Wednesday, December 5, 2012

മനുഷ്യനെ മോശമാക്കുന്ന ചില ദുശ്ശീലങ്ങള്‍

എന്താണ് ഇസ്‌ലാമികപ്രബോധനം? നാം കുറേ കേള്‍ക്കാറുള്ള ഒരു വാചകമാണ്. ഇസ്‌ലാം പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജീവിതവ്യവസ്ഥയാണ്. അതിനെ പ്രബോധനം ചെയ്യുക സാധ്യമാണോ? അപ്പോള്‍ പ്രബോധനം എന്നതിന്റെയും അര്‍ഥതലങ്ങളില്‍ നമുക്ക് വ്യത്യാസം കണ്ടെത്താനാകും.
 

നാം ഇഷ്ടപ്പെടുന്ന ഒരാശയം നാം ജീവിതത്തിലേക്ക് പകര്‍ത്തുന്നു. അതങ്ങനെ നമ്മുടെ സ്വഭാവത്തെയും ജീവിതരീതികളെയും സ്വാധീനിക്കുന്നു. നാം ആ സ്വഭാവവുമായി മുന്നോട്ടു പോകുമ്പോള്‍ സാമൂഹ്യ ജീവിത ഇടപാടുകളില്‍നിന്ന് നമുക്ക് പല നല്ല സ്വഭാവങ്ങളും കണ്ടെത്താനാകുന്നു. നാം അത് പരസ്പരം കൈമാറ്റം നടത്തുന്നു. അങ്ങനെ നല്ല സ്വഭാവശീലങ്ങളുടെ ഒരു ആകെത്തുകയാകാന്‍ മനുഷ്യന് കഴിയുന്നു. എന്നാല്‍, മനുഷ്യനിലെ ഒരിക്കലും മാറാത്ത - തേച്ചാലും മായ്ച്ചാലും പോകാത്ത - ചില ശീലങ്ങളും സ്വഭാവങ്ങളും ഉണ്ട്. സത്യത്തില്‍ ആ (ദു)ശ്ശീലങ്ങള്‍ മനുഷ്യന്റെ അത്യന്താപേക്ഷികതയും ആണ്.

സ്‌കൂള്‍ യുവജനോത്സവം എല്ലായിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ സത്യത്തില്‍ അസാധാരണമായ ഒരു പോരാട്ടമാണ് നടക്കുന്നത്. ഒന്നാംസ്ഥാനം ലഭിക്കാത്ത കുട്ടികളും അധ്യാപകരും അസ്വസ്ഥരാകുന്നു. ദേഷ്യപ്പെടുന്നു. നിരാശരാകുന്നു. ജഡ്ജസിന്റെ കള്ളക്കളിയാണെന്ന് പറയുന്നു. മനുഷ്യമനസ്സ് അതിന്റെ എല്ലാ തിന്മകളെയും വലിച്ച് പുറത്തിട്ട് സമാധാനം നേടാന്‍ കഠിനയത്‌നം ചെയ്യുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ അപരനെ അംഗീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. വാസ്തവത്തില്‍ മനസ്സ് ഒരിക്കലും കൂട്ടാക്കാത്ത ശ്രമകരമായ ഒരു പ്രക്രിയയാണത്.

 ഇമാം ഗസ്സാലി (റ) അസൂയയെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് ചില സത്യങ്ങള്‍ പുറത്ത് വലിച്ചിടുന്നുണ്ട്. നമുക്ക് നമ്മെത്തന്നെ അളന്നുനോക്കാന്‍ പറ്റുന്ന അളവുകോലുകള്‍. നാം പലപ്പോഴും പറയും, എനിക്ക് അസിയ എന്ന ദുര്‍ഗുണം ഇല്ല എന്ന്. ഗസ്സാലിയുടെ വാക്കുകള്‍ നമുക്കൊന്ന് നോക്കാം. നിന്റെ അതേ നിലവാരത്തിലുള്ള ആളുകള്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമ്പോള്‍ നിന്റെ മനസ്സിന് ചൊറിച്ചിലനുഭവപ്പെടാറുണ്ടോ? അല്ലെങ്കില്‍ നിന്റെ അതേ സ്ഥാനത്തുള്ള, പ്രായക്കാരായ പിതൃസഹോദരി പുത്രന്മാരോടും മറ്റും അസൂയ തോന്നാറുണ്ടോ? എങ്കില്‍ നീ അസൂയയില്‍നിന്ന് മോചിതനല്ല.
 

നമുക്ക് സ്‌കൂള്‍ യുവജനോത്സവത്തിലേക്കുതന്നെ പോകാം. സബ്ജില്ലയിലെ എന്റെ കാറ്റഗറിയിലുള്ള സ്‌കൂളുകാരോട് എന്നും എനിക്കസൂയ ആയിരുന്നു. അല്ലെങ്കില്‍, നമുക്ക് ലഭിക്കേണ്ട ട്രോഫി അവര്‍ കൊണ്ടുപോകുമ്പോള്‍ ഒരു എടങ്ങേറ്. നമ്മുടെ മനസ്സ് ഓരോ കാരണങ്ങള്‍ തേടും. പക്ഷേ, കുറേക്കാലമായി മനസ്സിനെ പാകപ്പെടുത്തുകയാണ്. അവരുടെ ടീച്ചര്‍മാര്‍ ഞങ്ങളേക്കാള്‍ നല്ല അധ്യാപകരായതിനാലും അവരുടെ കുട്ടികള്‍ ഞങ്ങളുടെ കുട്ടികളേക്കാള്‍ പരിശ്രമശാലികളുമായതിനാലാണ് അവര്‍ ഒന്നാംസ്ഥാനത്ത് എത്തുന്നത്. എന്നാലും എടങ്ങേറ് തീര്‍ത്തും മാറുന്നില്ല. നഷ്ടബോധം. ഇവിടെയാണ് അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം രക്ഷക്കെത്തുന്നത്. അതും ഇമാം അവര്‍കള്‍ വിശദീകരിക്കുന്നുണ്ട്. നീ അസൂയ തോന്നുമ്പോള്‍ കരുതണം. അല്ലാഹു നിനക്ക് നീക്കിവച്ച ഓഹരിയില്‍നിന്ന് ഒരു കുറവും വരുത്താന്‍ ആര്‍ക്കും ആവില്ല. നിനക്ക് വിധിക്കാത്തത് ലഭ്യമാക്കാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.
 

നാം മറ്റുള്ളവരോട് പരമാവധി സ്‌നേഹത്തിലും ദയയിലും വര്‍ത്തിക്കുക എന്നത് ഒരു ശീലമാക്കിത്തീര്‍ക്കേണ്ടതുണ്ട്. സ്‌നേഹം എന്നത് ഒരു വല്ലാത്ത മാസ്മരികതയാണ്. അത് സുഗന്ധം പോലെയാണ്. അന്തരീക്ഷത്തില്‍ പരന്നൊഴുകും. അവിടെ അസൂയ, കുശുമ്പ് എന്നീ മാലിന്യങ്ങള്‍ക്ക് ദുര്‍ഗന്ധം പരത്താന്‍ കഴിയില്ല. അപരന്റെ വേദന സ്വന്തം വേദനയായും അപരന്റെ സന്തോഷം സ്വന്തം സന്തോഷമായും സ്വീകരിക്കാന്‍ കഴിയണം.
 

ജീവിതമാകുന്ന പ്രഹേളികയില്‍ പലപ്പോഴും താങ്ങ് നഷ്ടപ്പെട്ട പലരെയും നമുക്ക് കണ്ടെത്താനാകും. സ്‌നേഹത്തിന്റേതായ ഒരു പുഞ്ചിരി, ഒരു കുശലാന്വേഷണം, അല്ലെങ്കില്‍ ഒരു ആലിംഗനം എന്നിവ കൊണ്ട് ആ വ്യക്തിയില്‍ നിറയുന്ന സന്തോഷവും നിര്‍വൃതിയും ആത്മധൈര്യവും ചില്ലറയല്ല. ഇന്നലെ ഞാന്‍ എന്റെ പഴയ ഒരു സുഹൃത്തിനെ യുവജനോത്സവ വേദിയില്‍ വച്ച് കണ്ടുമുട്ടി. ഹിന്ദുസമുദായത്തില്‍പ്പെട്ട ടീച്ചറാണ്. അവര്‍ മിശ്രവിവാഹിതയായതിനാല്‍ വീട്ടുകാരുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. മക്കളും ഇല്ല. അകാലത്തില്‍ വൈധവ്യം പേറേണ്ടിവന്നു. വിശേഷങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ പറയുകയാണ്. സീതിസാഹിബ് സ്‌കൂളിലെ ടീച്ചര്‍മാരായ ലീനയും റംലയും ആണ് ടീച്ചറേ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സത്യത്തില്‍ ഞാനത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ സ്‌കൂളിലെ സ്‌നേഹസാമ്രാജ്യത്തില്‍നിന്ന് മറ്റുപലര്‍ക്കും ആശ്വാസവും സ്‌നേഹവും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് - സ്‌നേഹം സുഗന്ധമാണ്, തണലാണ്, ആശ്വാസമാണ്. പ്രബോധനവും ആണ്. പ്രവാചകനെ പരിചയപ്പെടുത്തിയിടത്തൊക്കെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായാണ് പരിചയപ്പെടുത്തുന്നത്.

അല്ലാഹു നിനക്ക് നല്‍കിയ കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുക്കനും കട്ടിസ്വഭാവക്കാരനുമായിരുന്നെങ്കില്‍ അവരൊക്കെ നിന്റെയടുത്തുനിന്ന് പിരിഞ്ഞു പോകുമായിരുന്നു.
നാം പ്രവാചകനെ പിന്‍പറ്റുമ്പോള്‍ നാം പ്രബോധകരാണെന്ന് സ്വയം കരുതുമ്പോള്‍ നമ്മുടെയും മാതൃക പ്രവാചകന്റെ സ്‌നേഹം ആവട്ടെ.

വസ്സലാം,
സ്വന്തം ടീച്ചര്‍

3 comments:

  1. നാം മറ്റുള്ളവരോട് പരമാവധി സ്‌നേഹത്തിലും ദയയിലും വര്‍ത്തിക്കുക എന്നത് ഒരു ശീലമാക്കിത്തീര്‍ക്കേണ്ടതുണ്ട്.

    ReplyDelete
  2. അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)

    ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രണ്ട് കാര്യത്തില്‍ അല്ലാതെ അസൂയയില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ മന: പ്പാഠമാക്കി നല്‍കിയിട്ടുണ്ട്. അയാള്‍ അതുമായി രാത്രിയുടെ യാമങ്ങളില്‍ എഴുന്നേറ്റ് നമസ്കരിക്കുന്നു. മറ്റൊരുപുരുഷന്‍ അയാള്‍ക്ക് അല്ലാഹു ധനം നല്‍കിയിട്ടുണ്ട്. അയാള്‍ അതു രാത്രിയിലും പകലിലും ധര്‍മ്മം ചെയ്യുന്നു. (ബുഖാരി. 6. 61. 543)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete