Tuesday, December 10, 2013

നമ്മില്‍ എത്രപേരുണ്ട്, ടെഡ്ഡിമാരുടെ അധ്യാപകരാകാന്‍?

നാം - അധ്യാപകര്‍ - എത്രപേര്‍ 'ടെഡ്ഡി'യുടെ അധ്യാപികയെപ്പോലെ ആകും?

ആരാണ് ടെഡ്ഡി? അദ്ദേഹമിപ്പോള്‍ സ്വന്തമായി കാന്‍സര്‍ ചികിത്സാലയം സ്ഥാപിച്ച് ധാരാളം രോഗികള്‍ക്കാശ്വാസം നല്‍കുകയാണ്.

ധാരാളം ആളുകള്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോ ക്ലിപ്പിന്റെ മലയാള വിവര്‍ത്തനമാണ് ഞാനിവിടെ സമര്‍പ്പിക്കുന്നത്.

അഞ്ചാം ക്ലാസ്സിലെ ക്ലാസ്ടീച്ചര്‍ക്ക് എല്ലാ കുട്ടികളെയും ഒരുപാടിഷ്ടമാണ്. പക്ഷേ, ഒരു കുട്ടിയോടു മാത്രം അസാധാരണമായ വെറുപ്പ്. വൃത്തിയില്ലാതെയാണവന്‍ ക്ലാസ്സില്‍ വരുന്നത്. പഠനനിലവാരമാണെങ്കില്‍ വളരെ മോശം. അന്തര്‍മുഖന്‍. ഒരു കൊല്ലമായി ക്ലാസ്സിലെ കുട്ടികളെ നിരീക്ഷിക്കുന്ന ക്ലാസ്ടീച്ചര്‍ക്ക് ഇതിനപ്പുറം ഒന്നും പറയാനില്ല. കുട്ടികളോടൊപ്പം അവന്‍ ഒരിക്കലും കളിക്കാറില്ല. എപ്പോഴും ടോയ്‌ലറ്റില്‍ പോകും അവന്‍. ടീച്ചര്‍ക്ക് തന്റെ നോട്ട്ബുക്ക് ചുവന്ന മഷികൊണ്ട് വെട്ടുന്നത് ഇഷ്ടമാണെന്ന അറിവ് അവനെ കൂടുതല്‍ ദുഃഖിതനാക്കി. മുകളില്‍ failed എന്ന വാക്കും കൂടി ആകുമ്പോള്‍ അവന്റെ കുഞ്ഞുമനസ്സാകെ തകരും.
ഒരു ദിവസം ടീച്ചര്‍ പറഞ്ഞു: നാളെ എല്ലാവരും അവരവരുടെ കഴിഞ്ഞ കൊല്ലങ്ങളിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് കൊണ്ടുവരണം. ടെഡ്ഡിയും കൊണ്ടുവന്നു. അവന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ ടീച്ചര്‍ക്ക് വലിയ അദ്ഭുതമുള്ള കാര്യമുണ്ടായി. ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ അവനെപ്പറ്റി എഴുതിയിരിക്കുന്നു - ''ടെഡ്ഡി മിടുക്കനാണ്. സര്‍ഗസിദ്ധികള്‍ ഉള്ള കുട്ടിയാണ്. എല്ലാ വര്‍ക്കുകളും കൃത്യമായി ചെയ്യുന്നുണ്ട്. ചിട്ടയും അടുക്കും ഉള്ളവനാണ്.''

രണ്ടാം ക്ലാസ്സിലെ റിപ്പോര്‍ട്ട് - ടെഡ്ഡി സമര്‍ഥനാണ്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. പക്ഷേ, ഇപ്പോള്‍ അവന്റെ അമ്മ കാന്‍സര്‍ ബാധിതയായി കിടപ്പിലായതിനാല്‍ കുറച്ച് പ്രയാസത്തിലാണ്.''

മൂന്നാം ക്ലാസ്സിലെ റിപ്പോര്‍ട്ട്: മാതാവിന്റെ മരണം ടെഡ്ഡിയെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. അവനെ ആശ്വസിപ്പിക്കാന്‍ താന്‍ എല്ലാ വ്യയവും ചെലവഴിച്ചു. പക്ഷേ, അവന്റെ അച്ഛന്‍ അവനെ ശ്രദ്ധിക്കുന്നില്ല. അവന്റെ കാര്യത്തില്‍ എന്തെങ്കിലും ഉടന്‍ ചെയ്യുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. നാലാം ക്ലാസ്സിലെ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ ടീച്ചര്‍ക്ക് കാര്യം പിടികിട്ടി. ക്ലാസ്സില്‍ ഉറങ്ങുന്നു, ആരുമായും ടെഡ്ഡി കൂട്ടുകൂടുന്നില്ല. ആരോടും ഒന്നും മിണ്ടുന്നില്ല. പഠിക്കാന്‍ അല്പം പോലും താല്‍പര്യമില്ല. ടീച്ചര്‍ക്ക് തന്റെ കാര്യം ഓര്‍ത്ത് വല്ലാതെ ലജ്ജ തോന്നി. ക്രിസ്മസ് സമ്മാനം എന്ന നിലയ്ക്ക് കുട്ടികള്‍ എല്ലാവരും നല്ല റിബണുകള്‍ കൊണ്ടലങ്കരിച്ച് ടീച്ചര്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ടെഡ്ഡി മാത്രം പഴയ ഒരു കിറ്റില്‍ കൊണ്ടുവന്നു. ഇതോടെ കുട്ടികള്‍ പരിഹസിച്ചു ചിരിക്കാന്‍ തുടങ്ങി. അതോടെ ടീച്ചര്‍ ആകെ പ്രതിസന്ധിയിലായി. സമ്മാനപ്പൊതി തുറന്നതോടെ ടീച്ചറുടെ ഉള്ള് പുകഞ്ഞുതുടങ്ങി. കണ്ണുനീര്‍ ധാരധാരയായി ഒഴുകിയപ്പോള്‍ കുട്ടികള്‍ നിശ്ശബ്ദരായി. ടെഡ്ഡിയുടെ സമ്മാനം എല്ലാവര്‍ക്കും കാട്ടി പ്രശംസിച്ചു. കല്ലുകള്‍ ഇടയില്‍നിന്ന് വീണുപോയ നെക്‌ലേസും പകുതി മാത്രമുള്ള ഒരു സുഗന്ധക്കുപ്പിയും. ടീച്ചര്‍ ഒരുപാട് സന്തോഷത്തോടെ രണ്ടു സമ്മാനവും സ്വീകരിക്കുകയും ടെഡ്ഡിയെ പ്രശംസിക്കുകയും ചെയ്തു. തനിക്ക് വളരെ ഇഷ്ടപ്പെട്ട ടെഡ്ഡിയുടെ സമ്മാനം എന്ന് കുട്ടി പറഞ്ഞു. മാല ധരിക്കുകയും സുഗന്ധം വസ്ത്രത്തില്‍ പുരട്ടുകയും ചെയ്തു. അന്ന് സ്‌കൂള്‍ വിട്ടപ്പോള്‍ ടെഡ്ഡി വീട്ടിലേക്ക് പോകാന്‍ തിരക്ക് കൂട്ടിയില്ല. മറിച്ച്, ടീച്ചറെയും കാത്ത് നിന്നു. കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ''ടീച്ചര്‍, ഇന്ന് ടീച്ചര്‍ക്ക് എന്റെ അമ്മയുടെ സുഗന്ധമുണ്ട്.''

ഇത് കേട്ടതോടെ ടീച്ചര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തന്റെ മരിച്ചുപോയ അമ്മ ഉപയോഗിച്ച സുഗന്ധക്കുപ്പിയായിരുന്നു ടെഡ്ഡി തനിക്ക് സമ്മാനിച്ചതെന്ന് മനസ്സിലായി. തന്നില്‍ ടെഡ്ഡി അവന്റെ അമ്മയെ കാണുന്നു എന്നും മനസ്സിലായി.

അന്നുമുതല്‍ ടീച്ചര്‍ ടെഡ്ഡിയെ ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങി. അവന്റെ നഷ്ടപ്പെട്ട ഉന്മേഷം തിരിച്ചുകിട്ടി. വര്‍ഷാവസാനമായപ്പോഴേക്ക് അവന്‍ ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയായി മാറി. അവന്‍ ടീച്ചറുടെ കുട്ടികള്‍ക്കുള്ള ജാലകത്തിനടുത്ത് ഇങ്ങനെ എഴുതിവച്ചു - ''ഞാന്‍ കണ്ട ഏറ്റവും നല്ല അധ്യാപിക താങ്കളാണ്'' എന്ന്. ടീച്ചറുടെ മറുപടി മറിച്ചൊന്നായിരുന്നു. മോനേ, നീയാണ് എന്നെ നല്ല അധ്യാപികയാക്കിയത്.
വര്‍ഷങ്ങള്‍ക്കുശേഷം ''താങ്കളുടെ മകന്‍ ടെഡ്ഡി' എന്ന പേരില്‍ ടീച്ചര്‍ക്ക് ഒരു ക്ഷണക്കത്ത് കിട്ടി. വൈദ്യശാസ്ത്ര വിദ്യാര്‍ഥി എന്ന നിലയ്ക്ക് തന്റെ ബിരുദസ്വീകരണത്തിന് പങ്കെടുക്കാനുള്ള ക്ഷണക്കത്തായിരുന്നു അത്.

ആ നെക്‌ലേസ് ധരിച്ച്, സുഗന്ധം പുരട്ടി, ടീച്ചര്‍ തന്റെ കുട്ടിയുടെ ബിരുദ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു!

കെട്ട് നശിച്ചുപോകുമായിരുന്ന ഒരു ജീവിതത്തിനെ നന്മയിലേക്ക് കൈപിടിച്ചു നടത്തിയ ഭാഗ്യവതിയാണാ അധ്യാപിക. നമ്മുടെ മുമ്പിലൂടെ എത്ര 'ടെഡ്ഡി'മാര്‍ അശരണരായി കടന്നുപോയിക്കാണും! നാം മുഖേന ടെഡ്ഡിമാര്‍ ഉണ്ടാകുന്നുണ്ടോ എന്നും പരിശോധിക്കണം.

വസ്സലാം,
സ്വന്തം ടീച്ചര്‍.

Tuesday, November 19, 2013

മൊഴിമുത്തുകള്‍


  1. പ്രശസ്തി ആഗ്രഹിച്ചവന്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ല.
  2. താന്‍ ചെയ്യുന്നത് ജനങ്ങള്‍ അറിയണമെന്ന ആഗ്രഹം ഗോപ്യമായ സ്വാര്‍ഥതയാണ്.
  3. അലി (റ) പറഞ്ഞു: വിജ്ഞാനം പ്രവര്‍ത്തനം കൊണ്ട് സംസാരിക്കും. ഇല്ലെങ്കില്‍ അത് നശിച്ചുപോകും.
  4. ഹസന്‍ (റ) പറഞ്ഞു: അവധിവയ്ക്കലിനെ സൂക്ഷിക്കുക. കാരണം, നീ ഇന്നിലാണ് ജീവിക്കുന്നത്; നാളെയിലല്ല. ഇനി നാളെ ഉണ്ടെങ്കില്‍ ഇന്നത്തെപ്പോലെ സന്തോഷത്തില്‍ കഴിയാം. നാളെ ഇല്ലെങ്കില്‍ നീ എന്തിലെങ്കിലും വീഴ്ചവരുത്തി എന്ന് ഖേദിക്കേണ്ടല്ലോ.
  5. മുഹമ്മദ്ബ്‌നു അബ്ദുല്‍ ബാഖി പറഞ്ഞു: ഞാനെന്റെ ആയുസ്സില്‍നിന്ന് കളിവിനോദങ്ങളില്‍ ഒരു മണിക്കൂര്‍ പോലും പാഴാക്കിക്കളഞ്ഞിട്ടില്ല.
  6. ദഹബി ഇമാം പറഞ്ഞു: കുറേ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതല്ല അറിവ്. മറിച്ച്, അല്ലാഹു ഹൃദയത്തിലേക്കിട്ടുതരുന്ന പ്രകാശമാണ് അറിവ്. അത് പിന്‍പറ്റലാണ് അതിന്റെ നിബന്ധന. അപ്രകാരം, ദേഹേച്ഛയില്‍നിന്നും ബിദ്അത്തുകളില്‍നിന്നും രക്ഷപ്പെടലും.
  7. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: യഥാര്‍ഥ ഗുരു, ജനങ്ങളെ വലിയ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുംമുമ്പ് ചെറിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നവനാണ്.
  8. ജ്ഞാനം എന്നത് സ്രഷ്ടാവ് താനിഷ്ടപ്പെടുന്ന സൃഷ്ടികള്‍ക്ക് നല്‍കുന്ന സര്‍ഗശേഷികളാണ്. ആരും തറവാട് മഹിമകൊണ്ട് അത് നേടിയെടുക്കുകയില്ല. അങ്ങനെയായിരുന്നെങ്കില്‍ നബികുടുംബമായിരുന്നു അര്‍ഹമാകുമായിരുന്നത്.
  9. ശഅബി ഇമാമിനോട് ചോദിക്കപ്പെട്ടു: താങ്കള്‍ക്കെവിടെ നിന്നാണീ അറിവ് മുഴുവന്‍? മറുപടി: പരാശ്രയം ഒഴിവാക്കി, രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം, പാറപോലെ ഉറച്ചുനില്‍ക്കല്‍, കാക്കകള്‍ അതിരാവിലെ പുറപ്പെടും പോലെയുള്ള പുറപ്പെടല്‍.
  10. നുണയന്മാരെ എങ്ങനെ തിരിച്ചറിയും? അഹ്മദ്ബ്‌നു ഹമ്പലിനോട് ശിഷ്യന്മാര്‍ ചോദിച്ചു: 'അവരുടെ വാഗ്ദാനങ്ങള്‍ കൊണ്ട്.'
  11. ഹരിമുബ്‌നു ഹയ്യാന്‍ പറഞ്ഞു: അല്ലാഹുവിന്റെ നേരെ ഏതൊരടിമ ഹൃദയപൂര്‍വം ചെല്ലുന്നുവോ, എങ്കില്‍, അല്ലാഹു വിശ്വാസികളുടെ മൊത്തം സ്‌നേഹം അവന്റെ നേരെ തിരിക്കും.
  12. അബൂസൈദ് പറഞ്ഞു: ഞാന്‍ കരഞ്ഞുകൊണ്ട് എന്റെ മനസ്സിനെ അല്ലാഹുവിലേക്ക് നയിച്ചപ്പോഴൊക്കെ ഞാനതിനെ തിരിച്ചുകൊണ്ടുവന്നത് ചിരിച്ചിട്ടായിരുന്നു.
  13. അല്ലാഹു ഒരടിമയെ അവഗണിക്കുക എന്നാല്‍ അവന്റെ അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതനാവുക എന്നതാണ്.
  14. യഹിയബ്‌നു മുആദ് പറഞ്ഞു: ഹൃദയം ചട്ടികള്‍ പോലെയാണ്. അതിലുള്ള വസ്തുക്കളുമായി അത് തിളച്ചുമറിയുന്നു. എന്നാല്‍, നാവുകള്‍ കരണ്ടികളെപ്പോലെയാണ്. അതിനാല്‍ ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ നീ നോക്കുക. അവന്റെ ഹൃദയത്തിലുള്ളതായിരിക്കും അവന്‍ കോരിവിളമ്പുന്നത്. മധുരം, പുളി, രുചികരമായത്, കയ്പ് തുടങ്ങി പലതും വരും. അവന്റെ ഹൃദയത്തിന്റെ രുചി അവന്റെ വിളമ്പലിലൂടെ നിനക്ക് വ്യക്തമാകും.
  15. പുണ്യവാന്മാരുടെ ഹൃദയം സല്‍കര്‍മങ്ങള്‍കൊണ്ട് തിളച്ചുമറിയും; അക്രമികളുടെ ഹൃദയങ്ങള്‍ ദുഷ്ടപ്രവര്‍ത്തനങ്ങള്‍കൊണ്ടും. നിങ്ങളുടെ ചിന്തകളെ മുഴുവന്‍ അല്ലാഹു കാണുന്നുണ്ട്. അതിനാല്‍, ചിന്തകളെ നിങ്ങളും നിരീക്ഷിക്കുക -മാലിക്ബ്‌നു ദീനാര്‍
  16. ഇബ്‌നു അബ്ബാസ് പറഞ്ഞു: ദേഹേച്ഛക്കാരോടൊപ്പം നീ ഇരിക്കരുത്. കാരണം, അത് ഹൃദയങ്ങളെ രോഗാതുരമാക്കും.
  17. അബുല്‍ ജൗസാഅ് പറഞ്ഞു: ദേഹേച്ഛക്കാരില്‍ ഒരാളോടൊപ്പം ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം പന്നികളോടൊപ്പം ഇരിക്കാനാണ്.
  18. ഖുര്‍ആന്‍ ഏതെങ്കിലും വ്യക്തിയെ പ്രശംസിക്കുന്നുണ്ടെങ്കില്‍ അത് അറിവിന്റെ അടിസ്ഥാനത്തിലാണ്. ആക്ഷേപിക്കുന്നുണ്ടെങ്കില്‍ അജ്ഞത മൂലവും ആണ്.

Thursday, November 7, 2013

വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ്

ഈയിടെ വായിച്ച രസകരമായ ഒരു കഥ ഇവിടെ കുറിക്കുകയാണ്. അല്ലാഹുവിന്റെ വിധികളുടെ അലംഘനീയത അഥവാ പ്രാര്‍ഥനയ്ക്ക് എങ്ങനെയൊക്കെ ഉത്തരം കിട്ടുമെന്ന അദ്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാം.

പാകിസ്താനിലെ പ്രശസ്തനായ ഒരു ഡോക്ടറായിരുന്നു ഡോ. ഇഷാന്‍. അദ്ദേഹം ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തി. വിമാനം കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ കാലാവസ്ഥാ തകരാറുമൂലം വിമാനം അടിയന്തിരമായി അടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കുകയാണെന്ന അറിയിപ്പുണ്ടായി. വിമാനത്താവളത്തിലിറങ്ങിയ ഡോക്ടര്‍ക്ക് വല്ലാത്ത ദ്വേഷ്യം തോന്നി. അധികൃതരുമായി തട്ടിക്കയറി. ''എനിക്കത്യാവശ്യമായി ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വിമാന ടിക്കറ്റ് എടുത്തത്. ഞാന്‍ ഡോ. ഇഷാന്‍.'' അധികൃതര്‍ പറഞ്ഞു: ''ഡോക്ടര്‍, എന്ത് ചെയ്യും? താങ്കളുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, കാലാവസ്ഥ മോശമായാല്‍ പിന്നെ എന്ത് ചെയ്യാന്‍? താങ്കള്‍ക്ക് മൂന്നു മണിക്കൂര്‍ കാറില്‍ യാത്രചെയ്താല്‍ യോഗസ്ഥലത്തെത്താമല്ലോ.'' 

അധികൃതര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കാര്‍ ഏര്‍പ്പാട് ചെയ്ത് യാത്ര തുടങ്ങി. പക്ഷേ, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഭയങ്കര കാറ്റും മഴയും കോടയും ഇടിവെട്ടും മിന്നലും അതിശക്തമായിക്കൊണ്ടിരുന്നു. റോഡ് കാണാനേയില്ല. ഡോക്ടര്‍ ഇഷാന്‍ ആകെ പരിഭ്രാന്തനായി. വണ്ടി നിര്‍ത്തി അടുത്ത് കണ്ട ഒരു കൊച്ചുവീട്ടില്‍ കയറി. അവിടെ ഒരു ഉമ്മാമ നമസ്‌കരിക്കുന്നുണ്ട്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉമ്മാമാടെ നിസ്‌കാരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അവരോട് ഫോണ്‍ ആവശ്യപ്പെട്ടു. അവര്‍ അദ്ഭുതത്തോടെ മറുപടി പറഞ്ഞു: ''ഇവിടെ ഫോണോ? കറന്റുപോലുമില്ല ഈ വീട്ടില്‍.'' ഉമ്മാമ തന്റെ കഥ പറയാന്‍ തുടങ്ങി. 

ഡോ. ഇഷാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഉമ്മാമാടെ അടുത്ത് ഒരു കട്ടിലില്‍ ഒരു കുട്ടി കിടപ്പുണ്ട്. ഉമ്മാമ കുറച്ച് നമസ്‌കരിക്കും. വീണ്ടും ദുആ ചെയ്യും. ദുആ ചെയ്തുകൊണ്ട്‌
കുട്ടിയെ തലോടും. അപ്പോള്‍ ഡോക്ടര്‍ ഇഷാന്‍ ചോദിച്ചു: ''ഇതാരാണ്?'' ഉമ്മാമ പറയാന്‍ തുടങ്ങി: ''ഇത് എന്റെ പേരക്കുട്ടിയാണ്. അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ഇവനെ അഞ്ചു വയസ്സില്‍ പോളിയോ ബാധിച്ചതാണ്. ഒരുപാട് ഡോക്ടര്‍മാരെ കാട്ടി. ഇപ്പോള്‍ ചില ആളുകള്‍ പറയുന്നത്, ഒരു ഡോക്ടര്‍ ഉണ്ട് - ഡോ. ഇഷാന്‍. അദ്ദേഹം ഓപ്പറേഷന്‍ ചെയ്യും എന്ന് കേള്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഇവിടെ നിന്ന് ഒരുപാട് ദൂരെയാണ്. ഇവനെ അങ്ങോട്ട് കൊണ്ടുപോകാന്‍ എന്നെക്കൊണ്ടൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ഒരു പരിഹാരത്തിനായി ഞാന്‍ സ്ഥിരമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണ്.''

ഇത് കേട്ട് ഡോ. ഇഷാന്‍ കരയാന്‍ തുടങ്ങി. ഉമ്മാമാ, ഫഌയിറ്റ് യാത്ര മുടക്കിയതും മഴയും ഇടിയും ശക്തമാക്കിയതും നിങ്ങളുടെ അടുത്തേക്ക് എന്നെ എത്തിച്ചതും നിങ്ങളുടെ അതിശക്തമായ ഈ പ്രാര്‍ഥനയായിരുന്നു. അല്ലാഹുവാണെ, ഞാന്‍ ഇതുവരെ കരുതിയിരുന്നത് ആളുകളെ അല്ലാഹു അവരുടെ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണെന്നായിരുന്നു. എന്നാല്‍, ഞാനിപ്പോള്‍ മനസ്സിലാക്കുന്നത് എല്ലാ ആശയും പ്രതീക്ഷയും അസ്തമിക്കുമ്പോള്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുകയും അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക. അപ്പോള്‍ അവന്‍ അവശ്യവസ്തുവിന്റെ ആവശ്യക്കാരന്റെ കണ്‍മുന്നിലും കൈപ്പിടിയിലും എത്തിക്കും എന്നാണ്.

സഹോദരന്മാരേ, നമ്മുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങള്‍ സംഭവിക്കാറില്ലേ? നാം ഒരു മടുപ്പും കൂടാതെ ഇനിയും കരഞ്ഞുകരഞ്ഞ് പ്രാര്‍ഥിക്കുക. വ്രണിതബാധിതനായ അയ്യൂബ് (അ) (ഇയ്യോബ്) കരഞ്ഞു പ്രാര്‍ഥിച്ചില്ലേ? അദ്ദേഹത്തിന്റെ കാലിനടിയില്‍നിന്ന് തണുത്ത വെള്ളം കുടിക്കാനും കുളിക്കാനും അല്ലാഹു രോഗശമനമായി ഉറവെടുപ്പിച്ചില്ലേ? എന്നിട്ട് ഭാര്യക്കു പോലും മനസ്സിലാകാത്ത രൂപത്തില്‍ സുന്ദരനും സുമുഖനുമാക്കി മാറ്റി. ഇതേ റബ്ബ് ഇന്നുമുണ്ട്; നമ്മുടെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍. നമ്മുടെ പ്രാര്‍ഥനക്ക് എത്ര ശക്തിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യപ്പെടും.

വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ് - الدعاء سلاح المؤمن

Thursday, October 10, 2013

മൗനത്തിന്റെ ഗുണങ്ങള്‍

ആരാമം ഒക്‌ടോബര്‍ലക്കത്തിലെ ഹാഫിസ് മുഹമ്മദിന്റെ മൗനത്തെപ്പറ്റിയുള്ള ലേഖനം ആണ് ഈ കുറിപ്പിനാധാരം. വളരെ നന്നായിട്ടുണ്ട്. മനഃക്ഷോഭങ്ങളില്‍നിന്ന് രക്ഷപ്പെട്ട് ശരിയായ ദിശയില്‍ നാമെത്തുന്നത് മൗനത്തിലൂടെയാണ്. മൗനം വാസ്തവത്തില്‍ ഒരു നിര്‍ഗമന മാര്‍ഗമാണ്. കെട്ടിനില്‍ക്കുന്ന നല്ലതും ചീത്തയുമായ ഓര്‍മകളില്‍നിന്ന് മനസ്സിന് സന്തോഷം ലഭിക്കുന്ന സദ്ചിന്തകളെ, തൈരുകടഞ്ഞ് വെണ്ണയെടുക്കും പോലെ - മൗനത്തിലൂടെ കടഞ്ഞെടുത്ത് മറ്റുള്ളവര്‍ക്കും നമുക്കും ഉപകാരപ്രദമാക്കാന്‍ കഴിയും. ഒരു പണ്ഡിതന്‍ പണ്ട് പറഞ്ഞിട്ടുണ്ട്: ചില സമയങ്ങളിലെ മൗനം ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന്. നാം പല കാര്യങ്ങള്‍ക്കും മൗനം പാലിക്കാറുണ്ട്. അപരന്‍ കരുതും ഇതിന് അവന് മറുപടിയില്ലാതായി, ഉത്തരം മുട്ടി എന്ന്. പക്ഷേ, നമ്മുടെ മുന്നറിവുകള്‍വച്ച് നാം മൗനം ദീക്ഷിക്കുകയാണ്. അപ്രകാരം സംസാരത്തിന് പല തട്ടുകളുമുള്ളപോലെ മൗനത്തിനും ഉണ്ട് തട്ടുകള്‍. അര്‍ഥഗര്‍ഭമായ മൗനം, ഉത്തരം കിട്ടാതാകുമ്പോഴത്തെ മൗനം, വിഷയത്തോട് വിരക്തി ഉള്ളതിനാലുള്ള മൗനം... അങ്ങനെ മൗനം പല രൂപത്തിലുണ്ട്. ചിലരുടെ തെറ്റുകള്‍ കണ്ടാല്‍ നാം മൗനം പാലിക്കും. തെറ്റുചെയ്തവനോടുള്ള ആ മൗനം അവനെ ശരിക്ക് കശക്കിക്കളയും. എന്തുകൊണ്ടാണ് തന്റെ ഗുരുനാഥന്‍, അല്ലെങ്കില്‍ മാതാപിതാക്കള്‍ മൗനം ദീക്ഷിച്ചത് എന്ന് കുട്ടി ചിന്തിക്കാന്‍ തുടങ്ങുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും ചെയ്യും. അങ്ങനെ മൗനത്തിന്റെ പല രൂപങ്ങളും മനുഷ്യമനസ്സുകള്‍ക്ക് പലതരം മേന്മകള്‍ പ്രദാനം ചെയ്യുന്നു.

ഇക്കാലത്ത് മൗനം പാലിച്ചിരിക്കാന്‍ ഇടങ്ങള്‍ കുറവാണ്. മൗനം പരിശീലിക്കുക വലിയൊരു മാനസിക വ്യായാമമാണ്. നമ്മുടെ ഉള്ളിലേക്കുതന്നെ നാം ശ്രദ്ധതിരിക്കുകയാണ്. താനനുഭവിക്കുന്ന പ്രയാസത്തിന്റെ കാരണം കണ്ടെത്താനും സ്വയം പരിഹാരം കണ്ടെത്താനും മൗനത്തിലൂടെ കഴിയുന്നു. ചിലപ്പോള്‍ നാം ദീര്‍ഘമായ മൗനത്തിനുശേഷം സുന്ദരമായ എഴുത്തിലേക്കും അതിനുശേഷം അത്യന്തം സുഖകരമായ മയക്കത്തിലേക്കും വഴുതിവീഴുന്നു. ജീവിതത്തിലെ ഏറ്റവും സുഖകരമായ ഉറക്കാമാണാ മയക്കം. അഞ്ചു മിനിറ്റുകൊണ്ട് രണ്ടു മണിക്കൂര്‍ വിശ്രമിച്ച പ്രതീതിയുമായി മനസ്സ് പൂര്‍വാധികം ഉണര്‍വോടെ പ്രവര്‍ത്തിച്ചുതുടങ്ങുന്നു.

സക്കരിയാനബി(അ)യോടും മര്‍യംബീവിയോടുമൊക്കെ സുപ്രധാന സന്ദര്‍ഭങ്ങളിലൊക്കെ മൂന്നു ദിവസമൊക്കെ മൗനം പാലിക്കാന്‍ അല്ലാഹു നിര്‍ദേശിച്ചതായി നമുക്ക് കാണാം. വളരെ ഗുണകരമായ എന്തെങ്കിലും കാര്യം അതിനും പിന്നിലുണ്ടാകും. റമദാനിലെ ഇഅ്തികാഫിലും മൗനം തന്നെയാണുദ്ദേശിക്കുന്നത്. എല്ലാ ഐഹികവ്യാപാരങ്ങളില്‍നിന്നും 10 ദിവസം മനസ്സിനെ അടര്‍ത്തിയെടുത്ത്, വ്രതാനുഷ്ഠാനവും രാത്രിനമസ്‌കാരവും കൊണ്ട് മനസ്സിനെ ശുദ്ധീകരിച്ച്, പുത്തനുണര്‍വോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് വിശ്വാസി. മറ്റൊരാള്‍ കാര്യമാത്ര പ്രസക്തമായി സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതും പറയുന്ന ആളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ഏറ്റവും നല്ല മാര്‍മഗമാണ്. പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നാം കേള്‍ക്കുമ്പോള്‍ത്തന്നെ പറയുന്ന ആളുടെ മനസ്സിന്റെ ഭാരം ഒഴിയുകയും എല്ലാം ഒഴിഞ്ഞുതീരുമ്പോള്‍ നാം പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ശ്രവിക്കുകയും സ്വാംശീകരിക്കുകയും ചെയ്യും. അത് ഒരു മനുഷ്യന്റെ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റം ഉണ്ടാക്കാന്‍ വഴിയൊരുക്കുന്നു.

അതെ! മൗനത്തിന്റെ രസം ആസ്വദിച്ചനുഭവിക്കുകതന്നെ വേണം. എന്നും പാതിരാവില്‍, ശാന്തമായ സമയത്ത്, ഇരുട്ടില്‍ കണ്ണടച്ച് മൗനം ശീലിക്കുക. അത് തരുന്ന ശക്തി ഓരോരുത്തര്‍ക്കും പലതായിരിക്കും. കാശ് കൊടുത്ത് വാങ്ങേണ്ടാത്ത ഏറ്റവും നല്ല മരുന്നാണ് മൗനം.


والسلام

Saturday, October 5, 2013

യൂസുഫുല്‍ ഇസ്‌ലാം - ക്ഷമയുടെ പാഠപുസ്തകം


ഈയിടെ ഒരു പുസ്തകം വായിച്ചു; അറബിയിലാണ് - يوسف الأحلام (യൂസുഫുല്‍ അഹ്‌ലാം) സ്വപ്‌നങ്ങളുടെ യൂസുഫ് എന്നര്‍ഥം പറയാം. അതിലെ ഓരോ അധ്യായങ്ങളും സൂറത്തു യൂസുഫിലൂടെയുള്ള സഞ്ചാരമാണ്. അതില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് സുലേഖയില്‍നിന്ന് കുതറി ഓടുന്ന യൂസുഫാണ്. എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയിട്ടും ദൈവഭക്തി കൊണ്ടുമാത്രമാണദ്ദേഹം രക്ഷപ്പെടുന്നത്. നമുക്കാ പുസ്തകത്തിലെ ആകര്‍ഷകമായ വരികളിലൂടെ ഒന്ന് കണ്ണോടിക്കാം. നാം ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ ശരിയുമായി എത്രകണ്ട് ബന്ധമുണ്ടെന്ന് ചിന്തിക്കണം. 

നമുക്ക് യൂസുഫിന്റെ അവസ്ഥ ഒന്ന് അപഗ്രഥിക്കാം. നാടില്ല, വീടില്ല, വീട്ടുകാരില്ല. കണ്ടാല്‍ ആരും കൊതിക്കുന്ന സൗന്ദര്യം. മന്ത്രിപ്പണിയുടെ ആവശ്യം നിര്‍വഹിച്ചുകൊടുത്താല്‍ ലോകത്താരും ആ രഹസ്യം അറിയാന്‍ പോകുന്നില്ല. തിന്മയിലേക്ക് ക്ഷണിക്കുന്നതോ പ്രബലയായ, എല്ലാത്തരത്തിലുള്ള പ്രൗഢിയുമുള്ള സ്ത്രീ. അവിടെ നിന്ന് രക്ഷപ്പെടാന്‍ നിറഞ്ഞ ദൈവഭക്തനു മാത്രമേ സാധിക്കൂ. എന്നാല്‍, യൂസുഫ് (അ) അവിടെ നിന്ന് ഓടിയെത്തിയത് സ്വര്‍ഗത്തിന്റെ, ദൈവികസിംഹാസനത്തിന്റെ തണലിലേക്കായിരുന്നു! അല്ലാഹു പേരെടുത്ത് പറഞ്ഞ ഏഴുകൂട്ടരില്‍ ഒരാളായി. യാതൊരു തണലുമില്ലാത്ത ദിവസം റബ്ബിന്റെ പ്രത്യേക തണല്‍ ലഭിക്കുന്നവരുടെ പട്ടികയിലേക്ക് യൂസുഫും ചേര്‍ക്കപ്പെടുകയാണ്. പൊട്ടക്കിണറ്റിലെ അപകടങ്ങളില്‍നിന്നും അടിമച്ചന്തയിലെ അപഹാസ്യതയില്‍നിന്നും രക്ഷപ്പെട്ട ആ യുവപ്രവാചകനെ കാത്തിരുന്നത് തീക്ഷ്ണമായ പരീക്ഷണമായിരുന്നു. സുഖസമൃദ്ധിയില്‍ കഴിയുമ്പോള്‍ പ്രലോഭനരൂപത്തില്‍ ആയിരുന്നു ആ പരീക്ഷണം.

ഖുര്‍ആന്‍ പറഞ്ഞത് 'മുറാവദത്ത്' എന്ന പദമാണ്. അതിന്റെ അര്‍ഥം, വഞ്ചിക്കുന്ന ഒരാള്‍ തന്റെ തേന്‍ പുരട്ടിയ സംസാരം കൊണ്ട് ചെയ്യുംപോലെ, വളരെ സൗമ്യമായും വാത്സല്യത്തോടും കൂടി തിന്മയിലേക്കുള്ള ക്ഷണം. എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചായിരുന്നു അവര്‍ ക്ഷണിച്ചത്. അതാണ് ഖുര്‍ആന്‍ എടുത്ത് പറയുന്നത്: വാതിലുകള്‍ ഭദ്രമായി അടച്ചു. പിന്നീട് هيت لك എന്ന് പറഞ്ഞു - ''വേഗം വാ,'' കിടക്കയിലേക്ക്. ഇവിടെ ആരെയും ഭയപ്പെടാനില്ല. ഉടന്‍ എന്തായിരുന്നു യൂസുഫിന്റെ മറുപടി? معاذالله അല്ലാഹുവില്‍ ശരണം. നാമും തിന്മകളെ കാണുമ്പോള്‍ അതിന്റെ പ്രലോഭനങ്ങളെ കാണുമ്പോള്‍, 'പടച്ചവനേ, നിന്നില്‍ മാത്രം അഭയം എന്ന് പറയണം. യൂസുഫ് അതില്‍ അവസാനിപ്പിച്ചില്ല. നിങ്ങളുടെ ഭര്‍ത്താവാരാണെന്നോ? എന്നെ ആദരിക്കുകയും ബഹുമാനിക്കുകയും എനിക്ക് ജീവിക്കാന്‍ ഒരിടം ഉണ്ടാക്കിത്തരികയും ചെയ്തവനാണ്! എന്നിട്ട് ഞാനദ്ദേഹത്തെ വഞ്ചിക്കുകയോ? സാധ്യമല്ല. അക്രമമാണത്. തികഞ്ഞ നന്ദികേടാണത്. അക്രമികള്‍ വിജയിക്കില്ല. ഈ ആയത്തുകളിലെ ചില തണലുകളില്‍ കയറി യുവാക്കള്‍ നില്‍ക്കേണ്ടതുണ്ട്. അതിന്തൊണെന്ന് നോക്കാം നമുക്ക്.

1. വലിയ പണക്കാരുടെ വീട്ടില്‍ വേലക്കാരുമായി ഇടപഴകാന്‍ ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഇന്ന് പലരും യുവഡ്രൈവര്‍മാരെ ജോലിക്ക് നിയമിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോകുന്നത് കാണാം. വളരെയധികം സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യമാണത്. ഒളിച്ചോട്ടകഥകളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്). ദൈവഭക്തരായ യുവാക്കള്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

2. അന്യസ്ത്രീപുരുഷന്മാര്‍ ഒറ്റപ്പെടല്‍, സൗന്ദര്യപ്രദര്‍ശനം, ഇണ അടുത്തില്ലായ്മ, സ്ഥാനമാനങ്ങള്‍ ഇവയൊക്കെ നാശഹേതുക്കളാണ്. തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ്. ഇല്‍മി എന്ന പണ്ഡിതന്‍ പറയുന്നു: സുലേഖയ്ക്ക് യൂസുഫില്‍ അനുരാഗം തോന്നാനുണ്ടായ പ്രധാന കാരണം, തന്റെ ഭൃത്യനുമായി കൂടുതല്‍ ഇടപഴകാനും ഒറ്റപ്പെടാനും അവസരം ലഭിച്ചു എന്നതാണ്. അതിനാല്‍, അത്തരം സന്ദര്‍ഭങ്ങള്‍ യുവതീ യുവാക്കള്‍ ഒഴിവാക്കേണ്ടതത്യാവശ്യമാണ്. നബി (സ) പറഞ്ഞു: ഒരു പുരുഷനും സ്ത്രീയുമായി ഒറ്റക്കാകരുത്; അവിടെ വിവാഹബന്ധം നിഷിദ്ധമായ ഒരാള്‍ കൂടെ ഇല്ലാതെ.

പുരാതനകാലം മുതല്‍തന്നെ കൂടിക്കലരലും ഒറ്റപ്പെടലും നാശഹേതുവായിരുന്നെങ്കില്‍ ഈ തിന്മ നിറഞ്ഞ കാലത്തും ഇക്കാരണങ്ങള്‍ നാശഹേതു തന്നെ.

യൂറോപ്യന്‍ എഴുത്തുകാര്‍ പറയുന്നു: അധിക സ്ത്രീകളും തിന്മയില്‍ പതിക്കുന്നതിന്റെ കാരണം, വീടുകള്‍, തൊഴില്‍ശാലകള്‍, സ്റ്റോറുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ ഒറ്റയ്ക്കാകുന്നതിനാലാണ്. പ്രവാചകന്‍ പഠിപ്പിച്ചില്ലേ, മൂന്നാമന്‍ പിശാചായിരിക്കുമെന്ന്.

സ്ത്രീയാണ് പലപ്പോഴും ഫിത്‌നയ്ക്ക് മുന്‍കൈ എടുക്കുന്നത്. മന്ത്രിപത്‌നിയാണ് യൂസുഫിന്റെ സംഭവത്തില്‍ കഠിനമായി ആവശ്യം ഉന്നയിക്കുന്നത്. അതുകൊണ്ടാകാം ഖുര്‍ആന്‍ ''വ്യഭിചാരിണിയെയും വ്യഭിചാരകനെയും 100 അടി അടിക്കണം'' എന്ന് സ്ഥലത്ത് സ്ത്രീലിംഗ പദം ആദ്യം ഉപയോഗിച്ചത്. (പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരണ വരുന്നത് സ്ത്രീയില്‍ നിന്നാണത്രെ!). മാന്യമായി വസ്ത്രം ധരിച്ച്, അടക്കൊതുക്കത്തില്‍ നടക്കുന്ന സ്ത്രീകളുടെ നേരെ ഒരു ശതമാനം പോലും കൈയേറ്റ ശ്രമങ്ങള്‍ നടക്കുന്നില്ല എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ കാലഘട്ടത്തിലും നഗ്നപരസ്യങ്ങളും പ്രദര്‍ശനാത്മകതയും പുരുഷന്മാരെ നാശത്തിലേക്ക് തള്ളിവിടുന്നു. അതിനാല്‍, സ്ത്രീകള്‍ തിന്മയിലേക്ക് ക്ഷണിക്കുന്ന സന്ദര്‍ഭങ്ങളില്‍ യുവാക്കള്‍ യൂസുഫിന്റെ ക്ഷമ കൈക്കൊള്ളുക. ലോകത്തെ അദ്ഭുതകരമായ ക്ഷമയായിരുന്നു മഹാനായ ആ പ്രവാചകന്‍ കാഴ്ചവച്ചത്. അദ്ദേഹം രണ്ടുതരം ക്ഷമയാണ് അവലംബിച്ചിട്ടുള്ളത്. ഒന്ന്, നിര്‍ബന്ധിതമായി ക്ഷമിക്കേണ്ടിവന്നത്. സഹോദരന്മാര്‍ പൊട്ടക്കിണറ്റില്‍ തള്ളിയതും അതിനുശേഷം പിതാവിനെ കാണാന്‍ പറ്റാത്തതും. കുറേ കൊല്ലം ജയില്‍വാസമനുഭവിക്കേണ്ടിവന്നതും നിര്‍ബന്ധിതമായി ക്ഷമിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാല്‍, സുലേഖയുടെ വിഷയത്തിലെ ക്ഷമ അദ്ദേഹം സ്വമേധയാ തിരഞ്ഞെടുത്തതായിരുന്നു. എത്ര പ്രേരണകളെയായിരുന്നു അദ്ദേഹം തഖ്‌വ കൊണ്ടും ക്ഷമ കൊണ്ടും മറികടന്നത്! ക്ഷണിക്കുന്ന കക്ഷി ഉന്നതകുലജാത, പദവിയുള്ളവള്‍, സൗന്ദര്യമുള്ളവള്‍, പ്രേരിപ്പിക്കുന്നവള്‍, വാതിലുകളൊക്കെ ഭദ്രമായി അടച്ചുകഴിഞ്ഞു! യൂസുഫാണെങ്കില്‍ തുളുമ്പുന്ന യൗവനം, കുടുംബം എവിടെയാണെന്നുപോലും അറിയാത്തത്ര അപരിചിതന്‍. ഇവിടെ നിന്ന് തെറ്റുചെയ്ത് രക്ഷപ്പെട്ടാല്‍ ആരും അന്വേഷിച്ചാല്‍ പോലും കണ്ടെത്താനാവില്ല. സാഹചര്യങ്ങളെല്ലാം യൂസുഫിനനുകൂലം. അദ്ദേഹം അവിടെയാണ് ഇസ്‌ലാമിക യുവത്വത്തിന്റെ ശോഭയാര്‍ന്ന മാതൃക സൃഷ്ടിച്ചത്. അല്ലാഹുവിന് മാത്രം സ്തുതി. അന്ത്യദിനം വരെ വായിക്കപ്പെടുന്ന ഖുര്‍ആനില്‍ ഒരധ്യായം മുഴുവന്‍ അദ്ദേഹത്തിന്റെ നാമത്തില്‍, യുവാക്കള്‍ക്ക് മാതൃകയായി നിലകൊള്ളുന്നു. ജാഹിലിയ്യത്ത് പിച്ചിച്ചീന്താന്‍ ഇടയുള്ള യുവാക്കളേ, യുവതികളേ നിങ്ങളിവിടേക്ക് വന്ന് ഈ ശുദ്ധജലം ആവോളം കോരിക്കുടിക്കൂ എന്ന ആഹ്വാനവുമായി - അദ്ദേഹം സാഹചര്യങ്ങളെ മറികടന്നെങ്കിലും മനസ്സ് കലുഷവും പ്രക്ഷുബ്ധവുമാണ്. സാധാരണ യുവത്വത്തിനുണ്ടാകാവുന്ന മനുഷ്യമനസ്സുകള്‍ക്കുണ്ടാകുന്ന ടെന്‍ഷന് യൂസുഫും അടിപ്പെടുന്നു. പക്ഷേ, ഈ സ്ഥൈര്യത്തിന് സമ്മാനമായി അല്ലാഹു തന്റെ ഒരു ദൃഷ്ടാന്തം യൂസുഫിന് കാട്ടിക്കൊടുക്കുകയാണ്. ഖുര്‍ആന്‍ പറയുന്നു: അദ്ദേഹം തന്റെ രക്ഷിതാവിന്റെ ഒരു ദൃഷ്ടാന്തം കണ്ടിരുന്നെങ്കില്‍ അവളെക്കുറിച്ച് ടെന്‍ഷനിലാകുമായിരുന്നു!

യുവാക്കളേ, നിങ്ങളില്‍ 99 ശതമാനം പേരും ഇത്തരം നൂല്‍പ്പാലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകില്ലേ? റബ്ബിനെ ഭയപ്പെട്ടുകൊണ്ട് പിന്‍വാങ്ങിയവര്‍ക്ക് പിന്നീട് അവന്‍ സമാധാനം പ്രദാനം ചെയ്തില്ലേ? ഉറപ്പാണ്. ആ ത്‌നിമയില്‍നിന്ന് രക്ഷപ്പെട്ടതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നില്ലേ? വീണ്ടും കുറേ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് യൂസുഫിനെ ആ സ്ത്രീ ബുദ്ധിമുട്ടിച്ചു. പാവം യൂസുഫ്. ഭക്തനായ യൂസുഫ് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് തികട്ടിവരുന്ന ഒരു പ്രാര്‍ഥന ഉരുവിടുകയാണ് - ''പടച്ചവനേ, ഈ സ്ത്രീകള്‍ എന്നെ ക്ഷണിക്കുന്നതിനേക്കാള്‍ എനിക്ക് നല്ലത് ജയിലാണ്. അതിലെ ബന്ധനമാണ്. അതിലെ അസ്വാതന്ത്ര്യമാണ്. നോക്കൂ, എല്ലാ സുഖങ്ങളും അല്ലാഹുവിനുവേണ്ടി, സദാചാര സംരക്ഷണത്തിനുവേണ്ടി യൂസുഫ് ത്യജിക്കുകയാണ്. തന്നെ നശിപ്പിക്കാന്‍ വന്ന സ്ത്രീകളുടെ ഒരു ബന്ധവും തനിക്ക് വേണ്ട എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുകയാണ്. നമ്മില്‍ എത്രപേര്‍ക്കിതിന് കഴിയും എന്നിടത്താണ് നമ്മുടെ സ്വര്‍ഗം നിലകൊള്ളുന്നത്.

വസ്സലാം,

സ്വന്തം ടീച്ചര്‍

Saturday, September 28, 2013

മധുര സ്മരണകൾ

ഞങ്ങൾ രണ്ടു തവണ ഉം റ ചെയ്തിട്ടുണ്ട്. ഉംറ ആവശ്യമാണോ എന്നിടക്ക് തോന്നാറുണ്ട്. പക്ഷേ നാം ഈ ലോകത്തിലെ യാത്രക്കാർ. ഓരോ നിമിഷവും പടച്ചവൻ നിശ്ചയിച്ചത് സംഭവിക്കുന്നു എന്ന് മാത്രം.


കൂടാതെ നമ്മൾ ഓരോ യാത്രയിലും കണ്ണും കാതും തലച്ചോറും പ്രക്യതിയിലേക്ക് , ദ്യശ്യ ലോകത്തേക്ക് തുറന്ന് വെക്കണം.  നമ്മുടെ താല്പര്യമനുസരിച്ച് ഓരോ കാര്യങ്ങളും കല്ലിൽ കൊത്തിയ പോലെ മനസിന്റെ വിശാലമായി ഇടങ്ങളിൽ രേഖപ്പെട്ടു കൊള്ളും . നാലര വയസ്സിൽ പൂനയിൽ പോയതായിരുന്നു എന്റെ ഓർമയിലെ യാത്ര. ആ യാത്രയുടെ ബാക്കിയായി ഇന്നും യാത്ര തുടരുന്നു. യാത്രകളെപ്പറ്റി എഴുതാനും പറയാനും ഒരുപാടിഷ്ടവുമാണ്  എനിക്ക്. ഭാവനയിൽ കാണാനും ഇഷ്ടം.  

ഉംറ യാത്രയിലേക്ക് തന്നെ വരാം നമുക്ക്. ആറു കൊല്ലം മുമ്പ്. ഫലസ്തീനിൽ പോകാൻ എല്ലാ തയ്യാറെടുപ്പുകളും  ചെയ്ത് കോഴിക്കോട് എയർ പോർട്ട് പ്ലാസയിൽ എത്തി. രാവിലെയാണ് വിമാനം. (ആ യാത്ര മുടങ്ങിയതിനെപ്പറ്റി പലപ്പോഴും എഴുതിയിട്ടുണ്ട്) ബോംബെയും അബൂദാബിയും ഒക്കെ കണ്ടിട്ടുള്ളതാണ്. എന്നാലും വീണ്ടും കാണാൻ ഇഷ്ടം തന്നെ. കാരണം എന്റെ മനസും ഹ്യദയവും സദാ പ്രക്യതിയിലേക്ക് തുറന്ന് വെച്ചിരിക്കുകയാണ്. ഒരധ്യാപിക എന്ന നിലക്ക് ഞാൻ യാത്രയെ ഏറെ ഇഷ്ടപ്പെടുന്നു. രണ്ട് മാസത്തെ അവധി കഴിഞ്ഞ് സ്കൂൾ തുറന്ന് എത്തുന്ന മക്കൾക്ക് അറിവിന്റെ, അനുഭവത്തിന്റെ പുതിയ മേഖലകൾ അവർ കണ്ട പോലെ അവരിലേക്കെത്തിക്കാൻ എനിക്ക് സന്തോഷമാണ്. യാത്ര ചെയ്ത, കണ്ട സ്ഥലങ്ങളെപ്പറ്റി വീണ്ടും പറയുന്നതിനലാവാം എനിക്ക് യാത്രക്കുറിപ്പുകൾ എഴുതാൻ ഓർമകളെ മാത്രമേ ആശ്രയിക്കേണ്ടി വരാറുള്ളൂ." നൈലിന്റെയും ഒലിവിന്റെയും നാട്ടിലൂടെ "എന്ന എന്റെ പുസ്തകം പിറന്നത് വെറുതെ എഴുതിവിട്ട കുറിപ്പുകളിലൂടെയായിരുന്നു. ഒരിക്കലും ഒരു പുസ്തകമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. പക്ഷേ ആ കുറിപ്പുകൾ വായിച്ച സുഹ്യത്തുക്കളാണ് പുസ്തകമാക്കാൻ നിർദേശിചത്. വായനക്കാർ പലരും ഇപ്പോഴും ആ പുസ്തകതിന്റെ ലാളിത്യത്തെപ്പറ്റി സന്തോഷം അറിയിക്കാറുണ്ട്. എനിക്ക് ലളിതമായി എഴുതാനേ അറിയൂ. ഇങ്ങിനെ ഒരാൾ അടുത്തുള്ള ഒരാളോട് സംസാരിക്കും പോളെ. ഞാൻ കരുതുന്നത് എഴുത്തിന് നിശ്ചിതമായ ഒരു ചിട്ടവട്ടങ്ങളുമില്ല എന്നാണ്. എഴുതുന്ന ആൾ തന്റെ മനസിൽ ഉയർന്ന് വരുന്ന ആശയങ്ങളെ, തന്റെ ഇഷ്ട സുഹ്യത്തുക്കളായ പേനയുടെയും കടലാസിന്റെയും സഹായത്തോടെ പുറത്തിറക്കുന്നു. വായിക്കുന്നവർക്ക് ഇഷ്ടപ്പെടാം. ഇഷ്ടപ്പെടാതിർക്കാം. എഴുത്തുകാരൻ അത് വിഷയമാക്കേണ്ടഠില്ല. കാരണം, മനുഷ്യരെല്ലാം ആത്യന്തികമായി സ്വാർഥമതികളാണ്. എന്നും തന്റെ സന്തോഷത്തിനായിരിക്കും പ്രഥമ സ്ഥാനം. താൻ മറ്റുള്ളവരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും തനിക്ക് സന്തോഷം ലഭിക്കുന്നതിനാലാണല്ലോ. 


വീണ്ടൂം ഉംറ യാത്രയിൽ നിന്ന് നമ്മൾ പോന്നു. നമുക്കങ്ങോട്ട് തന്നെ പോകാം. ഒരു ഉച്ച. മസ്ജിദുൽ ഹറം (മക്കത്തെ പള്ളി. ) ഞാനിങ്ങിനെ വെറുതെ പള്ളിയിലൂടെ നടക്കുകയാണ്. അപ്പോഴുണ്ട് ഒരു കുഞ്ഞിക്കിളി. നിലത്ത് കിടക്കുന്നു. ചിറക് മുറിഞ്ഞ് കിടക്കുന്നു. ഞാനതിനെ കയ്യിലെടുത്തു. തീർ ത്തും മുറിഞ്ഞിട്ടീല്ല. പാവം തോന്നി. അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ ഒന്നു രണ്ട് പേരൊക്കെ വന്ന് നോക്കിപ്പോയി. അപ്പോഴുണ്ട് ഒരു യുവതി. സുന്ദരി. അവർ വന്ന് നോക്കി. എന്നോട് പ്ലാസ്റ്റർ ഉണ്ടോ എന്ന് ചോദിച്ചു. നീ ഡോക്ടറാണോ എന്ന് . എന്നെ വിസ്മയിപ്പിക്കുന്നതായിരുന്നു മറുപടി. ഞാൻ മ്യഗ ഡോക്ടറാണെന്ന് (ഈ സംഭവം ഞാനെവിടെയോ എഴുതിയിട്ടുണ്ട് എന്ന് തോന്നുന്നു) . അങ്ങിനെ വേഗം തന്നെ സംസം വെള്ളം കൊണ്ട് വന്ന് കഴുകി പ്ലാസ്റ്ററും നേരിയ സ്പ്ലിന്റും ബാൻഡേജും ഇട്ട് കുഞ്ഞിക്കിളിയെ വിട്ടൂ. അൽഹംദുലില്ലാഹ്. അത് പതുക്കെ നടന്നു തുടങ്ങി. ചിറകില്ലാതെ മുറിഞ്ഞ് പോകുമായിരുന്ന ആ കുഞ്ഞിക്കിളിയുടെ രക്ഷക്കെത്തിയത് ഇറാഖിൽ നിന്ന് ഉം റക്കെത്തിയ പെൺ കൊടിയായിരുന്നു. എന്നെ ഏറെ സന്തോഷിപ്പിച്ചത് , ഹറമിൽ വെച്ച് അത്ര നല്ലഒരു പ്രതിഫലാർഹമായ കാര്യം ചെയ്യാൻ സാധിച്ചല്ലോ എന്നാണ്. ഞാനേറെ സ്തുതിക്കുന്നു. എന്റെ രക്ഷിതാവനെ. പക്ഷേ 'മ്യഗ ഡോക്ടറോട്'സംസാരിച്ചപ്പോള്മറ്റൊരു സങ്കടത്തിലാണെത്തിയത്. അവളും ഭർത്താവും

മക്കയിലെ "'പൂരം' "അനസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണ്. 12 മാസവും 24 മണിക്കൂറും -ത്വവാഫും സ്വ അ് യും നിലക്കാതെ തുടർന്നു കൊണ്ടിരിക്കുന്ന , അത്യന്തം  അൽഭുതകരമായ ഇടം.!! എന്നിട്ടും വ്യത്തിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം.!!!! ഇതെഴുതുമ്പോൾ  എന്റെ മനസ് വെമ്പുകയാണ്. എത്രയും പെട്ടെന്ന് ഒന്നെനിക്കെന്റെ തറവാട്ടിൽ പോകണം. അതേ, ഞാൻ വിശ്വസിക്കുന്നു എന്റെ ആദം  ഉപ്പാപ്പയും ഹവ്വ ഉമ്മാമയും ജീവിതം തുടങ്ങിയത്  ആ മണ്ണിലായിരുന്നുവെന്ന്. അവിടെ ആകാനാണ് കൂടൂതൽ സാധ്യത. ഇഹലോകവാസികളായ നാം പരലോകത്തേക്കുള്ള യാത്രക്കാരാണ്. അതിനിടയിലെ കൊച്ചു യാത്രകൾ നമ്മുടെ ഹ്യദയത്തെ ശുദ്ധീകരിച്ചെങ്കിൽ !

Wednesday, September 25, 2013

'ഡോള്‍ഫിന്‍' - എറിയാടിന്റെ സിനിമ


'ഡോള്‍ഫിന്‍' എന്ന ജനകീയ സിനിമ കണ്ടു. ആദ്യപ്രദര്‍ശനം തന്നെ കാണാന്‍ കഴിഞ്ഞു. എ ഗ്രേഡ് ഉണ്ട് എന്നു പറയാം. എറിയാട്-അഴീക്കോട് ഭാഗത്തെ പച്ചയായ, സ്‌നേഹം തുളുമ്പുന്ന ജീവിതം സിദ്ദീഖ് പറവൂര്‍ കാഴ്ചക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്. എല്ലാ കാര്യത്തിലും സിദ്ദീഖ് നല്ലൊരു വര്‍ക്ക് ആണ് നടത്തിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായ സെയ്ദ്. കടലില്‍ പോയി കാണാതായ വാപ്പാടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നോക്കി വിഷമിക്കുന്നതു മുതല്‍ കാഴ്ചക്കാരെ ഹഠാദാകര്‍ഷിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ഒപ്പം അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും വേദനകളെ അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മസ്‌കത്തില്‍ പോയി, കടല്‍പ്പണിക്കിടയ്ക്ക് കാലൊടിഞ്ഞ്, തിരിച്ച് നാട്ടില്‍ വന്ന് കടം കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്ത ഒരു മനുഷ്യന്റെ മകന്‍ സെയ്ദ് എനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം വാപ്പാനെപ്പറ്റി പറഞ്ഞപ്പോള്‍ ''ടീച്ചര്‍ക്കെന്റെ വാപ്പാനെ കാട്ടിത്തരട്ടെ?'' എന്നും പറഞ്ഞ് പേഴ്‌സില്‍നിന്ന് വാപ്പാടെ ഫോട്ടോ എടുത്ത് എന്നെ കാണിച്ച എട്ടാംക്ലാസ്സുകാരന്‍ സെയ്ദ് പേരുകൊണ്ടും ജീവിത ചുറ്റുപാടുകള്‍ കൊണ്ടും ഈ സെയ്ദുമായി സാമ്യത പുലര്‍ത്തുന്നു. എന്റെ സെയ്ദിന്റെ വല്യപ്പയും അടുത്തിടെ മരിച്ചുപോയി. മൂന്നു സെന്റ് സ്ഥലത്തിനുവേണ്ടി വിധവയായ ആ മാതാവ് നെട്ടോട്ടമോടുകയാണ്.

ഈ സിനിമ കണ്ടപ്പോള്‍ ഇത്തരം പല മുഖങ്ങളും നമ്മുടെ ഓര്‍മയിലേക്ക് ഓടിയെത്തുകയാണ്. സുലൈമാന്‍ എന്ന നല്ല മനുഷ്യന്‍ തന്റെ മകന് പകര്‍ന്നുകൊടുത്ത സദ്ചിന്തകള്‍ ഈ നാട്ടിലെ എല്ലാ വാപ്പാമാര്‍ക്കും പാഠമാകാന്‍ കഴിഞ്ഞാല്‍ അത് ഡയറക്ടര്‍ സിദ്ദീഖ് പറവൂരിന്റെ ജീവിതസാഫല്യമായി എന്ന് നമുക്ക് പറയാം. കാരണം, നല്ലൊരു ശതമാനം പിതാക്കളും ഇന്ന് മക്കളോട് നന്മ പറഞ്ഞുകൊടുക്കാന്‍ അര്‍ഹരല്ല. കള്ളിനും കഞ്ചാവിനും അടിമകളായി മാറിപ്പോയ വലിയൊരു ജനസഞ്ചയത്തിനിടയില്‍നിന്ന് സുലൈമാനെ പൊക്കിക്കൊണ്ടുവന്ന് സിദ്ദീഖ് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.

ഒരു അധ്യാപിക എന്ന നിലയ്ക്കും കുടുംബപ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാറുള്ള ഒരാളെന്ന നിലയ്ക്കും ഈ കഥയിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു. വിധവകളെ, അനാഥകളെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കാനും സ്‌നേഹിക്കാനും അവരുടെ കാര്യങ്ങളില്‍ ഇടപെടാനും കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയുണ്ട്. സാധുവെങ്കിലും നാരായണന്‍കുട്ടിച്ചേട്ടന്‍ എന്ന ശ്രീനി ആ ഭാഗം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിലും സാധുക്കളായ മനുഷ്യരെ അഭ്രപാളിയിലേക്കെത്തിക്കാനുള്ള സിദ്ദീഖിന്റെ ശ്രമം പൂര്‍ണ വിജയമാണെന്ന് പറയാം.

എന്നെ ആകര്‍ഷിച്ച മറ്റൊരു രംഗം ഗുണ്ടകള്‍ (പുറമേ നിന്ന് കടപ്പുറത്ത് വരുന്നവര്‍) പോലുള്ളവര്‍ സൈദിനെ റാഗ് ചെയ്യുന്ന രംഗം. ഇതും കടപ്പുറത്തിന്റെ കാണാക്കാഴ്ചകളാണ്. ആ കരച്ചിലിനൊടുവില്‍ നാരായണന്‍കുട്ടിച്ചേട്ടന്‍ ആ അനാഥബാലനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ്, തന്റെ പ്രിയസുഹൃത്തായ സുലൈമാനെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുമ്പോള്‍ ജാതീയതയും വര്‍ഗീയതയും  തീര്‍ക്കുന്ന എല്ലാ മാധ്യമങ്ങളുടെ നേര്‍ക്കുമാണ് ആ ശബ്ദം പ്രതിധ്വനിക്കുന്നത്. ജാതിരാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും കളിക്കുന്ന രാഷ്ട്രീയക്കാര്‍ക്കൊക്കെ ഇതില്‍നിന്ന് പാഠങ്ങളുണ്ട്. ഞങ്ങളുടെ ജനകീയ പ്രസിഡന്റായ രമേശനും സുഹൃത്തുക്കളും സുലൈമാനെ ആദരിക്കുന്ന ചടങ്ങൊക്കെ ഒരുപാട് സന്ദേശങ്ങള്‍ വാരി വിതറിക്കൊണ്ടാണ് നീങ്ങുന്നത്. എല്ലാ കഥാപാത്രങ്ങളും ജനകീയമായവരാണെന്നതും എല്ലാവരും തങ്ങളുടെ ഭാഗം സുന്ദരമായി അഭിനയിച്ചു ഫലിപ്പിച്ചു എന്നതും എടുത്തുപറയത്തക്ക മേന്മയാണ്.

ഐഷയും മോനും ഉപ്പയും എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സാധാരണക്കാരന്‍ (പൈസ കൊണ്ട്) ആയ സിദ്ദീഖ് തന്റെ ഒരു സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. കുറേ വര്‍ഷങ്ങളായി അടുത്തറിയുന്നവര്‍ എന്ന നിലയ്ക്ക് ഞാനും ഇതില്‍ ഏറെ സന്തോഷിക്കുന്നു.

രണ്ട് കുറവുകള്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു. (എനിക്ക് തോന്നിയതാണ്; ശരിയാണോ എന്നറിയില്ല). സുലൈമാന്‍ മരിച്ചതറിയാതെ, തന്നെ മുമ്പ് വെള്ളത്തില്‍നിന്ന് രക്ഷിച്ച സുലൈമാന്റെ വീട് തിരഞ്ഞുവന്ന് ഒരു പയ്യന്‍ ഭാര്യയെയും മകനെയും കാണുന്ന രംഗം അല്പം കൂടി ഭാവാത്മകമാക്കാമായിരുന്നു. അതുപോലെ സുലൈമാന്‍ ശ്രീലങ്കന്‍ ജയിലിലുണ്ടെന്ന വാര്‍ത്ത അറിയുമ്പോള്‍ ഞങ്ങളുടെ എറിയാട് ഗ്രാമം കുറച്ചുകൂടി ആര്‍ത്തുല്ലസിക്കണമായിരുന്നു. കാരണം, ഞങ്ങള്‍ എറിയാട്ടുകാരാണ് - സ്‌നേഹിക്കാനും സഹായിക്കാനും മാത്രം അറിയാവുന്നവര്‍.

വാല്‍ക്കഷണം: ഈ സിനിമ കണ്ടപ്പോള്‍ എനിക്കും ഒരു സിനിമ എടുത്താല്‍ കൊള്ളാമെന്നുണ്ട്. ചുമ്മാ... തമാശ. ഇനിയും ഇത്തരം സംരംഭങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

വസ്സലാം,

സ്വന്തം ടീച്ചര്‍.

Wednesday, September 4, 2013

സാമൂഹിക തിന്മകള്‍ അധികരിക്കുന്നു; വില്ലനായി മദ്യവും അശ്ലീലസിനിമകളും


ഹൃദയം തേങ്ങിക്കൊണ്ടാണീ കുറിപ്പ്. പരീക്ഷ മാറ്റിയോ എന്നറിയാന്‍ പത്രം നോക്കിയതാ. നമ്മുടെ നാടിനെന്തു പറ്റി? അമ്മയും അച്ഛനും ഒപ്പമല്ലാതെ, അമ്മൂമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ രാഹുല്‍ അമ്മായി വിരുന്ന് വന്ന സന്തോഷത്തില്‍ കൂടെ കിടക്കുന്നു. പാതിരായ്ക്ക് 2 മണിക്ക് പാവാടച്ചരടുകൊണ്ട് നിരപരാധിയായ ആ കുരുന്ന് ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുന്നു. വീണ്ടും വാര്‍ത്ത - പിതാവിന്റെ മൂന്നാം ഭാര്യ തന്റെ അനാശാസ്യം ലോകമറിയാതിരിക്കാന്‍ പതിനൊന്നുകാരന്‍ സതീഷ്‌കുറാമിനെ ശ്വാസംമുട്ടിച്ചു കൊന്ന് ബാത്‌റൂമിലിട്ട് മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുന്നു. 10-ാം ക്ലാസ്സുകാരന്‍ മൂന്നു വയസ്സുകാരി പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്നു. തീര്‍ന്നില്ല, മനുഷ്യമഹാദുരന്തമായി സിറിയയില്‍ നിന്ന് വന്‍ അഭയാര്‍ഥിപ്രവാഹം.

ഞാനൊരു സിറിയന്‍ സ്ത്രീയെ ഓര്‍ത്തുപോവുകയാണ്. യു.എ.ഇക്കാരിയായ എന്റെ കൂട്ടുകാരി യാസ്മീന്‍ പറഞ്ഞ കഥ. ദശകങ്ങള്‍ക്കു മുമ്പ് സിറിയയില്‍ നിന്ന് അഭയാര്‍ഥിയായി യു.എ.ഇയില്‍ എത്തിയ ഉമ്മുബാസില്‍. അവര്‍ ഇഖ്‌വാനിയായിരുന്നു. മക്കളും ഭര്‍ത്താവും കിട്ടിയ സാധനങ്ങളുമായി സിറിയയില്‍നിന്ന് യു.എ.ഇയിലെത്തി. ഹാഫിസുല്‍ അസദിന്റെ കാലത്തായിരുന്നു. യു.എ.ഇയിലെ സുഹൃത്തുക്കളുടെ തണലില്‍ ജീവിക്കുമ്പോള്‍ എങ്ങനെയോ യു.എ.ഇ. വിജിലന്‍സ് മണത്തറിഞ്ഞു. അങ്ങനെ ഉമ്മുബാസിലും ഭര്‍ത്താവും മക്കളും രാത്രിക്കുരാത്രി യു.എ.ഇ. വിടേണ്ടിവന്നു. അവര്‍ പോയത് ജര്‍മനിയിലേക്കായിരുന്നു. അവിടെ ചെന്ന് എല്ലാവരും പല വിധ തൊഴിലുകളും ചെയ്ത് ജീവിതം പച്ചപിടിപ്പിച്ചു. ഇസ്‌ലാമാണ് ശരിയായ മാര്‍ഗം എന്ന് ഉറച്ചു വിശ്വസിച്ചതിന്റെ പേരില്‍ ലോകത്ത് പലരും പല നിലയ്ക്കും പീഡനമനുഭവിക്കുന്നതിന്റെ നേരനുഭവമാണ് നാം ഉമ്മുബാസില്‍ കുടുംബത്തിലൂടെ കണ്ടത്. എത്ര ഉമ്മുബാസിലുമാരും പ്രാരാബ്ധമുള്ള കുടുംബങ്ങളുമാണ് ഇത്തരം പീഡനങ്ങള്‍ക്കിരകളാകുന്നത്.

നമുക്ക് കേരളത്തിലേക്കുതന്നെ വരാം. ഈ നാട് നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയാതെ നിവൃത്തിയില്ല. പിന്നിലെ വില്ലന്മാരെ കണ്ടുപിടിച്ച് പരിഹാരമുണ്ടാക്കാനാവണം മൊത്തം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം. എത്രയെത്ര ബാല്യങ്ങളാണ് ചവിട്ടിയരയ്ക്കപ്പെടുന്നത്. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത കാലം. നമുക്ക് ഹൃദയനൈര്‍മല്യത്തോടെ പ്രാര്‍ഥിക്കാം - "രക്ഷിതാവേ, ഞങ്ങളുടെ നാടിനെ നീ എല്ലാവിധ നാശത്തില്‍നിന്നും രക്ഷിക്കണേ."

99 ശതമാനം പ്രശ്‌നങ്ങളുടെയും പിന്നിലെ വില്ലന്‍ മദ്യവും ബ്ലൂഫിലിമും ആണ് എന്ന് പറയാതെ നിവൃത്തിയില്ല. ആറാംക്ലാസ് വിദ്യാര്‍ഥി മുതല്‍ 'ബ്ലൂ' കാണുന്ന ലോകം. കുട്ടികളെ വളരെയധികം ശ്രദ്ധാപൂര്‍വം രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നബി (സ) പറഞ്ഞു: ''നിന്റെ സഹോദരനെ അക്രമിയായാലും അക്രമിക്കപ്പെടുന്നവനായാലും നീ സഹായിക്കുക.''

അതെ, ആ പത്താംക്ലാസ്സുകാരന്‍ ചെയ്ത മോശം പ്രവര്‍ത്തനം മൂലം അവനും ഭാരിച്ച ഒരു മാനസികാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടുകാണും. അവരെപ്പോലുള്ളവര്‍ വീണുപോകുന്ന കുഴികളില്‍നിന്ന് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ കൈകള്‍ വേണം. ഒപ്പം അത്തരം കുഴികളില്‍ വീഴാതിരിക്കാനും ശക്തമായ മൂല്യബോധവും താങ്ങുകളും വേണം. അധ്യാപകരും രക്ഷിതാക്കളും ഇത് മനസ്സിലാക്കേണ്ടതാണ്.

Monday, August 26, 2013

മുര്‍സിഗവണ്മെന്റിനെ അട്ടിമറിച്ചതിന്റെ പിന്നിലെ താല്‍പര്യമെന്ത്?


രക്തം തളംകെട്ടി നില്‍ക്കുന്ന ഈജിപ്ത്. ഇതിലെ ഓരോ തുള്ളി ചോരയും ശഹീദിന്റേതാണ്. നാളെ പരലോകത്ത് കസ്തൂരിയുടെ മണം അടിച്ചുവീശുമ്പോള്‍... ഈജിപ്ത് ശുഹദാക്കളേ, നിങ്ങളെ എല്ലാവരും അദ്ഭുതത്തോടെ, അതിലേറെ ആദരവോടെ നോക്കിപ്പോകും. ഇന്‍ ശാ അല്ലാഹ്.

ഈ അസ്ഹര്‍ പണ്ഡിതന്മാര്‍ ഒക്കെ എന്തെടുക്കുകയാണ്? അല്പം പോലും ഇസ്‌ലാമിക മനഃസാക്ഷി ഇല്ലാതായോ? റാവിയത്തുല്‍ അദബിയ്യയുടെയും നഫീസത്തുല്‍ മിസ്‌രിയ്യയുടെയും ഇമാം ശാഫിഈയുടെയും നാട് കുട്ടിച്ചോറാക്കുകയാണ്. മുര്‍സിയും കൂട്ടരും ചെയ്ത തെറ്റെന്താണ്? ഈ അന്യായത്തിനെതിരെ ആര്‍ക്കും കാര്യമായ പ്രയാസം കാണുന്നില്ലല്ലോ. നബി (സ) പറഞ്ഞില്ലേ, ''വിശ്വാസികള്‍ സ്‌നേഹത്തിലും കാരുണ്യത്തിലും ഒറ്റ ശരീരം പോലെയാണ്. ഒരവയവത്തിന് എന്തെങ്കിലും പറ്റിയാല്‍ ശരീരത്തിലെ മറ്റവയവങ്ങള്‍ മുഴുവന്‍ ഉറക്കമൊഴിച്ചും പനിച്ചും അതില്‍ പങ്കുചേരും.

സിറിയയില്‍ എത്ര നിരപരാധികളാണ് കൊല്ലപ്പെട്ടത്? പണ്ട് മാലാഖമാര്‍ അല്ലാഹുവിനോട് ചോദിച്ചതോര്‍മ വരികയാണ്:
أتجعل فيها من يفسد فيها ويسفق الدماء
''കുഴപ്പമുണ്ടാക്കുന്നവരെയും രക്തം ചിന്തുന്നവരെയുമാണോ അവിടെ (ഭൂമിയില്‍) വയ്ക്കുന്നത്?''

ഇതൊരാവര്‍ത്തനമാണ്.
بدا الإسلام عزيبا وسيعود كما بدا فطوبي للغرباء الذين يصلحون ما أفسد الناس

ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ഇസ്‌ലാമികലോകം ഈജിപ്ഷ്യന്‍ വിപ്ലവത്തെ നെഞ്ചേറ്റിയത്. ഒരുപാട് നന്മകളും വ്യതിരിക്തതകളും നിറഞ്ഞ വ്യക്തിത്വമായിരുന്നു മുര്‍സിയുടേത്. സാധാരണക്കാരെപ്പോലെ ജീവിച്ച ഭരണാധികാരികളെ ചരിത്രത്തില്‍ നമുക്ക് രക്തസാക്ഷിത്വം വരിച്ചവരായവരായാണ് കാണാന്‍ സാധിക്കുന്നത്. തികഞ്ഞ നീതി നടപ്പാക്കിയ ഖലീഫ ഉമര്‍ രണ്ടാമന്‍ രണ്ടര കൊല്ലം കൊണ്ട് വിഷബാധയേറ്റാണ് ശഹീദായത്. യഥാര്‍ഥ ഇസ്‌ലാമിന്റെ മുഖത്തെ പ്രകാശിപ്പിക്കാന്‍ ജാഹിലിയ്യത്തിന്റെ ശക്തികള്‍ അനുവദിക്കുകയില്ല. മഹാനായ ഒരു ചിന്തകന്‍ പറയുകയുണ്ടായി: ''ഈ ഉമ്മത്തിനേറ്റതുപോലെയുള്ള പരീക്ഷണം മറ്റേതെങ്കിലും ഉമ്മത്തിനായിരുന്നു ഏല്‍ക്കേണ്ടിവന്നതെങ്കില്‍ അതിന്റെ തരിപോലും ബാക്കിയുണ്ടാകില്ലായിരുന്നു. മറിച്ച്, ഈ ഉമ്മത്തിന്റെ കൈയില്‍ വിശുദ്ധ ഖുര്‍ആനുള്ളതിനാല്‍ അവര്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന്, വീണ്ടും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന അത്യുത്ഭുതകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.'' വളരെ ശരിയാണിത്. കാലാകാലങ്ങളില്‍ മുസ്‌ലിം ഉമ്മത്ത് നാനാ ജാതി പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതില്‍ പരമപ്രധാനം അവര്‍ കക്ഷികളായി തമ്മില്‍ത്തല്ലി എന്നതാണ്. എല്ലാവര്‍ക്കും സൗഖ്യവും സമാധാനവും പ്രദാനം ചെയ്യുന്ന ഇസ്‌ലാകിമ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനു പകരം അതിനെ ഭ്രൂണാവസ്ഥയില്‍ത്തന്നെ നശിപ്പിക്കാന്‍ എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രേരിതനാകുന്നത് എന്നത് അത്ഭുതകരമാണ്. 

ഏതായാലും പല മുസ്‌ലിം-ഇസ്‌ലാകിമ രാജ്യങ്ങളും പ്രശ്‌നങ്ങളിലാണ്. സത്യവും ധര്‍മവും വൈകിയാണെങ്കിലും വിജയിക്കുമെന്നും വിജയിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം, പ്രാര്‍ഥിക്കാം. ലോകം മുഴുവന്‍ ഇസ്‌ലാമിന്റെ സുഖശീതളഛായയില്‍ ആശ്വാസം കൊള്ളുന്ന ഒരു കാലം വരും എന്നുതന്നെ പ്രതീക്ഷിക്കാം. സുന്ദരമായ കൈയോയും അലക്‌സാണ്ഡ്രിയയും അല്‍ഫയൂമുമൊക്കെ ഇന്ന് ദുഃഖം തളംകെട്ടി നില്‍ക്കുകയാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഈജിപ്ഷ്യന്‍ സഹോദരങ്ങള്‍ക്ക് റബ്ബ് എല്ലാ ആശ്വാസവും നല്‍കട്ടെ എന്നല്ലാതെ സാധുക്കളായ നമുക്കെന്ത് ചെയ്യാനാകും? സര്‍വശക്തനായ നാഥാ, ഞങ്ങളെ നീ എന്നും സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തണേ. ക്ഷമാലുക്കളിലും നീ ഞങ്ങളെ പെടുത്തണേ. ആമീന്‍.

Friday, August 23, 2013

സുപ്രീംകോടതി നിര്‍ദേശം ശുഭസൂചകം

418 ബാറുകള്‍ക്കെതിരെ കേരളം നടപടിയെടുക്കണം -സുപ്രീംകോടതി. ഈ വാര്‍ത്തയാണ് ഈ കുറിപ്പിന്നാധാരം. അതില്‍ രാഷ്ട്രീയക്കളി ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. കാരണം, ആടിനെ പട്ടിയും പട്ടിയെ പൂച്ചയും പൂച്ചയെ പുലിയും ആക്കുന്ന വാര്‍ത്താമാധ്യമങ്ങളുടെ നാട്ടിലാണ് നാം. എന്തായിരുന്നാലും മദ്യത്തെ സംബന്ധിച്ചുള്ള ഏതൊരു വാര്‍ത്ത ഇനി കണ്ടാലും പ്രതികരിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാനിക്കുന്നത്.

ഒരു ജനതയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന അക്രമിയായ വില്ലനാണ് മദ്യം എന്ന് പറയാതെ നിവൃത്തിയില്ല. ഖുര്‍ആന്‍ ചോദിക്കുന്നു: '' 'ഞങ്ങളെ ഈ അക്രമിയായ രാജ്യത്തുനിന്ന് രക്ഷപ്പെടുത്തുകയും ഞങ്ങള്‍ക്ക് സഹായികളെ നല്‍കുകയും ചെയ്യേണമേ' എന്ന് പ്രാര്‍ഥിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് ധര്‍മസമരം നയിക്കുന്നില്ല?''

എന്റെ പഴ്‌സില്‍ നാല് കത്തുകളുണ്ട്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികള്‍ ഒരു ദിവസം എന്റെയടുത്ത് വന്ന് അവരുടെ വീട്ടിലെ കഷ്ടതകള്‍ വിവരിക്കാന്‍ തുടങ്ങി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവര്‍ കരച്ചിലായി. ''ടീച്ചറേ, ഓണവും പെരുന്നാളും വിഷുവും വരുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല ടീച്ചറേ. കാരണം, അന്ന് ഞങ്ങളുടെ ഉപ്പമാര്‍ നന്നായി കുടിക്കും. വീട്ടില്‍ വന്ന് ഉമ്മാനെ തല്ലും.''

ഇത് കേട്ട് അവരുടെ കൂട്ടുകാരി, ''ടീച്ചറേ, എന്റെ വാപ്പ കുടിച്ചുവരുന്നത് കണ്ടാല്‍ ഞാന്‍ വേഗം പോയി ദിക്‌റും യാസീനും ഒക്കെ ചൊല്ലും. ബഹളമുണ്ടാക്കല്ലേ എന്ന് പ്രാര്‍ഥിക്കും.

ഇങ്ങനെ ഹൃദയം വേദനിപ്പിക്കുന്ന ഒരുപാട് സങ്കടങ്ങളാണ് ആ മക്കള്‍ എന്റെ മുമ്പില്‍ അവതരിപ്പിച്ചത്. ഉച്ചയ്ക്ക് ബെല്ലടിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ''മക്കള്‍ ഇപ്പോള്‍ ക്ലാസ്സിലേക്ക് പൊയ്‌ക്കോ. എന്നിട്ട് ഇന്ന് വീട്ടില്‍ ചെന്ന് രാത്രി ശാന്തമായി മനസ്സിലെ സങ്കടങ്ങള്‍ ഒരു കടലാസിലേക്ക് പകര്‍ത്തുക. എന്നിട്ട് നാളെ ടീച്ചര്‍ക്ക് കൊണ്ടുത്തരണം.''

ആ മക്കള്‍ പിറ്റേ ദിവസം നാലുപേരും സുന്ദരമായ കൈപ്പടയില്‍ വേദനകളുടെ കെട്ടഴിച്ചിരിക്കുകയാണ് ആ കടലാസുകളില്‍. പുറത്തു തട്ടിയും തലതടവിയും പതുക്കെ കെട്ടിപ്പിടിച്ചുമൊക്കെ ആ കുഞ്ഞുമക്കളെ എനിക്കാശ്വസിപ്പിക്കാനാവും. ഞാനത് ചെയ്യാറുമുണ്ട്. അത് ആ മക്കള്‍ക്കും എനിക്കും ഉള്ള താല്‍ക്കാലികാശ്വാസം മാത്രം. ശാശ്വത പരിഹാരം പിതാക്കന്മാരുടെ തിരിച്ചുനടത്തം മാത്രം. അതിനവരെങ്ങനെ തിരിച്ചു നടക്കും? വൈകുന്നേരം വരെ കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന കൂലി വില കൂടിയ ബാറുകളില്‍ കൊണ്ടുപോയി നശിപ്പിക്കുകയല്ലേ. അതില്‍നിന്ന് കിട്ടുന്ന ലാഭം കൊണ്ട് തടിച്ചുകൊഴുക്കുന്ന ഗവണ്മെന്റും രാഷ്ട്രീയക്കാരും ഞാനടക്കമുള്ള ഉദ്യോഗസ്ഥരും. ഇതെന്തൊരു നശിച്ച നാട്! ഇങ്ങനെത്തന്നെ പറയട്ടെ - മഹാത്മാഗാന്ധിയെ രാഷ്ട്രീയാചാര്യനാക്കുന്ന കോണ്‍ഗ്രസ്സുകാര്‍, സീതിസാഹിബിനെ നേതാവാക്കുന്ന ലീഗുകാര്‍, ശ്രീനാരായണഗുരുവിന്റെ അനുയായികള്‍ തുടങ്ങി ഒരു മനുഷ്യനും ഇതിനെതിരില്‍ ശബ്ദിക്കുന്നില്ല.

സുഹൃത്തുക്കളേ, ഈ 418 ബാറിനെ അടപ്പിക്കാന്‍ ശക്തമായ ഒരു ശ്രമം നടത്തി നോക്കാം നമുക്ക്. ഒരുപക്ഷേ, നാം ശ്രമിച്ചുവരുമ്പോള്‍ മീഡിയ പറയും: ഇല്ല, ഈ ആട് പട്ടിയായിരുന്നു. എന്തോ ആവട്ടെ, ഈ പൈതങ്ങളെയും നിരപരാധികളായ സ്ത്രീകളെയും രക്ഷപ്പെടുത്താനുള്ള ശ്രമമെങ്കിലും നാം നടത്തണ്ടേ? ഖുര്‍ആന്‍ ശക്തമായി ചോദിച്ചില്ലേ, ''എന്തുകൊണ്ട് നിങ്ങള്‍ ധര്‍മ്മസമരം നയിക്കുന്നില്ല?'' എന്ന്.

ഞാനിതെങ്കിലും ചെയ്തില്ലെങ്കില്‍ ആ പെണ്‍കുട്ടികളും അവരുടെ മാതാക്കളും നാളെ സര്‍വശക്തനായ തമ്പുരാന്റെ മുമ്പില്‍ എനിക്കെതിരില്‍ സാക്ഷി പറയും - ''ഞങ്ങളുടെ കഷ്ടത ഇവരെ അറിയിച്ചിട്ട് ഒന്നും ചെയ്തില്ല'' എന്ന്.

ബുദ്ധിയും വിവേകവും നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും കൂടി എന്തെങ്കിലും ഒന്ന് ചെയ്യാന്‍ ശ്രമിക്കുക. ഇവിടെയാണ് ശ്രീ ജോസഫിന്റെ പ്രവര്‍ത്തനങ്ങളെ നാം വിലമതിക്കേണ്ടത്.

Monday, August 19, 2013

ഖുര്‍ആനിലെ യൂസുഫ് ചരിത്രം


ഭക്ഷണശേഷം പതിവുപോലെ യഅ്ഖൂബ് അല്പനേരം മുറ്റത്തിറങ്ങി ഇരുന്നു. എന്തൊരു ഭംഗിയാണീ ആകാശത്തിന്! കറുത്ത തട്ടത്തില്‍ വെള്ളാരംകല്ലു പതിച്ചപോലെ ആകാശം അതീവസുന്ദരിയായിരിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും മാത്രമേ ഇന്നുള്ളൂ. അപ്പോഴാണ് അന്ന് കറുത്ത വാവ് ദിവസമാണല്ലോ എന്ന് യഅ്ഖൂബിന് ഓര്‍മ വന്നത്. തന്റെ പിതാവ് ഇസ്ഹാഖില്‍നിന്ന് കിട്ടിയ പഴകിയ ആ ചാരുമഞ്ചത്തില്‍, കന്‍ആനിലെ മരത്തലപ്പുകളെ തലോടി വന്ന കാറ്റേറ്റ് യാക്കൂബ് ഒന്ന് മയങ്ങിപ്പോയി. ''ഉപ്പാ'' - യൂസുഫിന്റെ നേര്‍ത്ത വിളി യാക്കൂബിനെ മയക്കത്തില്‍നിന്നുണര്‍ത്തി. കൈ പിടിച്ചടുപ്പിച്ച യൂസുഫിനെ വന്ദ്യപിതാവ് മടിയിലിരുത്തി, നെഞ്ചോട് ചേര്‍ത്ത് പിടിച്ചുമ്മ വച്ചു. എന്ത് പറ്റി യൂസുഫ്? മോന്‍ ഉറങ്ങിയിരുന്നതല്ലേ? ''ഉം'' - യൂസുഫ് മറുപടി പറഞ്ഞു. ഉപ്പാ, ഉറക്കച്ചടവില്‍ യൂസുഫ് പറയാന്‍ തുടങ്ങി. ഉപ്പാ, ഞാനൊരു സ്വപ്‌നം കണ്ടു. 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സുജൂദ് ചെയ്യുന്നതായിട്ട് കണ്ടു ഉപ്പാ...

പെട്ടെന്ന് യാക്കൂബിന്റെ ഉള്ളൊന്ന് ഞെട്ടി. പ്രവാചകന്മാര്‍ക്കുണ്ടാകുന്ന രൂപത്തിലുള്ള, തെളിഞ്ഞ, പ്രതീകാത്മക സ്വപ്‌നം കാണാന്‍ യൂസുഫിന് പ്രായമായില്ലല്ലോ. കൗമാരത്തിലേക്ക് അടിവച്ചു നീങ്ങുന്നതല്ലേയുള്ളൂ. യാ അല്ലാഹ്... എന്തൊക്കെയോ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍. ഇത് വെറും സ്വപ്‌നമല്ല. ഇതിനര്‍ഥമുണ്ട്. വന്ദ്യപിതാവിന് ആലോചിക്കും തോറും നെഞ്ചിടിപ്പിന് ശക്തികൂടി. മോനോട് ഒരു കാര്യം പറയട്ടെ. ഉപ്പ പറയുന്നത് മോനനുസരിക്കണം. ഈ സ്വപ്‌നത്തെപ്പറ്റി ഇക്കാക്കമാരോട് പറയരുത്. കാരണം, അവര്‍ക്കീയിടെയായി നിന്നോട് ചില നീരസങ്ങള്‍ കാണുന്നു. മോന്‍ പോയി ഉറങ്ങിക്കോ. യൂസുഫ് എഴുന്നേറ്റ് മുറിയില്‍ പോയി കിടന്നു.

ശിഅ്‌റാ നക്ഷത്രം പടിഞ്ഞാറേ ചക്രവാളത്തിലേക്ക് കടന്നു. യാക്കൂബ് ഓര്‍ത്തു. സമയം കുറേ ആയല്ലോ താനീ ഇരുപ്പ് തുടങ്ങീട്ട്. ഉപ്പാപ്പാടെയും ഉപ്പാടെയും കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍, അല്ലാഹു തനിക്ക് നല്‍കിയ അസാധ്യങ്ങളായ ഭാഗ്യം ഓര്‍ത്തപ്പോള്‍ സമ്മിശ്ര വികാരങ്ങളാല്‍ വീര്‍പ്പുമുട്ടുംപോലെ. അംഗസ്‌നാനം വരുത്തി, രക്ഷിതാവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സാഷ്ടാംഗം നടത്തി. യൂസുഫ് എന്ന തന്റെ പൊന്നോമനയിലും എന്തൊക്കെയോ പ്രത്യേകതകള്‍ കാണാനുണ്ട്. പക്ഷേ, തന്റെ മൂത്ത സന്തതികള്‍ക്ക് താനവനെ കൂടുതല്‍ സ്‌നേഹിക്കുന്നതിന്റെ പരിഭവമുണ്ട്. നമസ്‌കാരം കഴിഞ്ഞ് യാക്കൂബ് മെത്തയിലേക്ക് പതുക്കെ ചാഞ്ഞു.

ഒരു കാര്യം; 'വാപ്പാക്കെന്താണ് യൂസുഫിനോട് ഇത്ര ഇഷ്ടം? നമ്മളാണെങ്കില്‍ 10 പേരുണ്ട്. നാമാണ് കുടുംബത്തിന് മൊത്തമായി വീട്ടുചെലവിലേക്കായി കാടും മേടും മലകളും കയറിയിറങ്ങി ഈ ആട്ടിന്‍പറ്റത്തെ മേയ്ക്കുന്നത്. കൊടുംതണുപ്പുള്ള രാത്രികളില്‍ നാം എത്ര ബുദ്ധിമുട്ടിയാണ് ഇവറ്റകളെ ചെന്നായകളില്‍നിന്നും കുറുക്കന്മാരില്‍നിന്നും സംരക്ഷിക്കുന്നത്. ഇതൊക്കെയായിട്ടും ഉപ്പാക്ക് യൂസുഫിനോടാണിഷ്ടം. നമുക്ക് സൂത്രത്തില്‍ യൂസുഫിനെ കൊന്നുകളയാം. വാപ്പ അറിയാതെയാവണം കൊല. -മൂന്നാമത്തെ സഹോദരന്‍ പറഞ്ഞു. ഹോ! നാം അത്രയ്ക്ക് ദുഷ്ടരാവേണ്ട. പതുക്കെ നമ്മുടെ കൂട്ടത്തില്‍ കൊണ്ടുവന്ന് വിജനമായ വല്ല കിണറ്റിലോ കുഴിയിലോ തള്ളിയിടാം. നാം പോകാറുള്ള ആറാമത്തെ കുന്നിന്‍ചരുവില്‍ ഒരു കിണറുണ്ട്. ഇപ്പോള്‍ അതില്‍ വെള്ളം കുറവാണ്. ഈജിപ്തിലേക്കോ പലസ്തീനിലേക്കോ ഉള്ള വല്ല യാത്രാസംഘവും വെള്ളം എടുക്കാന്‍ വരുന്ന മുറയ്ക്ക് അവനെ എടുത്തുകൊള്ളും.
ആറാമന്‍ ചോദിച്ചു: നിങ്ങള്‍ ഇട്ട പ്ലാനുകളൊക്കെ കൊള്ളാം. പക്ഷേ, വാപ്പ എന്ന ആ മനുഷ്യന്‍ യൂസുഫിനെ നമ്മുടെ കൂടെ വിട്ടെങ്കിലലല്ലേ? ഞാനുറപ്പു പറയുന്നു, വാപ്പ യൂസുഫിനെ നമുക്കൊപ്പം വിടില്ല.

ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചുവന്നപ്പോള്‍ നാലാമന്‍ പറഞ്ഞു: വാപ്പാടെ അടുത്തുനിന്ന് യൂസുഫിനെ വിടീക്കുന്ന കാര്യം ഞാനേറ്റു. അടുത്ത യാത്രയില്‍ നമുക്ക് എങ്ങനെയെങ്കിലും യൂസുഫിനെ ഒതുക്കണം. ഇളയവന്‍ പറഞ്ഞു. നിങ്ങളെന്തൊക്കെയാണീ പറയുന്നത്? നമ്മള്‍ ആരാണ്? വലിയൊരു പ്രവാചകന്റെ പൗത്രന്മാര്‍. ഉപ്പയും പ്രവാചകന്‍. വല്യുപ്പാപ്പ ഇബ്‌റാഹീമും പേരുകേട്ട പ്രവാചകന്‍. സിറിയയിലെ ഹലബിലും ആഫ്രിക്കയിലെ ഈജിപ്തിലും കാടുകളും മേടുകളും താണ്ടി ദൈവിക പ്രബോധനം നടത്തി ഹിജാസിലെത്തി, ഭാര്യയെയും ഒരു മകനെയും ദൈവഭവന പരിപാലനത്തിന് സമര്‍പ്പിച്ച മഹാന്‍. നമ്മുടെ സാറാ ഉമ്മാമയും വലിയ ഭക്തയായിരുന്നു. അവരുടെയെല്ലാം പരിശുദ്ധ രക്തത്തില്‍ പിറന്നവരാണ് നമ്മള്‍. സഹോദരങ്ങളേ, നാമിത്രയും കടുപ്പം ചെയ്യാമോ...?

ഹോ... ഒരു സത്യവാന്‍ വന്നിരിക്കുന്നു. നമ്മുടെ ഉപ്പാടെ സ്‌നേഹം നമുക്ക് തിരിച്ചുകിട്ടി കഴിയുമ്പോള്‍ നമുക്ക് പശ്ചാത്തപിച്ച് മടങ്ങി നല്ലവരാകാം. അത് മാറ്റമില്ലാത്ത തീരുമാനമാണ്. ശക്തരായ സംഘമാണ് നാം. ഈ അപമാനം ഇനി വച്ചുപൊറുപ്പിക്കാനാവില്ല. നാലാമന്‍ ശക്തമായി തിരിച്ചടിച്ചു.

വാപ്പാ, അവിടുന്ന് എന്താണ് യൂസുഫിനെ ഞങ്ങളോടൊപ്പം ആടുമേയ്ക്കാന്‍ വിടാത്തത്? അവന്റെ പ്രായത്തില്‍ ഞങ്ങള്‍ ഇടയജോലി ചെയ്തുതുടങ്ങിയതല്ലേ? അവനും വേണ്ടേ ഒറ്റക്കൊക്കെ ജീവിക്കല്‍. നാളെ ഞങ്ങളോടൊപ്പം അവനെയും വിടുക. കാടും മേടും പുഴകളും ആകാശത്തിന്റെ അനന്ത ചക്രവാളങ്ങളും കണ്ട് അവനും പുളകിതനാകട്ടെ. ഞങ്ങള്‍ കുറേ ദിവസമായി കളിക്കുമ്പോഴൊക്കെ അവനും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു. നാലാമന്‍ നല്ല ഭംഗിയിലും കൗശലത്തിലും കാര്യം അവതരിപ്പിച്ചു. യാക്കൂബിന്റെ ഉള്ളൊന്ന് കാളി. ഇവരുടെ ഈ സംസാരം അത്ര ശുദ്ധമല്ല. അവര്‍ ഇവിടെ വച്ച് യൂസുഫിനോട് പെരുമാറുന്നത് താന്‍ കാണാറുള്ളതല്ലേ? ഇന്നുവരെ സ്‌നേഹത്തില്‍ ഒരു വാക്കുപോലും ഇവര്‍ എന്റെ പൊന്നുമോനോട് സംസാരിച്ചിട്ടില്ല. എങ്കിലും യാക്കൂബ് തികട്ടിവന്ന ആശങ്ക ഉള്ളിലൊതുക്കി വിഷയം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. മക്കളേ, കന്‍ആനിലെ താഴ്‌വാരങ്ങള്‍ ചെന്നായക്കൂട്ടത്തിന് പ്രസിദ്ധമാണ്. നിങ്ങളുടെ ശ്രദ്ധയെങ്ങാന്‍ തെറ്റി, യൂസുഫ് ചെന്നായയുടെ പിടുത്തത്തില്‍പ്പെട്ടാല്‍... ഉപ്പാക്കത് ഓര്‍ക്കാന്‍ പോലും വയ്യ. അവനിപ്പോള്‍ ഒന്‍പത് വയസ്സല്ലേ ആയിട്ടുള്ളൂ. ഒരു രണ്ടുമൂന്നു കൊല്ലം കഴിയട്ടെ. അപ്പോള്‍ കൊണ്ടുപോയാല്‍ പോരേ? നാലാമന്‍ കത്തിക്കയറി, അവരുടെ ലക്ഷ്യത്തിലേക്കുതന്നെ വിഷയത്തെ നീക്കുകയാണ്. അയ്യേ, ഉപ്പ എന്താണീ പറയുന്നത്? 10 പേരടങ്ങുന്ന അവന്റെ ഇക്കാക്കമാരുള്ളപ്പോള്‍ ചെന്നായ പിടിക്കുകയോ? ചെന്നായ ഞങ്ങളെ തൊട്ടിട്ടല്ലാതെ യൂസുഫിനെ തൊടില്ല. എന്തായാലും നാളത്തെ യാത്രയില്‍ യൂസുഫിനെയും ഞങ്ങള്‍ കൊണ്ടുപോകും. മക്കളുടെ വാചകക്കസറത്തില്‍ സാധുവായ ആ പിതാവിന് വഴങ്ങാതിരിക്കാനായില്ല.

പിറ്റേന്ന്, ഉപ്പാനെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത് യൂസുഫ് യാത്രയായി. സംഘം മുന്നോട്ടു നീങ്ങി. യാക്കൂബിന്റെ ഉള്ളില്‍ ഹൃദയം നുറുങ്ങുന്ന വേദന. തന്റെ കുഞ്ഞിനെ ഒന്നുകൂടി ചെന്ന് ചുംബിച്ചു. ചെവിയില്‍ പറഞ്ഞു: മോനേ, സൂക്ഷിച്ച് പോകണംട്ടൊ. സംഘം നീങ്ങിയപ്പോള്‍ യാക്കൂബ് മനം നൊത് പ്രാര്‍ഥിച്ചു. നാഥാ! ഞാനെന്റെ കുഞ്ഞിനെ നിന്നെ ഏല്‍പ്പിക്കുന്നു. നീ കാത്തുകൊള്ളണം അവനെ. എന്റെ കരളിന്റെ കഷണത്തെയാണ് ഞാനീ യാത്രയാക്കിയത്. അല്ലാഹുവേ, കാരുണ്യവാനേ, എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുതേ.

യാക്കൂബിന് മനസ്സില്‍ ഒരുതരം വിഷമം വന്ന് നിറയാന്‍ തുടങ്ങി. വൈകുന്നേരമായതോടെ പുതിയ അനുഭവവുമായി വരുന്ന യൂസുഫിന്റെ വരവും പ്രതീക്ഷിച്ച് വീടിന്റെ മുറ്റത്ത് യാക്കൂബ് ഉലാത്തിക്കൊണ്ടിരുന്നു.

ഹോ! സമാധാനമായി. അവര്‍ വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ആടുകളുടെ വരവിന്റെ പ്രത്യേക താളം യാക്കൂബിന് ആശ്വാസം നല്‍കി. എന്തെങ്കിലുമാവട്ടെ, അവരിങ്ങെത്തിയല്ലോ. താനകത്തേക്ക് കയറട്ടെ.

സംഘം വന്നു. യൂസുഫ് എവിടെ മക്കളേ, എന്ത് പറ്റി, യൂസുഫ് എന്ത്യേ?

ഉപ്പാ, ഞങ്ങള്‍ ആടുകളെയും കൊണ്ട് മുന്നേറിയപ്പോള്‍ യൂസുഫിനെ ഞങ്ങള്‍ ഒരു സ്ഥലത്തിരുത്തി. താങ്കള്‍ ഉത്കണ്ഠപ്പെട്ടപോലെ ചെന്നായ്ക്കൂട്ടം... അവനെ ആക്രമിച്ചു. കണ്ടില്ലേ, അവന്റെ കുപ്പായം. പകച്ചുനില്‍ക്കുന്ന യാക്കൂബിന്റെ നേരെ യൂസുഫിന്റെ കുപ്പായം അവര്‍ തെളാവായി നീട്ടി. യാക്കൂബിന്റെ ഉള്ളകം പെട്ടെന്നല്പം തണുത്തു. തന്റെ കുഞ്ഞിന്റെ കീറാത്ത കുപ്പായത്തില്‍ പുരണ്ടിരിക്കുന്ന രക്തം മറ്റേതോ മൃഗത്തിന്റേതാണെന്ന് ആ വന്ദ്യവയോധികന് മനസ്സിലായി. സ്വയം പറഞ്ഞു: എന്തോ തിരിമറി നടന്നിട്ടുണ്ടെന്നുറപ്പ്. പക്ഷേ, താനിവിടെ ക്ഷമിക്കാതെ നിവൃത്തിയില്ല. അവരോടായി പറഞ്ഞു: സുന്ദരമായി ഉപ്പ ക്ഷമിക്കുകയാണ് കേട്ടോ. നിങ്ങള്‍ പറയുന്ന കാര്യത്തില്‍ അല്ലാഹു മാത്രമേയുള്ളൂ സഹായി.

സഹോദരന്മാര്‍ ഓരോരുത്തരായി പിതാവിന്റെ അടുത്തുനിന്ന് പിരിഞ്ഞുപോയി. അവര്‍ക്കിടയില്‍ അര്‍ഥഗര്‍ഭമായ മൗനം തളംകെട്ടി നിന്നു. തങ്ങളടെ നുണപ്പരിപാടി ഉപ്പാക്ക് മനസ്സിലായിരിക്കുന്നു. അവര്‍ ജാള്യതയോടെ അവരുടെ കിടപ്പുമുറികളിലേക്ക് പോയി.

Wednesday, August 7, 2013

ഗുല്‍മര്‍ഗിലെ കുതിരസവാരിയും ബോട്ട് യാത്രയും

നമുക്ക് ഗുല്‍മര്‍ഗില്‍ പോകേണ്ടേ? സ്വപ്‌നഭൂമി. ശ്രീനഗറില്‍നിന്ന് 45 കിലോമീറ്ററേയുള്ളൂ ഗുല്‍മര്‍ഗിലേക്ക്. ഏഴു മണിക്കുതന്നെ പുറപ്പെട്ടു. വഴിയില്‍ ഇറങ്ങി ഒരു ചായ കുടിച്ചു. അതിനടുത്ത് വലിയൊരു ബില്‍ഡിങ്. തണുപ്പിന് നല്ല ശക്തിയുണ്ട് ഇന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരമായ സമതലങ്ങളും കൃഷിയിടങ്ങളും. ഇടയില്‍ ബൂട്ടും കുപ്പായവും വാടകയ്ക്ക് കൊടുക്കുന്ന സ്ഥലമെത്തി. വാടക 300 വീതം. ഏതായാലും കാര്യം നടക്കണ്ടേ. തണുപ്പില്‍ മരവിച്ചുപോകാതിരിക്കാന്‍ ബൂട്ട് അത്യാവശ്യം. നമ്മളാണെങ്കില്‍ ഉഷ്ണരാജ്യക്കാര്‍. തണുപ്പ് തീരെ പറ്റാത്തവര്‍.



ഗുല്‍മര്‍ഗിലേക്ക് ഏതാണ്ട് 10 കിലോമീറ്റര്‍ കയറ്റമാണ്. വഴിയില്‍ ഒരാട്ടിടയന്‍ - ഗുജ്ജൂര്‍. സന്ദീപ് വണ്ടി നിറുത്തി. ഞാന്‍ അയാളുമായി സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു. പേര് ഷബീര്‍ അഹ്മദ്. 28 വയസ്സ്. മലഞ്ചെരുവില്‍ കൊച്ചു ടെന്റില്‍ കുടുംബം. കുതിരകളെ മേയാന്‍ വിട്ട് ഷബീര്‍ തണുപ്പില്‍ നില്‍ക്കുകയാണ്. ഞാന്‍ വിശേഷങ്ങളൊക്കെ ചോദിച്ചു. കുടിലില്‍നിന്ന് തീ കാണുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുകയാണോന്ന് ചോദിച്ചപ്പോള്‍, ഭക്ഷണം ഇന്നലെ രാത്രി ഉണ്ടാക്കിയിട്ടുണ്ട്. തണുപ്പു മാറ്റാന്‍ തീ കായുകയാണത്രെ സ്ത്രീകളും കുട്ടികളും. ജമ്മുവില്‍നിന്ന് വരികയാണ്. ഒരു ഗുജ്ജാറുമായി സംസാരിക്കണമെന്ന ആഗ്രഹം നിറവേറി. അല്‍ഹംദുലില്ലാഹ്. അവന്റെ ടെന്റിലേക്ക് പോകാന്‍ കഴിഞ്ഞില്ല. അരമണിക്കൂറെങ്കിലും എടുക്കും ടെന്റില്‍ പോയി തിരിച്ചുവരാന്‍. അവരുടെ ജീവിതം കുറച്ചുകൂടി അടുത്തറിയണമെന്നുണ്ടായിരുന്നു. പക്ഷേ, സമയവും സൗകര്യവും ഇല്ല. ഞങ്ങള്‍ കേരളക്കാരാണെന്നൊക്കെ പരിചയപ്പെടുത്തി. ശരി എന്ന അര്‍ഥത്തില്‍ തലയാട്ടി. അവനെന്ത് കേരളം? അവന് അത് മനസ്സിലായി എന്നുപോലും തോന്നുന്നില്ല. കുതിരകളും ആടുകളും പുല്‍മേടുകളും നിറഞ്ഞ ജീവിതത്തില്‍ അവനെന്ത് കേരളം?


ഗുല്‍മര്‍ഗിലേക്കുള്ള കയറ്റം അതീവഹൃദ്യമായിരുന്നു. താഴ്‌വാരങ്ങള്‍ മുഴുവന്‍ സൂചിയിലക്കാടുകളാല്‍ സമൃദ്ധം! നദികളും ചോലകളും കാടുകളിലൂടെ ഒഴുകുന്നത് മുകളില്‍നിന്ന് കാണാന്‍ അപാര സൗന്ദര്യം. ഇടയ്ക്കിടയ്ക്ക് വ്യൂപോയിന്റുകളില്‍ വണ്ടി നിറുത്തി. താഴ്‌വാരങ്ങളെയും ശ്രീനഗര്‍ വരെയും കാണാന്‍ കഴിഞ്ഞു. അവിടെ നിന്ന് നോക്കിയാല്‍ ദാല്‍തടാകം വളരെ നേരിയ രൂപത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. എല്ലാ പോയിന്റുകളിലും വണ്ടി നിറുത്തി ഫോട്ടോ എടുത്തു. അതിന്റെ മുകളിലൊക്കെ പട്ടാളക്കാര്‍ ഒന്നോ രണ്ടോ പേര്‍ ചെറിയ ഷെഡുകളില്‍ തോക്കും പിടിച്ച് നില്‍ക്കുന്നുണ്ട്. പ്രകൃതിഭംഗി നിറഞ്ഞ താഴ്‌വാരങ്ങളും മലകളും കയറി, ഗുല്‍മര്‍ഗ് ടൗണിലെത്തി. ടൗണ്‍ മുഴുവന്‍ വിശാലമായ പച്ച കാര്‍പ്പറ്റ് വിരിച്ചപോലത്തെ പ്രകൃതി. ഹോ... തമ്പുരാനേ, നിന്റെ ഭൂമിയുടെ സൗന്ദര്യം! കാറില്‍നിന്നിറങ്ങിയപ്പോള്‍ നല്ല തണുപ്പും നേരിയ മഴയും; അതോ മഞ്ഞുപെയ്യലോ? തലേദിവസത്തെ സോനാമാര്‍ഗിനേക്കാള്‍ അല്പം വ്യത്യസ്തമായ ഭൂഭാഗം. അതീവസുന്ദരം എന്ന് പറയാതെ വയ്യ. കിടുങ്ങുന്ന തണുപ്പുണ്ട്.


ഒരു കാരണവര്‍ കുതിരസവാരിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് കുതിരപ്പുറത്ത് കയറാന്‍ പേടിയാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ കാരണവരുടെ ചോദ്യം. 'അപ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ ഒന്നും തരില്ല അല്ലേ?' എന്ന്. എന്തായാലും തണുപ്പില്‍നിന്ന് രക്ഷകിട്ടാനും ചായ കുടിക്കാനുമായി ഒരു ചെറിയ ചായപ്പീടികയില്‍ കയറി. ഉപ്പാപ്പ വിടുന്ന മട്ടില്ല. വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയാണ്. അവസാനം, സവാരിക്ക് കുതിര ഒന്നിന് 300 രൂപയും പേടി ഉള്ളതിനാല്‍ ഒരാള്‍ കൂടെ വരുന്നതിന് വേറെ 300 രൂപയും കൂടി സവാരി ഉറപ്പിച്ചു. ഞാന്‍ ഏറെ പ്രയാസപ്പെട്ടാണെങ്കിലും കുതിരപ്പുറത്ത് കയറി. എല്ലാവരും കൂടി എന്നെ കയറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. വയസ്സുകാലത്ത് കശ്മീരില്‍ പോയി കുതിരപ്പുറത്തുനിന്ന് വീണ് വല്ല എടങ്ങേറും ആകാതിരുന്നാല്‍ മതി എന്നായിരുന്നു ഉള്ളില്‍.


പക്ഷേ, കയറിയപ്പോഴല്ലേ അതിന്റെ ത്രില്‍ അറിയുന്നത്. അമ്പെയ്ത്തും കുതിരസവാരിയും നീന്തലും എല്ലാവരും പഠിക്കണമെന്ന് റസൂല്‍ (സ) നിര്‍ദേശിച്ചത് വെറുതെയായിരുന്നില്ല. ഇന്നും പരിസ്ഥിതി മലിനമാക്കാത്ത ഒരു സഞ്ചാരമാധ്യമമാണല്ലോ കുതിരയും കഴുതയുമൊക്കെ. ഞങ്ങളുടെ യാത്ര തുടങ്ങി. ബഷീറും സുഹൂര്‍ അഹമ്മദും ആണ് കുതിരക്കാര്‍. എനിക്കവരോട് പാവം തോന്നി. ഈ കൊടും തണുപ്പത്ത് കാല്‍നടയായി ഒരുമണിക്കൂര്‍ അവര്‍. 300 കൂടുതലല്ലാന്ന് തോന്നി. കുതിരയ്ക്ക് വിലയുണ്ട്. അതിന് തീറ്റ കൊടുക്കണം. അവരുടേത് വളരെ നല്ലൊരു അധ്വാനമായി തോന്നി. വഴിയില്‍ ധാരാളം സ്ഥലങ്ങള്‍ അവര്‍ കാട്ടിത്‌നന്നു. ഞങ്ങളുടെ ഫോട്ടോകളും എടുത്തുതന്നു. ഗോള്‍ഡന്‍ മെമ്മറി അല്ലേ? ആദ്യമായി കുതിരപ്പുറത്തുള്ള സവാരി. അതും സുന്ദരമായ ഭൂമിയിലൂടെ. 


ബഷീറും സുഹൂറുമായി വളരെ വേഗം ഞങ്ങള്‍ സൗഹൃദത്തിലായി. അവരുടെ വിശേഷങ്ങളും ഞങ്ങളുമായി പങ്കുവച്ചു. ഇവിടത്തന്നെ കുറേ ദൂരെയാണ് വീട് എന്നും ഭാര്യയും മക്കളുമൊക്കെ ഉണ്ടെന്നും പറഞ്ഞു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഞാന്‍ എഴുതാറുണ്ട് എന്ന് പറഞ്ഞപ്പോള്‍, എഴുത്തില്‍ അവരുടെ പേര് മറക്കാതെ വയ്ക്കണമെന്നൊക്കെ പറഞ്ഞു. ഞാനവരുടെ പേര് മറക്കാതെ വയ്ക്കണമെന്നും പറഞ്ഞു. ഞാനവരുടെ പേര് മറക്കാതിരിക്കാന്‍ പലതവണ മനസ്സില്‍ ആവര്‍ത്തിച്ചു. അവരറിയുന്നില്ലെങ്കിലും അവരോട് പറഞ്ഞ വാക്ക് പാലിക്കുന്നു. ബി.എസ്.എന്‍.എല്‍ ഓഫീസ്, ഷെയ്ക്ക് അബ്ദുല്ലാടെ മകന്റെ വീട്, താഴ്‌വാരത്തില്‍ ദൂരെ പീര്‍ ഔലിയാടെ പള്ളി തുടങ്ങി പലതും അവര്‍ കാട്ടിത്തരികയും ഫോട്ടോ എടുക്കാന്‍ സൗകര്യം ചെയ്തുതരികയും ചെയ്തു. അപ്പോള്‍ എനിക്ക് ഒരു കശ്മീരി പാട്ട് കേള്‍ക്കാന്‍ ഒരാഗ്രഹം. കുതിരക്കാരോടാവശ്യപ്പെട്ടപ്പോള്‍ വേഗം അവരുടെ മൊബൈലില്‍നിന്ന് പാട്ട് വച്ചുതന്നെു. അവര്‍ സ്വന്തം പാടാന്‍ വേണ്ടിയാണ് ഞാനാവശ്യപ്പെട്ടത്. 


ഇക്ക ആദ്യം കുതിരസവാരി വേണ്ട എന്നു പറഞ്ഞെങ്കിലും യാത്രചെയ്തപ്പോള്‍ സന്തോഷമായി. സുന്ദരമായ ഗുല്‍മര്‍ഗ് കുതിരപ്പുറത്തിരുന്ന് യാത്രചെയ്ത് കണ്ടത് നല്ലൊരു അനുഭവമായി. കുതിരകളുടെ പേര് ബിജ്‌ലി എന്നും പിങ്കി എന്നും. എനിക്കവറ്റകളോട് പാവം തോന്നി. അവസാനം 100 രൂപ ബിജ്‌ലിക്കും പിങ്കിക്കും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ വേണ്ടി തികച്ച് 1000 രൂപ കൊടുത്തു. മിണ്ടാപ്രാണികളുടെ പുറത്ത് കയറി നമ്മള്‍ സവാരി ചെയ്തപ്പോള്‍ അവയോട് നാം വല്ല കുറ്റവുമാണോ ചെയ്യുന്നത് എന്നൊരു തോന്നല്‍. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പടച്ചവന്‍ പൊറുക്കട്ടെ. ആമീന്‍.


അതിനിടയില്‍ നല്ല മഴ തുടങ്ങി. വലിയൊരു മഴ ആകാതെ നേരിയ ചാറ്റല്‍ മഴയായി മാറി. ഒരുമണിക്കൂര്‍ അങ്ങനെ ഒരു യാത്ര ചെയ്തത് വലിയ സന്തോഷം നല്‍കി. ബഷീറിന്റെയും സുഹൂര്‍ അഹ്മദിന്റെയും സൗഹൃദവും പാട്ടും വിവരണങ്ങളും കേട്ടും അറിഞ്ഞും മനസ്സ് നിറഞ്ഞു. ഇനി ഇതിന്മേല്‍ നിന്നിറങ്ങണ്ടേ? ഉള്ളില്‍ അസ്വസ്ഥത തോന്നി. പറ്റിയ ഒരു സ്ഥലത്ത് നിറുത്തി വലിയ പ്രയാസമില്ലാതെ ഇറങ്ങി. അല്‍ഹംദുലില്ലാ. ഇനി ഏത് കുതിരപ്പുറത്തും കയറാമെന്ന ഒരു ധൈര്യം മനസ്സിന് കിട്ടി.


മടങ്ങി എത്തിയപ്പോള്‍ നൂറുകണക്കിന് കുതിരകള്‍ യാത്രക്കായി ഒരുങ്ങിനില്‍ക്കുന്നു. ഇഷ്ടംപോലെ സഞ്ചാരികള്‍ കുതിരപ്പുറത്ത് യാത്രചെയ്യുന്നു. അവിടെ വേറെ മോട്ടോര്‍ വാഹനങ്ങളൊന്നും കണ്ടില്ല. ഗണ്ടോല എന്ന റോപ്പ്‌വേയില്‍ ആളെ കയറ്റുന്നുണ്ടായിരുന്നില്ല. അതിനാല്‍ ആ വഴി പോയില്ല. കുറച്ചുനേരം അവിടെയൊക്കെ കറങ്ങി വണ്ടിയില്‍ കയറി. തിരിച്ചു വരുമ്പോള്‍ ഒരു ആപ്പിള്‍ത്തോട്ടത്തില്‍ കയറി. ആപ്പിളുകള്‍ വിരിഞ്ഞ് ഒരു നാരങ്ങാവലിപ്പം വച്ചിട്ടുണ്ട്. 75 കൊല്ലമൊക്കെ ആപ്പിള്‍മരം ജീവിക്കുമത്രെ! ഒട്ടുമാവുകളെ ഓര്‍മിപ്പിക്കുന്ന രൂപം. സീസണല്ലാത്തതിനാല്‍ എവിടെയും ആപ്പിള്‍ കണ്ടില്ല. 


സുന്ദരമായ ഗുല്‍മര്‍ഗ് യാത്രകഴിഞ്ഞ്‌ ഉച്ചയ്ക്ക് രണ്ടുമണിയോടെ ശ്രീനഗറില്‍ തിരിച്ചെത്തി. കശ്മീരി സുഹൃത്തുമായി സംസാരിച്ച് ഹൗസ്‌ബോട്ട് ശരിയാക്കി. താമസിച്ച ഹോട്ടലിന്‍നിന്ന് ഒരു ദിവസം ഒഴിവാക്കി ഹൗസ്‌ബോട്ടിലേക്ക് പോന്നു ഞങ്ങള്‍. സ്വന്തം പ്ലാനിങ്ങായതിനാലും ബജറ്റ് കൂട്ടിനോക്കിയതിനാലും പിറ്റേന്നത്തെ പഹല്‍ഗാം യാത്ര റദ്ദാക്കാമെന്ന് തീരുമാനിച്ചു. രണ്ടു ദിവസം സമൃദ്ധമായി മലനിരകളുടെയും ഐസ്മലകളുടെയും സൗന്ദര്യം ആസ്വദിച്ചതാണല്ലോ.


കുറച്ചധിക സമയം (24 മണിക്കൂര്‍) ദാല്‍തടാകത്തിലും ബോട്ടിലും കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. ചില്ലറ ഷോപ്പിങ്ങും നഗരം കാണലും എല്ലാമായി കഴിക്കാമെന്ന് തീരുമാനിച്ച് മൂന്നു ദിവസത്തെ വണ്ടിക്കാശും കൊടുത്ത് സന്ദീപിനോട് ഞങ്ങള്‍ യാത്രപറഞ്ഞ് പിരിഞ്ഞു. 30ന് രാത്രിയിലെ ട്രെയിന്‍ ടിക്കറ്റ് ജമ്മുവില്‍നിന്ന് നേരെ ഷൊര്‍ണൂര്‍ക്കുള്ളത് ഭാഗ്യത്തിന് ശരിയായിട്ടുണ്ട്. അതിനാല്‍ ശ്രീനഗറില്‍നിന്ന് 30ന് കാലത്ത് ജമ്മുവിലേക്ക് പുറപ്പെടണം. കാശ്മീരിസുഹൃത്ത് 500 രൂപയ്ക്ക് വണ്ടിക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ടാക്‌സിസ്റ്റാന്റില്‍ ചെന്നാല്‍ 500 രൂപയ്ക്ക് നമ്മെ കൊണ്ടുപോകും എന്ന് പറഞ്ഞു.


29ന് ഉച്ചകഴിഞ്ഞ് ശ്രീനഗറൊക്കെ ഒന്ന് കാണാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. തന്തൂരിയും ദാലും മാത്രം കഴിച്ചിരുന്നുള്ളൂ, അധിക ദിവസവും. നല്ലൊരു ഹോട്ടലില്‍ കയറി; ഭയങ്കര പറ്റിക്കല്‍. വേവാത്ത ഭക്ഷണത്തിന് രണ്ടുപേര്‍ക്ക് 500 രൂപ. ഇങ്ങനെ ചില നഷ്ടക്കണക്കുകള്‍ ഓര്‍മയിലേക്ക് വരികയാണിപ്പോഴും. ഞാനിതൊക്കെ വിശദമായി എഴുതുന്നത് പോകുന്നവര്‍ക്ക് ചില വിവരങ്ങള്‍ ഉപകാരപ്പെട്ടേക്കാം എന്ന് വിചാരിച്ചാണ്. നമുക്കെത്രയും ചെലവാക്കാം. പക്ഷേ, പറ്റിക്കപ്പെടുന്നത് നമ്മളാരും ഇഷ്ടപ്പെടില്ലല്ലോ.


ഹൗസ്‌ബോട്ടുടമ സുല്‍ത്താന്‍ മുഹമ്മദും കുടുംബവും ബോട്ടിന്റെ പിറകിലെ രണ്ട് റൂമുകളിലാണ് താമസം. കുട്ടികളെ സ്‌കൂളില്‍ വിടുന്നുണ്ട് അവര്‍. മൂന്ന് മക്കള്‍. ഗവണ്മെന്റ് സ്‌കൂളുകളില്‍ പഠിപ്പ് ശരിയല്ലാത്തതിനാല്‍ 1100 രൂപ കുട്ടി ഒന്നിന് ചെലവാക്കിയാണ് അവര്‍ കുട്ടികളെ നല്ല സ്‌കൂളില്‍ പഠിപ്പിക്കുന്നത്. ഞാനവരുടെ റൂമില്‍ പോയി ജീവിതവും വിശേഷങ്ങളും എല്ലാം അറിഞ്ഞു. കാര്‍പ്പെറ്റ് വിരിച്ച മുറിയില്‍ കട്ടിലൊന്നുമില്ല. ഹീറ്ററിലും ഗ്യാസിലും ആണ് അവര്‍ ഭക്ഷണം പാകം ചെയ്യുന്നത്. രണ്ട് മുറിയില്‍ ഒന്നില്‍ അടുക്കളയാണ്. ബാത്‌റൂം അറ്റാച്ച്ഡ് ഉണ്ട്. ഹൗസ്‌ബോട്ടും മുഴുവന്‍ സ്ഥലവും നല്ല കാര്‍പ്പെറ്റ് വിരിച്ചതാണ്. ഒന്നുരണ്ട് കാര്‍പ്പെറ്റുണ്ടെന്ന് തോന്നുന്നു. എന്നിട്ടും രാത്രിയൊക്കെ ഭയങ്കര തണുപ്പാണ് ബോട്ടില്‍. 


ബോട്ടില്‍ താമസിച്ച പകലും രാത്രിയും വല്ലാത്ത ഒരു സന്തോഷമായിരുന്നു. നഷ്ടപ്പെട്ട ഏതോ ചില ഓര്‍മകള്‍ പറന്നുവന്നപോലെ. ഞാന്‍ എട്ടു വയസ്സുവരെ ജീവിച്ചത് കനോലിക്കനാലിന് തൊട്ടായിരുന്നു. തടാകത്തിലെ താമസത്തിന് അവിടത്തെ വെള്ളപ്പൊക്ക കാലത്തിന്റെ ചില ഓര്‍മകള്‍. ചക്കപ്പന്റെ വഞ്ചി (ഓടം) ഞങ്ങളുടെ വീടിന്റെ ജനലയില്‍ കെട്ടിയിടുന്നതു മുതല്‍ ഒരുപാട് ഓര്‍മകള്‍. മാളുവിനും ചക്കപ്പനും മക്കളുണ്ടായിരുന്നില്ല. എന്നെ അവര്‍ സ്വന്തം കുട്ടിയെപ്പോലെയാണ് നോക്കിയിരുന്നത്. ഉപ്പാപ്പാടെ കുടിയാന്മാരായിരുന്നു അവര്‍. ഞാനവരെ അപ്പന്‍ എന്നും ഇങ്ങ എന്നുമാണ് ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. 


അതിഭയങ്കര അയിത്തം നിലനിന്നിരുന്ന കാലത്ത് എന്റെ ഉമ്മാടെ സ്വഭാവം കൊണ്ടാകാം വേട്ടുസമുദായത്തിലെ അവരോട് ഞങ്ങളുടെ വീടിന് ഇത്രയധികം ചങ്ങാത്തം ഉണ്ടായിരുന്നത്. അവരുടെ വേല (പൂരം) കൊടികൊട്ടി ആദ്യം വരിക ഞങ്ങളുടെ വീട്ടിലേക്കായിരുന്നു. നമ്മുടെ വക ഒരു തുണിയും അരിയും കൊടുത്തിരുന്നത് എന്റെ കുട്ടിക്കാല ഓര്‍മയിലുണ്ട്. ഈ വക ധാരാളം ഓര്‍മകള്‍ കൊണ്ടാകാം ഹൗസ്‌ബോട്ടിനോടും പരിസരത്തോടും വല്ലാത്തൊരടുപ്പം തോന്നിയത്. പോരാന്‍ തോന്നാത്തത്ര അടുപ്പം! പോരാതെ പറ്റില്ലല്ലോ. യാതൊരു ശല്യവുമില്ലാതെ ആ വലിയ ബോട്ടില്‍ ഞങ്ങള്‍ രണ്ടുപേരും മാത്രം. ഞാന്‍ കോലായില്‍ ചിന്തിച്ചും മറ്റും കുറേ സമയം കഴിച്ചുകൂട്ടി. ഇക്ക നമസ്‌കാരവും ഖുര്‍ആന്‍ ഓത്തുമായി കൂടി. 

എന്തായിരുന്നാലും കശ്മീര്‍യാത്രാനുഭവങ്ങള്‍ ഒന്നും വിട്ടുപോകാതെ എന്റെ പ്രിയവായനക്കാരുമായി പങ്കിട്ടിട്ടുണ്ട്. ഇനി അല്പം കൂടിയുണ്ട്; തിരിച്ചുള്ള ജമ്മുയാത്ര. രണ്ടുതവണ കണ്ടതിനാല്‍ എല്ലാം ശരിക്ക് മനസ്സില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ടണലിനു മുമ്പായി ഒരു മണിക്കൂര്‍ ഒരു 'ജാം' കിട്ടി. പോയതിലും അധികം സമയം എടുത്തു വരുമ്പോള്‍. 286 കിലോമീറ്റര്‍ കയറ്റവും ഇറക്കവും സമതലവും ആണ്. എട്ടുമണിക്ക് ജമ്മുവിലെത്തി. 10 മണിക്ക് പുറപ്പെട്ടതാണ് ശ്രീനഗറില്‍നിന്ന്. ജമ്മുവില്‍നിന്ന് 4 മണിക്കൂര്‍ കഴിച്ചുകൂട്ടിയാല്‍ ട്രെയിനിന്റെ സമയമായി. അതിനാല്‍, വിരിവിരിച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ത്തന്നെ കഴിച്ചുകൂട്ടി. അവിടെ കിടന്നല്പം ഉറങ്ങി.

വിചാരിച്ചതിലും പ്രയാസമില്ലാതെ കശ്മീര്‍യാത്ര പര്യവസാനിച്ചു. അല്ലാഹുവിന് സ്തുതി. ജമ്മു-ഷൊര്‍ണൂര്‍ 60 മണിക്കൂറാണ് യാത്രാസമയം. 11ലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 4-ാം ദിവസം ഷൊര്‍ണൂരെത്തി. പാലക്കാട് കഴിഞ്ഞപ്പോള്‍ മഴ. അല്‍ഹംദുലില്ലാഹ്. ഇന്ത്യയുടെ വടക്കേ അറ്റം പോവുക എന്ന വലിയൊരാഗ്രഹം നിറവേറി. സര്‍വശക്തനായ അല്ലാഹുവിനെ കോടിക്കണക്കിന് സ്തുതിക്കുന്നു. ഒപ്പം ഹൃദയം നിറഞ്ഞ അപേക്ഷയും; ഇനിയും നാഥാ, നിന്റെ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാനും കാണാത്ത രാജ്യങ്ങള്‍ കാട്ടിത്തരാനും അതു മുഖേന ഞങ്ങളുടെ മനസ്സുകള്‍ പൂത്തുലയാനും. എല്ലാ കാഴ്ചകളെയും അദ്ഭുതങ്ങളെയും നിന്റെ ഗ്രന്ഥവുമായി കൂട്ടിക്കെട്ടാനും നീ ഞങ്ങളെ അനുഗ്രഹിക്കണേ. ഈ ഭൂമിയുടെ ഉടമസ്ഥന്‍ എത്രമാത്രം മഹാന്‍! എനിക്കല്ലാതെ ഒന്നും പറയാനില്ല. സുന്ദരമായി സംവിധാനിച്ച്, അതില്‍ മലകളെ നാട്ടി, കടലുകളെയും പുഴകളെയും ഒഴുക്കി, വ്യത്യസ്ത ഭാഷാനിറങ്ങളില്‍ മനുഷ്യരെ ഒരുക്കിയ നാഥാ... നീ എത്ര മഹാന്‍! പരിശുദ്ധന്‍.

സാധുക്കളായ ഞങ്ങളുടെ കൈക്കുമ്പിളില്‍ എന്നും നിന്റെ ജീവാമൃതം നിറച്ചുതരണേ. ആമീന്‍.

വസ്സലാം, സ്വന്തം ടീച്ചര്‍

Monday, July 8, 2013

മഞ്ഞുമലകൾ തടുത്തുനിർത്തിയ യാത്ര

നാലായിരം രൂപയ്ക്ക് ഏര്‍പ്പാടാക്കിയ വണ്ടിയില്‍ ഞങ്ങളും ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവറും കയറി. സന്ദീപിന്റെ അനിയനും ഇന്ന് യാത്രയിലുണ്ട്. ഐസ് മൂടിയ മലനിരകളിലൂടെ വണ്ടി നീങ്ങാന്‍ൻ തുടങ്ങി. തണുപ്പും ഏറിവന്നു. കുറച്ചു നേരം കഴിഞ്ഞ് വണ്ടി നിര്‍ത്തി. ഇനി പോകാനാവില്ല. മഞ്ഞ് വീണ് വഴി അപകടമുള്ളതാണ്. ഒരു വണ്ടിയും പോകുന്നില്ല. എങ്കിലും സോനാമലകളുടെ സുന്ദരമായ ദൃശ്യങ്ങൾള്‍ കണ്ടത് ഇവിടെ വച്ചാണ്. ചുറ്റും കോടയും മഞ്ഞും മഴയും കൊച്ചരുവികളും ഒഴുകുന്ന, നാമൊരിക്കലും കണ്ടിട്ടില്ലാത്ത പ്രകൃതി. പടച്ചവനേ, ഓര്‍ ർക്കുമ്പോൾ തന്നെ വല്ലാതാകുന്നു. 


ഒരു 



കൊച്ചു പെട്ടിക്കട മാത്രമുണ്ട്. രണ്ട് കമ്പിളിക്കുപ്പായവും ബൂട്ടും തൊപ്പിയും എല്ലാമുണ്ടായിട്ടും പുറത്ത് അധിക സമയം നിൽക്കാനാവുന്നില്ല. ശീതക്കാറ്റും ഉണ്ട്. അപ്പോൾ എന്തായിരിക്കും ഇതിന്റെ ഇരട്ടി പൊക്കമുള്ള ഹിമാലയത്തിന്റെ അവസ്ഥ. പെട്ടിക്കടയില്‍ൽ ചായ ഉണ്ട്. ചുടുചായ വളരെ പെട്ടെന്ന് തണുക്കുന്നുണ്ട്. അവിടെ ഒര മരക്കഷണം ഐസ് പിടിച്ച് കിടക്കുന്നുണ്ടായിരുന്നു.


ഇനി എന്ത് ചെയ്യും? ഈ തണുപ്പത്ത് ഇങ്ങനെ നിന്നിട്ടെന്താണ് കാര്യം? മുന്നോട്ടു പോകാനില്ല. പുറത്തിറങ്ങാനും വയ്യ. ഡ്രൈവര്‍ ർക്കും ഒരു ചമ്മല്‍ൽ. ഇത്ര കാശിന് കൊണ്ടുവന്നിട്ട് ഇങ്ങനെ പറ്റിയല്ലോ എന്നോര്‍ ർത്ത്. അതിനാൽ, അവൻ പറയുന്നുണ്ട്: നമുക്ക് മടക്കത്തിന് ഒന്നുരണ്ട് പാര്‍ ർക്കുകളിലൊക്കെ ഇറങ്ങാം എന്ന്. ഉം... പറ്റിക്കപ്പെട്ടതിന്റെ ദ്വേഷ്യം ഞങ്ങളുടെ ഉള്ളിലുണ്ടെങ്കിലും ഇത്ര സുന്ദരമായ കാഴ്ച അതൊക്കെ മറപ്പിച്ചു. 



അങ്ങനെ വിഷാദത്തിനും നിരാശയ്ക്കും ഇടയിലങ്ങനെ ഇരിക്കുമ്പോൾ സോനാമലകളിലേക്ക് സൂര്യന്റെ എത്തിനോട്ടം! അൽഹംദുലില്ലാഹ്. പെട്ടെന്ന് അന്തരീക്ഷം തെളിഞ്ഞു. അഭൗമമായ സൗന്ദര്യം അവിടം മുഴുവൻ പരന്നൊഴുകാൻ തുടങ്ങി. മഞ്ഞുമലകളിലെ മഞ്ഞുരുകിത്തുടങ്ങി. സുന്ദരമായ പൈൻന്‍മരങ്ങൾ ദൃശ്യമാകുന്നു. മലനിരകളുടെ തലപ്പുകൾ അരിപ്പൊടി കൂമ്പാരമാക്കി ഇട്ടപോലെ വെയിലിൽ വെട്ടിത്തിളങ്ങുന്നു. ചോലകള്‍ൾ ശക്തമായി ഒഴുകിത്തുടങ്ങി. പെട്ടിക്കടക്കടുത്ത് കിടന്ന ഐസ് മൂടിയ മരക്കഷണം പുറത്ത് കണ്ടുതുടങ്ങി. മലനിരകള്‍ൾ വസ്ത്രം മാറി വന്നപോലെ. ഒപ്പം നമ്മുടെ മനസ്സിനും എന്തെന്നില്ലാത്ത സന്തോഷം. 





അടുത്ത വണ്ടിയിലുള്ളവരും പുറത്തിറങ്ങിത്തുടങ്ങി. ഞങ്ങളും താഴ്‌വാരത്തേക്ക് പതുക്കെ നടന്നു. സ്ഥിരം ചെയ്യാറുള്ള എന്റെ ഒരു പരിപാടിയുണ്ട്. അപൂര്‍ ർവ സ്ഥലങ്ങളില്‍ൽ നിന്ന് കല്ല് പെറുക്കാറുണ്ട്. നല്ല മൂന്ന് ഉരുളൻ കല്ലുകൾള്‍ ചോലയിൽ നിന്നെടുത്ത് പോക്കറ്റിലിട്ടു. ദൗര്‍ ർഭാഗ്യകരമെന്നു പറയട്ടെ, വലിയ ജാക്കറ്റ് തിരിച്ചു കൊടുത്തപ്പോൾ കല്ല് എടുക്കാന്‍ൻ മറന്നുപോയി. ചാവുകടലിൽനിന്ന് കൊണ്ടുവന്ന കല്ല് ഇപ്പോഴും ഞാന്‍ൻ സൂക്ഷിക്കുന്നുണ്ട്. ഞാനപ്പോഴൊക്കെ ഒരഞ്ചു വയസ്സുള്ള കുട്ടിയായിപ്പോവുകയാണ്. എനിക്കിപ്പോഴും ആ കല്ല് മറന്നതിൽ സങ്കടമുണ്ട്. മഞ്ഞുരുകി ഒലിച്ച് ശുദ്ധമായ ആ കല്ലുകൾ. ഖുര്‍ ർആനിൽല്‍ പാറയും മലയും ഒക്കെ ഉപമയും അലങ്കാരവുമൊക്കെ ആയി വരുന്നതിനാലാകാം കല്ലിനോടു പോലും സംസാരിക്കാൻ തോന്നുന്നത്. 



അങ്ങനെ പലതവണ കോടയും വെയിലും വന്നും പോയുമിരുന്നു. ഞങ്ങൾ വണ്ടിയിലും പുറത്തുമായി കഴിച്ചുകൂട്ടി. ഇനി മുന്നോട്ടു പോകാന്‍ൻ പറ്റില്ലെങ്കില്‍ൽ തിരികെ പോകാം. ഇവിടെ നിന്നാണത്രെ 32 കിലോമീറ്റർ കാല്‍ൽനടയായി അമര്‍  ർനാഥ് യാത്രക്കാര്‍   പോകുന്ന വഴി. താഴ്‌വാരത്തിലൂടെ കാല്‍ൽനടപ്പാത കാണുന്നുണ്ട്. ജൂണിൽ യാത്ര ആരംഭിക്കും. നാം ഇടയ്‌ക്കൊക്കെ പത്രത്തിൽ വായിക്കാറില്ലേ? അമര്‍ നാഥ് യാത്രികർ വഴിയില്‍ൽ കുടുങ്ങി എന്നൊക്കെ. ആ അമര്‍ ർനാഥ് യാത്രാവഴിയാണിത്. ഇവിടെ ഒരു മൈല്‍ൽസ്റ്റോണുണ്ട്. GUMRI എന്ന സ്ഥലത്തേക്കും ലേയിലേക്കുമുള്ള ദൂരം എഴുതിവച്ചിരിക്കുന്നു. കശ്മീരിൽ അധിക സ്ഥലത്തും ഉറുദുവിലാണ് മൈല്‍ൽക്കുറ്റികളില്‍ൽ സ്ഥലനാമങ്ങൾ എഴുതിയിട്ടുള്ളത്. ഇവിടെ ഇംഗ്ലീഷിലാണ്. 



ഏതോ വിഷാദത്തോടെ സോനാമലകളോട് യാത്രപറഞ്ഞ് വണ്ടിയിൽ കയറി. വഴിയിൽ അമര്‍ ർനാഥ് യാത്രക്കാര്‍ ർക്കുള്ള വഴിയോര ടെന്റുകളുടെ നിര്‍ ർമാണം തുടങ്ങിയിട്ടുണ്ട്. സന്ദീപ് ആ ടെന്റുകൾ ഞങ്ങൾക്ക് കാട്ടിത്തന്നു. നമ്മുടെ നാട്ടിലെ ശബരിമല സീസൺ പോലെ, ആ സ്ഥലങ്ങളും അമര്‍ ർനാഥ് യാത്രയ്ക്കുവേണ്ടി ഒരുങ്ങുകയാണ്. ഹിമാലയ താഴ്‌വാരങ്ങളിലെ വേനൽക്കാലത്തിന്റെ മൂര്‍ ർധന്യത്തിലാണ് യാത്ര തുടങ്ങുക. വിശദമായി എനിക്കറിയില്ല. ഈ 32 കിലോമീറ്റർ കാൽനടയായിട്ടാണത്രെ താണ്ടിക്കടക്കുക. അവിടെ ശിവലിംഗത്തിന്റെ ആകൃതിയിൽ ഐസ് രൂപപ്പെടുമെന്നാണ് ഐതിഹ്യം.



ഞങ്ങളുടെ മടക്കയാത്ര തുടങ്ങി. ഒരു ഭാഗത്ത് കൂലംകുത്തി നദി ഒഴുകുന്നു. മറുഭാഗത്ത് ഐസ്മലകളും. ഒരു സ്ഥലത്തെത്തിയപ്പോൾ നമ്മുടെ കൈയെത്തുന്നിടത്ത് ഒരു ഐസ്മല. വണ്ടി നിറുത്തി അവിടെ ഇറങ്ങി. ഐസ്ചുമരിൽ എന്തെങ്കിലും എഴുതണമെന്നൊരു തോന്നൽ. ഇക്കയും ഡ്രൈവറും ഒക്കെ കുന്നിന്റെ മുകളിലേക്ക് പോയ തക്കത്തിന് ഞാന്‍ൻ നല്ലൊരു വടി കൊണ്ടെഴുതാൻന്‍ തുടങ്ങി. ആദ്യം അറബിയിൽ അല്ലാഹു എന്നെഴുതി ഫോട്ടോ എടുത്തു. വീണ്ടും എന്റെ ഇഷ്ട പേരിക്കുട്ടി ഫര്‍ ർഹാൻന്‍ എന്ന് ഇംഗ്ലീഷിലും എഴുതി കാമറയിലേക്ക് പകര്‍ ർത്തി. 


കടപ്പുറത്ത് മണ്ണിൽ വരയ്ക്കാനും എഴുതാനുമൊക്കെ തോന്നുന്ന ഒരു ഭാവമാണ് ഐസ്മലകളുടെ അടുത്തെത്തുമ്പോൾ നമുക്കും ഉണ്ടാകുന്നത്. പോകാം എന്ന് തോന്നുമെങ്കിലും വീണ്ടും നമ്മെ ആരോ അങ്ങോട്ട് വലിക്കുംപോലെ. ഓരോ തിര കഴിയുമ്പോഴും ഇനി കയറാം എന്ന് കരുതുമെങ്കിലും അല്പം കൂടി കഴിയട്ടെ എന്ന ഒരു മനസ്സില്ലേ? അതുതന്നെ ഇവിടെയും. 


കട്ടിയുള്ള കുപ്പായവും ബൂട്ടും ഇല്ലെങ്കില്‍ൽ ഈ കളിക്കൊന്നും സാധിക്കില്ലായിരുന്നു. എഴുതിക്കൊണ്ടുനിൽക്കേ മുകളിലേക്കു പോയവര്‍ വന്നു. ഡ്രൈവര്‍ ർ അപ്പോഴാണ് ചില അപകടങ്ങളെപ്പറ്റീ പറഞ്ഞുതന്നത്. ഈ മഞ്ഞുമലയുടെ അടിയിലൂടെ ഐസ് ഉരുകി റോഡിന്റെ ഇടതുവശത്തുള്ള നദിയിലേക്ക് ഒഴുകുന്നുണ്ട്. ചിലപ്പോൾ പെട്ടെന്ന് ഇത് ഇടിഞ്ഞ് അപകടമുണ്ടായേക്കുമെന്ന്. ഇത് കേട്ടപ്പോൾ ഇതിനടുത്ത് നിൽക്കുന്നതത്ര പന്തിയല്ലെന്നു തോന്നി.


വണ്ടി വീണ്ടും പുറപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ ഒരു ചെറിയ പാര്‍ ർക്കിൽ നിർത്തി. 4000 രൂപയ്ക്ക് എന്തെങ്കിലുമൊക്കെ കാണിച്ചു എന്ന് ഡ്രൈവര്‍ ർക്കും സമാധാനം കിട്ടണമല്ലോ. പാര്‍ ർക്കിന്റെ അപ്പുറം ഒരു കൊച്ചുതടാകം. അതിലേക്ക് മലകളിലൂടെ വെള്ളം ചാടിക്കൊണ്ടിരിക്കുന്നു. യാത്രക്കാരില്‍ൽ ചിലർര്‍  തടാകത്തിന്റെ അപ്പുറത്തൊക്കെ പോകുന്നുണ്ട്. അല്പനേരം അവിടെ നിന്ന്, മടക്കയാത്ര ആരംഭിച്ചു. ഇടതുഭാഗത്ത് പുഴവക്കിലെ ചില കാഴ്ചകൾ നമ്മെ ശരിക്കും ഞെട്ടിച്ചുകളയും. കുത്തൊഴുക്കുള്ള ഈ നദിക്കരയില്‍ൽ വളരെ ചെറിയ കുടിലുകൾ. 


സ്ത്രീകളും കുട്ടികളും ആ നദിക്കരയില്‍ൽ - രണ്ടു വയസ്സൊക്കെയുള്ള കുഞ്ഞുങ്ങൾ. അത് കണ്ട എന്റെ ഉള്ള് പിടഞ്ഞുപോയി. കാല്‍ൽ തെറ്റി ആ കുഞ്ഞുങ്ങളോ സ്ത്രീകളോ വീണാല്‍ൽ കിട്ടിയിട്ട് കാര്യമില്ല. പക്ഷേ, അവര്‍ ർക്കത് ശീലമായിരിക്കുന്നു. ആടിനെ മേയ്ക്കുന്ന നാടോടികളാണ് അവരെന്ന് സന്ദീപ് പറഞ്ഞപ്പോൾ അവര്‍ ർ എങ്ങനെയായിരിക്കും അപ്പുറത്തേക്ക് എത്തിയിരിക്കുക എന്നോര്‍ ർത്തുപോയി. മറുഭാഗത്തുകൂടെ കാൽനടവഴികൾ ഉണ്ടാകുമായിരിക്കും. അല്ലാഹുവിന്റെ സൃഷ്ടികൾ അവന്റെ ഭൂമിയിലൂടെ എല്ലാ കോണുകളിലും പരിതസ്ഥിതികൾക്കനുയോജ്യമായി ജീവിതം കരുപ്പിടിപ്പിക്കുന്നു!


തിരിച്ച് ടൗണിലെത്തിയപ്പോഴേക്ക് ഉച്ചയായി. ടൗൺ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കുതിരകളും കുപ്പായം വാടകക്കാരും ഉത്സാഹത്തിമിർപ്പിലാണ്. വെയിലും വന്നുതുടങ്ങി. ആളുകൾ കുതിരപ്പുറത്തും വണ്ടിയിലുമൊക്കെയായി കറങ്ങുകയാണ്. ജീവിതത്തിലാദ്യമായി ഇത്ര സുന്ദരമായ ഐസ്താഴ്‌വാരവും മലകളും കണ്ടതല്ലേ. മനസ്സ് നിറഞ്ഞു. അല്‍ൽഹംദുലില്ലാഹ്.


ഉച്ചഭക്ഷണം കഴിഞ്ഞ് മടക്കയാത്ര ആരംഭിച്ചു. തെക്കേ ഇന്ത്യയിലും മധ്യഇന്ത്യയിലും ഒന്നും ഇത്തരം സ്ഥലങ്ങൾ (മഞ്ഞുമൂടിയവ) ഇല്ലാത്തതിനാലാവും ഇവിടങ്ങളിലൊക്കെ ഇത്രമാത്രം സഞ്ചാരികളെത്തുന്നത്. അമര്‍ ർനാഥ് യാത്രക്കാര്‍ ർ കൂടി വന്നാല്‍ൽ ശ്രീനഗറിൽല്‍ റൂം ഒന്നും കിട്ടാനില്ലാതാകുമത്രെ! പലരും ബസ്സുകളില്‍ൽ പോലും കിടക്കേണ്ടിവരാറുണ്ടെന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി. സോനാമാര്‍ഗിന്റെ സൗന്ദര്യം - വ്യത്യസ്ത ഭാവങ്ങളോടുകൂടിയ - ശരിക്കാസ്വദിച്ച് 5 മണിക്കു മുമ്പായി ശ്രീനഗറില്‍ൽ തിരിച്ചെത്തി. തിരിച്ചുള്ള യാത്രയിലും വഴിയോര ദൃശ്യങ്ങൾ മനം കുളിർപ്പിക്കുന്നവയായിരുന്നു. കുട്ടികൾ സ്‌കൂൾ വിട്ടുപോകുന്ന കാഴ്ചകളും കാണാമായിരുന്നു.

അടുത്തത് ഗുല്‍ര്‍ ർഗിലേക്കുള്ള യാത്ര...