Monday, October 19, 2015

ആള്‍ക്കൂട്ടത്തില്‍ തനിയെയാക്കിയ കുട്ടിക്കാല സുഹൃത്തുക്കളും എന്റെ ഉത്തുത്തുവും

കാലത്തിന്റെ യാത്ര കണ്ടുനില്‍ക്കാന്‍ നല്ല രസമുണ്ട്. ഇലക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ട് എന്റെ വാര്‍ഡിന്റെ കിഴക്കുഭാഗത്തായിരുന്നു ഇന്നലത്തെ പര്യടനം. ഞാന്‍ പലപ്പോഴും 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ആയിപ്പോയി. എന്റെ കുട്ടിക്കാല ഓര്‍മകള്‍ അവിടെ എത്തിയപ്പോള്‍ എന്നെ വരിഞ്ഞുമുറുക്കി. പലപ്പോഴും ഞാന്‍ ഇലക്ഷനും വോട്ടും ഒക്കെ മറന്നു. പൊട്ടിക്കരഞ്ഞുപോയി. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലം മാതാപിതാക്കളുള്ള കാലം. അവരുമായി ജീവിച്ച ഇടങ്ങളിലെ ഓര്‍മകള്‍ അവരില്ലാത്ത ഒരുകാലത്ത് മനുഷ്യനെ തകര്‍ത്തുതവിടുപൊടിയാക്കും. കണ്ണുനീര്‍ ധാരമുറിയാതെ ഒഴികിക്കൊണ്ടിരുന്നു.

ഞങ്ങള്‍ എട്ടുവയസ്സുവരെ ഈ നാട്ടിലല്ലായിരുന്നു. പിന്നീടാണ് എറിയാട് വന്നത്. ഈ നാട് ഞങ്ങള്‍ക്കൊരുപാട് നന്മകള്‍ സമ്മാനിച്ചിട്ടുണ്ട്. എറിയാട് ബനാത്തിലെ വിദ്യാര്‍ഥിയായി പുറത്തിറങ്ങാന്‍ കഴിഞ്ഞത് വലിയ സമ്മാനം. ആ അറിവിനായി ഞാന്‍ സ്വയം തീരുമാനിച്ചുപോവുകയായിരുന്നു. എന്റെ സ്കൂള്‍സുഹൃത്തായിരുന്ന എഡ്‌വി (തങ്കമ്മടീട്ടറുടെ മകള്‍)യെ ഞാന്‍ കുറേ കാലത്തിനുശേഷമാണ് കാണുന്നത്. എന്നെ കണ്ടതും, "മോളേ, നീ വോട്ടിന് നില്‍ക്കുന്നെന്നറിഞ്ഞു. പിന്നെ, സ്നേഹത്തിന്റെ, സങ്കടത്തിന്റെ, മാതാപിതാക്കള്‍ടെ വേര്‍പാടിന്റെ വേദനയുടെ, ഏകാന്തതയുടെ സമ്മിശ്രഭാവങ്ങളോടെ എന്നെ കെട്ടിപ്പിടിച്ച്, ഞാനൊന്ന് പൊട്ടിക്കരയട്ടെ എന്നും പറഞ്ഞ് എന്റെ തോളില്‍ കിടന്ന് ഒറ്റക്കരച്ചിലായിരുന്നു. എനിക്കും കരച്ചിലടക്കാനായില്ല. പഴയ സ്നേഹത്തിന്റെ ആര്‍ദ്രത പുതിയ തലമുറയ്ക്ക് എനിക്ക് കഴിയുംവിധം ഇവിടെ പകര്‍ത്തുകയാണ്. 

പലപ്പോഴും ഞാനോര്‍ത്തു, ഞാനൊരു ചിത്രകാരരരിയായിരുന്നെങ്കില്‍, എന്റെ പഴയ ഗ്രാമത്തെ, എന്റെ നാട്ടുവഴികളെ, ഞങ്ങള്‍ ബനാത്തിലേക്ക് പോയിരുന്ന വഴിയിലെ സുന്ദരമായ നെല്‍പ്പാടത്തെ, വഴിയുടെ അതിരുകളിലുള്ള വലിയ അയ്‌നിമരങ്ങളെ, കൈതോലയില്‍ തൂങ്ങിനില്‍ക്കുന്ന കൈതപ്പൂവ്... ഒക്കെ വരച്ചേനെ. എനിക്ക് വയ്യ. എല്ലാ ഗ്രാമങ്ങളും നഗരമായി മാറിയിട്ടും ഗ്രാമീണസ്നേഹം ഇവിടെ ബാക്കിനില്‍ക്കുന്നു. ഞാന്‍ എട്ടുവയസ്സു മുതല്‍ 19 വയസ്സുവരെ ചിലവഴിച്ച എന്റെ വീടും പരിസരപ്രദേശങ്ങളും വീത്താത്താടെ വീട്ടില്‍ ചെന്നപ്പോള്‍ (റിയാദിലുള്ള കെ.കെ.ഹുസൈന്റെ ഉമ്മ) പണ്ട് പെരുന്നാളിന് പെണ്ണുങ്ങളെല്ലാം ഉച്ചകഴിഞ്ഞാല്‍ അവരുടെ വീട്ടില്‍ ഒരുമിച്ചുകൂടി, കൈകൊട്ടിപ്പാടുമായിരുന്നു. വലപ്പാടുനിന്ന് എറിയാടെത്തിയ ഞങ്ങള്‍ക്കത് പുതുമയായിരുന്നു. പുതുമയായിരുന്നു. മാരരന്നബി അയിശാ തോരിലായി എന്ന പാട്ട് എല്ലാവരും കൂടിയിരുന്ന് കൊട്ടിപ്പാടിയ ഓര്‍മകള്‍... അതിലെ പലരും ഇന്നില്ല. കളിയും കൊട്ടും മൂക്കുമ്പോള്‍ ഒരാള്‍ മണ്‍കുടം എടുത്ത് പ്രത്യേക താളത്തില്‍ ഊതും. പടച്ചവനേ, ഇനിയൊരിക്കലും ആ കാലം തിരിച്ചുവരില്ല. "താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ" എന്ന പാട്ടും അന്ന് പാടുമായിരുന്നു. അന്നത്തെ ഇശലുകള്‍ വേറെയായിരുന്നു. അതൊക്കെ എഴുതാനിരുന്നാല്‍ ഒരുപാടായിപ്പോകും. പണ്ട് തെങ്ങുകയറ്റം വരണത് വലിയ സന്തോഷമാണ്. എന്തിനായിരുന്നു സന്തോഷം എന്നറിയില്ല. തേങ്ങയില്‍നിന്ന് കിട്ടുന്ന കാക്കപ്പൊന്ന് എന്ന് ഞങ്ങള്‍ പറയുന്ന ഒരു കറ. അത് തിന്നും. ഇതൊക്കെ പങ്കുവെക്കാന്‍ ഉണ്ടായ എന്റെ പ്രിയപ്പെട്ട ഇത്താത്തയും കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടു. എന്റെ എഴുത്തുതന്നെ നിര്‍ത്തിക്കളഞ്ഞു ആ വേര്‍പാട്. ഇന്ന് ഞാന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമ്പോള്‍ ആള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സ്നേഹത്തോടെ എന്നെ കളിയാക്കിക്കൊല്ലും. ഇത് വായിക്കുന്ന എന്റെ കുഞ്ഞിക്കാക്ക (അഹ്മദ് ബാവ) കരയും എന്നുറപ്പ്. കൂടെപ്പിറപ്പുകളുമായുള്ള ഓര്‍മകള്‍ക്ക് മധുരം കൂടുക പ്രായംചെല്ലുമ്പോഴാണ്. ഞാനിപ്പോള്‍ അനുഭവിക്കുന്ന ചങ്കുപൊട്ടുന്ന ഒരു വേദനയില്‍ ഓര്‍ക്കുന്നത് എനിക്കെഴുതാന്‍ പഠിക്കേണ്ടിയിരുന്നില്ലായിരുന്നു എന്നാണ്. അത്രയ്ക്ക് വേദനയാണ് എഴുത്തുകാരുടെ 'പ്രസവവേദന'.

നാടിന്റെ ഓര്‍മയില്‍ തങ്ക എന്ന സുഹൃത്ത് വരാതിരിക്കില്ല. അകാലത്തില്‍ അവളുടെ അമ്മ മരിച്ചു. അച്ഛന്‍ രോഗി. ഞങ്ങളുടെ തെക്കേഅയല്‍വാസികളായിരുന്നു. ചേട്ടനും -കണ്ണപ്പു- പലവിധ അസുഖങ്ങള്‍. അന്ന് അദ്ദേഹം അല്പസ്വല്പം എഴുതുമായിരുന്നു എന്ന് എന്റെ ചെറിയ ഓര്‍മയില്‍ ഉണ്ട്. വീണ്ടും, അച്ഛനും ഏകസഹോദരനും കൂടി നഷ്ടപ്പെട്ടപ്പോള്‍ എന്റെ തങ്ക തീര്‍ത്തും അനാഥയായി. താഴെ രണ്ട് പെണ്‍കുട്ടികള്‍. എങ്കിലും അവള്‍ കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലിനേടി. ഞങ്ങളും അവരുമൊക്കെയായുള്ള ഒരു ബന്ധമുണ്ട്. അത് എഴുതാന്‍ എന്റെ പേന അശക്തം. ഇളയ അനിയത്തീടെ കല്യാണം, നമ്മുടെ ഒരനിയത്തിയുടെ കല്യാണം പൊലെയാണ് കണക്കാക്കിയത്. പ്രസവമൊക്കെ കഴിഞ്ഞപ്പോള്‍ തങ്ക എന്നെ വിളിച്ചുപറഞ്ഞു: "നിങ്ങള്‍ടെ മോള്‍ പ്രസവിച്ചു, ആണ്‍കുട്ടി" എന്ന്. സ്നേഹത്തിന് ജാതിയും മതവുമൊന്നും വിഷയമല്ല. എന്റെ ഉമ്മ, രോഗിയായ അവരുടെ അച്ഛന് എന്റെ കൈയില്‍ എന്തെങ്കിലുമൊക്കെ തന്നയക്കുമായിരുന്നു. ഞങ്ങളുടെയൊക്കെ കല്യാണം കഴിയാത്തതില്‍ ഉമ്മാക്ക് വേദനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെ സഹായിക്കണം എന്നത് ഉമ്മാടെ ഒരു വസിയത്തുപോലെയായിരുന്നു. എന്റെ ഉമ്മാക്ക് അത്തരം കുറേ ആള്‍ക്കാരുണ്ടായിരുന്നു. ആ സ്നേഹത്തിന്റെ ആര്‍ദ്രതയാണ് ഇലക്ഷന്‍വര്‍ക്കിനിടയില്‍ എന്നെ പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ തനിയെയാക്കിക്കളഞ്ഞത്. മരിച്ചുപോയ കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ - അമ്മിണിച്ചേച്ചി, ഗോപാലേട്ടന്‍, ആണ്ടുച്ചോന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ചീരപ്പറമ്പില്‍ ആണ്ടു - ഇവരുടെയൊക്കെ മക്കളെയും പേരക്കുട്ടികളെയും കണ്ടപ്പോള്‍... അവരുടെ ഓരോരുത്തരുടെയും വിശേഷങ്ങളും ഒക്കെ കേള്‍ക്കലില്‍ സ്നേഹപ്രകടനങ്ങളില്‍ ഇലക്ഷന്‍തന്നെ മറന്നുപോയി. ഞങ്ങളുടെ വിട്ടിലെ ഒരു ബന്ധവുമില്ലാതിരുന്ന, തീര്‍ത്തും അനാഥയായിരുന്ന ഉത്തുത്തു അക്കാലഘട്ടത്തിലെ പ്രധാന കഥാപാത്രമാണ്. ഒരു ചെറുകഥാമത്സരത്തിന് ഞാന്‍ ഉത്തുത്തുവിന്റെ കഥയെഴുതി രണ്ടാംസമ്മാനം നേടിയിരുന്നു. ഒരേദിവസം മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഉമ്പാത്തു - ബാലിക. അയല്‍വാസിയായിരുന്ന കൊച്ചലീമ എന്ന എന്റെ വല്യവല്യുമ്മാടെ (ഉമ്മാടെ വല്യുമ്മ) വീട്ടിലെത്തുന്നു. പിന്നീട് അവരുടെ മകളെപ്പോലെ വളര്‍ത്തി. അന്നൊക്കെ എത്ര മകളെപ്പോലെ എന്നു പറഞ്ഞാലും പണിക്കാരി എന്നേ പറയാനൊക്കൂ. പക്ഷേ, അനന്തരാവകാശംപോലെ എന്റെ ഉമ്മാടെ കൈയിലെത്തിയപ്പോള്‍ രാജാത്തിയെപ്പോലെ ഞങ്ങളുടെ സ്വന്തം വെല്ലിമ്മാനെക്കാള്‍ ഞങ്ങളെ സ്നേഹിച്ചും ഞങ്ങള്‍ സ്നേഹിച്ചും നീങ്ങി. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടുപോയ എന്റെ ഇത്താത്താനെ ഞാന്‍ ഉത്തൂത്തൂന്റെ മോള്‍ എന്നയര്‍ഥത്തില്‍ 'ഉത്തൂന്റോള്‍' എന്ന് വിളിച്ചു. പിന്നീട് കുട്ടികളൊക്കെ ഇത്താത്താനെ ഉത്തുത്തു എന്നു വിളിച്ചു. ഇന്നും ഒരുപാടുപേര്‍ ഇത്താത്താനെ ഉത്തുത്തു എന്നാണ് പറയുന്നത്. ഞങ്ങളുടെ ആദ്യത്തെ ഉത്തുത്തു കോണിപ്പടിയില്‍നിന്ന് വീണ് അബോധാവസ്ഥയില്‍ 44 ദിവസം കിടന്ന് മരിച്ചു. ഇത്താത്താക്ക് സ്വന്തം ഉമ്മയാണ് ആ മരണത്തിലൂടെ നഷ്ടമായത്. അവരെ ശുശ്രൂഷിച്ചതൊക്കെ അന്നത്തെ തലമുറയ്ക്ക് ഒരല്‍ഭുതമായിരുന്നു. എന്റെ ഉമ്മാക്കും ഇത്താത്താക്കും ആ അനാഥയെ ശുശ്രൂഷിച്ചതിനുള്ള കൂലികൊണ്ട് സ്വര്‍ഗം കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


എന്റെ ഓര്‍മകളുടെ ഭാണ്ഡങ്ങളില്‍ കണ്ണുനനയിക്കുന്നതും സന്തോഷിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒക്കെയായി ഒരുപാടുണ്ട്. കുറുമ്പിയായിരുന്ന ഇത്താത്താടെ ഓര്‍മകളും ഒപ്പം വരും. ലോകം ഒരുപാട് വേദനകള്‍ നിറഞ്ഞതാണ്. ഇന്നലെ കണ്ട എഡ്‌വി ഒരു കൂടപ്പിറപ്പിനെത്തേടി എന്റെ ചുമലില്‍ തലചായ്ച്ചു കരഞ്ഞതാണ് എന്നെനിക്ക് തോന്നുന്നു. എഡ്‌വീ, ഞാന്‍ നിന്റെയടുത്ത് കുറച്ചുനേരം ചെലവഴിക്കാന്‍ വരാം മോളേ.

Monday, October 5, 2015

എന്ന് സ്വന്തം മൊയ്തീന്‍ - സംഭവബഹുലമായ ചരിത്രം

"ദെത്താ, ജി വാച്ചികെട്ടാണ്ടേ പോന്നത്?"
(മൊയ്തീന്‍-കാഞ്ചനമാല, ഒരപൂര്‍വ പ്രണയജീവിതം, p.118, പി.ടി.മുഹമ്മദ് സ്വാദിഖ്)

മലബാര്‍ ഭാഷ അറിയാത്തവര്‍ക്കായി അത് ഇങ്ങനെ പരിഭാഷപ്പെടുത്താം: "എന്താ മോനേ, നീ വാച്ച് കെട്ടാതെയാണോ പോന്നത്?" മൊയ്തീന്റെ വാപ്പ വാച്ചുമായി സ്കൂളില്‍ വന്ന് മൊയ്തീന് വാച്ച് കെയ്യിക്കൊടുക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണ്. ഇതിവിടെ എടുത്തെഴുതിയത് ഈ പുസ്തകത്തിന്റെ ഒരാസ്വാദനക്കുറിപ്പ് എഴാതാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ വരികളായതിനാലാണ്. ഒരു പിതാവിന്റെ മകനോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അങ്ങേയറ്റത്തെ രൂപം. ഈ സ്നേഹനദിയില്‍ സഞ്ചരിക്കവെയാണ് മൊയ്തീന്‍ അന്യമതക്കാരിയായ കാഞ്ചനമാലയെ പ്രണയിക്കുന്നതും സംഭവബഹുലമായ ഒരു ചരിത്രത്തിലേക്ക് നടന്നുനീങ്ങിയതും. രണ്ടാഴ്ചയോളമായി കേരളം 'എന്ന് സ്വന്തം മൊയ്തീന്‍' എന്ന ചലച്ചിത്രം കാണാന്‍ ജാതി-മത-ലിംഗ-പ്രായവ്യത്യാസമില്ലാതെ ആര്‍ത്തിരമ്പി എത്തുകയാണ്. ചലച്ചിത്രത്തിന് മനുഷ്യമനസ്സുകളില്‍ ഒരിപാട് സ്വാധീനം ചെലുത്താനാകും. 'മെസ്സേജ്' എന്ന ഇംഗ്ലീഷ് സിനിമ പ്രവാചകന്റെ 23 കൊല്ലത്തെ പ്രബോധനജീവിതം എത്ര ഭംഗിയായാണ് അവതരിപ്പിക്കുന്നത്!

കാറ്റുവീശി വരുന്നത് കാണുമ്പോള്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ഥനയുണ്: "അല്ലാഹുവേ, ഇതിന്റെ നന്മകള്‍ക്കായി ഞാന്‍ നിന്നോടാവശ്യപ്പെടുന്നു. ഇതിന്റെ ഉപദ്രവങ്ങളില്‍നിന്നും ഞാന്‍ നിന്നോടഭയം തേടുന്നു." പ്രണയം കാണുമ്പോള്‍ ഞാനും ഇത് പ്രാര്‍ഥിക്കാറുണ്ട്. മൊയ്തീന്‍ യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയേക്കാവുന്ന കോളിളക്കം ഓര്‍മിക്കുമ്പോള്‍ ഞാനും പ്രാര്‍ഥിക്കുന്നു. ഈ സിനിമയുടെ നന്മകള്‍ സമൂഹത്തിലുണ്ടാവട്ടെ. തിന്മകള്‍ ആരും മാതൃകയാക്കാതിരിക്കട്ടെ.

സ്നേഹനിധിയായ പിതാവിനെ ധിക്കരിക്കുന്ന വാക്കുകള്‍ ഉരുവിടുന്ന മൊയ്തീനെ ആരും മാതൃകയാക്കേണ്ട. മറിച്ച്, നിഷ്കളങ്കപ്രണയത്തെ സാക്ഷാല്‍ക്കരിക്കാനായി മൊയ്തീന്‍ ചെയ്ത നന്മകള്‍ സമൂഹം എടുത്തണിയട്ടെ. സിനിമ കണ്ടവര്‍ പി.ടി.സാദിഖിന്റെ ഈ പുസ്തകം കൂടി വായിക്കണം. എങ്കിലേ, ആ പ്രണയജീവിതത്തോടുള്ള നീതി നടപ്പാവുകയുള്ളൂ. നേതാജിയുടെ കുടുംബത്തോടാണ് ലോകത്തേറ്റവും ഇഷ്ടം എന്നു പറയുന്ന മൊയ്തീനെ പുസ്തകത്തില്‍ നമുക്ക് കാണാം. അദ്ദേഹത്തിന്റെ മകള്‍ അനിതയുടെ പേര് സാമൂഹ്യപ്രവര്‍ത്തനത്തിനിടയില്‍ കുട്ടികളുടെ ക്ലബ്ബിനായി മൊയ്തീന്‍ തിരഞ്ഞെടുക്കുമ്പോള്‍ കറകളഞ്ഞ ധീരനും രാജ്യസ്നേഹിയുമായ മൊയ്തീനെ നമുക്കവിടെ കാണാം. മനോരമ ചാനലിലെ ഇന്റര്‍വ്യൂവിലാണെന്നു തോന്നുന്നു, സംവിധായകന്‍ വിമലും നടന്‍ പൃഥ്വിരാജും പറയുന്നുണ്ട്: മോയ്തീന്റെ ജീവിതംവെച്ച് ഇനിയും ഒരു 10 സിനിമയ്ക്കുള്ള സ്കോപ്പുണ്ടെന്ന്. അതെ, മൊയ്തീന്‍ വെള്ളത്തില്‍ പൊലിഞ്ഞുപോയതിനുശേഷമുള്ള ജീവിതം വലിയൊരു സാമൂഹ്യസേവനത്തിന്റെ തേജസ്സുള്ള വിളക്കുമായാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഉമ്മയും കന്യകയായ 'ഭാര്യ'യും സമൂഹത്തിലേക്കിറങ്ങുന്നത്. സമാനതകളില്ലാത്ത വേദനയാണ് രണ്ടുപേരും അനുഭവിക്കുന്നത്.

മകന്റെ പ്രണയംമൂലം പാത്തുമ്മയ്ക്ക് നഷ്ടപ്പെട്ടത് മുക്കം സുല്‍ത്താനായിരുന്ന തന്റെ ഭര്‍ത്താവിനെയാണ്. എനിക്ക് തോന്നുന്നത് ഈ സംഭവബഹുലമായ കഥയിലെ ഏറ്റവും വലിയ ഹീറോ മൊയ്തീന്റെ ഉമ്മയാണ്. കാഞ്ചനമാലയെ ജീവിതത്തിലേക്കും സേവനത്തിലേക്കും തിരിച്ചുകൊണ്ടുവരുന്നത് സ്നേഹവതിയും തന്റേടിയും ധീരയുമായ ഉമ്മയാണ്. അവരുടെ കൈത്താങ്ങിനെ കാഞ്ചനമാല നിരീക്ഷിക്കുന്നത് പുസ്തകത്തില്‍ വായിച്ചാല്‍ ഹൃദയത്തില്‍ സ്നേഹമുള്ള ആരുടെയും കണ്ണുകള്‍ കണ്ണുനീരിന്റെ സ്നേഹമഴ ചൊരിയാതിരിക്കില്ല. "എന്റെ മൊയ്തീനെ ചുമന്ന ഗര്‍ഭപാത്രത്തിനുടമയല്ലേ ഉമ്മ" എന്ന് കാഞ്ചനമാല തിരിച്ചറിഞ്ഞ്, ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഉമ്മാ, ഞാനിനി മരിക്കൂല എന്ന് ഉമ്മാക്ക് വാക്കുകൊടുക്കുന്നു. പാവംസ്ത്രീ എന്ന് നമ്മള്‍ പറഞ്ഞുപോകുമെങ്കിലും വേശ്യക്കോളനിയില്‍ പോയി വേശ്യകളായ സ്ത്രീകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന, നീതിക്കുവേണ്ടി ഉരുക്കുശബ്ദം ഉതിര്‍ക്കുന്ന അബലയായ, അനാഥയായ മുത്തുലക്ഷ്മിക്ക് രാത്രിസമയത്ത് അഭയം കൊടുക്കുന്ന കാഞ്ചനമാല. ഒരു വിമോചനപ്രസ്ഥാനത്തിനും ചെയ്യാന്‍ പറ്റുന്നതിലുമുപരിയായി സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും അബലകള്‍ക്കും വേണ്ടി ദശകങ്ങളായി നിശ്ശബ്ദസേവനം ചെയ്യുന്ന മഹതിയാണവര്‍. ആത്മഹത്യയുടെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരാള്‍ക്ക് ഇത്രമാത്രം ചെയ്യാന്‍ കഴിയുമോ എന്ന് വായനക്കാരനെ അന്ധാളിപ്പിച്ചുകളയും ഈ പുസ്തകം. അതിന് കാഞ്ചനമാലയെന്ന ജീവിക്കുന്ന രക്തസാക്ഷിയെ സൃഷ്ടിച്ചെടുക്കാന്‍ പാത്തുമ്മ എന്ന മൊയ്തീന്റെ ഉമ്മ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉമ്മ. മോനെ കൊലയ്ക്കുകൊടുത്തവള്‍, തന്റെ സുഖജീവിതം നശിപ്പിച്ചവള്‍ എന്നൊക്കെ പറഞ്ഞ് ആ ഉമ്മാക്ക് പകയും പേറി ജീവിക്കാമായിരുന്നു. നമസ്കരിക്കുന്ന മുസല്ല മാത്രം എടുത്തുകൊണ്ട്, ശൂരനായ ഭര്‍ത്താവിനോട് ധീരമായി യാത്രപറഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുന്ന പാത്തുമ്മയെ ലെന എന്ന അഭിനേത്രി അവതരിപ്പിക്കുന്ന രംഗം ആരുടെയും ഹൃദയത്തെ ഉദ്വേഗത്തിലും ദുഃഖത്തിലും തള്ളിവിടാന്‍ പോന്നതാണ്.

സിനിമയോ പുസ്തകമോ നല്ലത് എന്നു ചോദിച്ചാല്‍ ഒരുമാര്‍ക്ക് കൂടുതല്‍ പുസ്തകത്തിനാണ് എന്ന് ഞാന്‍ പറയും. എന്റെ വിദ്യാര്‍ഥിതുല്യനായ തിരുവനന്തപുരത്തുകാരന്‍ അഷ്കര്‍ കബീര്‍ പറഞ്ഞപ്പോള്‍ ഈ പുസ്തകം ഇത്ര ടച്ചിങ് ആയിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. "ടീച്ചര്‍, പുസ്തകം വായിക്കണം. സിനിമയും കാണണം." രണ്ടും ഞാന്‍ ചെയ്തു. അപാരം എന്നു പറയാതെ നിവൃത്തിയില്ല. പുസ്തകം വെറും മഷിയും കടലാസും ആയിട്ടുപോലും ഒറ്റ ഇരുപ്പിന് 150 പേജുകള്‍ വായിച്ചുതീര്‍ത്തു. ലളിതമായ ശൈലിയും ആര്‍ദ്രമായ ഭാവങ്ങളും കൊണ്ട് നിബിഢമാണ് പുസ്തകം. മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബിന്റെ അടുത്ത സുഹൃത്തും കൊടിയത്തൂരിലെ സ്ഥിരം ആതിഥേയനുമായിരുന്നത്രെ മൊയ്തീന്റെ വാപ്പ. ഒരിക്കല്‍ തോണിയാത്രയില്‍ കുട്ടിയായ മൊയ്തീനെ വെള്ളത്തിലേക്കിടട്ടെ എന്ന് സാഹിബ് തമാശയ്ക്ക് ചോദിച്ചതും "ഇച്ച് നീന്താനറിയാം" എന്ന് മൊയ്തീന്‍ പറഞ്ഞതും ഒക്കെ പുസ്തകത്തില്‍നിന്ന് കിട്ടിയ കണ്ണുനനയിക്കുന്ന വിവരണങ്ങളാണ്. കാഞ്ചനയുടെ പിതാവ് ദേശസ്നേഹത്താല്‍ വീട്ടില്‍ ചര്‍ക്കതിരിച്ചുണ്ടാക്കുന്ന വസ്ത്രം ധരിച്ചാല്‍ മതി എന്ന് തീരുമാനിച്ച മഹാനായ വ്യക്തിയാണ്. അങ്ങനെ പല മഹത്തായ മൂല്യങ്ങളും പുസ്തകത്തിലൂടെ വെളിച്ചംകാണുന്നു. സിനിമയില്‍ ഏതോ ഒരിടത്ത് ചര്‍ക്ക തിരിക്കുന്ന ഒരു രംഗം കണ്ടതായോര്‍ക്കുന്നു.

ഈ പുസ്തകത്തെയും ഇവരുടെ ലോകോത്തര പ്രണയജീവിതത്തെയും ഇരുവരുടെയും സാമൂഹ്യസേവനങ്ങളുടെയും കഥകള്‍ ലോകം അറിയാന്‍ വൈകിപ്പോയോ? അറബിയിലേക്ക് മൊഴിമാറ്റം നടത്തണമെന്നാഗ്രഹമുണ്ട്. സിനിമ ഇറങ്ങിയപ്പോഴത്തെ ചര്‍ച്ചയില്‍ എന്റെ സുഹൃത്ത് റുഖിയ ടീച്ചര്‍ (എസ്.എസ്.എം.എച്ച്.എസ് അഴിക്കോട്) പറഞ്ഞു: ടീച്ചറേ, ഇത് ഞങ്ങള്‍ടെ നാട്ടിലുണ്ടായ കഥയാണ്. മുക്കത്തെ കോടീശ്വരന്മാര്‍ - രണ്ടു കുടുംബങ്ങളും അന്നത്തെ ഏറ്റവും ധനാഢ്യര്‍, തറവാട്ടുകാര്‍. മൊയ്തീന്റെ സൌന്ദര്യത്തെയും സ്വഭാവത്തെയും വര്‍ണിക്കാന്‍ റുഖിയക്ക് നൂറുനാവ്. കാറ് കണ്ടിട്ടില്ലാത്ത കാലത്ത്, ഭ്രാന്തന്മാരെയൊക്കെ പുഴയില്‍ കൊണ്ടുപോയി, നല്ല സോപ്പൊക്കെയിട്ട് കുളിപ്പിച്ചു വൃത്തിയാക്കി കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവരുന്ന മൊയ്തീനെ ടീച്ചര്‍ വിവരിച്ചപ്പോള്‍ എന്റെ മനസ്സില്‍ മൊയ്തീന്‍ കയറിക്കൂടി. നമ്മുടെയൊക്കെ പിതാവാകാനുള്ള പ്രായം അദ്ദേഹം ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നു. ഏതായാലും അന്യരെ സ്നേഹിക്കാനും ബഹുമാനിക്കാനും മനുഷ്യത്വത്തിന്റെ ഉന്നതമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി, പ്രണയിച്ച സ്ത്രീയെയും സ്നേഹനിധിയായ ഉമ്മയെയും വിട്ട് മൊയ്തീന്‍ വിധിക്ക് കീഴടങ്ങി. ഒരു വിശ്വാസിയെ സംബന്ധിച്ച്, ദൈവവിധിക്ക് കീഴടങ്ങാതെ നിവൃത്തിയില്ല എന്നേ പറയാനാകൂ. അന്ത്യസമയങ്ങളില്‍ അദ്ദേഹം വല്ലാതെ ദുഃഖത്തിനും നിരാശയ്ക്കും അടിപ്പെടാന്‍ തുടങ്ങിയിരുന്നു എന്ന് കാഞ്ചനമാല എവിടെയോ ഓര്‍മിച്ചെടുക്കുന്നുണ്ട്. പക്ഷേ, പിന്നീട് ഉടന്‍തന്നെ പ്രതീക്ഷയുള്ള കത്ത് വന്നതായും ഓര്‍മിക്കുന്നു. അറിയില്ല, വെള്ളത്തില്‍നിന്ന് ഇനി കയറേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുമോ എന്ന് സംശയിച്ചുപോകും, അദ്ദേഹം അനുഭവിച്ച വേദനകള്‍ ചേര്‍ത്തുവെക്കുമ്പോള്‍.

അവരുടെ വിശ്വാസത്തെ ഞാന്‍ ഇവിടെ ഇഴപിരിക്കാനാഗ്രഹിക്കുന്നില്ല. പക്ഷേ, നന്മകള്‍ ആരില്‍ കണ്ടാലും അത് നന്മയായി തിരിച്ചറിയാന്‍ കഴിയണം എന്ന ഒരു സത്യം ഉണ്ടല്ലോ. യുവാക്കള്‍ക്ക് അതിനുള്ള ദിശാബോധം ഈ സിനിമയും പുസ്തകവും നല്‍കിയാല്‍ ഈ ചരിത്രത്തിന് കൂടുതല്‍ മിഴിവുണ്ടാകും.


എന്ന്, നിങ്ങളുടെ സ്വന്തം ടീച്ചര്‍

Thursday, September 25, 2014

മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവം

കഴിഞ്ഞ മാസം കേരള സാഹിത്യ അക്കാദമി ഹാളില്‍ അത്യപൂര്‍വമായ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അറബി-മലയാളം സാഹിത്യോത്സവം ആയിരുന്നു അത്. ധാരാളം അറബിസാഹിത്യകാരന്മാരും മലയാള സാഹിത്യകാരന്മാരും പങ്കെടുക്കുകയുണ്ടായി, ആ സമ്മേളനത്തില്‍. എന്നാല്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, എല്‍.പി., യു.പി. അധ്യാപകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ഏതായിരുന്നാലും അറബിഭാഷയെ സ്‌നേഹിക്കുകയും അതില്‍ രചനകള്‍ നടത്തുകയും ചെയ്യുന്ന കേരളീയന് അത്യന്തം സന്തോഷദായകമായിരുന്നു സമ്മേളനം. .




അറബിസാഹിത്യത്തില്‍ നോവലും കവിതയും എഴുതുന്ന, സാഹിത്യകാരന്മാരെ നേരില്‍ കാണാനും അവരുമായി സംവദിക്കാനും ലഭിച്ച അസുലഭ മുഹൂര്‍ത്തം. പലസ്തീന്‍ സ്വദേശിയായ സിനിമാ ഡയറക്ടര്‍ ലിയാനാ ബദര്‍, ടാഗോര്‍ അവാര്‍ഡ് നേടിയ ഡോ. ഷിബാബ് ഗാനം, ഒമാനിലെ എഴുത്തുകാരിയായ അസ്ഹാര്‍ അഹമ്മദ്, ഇറാഖി നോവലിസ്റ്റായ മഹ്മൂദ് സഈദ് തുടങ്ങി പ്രമുഖരായ പലരും പങ്കെടുക്കുകയുണ്ടായി. ഈ പരിപാടി സംഘടിപ്പിച്ച സാഹിത്യ അക്കാദമിയെ എത്ര പ്രശംസിച്ചാലും അധികമാകില്ല. 

കുവൈത്തിലെ യുവകവിയായ സാലിം ഖാലിദ് അല്‍-റിമെദി തന്റെ കവിതാപാടവം കൊണ്ടും ശുദ്ധമായ അറബി പ്രഭാഷണം കൊണ്ടും സദസ്യരെ കൈയിലെടുത്തു. കവിതകള്‍ പ്രണയം തുളുമ്പുന്നവയായിരുന്നു. ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഇന്ദുമേനോന്‍ തന്റെ പ്രഭാഷണത്തില്‍, കുവൈത്തിലെ ചങ്ങമ്പുഴയായിട്ടാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഡോ. മര്‍യം അശ്ശിനാസി എന്ന യു.എ.ഇ. വനിത സത്യത്തില്‍ സദസ്സിനെ അവരുടെ സംസാരപാടവത്താല്‍ സഹൃദയത്വത്തിന്റെ ആഴങ്ങളിലേക്കാണ് കൊണ്ടുപോയത്. അവര്‍ എഴുതിയ 'ഒരു അറേബ്യന്‍ അശ്വാഭ്യാസിനിയുടെ അനുഭവങ്ങള്‍' എന്ന പുസ്തകം അബ്ദു ശിവപുരം വിവര്‍ത്തനം ചെയ്ത്, കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചത് ഞങ്ങള്‍ക്കെല്ലാം അവരുടെ കൈയൊപ്പോടെ സമ്മാനിക്കുകയുണ്ടായി.

ആദ്യദിവസം സാഹിത്യസമ്മേളനത്തില്‍ ഇറാഖി നോവലിസ്റ്റായ മഹ്മൂദ് സഈദിന്റെ 'ഒരു അറബി എഴുത്തുകാരന്റെ ഉള്‍പ്രേരണകള്‍' എന്ന വിഷയത്തില്‍ നടത്തപ്പെട്ട പ്രഭാഷണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം ഇറാഖും ഇന്ത്യയും തമ്മിലുള്ള പുരാതന ബന്ധത്തിന്റെ ശക്തി തെളിവുകളടക്കം സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പേര്‍ഷ്യന്‍ ഭാഷ വഴി മൊഴിമാറ്റം നടത്തപ്പെട്ടതിനെപ്പറ്റി ഒക്കെ അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

ഈ സാഹിത്യസമ്മേളനത്തെപ്പറ്റി വിശദമായി എഴുതാന്‍ പലപ്പോഴും കരുതിയെങ്കിലും നടന്നില്ല. അതിനൊരു കാരണമുണ്ട്; ശ്രീ മഹ്മൂദ് സഈദ് ഒരു നോവല്‍ അയച്ചുതന്നിട്ട്, അത് മലയാളമാക്കാന്‍ അദ്ദേഹം എന്നോട് നിര്‍ദേശിക്കുകയുണ്ടായി. അതിന്റെ പണിയിലായതിനാല്‍ കുറച്ചു നാളായി വേറെ ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.
സ്വാതന്ത്ര്യമില്ലാതിരുന്ന ഇറാഖില്‍നിന്ന് ഒളിച്ചോടി സിറിയ-ലബനാന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. മഹ്മൂദ് സഈദ് എന്ന 76കാരന്റെ ആത്മാവിഷ്‌കാരം കൂടി ആയേക്കാം ആ നോവല്‍. അദ്ദേഹം 15 കൊല്ലമായി ചിക്കാഗോയില്‍ താമസമാക്കിയിരിക്കയാണ് എന്ന് സംസാരമധ്യേ എന്നോട് പറയുകയുണ്ടായി. അത്യന്തം രസകരമായ, ജിജ്ഞാസയുണര്‍ത്തുന്ന ശൈലിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. അത് എത്രയും വേഗം വിവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് കരുതുന്നു.

പ്രശസ്ത എഴുത്തുകാരനായ ശ്രീ വി.എ.കബീര്‍ 'മലയാളം അറബി സര്‍ഗവിനിമയങ്ങള്‍' എന്ന വിഷയം വളരെ ഗഹനവും തന്റെ സ്വന്തം ജീവിതത്തിലെ അപൂര്‍വ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തതും ആയാണ് അവതരിപ്പിച്ചത്. അസ്ഹാര്‍ അഹമ്മദ് തന്റെ പ്രഭാഷണത്തില്‍ (ഇന്ത്യന്‍ സാഹിത്യം, എന്റെ വായനാനുഭവങ്ങള്‍) ചെമ്മീന്‍ വായിച്ച അനുഭവം വളരെ ഹൃദയസ്പൃക്കായി അവതരിപ്പിച്ചപ്പോള്‍ നമ്മുടെ സാഹിത്യകാരന്മാരെയും സാഹിത്യത്തെയും അറബികള്‍ എങ്ങനെ ആസ്വദിക്കുന്നു എന്നും നിരീക്ഷിക്കുന്നു എന്നും ഉള്ള കാര്യം വളരെയധികം അഭിമാനത്തോടെയാണ് ഓരോ മലയാളിയും ശ്രവിച്ചത്. അവര്‍ തന്റെ നോവലിന്റെ പരിസരം ദല്‍ഹി ആക്കിയതിനെപ്പറ്റിയും വിവരിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ നിഷ്‌കളങ്കരും സ്‌നേഹം നല്‍കുന്നവരുമാണെന്ന ഒരു ബോധമാണ് അത്തരം ഒരു തെരഞ്ഞെടുപ്പിന് തന്നെ പ്രേരിപ്പിച്ചതെന്ന് തുറന്നുപറയുകയുണ്ടായി.

അക്ബര്‍ കക്കട്ടില്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമായിരുന്നു. ധാരാളം മതഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും അറബിസാഹിത്യം വളരെ കുറച്ചു മാത്രമേ മലയാളത്തിലേക്ക് എത്തിയിട്ടുള്ളൂ. ഈ ഒത്തുചേരല്‍ അതിനുള്ള ആരംഭമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ശ്രീ എം.എം.ബഷീര്‍ മലയാളത്തിലെ ഇന്ദുലേഖ പോലെ, അറബിയില്‍ ഒരു കൃതി ഉണ്ടെന്നും (ഹൈക്കല്‍ എഴുതിയ 'സൈനബ്') അത് ആരെങ്കിലും വിവര്‍ത്തനം ചെയ്താല്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി.
അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ അറബ്-പലസ്തീന്‍ സാഹിത്യകാരന്മാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചതെന്ന് വര്‍ഷവും മാസവും ഉള്‍പ്പെടുത്തിക്കൊണ്ട് ലിയാന ബദര്‍ തന്റെ പ്രഭാഷണത്തില്‍ സ്മരിക്കുകയുണ്ടായി.
വായിച്ചു മാത്രം പരിചയമുള്ള പലരെയും നേരില്‍ കാണാനും സംവദിക്കാനും സാധ്യമായി എന്ന ചാരിതാര്‍ഥ്യത്തോടെയാണ് തിരിച്ചുപോന്നത്.

ഇതിനെല്ലാം കോ-ഓര്‍ഡിനേഷന്‍ നടത്തിയത് ദീര്‍ഘകാലം വിദേശത്ത് ജോലിചെയ്ത്, ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയ ശ്രീ ഖുദ്‌സി എസ് എന്ന സാഹിത്യകാരനായിരുന്നു. അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം നന്ദി അര്‍ഹിക്കപ്പെടുന്നു. ധാരാളം കൃതികളുടെ വിവര്‍ത്തനം നടത്തിയ മാന്യദേഹമാണ് അദ്ദേഹം.
എന്തായിരുന്നാലും, വളരെയേറെ ഉപകാരപ്രദമായ ഒരു കാര്യമായിരുന്നു സമ്മേളനം. ഏത് നാടിന്റെയും സാഹിത്യം ആ നാടിന്റെ സംസ്‌കാരത്തിന്റെ കൂടി വരമൊഴികളാണ്. ആ നിലയ്ക്ക് ഇരുഭാഷകളും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ സംരംഭം സഹായകമാകുമെന്നതില്‍ സംശയമില്ല.

ശ്രീ പെരുമ്പടവം ശ്രീധരന്‍ എല്ലാത്തിനും ചുക്കാന്‍ പിടിച്ചുകൊണ്ട് എല്ലാ വേദികളിലും നിറഞ്ഞുനിന്നു.
പ്രസിദ്ധ തമിഴ് കവയത്രി സല്‍മ ആധുനിക തമിഴ്‌സാഹിത്യത്തെപ്പറ്റി നല്ലൊരു പ്രഭാഷണം നിര്‍വഹിച്ചു.

Monday, July 28, 2014

'പിറ'നാള്‍ ചിന്തകള്‍

അങ്ങനെ ഒരു പെരുന്നാളും കൂടി ലോകം പല ദിവസങ്ങളില്‍ ആഘോഷിക്കുകയാണ്. ഈ സമയത്ത് ചില സുപ്രധാന കാര്യങ്ങള്‍ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെക്കുകയാണ്. ഒരു മാസം ഒരു നാട്ടില്‍ 29 ഉം മറ്റൊരു നാട്ടില്‍ 30 ഉം വരുമോ? ഇത്തവണ കേരളത്തില്‍ അസ്മയശേഷം ചന്ദ്രന്‍ 10 മിനിറ്റ് കൂടി ഉണ്ടായിരുന്നത്രെ! ആരും കാണാഞ്ഞതിനാല്‍ പെരുന്നാള്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. ഒരു അവധിദിനം കൂടി ലഭിച്ചു. ഒപ്പം തീര്‍ന്നുപോയ റമദാന്‍ മാസം തീര്‍ന്നതറിയാതെ... نويت صوم غد എന്ന നിയ്യത്ത് വെക്കുന്നത് ശവ്വാല്‍ മാസത്തില്‍ പ്രവേശിച്ചുകൊണ്ട് - ഉസ്താദുമാരും ഖാദിമാരും 'ചിന്തിച്ചിട്ട്' ഇനി ഈ സമുദായം ഈ തെറ്റ് -പിഴവ്- തിരുത്തുമെന്ന് തോന്നുന്നില്ല. അതിനാല്‍, ഫിഖ്‌ഹൊന്നും അറിയാത്ത സാധുക്കളായ മനുഷ്യര്‍ക്ക് ചന്ദ്രമാസത്തിലെ തീയതികളെ മനസ്സിലാക്കാനും തിരിച്ചറിയാനും ചില സൂത്രം പറയാം. 

14-ാം രാവില്‍ ആര്‍ക്കും സംശയമില്ലല്ലോ. സന്ധ്യാസമയത്ത്, നല്ല ശോഭയോടെ കിഴക്കുനിന്ന് ഉദിച്ചുവരുന്ന ചന്ദ്രനാണ് 14-ാം രാവ്. കുറച്ചു ദിവസം തുടര്‍ച്ചയായി ഇതിനെ നിരീക്ഷിക്കുക. ഒരു മാസത്തെ 14-ാം രാവുദിച്ചത് 6.15 നാണെന്ന് കരുതുക. പിറ്റേ ദിവസം അതേ സമയത്ത് ചന്ദ്രനെ നോക്കുക. തെക്കേമുറ്റത്ത് ഇറങ്ങിനിന്ന് ഒന്ന് നോക്കിയേ... കാണാനില്ല അല്ലേ? എന്നാല്‍, കുറച്ചു കഴിഞ്ഞ്, ഇന്നത്തേതില്‍നിന്ന് 48 മിനിറ്റ് കഴിഞ്ഞ് തെക്കേ മുറ്റത്ത് നിന്നുതന്നെ നോക്കുക. 'അപ്പ'ത്തിന്റെ വട്ടം കുറഞ്ഞുകാണുന്നില്ലേ? ഒപ്പം നേരിയ ഒരു കഷണം ആരോ പൊട്ടിച്ചപോലെ. അല്പം വിഷാദവും ഉണ്ട് മുഖത്ത്! പിന്നീടുള്ള ഓരോ ദിവസവും നിരീക്ഷിക്കുക. 48 മിനിറ്റ് എന്നും വൈകി വൈകിയാണ് ചന്ദ്രന്റെ വരവ്. അങ്ങനെ പാതിരാ 12 മണിക്ക് 12.48ന്... 26 ഒക്കെ ആകുമ്പോഴും നോക്കുക. സുബ്ഹിക്ക് കുറച്ചു മുമ്പ് നോക്കുക. കുറഞ്ഞുകുറഞ്ഞ് 'പഴയ ഈത്തപ്പനക്കൊതുമ്പ്' പോലെ കാണും. അങ്ങനെ ഒരു ദിവസം സൂര്യന്‍ ഉദിക്കുന്ന സമയത്തോടടുത്ത് ഉദിക്കും ചന്ദ്രന്‍. അന്ന് നമുക്ക് കാണില്ല. അപ്പോഴാണ് വൈകിട്ട്, രാത്രി പടിഞ്ഞാറുഭാഗത്ത് കാണുക. രണ്ടുമൂന്നു മാസം സ്ഥിരം നിരീക്ഷിക്കുക. അപ്പോള്‍ നമുക്കുതന്നെ ധാരാളം കാര്യങ്ങള്‍ മനസ്സിലാകും. നമുക്കപ്പോള്‍ റമദാന്‍ വന്നാല്‍ ഖാദി പറയാതെ തന്നെ നോമ്പെടുക്കാന്‍ ധൈര്യം കിട്ടും. 

പത്തുപതിനഞ്ചു കൊല്ലമായി എനിക്കീ ധൈര്യം കിട്ടീട്ട്. ഖാദി പറയാതെ നോമ്പ് തീര്‍ക്കാനും പറ്റും. ആദ്യം ആള്‍ക്കാര്‍ ചോദിച്ചു: ''സബിതാ, കുപ്പായം മാറ്റ്യോ'' എന്ന്. എന്ന് പറഞ്ഞാല്‍ പൊന്നാനീ പോയി തട്ടോം കുപ്പായോം ഇട്ടാണല്ലേ ആള്‍ക്കാരുടെ കണ്ണില്‍ മുസ്‌ലിമാകാന്‍. എന്തായാലും ഒരുറപ്പുണ്ട്. ഓരോരുത്തരും തങ്ങള്‍ക്ക് ബോധ്യപ്പെട്ട സത്യങ്ങള്‍ക്കനുസരിച്ച് നീങ്ങുക. സത്യമാണെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കുക. ഖുര്‍ആനും ഹദീസും പഠിച്ച്, അല്പസ്വല്പം ബുദ്ധിയും ഉപയോഗിക്കുക. ഇതാരോടും ഉള്ള തര്‍ക്കമല്ല. പെരുന്നാളിനെ വെട്ടിമുറിക്കുന്നവരോടുള്ള ഒരുതരം സങ്കടം ഉണ്ട്. പലരും ഇന്ന് പെരുന്നാളാകും എന്നു കരുതി പലതും പ്ലാന്‍ ചെയ്തിരുന്നു. വിവാഹിതരായ പെണ്‍കുട്ടികള്‍ ഇന്ന് വൈകിട്ട് പോകാമെന്ന് സന്തോഷിച്ചിരുന്നു. പാവങ്ങള്‍... അന്യായമായ ചട്ടങ്ങളെ മറികടക്കാന്‍ കഴിയാത്തവര്‍. ശാസ്ത്രം ഇത്രമേല്‍ പുരോഗമിച്ചിട്ടും ഇതില്‍ മാത്രം പുരോഗമിക്കാത്ത ഉമ്മത്ത്. മുത്തുനബീടെ ഹദീസുകളെ എങ്ങനെ വായിക്കണമെന്ന് പഠിച്ചില്ല. ഒരു സമൂഹം മുഴുവന്‍ ഇതിന്റെ നാണക്കേട് പേറുകയാണ്. നമ്മള്‍ എങ്ങനെയാണ് നമസ്‌കാരസമയം, നോമ്പുതുറ സമയം, ഗ്രഹണനമസ്‌കാര സമയം ഒക്കെ സെറ്റ് ചെയ്തത്? എന്നിട്ട് ഇതിനെ മാത്രം ഒരു നാട്ടില്‍ 29ഉം മറ്റൊരു നാട്ടില്‍ 30ഉം ആക്കി ചെയ്യുന്നത്?

വസ്സലാം, സ്വന്തം ടീച്ചര്‍

NB: ദയവുചെയ്ത് എന്നെ ആരും തെറിവിളിക്കരുത്. മറുപടി ഇല്ലെങ്കില്‍ മൗനം പാലിക്കുക. ഈദ് മുബാറക്.

Thursday, July 24, 2014

നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?

ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ അഭയവും അത്താണിയും സര്‍വശക്തനായ അല്ലാഹു മാത്രമാണ്. അവന്‍ ഇബാദത്തുകളിലൂടെയും സല്‍കര്‍മങ്ങളിലൂടെയും പ്രാര്‍ഥനകളിലൂടെയും തന്റെ നാഥന്റെ സാമീപ്യം അറിയുകതന്നെ ചെയ്യും. തികച്ചും അദ്ഭുതകരമായ ഒരു കഥയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. അല്ലാഹുവേ, നിന്റെ കഴിവ് ശരിക്ക് മനസ്സിലാക്കാന്‍ ഞങ്ങളെ നീ സഹായിക്കണേ. ഈ നല്ല ദിനരാത്രങ്ങള്‍ ഞങ്ങള്‍ക്ക് ബര്‍ക്കത്തിന്റേതും പാപമോചനത്തിന്റേതും ഭാഗ്യത്തിന്റേതും ആക്കിത്തരണേ, യാ റബ്ബല്‍ ആലമീന്‍. നീ ഉന്നതനും മഹാനും തന്നെ. ഞങ്ങള്‍ക്കതില്‍ അല്പം പോലും സംശയമില്ല.

നമുക്ക് കഥയിലേക്കുതന്നെ പോകാം. ഒരു സുഊദി വനിത തന്റെ സ്വന്തം അനുഭവം എഴുതിയതാണ്. അവരുടെ വാക്കുകളില്‍ത്തന്നെ നമുക്ക് ആ കഥ ആസ്വദിക്കാം. ഇന്‍ശാ അല്ലാഹ്.

''പതിനഞ്ചു കൊല്ലം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. മധുവിധുകാലം സന്തോഷത്തോടെ കഴിഞ്ഞു. ഞങ്ങള്‍ക്ക് അസ്മാ എന്ന ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ഒരു വയസ്സായിക്കാണും, ഞങ്ങളുടെ ജീവിതത്തെത്തന്നെ തകിടംമറിച്ച ഒരു സംഭവമുണ്ടായി. ഭര്‍ത്താവിന് അന്ന് റിയാദിലും ജിദ്ദയിലുമായിട്ടാണ് ജോലി. ഒരു ദിവസം റിയാദില്‍നിന്ന് വരുമ്പോള്‍ കാലത്ത് അദ്ദേഹം ഗുരുതരമായ ഒരു വാഹനാപകടത്തില്‍പ്പെട്ടു. ബോധം നഷ്ടപ്പെട്ടു. 95% മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. മാസങ്ങളും വര്‍ഷങ്ങളും ആശുപത്രിയിലാണ് കഴിച്ചുകൂട്ടിയത്. പലരും എന്നോട് വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കാന്‍ ഉപദേശിച്ചു. 'അദ്ദേഹം ഭൂമിയില്‍ ജീവിച്ചിരിക്കെ ഞാന്‍ അദ്ദേഹത്തെ ഉപേക്ഷിക്കുകയോ? ഒരിക്കലും ഇല്ല. ഇസ്‌ലാം അത് അനുവദിക്കുന്നുണ്ടെങ്കിലും ഞാനതിന് തയ്യാറല്ല.' ഞാന്‍ തീര്‍ത്തു പറഞ്ഞു. ജീവിതം ദുഃഖത്തിന്റെ കരകാണാക്കയത്തില്‍പ്പെട്ടുഴറുകയാണ്. ഐസിയുവില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. വൃദ്ധരായ മാതാപിതാക്കള്‍. അസ്മ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പ്രായമായപ്പോള്‍ ഞാനവളെ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന സ്‌കൂളില്‍ ചേര്‍ത്തി. അവള്‍ 10 വയസ്സിനു മുമ്പായി ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. കുഞ്ഞുകൈകള്‍ ഉയര്‍ത്തി ഓരോ നമസ്‌കാരശേഷവും രാത്രി തഹജ്ജുദ് നമസ്‌കരിച്ചും പ്രാര്‍ഥിക്കുന്നതു കണ്ട് ഞാനാശ്ചര്യപ്പെട്ടു. അല്‍ഹംദുലില്ലാഹ്. എന്നാലും നൊമ്പരം എന്നെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. വാപ്പാക്ക് ഇതൊന്നും കാണാനും അറിയാനും ഒന്നും കഴിയുന്നില്ലല്ലോ.

ഒരു ദിവസം അസ്മ പറഞ്ഞു: 'ഉമ്മാ, ഇന്ന് രാത്രി ഞാന്‍ ഒന്ന് ഉപ്പാടെ അരികില്‍ നില്‍ക്കട്ടെ?' 'ഹോ. അത് വേണ്ട. മോള്‍ ഒന്നും ആശുപത്രിയില്‍ നില്‍ക്കണ്ട'. എന്നാല്‍, അവള്‍ക്ക് ഒരു നിവൃത്തിയുമില്ല. ആവശ്യം പലതവണ ആവര്‍ത്തിച്ച്, കരച്ചിലിന്റെ വക്കിലെത്തി. സമ്മതിക്കാതെ നിവൃത്തിയില്ല. അവളുടെ വാശിക്കു മുമ്പില്‍ എനിക്ക് ഉത്തരമില്ലാതായി.

ഇനി നമുക്ക് അസ്മാടെ വാക്കുകളിലൂടെ കഥയുടെ ബാക്കി ഭാഗം കേള്‍ക്കാം.

'ഞാന്‍ മഗ്‌രിബ് നമസ്‌കരിച്ച് ആശുപത്രിയിലേക്ക് പോയി. ഇന്ന് എന്തോ സംഭവിക്കാന്‍ പോകുംപോലെ മനസ്സ് പറഞ്ഞു. ഞാന്‍ എന്റെ ഉപ്പാടെ കട്ടിലിന്നടുത്ത് ഒരു കസേരയില്‍ ഇരുന്നു. ക്ഷീണിതനാണ് ഉപ്പാടെ മുഖമെങ്കിലും ആ മുഖത്ത് ഈമാനിന്റെ ഹൃദ്യത ഉള്ളപോലെ. അതെ, മുഖം എന്തോ സംതൃപ്തി അനുഭവിക്കുന്നപോലെ.

ഞാന്‍ ഉപ്പാടെ അടുത്തിരുന്ന് അല്‍ബഖറഃ ഓതാന്‍ തുടങ്ങി. കുറേ ഓതി, ഞാന്‍ ഉപ്പാനെ തടവിക്കൊടുത്തു. വീണ്ടും ഞാന്‍ നമസ്‌കരിച്ചു. കുറേയധികം നമസ്‌കരിച്ച് പ്രാര്‍ഥിച്ചു. അല്ലാഹുവേ, എന്റെ ഉപ്പാടെ അവസ്ഥ നിനക്കറിയാം. അദ്ദേഹത്തെ നീ വിഷമിപ്പിക്കരുത്. എനിക്കെന്റെ ഉപ്പാനെ തിരിച്ചുതരണം തമ്പുരാനേ.

ഇടക്കിടക്ക് നമസ്‌കരിച്ചും ഓതിയും ഉപ്പാനെ തടവിക്കൊണ്ടും ഞാന്‍ കഴിച്ചുകൂട്ടി. പെട്ടെന്ന് ഞാനൊന്ന് മയങ്ങിപ്പോയി. 'ഹേയ്, നിന്റെ നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നീ ഉറങ്ങുകയാണോ?' ആരോ എന്നെ വിളിച്ചുണര്‍ത്തിയപോലെ. ഞാന്‍ വേഗം പോയി വുദു എടുത്ത് നമസ്‌കരിച്ചു. ഖുര്‍ആന്‍ ഓതി. ഉപ്പാനെ തടവിക്കൊണ്ടിരുന്നു. വീണ്ടും എന്നെ ഉറക്കം ബാധിച്ചു. പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ എന്റെ ഉപ്പ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നു. 'ആരാണിവിടെ? നീ ഇവിടെ എന്താണ് ചെയ്യുന്നത്?' എന്റെ ഉപ്പാടെ ചോദ്യം. ഉടന്‍ ഉപ്പാടെ കൈ പിടിച്ചിട്ട് ഞാന്‍ പറഞ്ഞു: 'ഉപ്പാ, ഞാന്‍ ഉപ്പാടെ അസ്മയാണ്. ഉപ്പ പെട്ടെന്ന് കൈവലിച്ചിട്ട്, 'എന്നെ മനസ്സിലാകാഞ്ഞതിനാല്‍ മാറിപ്പോവുക. നീ എന്നെ തൊടല്ലേ. അത് ഹലാലല്ല.' ഞാനാകെ വിഷമിച്ചു. ഓടിപ്പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. ഡോക്ടര്‍ അമേരിക്കന്‍ സ്റ്റൈലില്‍ 'സുബ്ഹാനല്ലാ' എന്ന് പറഞ്ഞു. അതേ, മിറാക്ക്ള്‍!'

അല്‍ഹംദുലില്ലാഹ്. എന്റെ ഉപ്പ ഉണര്‍ന്നു. ദീര്‍ഘമായ ഉറക്കത്തില്‍നിന്ന്. എന്നിട്ട് പറയുകയാണ്: 'ഞാന്‍ ദുഹാ നിസ്‌കരിക്കാന്‍ വുദു എടുത്തിരുന്നല്ലോ. പക്ഷേ, നമസ്‌കരിച്ചിട്ടില്ല. അപകടം പറ്റിയപ്പോഴത്തെ അവസാന ഓര്‍മ. അല്‍ഹംദുലില്ലാഹ്. ഉപ്പ ഭക്ഷണം ഒക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുത്ത് രണ്ടാഴ്ചയ്ക്കകം വീട്ടില്‍ പോയി.

ബാക്കി അസ്മാടെ ഉമ്മ പറയട്ടെ. 'എന്റെ പൊന്നുമകള്‍ടെ പ്രാര്‍ഥന നാഥന്‍ കേട്ടു. ഞങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നു ഇന്ന്. ഞങ്ങള്‍ക്കിന്ന് രണ്ടു വയസ്സായ ഒരാണ്‍കുട്ടി ഉണ്ട്.'

ഉമ്മുഅസ്മാ തുടരുന്നു: 'ഞാനീ സംഭവം നിങ്ങളുമായി പങ്കുവെച്ചതിന് ഒരു കാരണമുണ്ട്. നാം ഒരിക്കലും റബ്ബിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകരുത്. വൈകിയാണെങ്കിലും റബ്ബ് ഉത്തരം തരും എന്ന പാഠം എന്റെ പ്രിയസഹോദരങ്ങള്‍ മനസ്സിലാക്കാനാണ്.

***

നാമും നിരാശപ്പെടാതെ പ്രാര്‍ഥിക്കണം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?

വസ്സലാം.

Friday, July 18, 2014

മുസ്‌ലിംലോകത്തിനിത്ര നിന്ദ്യത വന്നുഭവിച്ചതെങ്ങനെ?

മൂന്ന് സഹോദരിമാര്‍. അവളില്‍ ഒരാള്‍ ശത്രുവിന്റെ കൈയില്‍. രണ്ട് സഹോദരിമാര്‍ ആകാശം മുട്ടുമാറ് കരഞ്ഞു വിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അല്പം ദുര്‍ബലയായിരുന്നു ശത്രുവിന്റെ വലയില്‍പ്പെട്ട സഹോദരി. പക്ഷേ, അവള്‍ക്ക് പ്രൗഢിയും അന്തസ്സുമുള്ള, അതിഗംഭീരമായ ചരിത്രമുള്ള ഒരു കാലമുണ്ടായിരുന്നു.

ഒരാള്‍ ഇവളേക്കാള്‍ മൂത്തവളും ഒരാള്‍ ഇളയവളുമാണ്. എന്നാല്‍ രണ്ടുപേരും അതിശക്തകളാണ്. അവരുടെ രണ്ടുപേരുടെയും ഒരു ദീര്‍ഘശ്വാസം മാത്രം മതി ശത്രുവിനെ ശ്വാസം മുട്ടിച്ച് ഈ സഹോദരിയില്‍ വരിഞ്ഞുമുറുക്കിയ പിടിവിടുവാന്‍.

പക്ഷേ... ഉറക്കെ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ എല്ലാം നേരെയാകുമെന്ന് നിനച്ചിരിക്കയാണ് ഇളയവളും മൂത്തവളും.

എങ്കില്‍ തെറ്റിപ്പോയി. സാധുവായ ആ സഹോദരിയെ രക്ഷിക്കാന്‍ ശത്രുവിനെ തുരത്താന്‍ ഒരു പ്ലാനും പദ്ധതിയും ഇല്ല. അവള്‍ അവസാന ശ്വാസം വലിക്കുമ്പോഴും ശത്രു അവളുടെ സര്‍വ അവയവങ്ങളും ഛേദിക്കുമ്പോഴും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല, രണ്ടു സഹോദരിമാരും. രണ്ടുപേരും ലോകത്തെ ഏറ്റവും പലപളപ്പുള്ള വസ്ത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് വിഭൂഷിതരാണ്.

സുഹൃത്തുക്കളേ, ഈ മൂന്ന് സഹോദരിമാര്‍ ആരാണെന്ന് നിങ്ങള്‍ക്ക് പിടികിട്ടിയോ? ഇല്ലെങ്കില്‍ ഇതാ... അവരാണ് മക്കത്തെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും പലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയും. ഖുര്‍ആന്‍ മസ്ജിദുല്‍ അഖ്‌സയെ പരിചയപ്പെടുത്തിയത് കാണുക: ''മസ്ജിദുല്‍ ഹറാമില്‍നിന്നും ചുറ്റിനും അനുഗ്രഹങ്ങളും ബര്‍ക്കത്തും ചൊരിയപ്പെട്ട മസ്ജിദുല്‍ അഖ്‌സയിലേക്ക് തന്റെ അടിമയെ രാത്രിസഞ്ചാരം നടത്തിയവന്‍ പരിശുദ്ധനാകുന്നു.'' (സൂറഃ അല്‍-ഇസ്‌റാഅ്)

ശതകോടിക്കണക്കിനു രൂപയാണ് മുസ്‌ലിംലോകത്തിന് സ്വന്തമായുള്ളത്. ഓരോ കൊല്ലവും മുസ്‌ലിംകളുടേതായി ബാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന പലിശ മതി 10 പലസ്തീനെ സ്വന്തമാക്കാന്‍. ഉംറയിലൂടെയും ഹജ്ജിലൂടെയും ചെലവഴിക്കപ്പെടുന്ന തുക മതി ഇസ്രാഈല്‍ എന്ന രാഷ്ട്രത്തെ മര്യാദ പഠിപ്പിക്കാന്‍. ഇഅ്തികാഫും പുണ്യം തേടിയുള്ള യാത്രയും മസ്ജിദുല്‍ അഖ്‌സയിലേക്കും പോകാന്‍ നിര്‍ദേശിക്കപ്പെട്ടവനാണ് മുസ്‌ലിം. ഹോ! ഇന്നത്തെ അവസ്ഥ അതിഭയാനകം. അഖ്‌സാപള്ളി ഇടക്കിടെ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മുസ്‌ലിംലോകത്തിനിത്രമാത്രം നിന്ദ്യത വന്നുഭവിച്ചതെങ്ങനെ? കഷ്ടം! ഒരാഗോള നേതൃത്വത്തിന്റെ കുറവ് -ശൂന്യത- വല്ലാതെ അനുഭവപ്പെടുന്നു. നബി (സ)യുടെ ഉമ്മത്ത് അദ്ദേഹം ഭയപ്പെട്ട അവസ്ഥയില്‍ ആണിന്ന്. ദുനിയാവിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നു. ഒന്നിനും ഒരു ക്ഷാമവും ഇല്ല. പലസ്തീനിന്റെ അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം രാഷ്ട്രങ്ങളും ബലഹീനമാക്കപ്പെട്ടുകഴിഞ്ഞു.

ഗസ്സയില്‍ പിടഞ്ഞുമരിക്കുന്നത് പച്ചമനുഷ്യരാണ്. ചിലര്‍ ചോദിക്കുന്നു: മുസ്‌ലിംകള്‍ക്കെന്തേ ഗസ്സ തകര്‍ക്കപ്പെടുമ്പോള്‍ മാത്രം ഇത്ര വിഷമം എന്ന്?! അതിനൊരു കാരണമുണ്ട്. അവരുടെ ആദ്യ ഖിബ്‌ലയും പ്രവാചകന്മാരുടെ പവിത്ര ഭൂമികളും ആണ് ജൂതന്മാര്‍ കൈയേറിയത്. 60-ഓളം കൊല്ലമായി തുടരുന്ന അധിനിവേശം ഇന്നതിന്റെ എല്ലാ പരിധികളും ലംഘിച്ച് അവസാനമുള്ള ഗസ്സയെക്കൂടി തകര്‍ക്കാനുള്ള ശ്രമത്തിലാണ് സിയോണിസ്റ്റുകള്‍. ലോകത്തില്‍ തുല്യതയില്ലാത്ത അധിനിവേശം തന്നെ. എന്നിട്ടും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുന്ന ആള്‍ക്കാര്‍! കഷ്ടം. ഇതൊക്കെ കാണാനും കേള്‍ക്കാനും നമ്മുടെ ജീവിതകാലത്ത് ഇടവന്നല്ലോ എന്ന് ചിന്തിച്ചുപോകുന്നു. ചിലര്‍ പറയുന്നു: പലസ്തീനികള്‍ക്ക് ഇത് പോരാ എന്ന്. കാരുണ്യം വറ്റിയ മനസ്സുകളുടെ പിച്ചും പേയുമാണത്.

ഗസ്സയില്‍ യുദ്ധമുഖത്തുള്ള എന്റെ ഒരു Facebook സുഹൃത്തുമായി സംവദിച്ചപ്പോള്‍ അദ്ദേഹത്തിന് എന്തൊരു ശുഭാപ്തിവിശ്വാസമാണ്! ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ നിങ്ങളുടെ വിജയത്തിനുവേണ്ി പ്രാര്‍ഥിക്കാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറയുകയാണ്: പ്രാര്‍ഥന മാത്രം പോരാ... ഞങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമാകുംവിധം നിങ്ങള്‍ പ്രകടനവും ഐക്യദാര്‍ഢ്യവും സംഘടിപ്പിക്കുക എന്ന്.

ഛിന്നഭിന്നമായ ഐഹികവിഭവങ്ങളില്‍ ആമഗ്നരായിപ്പോയ മുസ്‌ലിംകള്‍ക്ക് എന്ന് ബോധം വെക്കാനാണ്. ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ ജൂതന്മാര്‍ തന്നെ ഈ അരുംകൊലക്കെതിരില്‍ പ്രതികരിക്കുമ്പോള്‍ മുസ്‌ലിംലോകം അപകടകരമായ നിസ്സംഗതയില്‍. എങ്ങനെ ബോധം വെക്കാനാണ്? മസ്ജിദുല്‍ഹറാമിന്റെ മീറ്ററുകള്‍ക്കുള്ളിലാണ് KFC (കെന്റക്കി ചിക്കന്‍ റസ്റ്റോറന്റ്). എത്ര നോമ്പെടുത്തിട്ടും എത്ര ഖനം തീര്‍ത്തിട്ടും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാതെ പോകുന്നുണ്ടാകാം. ഭക്ഷണം ഹലാല്‍ അല്ലാത്തതിന്റെ പേരില്‍ - കാരണം, ശനിയാഴ്ച ഈ ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന ലാഭം ഇസ്രായേലിന് കൊടുക്കണമെന്നാണത്രെ വ്യവസ്ഥ.

നബി (സ) പറഞ്ഞു: ''ഭക്ഷണത്തളികയിലേക്ക് വിശക്കുന്നവന്‍ പാഞ്ഞടുക്കുംപോലെ എന്റെ ഉമ്മത്തിന്റെ മേല്‍ ശത്രുക്കള്‍ ചാടിവീഴുന്ന ഒരു കാലം വരും.'' സ്വഹാബിമാര്‍ ചോദിച്ചു: ''ഞങ്ങള്‍ ഖുര്‍ആന്‍, മക്കള്‍ക്കും അവര്‍ അവരുടെ മക്കള്‍ക്കും പഠിപ്പിച്ചാലും ഇങ്ങനെ ഉണ്ടാകുമോ?'' പ്രവാചകന്‍ മറുപടി പറഞ്ഞു: ''അതെ... പക്ഷേ, അന്ന് നിങ്ങളെ وهن (ദൗര്‍ബല്യം) ബാധിക്കും.'' സ്വഹാബിമാര്‍ ചോദിച്ചു: ''എന്താണ് പ്രവാചകരേ, 'വഹ്ന്‍'?'' ''ഐഹികതയോടുള്ള കലശലായ പ്രേമവും മരണഭയവുമായിരിക്കും.''

അതെ. ഇതു രണ്ടും മുസ്‌ലിം ഉമ്മത്തില്‍ സംഭവിച്ചുകഴിഞ്ഞു. അല്ലാഹുവിനുതന്നെ ഈ സമുദായത്തെ വേണ്ടാതായിക്കാണുമോ? അതോ നഷ്ടപ്പെട്ട ഖിലാഫത്ത് തിരിച്ചുവരാനുള്ള 'പ്രസവവേദന'യാണോ നാം കാണുന്നത്? എന്തായാലും കാത്തിരുന്നു കാണാം.

അക്രമികളെ നശിപ്പിക്കാന്‍ നമുക്ക് ഈ നല്ല രാവുകളില്‍ പ്രാര്‍ഥിക്കാം. ഈ ഉമ്മത്തിന് അഭിമാനവും ഇസ്സത്തും വര്‍ധിപ്പിക്കാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.

വസ്സലാം,
സ്വന്തം ടീച്ചര്‍

Tuesday, July 15, 2014

ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്

അനസ്ബ്‌നു ആമിറിന്റെ മനസ്സൊന്ന് തേങ്ങി. ഹാവൂ! എത്ര കാലമായി താന്‍ ഈ നാടുപേക്ഷിച്ചിട്ട്. ഹൃദയത്തില്‍ തന്റെ വിവാഹത്തിന്റെ മനം മടുപ്പിക്കുന്ന ഓര്‍മകള്‍ വന്ന് ചടുലനൃത്തം വെക്കാന്‍ തുടങ്ങി. ശൈത്യവും ശിശിരവും വസന്തവും എത്ര കഴിഞ്ഞുപോയി, തന്റെ ജീവിതം ഇങ്ങനെ പാഴായിപ്പോയല്ലോ.

സാരല്ല. എല്ലാം ദൈവവിധി. താന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ റഫീദയുടെ മുഖം ഇത്ര വിരൂപമായിരുന്നില്ല. പക്ഷേ, വിവാഹശേഷം ആണ് ആ കറുത്ത മറുക് കണ്ടത്. താന്‍ എത്ര ശ്രമിച്ചിട്ടും തനിക്കവളെ സ്‌നേഹിക്കാനായില്ല. ആദ്യരാത്രിയില്‍ തന്നെ താനവളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നിട്ടും അവള്‍ തന്നെ തേടി വന്നു. അവളുടെ മുഖത്തെ കറുത്ത മറുകാണ് തന്നെ അവളില്‍നിന്നകറ്റിയതെന്ന് റഫീദയ്ക്ക് മനസ്സിലായി. അതാണല്ലോ അവള്‍ വന്നിട്ട്, ''ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ടാകും'' എന്ന് പറഞ്ഞത്. ആ വാക്കുകളല്ലേ തന്നെ വീണ്ടും ഒരു തിരിച്ചുവരവിന് സന്നദ്ധനാക്കിയത്.

ഇബ്‌നു ആമിറിന്റെ ചിന്തകള്‍ക്ക് തീപിടിക്കാന്‍ തുടങ്ങി. എന്നിട്ടും... തനിക്കാ സാധുവിനെ സ്‌നേഹിക്കാനായില്ല. അവളുടെ വിവരങ്ങളെന്തായിരിക്കും? ഏതെങ്കിലും പുരുഷന്റെ ഭാര്യയായി, മക്കളുമൊത്ത്, അവള്‍ ഏതെങ്കിലും നാട്ടിലുണ്ടാകും! എന്തെങ്കിലുമാവട്ടെ, താന്‍ ഇവിടം വിട്ടിട്ട് 20 കൊല്ലം കഴിഞ്ഞിരിക്കുന്നു. ആരും പരിചയക്കാരായി തോന്നുന്നില്ല. തന്നെയും ആര്‍ക്കും മനസ്സിലാകുന്നില്ല. സമാധാനം.

ളുഹ്ര്‍ബാങ്കിന്റെ സമയമടുത്തു തുടങ്ങി. എന്തായാലും പള്ളിയില്‍ കയറി അല്പം ഖുര്‍ആന്‍ ഓതാം. ഹൗളിലെ തണുത്ത വെള്ളത്തില്‍നിന്ന് വുദു എടുത്തപ്പോള്‍ ഇബ്‌നു ആമിറിന് ആകപ്പാടെ ഒരാശ്വാസം.

നമസ്‌കാരം കഴിഞ്ഞു. സുന്ദരനും സുമുഖനുമായ ഒരു യുവാവ് ഒരു ലഘുപ്രഭാഷണത്തിനായ് എഴുന്നേറ്റുനിന്നു. ആകാരത്തേക്കാള്‍ സംസാരത്തിനാണോ വശ്യത എന്ന് ഇബ്‌നു ആമിറിന് സംശയമായി. അത്രയ്ക്ക് ഹൃദ്യതയുള്ള ഭാഷണം.

സുഹൃത്തേ, ഇതാരാണ്?

അടുത്തിരുന്ന ആളോട് ഇബ്‌നു ആമിര്‍ കൗതുകത്തോടെ തിരക്കി.

ഹോ... ഇതല്ലേ മാലിക്! ചെറുപ്പത്തില്‍ത്തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും പ്രവാചകവചനങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത പണ്ഡിതന്‍. പ്രായം കുറവാണെങ്കിലും പക്വതയാര്‍ന്ന യുവാവാണദ്ദേഹം.

മാലിക് ഈ നാട്ടുകാരനാണോ? ഇബ്‌നു ആമിര്‍ വീണ്ടും തിരക്കി.

സുഹൃത്തിന് ആവേശമായി: ''പിന്നല്ലാതെ. അദ്ദേഹം ഇവിടെ അടുത്തുതന്നെയാണ് താമസം.''

''ആരുടെ മകനാണ്?'' ഇബ്‌നു ആമിര്‍ വീണ്ടും തിരക്കി.

ഹാ... അതാണ് തമാശ. പിതാവ് അനസ്ബ്‌നു ആമിര്‍ എന്ന ആളാണ്. പക്ഷേ, അദ്ദേഹത്തെപ്പറ്റി കുറേയധികം കാലമായി ഒരു വിവരവുമില്ല. എന്തോ പ്രശ്‌നത്തിന്റെ പേരില്‍ നാടുവിട്ടു പോയതാ.

ഇബ്‌നു ആമിര്‍ ഇടിവെട്ടേറ്റ പോലെ സ്തബ്ധനായി. തന്റെ മനസ്സിന്റെ വിഭ്രാന്തി മുഖത്ത് കാണാതിരിക്കാന്‍ വേഗം പുറത്തേക്കിറങ്ങി തൂവാലകൊണ്ട് മുഖം തുടച്ചു.

അല്ലാഹുവേ, ഞാനെന്താണീ കേള്‍ക്കുന്നത്? എന്റെ രക്തത്തില്‍ പിറന്ന ഒരു മകനോ, എനിക്ക്... ഒരു രാത്രി മാത്രം റഫീദയോടൊപ്പം ശയിച്ച തനിക്ക് അവളില്‍ ഒരു മകനോ? അവിശ്വസനീയം. അതും ഇത്ര നല്ല ഒരു മകന്‍. ഇബ്‌നു ആമിറിന് ലോകം മുഴുവന്‍ തന്നെയും കൊണ്ട് കറങ്ങുന്നപോലെ തോന്നി. ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളുടെ കൊടുങ്കാറ്റ്. എല്ലാം അടക്കിനിര്‍ത്തി ഇമാമിന്റെ അടുത്തേക്ക് നീങ്ങി ഇബ്‌നു ആമിര്‍ ചോദിച്ചു:

''ഇമാം, താങ്കളുടെ വീടെവിടെയാണ്?''

വിനയത്തോടെ ഇമാം പറഞ്ഞു: ''ഇവിടെയടുത്താണ്.''

ഇബ്‌നുആമിര്‍ പറഞ്ഞു: ''ഞാന്‍ ഒരു യാത്രക്കാരനാണ്. ഞാനും താങ്കളോടൊപ്പം വരട്ടെ?''

''ഹോ... ഹൃദയംഗമമായ മര്‍ഹബ. താങ്കള്‍ വന്നാലും.''

ഇബ്‌നു ആമിര്‍ ഇമാമിനു പിറകിലായി നടന്നു. തന്റെ പൊന്നുമോന്‍. കണ്‍കുളിര്‍ക്കെ ഒന്നു കാണട്ടെ. അല്‍ഹംദുലില്ലാഹ്. സര്‍വസ്തുതിയും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്.

വീടിനടുത്തെത്തിയപ്പോള്‍ ഇബ്‌നു ആമിര്‍ പെട്ടെന്ന് പറഞ്ഞു: ''ഇമാം, വീട്ടില്‍ ഉമ്മയുണ്ടെങ്കില്‍ ഉമ്മയോട് ചെന്ന് ഇങ്ങനെ പറയൂ: ''ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്'' എന്ന്.

ഇബ്‌നു ആമിര്‍ വാതിലിനടുത്തുനിന്ന് ദൂരെയല്ലാതെ മാറിനിന്നു; തുടികൊട്ടുന്ന ഹൃദയവുമായി. രണ്ടുതവണ താന്‍ നിഷ്‌കരുണം ഉപേക്ഷിച്ച, സാധുവായ റഫീദയുടെ മുറ്റത്താണ് താനിപ്പോള്‍. എന്തായിരിക്കും അവളുടെ പ്രതികരണം?

***

ഉമ്മാ... ഒരതിഥി ഉണ്ട് നമുക്കിന്ന്. പക്ഷേ, അദ്ദേഹം ഉമ്മാനോട് ഇങ്ങനെ പറയാന്‍ ഏല്പിച്ചിരിക്കുന്നു: "ഏത്  മോശത്തിലും ഒരു നന്മയുണ്ടെ''ന്ന്.

ഹേ... റഫീദ ഞെട്ടിപ്പോയി. അലയിളകിവന്ന എല്ലാ വികാരങ്ങളെയും അടക്കിനിര്‍ത്തിക്കൊണ്ട് പറഞ്ഞു: ''മോനേ... വേഗം പോയി വാതില്‍ തുറക്കൂ. അത് മോന്റെ ഉപ്പയാണ്!'' മാലിക് വാതിലിനടുത്തേക്ക് ഓടി ഉപ്പാനെ കെട്ടിപ്പിടിച്ചു വീട്ടിലേക്കാനയിച്ചു. ''ഉപ്പാ, എവിടെയായിരുന്നു ഇതുവരെ?'' ഇബ്‌നു ആമിറിനും തന്നെ നിയന്ത്രിക്കാനായില്ല. കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി.

അതെ. ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്.

റഫീദ അന്ന് തന്നോട് പറഞ്ഞ ആ വാക്കുകള്‍ ഇന്ന് സത്യമായി പുലര്‍ന്നിരിക്കുന്നു.

***

പിതാവ് ഉപേക്ഷിച്ചെങ്കിലും പിതാവിനെപ്പറ്റി ഒരു ചെറിയ ആക്ഷേപം പോലും പറയാതെയാണ് റഫീദ മകനെ വളര്‍ത്തിയത്. അധിക സ്ത്രീകള്‍ക്കും അസാധ്യമായ ആ ദൗത്യം നടത്തി വിജയിച്ച വനിതാരത്‌നം ആരാണെന്നറിയാമോ?

പുകള്‍പെറ്റ പണ്ഡിതനും മാലികി മദ്ഹബിന്റെ ഇമാമുമായ ഇമാം മാലിക്കിന്റെ മാതാവായ റഫീദ ഉമ്മുമാലിക്കായിരുന്നു!