക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. കാതിക്കുടത്തെ വിജയം തീര്‍ച്ചയായും സന്തോഷകരം തന്നെ. ജെ.വി.എസ്സിന്റെ അതേ ലക്ഷ്യങ്ങളോടെ തന്നെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സമിതിയാണവിടെ ജയിച്ചത്. ഞാനാ സ്ഥലത്ത് ഒരു മെഡിക്കല്‍ ക്യാമ്പിന് പോയിരുന്നു. സോളിക്കുട്ടികള്‍ എന്ന് മുജാഹിദും സുന്നികളും ഒപ്പം പരിഹസിക്കുന്ന, ആ പാവങ്ങളായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. എന്റെ മകന്‍ ഡോ. ഹാഷിം അവിടെ അരദിവസം സേവനമനുഷ്ഠിച്ചു. കിട്ടുന്ന എല്ലാം സത്യത്തിന്റെയും നീതിയുടെയും സംസ്ഥാപനത്തില്‍ ചിലവഴിക്കുക എന്ന എന്റെ നയത്തിന് തീര്‍ത്തും ഉചിതമായാണ് ഞാനവനെ നിര്‍ബന്ധിച്ച് അവിടെ കൊണ്ടുപോയത്.

സോളിഡാരിറ്റിക്കാരുടെ പ്രവര്‍ത്തനം നേരില്‍ കാണുന്ന ആരും - കുശുമ്പന്മാരല്ലാതെ - അതിനെ വിലകുറച്ചുകാണില്ല. ഇന്ന് കേരളത്തില്‍ ജനപക്ഷ സമരങ്ങളുടെ ചുക്കാന്‍ സോളിഡാരിറ്റിക്കാരുടെ കൈകളിലാണ്. തീര്‍ച്ചയായും, ഇന്നല്ലെങ്കില്‍ നാളെ അവരെ പ്രബുദ്ധകേരളം അംഗീകരിക്കുക തന്നെ ചെയ്യും - ഒരുപക്ഷേ, അവരില്‍ തര്‍ബിയത്ത് കുറവുകള്‍ കണ്ടെന്നിരിക്കാം. അത് മുതിര്‍ന്നവര്‍ പറഞ്ഞ് തിരുത്തിക്കൊടുക്കലാണല്ലോ ശരി. എന്നാലും, നന്മ പ്രതീക്ഷിക്കുന്ന എല്ലാവര്‍ക്കും സോളിഡാരിറ്റിയെപ്പറ്റി പ്രതീക്ഷ തന്നെയാണ്.

ഇത്ര ശക്തമായ സോളിഡാരിറ്റി ഉണ്ടായിട്ടും എന്തേ വലിയ മുന്നേറ്റം നടക്കാത്തത് എന്ന് ചിലര്‍ ചോദിക്കുന്നു. അതിനെങ്ങനെയാണ്? എല്ലാവരും - യു.ഡി.എഫ്-എല്‍.ഡി.എഫ്-മുജാഹിദ്-സുന്നി - എല്ലാവിധ ആരോപണങ്ങളും കൊണ്ട് മൂടിയ ഒരുസംഘം എങ്ങനെ രക്ഷപ്പെടും? ഈ കാട്ടാളക്കൂട്ടത്തില്‍നിന്ന് ഉയര്‍ന്നുവന്ന വിജയവും കുറേ രണ്ടാംസ്ഥാനവും തീര്‍ച്ചയായും സ്വര്‍ണത്തിളക്കമാര്‍ന്നതാണ്, സംശയമില്ല. അതുപോലെ ഞങ്ങള്‍ക്ക് കിട്ടിയ വോട്ടുകള്‍ കള്ളിന്റെയും 'പെണ്ണി'ന്റെയും വാടയില്ലാത്തതാണ്. എനിക്ക് വാര്‍ഡിലേക്കും ബ്ലോക്കിലേക്ക് (17-ല്‍ നിന്ന്) സ്വാലിഹിനും കിട്ടിയ വോട്ടുകള്‍ തുല്യം. രണ്ടെണ്ണത്തില്‍ മാത്രം വ്യത്യാസം. എന്നാല്‍ എല്‍.ഡി.എഫിന് വന്‍വ്യത്യാസം, ഇരുവോട്ടുകളും. പി.ഡി.പിക്ക് മറ്റു വാര്‍ഡുകളില്‍ കുറഞ്ഞ വോട്ടും 17ല്‍ കൂടുതല്‍ വോട്ടും. നമുക്കിതൊക്കെ പുതിയ അറിവുകളല്ലേ? ഞാനത് നിങ്ങളോട് പങ്കുവെക്കുകയാണ്. തീര്‍ച്ചയായും എല്ലാവരും വോട്ട്കച്ചവടം നടത്തി എന്നുറപ്പ്.

ഞാന്‍ ഇന്നലെ സ്‌കൂളില്‍ ചെന്ന് പറഞ്ഞു: എനിക്കും റുഖിയാക്കും കിട്ടിയ വോട്ടുകള്‍ ശുദ്ധവോട്ടുകളാണ്. കാശ് കൊടുക്കാത്ത വോട്ടുകളാണ്. സുഷമ (ടീച്ചര്‍) പറഞ്ഞു: ഈ തിന്മക്കെതിരെ എഴുന്നേറ്റുനില്‍ക്കാനെങ്കിലും ശ്രമിച്ച നിങ്ങളെ ഞങ്ങള്‍ മനസ്സറിഞ്ഞ്, ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. മനസ്സുകളില്‍ നന്മ വറ്റിയിട്ടില്ലാത്തവര്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മെ അംഗീകരിക്കുമെന്നുറപ്പ്.

ഒരു യു.ഡി.എഫുകാരന്‍ എന്നോട് ചോദിച്ചു: എങ്ങനെ നിങ്ങള്‍ക്ക് ഒരു സീറ്റെങ്കിലും കിട്ടി എന്ന്. ഞാന്‍ തിരിച്ചടിച്ചു: 'കള്ളവോട്ട് ചെയ്തിട്ട് - മതിയോ?' രാഷ്ട്രീയ ശിര്‍ക്കിനെ തിരിച്ചറിയുകയാണ് നാം ഇതിലൂടെ. ജനം രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായി മാറിക്കഴിഞ്ഞു. വിഗ്രഹാരാധനയേക്കാള്‍ വലിയ ശിര്‍ക്കായിപ്പോയി ഇത്. കാരണം, അസത്യം അഴിഞ്ഞാടുമ്പോള്‍, പാര്‍ട്ടി എന്ന ദൈവത്തിനുവേണ്ടി ജീവിക്കുന്നവര്‍. ഞാനുറപ്പു പറയുന്നു, ഞങ്ങള്‍ക്ക് ഞങ്ങളെ മനസ്സിലാകാത്തവരുടെ വോട്ട് ലഭിച്ചില്ലാ എന്നത് ഹൃദയത്തില്‍ വല്ലാത്ത സന്തോഷമുണ്ടാക്കുന്നു. എല്ലാ സ്ഥാനാര്‍ഥികളും വോട്ട് തന്നവരോട് ശക്തമായ ബന്ധം പുലര്‍ത്തും എന്ന തീരുമാനത്തിലാണ്.

ഒരു വോട്ട് കിട്ടിയവരെ പരിഹസിക്കുന്ന, കെ.എം.ഐ.സി, എം.ഐ.സി എന്നീ ബ്ലോഗുകാര്‍ ഇരുന്ന് പരിഹസിക്കട്ടെ. ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഒരു വോട്ടെങ്കിലും കിട്ടിയല്ലോ. ഒരു മനുഷ്യനെങ്കിലും ഉണ്ടല്ലോ കാര്യം തിരിഞ്ഞവനായി. ലൂത്ത്‌നബി (സ) ചോദിച്ചില്ലേ? 'ഒരാളെങ്കിലും ഇല്ലേ നിങ്ങളില്‍ ബോധമുള്ളവനായിട്ട്?' മൊത്തം നശിപ്പിക്കപ്പെടാതിരിക്കാന്‍ ആ ഒരു വോട്ട് പ്രധാനം.

'ധ്രുവദീപ്തി'

 'ധ്രുവദീപ്തി' എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ ചിത്രമാണിത്. ആകാശപ്രതലത്തെ വര്‍ണാഭമാക്കുന്ന ശോഭയുള്ള നിറങ്ങളുടെ ചേരുവയാണിത്. ഇക്കാലഘട്ടത്തിലാണ് ശാസ്ത്രജ്ഞര്‍ക്ക് ഇത് വിശദീകരിക്കാന്‍ കഴിഞ്ഞത്. സൂര്യന്‍ ടണ്‍കണക്കിന് രശ്മികളെയാണ് പുറത്തേക്കു വിടുന്നത്. ഈ രശ്മികള്‍ ഭൂമിയുടെ ശക്തമായ ആകര്‍ഷണ വലയത്തില്‍പ്പെട്ട് ധ്രുവപ്രദേശങ്ങളില്‍ വികിരണം നടക്കുന്നു. അങ്ങനെയാണ് ഇത്തരം നിറങ്ങള്‍ ഉണ്ടാകുന്നത്‌. ഖുര്‍ആന്‍ പറയുന്നു: 'ദീപ്തിയെക്കൊണ്ട്‌ നാം സത്യം ചെയ്യുന്നു. രാത്രിയും അതുള്‍ക്കൊണ്ടിട്ടുള്ളതിനെക്കൊണ്ടും സത്യം.'
ഇത് അല്ലാഹുവിന്റെ മഹത്വത്തെ വിളിച്ചോതുന്നില്ലേ? സുബ്ഹാനല്ലാഹ്...

Courtesy:  www.kaheel7.com