Thursday, September 25, 2014

മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവം

കഴിഞ്ഞ മാസം കേരള സാഹിത്യ അക്കാദമി ഹാളില്‍ അത്യപൂര്‍വമായ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അറബി-മലയാളം സാഹിത്യോത്സവം ആയിരുന്നു അത്. ധാരാളം അറബിസാഹിത്യകാരന്മാരും മലയാള സാഹിത്യകാരന്മാരും പങ്കെടുക്കുകയുണ്ടായി, ആ സമ്മേളനത്തില്‍. എന്നാല്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, എല്‍.പി., യു.പി. അധ്യാപകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ഏതായിരുന്നാലും അറബിഭാഷയെ സ്‌നേഹിക്കുകയും അതില്‍ രചനകള്‍ നടത്തുകയും ചെയ്യുന്ന കേരളീയന് അത്യന്തം സന്തോഷദായകമായിരുന്നു സമ്മേളനം. .




അറബിസാഹിത്യത്തില്‍ നോവലും കവിതയും എഴുതുന്ന, സാഹിത്യകാരന്മാരെ നേരില്‍ കാണാനും അവരുമായി സംവദിക്കാനും ലഭിച്ച അസുലഭ മുഹൂര്‍ത്തം. പലസ്തീന്‍ സ്വദേശിയായ സിനിമാ ഡയറക്ടര്‍ ലിയാനാ ബദര്‍, ടാഗോര്‍ അവാര്‍ഡ് നേടിയ ഡോ. ഷിബാബ് ഗാനം, ഒമാനിലെ എഴുത്തുകാരിയായ അസ്ഹാര്‍ അഹമ്മദ്, ഇറാഖി നോവലിസ്റ്റായ മഹ്മൂദ് സഈദ് തുടങ്ങി പ്രമുഖരായ പലരും പങ്കെടുക്കുകയുണ്ടായി. ഈ പരിപാടി സംഘടിപ്പിച്ച സാഹിത്യ അക്കാദമിയെ എത്ര പ്രശംസിച്ചാലും അധികമാകില്ല. 

കുവൈത്തിലെ യുവകവിയായ സാലിം ഖാലിദ് അല്‍-റിമെദി തന്റെ കവിതാപാടവം കൊണ്ടും ശുദ്ധമായ അറബി പ്രഭാഷണം കൊണ്ടും സദസ്യരെ കൈയിലെടുത്തു. കവിതകള്‍ പ്രണയം തുളുമ്പുന്നവയായിരുന്നു. ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഇന്ദുമേനോന്‍ തന്റെ പ്രഭാഷണത്തില്‍, കുവൈത്തിലെ ചങ്ങമ്പുഴയായിട്ടാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഡോ. മര്‍യം അശ്ശിനാസി എന്ന യു.എ.ഇ. വനിത സത്യത്തില്‍ സദസ്സിനെ അവരുടെ സംസാരപാടവത്താല്‍ സഹൃദയത്വത്തിന്റെ ആഴങ്ങളിലേക്കാണ് കൊണ്ടുപോയത്. അവര്‍ എഴുതിയ 'ഒരു അറേബ്യന്‍ അശ്വാഭ്യാസിനിയുടെ അനുഭവങ്ങള്‍' എന്ന പുസ്തകം അബ്ദു ശിവപുരം വിവര്‍ത്തനം ചെയ്ത്, കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചത് ഞങ്ങള്‍ക്കെല്ലാം അവരുടെ കൈയൊപ്പോടെ സമ്മാനിക്കുകയുണ്ടായി.

ആദ്യദിവസം സാഹിത്യസമ്മേളനത്തില്‍ ഇറാഖി നോവലിസ്റ്റായ മഹ്മൂദ് സഈദിന്റെ 'ഒരു അറബി എഴുത്തുകാരന്റെ ഉള്‍പ്രേരണകള്‍' എന്ന വിഷയത്തില്‍ നടത്തപ്പെട്ട പ്രഭാഷണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം ഇറാഖും ഇന്ത്യയും തമ്മിലുള്ള പുരാതന ബന്ധത്തിന്റെ ശക്തി തെളിവുകളടക്കം സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പേര്‍ഷ്യന്‍ ഭാഷ വഴി മൊഴിമാറ്റം നടത്തപ്പെട്ടതിനെപ്പറ്റി ഒക്കെ അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

ഈ സാഹിത്യസമ്മേളനത്തെപ്പറ്റി വിശദമായി എഴുതാന്‍ പലപ്പോഴും കരുതിയെങ്കിലും നടന്നില്ല. അതിനൊരു കാരണമുണ്ട്; ശ്രീ മഹ്മൂദ് സഈദ് ഒരു നോവല്‍ അയച്ചുതന്നിട്ട്, അത് മലയാളമാക്കാന്‍ അദ്ദേഹം എന്നോട് നിര്‍ദേശിക്കുകയുണ്ടായി. അതിന്റെ പണിയിലായതിനാല്‍ കുറച്ചു നാളായി വേറെ ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.
സ്വാതന്ത്ര്യമില്ലാതിരുന്ന ഇറാഖില്‍നിന്ന് ഒളിച്ചോടി സിറിയ-ലബനാന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. മഹ്മൂദ് സഈദ് എന്ന 76കാരന്റെ ആത്മാവിഷ്‌കാരം കൂടി ആയേക്കാം ആ നോവല്‍. അദ്ദേഹം 15 കൊല്ലമായി ചിക്കാഗോയില്‍ താമസമാക്കിയിരിക്കയാണ് എന്ന് സംസാരമധ്യേ എന്നോട് പറയുകയുണ്ടായി. അത്യന്തം രസകരമായ, ജിജ്ഞാസയുണര്‍ത്തുന്ന ശൈലിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. അത് എത്രയും വേഗം വിവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് കരുതുന്നു.

പ്രശസ്ത എഴുത്തുകാരനായ ശ്രീ വി.എ.കബീര്‍ 'മലയാളം അറബി സര്‍ഗവിനിമയങ്ങള്‍' എന്ന വിഷയം വളരെ ഗഹനവും തന്റെ സ്വന്തം ജീവിതത്തിലെ അപൂര്‍വ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തതും ആയാണ് അവതരിപ്പിച്ചത്. അസ്ഹാര്‍ അഹമ്മദ് തന്റെ പ്രഭാഷണത്തില്‍ (ഇന്ത്യന്‍ സാഹിത്യം, എന്റെ വായനാനുഭവങ്ങള്‍) ചെമ്മീന്‍ വായിച്ച അനുഭവം വളരെ ഹൃദയസ്പൃക്കായി അവതരിപ്പിച്ചപ്പോള്‍ നമ്മുടെ സാഹിത്യകാരന്മാരെയും സാഹിത്യത്തെയും അറബികള്‍ എങ്ങനെ ആസ്വദിക്കുന്നു എന്നും നിരീക്ഷിക്കുന്നു എന്നും ഉള്ള കാര്യം വളരെയധികം അഭിമാനത്തോടെയാണ് ഓരോ മലയാളിയും ശ്രവിച്ചത്. അവര്‍ തന്റെ നോവലിന്റെ പരിസരം ദല്‍ഹി ആക്കിയതിനെപ്പറ്റിയും വിവരിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ നിഷ്‌കളങ്കരും സ്‌നേഹം നല്‍കുന്നവരുമാണെന്ന ഒരു ബോധമാണ് അത്തരം ഒരു തെരഞ്ഞെടുപ്പിന് തന്നെ പ്രേരിപ്പിച്ചതെന്ന് തുറന്നുപറയുകയുണ്ടായി.

അക്ബര്‍ കക്കട്ടില്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമായിരുന്നു. ധാരാളം മതഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും അറബിസാഹിത്യം വളരെ കുറച്ചു മാത്രമേ മലയാളത്തിലേക്ക് എത്തിയിട്ടുള്ളൂ. ഈ ഒത്തുചേരല്‍ അതിനുള്ള ആരംഭമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ശ്രീ എം.എം.ബഷീര്‍ മലയാളത്തിലെ ഇന്ദുലേഖ പോലെ, അറബിയില്‍ ഒരു കൃതി ഉണ്ടെന്നും (ഹൈക്കല്‍ എഴുതിയ 'സൈനബ്') അത് ആരെങ്കിലും വിവര്‍ത്തനം ചെയ്താല്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി.
അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ അറബ്-പലസ്തീന്‍ സാഹിത്യകാരന്മാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചതെന്ന് വര്‍ഷവും മാസവും ഉള്‍പ്പെടുത്തിക്കൊണ്ട് ലിയാന ബദര്‍ തന്റെ പ്രഭാഷണത്തില്‍ സ്മരിക്കുകയുണ്ടായി.
വായിച്ചു മാത്രം പരിചയമുള്ള പലരെയും നേരില്‍ കാണാനും സംവദിക്കാനും സാധ്യമായി എന്ന ചാരിതാര്‍ഥ്യത്തോടെയാണ് തിരിച്ചുപോന്നത്.

ഇതിനെല്ലാം കോ-ഓര്‍ഡിനേഷന്‍ നടത്തിയത് ദീര്‍ഘകാലം വിദേശത്ത് ജോലിചെയ്ത്, ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയ ശ്രീ ഖുദ്‌സി എസ് എന്ന സാഹിത്യകാരനായിരുന്നു. അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം നന്ദി അര്‍ഹിക്കപ്പെടുന്നു. ധാരാളം കൃതികളുടെ വിവര്‍ത്തനം നടത്തിയ മാന്യദേഹമാണ് അദ്ദേഹം.
എന്തായിരുന്നാലും, വളരെയേറെ ഉപകാരപ്രദമായ ഒരു കാര്യമായിരുന്നു സമ്മേളനം. ഏത് നാടിന്റെയും സാഹിത്യം ആ നാടിന്റെ സംസ്‌കാരത്തിന്റെ കൂടി വരമൊഴികളാണ്. ആ നിലയ്ക്ക് ഇരുഭാഷകളും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ സംരംഭം സഹായകമാകുമെന്നതില്‍ സംശയമില്ല.

ശ്രീ പെരുമ്പടവം ശ്രീധരന്‍ എല്ലാത്തിനും ചുക്കാന്‍ പിടിച്ചുകൊണ്ട് എല്ലാ വേദികളിലും നിറഞ്ഞുനിന്നു.
പ്രസിദ്ധ തമിഴ് കവയത്രി സല്‍മ ആധുനിക തമിഴ്‌സാഹിത്യത്തെപ്പറ്റി നല്ലൊരു പ്രഭാഷണം നിര്‍വഹിച്ചു.

Monday, July 28, 2014

'പിറ'നാള്‍ ചിന്തകള്‍

അങ്ങനെ ഒരു പെരുന്നാളും കൂടി ലോകം പല ദിവസങ്ങളില്‍ ആഘോഷിക്കുകയാണ്. ഈ സമയത്ത് ചില സുപ്രധാന കാര്യങ്ങള്‍ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെക്കുകയാണ്. ഒരു മാസം ഒരു നാട്ടില്‍ 29 ഉം മറ്റൊരു നാട്ടില്‍ 30 ഉം വരുമോ? ഇത്തവണ കേരളത്തില്‍ അസ്മയശേഷം ചന്ദ്രന്‍ 10 മിനിറ്റ് കൂടി ഉണ്ടായിരുന്നത്രെ! ആരും കാണാഞ്ഞതിനാല്‍ പെരുന്നാള്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. ഒരു അവധിദിനം കൂടി ലഭിച്ചു. ഒപ്പം തീര്‍ന്നുപോയ റമദാന്‍ മാസം തീര്‍ന്നതറിയാതെ... نويت صوم غد എന്ന നിയ്യത്ത് വെക്കുന്നത് ശവ്വാല്‍ മാസത്തില്‍ പ്രവേശിച്ചുകൊണ്ട് - ഉസ്താദുമാരും ഖാദിമാരും 'ചിന്തിച്ചിട്ട്' ഇനി ഈ സമുദായം ഈ തെറ്റ് -പിഴവ്- തിരുത്തുമെന്ന് തോന്നുന്നില്ല. അതിനാല്‍, ഫിഖ്‌ഹൊന്നും അറിയാത്ത സാധുക്കളായ മനുഷ്യര്‍ക്ക് ചന്ദ്രമാസത്തിലെ തീയതികളെ മനസ്സിലാക്കാനും തിരിച്ചറിയാനും ചില സൂത്രം പറയാം. 

14-ാം രാവില്‍ ആര്‍ക്കും സംശയമില്ലല്ലോ. സന്ധ്യാസമയത്ത്, നല്ല ശോഭയോടെ കിഴക്കുനിന്ന് ഉദിച്ചുവരുന്ന ചന്ദ്രനാണ് 14-ാം രാവ്. കുറച്ചു ദിവസം തുടര്‍ച്ചയായി ഇതിനെ നിരീക്ഷിക്കുക. ഒരു മാസത്തെ 14-ാം രാവുദിച്ചത് 6.15 നാണെന്ന് കരുതുക. പിറ്റേ ദിവസം അതേ സമയത്ത് ചന്ദ്രനെ നോക്കുക. തെക്കേമുറ്റത്ത് ഇറങ്ങിനിന്ന് ഒന്ന് നോക്കിയേ... കാണാനില്ല അല്ലേ? എന്നാല്‍, കുറച്ചു കഴിഞ്ഞ്, ഇന്നത്തേതില്‍നിന്ന് 48 മിനിറ്റ് കഴിഞ്ഞ് തെക്കേ മുറ്റത്ത് നിന്നുതന്നെ നോക്കുക. 'അപ്പ'ത്തിന്റെ വട്ടം കുറഞ്ഞുകാണുന്നില്ലേ? ഒപ്പം നേരിയ ഒരു കഷണം ആരോ പൊട്ടിച്ചപോലെ. അല്പം വിഷാദവും ഉണ്ട് മുഖത്ത്! പിന്നീടുള്ള ഓരോ ദിവസവും നിരീക്ഷിക്കുക. 48 മിനിറ്റ് എന്നും വൈകി വൈകിയാണ് ചന്ദ്രന്റെ വരവ്. അങ്ങനെ പാതിരാ 12 മണിക്ക് 12.48ന്... 26 ഒക്കെ ആകുമ്പോഴും നോക്കുക. സുബ്ഹിക്ക് കുറച്ചു മുമ്പ് നോക്കുക. കുറഞ്ഞുകുറഞ്ഞ് 'പഴയ ഈത്തപ്പനക്കൊതുമ്പ്' പോലെ കാണും. അങ്ങനെ ഒരു ദിവസം സൂര്യന്‍ ഉദിക്കുന്ന സമയത്തോടടുത്ത് ഉദിക്കും ചന്ദ്രന്‍. അന്ന് നമുക്ക് കാണില്ല. അപ്പോഴാണ് വൈകിട്ട്, രാത്രി പടിഞ്ഞാറുഭാഗത്ത് കാണുക. രണ്ടുമൂന്നു മാസം സ്ഥിരം നിരീക്ഷിക്കുക. അപ്പോള്‍ നമുക്കുതന്നെ ധാരാളം കാര്യങ്ങള്‍ മനസ്സിലാകും. നമുക്കപ്പോള്‍ റമദാന്‍ വന്നാല്‍ ഖാദി പറയാതെ തന്നെ നോമ്പെടുക്കാന്‍ ധൈര്യം കിട്ടും. 

പത്തുപതിനഞ്ചു കൊല്ലമായി എനിക്കീ ധൈര്യം കിട്ടീട്ട്. ഖാദി പറയാതെ നോമ്പ് തീര്‍ക്കാനും പറ്റും. ആദ്യം ആള്‍ക്കാര്‍ ചോദിച്ചു: ''സബിതാ, കുപ്പായം മാറ്റ്യോ'' എന്ന്. എന്ന് പറഞ്ഞാല്‍ പൊന്നാനീ പോയി തട്ടോം കുപ്പായോം ഇട്ടാണല്ലേ ആള്‍ക്കാരുടെ കണ്ണില്‍ മുസ്‌ലിമാകാന്‍. എന്തായാലും ഒരുറപ്പുണ്ട്. ഓരോരുത്തരും തങ്ങള്‍ക്ക് ബോധ്യപ്പെട്ട സത്യങ്ങള്‍ക്കനുസരിച്ച് നീങ്ങുക. സത്യമാണെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കുക. ഖുര്‍ആനും ഹദീസും പഠിച്ച്, അല്പസ്വല്പം ബുദ്ധിയും ഉപയോഗിക്കുക. ഇതാരോടും ഉള്ള തര്‍ക്കമല്ല. പെരുന്നാളിനെ വെട്ടിമുറിക്കുന്നവരോടുള്ള ഒരുതരം സങ്കടം ഉണ്ട്. പലരും ഇന്ന് പെരുന്നാളാകും എന്നു കരുതി പലതും പ്ലാന്‍ ചെയ്തിരുന്നു. വിവാഹിതരായ പെണ്‍കുട്ടികള്‍ ഇന്ന് വൈകിട്ട് പോകാമെന്ന് സന്തോഷിച്ചിരുന്നു. പാവങ്ങള്‍... അന്യായമായ ചട്ടങ്ങളെ മറികടക്കാന്‍ കഴിയാത്തവര്‍. ശാസ്ത്രം ഇത്രമേല്‍ പുരോഗമിച്ചിട്ടും ഇതില്‍ മാത്രം പുരോഗമിക്കാത്ത ഉമ്മത്ത്. മുത്തുനബീടെ ഹദീസുകളെ എങ്ങനെ വായിക്കണമെന്ന് പഠിച്ചില്ല. ഒരു സമൂഹം മുഴുവന്‍ ഇതിന്റെ നാണക്കേട് പേറുകയാണ്. നമ്മള്‍ എങ്ങനെയാണ് നമസ്‌കാരസമയം, നോമ്പുതുറ സമയം, ഗ്രഹണനമസ്‌കാര സമയം ഒക്കെ സെറ്റ് ചെയ്തത്? എന്നിട്ട് ഇതിനെ മാത്രം ഒരു നാട്ടില്‍ 29ഉം മറ്റൊരു നാട്ടില്‍ 30ഉം ആക്കി ചെയ്യുന്നത്?

വസ്സലാം, സ്വന്തം ടീച്ചര്‍

NB: ദയവുചെയ്ത് എന്നെ ആരും തെറിവിളിക്കരുത്. മറുപടി ഇല്ലെങ്കില്‍ മൗനം പാലിക്കുക. ഈദ് മുബാറക്.

Thursday, July 24, 2014

നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?

ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ അഭയവും അത്താണിയും സര്‍വശക്തനായ അല്ലാഹു മാത്രമാണ്. അവന്‍ ഇബാദത്തുകളിലൂടെയും സല്‍കര്‍മങ്ങളിലൂടെയും പ്രാര്‍ഥനകളിലൂടെയും തന്റെ നാഥന്റെ സാമീപ്യം അറിയുകതന്നെ ചെയ്യും. തികച്ചും അദ്ഭുതകരമായ ഒരു കഥയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. അല്ലാഹുവേ, നിന്റെ കഴിവ് ശരിക്ക് മനസ്സിലാക്കാന്‍ ഞങ്ങളെ നീ സഹായിക്കണേ. ഈ നല്ല ദിനരാത്രങ്ങള്‍ ഞങ്ങള്‍ക്ക് ബര്‍ക്കത്തിന്റേതും പാപമോചനത്തിന്റേതും ഭാഗ്യത്തിന്റേതും ആക്കിത്തരണേ, യാ റബ്ബല്‍ ആലമീന്‍. നീ ഉന്നതനും മഹാനും തന്നെ. ഞങ്ങള്‍ക്കതില്‍ അല്പം പോലും സംശയമില്ല.

നമുക്ക് കഥയിലേക്കുതന്നെ പോകാം. ഒരു സുഊദി വനിത തന്റെ സ്വന്തം അനുഭവം എഴുതിയതാണ്. അവരുടെ വാക്കുകളില്‍ത്തന്നെ നമുക്ക് ആ കഥ ആസ്വദിക്കാം. ഇന്‍ശാ അല്ലാഹ്.

''പതിനഞ്ചു കൊല്ലം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. മധുവിധുകാലം സന്തോഷത്തോടെ കഴിഞ്ഞു. ഞങ്ങള്‍ക്ക് അസ്മാ എന്ന ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ഒരു വയസ്സായിക്കാണും, ഞങ്ങളുടെ ജീവിതത്തെത്തന്നെ തകിടംമറിച്ച ഒരു സംഭവമുണ്ടായി. ഭര്‍ത്താവിന് അന്ന് റിയാദിലും ജിദ്ദയിലുമായിട്ടാണ് ജോലി. ഒരു ദിവസം റിയാദില്‍നിന്ന് വരുമ്പോള്‍ കാലത്ത് അദ്ദേഹം ഗുരുതരമായ ഒരു വാഹനാപകടത്തില്‍പ്പെട്ടു. ബോധം നഷ്ടപ്പെട്ടു. 95% മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. മാസങ്ങളും വര്‍ഷങ്ങളും ആശുപത്രിയിലാണ് കഴിച്ചുകൂട്ടിയത്. പലരും എന്നോട് വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കാന്‍ ഉപദേശിച്ചു. 'അദ്ദേഹം ഭൂമിയില്‍ ജീവിച്ചിരിക്കെ ഞാന്‍ അദ്ദേഹത്തെ ഉപേക്ഷിക്കുകയോ? ഒരിക്കലും ഇല്ല. ഇസ്‌ലാം അത് അനുവദിക്കുന്നുണ്ടെങ്കിലും ഞാനതിന് തയ്യാറല്ല.' ഞാന്‍ തീര്‍ത്തു പറഞ്ഞു. ജീവിതം ദുഃഖത്തിന്റെ കരകാണാക്കയത്തില്‍പ്പെട്ടുഴറുകയാണ്. ഐസിയുവില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. വൃദ്ധരായ മാതാപിതാക്കള്‍. അസ്മ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പ്രായമായപ്പോള്‍ ഞാനവളെ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന സ്‌കൂളില്‍ ചേര്‍ത്തി. അവള്‍ 10 വയസ്സിനു മുമ്പായി ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. കുഞ്ഞുകൈകള്‍ ഉയര്‍ത്തി ഓരോ നമസ്‌കാരശേഷവും രാത്രി തഹജ്ജുദ് നമസ്‌കരിച്ചും പ്രാര്‍ഥിക്കുന്നതു കണ്ട് ഞാനാശ്ചര്യപ്പെട്ടു. അല്‍ഹംദുലില്ലാഹ്. എന്നാലും നൊമ്പരം എന്നെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. വാപ്പാക്ക് ഇതൊന്നും കാണാനും അറിയാനും ഒന്നും കഴിയുന്നില്ലല്ലോ.

ഒരു ദിവസം അസ്മ പറഞ്ഞു: 'ഉമ്മാ, ഇന്ന് രാത്രി ഞാന്‍ ഒന്ന് ഉപ്പാടെ അരികില്‍ നില്‍ക്കട്ടെ?' 'ഹോ. അത് വേണ്ട. മോള്‍ ഒന്നും ആശുപത്രിയില്‍ നില്‍ക്കണ്ട'. എന്നാല്‍, അവള്‍ക്ക് ഒരു നിവൃത്തിയുമില്ല. ആവശ്യം പലതവണ ആവര്‍ത്തിച്ച്, കരച്ചിലിന്റെ വക്കിലെത്തി. സമ്മതിക്കാതെ നിവൃത്തിയില്ല. അവളുടെ വാശിക്കു മുമ്പില്‍ എനിക്ക് ഉത്തരമില്ലാതായി.

ഇനി നമുക്ക് അസ്മാടെ വാക്കുകളിലൂടെ കഥയുടെ ബാക്കി ഭാഗം കേള്‍ക്കാം.

'ഞാന്‍ മഗ്‌രിബ് നമസ്‌കരിച്ച് ആശുപത്രിയിലേക്ക് പോയി. ഇന്ന് എന്തോ സംഭവിക്കാന്‍ പോകുംപോലെ മനസ്സ് പറഞ്ഞു. ഞാന്‍ എന്റെ ഉപ്പാടെ കട്ടിലിന്നടുത്ത് ഒരു കസേരയില്‍ ഇരുന്നു. ക്ഷീണിതനാണ് ഉപ്പാടെ മുഖമെങ്കിലും ആ മുഖത്ത് ഈമാനിന്റെ ഹൃദ്യത ഉള്ളപോലെ. അതെ, മുഖം എന്തോ സംതൃപ്തി അനുഭവിക്കുന്നപോലെ.

ഞാന്‍ ഉപ്പാടെ അടുത്തിരുന്ന് അല്‍ബഖറഃ ഓതാന്‍ തുടങ്ങി. കുറേ ഓതി, ഞാന്‍ ഉപ്പാനെ തടവിക്കൊടുത്തു. വീണ്ടും ഞാന്‍ നമസ്‌കരിച്ചു. കുറേയധികം നമസ്‌കരിച്ച് പ്രാര്‍ഥിച്ചു. അല്ലാഹുവേ, എന്റെ ഉപ്പാടെ അവസ്ഥ നിനക്കറിയാം. അദ്ദേഹത്തെ നീ വിഷമിപ്പിക്കരുത്. എനിക്കെന്റെ ഉപ്പാനെ തിരിച്ചുതരണം തമ്പുരാനേ.

ഇടക്കിടക്ക് നമസ്‌കരിച്ചും ഓതിയും ഉപ്പാനെ തടവിക്കൊണ്ടും ഞാന്‍ കഴിച്ചുകൂട്ടി. പെട്ടെന്ന് ഞാനൊന്ന് മയങ്ങിപ്പോയി. 'ഹേയ്, നിന്റെ നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നീ ഉറങ്ങുകയാണോ?' ആരോ എന്നെ വിളിച്ചുണര്‍ത്തിയപോലെ. ഞാന്‍ വേഗം പോയി വുദു എടുത്ത് നമസ്‌കരിച്ചു. ഖുര്‍ആന്‍ ഓതി. ഉപ്പാനെ തടവിക്കൊണ്ടിരുന്നു. വീണ്ടും എന്നെ ഉറക്കം ബാധിച്ചു. പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ എന്റെ ഉപ്പ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നു. 'ആരാണിവിടെ? നീ ഇവിടെ എന്താണ് ചെയ്യുന്നത്?' എന്റെ ഉപ്പാടെ ചോദ്യം. ഉടന്‍ ഉപ്പാടെ കൈ പിടിച്ചിട്ട് ഞാന്‍ പറഞ്ഞു: 'ഉപ്പാ, ഞാന്‍ ഉപ്പാടെ അസ്മയാണ്. ഉപ്പ പെട്ടെന്ന് കൈവലിച്ചിട്ട്, 'എന്നെ മനസ്സിലാകാഞ്ഞതിനാല്‍ മാറിപ്പോവുക. നീ എന്നെ തൊടല്ലേ. അത് ഹലാലല്ല.' ഞാനാകെ വിഷമിച്ചു. ഓടിപ്പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. ഡോക്ടര്‍ അമേരിക്കന്‍ സ്റ്റൈലില്‍ 'സുബ്ഹാനല്ലാ' എന്ന് പറഞ്ഞു. അതേ, മിറാക്ക്ള്‍!'

അല്‍ഹംദുലില്ലാഹ്. എന്റെ ഉപ്പ ഉണര്‍ന്നു. ദീര്‍ഘമായ ഉറക്കത്തില്‍നിന്ന്. എന്നിട്ട് പറയുകയാണ്: 'ഞാന്‍ ദുഹാ നിസ്‌കരിക്കാന്‍ വുദു എടുത്തിരുന്നല്ലോ. പക്ഷേ, നമസ്‌കരിച്ചിട്ടില്ല. അപകടം പറ്റിയപ്പോഴത്തെ അവസാന ഓര്‍മ. അല്‍ഹംദുലില്ലാഹ്. ഉപ്പ ഭക്ഷണം ഒക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുത്ത് രണ്ടാഴ്ചയ്ക്കകം വീട്ടില്‍ പോയി.

ബാക്കി അസ്മാടെ ഉമ്മ പറയട്ടെ. 'എന്റെ പൊന്നുമകള്‍ടെ പ്രാര്‍ഥന നാഥന്‍ കേട്ടു. ഞങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നു ഇന്ന്. ഞങ്ങള്‍ക്കിന്ന് രണ്ടു വയസ്സായ ഒരാണ്‍കുട്ടി ഉണ്ട്.'

ഉമ്മുഅസ്മാ തുടരുന്നു: 'ഞാനീ സംഭവം നിങ്ങളുമായി പങ്കുവെച്ചതിന് ഒരു കാരണമുണ്ട്. നാം ഒരിക്കലും റബ്ബിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകരുത്. വൈകിയാണെങ്കിലും റബ്ബ് ഉത്തരം തരും എന്ന പാഠം എന്റെ പ്രിയസഹോദരങ്ങള്‍ മനസ്സിലാക്കാനാണ്.

***

നാമും നിരാശപ്പെടാതെ പ്രാര്‍ഥിക്കണം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?

വസ്സലാം.

Friday, July 18, 2014

മുസ്‌ലിംലോകത്തിനിത്ര നിന്ദ്യത വന്നുഭവിച്ചതെങ്ങനെ?

മൂന്ന് സഹോദരിമാര്‍. അവളില്‍ ഒരാള്‍ ശത്രുവിന്റെ കൈയില്‍. രണ്ട് സഹോദരിമാര്‍ ആകാശം മുട്ടുമാറ് കരഞ്ഞു വിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അല്പം ദുര്‍ബലയായിരുന്നു ശത്രുവിന്റെ വലയില്‍പ്പെട്ട സഹോദരി. പക്ഷേ, അവള്‍ക്ക് പ്രൗഢിയും അന്തസ്സുമുള്ള, അതിഗംഭീരമായ ചരിത്രമുള്ള ഒരു കാലമുണ്ടായിരുന്നു.

ഒരാള്‍ ഇവളേക്കാള്‍ മൂത്തവളും ഒരാള്‍ ഇളയവളുമാണ്. എന്നാല്‍ രണ്ടുപേരും അതിശക്തകളാണ്. അവരുടെ രണ്ടുപേരുടെയും ഒരു ദീര്‍ഘശ്വാസം മാത്രം മതി ശത്രുവിനെ ശ്വാസം മുട്ടിച്ച് ഈ സഹോദരിയില്‍ വരിഞ്ഞുമുറുക്കിയ പിടിവിടുവാന്‍.

പക്ഷേ... ഉറക്കെ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ എല്ലാം നേരെയാകുമെന്ന് നിനച്ചിരിക്കയാണ് ഇളയവളും മൂത്തവളും.

എങ്കില്‍ തെറ്റിപ്പോയി. സാധുവായ ആ സഹോദരിയെ രക്ഷിക്കാന്‍ ശത്രുവിനെ തുരത്താന്‍ ഒരു പ്ലാനും പദ്ധതിയും ഇല്ല. അവള്‍ അവസാന ശ്വാസം വലിക്കുമ്പോഴും ശത്രു അവളുടെ സര്‍വ അവയവങ്ങളും ഛേദിക്കുമ്പോഴും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല, രണ്ടു സഹോദരിമാരും. രണ്ടുപേരും ലോകത്തെ ഏറ്റവും പലപളപ്പുള്ള വസ്ത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് വിഭൂഷിതരാണ്.

സുഹൃത്തുക്കളേ, ഈ മൂന്ന് സഹോദരിമാര്‍ ആരാണെന്ന് നിങ്ങള്‍ക്ക് പിടികിട്ടിയോ? ഇല്ലെങ്കില്‍ ഇതാ... അവരാണ് മക്കത്തെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും പലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയും. ഖുര്‍ആന്‍ മസ്ജിദുല്‍ അഖ്‌സയെ പരിചയപ്പെടുത്തിയത് കാണുക: ''മസ്ജിദുല്‍ ഹറാമില്‍നിന്നും ചുറ്റിനും അനുഗ്രഹങ്ങളും ബര്‍ക്കത്തും ചൊരിയപ്പെട്ട മസ്ജിദുല്‍ അഖ്‌സയിലേക്ക് തന്റെ അടിമയെ രാത്രിസഞ്ചാരം നടത്തിയവന്‍ പരിശുദ്ധനാകുന്നു.'' (സൂറഃ അല്‍-ഇസ്‌റാഅ്)

ശതകോടിക്കണക്കിനു രൂപയാണ് മുസ്‌ലിംലോകത്തിന് സ്വന്തമായുള്ളത്. ഓരോ കൊല്ലവും മുസ്‌ലിംകളുടേതായി ബാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന പലിശ മതി 10 പലസ്തീനെ സ്വന്തമാക്കാന്‍. ഉംറയിലൂടെയും ഹജ്ജിലൂടെയും ചെലവഴിക്കപ്പെടുന്ന തുക മതി ഇസ്രാഈല്‍ എന്ന രാഷ്ട്രത്തെ മര്യാദ പഠിപ്പിക്കാന്‍. ഇഅ്തികാഫും പുണ്യം തേടിയുള്ള യാത്രയും മസ്ജിദുല്‍ അഖ്‌സയിലേക്കും പോകാന്‍ നിര്‍ദേശിക്കപ്പെട്ടവനാണ് മുസ്‌ലിം. ഹോ! ഇന്നത്തെ അവസ്ഥ അതിഭയാനകം. അഖ്‌സാപള്ളി ഇടക്കിടെ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മുസ്‌ലിംലോകത്തിനിത്രമാത്രം നിന്ദ്യത വന്നുഭവിച്ചതെങ്ങനെ? കഷ്ടം! ഒരാഗോള നേതൃത്വത്തിന്റെ കുറവ് -ശൂന്യത- വല്ലാതെ അനുഭവപ്പെടുന്നു. നബി (സ)യുടെ ഉമ്മത്ത് അദ്ദേഹം ഭയപ്പെട്ട അവസ്ഥയില്‍ ആണിന്ന്. ദുനിയാവിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നു. ഒന്നിനും ഒരു ക്ഷാമവും ഇല്ല. പലസ്തീനിന്റെ അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം രാഷ്ട്രങ്ങളും ബലഹീനമാക്കപ്പെട്ടുകഴിഞ്ഞു.

ഗസ്സയില്‍ പിടഞ്ഞുമരിക്കുന്നത് പച്ചമനുഷ്യരാണ്. ചിലര്‍ ചോദിക്കുന്നു: മുസ്‌ലിംകള്‍ക്കെന്തേ ഗസ്സ തകര്‍ക്കപ്പെടുമ്പോള്‍ മാത്രം ഇത്ര വിഷമം എന്ന്?! അതിനൊരു കാരണമുണ്ട്. അവരുടെ ആദ്യ ഖിബ്‌ലയും പ്രവാചകന്മാരുടെ പവിത്ര ഭൂമികളും ആണ് ജൂതന്മാര്‍ കൈയേറിയത്. 60-ഓളം കൊല്ലമായി തുടരുന്ന അധിനിവേശം ഇന്നതിന്റെ എല്ലാ പരിധികളും ലംഘിച്ച് അവസാനമുള്ള ഗസ്സയെക്കൂടി തകര്‍ക്കാനുള്ള ശ്രമത്തിലാണ് സിയോണിസ്റ്റുകള്‍. ലോകത്തില്‍ തുല്യതയില്ലാത്ത അധിനിവേശം തന്നെ. എന്നിട്ടും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുന്ന ആള്‍ക്കാര്‍! കഷ്ടം. ഇതൊക്കെ കാണാനും കേള്‍ക്കാനും നമ്മുടെ ജീവിതകാലത്ത് ഇടവന്നല്ലോ എന്ന് ചിന്തിച്ചുപോകുന്നു. ചിലര്‍ പറയുന്നു: പലസ്തീനികള്‍ക്ക് ഇത് പോരാ എന്ന്. കാരുണ്യം വറ്റിയ മനസ്സുകളുടെ പിച്ചും പേയുമാണത്.

ഗസ്സയില്‍ യുദ്ധമുഖത്തുള്ള എന്റെ ഒരു Facebook സുഹൃത്തുമായി സംവദിച്ചപ്പോള്‍ അദ്ദേഹത്തിന് എന്തൊരു ശുഭാപ്തിവിശ്വാസമാണ്! ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ നിങ്ങളുടെ വിജയത്തിനുവേണ്ി പ്രാര്‍ഥിക്കാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറയുകയാണ്: പ്രാര്‍ഥന മാത്രം പോരാ... ഞങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമാകുംവിധം നിങ്ങള്‍ പ്രകടനവും ഐക്യദാര്‍ഢ്യവും സംഘടിപ്പിക്കുക എന്ന്.

ഛിന്നഭിന്നമായ ഐഹികവിഭവങ്ങളില്‍ ആമഗ്നരായിപ്പോയ മുസ്‌ലിംകള്‍ക്ക് എന്ന് ബോധം വെക്കാനാണ്. ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ ജൂതന്മാര്‍ തന്നെ ഈ അരുംകൊലക്കെതിരില്‍ പ്രതികരിക്കുമ്പോള്‍ മുസ്‌ലിംലോകം അപകടകരമായ നിസ്സംഗതയില്‍. എങ്ങനെ ബോധം വെക്കാനാണ്? മസ്ജിദുല്‍ഹറാമിന്റെ മീറ്ററുകള്‍ക്കുള്ളിലാണ് KFC (കെന്റക്കി ചിക്കന്‍ റസ്റ്റോറന്റ്). എത്ര നോമ്പെടുത്തിട്ടും എത്ര ഖനം തീര്‍ത്തിട്ടും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാതെ പോകുന്നുണ്ടാകാം. ഭക്ഷണം ഹലാല്‍ അല്ലാത്തതിന്റെ പേരില്‍ - കാരണം, ശനിയാഴ്ച ഈ ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന ലാഭം ഇസ്രായേലിന് കൊടുക്കണമെന്നാണത്രെ വ്യവസ്ഥ.

നബി (സ) പറഞ്ഞു: ''ഭക്ഷണത്തളികയിലേക്ക് വിശക്കുന്നവന്‍ പാഞ്ഞടുക്കുംപോലെ എന്റെ ഉമ്മത്തിന്റെ മേല്‍ ശത്രുക്കള്‍ ചാടിവീഴുന്ന ഒരു കാലം വരും.'' സ്വഹാബിമാര്‍ ചോദിച്ചു: ''ഞങ്ങള്‍ ഖുര്‍ആന്‍, മക്കള്‍ക്കും അവര്‍ അവരുടെ മക്കള്‍ക്കും പഠിപ്പിച്ചാലും ഇങ്ങനെ ഉണ്ടാകുമോ?'' പ്രവാചകന്‍ മറുപടി പറഞ്ഞു: ''അതെ... പക്ഷേ, അന്ന് നിങ്ങളെ وهن (ദൗര്‍ബല്യം) ബാധിക്കും.'' സ്വഹാബിമാര്‍ ചോദിച്ചു: ''എന്താണ് പ്രവാചകരേ, 'വഹ്ന്‍'?'' ''ഐഹികതയോടുള്ള കലശലായ പ്രേമവും മരണഭയവുമായിരിക്കും.''

അതെ. ഇതു രണ്ടും മുസ്‌ലിം ഉമ്മത്തില്‍ സംഭവിച്ചുകഴിഞ്ഞു. അല്ലാഹുവിനുതന്നെ ഈ സമുദായത്തെ വേണ്ടാതായിക്കാണുമോ? അതോ നഷ്ടപ്പെട്ട ഖിലാഫത്ത് തിരിച്ചുവരാനുള്ള 'പ്രസവവേദന'യാണോ നാം കാണുന്നത്? എന്തായാലും കാത്തിരുന്നു കാണാം.

അക്രമികളെ നശിപ്പിക്കാന്‍ നമുക്ക് ഈ നല്ല രാവുകളില്‍ പ്രാര്‍ഥിക്കാം. ഈ ഉമ്മത്തിന് അഭിമാനവും ഇസ്സത്തും വര്‍ധിപ്പിക്കാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.

വസ്സലാം,
സ്വന്തം ടീച്ചര്‍

Tuesday, July 15, 2014

ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്

അനസ്ബ്‌നു ആമിറിന്റെ മനസ്സൊന്ന് തേങ്ങി. ഹാവൂ! എത്ര കാലമായി താന്‍ ഈ നാടുപേക്ഷിച്ചിട്ട്. ഹൃദയത്തില്‍ തന്റെ വിവാഹത്തിന്റെ മനം മടുപ്പിക്കുന്ന ഓര്‍മകള്‍ വന്ന് ചടുലനൃത്തം വെക്കാന്‍ തുടങ്ങി. ശൈത്യവും ശിശിരവും വസന്തവും എത്ര കഴിഞ്ഞുപോയി, തന്റെ ജീവിതം ഇങ്ങനെ പാഴായിപ്പോയല്ലോ.

സാരല്ല. എല്ലാം ദൈവവിധി. താന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ റഫീദയുടെ മുഖം ഇത്ര വിരൂപമായിരുന്നില്ല. പക്ഷേ, വിവാഹശേഷം ആണ് ആ കറുത്ത മറുക് കണ്ടത്. താന്‍ എത്ര ശ്രമിച്ചിട്ടും തനിക്കവളെ സ്‌നേഹിക്കാനായില്ല. ആദ്യരാത്രിയില്‍ തന്നെ താനവളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നിട്ടും അവള്‍ തന്നെ തേടി വന്നു. അവളുടെ മുഖത്തെ കറുത്ത മറുകാണ് തന്നെ അവളില്‍നിന്നകറ്റിയതെന്ന് റഫീദയ്ക്ക് മനസ്സിലായി. അതാണല്ലോ അവള്‍ വന്നിട്ട്, ''ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ടാകും'' എന്ന് പറഞ്ഞത്. ആ വാക്കുകളല്ലേ തന്നെ വീണ്ടും ഒരു തിരിച്ചുവരവിന് സന്നദ്ധനാക്കിയത്.

ഇബ്‌നു ആമിറിന്റെ ചിന്തകള്‍ക്ക് തീപിടിക്കാന്‍ തുടങ്ങി. എന്നിട്ടും... തനിക്കാ സാധുവിനെ സ്‌നേഹിക്കാനായില്ല. അവളുടെ വിവരങ്ങളെന്തായിരിക്കും? ഏതെങ്കിലും പുരുഷന്റെ ഭാര്യയായി, മക്കളുമൊത്ത്, അവള്‍ ഏതെങ്കിലും നാട്ടിലുണ്ടാകും! എന്തെങ്കിലുമാവട്ടെ, താന്‍ ഇവിടം വിട്ടിട്ട് 20 കൊല്ലം കഴിഞ്ഞിരിക്കുന്നു. ആരും പരിചയക്കാരായി തോന്നുന്നില്ല. തന്നെയും ആര്‍ക്കും മനസ്സിലാകുന്നില്ല. സമാധാനം.

ളുഹ്ര്‍ബാങ്കിന്റെ സമയമടുത്തു തുടങ്ങി. എന്തായാലും പള്ളിയില്‍ കയറി അല്പം ഖുര്‍ആന്‍ ഓതാം. ഹൗളിലെ തണുത്ത വെള്ളത്തില്‍നിന്ന് വുദു എടുത്തപ്പോള്‍ ഇബ്‌നു ആമിറിന് ആകപ്പാടെ ഒരാശ്വാസം.

നമസ്‌കാരം കഴിഞ്ഞു. സുന്ദരനും സുമുഖനുമായ ഒരു യുവാവ് ഒരു ലഘുപ്രഭാഷണത്തിനായ് എഴുന്നേറ്റുനിന്നു. ആകാരത്തേക്കാള്‍ സംസാരത്തിനാണോ വശ്യത എന്ന് ഇബ്‌നു ആമിറിന് സംശയമായി. അത്രയ്ക്ക് ഹൃദ്യതയുള്ള ഭാഷണം.

സുഹൃത്തേ, ഇതാരാണ്?

അടുത്തിരുന്ന ആളോട് ഇബ്‌നു ആമിര്‍ കൗതുകത്തോടെ തിരക്കി.

ഹോ... ഇതല്ലേ മാലിക്! ചെറുപ്പത്തില്‍ത്തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും പ്രവാചകവചനങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത പണ്ഡിതന്‍. പ്രായം കുറവാണെങ്കിലും പക്വതയാര്‍ന്ന യുവാവാണദ്ദേഹം.

മാലിക് ഈ നാട്ടുകാരനാണോ? ഇബ്‌നു ആമിര്‍ വീണ്ടും തിരക്കി.

സുഹൃത്തിന് ആവേശമായി: ''പിന്നല്ലാതെ. അദ്ദേഹം ഇവിടെ അടുത്തുതന്നെയാണ് താമസം.''

''ആരുടെ മകനാണ്?'' ഇബ്‌നു ആമിര്‍ വീണ്ടും തിരക്കി.

ഹാ... അതാണ് തമാശ. പിതാവ് അനസ്ബ്‌നു ആമിര്‍ എന്ന ആളാണ്. പക്ഷേ, അദ്ദേഹത്തെപ്പറ്റി കുറേയധികം കാലമായി ഒരു വിവരവുമില്ല. എന്തോ പ്രശ്‌നത്തിന്റെ പേരില്‍ നാടുവിട്ടു പോയതാ.

ഇബ്‌നു ആമിര്‍ ഇടിവെട്ടേറ്റ പോലെ സ്തബ്ധനായി. തന്റെ മനസ്സിന്റെ വിഭ്രാന്തി മുഖത്ത് കാണാതിരിക്കാന്‍ വേഗം പുറത്തേക്കിറങ്ങി തൂവാലകൊണ്ട് മുഖം തുടച്ചു.

അല്ലാഹുവേ, ഞാനെന്താണീ കേള്‍ക്കുന്നത്? എന്റെ രക്തത്തില്‍ പിറന്ന ഒരു മകനോ, എനിക്ക്... ഒരു രാത്രി മാത്രം റഫീദയോടൊപ്പം ശയിച്ച തനിക്ക് അവളില്‍ ഒരു മകനോ? അവിശ്വസനീയം. അതും ഇത്ര നല്ല ഒരു മകന്‍. ഇബ്‌നു ആമിറിന് ലോകം മുഴുവന്‍ തന്നെയും കൊണ്ട് കറങ്ങുന്നപോലെ തോന്നി. ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളുടെ കൊടുങ്കാറ്റ്. എല്ലാം അടക്കിനിര്‍ത്തി ഇമാമിന്റെ അടുത്തേക്ക് നീങ്ങി ഇബ്‌നു ആമിര്‍ ചോദിച്ചു:

''ഇമാം, താങ്കളുടെ വീടെവിടെയാണ്?''

വിനയത്തോടെ ഇമാം പറഞ്ഞു: ''ഇവിടെയടുത്താണ്.''

ഇബ്‌നുആമിര്‍ പറഞ്ഞു: ''ഞാന്‍ ഒരു യാത്രക്കാരനാണ്. ഞാനും താങ്കളോടൊപ്പം വരട്ടെ?''

''ഹോ... ഹൃദയംഗമമായ മര്‍ഹബ. താങ്കള്‍ വന്നാലും.''

ഇബ്‌നു ആമിര്‍ ഇമാമിനു പിറകിലായി നടന്നു. തന്റെ പൊന്നുമോന്‍. കണ്‍കുളിര്‍ക്കെ ഒന്നു കാണട്ടെ. അല്‍ഹംദുലില്ലാഹ്. സര്‍വസ്തുതിയും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്.

വീടിനടുത്തെത്തിയപ്പോള്‍ ഇബ്‌നു ആമിര്‍ പെട്ടെന്ന് പറഞ്ഞു: ''ഇമാം, വീട്ടില്‍ ഉമ്മയുണ്ടെങ്കില്‍ ഉമ്മയോട് ചെന്ന് ഇങ്ങനെ പറയൂ: ''ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്'' എന്ന്.

ഇബ്‌നു ആമിര്‍ വാതിലിനടുത്തുനിന്ന് ദൂരെയല്ലാതെ മാറിനിന്നു; തുടികൊട്ടുന്ന ഹൃദയവുമായി. രണ്ടുതവണ താന്‍ നിഷ്‌കരുണം ഉപേക്ഷിച്ച, സാധുവായ റഫീദയുടെ മുറ്റത്താണ് താനിപ്പോള്‍. എന്തായിരിക്കും അവളുടെ പ്രതികരണം?

***

ഉമ്മാ... ഒരതിഥി ഉണ്ട് നമുക്കിന്ന്. പക്ഷേ, അദ്ദേഹം ഉമ്മാനോട് ഇങ്ങനെ പറയാന്‍ ഏല്പിച്ചിരിക്കുന്നു: "ഏത്  മോശത്തിലും ഒരു നന്മയുണ്ടെ''ന്ന്.

ഹേ... റഫീദ ഞെട്ടിപ്പോയി. അലയിളകിവന്ന എല്ലാ വികാരങ്ങളെയും അടക്കിനിര്‍ത്തിക്കൊണ്ട് പറഞ്ഞു: ''മോനേ... വേഗം പോയി വാതില്‍ തുറക്കൂ. അത് മോന്റെ ഉപ്പയാണ്!'' മാലിക് വാതിലിനടുത്തേക്ക് ഓടി ഉപ്പാനെ കെട്ടിപ്പിടിച്ചു വീട്ടിലേക്കാനയിച്ചു. ''ഉപ്പാ, എവിടെയായിരുന്നു ഇതുവരെ?'' ഇബ്‌നു ആമിറിനും തന്നെ നിയന്ത്രിക്കാനായില്ല. കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി.

അതെ. ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്.

റഫീദ അന്ന് തന്നോട് പറഞ്ഞ ആ വാക്കുകള്‍ ഇന്ന് സത്യമായി പുലര്‍ന്നിരിക്കുന്നു.

***

പിതാവ് ഉപേക്ഷിച്ചെങ്കിലും പിതാവിനെപ്പറ്റി ഒരു ചെറിയ ആക്ഷേപം പോലും പറയാതെയാണ് റഫീദ മകനെ വളര്‍ത്തിയത്. അധിക സ്ത്രീകള്‍ക്കും അസാധ്യമായ ആ ദൗത്യം നടത്തി വിജയിച്ച വനിതാരത്‌നം ആരാണെന്നറിയാമോ?

പുകള്‍പെറ്റ പണ്ഡിതനും മാലികി മദ്ഹബിന്റെ ഇമാമുമായ ഇമാം മാലിക്കിന്റെ മാതാവായ റഫീദ ഉമ്മുമാലിക്കായിരുന്നു!

Thursday, June 26, 2014

ദ്വീപിലെ അദ്ഭുതങ്ങള്‍

ദ്വീപുകളില്‍ ഹ്യുമിഡിറ്റി നന്നായുണ്ട്. രാത്രിയില്‍ തെങ്ങോലകള്‍ തലോടിവരുന്ന കടല്‍ക്കാറ്റും ഉണ്ട്. അല്‍ഹംദുലില്ലാഹ്. രാവിലെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ നടക്കാനിറങ്ങി. നേരെ പോയത് കവരത്തി ഗവണ്മെന്റ് ലൈബ്രറിയിലേക്കാണ്. അവിടെ ദ്വീപിനെപ്പറ്റിയുള്ള പല പുസ്തകങ്ങളും കണ്ടു. ഖാജാഹുസൈന്റെയും പുസ്തകങ്ങള്‍ ഉണ്ട്. ദ്വീപോല്‍പ്പത്തി (പൂക്കോയ കല്‍പ്പേനി), ബീകുഞ്ഞിപ്പാറ (എസ്.എസ്.കെ.), സാഗരദ്വീപിന്റെ സാംസ്‌കാരിക മുഖം, കിളുഞ്ഞാനിലെ കാവ്യപ്രപഞ്ചം എന്നീ പുസ്തകങ്ങള്‍ ദ്വീപിനെപ്പറ്റിയുള്ളതായി കണ്ടു. അവിടെ അത്യുദ്ഭുതകരമായ ഒരു മുസ്ഹഫ് കണ്ടു. എന്ത് കണ്ടാലും അന്വേഷിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാത്രമാണ് ആ മുസ്ഹഫ് ഞങ്ങള്‍ക്ക് കാണാനായത്.
അതായത്, 185 പേജുകളില്‍ ആ മുസ്ഹഫ് ഒരുക്കിയിരിക്കുന്നു. എല്ലാ പേജിലെയും എല്ലാ വരികളുടെയും തുടക്കം 'അലിഫ്' എന്ന അറബിയിലെ ആദ്യാക്ഷരം കൊണ്ടാണ് എന്നതാണ് അദ്ഭുതം. 500 വര്‍ഷം മുമ്പ് ഒരു പണ്ഡിതന്‍ സെറ്റ് ചെയ്തത്, ആധുനിക അച്ചടിയില്‍ ചിട്ടപ്പെടുത്തിയിരിക്കുകയാണ്. അത്ര നല്ലൊരു സംഭവം കാണാന്‍ ഇടവന്നതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.

ഞങ്ങള്‍ നടക്കുന്നതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ഞാനും ആമിനയും കുറച്ച് പിറകിലും ഇക്കയും മണിക്ഫാനും കുറച്ച് മുമ്പിലും ആയി നടക്കുകയാണ്. ഒരു കൊച്ചുകുടിലില്‍നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍. ഈ കരച്ചില്‍ കേട്ടിട്ട്, അതന്വേഷിക്കാതെ എങ്ങനെ പോകും? ഞാനും ആമിനയും ആ കുടിലില്‍ കയറി. അപ്പോള്‍ ഒരു സ്ത്രീ കട്ടിലില്‍ കിടന്ന് വലിയ വായില്‍ കരയുന്നു. കാര്യം അന്വേഷിച്ചപ്പോള്‍, ബന്ധുക്കള്‍ ആരോ സിഹ്‌റ് ചെയ്തിട്ട് ആകെ പ്രശ്‌നമായിരിക്കയാണ് എന്നാണ് മറുപടി. ഞങ്ങളെക്കൊണ്ടാവുംവിധം ആശ്വസിപ്പിച്ചു. രണ്ട് പെണ്‍മക്കളാണ് അവരെ നോക്കാനുള്ളത്. ദ്വീപില്‍ 'അറ' സമ്പ്രദായമായതിനാല്‍ പെണ്‍മക്കള്‍ ആയിരിക്കും വീട്ടില്‍. അവര്‍ ഭര്‍ത്താവിന്റെ വീട്ടിലല്ല നില്‍ക്കുന്നത്. വിശേഷങ്ങള്വേഷിക്കുന്നതിനിടയില്‍ ഇക്കയും മണിക്ഫാനും ഞങ്ങളെ കാണാതെ അന്വേഷിച്ചുവരുന്നു! നല്ല വഴക്ക് കേട്ടു. കൂട്ടത്തില്‍ പോകുമ്പോള്‍ ഇങ്ങനെ അവിടേം ഇവിടേം ഒക്കെ തങ്ങി ബുദ്ധിമുണ്ടാക്കരുത് എന്ന് പറഞ്ഞു. ലൈബ്രറിയും ഒക്കെ കണ്ട്, കവരത്തിയുടെ ഉള്‍വഴികളിലൂടെ നടന്നുപോകുമ്പോള്‍ ''ടീച്ചറേ'' എന്നൊരു വിളി. ഒരു ടീച്ചര്‍ടെ ഭാഗ്യം. നോക്കുമ്പോള്‍ രണ്ടു വര്‍ഷം മുമ്പ് 9-എഫില്‍ പഠിച്ചിരുന്ന അബൂബക്കര്‍. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അവന്‍ പ്രൈവറ്റായി എസ്.എസ്.എല്‍.സി. എഴുതി ഒരു വിഷയത്തില്‍ തോറ്റ് 'സേ' എഴുതാനായി കേരളത്തിലേക്ക് കപ്പല്‍ കയറാനായി വന്നതാണത്രെ! ഒന്‍പതാം ക്ലാസ് കഴിഞ്ഞ് ഞങ്ങളുടെ സ്‌കൂളില്‍നിന്ന് ടിസി വാങ്ങി പോയതായിരുന്നു. മൈലുകള്‍ക്കപ്പുറം വെച്ച് നമ്മുടെ ഒരു കുട്ടിയെ കാണുന്ന സന്തോഷം പറഞ്ഞറിയിക്കാനായില്ല. 'ജോലി എടുക്കുകയാണെങ്കില്‍ ടീച്ചര്‍പണിയാണ് എടുക്കേണ്ടത്' എന്നു പറയുന്നത് അതാണ്. കുട്ടികളുമായി വളരെയധികം ഇടപഴകാനും അടുക്കാനും അവരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനും ഒരധ്യാപകന് മാത്രമാണ് കഴിയുക.

അതിനിടെ, അവിടെ അടുത്ത് ഒരു കല്യാണവും ഉണ്ടായിരുന്നു. തലേദിവസം സ്ത്രീകള്‍ കൂട്ടംകൂട്ടമായി പോകുന്നുണ്ട്. എന്തിനാണെന്നോ - ഉള്ളി തൊലിക്കാന്‍. ഓരോരുത്തര്‍ക്ക് ഓരോ സവാള തൊലി കളയാന്‍ കിട്ടില്ലത്രെ! എന്നാലും, ആ മനുഷ്യരുടെ സൗഹൃദവും പരസ്പര ബന്ധവും. ഒരിക്കലും അവര്‍ കല്യാണമണ്ഡപങ്ങളില്‍ കല്യാണം നടത്താറില്ല; വീടുകളിലാണ്. പോരെങ്കില്‍ ഉള്ളി ഉരിക്കാന്‍ വന്നവരൊക്കെ വൈകിട്ട് വീണ്ടും വരും. അവര്‍ക്ക് മുട്ട പുഴുങ്ങിയതും പലഹാരങ്ങളും ഒക്കെ കൊടുത്താണ് സല്‍ക്കരിക്കുന്നത്. കൂടാതെ, ഈ വരുന്നവര്‍ പിറ്റേന്ന് കാലത്തേക്കുള്ള അപ്പം ഉണ്ടാക്കുന്നതിലും സഹകരിക്കും. കേരളത്തില്‍ കുറച്ചു കൊല്ലം മുമ്പുവരെ നിലനിന്നിരുന്ന സഹകരണം ഇന്നില്ലാതായി. അരി ചേറ്റാനും ഉള്ളി, വെള്ളുള്ളി നന്നാക്കാനും ഒക്കെ അയല്‍വീട്ടുകാരുടെ സഹായം ശരിക്ക് ഉണ്ടായിരുന്നു. ഇന്ന് തലേന്ന് രാത്രിപോലും വീടുകളിലല്ല സദ്യ. കാറ്ററിങ്ങും മണ്ഡപങ്ങളും ആയി കല്യാണം മാറിപ്പോയി. സമ്പത്ത് നമ്മില്‍ വരുത്തിയ മാറ്റങ്ങള്‍. അതിഥികള്‍ക്ക് പണ്ട് ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നത് ബുഫെക്ക് വഴിമാറി. ദ്വീപിലെ കല്യാണം കാണണമെന്ന് എന്റെ ഒരാഗ്രഹമായിരുന്നു. രാത്രി ഞാനും ആമിനയും കൂടി കല്യാണവീട്ടില്‍ പോയി. അവരുടെ ആചാരങ്ങളെപ്പറ്റിയൊക്കെ ചോദിച്ചറിഞ്ഞു. കല്യാണത്തിന് പുത്യാപ്ലയെ തേടിപ്പോകുന്ന പഴയ പതിവ് അവിടെ ഇപ്പോഴും ഉണ്ട്. അതുപോലെ അവരുടെ അറയും ഒക്കെ കണ്ടു. ഏസിയൊക്കെയുണ്ട്. പുത്യാപ്ല 3 ലക്ഷം രൂപ, 25 പവന്‍ ഒക്കെ പെണ്ണിന് കൊടുക്കുമത്രെ! അവരുടെ വീട്ടില്‍ ഒരു കൊച്ചുനിലവിളക്ക് കണ്ടു. അതെന്താണെന്നന്വേഷിച്ചു. കല്യാണത്തിന്
പത്തിരുപതു ദിവസം മുമ്പ് റാത്തീബ് ഉണ്ടാകുമത്രെ! അപ്പോള്‍ ഈ നിലവിളക്ക് തിരിയിട്ട് കത്തിച്ചുവെക്കും. ഇതാണ് രസം. എവിടെ ചെന്നാലും നമ്മുടെ നിരീക്ഷണം ഉണ്ടെങ്കില്‍ പല ജാതി അറിവുകള്‍ ലഭിക്കും. ദ്വീപുകാരില്‍ അധികവും പലവിധ അന്ധവിശ്വാസങ്ങളും ഉള്ളവരാണെന്ന് മനസ്സിലായി. എങ്കിലും ഗഫൂര്‍ക്കാടെ വീടിനടുത്തുള്ള പള്ളിയില്‍ അഞ്ചുനേരവും ജമാഅത്ത് നമസ്‌കാരത്തിന് സ്ത്രീകള്‍ പങ്കെടുക്കുന്നു എന്നത് അത്യദ്ഭുതമായി തോന്നി. ഞാനും ഒരു ദിവസം ഇശാഇന് പങ്കെടുത്തു. ആ പള്ളിക്കു ചുറ്റുമുള്ള വീടുകളിലെ മിക്ക സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ആ മാറ്റം എന്ന് ഞാന്‍ കരുതുന്നു.

വൈകീട്ട് ഞങ്ങള്‍ സാന്റ്ബീച്ചില്‍ പോയി. സൗന്ദര്യം എത്രയെന്ന് പറയാനില്ല. ഗ്ലാസ്‌ബോട്ട് പുറപ്പെടുന്നത് സാന്റ്ബീച്ചില്‍ നിന്നാണ്. വേറെ സ്ഥലങ്ങളും ഉണ്ടെന്ന് തോന്നുന്നു. ഗഫൂര്‍ക്കാടെ വീടിനടുത്താണ് സാന്റ് ബീച്ച്. ബോട്ട്‌വാടക ആയിരം രൂപ. ബോട്ടില്‍ കയറാന്‍ ആദ്യം ഒരു കസേരയെ രണ്ടുപേര്‍ പിടിച്ച്, നമ്മള്‍ കസേരയില്‍ കയറി വേണം ബോട്ടിലെത്താന്‍. അല്പം വിഷമം പിടിച്ച പണിയാണ്. എന്നാലും, കടലിന്നടിയിലെ പവിഴപ്പുറ്റുകളും മത്സ്യക്കൂട്ടങ്ങളും കാണുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണ്. അല്പം പ്രയാസപ്പെട്ടാലും കുഴപ്പമില്ല. ബോട്ട് ഞങ്ങളെയും കൊണ്ട് നീങ്ങി. ഹാവൂ! എന്താണാ കാഴ്ച!
പലതരം പവിഴപ്പുറ്റുകള്‍... ഹാപ്പി ബ്ലൂ മത്സ്യങ്ങള്‍... കറുത്ത മീനുകള്‍... ആമ... ഭൂമിയിലെ പല സസ്യങ്ങളുടെയും ആകൃതിയിലുള്ള കടല്‍ജീവികള്‍. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍. മനോഹരം. ബോട്ട് ഓടിക്കുന്ന കുട്ടി നമ്മോട് വളരെയധികം സഹകരിച്ചു. കൂട്ടത്തില്‍ അത്യപാരമായ ഒരു കാഴ്ച കണ്ടു. വലിയ ഇഞ്ചിപോലത്തെ വലിയൊരു കൂട്ടം. സീ കുക്കുംബര്‍, സീ അനിമോണ്‍ തുടങ്ങി പല നിറത്തിലും രൂപത്തിലുമുള്ള ജലജീവികള്‍. എന്റെ ഒരു സുഹൃത്ത് എഴുതിയൊരു പാട്ടിന്റെ ഈരടികളാണ് എന്റെ ഹൃദയത്തിലൂടെ ഒഴുകിവന്നത് - ''ബഹ്‌റിന്നടിയിലൂടൊഴുകിയെത്തും, ബഹറിനെ ബഹറായ് ഒഴുക്കിയ രാജന്‍...'' ഖുര്‍ആന്‍ പറയുന്നു:


مَرَجَ الْبَحْرَيْنِ يَلْتَقِيَانِ.  بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ
''രണ്ട് കടലുകളെ ഒന്നിപ്പിച്ചു. പക്ഷേ, അവയ്ക്കിടയില്‍ പരസ്പരം ഭേദിക്കാത്ത മറ ഉണ്ട്.''

ഈ ജലജീവികളെ കാണുമ്പോള്‍ ഒരു വിശ്വാസി സ്വാഭാവികമായും പറയുന്ന ഒരു വചനമുണ്ട് - ''സുബ്ഹാനല്ലാഹ്. നീ പരിശുദ്ധന്‍.''

ഈ ജീവികളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഖുര്‍ആന്‍ പറയുന്നു: ''ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. അവനല്ലാത്ത നിങ്ങളുടെ ആരാധ്യന്മാര്‍ സൃഷ്ടിച്ചത് എനിക്കൊന്ന് കാട്ടിത്തരിക.''

സത്യം! മാതൃകകളില്ലാതെ സൃഷ്ടിച്ച തമ്പുരാന്‍ പരിശുദ്ധന്‍. ഇത് കണ്ട്, അല്ലാഹുവിന്റെ അപരിമേയമായ കഴിവും ശക്തിയും മനസ്സ് നിറയെ ആസ്വദിക്കാനാണ് എന്റെ ഓരോ യാത്രയും. അല്‍ഹംദുലില്ലാഹ്. അഞ്ചു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ലക്ഷദ്വീപ് യാത്ര സമൃദ്ധമായി മനസ്സില്‍ അനുഭവങ്ങള്‍ കോരിയിട്ടുതന്നു.

Monday, June 23, 2014

ദ്വീപ് ജനതയുടെ ആതിഥ്യമര്യാദയും അവിടുത്തെ കാഴ്ചകളും

കോയക്കാടെ വീടും വീട്ടുകാരെയും അയല്‍വാസികളെയും ഒക്കെ പരിചയപ്പെട്ടു. അവരുടെ സംസാരശൈലി ഒന്നും മനസ്സിലാകുന്നില്ലായിരുന്നു; എന്റേത് അവര്‍ക്കും. സമൃദ്ധമായ ചായസല്‍ക്കാരത്തിനു ശേഷം ഞങ്ങള്‍ കടപ്പുറത്തേക്ക് പോയി. തീരെ വെളിച്ചമുണ്ടായിരുന്നില്ലെങ്കിലും ആ സമയത്തെ കടപ്പുറവും കടലും ഒരുപാട് സന്തോഷം തന്നു. എനിക്കവിടെ നിന്ന് പോരണമെന്നുണ്ടായിരുന്നില്ല. കോയക്കാടെ ഒരു ബന്ധുവും ഞങ്ങളോടൊപ്പം വന്ന്, ദ്വീപിലെ ഔലിയയുടെ മഹത്വങ്ങള്‍ പറയാന്‍ തുടങ്ങി. അവിടെ അടുത്ത് വലിയ്യിന്റെ ജാറം ഉണ്ട്. കടപ്പുറത്ത് കുറച്ചു സമയം ചെലവഴിച്ചതിനുശേഷം ഞങ്ങള്‍ തിരിച്ചുപോന്നു. 

ലക്ഷദ്വീപിലെ കടലില്‍ തിര കുറവാണ്. ചുറ്റിനും ലഗൂണായതിനാലാണ്. ലഗൂണുകളില്‍ സമൃദ്ധമായി പവിഴപ്പുറ്റുകളാണ്. കോയക്കാനോടും കുടുംബത്തോടും യാത്രപറഞ്ഞ് ഞങ്ങള്‍ ലോഡ്ജിലേക്കുതന്നെ പോന്നു. രാത്രിഭക്ഷണത്തിനായി അവര്‍ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ, ഞങ്ങള്‍ക്ക് ആര്‍ക്കും വിശപ്പില്ലാത്തതിനാല്‍ നന്ദിപൂര്‍വം അവരുടെ ക്ഷണം നിരസിക്കേണ്ടിവന്നു. എന്നാലും, ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പുനഃസമാഗമം നടന്നതിന്റെ നിറഞ്ഞ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. തിരിച്ച് ലോഡ്ജിലെത്തിയപ്പോഴേക്ക്, നടന്നുനടന്ന് നന്നായി തളര്‍ന്നിരുന്നു.

നാളെ രാവിലെ ഏഴു മണിക്ക് ജെട്ടിയിലെത്തണം. കവരത്തിയിലേക്കുള്ള സ്പീഡ്‌ബോട്ട് ഏഴുമണിക്ക് പുറപ്പെടും. പറളി, ചെറിയപാനി, വലിയപാനി എന്നിങ്ങനെ ഒക്കെയാണ് ബോട്ടുകളുടെ പേരുകള്‍. ഞങ്ങള്‍ യാത്രചെയ്ത ബോട്ട് പറളിയായിരുന്നു. യാത്രയില്‍ ഒരു കാര്യം മനസ്സിലായി; കേന്ദ്രഗവണ്മെന്റ് ലക്ഷദ്വീപിനു വേണ്ടി ധാരാളം തുക ചെലവഴിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ദ്വീപുകാരുടെ യാത്രാദുരിതം തീരുന്നില്ല. ഞങ്ങളുടെ യാത്രയ്ക്കു വേണ്ടി മണിക്ഫാനും കുടുംബവും ബേപ്പൂരും കുറേയധികം നേരം വെയിലത്ത് ക്യൂ നിന്നിട്ടാണ് ടിക്കറ്റ് ശരിയായി കിട്ടിയത്; രണ്ടു ദിവസം മുമ്പ്. രാത്രി ഏഴുമണി കഴിഞ്ഞപ്പോള്‍ മണിക്ഫാന്‍ വിളിക്കുന്നു. ടീച്ചര്‍, ഞങ്ങള്‍ ഒന്ന് അങ്ങോട്ട് വരികയാണ്. പറവൂര്‍ എത്തി. 

രാവിലെ മുതല്‍ മിനിക്കോയ്ക്കുള്ള യാത്രയ്ക്ക് ടിക്കറ്റുമെടുത്ത് കാത്തുനിന്ന് അവസാനം സീറ്റില്ലാന്നും പറഞ്ഞ് യാത്ര റദ്ദായി. പാവം തോന്നി. വന്ദ്യവയോധികനായ ആ മനുഷ്യന്‍ മഴയത്ത്, അപ്രതീക്ഷിതമായി യാത്ര റദ്ദായി തിരിച്ചുവരുന്ന അവസ്ഥ! ഇന്നലെയും അവര്‍ യാത്ര ശരിയാകുമോ എന്ന് നോക്കി പോയെങ്കിലും ഇന്ന് - ഇതെഴുതുമ്പോഴും യാത്ര ശരിയായിട്ടില്ല. സ്പീഡ്‌ബോട്ടിന്റെ ടിക്കറ്റൊക്കെ വളരെ കുറവാണ്. അന്ത്രോത്ത് വരെ 185, അവിടെ നിന്ന് കവരത്തിക്ക് 190 ഒക്കെയേ ഉള്ളൂ. സ്പീഡ്‌ബോട്ട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് ബോട്ടിലോ ലക്ഷദ്വീപില്‍ പോകുന്നത് എന്നാണ്. പക്ഷേ, നോര്‍വെ, നെതര്‍ലാന്റ് തുടങ്ങിയ നാടുകളില്‍ നിര്‍മിച്ച നല്ല സ്റ്റൈലന്‍ ബോട്ടുകളാണ് ഇവ.

കാലത്തുതന്നെ എണീറ്റ് ജെട്ടിയിലേക്ക് നടക്കാന്‍ തുടങ്ങി. നല്ല സുഖകരമായ പ്രഭാതം. കടലൊക്കെ ഇളംവെയില്‍ തട്ടി സുന്ദരമാകാന്‍ തുടങ്ങിയിരിക്കുന്നു. പോകുംവഴി അന്ത്രോത്തിലെ പഴയപള്ളി കാണുകയുണ്ടായി. കയറാന്‍ സമയവും ഇല്ല. അനുവാദവും ഉണ്ടാകില്ല.

അങ്ങനെ, അടുത്ത യാത്ര ആരംഭിച്ചു. കവരത്തി യാത്രയില്‍ ബോട്ട് കല്‍പേനി - ദ്വീപിനടുത്തുകൂടിയാണ് പോവുക. ജെട്ടിയില്‍ കയറുന്നില്ല. ചെറുവഞ്ചികളിലും ചെറുബോട്ടുകളിലും ആള്‍ക്കാര്‍ വന്ന് ബോട്ടിന്റെ അടിഭാഗത്തുള്ള പടിയിലൂടെ കയറി, മുകളിലേക്ക് വരുന്നുണ്ട്. കല്‍പേനിയില്‍ ഇറങ്ങാനുള്ളവരും അവരുടെ ലഗേജുകളും ഇറങ്ങുന്നുമുണ്ട്. ആദ്യമായാണ്, നടുക്കടലില്‍ ബോട്ട് നിര്‍ത്തി, ഈ സാഹസം നടത്തുന്നത് കണ്ടത്.

കല്‍പേനി ദ്വീപിനെപ്പറ്റി ചില ഐതിഹ്യങ്ങള്‍ ഉണ്ട്. ഒരിക്കല്‍ കാറ്റടിച്ച് ഒരു ദ്വീപ് മുങ്ങിപ്പോയി എന്ന് പറയുന്നുണ്ട്. ദ്വീപുകള്‍ പലതരം അറിവുകളുടെയും നാടുകൂടിയാണ്. മടക്കയാത്രയില്‍ കപ്പല്‍സഹയാത്രികരായ പലരില്‍നിന്നും പലതരം കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു. ദ്വീപുകാര്‍ക്ക് (പഴമക്കാര്‍ക്ക്) കടല്‍, മേഘം എന്നിവയെ ഒക്കെ വായിക്കാനറിയാമത്രെ! അപ്രകാരം സൂര്യന്റെ അളവുകളും നിഴലും നോക്കി രേഖാംശവും അക്ഷാംശവും കൃത്യമായി പറയാന്‍ കഴിവുള്ളവരുമുണ്ട്! മേഘം വായിക്കുന്ന ആള്‍ കവരത്തിയില്‍ ഉണ്ടെന്നാണറിഞ്ഞത്. എന്തായാലും അദ്ദേഹത്തെ ഒന്ന് കാണണം. വാര്‍ധക്യസഹജമായ ക്ഷീണത്താല്‍ ഇപ്പോള്‍ കിടപ്പിലാണദ്ദേഹം. ഒരുപക്ഷേ, ഭൂമിയില്‍നിന്നുള്ള പ്രകാരം മേഘങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, കാറ്റുമൂലം മേഘങ്ങളിലുണ്ടാകുന്ന മാറ്റം, രൂപഭംഗി പലതും അദ്ഭുതകരമായ അറിവുകള്‍ നല്‍കുന്നുണ്ടാകാം.

ഖുര്‍ആന്‍ ആകാശ-ഭൂമികള്‍ക്കിടയില്‍ കീഴ്‌പ്പെടുത്തപ്പെട്ട മേഘത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പറയുന്നുണ്ടല്ലോ. എങ്കില്‍, തീര്‍ച്ചയായും മേഘം അറിവുകളുടെ കലവറയായിരിക്കും. കാലാവസ്ഥ നന്നായിട്ട് ഇനിയും ദ്വീപില്‍ പോകണം; ഇന്‍ശാ അല്ലാഹ്. ഏതായാലും പോകേണ്ട വഴി പഠിച്ചു; കുറച്ച് ബുദ്ധിമുട്ടിയെങ്കിലും.

''അറിവ് വിശ്വാസികളുടെ കളഞ്ഞുപോയ സമ്പത്താണ്. അതവന്‍ എവിടെക്കണ്ടാലും എടുക്കട്ടെ; അവനാണ് അവിന്റെ ഏറ്റവും അര്‍ഹനായ അവകാശി'' എന്നാണ് നബിവചനം. ഇത് കൈവിട്ടുപോയതാണ് മുസ്‌ലിംസമൂഹം പിന്തള്ളപ്പെട്ടുപോയതിന്റെ ഒരു പ്രധാന ഹേതു. അനാവശ്യ തര്‍ക്കങ്ങളിലേക്ക് പോയി, അത്യാവശ്യം വേണ്ടവയെ ഉപേക്ഷിച്ച മണ്ടന്മാരാണ് നമ്മള്‍. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. പക്ഷികള്‍ കൂടുകൂട്ടുന്നതും മഴയുടെ വരവും കൂടി ബന്ധമുണ്ട് എന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം. കുഞ്ഞ് വിരിഞ്ഞിറങ്ങി പറക്കാന്‍ സമയമുണ്ടെങ്കില്‍ മാത്രമേ പക്ഷികള്‍ കൂടുകൂട്ടി മുട്ടയിടുകയുള്ളൂ! സര്‍വശക്തനായ റബ്ബിന്റെ സൃഷ്ടികള്‍ക്ക് ജീവിക്കാനും പ്രത്യുല്‍പ്പാദനം നടത്താനും അവന്‍തന്നെ അവയ്ക്ക് ബോധനം നല്‍കിയിട്ടുണ്ട് -സത്യം- എല്ലാം കണക്കാക്കുകയും മാര്‍ഗം കാട്ടുകയും ചെയ്തവനാണവന്‍.

കവരത്തിയിലേക്കുള്ള യാത്രയില്‍ കല്‍പ്പേനി കഴിഞ്ഞതു മുതല്‍ കടല്‍ കുറേശ്ശെ rough ആകാന്‍ തുടങ്ങി. യാത്രചെയ്തിട്ടില്ലാത്ത നമുക്ക് നേരിയ ഇളക്കം വരുമ്പോള്‍ത്തന്നെ അത് feel ചെയ്യുന്നതാണ്. ശരിയായ ഇളക്കം അതൊന്നുമല്ലത്രെ! നമ്മുടെ കടപ്പുറത്ത് കാണുന്ന വലിയ തിരമാലകള്‍ പുറംകടലിലും ഉണ്ടാകുമ്പോള്‍ കപ്പലും ബോട്ടും ഒക്കെ ശക്തമായി ആടുമത്രെ! അതാണ് മെയ് 15നു ശേഷം സ്പീഡ്‌ബോട്ടുകള്‍ ഓട്ടം നിര്‍ത്തിവെക്കുന്നത്. രാത്രികാലങ്ങളിലും ബോട്ട് സര്‍വീസ് നടത്തുന്നില്ല.

ഞങ്ങള്‍ ബേപ്പൂര്‍ വച്ച് പരിചയപ്പെട്ട ഹാജാ ഹുസൈന്‍ എന്ന എഴുത്തുകാരനില്‍നിന്നും ദ്വീപിനെപ്പറ്റി പല വിവരങ്ങളും കഥകളും അറിഞ്ഞു. അദ്ദേഹം ദ്വീപിനെപ്പറ്റി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കില്‍ത്താന്‍ ദ്വീപുകാരനാണദ്ദേഹം (പലപല വിഷയങ്ങളിലേക്കും എഴുത്ത് നീങ്ങിപ്പോകുന്നതില്‍ വായനക്കാര്‍ ക്ഷമിക്കുക. എനിക്ക് കണ്ടതും അനുഭവിച്ചതും മുഴുവനും എഴുതിയാലേ ഒരു സംതൃപ്തി ലഭിക്കൂ).

ഞങ്ങള്‍ മൂന്നുമണിയോടുകൂടി കവരത്തി ജെട്ടിയില്‍ എത്തി. ഗഫൂര്‍ക്ക ഞങ്ങളെ ജെട്ടിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയും സ്‌നേഹവും വളരെ ഹൃദ്യവും സ്‌നേഹാര്‍ദ്രവുമായിരുന്നു എന്നത് യാത്രയില്‍ ലഭിച്ച വലിയൊരു ഭാഗ്യമായിരുന്നു. ഓട്ടോ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് നേരെ പോയത്. അദ്ദേഹത്തിന്റെ ഭാര്യ കരുവാരക്കുണ്ട് സ്വദേശിനിയാണ്. അദ്ദേഹവും മക്കളും കൂടി പോയി പിടിച്ചുകൊണ്ടുവന്ന വലിയ മീനായിരുന്നു കറിക്ക്. എന്തായാലും എറിയാട്ടുകാരായ ഞങ്ങള്‍ മീനിനെ സ്‌നേഹിക്കുന്നവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആണ്. കൂടാതെ മീന്‍ മുറിക്കാനും വെക്കാനും പൊരിക്കാനും ഒക്കെ ഒരു ഹരം ഉള്ളവരാണ്. അവയ്ക്കുവേണ്ടി, വീട്ടിലുണ്ടായ കുടമ്പുളി കൊണ്ടുപോയിരുന്നു ഞാന്‍. പിറ്റേദിവസം ആ പുളിയൊക്കെ ഇട്ട് ഞാന്‍ തന്നെ കറി വെച്ചു. പുട്ടും മീന്‍കറിയും.

ചെന്ന അന്നുതന്നെ ഞങ്ങള്‍ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങി. ആദ്യം പോയത് ഗഫൂര്‍ക്കാടെ വീടിന്റെ അടുത്തുതന്നെയുള്ള കവരത്തി മറൈന്‍ മ്യൂസിയത്തിലേക്കാണ്. പല രൂപത്തിലുള്ള കടല്‍പ്പുറ്റുകള്‍, പ്രാചീനകാലത്ത് ദ്വീപില്‍ ഉപയോഗിച്ചിരുന്ന വസ്ത്രം, ആയുധം, ഉപകരണങ്ങള്‍ തുടങ്ങി ധാരാളം വസ്തുക്കള്‍ മ്യൂസിയത്തിലുണ്ട്. ഒരുഭാഗത്ത് അക്വേറിയം. കണ്ണഞ്ചിപ്പിക്കുന്ന തരം നിറത്തിലും ഡിസൈനിലുമുള്ള മീനുകള്‍. വലിയ ടാങ്കില്‍ സ്രാവിനെ വളര്‍ത്തുന്നുണ്ട്. അദ്ഭുതവും സന്തോഷവും അറിവും പകരുന്ന മ്യൂസിയവും അക്വേറിയവും. അലിമണിക്ഫാനെ അവിടെ എല്ലാവര്‍ക്കും നല്ല പരിചയം. ഈ 'ഫക്കീര്‍' പണ്ട് മ്യൂസിയം അസിസ്റ്റന്റായിരുന്നു. ആള്‍ക്കാര്‍ക്ക് ഒറ്റനോട്ടത്തില്‍ ഫക്കീറായി തോന്നുന്ന അലിമണിക്ഫാന്‍ എന്ന മഹാന്‍. യാത്രയില്‍ ഒരാള്‍ അദ്ദേഹത്തെപ്പറ്റി പറയുകയാണ്: ഈ നാട്ടില്‍ കടലിനെപ്പറ്റി അദ്ദേഹത്തോളം അറിവുള്ള ആരുമില്ല. മണിക്ഫാന്‍ ഓര്‍മവെച്ചതുമുതല്‍ കടലില്‍ നീന്തിയും നടന്നും കടലുമായി സംസാരിച്ചും ഒരുപാട് അറിവുകള്‍ നേടിക്കാണും. അദ്ദേഹത്തിന്റെ നാമത്തില്‍ ഒരു മീന്‍ ഉണ്ട്. ഗിന്നസ്ബുക്കില്‍ ഇടം നേടിയിട്ടുണ്ട് ആ മീന്‍. ഒരു മീനല്ല ധാരാളം ജീവികളെ അദ്ദേഹം പുതുതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

കവരത്തിയിലെ മ്യൂസിയം അസിസ്റ്റന്റ് ഡയറക്ടറായ അയ്യൂബ് മണിക്ഫാന്‍, മണിക്ഫാന്റെ സഹോദരപുത്രനാണ്. വളരെ വിനയത്തോടെയുള്ള പെരുമാറ്റം. അദ്ദേഹത്തിന്റെ ഓഫീസില്‍ കുറച്ചു നേരം ഞങ്ങള്‍ അതിഥികളായി. ഏറ്റവും നല്ല മ്യൂസിയത്തിനും അക്വേറിയത്തിനുമായി ലഭിച്ച വലിയ വിലപിടിച്ച ട്രോഫി ഓഫീസിലുണ്ട്.
ഏത് രംഗത്തായാലും മനുഷ്യര്‍ തന്റെ തൊഴിലിനോട് പുലര്‍ത്തുന്ന ആത്മാര്‍ഥത സന്തോഷകരം തന്നെ. അവിടുത്തെ മീനുകളെ ഒന്നിനെപ്പോലും ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല. ഒരു ചിത്രകാരനും വരച്ചൊപ്പിക്കാന്‍ കഴിയാത്ത രൂപത്തിലുള്ള സുന്ദരവും സങ്കീര്‍ണവുമായ വരകളുടെയും ബിന്ദുക്കളുടെയും സമ്മേളനമായിരുന്നു ഓരോ മത്സ്യത്തിന്റെയും പുറവും. ഫോട്ടോയുടെ ഫഌഷ് മീനുകളുടെ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാണ് ഫോട്ടോ അനുവദിക്കാത്തത് എന്നാണറിഞ്ഞത്.

അവിടുന്ന് ഞങ്ങള്‍ നേരെ പോയത് ജെട്ടികടപ്പുറത്തേക്കാണ്. പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുണ്ടായ റവ പോലത്തെ കടപ്പുറം എന്നെ ശരിക്കും ഭ്രാന്ത്പിടിപ്പിച്ചു. ആ കടപ്പുറത്ത് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുപോയി. സ്ത്രീകള്‍ മാത്രമേയുള്ളൂ. ഞാനവിടെ ആദ്യം ഇരുന്നു, പിന്നെ കിടന്നു-കടലില്‍. കുറേ മണ്ണൊക്കെ വാരി കാലില്‍ പൊത്തി. തീര്‍ത്തും കുട്ടിക്കാലത്തേക്ക് പോയി. പക്ഷേ, ജീവിതത്തിലാദ്യമാണ് ഇത്രമാത്രം വൃത്തിയുള്ള കടപ്പുറവും മണ്ണും കണ്ടത്. മതിവരുവോളം കടല്‍വെള്ളത്തിലിരുന്നു. മഗ്‌രിബായപ്പോള്‍ അവിടെത്തന്നെ നമസ്‌കരിച്ചു. ഈ സുഖം നമ്മുടെ കടപ്പുറത്ത് ലഭ്യമല്ല.

Friday, June 13, 2014

ദ്വീപില്‍ ബാക്കിയായ ഗ്രാമീണജീവിതം, നാല്പതു വര്‍ഷത്തിനുശേഷം തിരിച്ചുകിട്ടിയ സൗഹൃദം

ഇതുവരെ കടലിലൂടെ യാത്ര ചെയ്തിട്ടില്ല. എല്ലാവരും പറഞ്ഞുകേട്ടതനുസരിച്ച് ഉള്ളില്‍ അല്പം ഭയം ഇല്ലാതില്ല. ഛര്‍ദ്ദിച്ച് അവശരാകുമത്രെ! ഇരുപതു പേരാണ് യാത്രക്കാര്‍. ബോട്ടില്‍ കയറി. ഞങ്ങള്‍ അഞ്ചുപേരാണ്; ഞാനും ഇക്കയും മണിക്ഫാനും മകള്‍ ആമിനയും അവളുടെ മകളും. ബോട്ടിനെ പുറത്തുനിന്ന് നോക്കിയപ്പോള്‍ ഒരുതരം അസ്വസ്ഥത തോന്നി. ഏഴു മണിക്കൂറോളം കടലിലൂടെ ഇതില്‍ പോകണ്ടേ എന്നോര്‍ത്തപ്പോള്‍ പേടി, പ്രയാസം. പക്ഷേ, ഉള്ളില്‍ കയറിയപ്പോള്‍ ഉഗ്രന്‍ സൗകര്യങ്ങള്‍. മുഴുവന്‍ എ.സി - വിമാനത്തിലേതുപോലെ, അതിലും വിശാലമായ സൗകര്യങ്ങള്‍. നല്ല വൃത്തിയുള്ള പുഷ്ബാക്ക് സീറ്റുകള്‍. ടോയ്‌ലറ്റ് നല്ല വൃത്തി. പക്ഷേ, യാത്ര തുടങ്ങിയപ്പോഴേക്ക് എനിക്ക് ഒരുതരം അസ്വസ്ഥത. ഇതില്‍നിന്ന് എത്രയും പെട്ടെന്ന് ഇറങ്ങണം എന്ന തോന്നല്‍. ശക്തമായ നെഞ്ചിടിപ്പ്, വിയര്‍പ്പ് ഒക്കെ. വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോഴുണ്ടാകാറുള്ള അസ്വസ്ഥതകള്‍. മിനിറ്റുകള്‍ക്കകം അത് മാറി. അല്‍ഹംദുലില്ലാഹ്. പിന്നീട് യാത്ര ശരിക്കും ആസ്വദിക്കുകയായിരുന്നു. കാന്റീനില്‍ ചായയും കടിയുമൊക്കെ ഇഷ്ടംപോലെ. അല്പം കഴിഞ്ഞ് പുറത്തേക്ക് പോയി കടല്‍ കാണണമെന്ന് ആശ. ആമിനയും മകളും ഞാനും കൂടി പുറത്തിറങ്ങി. അപ്പോഴാണ് ഈ ബോട്ടിന്റെ യഥാര്‍ഥ സ്പീഡ് അറിഞ്ഞത്. പിന്നിലേക്ക് അതിവേഗത്തില്‍, അപാര സൗന്ദര്യത്തോടെ വെള്ളത്തെ തള്ളിക്കൊണ്ടാണ് ബോട്ട് മുന്നേറുന്നത്. ചുറ്റിനും കണ്ണെത്താ ദൂരത്തില്‍ കടല്‍. നാലുപാടും കടല്‍.

കറുപ്പു കലര്‍ന്ന നീല. ഹാവൂ! എന്തൊരു ഭംഗി. പേടിയൊക്കെ പമ്പകടന്നു. നല്ല തിളയ്ക്കുന്ന വെയിലാണ് മുഖത്ത് വീഴുന്നത്. കൂടാതെ ബോട്ടിന്റെ യന്ത്രഭാഗങ്ങളുടെ ചൂടും. കുറച്ചു നേരം കഴിഞ്ഞ് ഉള്ളില്‍ വന്നു. ടിവി ഉണ്ട് ബോട്ടില്‍. കുറേപ്പേര്‍ (അധികപേരും) ഉറക്കത്തിലാണ്. ദ്വീപുകാര്‍ (സ്ത്രീകള്‍) ഛര്‍ദ്ദിക്കുന്നുണ്ട്. ചിലര്‍ താഴെ കാര്‍പ്പെറ്റില്‍ ഷീറ്റ് വിരിച്ച് നന്നായി കിടന്നുറങ്ങുന്നുണ്ട്. എല്ലാം കൂടി ബഹുരസം. എണീറ്റു നടക്കുമ്പോള്‍ ചാഞ്ഞുപോകുന്നുണ്ട്. ബോട്ടിന് നേരിയ ചാട്ടവും ഇളക്കവും ഉണ്ട്. എന്തായാലും ആദ്യ അനുഭവം.

സീറ്റുകള്‍ കുറേയെണ്ണം കാലിയുണ്ട്. കിടക്കുന്നവരുടെ സീറ്റുകളാണ്. ചാട്ടം മുന്‍ഭാഗത്ത് കൂടുതലായതിനാല്‍ മുന്‍ഭാഗം ഒഴിവാണ്. ഞങ്ങള്‍ കുറേ കഴിഞ്ഞപ്പോള്‍ മുന്‍ഭാഗത്ത് ഒക്കെ മാറിമാറി ഇരുന്നു. ഗ്ലാസ്ജനല്‍ വഴി കടലിലേക്ക് നോക്കി ആവോളം സൗന്ദര്യം ആസ്വദിച്ചു. വായിച്ച് അറിവ് മാത്രമുള്ള ഫഌയിങ്ഫിഷ് -പറക്കും മത്സ്യം- കണ്ടു. അത്യന്തം അത്ഭുതം. ചെറിയ മീനാണ്. അത് പക്ഷേ, കുറച്ച് പൊക്കത്തില്‍, നല്ല നീളത്തിലേക്ക് പറക്കുന്നു. കൂടാതെ, കടല്‍പ്പരപ്പില്‍ ഡോള്‍ഫിനുകള്‍ ചാടുന്നു. പടച്ച റബ്ബേ! നിന്റെ ബഹറിന്റെ (കടല്‍) അദ്ഭുതം എത്രയാണ്! നീ എത്ര മഹാന്‍! ആഴിയിലെ സൃഷ്ടികള്‍ക്കും സമൃദ്ധമായി നീ ഭക്ഷണവും താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നു. അവയ്ക്ക് ശത്രുക്കളില്‍നിന്ന് രക്ഷനേടാനും വംശം വര്‍ധിപ്പിക്കാനും ജീവിക്കാനും ഒക്കെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിവെച്ചിരിക്കുന്നു!

''ഈ ഭൂമിയില്‍ സഞ്ചരിക്കുന്ന ജീവികള്‍ക്കും പറക്കുന്ന പക്ഷികള്‍ക്കും ഭക്ഷണം നല്‍കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്.'' (ഖുര്‍ആന്‍). എന്നിട്ടാണ് ഈ വിഡ്ഢിയായ മനുഷ്യന്‍ തന്റെ ഭക്ഷണത്തിനുവേണ്ടി ബേജാറാകുന്നത്!

ഏഴു മണിക്കൂറത്തെ തുടര്‍ച്ചയായ ബോട്ട് യാത്രയ്ക്കുശേഷം അന്ത്രോത്തിലെത്തി. അതീവസുന്ദരമായ ജലം. പ്രത്യേകതരം പച്ചനിറത്തിലുള്ള ലഗൂണിലെ ജലം.

ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വര്‍ണം നേരില്‍ കണ്ടപ്പോള്‍ മനസ്സില്‍ പറയാന്‍ പറ്റാത്ത സന്തോഷം. കര കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ പുറത്തേക്കിറങ്ങി കടലില്‍നിന്ന് കരയിലേക്ക് നോക്കുമ്പോഴത്തെ സൗന്ദര്യം ആസ്വദിച്ചുതുടങ്ങി. സ്ഥിരം യാത്രചെയ്യുന്ന ദ്വീപുകാരില്‍ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും കണ്ടില്ല. നമ്മുടെയൊക്കെ ആദ്യകടല്‍യാത്ര, സ്പീഡ്‌ബോട്ട് യാത്ര... സന്തോഷവും ജിജ്ഞാസയും എത്രയെന്ന് പറയാനില്ല. എന്ത് കാര്യവും നേരിട്ടനുഭവിച്ചറിയുന്ന സുഖം... അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ അശക്തമാണ്. ലഗൂണും കടലും കരയും എല്ലാം അടങ്ങിയ ഈ ദ്വീപുകള്‍ അതീവസുന്ദരങ്ങള്‍ എന്നു മാത്രമേ പറയാനാകൂ. ബോട്ട് ജെട്ടിയിലേക്കടുത്തുതുടങ്ങി. ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി. ഞങ്ങളും ഇറങ്ങി. പിന്നീട് രണ്ട് ഓട്ടോറിക്ഷകളിലായി അലിമണിക്ഫാന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. ഉച്ചഭക്ഷണം അവരുടെ വീട്ടില്‍നിന്നാണ് കഴിച്ചത്. സാമ്പാറും മീന്‍ പൊരിച്ചതും. ഫ്രെഷ് മീന്‍ മാത്രമേ ദ്വീപിലുള്ളൂ. ഞങ്ങള്‍ കവരത്തിയില്‍ താമസിച്ചപ്പോള്‍ ആതിഥേയനായ ഗഫൂര്‍ക്കയും മക്കളും പോയി വലിയ മീന്‍ പിടിച്ചുകൊണ്ടുവന്ന് പാകപ്പെടുത്തിയാണ് കഴിച്ചത്. ചെറുമീനുകളെ ദ്വീപുകാര്‍ അധികം ഉപയോഗിക്കാറില്ലെന്നാണ് മനസ്സിലായത്. അന്ത്രോത്തില്‍ 40 കൊല്ലം മുമ്പത്തെ ഒരു സുഹൃത്തിനെ കണ്ടെത്തിയത് ഒരുപാട് സന്തോഷമായി. എന്റെ സഹോദരന്‍ അഹമ്മദ്ബാവയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോഴ്‌സിന് പഠിച്ചിരുന്ന എ.കുഞ്ഞിക്കോയ. കുഞ്ഞിക്കോയ, അന്ത്രോത്ത് എന്ന അഡ്രസ്സില്‍നിന്ന് പണ്ട് കുഞ്ഞിക്കാക്കും ഉമ്മാക്കും ഒക്കെ കത്ത് വന്നിരുന്ന ഓര്‍മവച്ച് ഞങ്ങള്‍ ആദ്യം പോയ വീട്ടിലെ സുഹൃത്തിനോടന്വേഷിച്ചു. ഡി.ഫാം ചെയ്ത ആള്‍ സ്വാഭാവികമായും ഏതെങ്കിലും ക്ലിനിക്കില്‍ ജോലിനോക്കുന്നുണ്ടാകുമെന്ന ഉറപ്പിലാണ് അന്വേഷിച്ചത്. താരതമ്യേന ചെറുതായ അന്ത്രോത്തില്‍ കുഞ്ഞിക്കോയയെ അറിയാനും ഫോണ്‍ ചെയ്യാനും അധികം നേരം വേണ്ടിവന്നില്ല. പത്തിരുപത് മിനിറ്റിനകം കുഞ്ഞിക്കോയയുമായി ഫോണില്‍ സംസാരിക്കാനായി. മുറിഞ്ഞുപോയ ഒരു സൗഹൃദം വീണ്ടും തിരിച്ചുകിട്ടുക എന്നത് എത്രമാത്രം ആഹ്ലാദകരം എന്ന് പറയാനില്ല. ഉടന്‍ ചോദിച്ചത്, ബാവ ഉണ്ടോ എന്നായിരുന്നു.

അവര്‍ പഠനകാലത്ത് വലിയ കൂട്ടുകാരായിരുന്നു. പലപ്പോഴും കോയക്ക കുഞ്ഞിക്കയുടെ കൂടെ ഞങ്ങളുടെ വീട്ടില്‍ വന്ന് ദിവസങ്ങളോളം അതിഥിയായി താമസിക്കാറുണ്ട്. അദ്ദേഹം അന്ന് ദ്വീപിച്ചക്കര എന്ന ദ്രവരൂപത്തിലുള്ള ചക്കരയും മാസും ഒക്കെ കൊണ്ടുവന്നിരുന്നത് ഓര്‍മയുണ്ട്. എന്തായാലും ഇന്ന് അന്ത്രോത്തില്‍ താമസിക്കണം. കാരണം, കവരത്തിയിലേക്ക് നാളെ കാലത്ത് 7-നാണ് സ്പീഡ്‌ബോട്ട്. ഈ നാട്ടില്‍ വന്നിട്ട് കോയക്കാനെയും കുടുംബത്തെയും കാണാതെ പോവുക എന്നത് ഒരിക്കലും ശരിയല്ല. അതിനിടെ ഞങ്ങള്‍ അവിടെ ഒരു ചെറിയ ലോഡ്ജിലേക്ക് പോന്നു. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്ക് കോയക്ക എത്തി. ദശാബ്ദങ്ങള്‍ക്കുശേഷം... അല്ലാഹ്! കുഞ്ഞിക്കോയക്ക മധ്യവയസ്സ് പിന്നിട്ടിരിക്കുന്നു. ഭാര്യയും നാല് പെണ്ണും രണ്ട് ആണും മക്കളും അടങ്ങുന്ന കുടുംബനാഥനായിരിക്കുന്നു. ഞാനോര്‍ക്കുകയാണ്, എന്റെ മാതാപിതാക്കളെപ്പറ്റി കോയക്ക ചോദിക്കുകയാണ് - 29 കൊല്ലമായി ഉമ്മ മരിച്ചിട്ട്; ഉപ്പ മരിച്ചിട്ട് 25 കൊല്ലവും. കുടുംബവിശേഷങ്ങള്‍ കൈമാറിയതിനുശേഷം കോയക്ക പോയി. അലിമണിക്ഫാനും മക്കളും മുന്‍മന്ത്രി സഈദിന്റെ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്ന് മഗ്‌രിബ് നമസ്‌കാരശേഷം ഞങ്ങളെല്ലാവരും കുഞ്ഞിക്കോയക്കാടെ വീട്ടിലേക്ക് നടന്നുപോയി. അവിടെ അധികവും നടക്കല്‍ ആണ്. ഓട്ടോ ഉണ്ടെങ്കിലും അപൂര്‍വം. ബസ്സും കാറും ഒന്നും ഇല്ല. എത്രയാണ് തെങ്ങുകള്‍. നമ്മുടെ നാട്ടിലെ പോലെ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ, നിറഞ്ഞ കുലകള്‍ താങ്ങിനില്‍ക്കുന്ന തെങ്ങുകള്‍. തെങ്ങുകള്‍ തമ്മിലും അകലം കുറവാണ്. തെങ്ങ് കൂടാതെ പൂപ്പരത്തി (പൂവരശ്ശ്), കടപ്ലാവ് എന്നിവ മാത്രമേ അവിടെ കാണുന്നുള്ളൂ. എന്നാലും ഒരു സ്വപ്‌നഭൂമി കണക്കെ, തെങ്ങിന്‍തോപ്പുകളിലൂടെ, സിമന്റിട്ട റോഡിലൂടെ ഞങ്ങള്‍ നടന്നു. ഇടയ്ക്കിടയ്ക്ക് കോയക്ക ഫോണ്‍ ചെയ്ത് വഴി പറഞ്ഞുതന്നു. വലിയ വീടും വലിയ പറമ്പും. പറമ്പില്‍ തേങ്ങ ചാക്കുകളില്‍ കെട്ടിവെച്ചിരിക്കുന്നു. ദ്വീപില്‍ ആടും കോഴിയും ധാരാളം ഉണ്ട്. പട്ടി, കുറുക്കന്‍ എന്നിവകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കൂടൊന്നും ഉള്ളതായി കണ്ടില്ല. കോഴികളൊക്കെ മരത്തിലും ആടുകളൊക്കെ മരച്ചുവട്ടിലും ആണെന്നാണ് മനസ്സിലായത്. ഗ്രാമഭംഗി ധാരാളം ബാക്കിനില്‍ക്കുന്ന നാട്. പക്ഷേ, അവരുടെ പഴയ വീടുകള്‍ പൊളിച്ച വസ്തുക്കള്‍ മിക്കയിടത്തും കൂട്ടിയിട്ട് ഒരു വൃത്തിയും അടുക്കും ഇല്ലാത്ത പറമ്പുകള്‍. നമ്മുടെ നാട്ടില്‍നിന്ന് കല്ലും കമ്പിയും മാര്‍ബിളും ഒക്കെ കൊണ്ടുപോയിട്ട് അവര്‍ വീടുകള്‍ ഉണ്ടാക്കുന്നു. ചുണ്ണാമ്പുകല്ലും കടലില്‍നിന്ന് കിട്ടിയിരുന്ന പുറ്റുകളും കൊണ്ട് നിര്‍മിതമായ വീടുകള്‍ ഇപ്പോള്‍ കാണുന്നില്ല. അതിന്റെ അവശിഷ്ടങ്ങള്‍ ധാരാളമായി കാണാന്‍ കഴിഞ്ഞു. പറമ്പില്‍ ഓലയും മറ്റും ആര്‍ക്കും വേണ്ടാതെ കിടക്കുന്നപോലെ. അന്ത്രോത്തില്‍ ഗ്യാസ് ഇല്ലെന്നാണ് അറിഞ്ഞത്. പക്ഷേ, ഡീസല്‍ ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്റക്ഷന്‍ കുക്കറുകളുണ്ട് എല്ലാ വീട്ടിലും. ഇതിന് വിപരീതമായി കവരത്തിയില്‍ അധികവും ഗ്യാസാണ് ഇന്ധനം.

(ദ്വീപ് സന്ദര്‍ശനത്തില്‍ എന്റെ ഒരു പ്രധാന ഉദ്ദേശ്യം, അവശേഷിക്കുന്ന ഗ്രാമഭംഗിയും ഗ്രാമീണജീവിതവും അടുത്തറിയല്‍ കൂടിയായിരുന്നു).

Sunday, June 1, 2014

വര്‍ഗീയത നിരാലംബരായ കുരുന്നുകളോട് വേണോ?

ഒരുഭാഗത്ത് പ്രവേശനോത്സവം പൊടിപൊടിക്കുന്നു. മറുഭാഗത്ത്, അന്യസംസ്ഥാനത്തുനിന്ന് വന്ന കുട്ടികളുടെ ദുഃഖകരമായ അവസ്ഥകള്‍. സത്യത്തില്‍ നിറംകെട്ടുപോകുന്ന പ്രവേശനോത്സവ കെട്ടുകാഴ്ചകള്‍. സ്വന്തം നാടിനെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്ന ഒരു സമൂഹം ചിലരുടെ വര്‍ഗീയ താല്‍പര്യങ്ങളുടെ പേരില്‍ കൂടുതല്‍ കൂടുതല്‍ അന്യരായിക്കൊണ്ടിരിക്കുന്നു. ഒറ്റവാക്കില്‍ പറയട്ടെ, ഈവക 'കഞ്ഞിവിളമ്പലുകള്‍' നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുകയാണെങ്കില്‍ ദൈവം - നിങ്ങളും വിശ്വസിക്കുന്നുണ്ടാവും ഏതെങ്കിലും ഒരു ദൈവത്തില്‍ - നിങ്ങള്‍ക്ക് മാപ്പ് തരില്ല. എത്ര ലാഘവത്തോടെയാണ് ഡി.ഐ.ജി. ഡി.ശ്രീജിത്ത് പറയുന്നത് - ഇത് മനുഷ്യക്കടത്ത് തന്നെ എന്ന്.

ഇനി പത്രവും ഇന്റര്‍നെറ്റും നോക്കാതിരിക്കലാണ് പരിഹാരം എന്നു തോന്നുന്നു. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്തവിധം കലുഷമായിപ്പോവുകയാണ് മനസ്സ്. അന്യായങ്ങള്‍ നിറഞ്ഞ ഒരു നാട്. പ്രകൃതിരമണീയത കൊണ്ടും സ്വന്തം മണ്ണ് എന്നതുകൊണ്ടും ഏറെ പ്രിയപ്പെട്ട നാട് ഇങ്ങനെ നീങ്ങുമ്പോള്‍ അടക്കാനാവാത്ത അമര്‍ഷവും ദുഃഖവും. മേലധികാരികള്‍ ശ്രദ്ധിച്ച് സംസാരിച്ചില്ലെങ്കില്‍, വെന്തുപോകുന്നത് ഒരു വലിയ സമൂഹത്തിന്റെ മനഃസാക്ഷിയാണ്. അന്യഥാത്വം അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴാണ് പലരും തീവ്രവാദികളായി മാറിപ്പോകുന്നത്.

2012 മെയ് മാസത്തില്‍ ആ നാടുകള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചു. ഓരോ ഗ്രാമവും ഹൃദയാന്തര്‍ഭാഗത്ത് ധാരാളം ദുഃഖസ്മൃതികള്‍ കോരിയിട്ടിട്ടുണ്ട്. മേധാപുര എന്ന ഗ്രാമത്തില്‍നിന്ന് ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ തിരിച്ചു  പോരുമ്പോള്‍ കണ്ണുകള്‍ സജലങ്ങളും ഹൃദയം ഭാരമേറിയതുമായിരുന്നു. തിരിച്ചു പോരുമ്പോള്‍ കൊല്‍ക്കത്തയില്‍ എല്ലാവരും ഷോപ്പിങ്ങിനു പോയപ്പോള്‍ അഞ്ചുപൈസ പോലും ഇനി ആവശ്യമില്ലാതെ ചെലവഴിക്കില്ല എന്നും കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി മുഴുവന്‍ അധ്വാനവും നല്‍കണമെന്ന പ്രതിജ്ഞയിലായിരുന്നു ഞാന്‍. ആ സാധുക്കള്‍ക്ക് സ്‌കൂള്‍കിറ്റ്, റമദാന്‍കിറ്റ് എന്നിവയ്ക്ക് ധര്‍മം കൊടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാറും ഉണ്ട്.

ഇപ്പോള്‍ ഉണ്ടായ ദുഃഖകരമായ സംഭവവികാസങ്ങളില്‍ മുഴുവന്‍ അനാഥശാലാ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും നീതിക്കുവേണ്ടി നിലകൊള്ളുകയും കുറ്റാക്കാരുണ്ടെങ്കില്‍ - യതീംഖാനയുടെ മറവില്‍ ബാലവേല പോലുള്ളവ നടക്കുന്നുണ്ടെങ്കില്‍ - മുഖം നോക്കാതെ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യണം. ഒരു സമുദായത്തെ മൊത്തം കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ വന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെക്കൊണ്ട് മാപ്പുപറയിക്കാന്‍ ഇവിടുത്തെ സമുദായ നേതൃത്വത്തിന് കഴിയണം. അതിനായി ഗ്രൂപ്പ്-സംഘടനാ പക്ഷപാതിത്വങ്ങള്‍ മറന്ന് രംഗത്തെത്തേണ്ട സമയമാണിത്.

ആ കുരുന്നുകള്‍... അവരുടെ വിശപ്പിന്റെ വിളി ഒന്നും മനസ്സില്‍നിന്ന് പോകുന്നില്ല. രക്ഷിതാവേ, സത്യത്തെ ഞങ്ങള്‍ക്ക് സത്യമായി കാട്ടിത്തരണേ; അസത്യത്തെ അസത്യമായും...

Sunday, May 25, 2014

'തിളങ്ങുന്ന ഇന്ത്യ'യുടെ ഇരുണ്ട മുഖങ്ങള്‍

പാവം കുട്ടികള്‍ - സ്വപ്‌നഭൂമിയിലേക്ക് വണ്ടികയറിയ കുരുന്നുകള്‍; വെള്ളവും ഭക്ഷണവുമില്ലാതെ പോലീസ് കസ്റ്റഡിയില്‍. എത്ര ഭയങ്കര കുറ്റവാളികളായാലും ഭക്ഷണം, സമാധാനം ഒക്കെ കൊടുക്കണം. നമ്മുടെ 'തിളങ്ങുന്ന ഇന്ത്യ'യുടെ ഭീകരമുഖം. നാണക്കേടുണ്ടാക്കുന്ന മുഖം.

നേരില്‍ കണ്ട ബീഹാറി കുട്ടികള്‍... ഞങ്ങള്‍ രണ്ടു കൊല്ലം മുമ്പ് പോയി കണ്ട കുരുന്നുകളിലാരെങ്കിലും ഉണ്ടാകുമോ ഇക്കൂട്ടത്തില്‍? അന്നുതന്നെ തോന്നിയിരുന്നു, നമ്മള്‍ വിളിച്ചാല്‍ ആ കുട്ടികള്‍ പോരുമായിരുന്നു. അത്രയ്ക്കും ദൈന്യമാര്‍ന്ന ജീവിതം. ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ അദ്ഭുതം തന്നെ. ലോകസമ്പന്നരില്‍ മുസ്‌ലിംകള്‍ ഉണ്ട്. അതേ വിഭാഗത്തില്‍പ്പെട്ടവര്‍തന്നെ ഇത്രയ്ക്കും ദൈന്യമായ അവസ്ഥയിലും. 

ഇവിടെ ഒരിക്കലും ഞാന്‍ വര്‍ഗീയത പറയുകയല്ല. മറിച്ച്, മനസ്സിനെ കലക്കിമറിക്കുന്ന ചില സത്യങ്ങള്‍ പുറത്തേക്ക് വലിച്ചിടുകയാണ്. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പൊങ്ങച്ചത്തിന്റെയും പിടിയിലമര്‍ന്നു നശിക്കുന്നുണ്ട് ഇക്കൂട്ടര്‍. അവരില്‍പ്പെട്ടവര്‍ ഒരുനേരത്തെ അന്നത്തിനും മറ്റാവശ്യങ്ങള്‍ക്കും വഴിയില്ലാതെ, കണ്ട വണ്ടിയില്‍, ആരുടെയൊക്കെയോ കൂടെ നമ്മുടെ നാട്ടിലെത്തി, പോലീസ് പിടിയിലാകുന്ന ദൈന്യവും അപമാനവും നിറഞ്ഞ വാര്‍ത്തകള്‍. നമ്മെപ്പോലെ അമ്മയും അച്ഛനും ഒക്കെ അവര്‍ക്കും ഉണ്ട്. നൊന്ത് പ്രസവിച്ച അമ്മയുടെ ഗര്‍ഭപാത്രം വെന്തുരുകിക്കൊണ്ടായിരിക്കും ആ കുഞ്ഞുങ്ങളെ കേരളത്തിലേക്ക് വണ്ടികയറ്റിയത്. 

മാറി മാറി വരുന്ന സര്‍ക്കാരുകളൊന്നും ഈ പാവങ്ങളെ കാണാറില്ല. ദുരിതം നിറഞ്ഞ നാട് എന്ന് ഇന്ത്യയെപ്പറ്റി പറയാതെ വയ്യ. പണക്കാരന്റെ കൈയില്‍നിന്ന് പാവപ്പെട്ടവന്റെ കൈയിലേക്ക് നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങി കൊടുക്കുന്ന, ഉമറുമാര്‍ ഈ രാജ്യം ഭരിച്ചിരുന്നെങ്കില്‍! സകാത്ത് വാങ്ങാന്‍ ആളില്ലാതായി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കാലം മനുഷ്യകുലത്തിന് കഴിഞ്ഞുപോയിട്ടുണ്ട്. ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിച്ച് സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം നടക്കാതെ ഈ നാടും ജനതയും ഒരിക്കലും രക്ഷപ്പെടില്ല.

സര്‍വശക്താ, ആ കുഞ്ഞുങ്ങളുടെ പ്രയാസങ്ങള്‍ നീ എത്രയും വേഗം പരിഹരിക്കണമേ. നന്മയിലും നീതിയിലും അധിഷ്ഠിതമായ ഒരു ജനതയായി മാറാന്‍ നീ ഞങ്ങളെയും അനുഗ്രഹിക്കണമേ.

വസ്സലാം.

Tuesday, May 20, 2014

പവിഴപ്പുറ്റുകളുടെ നാട്ടില്‍

ഒരുപാട് വര്‍ഷത്തെ ആഗ്രഹത്തിനുശേഷം ഇക്കൊല്ലമാണ് ലക്ഷദ്വീപിലേക്ക് ഒരു യാത്ര നടത്തുക എന്ന മോഹം യാഥാര്‍ഥ്യമായത്. അല്‍ഹംദുലില്ലാഹ്.

എവിടെ നിന്ന് തുടങ്ങണം എന്നറിയുന്നില്ല. അഞ്ച് ദിവസം മാത്രം നീണ്ടുനിന്ന യാത്ര ഒരുപാട് അറിവുകളും അനുഭവങ്ങളും സന്തോഷങ്ങളും പ്രദാനം ചെയ്തു എന്ന് ആദ്യമായി പറയട്ടെ.

കടല്‍തന്നെ ഒരത്ഭുതം! അപ്പോള്‍ അതിലൂടെയുള്ള യാത്രയുടെ സൗന്ദര്യം വിവരിക്കാന്‍ വാക്കുകളില്ല. എത്ര ആഴമാണ് കടലിന്! നാം അത് ചിന്തിക്കാറുണ്ടോ? ഓരോ കടലിലും ഉള്ള വെള്ളത്തിന്റെ അളവെത്രയായിരിക്കും! വായിക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ അറ്റ്‌ലസ് നോക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് വായിക്കാനായപ്പോള്‍ അറ്റ്‌ലസ് വായിക്കാന്‍ തുടങ്ങി. 10 വയസ്സിലൊക്കെ ഓരോ സ്ഥലങ്ങള്‍ അറ്റ്‌ലസ് നോക്കി കണ്ടുപിടിക്കാന്‍ ഒരു ഹോബിയായിരുന്നു. സത്യത്തില്‍ ആ വായനയാണ് എന്നെ ഒരു സഞ്ചാരപ്രിയയാക്കിയത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒരുപാട് പരിമിതികളുണ്ടെങ്കിലും പറ്റുംവിധം യാത്രചെയ്ത് നാടുകള്‍ കാണാന്‍ പടച്ചതമ്പുരാന്‍ അനുഗ്രഹിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്.

പണ്ട് എന്റെ ഒരു സുഹൃത്തിന്റെ വാപ്പാക്ക് ലക്ഷദ്വീപില്‍ (നേവി) ജോലി ഉണ്ടായപ്പോള്‍ കൊണ്ടുവന്ന സാധനങ്ങള്‍ കണ്ട് ഞാന്‍ ഒരു വല്ലാത്ത അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. പവിഴപ്പുറ്റും മദര്‍പേളും ഒക്കെ അവരുടെ ഷോകേസില്‍ ഇരിക്കുന്നത് കണ്ട് ഞാന്‍ ആഹ്ലാദത്തോടെ നോക്കിനിന്നിട്ടുണ്ട്.

ALI MANIKFAN  and  his  daughter  AMINA MANIKKA

അലിമണിക്ഫാനെ പരിചയപ്പെട്ടതു മുതല്‍ എന്നെങ്കിലും ഒന്ന് ലക്ഷദ്വീപില്‍ പോകണം എന്ന് മനസ്സിലുണ്ടായിരുന്നു. അദ്ദേഹത്തെ കാണുമ്പോഴൊക്കെ ദ്വീപില്‍ പോകണ്ടേ എന്ന് ഞാന്‍ ചോദിക്കും. അപ്പോള്‍ അദ്ദേഹം പറയും: ടീച്ചര്‍, ആദ്യം പെര്‍മിറ്റ് ശരിയാക്ക്. അങ്ങനെ, എന്തായാലും ഈ വെക്കേഷന് ലക്ഷദ്വീപില്‍ പോയിട്ടുതന്നെ കാര്യം എന്നുറപ്പിച്ച് പ്ലാന്‍ ചെയ്തു. ഞാന്‍ കരുതിയത്, എറണാകുളം ഐലന്റിലെ ലക്ഷദ്വീപ് ഓഫീസില്‍ പോയാല്‍ ഉടനെ പെര്‍മിറ്റ് കിട്ടുമെന്നായിരുന്നു. കിട്ടിയാല്‍ രണ്ടു ദിവസം കൊണ്ട് പോകണമെന്നും. ചെന്നപ്പോഴാണ് ഓരോരോ കടമ്പകള്‍ അറിയുന്നത്. കൊണ്ടുപോകുന്ന ആളുടെ ഡിക്ലറേഷന്‍, അത് അഡ്മിനിസ്‌ട്രേറ്ററുടെ മുമ്പാകെ ഒപ്പിടണം... തുടങ്ങി നൂലാമാലകള്‍. ആദ്യ ദിവസം ഫോം ഒക്കെ വാങ്ങി പോന്നു. ഇനി രണ്ടാഴ്ചയ്ക്ക് (ഇലക്ഷന്‍, ഈസ്റ്റര്‍, വിഷു) ഒന്നും ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല എന്ന് ഓഫീസില്‍നിന്നറിഞ്ഞു. എല്ലാ അവധി ദിവസങ്ങളും കഴിഞ്ഞ് ഏപ്രില്‍ 27ന് വീണ്ടും ഐലന്റില്‍ പോയി, മൂന്നു മണിവരെ അഡ്മിനിസ്‌ട്രേറ്ററെ കാത്തിരുന്നു. ഒരു രക്ഷയുമില്ല. അവസാനം, അവിടെ വെച്ച് പരിചയപ്പെട്ട സൂപ്രണ്ട് ഗഫൂര്‍സാഹിബ് എന്റെ സങ്കടം കണ്ട് അദ്ദേഹം തന്നെ ഡിക്ലറന്റ് ആയിക്കൊള്ളാം എന്നു പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു. ദ്വീപുകാരുടെ സ്‌നേഹവും ആത്മാര്‍ഥതയും തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു അദ്ദേഹത്തിലൂടെ. അദ്ദേഹം ഏപ്രില്‍ 30ന് കവരത്തിയിലേക്ക് ലീവിന് പോകുംമുമ്പ് എല്ലാം ശരിയാക്കണം. ഒരു പ്രതീക്ഷയും ഇല്ല. 

ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു ഫോണ്‍. ഇന്നുതന്നെ എസ്.ഐയുടെ കൈയില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി മെയില്‍ ചെയ്യുക. കേട്ട ഉടന്‍ അതിന് പുറപ്പെട്ടു. അന്നുതന്നെ അയച്ചുകൊടുത്തു. വീണ്ടും പ്രശ്‌നം. 10-ാം തീയതി വരെ കപ്പലില്‍ ടിക്കറ്റില്ല. അതിനിടെ മണിക്ഫാനും മകളും വന്നു. ഒരു ദിവസം വൈകുന്നേരം വരെ അവര്‍ ക്യൂ നിന്നു കൊച്ചിയില്‍. അവസാനം ടിക്കറ്റില്ല എന്ന ദുഃഖവുമായി അവര്‍ തിരിച്ചുപോന്നു. യാത്രാരേഖകള്‍ ശരിയായി. ടിക്കറ്റില്ലെങ്കില്‍ പിന്നെ എന്ത് മാര്‍ഗം? ഫ്‌ളൈറ്റില്‍ പോകാന്‍ ഇഷ്ടമില്ല. കടല്‍യാത്ര എന്ന ഹരം കൂടി ലക്ഷദ്വീപ് യാത്രയിലുള്ളതിനാല്‍ എയര്‍ടിക്കറ്റ് വേണ്ടെന്നുവെച്ചു. ബേപ്പൂര്‍നിന്ന് സ്പീഡ്‌ബോട്ട് ഉണ്ടാകും എന്നറിഞ്ഞ് മണിക്ഫാന്‍ അവിടേക്ക് പോയി. യാത്ര തിരിക്കുന്നതിന് 10 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ശരിയായി എന്നും പറഞ്ഞ് അവര്‍ വിളിച്ചു. അല്‍ഹംദുലില്ലാഹ്. നാളെ കാലത്ത് ആറുമണിക്ക് ബേപ്പൂര്‍ എത്തണം. എല്ലാം ശരിയാക്കി 6 മണിക്കുതന്നെ ബേപ്പൂരെത്തി. ബോട്ട് പോകാനുള്ള ഒരുക്കമൊന്നുമില്ല. അപ്പോള്‍ കേള്‍ക്കുന്നു, weather warn (കാലാവസ്ഥാ മുന്നറിയിപ്പ്) ഉണ്ട്. പോകുമോ എന്നറിയില്ല. കടല്‍ ഇളകിയാല്‍ സ്പീഡ്‌ബോട്ടിന് യാത്ര ചെയ്യാനാകില്ലത്രെ! ആകെ മനസ്സ് ചത്തു. അവിടെ നിന്നും നടന്നും ഇരുന്നും 10 മണിവരെ കഴിച്ചുകൂട്ടി. കടല്‍യാത്രയില്‍ ഛര്‍ദ്ദി ഉണ്ടാകും എന്നതിനാല്‍ ഒരു ചായ മാത്രമേ ഉള്ളൂ വയറ്റില്‍. കാലാവസ്ഥ ശരിയായി 10 മണിയോടെ ബോട്ടിലേക്ക് ആളെ വിളിക്കാന്‍ തുടങ്ങി. 
Speed boat 
ഇതിന്റെ മുഖവുര അല്പം നീണ്ടുപോയെന്നറിയാം. പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട കുറച്ചു കാര്യങ്ങള്‍ എഴുതേണ്ടിവന്നു. ഒന്നുകൂടി ചുരുക്കിപ്പറയാം. ആദ്യംതന്നെ നമ്മളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒരാളെ കിട്ടണം. 50 രൂപയ്ക്ക് ചലാന്‍ അടച്ചിട്ടുവേണം ആപ്ലിക്കേഷന്‍ ഫോം വാങ്ങാന്‍. അതൊക്കെ പൂരിപ്പിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ ഒക്കെ ആയിട്ടു വേണം ഓഫീസില്‍ പോകാന്‍. അല്ലെങ്കില്‍ ഞാന്‍ എടങ്ങേറായ പോലെ എടങ്ങേറാകും. (സ്‌പോര്‍ടിന്റെ വക ടൂര്‍ പാക്കേജുണ്ട്. അതിന് ദ്വീപിലേക്കുള്ള യാത്രയ്ക്ക് 6,000/- ആകും. മാത്രമല്ല, സ്വാതന്ത്ര്യം കുറവായിരിക്കും). ഞങ്ങളുടെ യാത്രയില്‍ ആകെ 4,000/- ആയുള്ളൂ. മാത്രമല്ല, ദ്വീപിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പോയി ആളുകളുമായി സംവദിക്കാന്‍ സാധിച്ചു. പാക്കേജില്‍ അതിനൊന്നും സ്വാതന്ത്ര്യമോ സൗകര്യമോ ലഭിക്കില്ല. വെറും മൂന്നു രാത്രിയും രണ്ട് പകലും മാത്രമേ രണ്ട് ദ്വീപുകളിലുമായി ചെലവഴിച്ചുള്ളൂ എങ്കിലും ഒരുപാട് enjoy ചെയ്തു. അത് മുഴുവന്‍ ഈ യാത്രാവിവരണത്തില്‍ നമുക്കൊന്നിച്ചാസ്വദിക്കാം. അല്ലാഹു തുണയ്ക്കട്ടെ. ആമീന്‍.
anthroth kadappuram
speed boat  ninn   nokkumpolathe  kadal
സുഹൃത്തുക്കളേ, നമ്മള്‍ ആവുംവിധം ഈ ഭൂമിയിലൂടെ സഞ്ചരിക്കണം. അല്ലാഹു അവന്റെ ഈ ഭൂമിയില്‍ ഒരുക്കിവെച്ച അദ്ഭുതങ്ങള്‍ കാണണം. അതിലൂടെ അവനെ, അവന്റെ മഹത്വത്തെ തിരിച്ചറിയുകയും അവന്‍ ഒരു പങ്കുകാരനുമില്ലാത്ത ഏകനാണെന്ന് തിരിച്ചറിയുകയും വേണം. കപ്പലിലെ കോലായിലെ മരബെഞ്ചിലിരുന്ന് കണ്ട സൂര്യാസ്തമയം! ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണക്കൂട്ടുകളുടെ സുന്ദരദൃശ്യങ്ങള്‍! അഭൗമമായ ആ സൗന്ദര്യത്തിന്റെ ആസ്വാദനത്തിനിടയില്‍ കരഞ്ഞുകൊണ്ട് ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു: 'നിനക്കൊന്ന് എന്നോട് മിണ്ടിക്കൂടേ' എന്ന്. അതാ വരുന്നു ഒരു ഖുര്‍ആന്‍ സൂക്തം: 'തീര്‍ച്ചയായും, ദിഗന്തങ്ങളിലും അവരുടെ ശരീരങ്ങളിലും നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ കാട്ടുന്നുണ്ട്. അങ്ങനെ, അവന്‍ സത്യമാണെന്ന് അവര്‍ക്ക് (മനുഷ്യര്‍ക്ക്) ബോധ്യമാകും'.

സമാധാനമായി. എന്റെ രക്ഷിതാവ് എന്നോട് സംസാരിച്ചു, ഖുര്‍ആനിലൂടെ. അല്‍ഹംദുലില്ലാഹ്. നാഥാ, ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. നീ എന്ന ശക്തി സത്യമാണെന്ന്.

Saturday, May 3, 2014

മൂസാനബിയുടെ ത്യാഗസ്മരണകള്‍

മൂസാനബി(അ)യുടെ ഖബര്‍ എന്നില്‍ ഒരുപാട് ദുഃഖങ്ങള്‍ അവശേഷിപ്പിക്കുന്നു. ആരായിരുന്നു മൂസാ? അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ എഴുതാതെ ഈ യാത്രാവിവരണം ഒരു സല്‍പ്രവര്‍ത്തനമാകില്ല.

ജനനം മുതല്‍ മരണം വരെ വധഭീഷണി നേരിടേണ്ടിവന്ന, അസാമാന്യ ധീരന്‍! നമുക്കാ ചരിത്രത്തിന്റെ ഏതാനും ഏടുകള്‍ മറിച്ചുനോക്കാം. ഖബര്‍സിയാറത്തില്‍ ഞാന്‍ കരുതുന്ന ലക്ഷ്യങ്ങളില്‍ ഒന്നാണിത്. എനിക്ക് തോന്നുന്നത് മൂസാ (അ)യുടെ യാതൊരു സ്മാരകങ്ങളും എഴുത്തുകളായോ ചിത്രങ്ങളായോ അവശേഷിക്കുന്നില്ല. ഈജിപ്തിലുടനീളം ഫറോവമാരുടെയും അവരുടെ ആരാധനാമൂര്‍ത്തികളുടെയും കോപ്റ്റുകളുടെ അക്കാലത്തെ സ്മാരകങ്ങളും എമ്പാടും കാണപ്പെടുന്നു. സ്ഫിംഗ്‌സിന്റെ അടുത്ത് രാത്രികാലത്ത് ലൈറ്റ് അറേഞ്ച്‌മെന്റ് ഉണ്ട്. ഹൈദരാബാദിലെ ലുംബിനി പാര്‍ക്കില്‍, ഹുസൈന്‍ സാഗര്‍ തടാകം പശ്ചാത്തലമാക്കിയ ഉഗ്രന്‍ ചരിത്രങ്ങളുമായുള്ള വൈദ്യുതാലങ്കാരമുണ്ട്. ഗ്യാലറി നിറയെ കാണികളാണ്. വൈദ്യുതപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന സ്ഫിംഗ്‌സിനെ കാണാന്‍ ആയിരങ്ങള്‍ ദാനംപ്രതി അവിടെ എത്തുന്നുണ്ടാകും.

എന്നാല്‍ മഹാനും ഉന്നതനുമായ മൂസാ (അ) വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ ജീവിക്കുന്നു; വിമോചകന്റെ റോളില്‍.

മൂസാ (അ) എന്തുകൊണ്ടാണ് 30 വയസ്സില്‍ ഈജിപ്ത് വിട്ട്, യാതൊരറിവുമില്ലാത്ത രാജ്യത്തേക്ക് ഓടിപ്പോരേണ്ടിവന്നത്. നാമത് ചിന്തിക്കാറില്ല. പണ്ട് യു.കെ. അബൂസഹ്‌ല ഇറക്കിയ മൂസാനബിയും ഫിര്‍ഔനും എന്ന കഥാപ്രസംഗത്തിലെ പാട്ടിന്റെ ഈരടികള്‍ കാതുകളില്‍ മുഴങ്ങുന്നു:

അതിഭയമാല്‍ അഭയവും തേടി, വദനവും വാടി, മിസ്‌റതില്‍നിന്നും,
മദ് യനില്‍ വന്നിരിക്കുന്ന മൂസാനബിയുടെ മനം തെളിഞ്ഞേ...

എന്തൊരു സൗന്ദര്യമാണീ വരികള്‍ക്ക്.


ربي إني لما أنزلت إلى من خير فقير

മൂസാ(അ) പറയുകയാണ്. ''നാഥാ, നീ എനിക്കു വേണ്ടി ഇറക്കിയ യാതൊരു നന്മയ്ക്കും ഞാനിന്നേറെ ആവശ്യക്കാരനാണ്.''

ഇതിന് റബ്ബ് ഉത്തരം കൊടുത്തത് എങ്ങനെ എന്ന് മനസ്സിലാക്കും മുമ്പ് ചില കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടതുണ്ട്.
മൂസാ (അ) അക്രമിയായ ഒരു ഖിബ്തിക്ക് ഒരടിവച്ചുകൊടുത്തു. കൊല്ലാന്‍ വേണ്ടി അടിച്ചതല്ല. സാധുവാണെന്ന് തോന്നുന്ന ബനൂ ഇസ്രാഈലിയെ മര്‍ദിക്കുകയായിരുന്നു ഖിബ്തി. പിറ്റേ ദിവസവും തലേ ദിവസത്തെ ഇസ്രാഈലി മറ്റൊരു ഖിബ്തിയുമായി അടിപിടി. അപ്പോഴും മൂസാ (അ) പിടിച്ചുമാറ്റാന്‍ ചെന്നപ്പോള്‍ ഖിബ്തി പറയുന്നു: ''ഇന്നിലെ നീ ഒരാളെ കൊന്നു. ഇന്ന് നീ എന്റെ നേര്‍ക്ക്''. ഇന്നലത്തെ കൊലപാതകം പലരും അറിഞ്ഞുതുടങ്ങി എന്ന് മൂസാനബിക്ക് ബോധ്യം വരുകയും അന്നുതന്നെ ഒരു ഗുണകാംക്ഷിയുടെ ഉപദേശം സ്വീകരിച്ച് മൂസാ (അ) ഈജിപ്ത് വിടുകയാണ്. എന്റെ മുത്ത്മൂസാ, താങ്കളുടെ മേല്‍ രണ്ടാമത്തെ വധഭീഷണി അല്ലേ? എന്റെ മകന് ഇപ്പോള്‍ 30 വയസ്സ്. 30 വയസ്സുള്ള യുവാവായ മൂസാ 1000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടുകയാണ്. മഹാനായ ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിച്ച ഒരു ഹദീസ് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. മൂസാ (അ) മരുഭൂമിയിലൂടെ നടക്കുകയാണ്. അദ്ദേഹത്തിന്റെ ചെരുപ്പുകള്‍ തേഞ്ഞു പൊട്ടിപ്പോയി. കാലും പൊട്ടി, ചോര ഒലിച്ചുതുടങ്ങി. നഖം ഊരിപ്പോയി. ഇലകള്‍ തിന്ന് വായ പഴുത്തുപോയി. വിശന്നുപൊരിഞ്ഞ് വയര്‍ തണ്ടലിനോടൊട്ടിപ്പോയി.

ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് മൂസാ (അ)യുടെ ഈ ദൃശ്യമോര്‍ത്ത് തേങ്ങിപ്പോകാത്തത്? ആരുടെ കണ്ണുകളാണ് ഈറനണിയാത്തത്? ആ മഹാന്റെ ഖബറും കൊച്ചുപള്ളിയും മുന്തിരിവള്ളിയും മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.

അഭയത്തിനുവേണ്ടി ഓടുന്ന മൂസാ (അ)യുടെ സ്ഥാനത്ത് നമ്മെ, നമ്മുടെ മക്കളെയൊക്കെ ഒന്ന് നിര്‍ത്തിനോക്കുക. നാമാദ്യംതന്നെ, ഒരു മര്‍ദിതനെ സഹായിക്കുക എന്ന പണിതന്നെ നടത്തിയെങ്കിലല്ലേ ഓടേണ്ടിവരികയുള്ളൂ. ചെരുപ്പ് പൊട്ടി. 3500 കൊല്ലം മുമ്പത്തെ ലോകം. ചെരുപ്പുകടയില്ല, പകരം ഒന്ന് വാങ്ങാന്‍. ഹോട്ടലുകളില്ല, ഭക്ഷണം വാങ്ങിക്കഴിക്കാന്‍. വിജനവും ഒരുപക്ഷേ, വന്യവുമായ മരുഭൂമിയും മലകളും. താബാ ബോര്‍ഡറില്‍നിന്നും ബസ്സിലിരുന്നപ്പോള്‍ എന്റെ മനസ്സ് ആ കൂര്‍ത്ത പാറക്കൂട്ടങ്ങളിലായിരുന്നു. എന്റെ പ്രിയപ്രവാചകന്‍ മൂസാ, താങ്കളുടെ മദ് യനിലേക്കുള്ള യാത്രയില്‍, ഈ മലയിടുക്കുകളിലൂടെയും താങ്കള്‍ പോയിരുന്നോ? താങ്കളുടെ വന്യമായ, ദൈന്യമായ ആ യാത്രയില്‍ കൂടെ ഉണ്ടല്ലോ ഒരാള്‍ - റബ്ബ്; സര്‍വലോകങ്ങളെയും സംരക്ഷിച്ചുപോറ്റുന്ന റബ്ബ്. മൂസാ, താങ്കളുടെ മാതാവിനോടുള്ള റബ്ബിന്റെ രണ്ട് വാഗ്ദാനങ്ങളുണ്ട്. അതില്‍ ഒന്ന് 24 മണിക്കൂറുകള്‍ക്കകം പുലര്‍ന്നു. ഒന്ന് പുലരാനുണ്ട്. ആ മഹല്‍സംഭവത്തിനുവേണ്ടിയാണ് താങ്കളെ റബ്ബ് ഇങ്ങനെ ഓടിക്കുന്നത്. എനിക്ക് താങ്കളുടെ കഥ എഴുതാനുള്ള ശേഷിയില്ല. മര്‍ദനങ്ങളും പരിഹാസങ്ങളും പല ഭാഗത്തുനിന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന, എന്റെ സമുദായത്തിനുവേണ്ടി എനിക്കൊന്നുറക്കെ കരയാന്‍ പോലും അറിയുന്നില്ല.

വെറുതെയല്ല മഹാനായ മുഹമ്മദ് (സ) പറഞ്ഞത്: നിങ്ങള്‍ ഒരിക്കലും മൂസാ(അ)യേക്കാള്‍ എന്നെ ബഹുമാനം കല്പിക്കരുത്. കാരണം, റബ്ബിനുവേണ്ടി ഞാന്‍ സഹിച്ചതിലും അധികം മൂസാ (അ) സഹിച്ചിട്ടുണ്ട്. അതായിരിക്കാം മൂസാ (അ)യെ മുത്തുനബി (സ) മിഅ്‌റാജ്ദിനത്തില്‍ ആറാം ആകാശത്ത് കണ്ടത്. നാഥാ, തമ്പുരാനേ, എന്തൊരു മഹാനായിരുന്നു മൂസാ (അ).

യുവാക്കളേ, മൂസാ (അ) എട്ടു ദിവസം കൊണ്ട് ആയിരം കിലോമീറ്റര്‍ താണ്ടി, മദ് യനില്‍ എത്തി എന്ന് ചരിത്രം പറയുന്നു. ആ കഥകളങ്ങനെ നീണ്ടുനിടക്കുകയാണ്. നിങ്ങള്‍ ഖുര്‍ആനിലേക്ക് ചെല്ലുക. സേവനത്തിന്റെ അത്യുജ്ജലമാതൃക സൃഷ്ടിച്ചുകൊണ്ട് റബ്ബിന്റെ സഹായം പേമാരിയായ് പെയ്തിറങ്ങുന്നത് നമുക്ക് കണ്ണുകൊണ്ട് കാണാം.

മൂസാ (അ)യുടെ സ്ഥാനത്ത് ഞാനും നിങ്ങളുമായിരുന്നു എന്ന് കരുതുക. ആദ്യം വല്ല വൈദ്യനെയും കാണാന്‍ പോകും. കാലില്‍ മരുന്ന് വെക്കും... ചെരുപ്പുണ്ടാക്കുന്ന കൊല്ലനെ അന്വേഷിക്കും.

ആ വെള്ളസ്ഥലത്ത് ഒരുപാട് ജനങ്ങള്‍ മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ നില്‍പ്പുണ്ട്. രണ്ട് യുവതികള്‍, വളരെ അച്ചടക്കത്തോടെ മൃഗങ്ങളുമായി മാറിനില്‍ക്കുന്നു. മൂസാ (അ) കാരണമന്വേഷിക്കുന്നു. ഉടന്‍ വരുന്നു ഉള്‍വിളി. തന്റെ ശരീരം ക്ഷീണിതമാണെന്നത് ശരിതന്നെ. ഇതുതന്നെ അപരനെ, അബലകളെ സഹായിക്കാനുള്ള സന്ദര്‍ഭം. ഏറ്റവും കൃത്യതയുള്ള സമയം. വേഗം പാറ പൊക്കി,അടുത്തുണ്ടായ മറ്റൊരു കിണറില്‍നിന്ന് വെള്ളം കോരി ആ യുവതികളെ സഹായിച്ചു. നേരത്തോടെ വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ ഉണ്ടായ വിവരങ്ങളൊക്കെ പറഞ്ഞു. ഖുര്‍ആന്‍ അതൊക്കെ എത്ര സുന്ദരമായാണ് വിവരിക്കുന്നത്. മൂസാ (അ)യെ വിളിച്ചുകൊണ്ടുവരുന്നതാണ് നാം പിന്നെ കാണുന്നത്.

അബൂസഹ്‌ല പാടിയപോലെ, മൂസാ (അ)യുടെ മനം തെളിയുകയാണ്. എല്ലാം ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവന്ന, ആ ജനസേവകന് റബ്ബ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കുകയാണ്. ഏറ്റവും വലുത്, അഭയവും സമാധാനവും തന്നെ. 30 കൊല്ലം കൊട്ടാരത്തില്‍ വളര്‍ന്ന യുവാവ്. പെട്ടെന്നൊരു ദിവസം ആടിനെ മേയ്ക്കുന്ന പണി 10 കൊല്ലത്തേക്ക് ഏല്‍ക്കുകയാണ്. ഇവിടെയാണ് മൂസാ എന്ന മഹാന്‍ പിറക്കുന്നത്.

യുവാക്കളേ, യുവതികളേ, മക്കളേ, എത്രയെത്ര പാഠങ്ങളാണ് യുവാവായ മാസൂ നിങ്ങള്‍ക്കുവേണ്ടി വിട്ടേച്ചുപോയിരിക്കുന്നത്. ആ ഖബറെങ്കിലും കാണാന്‍ റബ്ബ് ഈ സാധുവിന് ഭാഗ്യം നല്‍കി. ഏതെങ്കിലും ആത്മീയാചാര്യന്മാര്‍ ഒരുപക്ഷേ, സഹിക്കാന്‍ കഴിയാതെ, ഈ ചരിത്രങ്ങളുള്‍ക്കൊണ്ട് ആ ഖബറുകളെ വാരിപ്പുണരാന്‍ വെമ്പിയെങ്കില്‍അവരെ കുറ്റം പറയാനാവില്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. സമയം പാതിരാത്രി രണ്ടരമണി. മഹാനായ മൂസാ (അ)യുടെ ഖബര്‍ ഇപ്പോള്‍ ശാന്തമായി, സന്ദര്‍ശകരാരുമില്ലാതെ കിടക്കുകയായിരിക്കും. നാഥാ, ഈ സാധുസ്ത്രീയുടെ ഒരു സലാം അറിയിക്കുക.

വസ്സലാം...

Wednesday, March 5, 2014

ഗെയിലിന്റെ തിരിച്ചറിവുകള്‍

അമൃതാനന്ദമയിയെപ്പറ്റിയുള്ള പുസ്തകം വായിച്ചു. ഏതാനും പേജുകള്‍ വായിക്കാനുണ്ട് ഇനിയും. ഗെയില്‍ അവസാനം എത്തിയേടത്തുനിന്ന് തുടങ്ങാം.

''ഞാന്‍ എന്റെ യാത്രയില്‍ ദൈവത്തെ കണ്ടില്ല. മറിച്ച്, ഞാന്‍ എന്നെ സ്വയം തിരിച്ചറിഞ്ഞു.''
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, من عرف نفسه فقد عرف ربّه
ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാല്‍ അവന്‍ തന്റെ രക്ഷിതാവിനെയും അറിഞ്ഞു.
ഈ ഭൂമിയില്‍ നല്ല ഒരു മനുഷ്യനായി, കറപുരളാത്ത വ്യക്തിത്വമായി ജീവിച്ച്, മരിച്ചുപോവുക എന്നതാണ് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. അപൂര്‍വം ആള്‍ക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അല്ലാഹു നമ്മെയെല്ലാം അത്തരം ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

ജനം കള്ള ആത്മീയതയുടെ പിന്നാലെ ഓടുകയാണ്. എളുപ്പത്തില്‍ ദൈവസാമീപ്യം നേടുമെന്ന തെറ്റിദ്ധാരണയാല്‍, മുടിക്കും ചട്ടിക്കും പിറകേ, വിഭൂതിക്കു പിറകെ ഓടുകയാണ്. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് കാണുക:
فلا اقتحم العقبة وما أدراك ما العقبة فك رقبة أو إطعام في يوم ذي مسغبة يتيما ذا مقربة أو مسكينا ذا متربة
അവന്‍ ഗിരിശൃംഗം താണ്ടിക്കടന്നില്ല. എന്താണ് ഗിരിശൃംഗം എന്ന് നിനക്കറിയാമോ? ഒരടിമയെ മോചിപ്പിക്കലാണ് അല്ലെങ്കില്‍ വിശപ്പേറിയ ദിനത്തില്‍ ഭക്ഷണം നല്‍കലാണ്; അടുത്ത അനാഥയ്‌ക്കോ മണ്ണുപുരണ്ട് വിശന്നുകിടക്കുന്ന ഒരു അഗതിക്കോ.
ഇതാണ് മോക്ഷത്തിനും പുണ്യത്തിനും ഉള്ള ഉപാധികള്‍.

സത്യത്തില്‍ ഗായത്രി തന്റെ 20 വര്‍ഷം - ജീവിതത്തിലെ ഏറ്റവും സമ്പുഷ്ടമായ കാലം - എന്തിലാണ് ചെലവഴിച്ചത്? അമ്മയ്ക്ക് തുള്ളല്‍വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് കൊടുക്കുക, പൂജാസാധനങ്ങള്‍ എടുത്തുകൊടുക്കുക, ഭക്ഷണം പാകം ചെയ്തുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. സ്വയം ഏറ്റെടുത്ത അടിമത്വം. പല വരികളിലൂടെയും സഞ്ചരിച്ചപ്പോള്‍ സങ്കടം തോന്നി. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണെന്ന് തോന്നി. പക്ഷേ, അവരുടെ മനസ്സ് ഒരു യഥാര്‍ഥ ഗുരുവിനു വേണ്ടിയുള്ള, അടങ്ങാത്ത ദാഹത്തിലായിരുന്നു. എന്ത് കേട്ടാലും ഭൂമിയെപ്പോലെ ക്ഷമിച്ചുനിന്ന അവര്‍... വല്ലാത്ത ഒരദ്ഭുതം തന്നെ.

ഇനിയെങ്കിലും നമ്മുടെ നാട് ഒന്നുണരുമോ? എത്ര ആള്‍ദൈവങ്ങളാണ് വന്നും പോയും കണ്ടത്. മനുഷ്യനെ എല്ലാവിധത്തിലുള്ള അടിമത്തങ്ങളില്‍നിന്ന് മോചിപ്പിച്ച്, മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ മാത്രം അടിമയാകുന്ന ഒരു കാലം വന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരൂ.

പുസ്തകത്തിലെ ഗായത്രി ഒരു ചലച്ചിത്രം പോലെ നമ്മുടെ മനസ്സില്‍ കുറേക്കാലം സ്ഥലം പിടിക്കും. പുസ്തകം നല്ല ഉഗ്രന്‍ വാങ്മയചിത്രം എന്ന് പറയാതെ നിവൃത്തിയില്ല. വള്ളിക്കാവിന്റെ പഴയ കടപ്പുറവും അവിടത്തെ ജീവിതവും നിഗൂഢം എന്ന് തോന്നിക്കുന്ന കൃഷ്ണ-ദേവ ഭാവങ്ങള്‍ - അമേരിക്കയില്‍ വച്ച് അമ്മ തുള്ളിയില്ലത്രെ!

പാവം ഗായത്രി! അവര്‍ക്ക് ഈ തുള്ളലൊക്കെ ശരിയാണെന്നു കരുതി, ഒരു ജന്മം പാഴാക്കി - പാഴാക്കീന്ന് പറയേണ്ട അല്ലേ. മഠത്തിന്റെ നിഗൂഢതകള്‍ ഒരു ശതമാനമെങ്കിലും വെളിച്ചത്തു വരുത്താന്‍ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. വരികള്‍ക്കപ്പുറം വായിക്കാനറിയാവുന്നവര്‍ക്ക് ഈ പുസ്തകം മാത്രം മതി, മഠത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍. മുടിയുടെ പൊള്ളത്തരം പുറത്തു വന്നിട്ടും മുടിവെള്ളം കുടി തകൃതിയായി നടക്കുകയല്ലേ. പാത്രം തിരിച്ചു കൊടുത്തെന്ന് കേട്ടു ഇതിനിടെ. യാ റബ്ബുല്‍ ആലമീന്‍! വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടായിരുന്നെങ്കില്‍... നല്ലൊരു നര്‍മ്മ ലേഖനം വായിക്കാമായിരുന്നു. അഴീക്കോടും ഇല്ല. കുറേ ആള്‍ക്കാരുടെ മൗനം ഭയപ്പെടുത്തുന്നതാണ്. എന്തിനും മിണ്ടുന്ന കുറേ ആള്‍ക്കാരുണ്ട്. ഒക്കെ കിടക്കുന്നുറങ്ങുകയാണോ. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ വഴിയില്ലല്ലോ.

ഞാനിനിയും ചോദിച്ചുപോവുകയാണ്. ഈ നാട് എന്താണിങ്ങനെ ആയിപ്പോയത്? ഇവര്‍ക്കൊക്കെ നല്ല മനുഷ്യരായി, നിഷ്‌കളങ്കമായി ദൈവത്തിലേക്കു മാത്രം യാത്ര ചെയ്തുകൂടേ? എന്ത് സുഖമായിരിക്കും!

ഗായത്രി ഒരുപക്ഷേ ആ സന്തോഷം അനുഭവിച്ചുകാണും. അതാകും അവസാനത്തെ വാചകം - ഞാന്‍ എന്നെ കണ്ടെത്തി - എന്നെഴുതിയിരിക്കുന്നത്.

വസ്സലാം, സ്വന്തം ടീച്ചര്‍

Thursday, February 27, 2014

സൂറത്തുല്‍ ഫാത്വിഹ - പ്രഖ്യാപനം, പ്രതിജ്ഞ, പ്രാര്‍ഥന

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الْحَمْدُ  -  സ്തുതി
لِلَّهِ رَبِّ الْعَالَمِينَ   -  സര്‍വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു
الرَّحْمَٰنِ الرَّحِيمِ  -  അവന്‍ - പരമകാരുണികനും കരുണാനിധിയുമായ
مَالِكِ يَوْمِ الدِّينِ  -  പ്രതിഫലദിനത്തിന്റെ ഉടമസ്ഥനായ
إِيَّاكَ نَعْبُدُ   -  ഞങ്ങള്‍ നിന്നെ മാത്രം കീഴ്‌പ്പെടുന്നു
وَإِيَّاكَ   -  നിന്നോടു മാത്രം
نَسْتَعِينُ  -  ഞങ്ങള്‍ സഹായം തേടുന്നു
اهْدِنَا  -  നീ ഞങ്ങളെ വഴിനടത്തേണമേ
الصِّرَاطَ الْمُسْتَقِيمَ  -  നേരായ വഴി
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ  -  നീ അനുഗ്രഹിച്ചവരുടെ വഴി
غَيْرِ الْمَغْضُوبِ عَلَيْهِمْ  -  നിന്റെ കോപത്തിന് പാത്രമായവരുടെ മാര്‍ഗമല്ല
وَلَا الضَّالِّينَ  -  വഴിപിഴച്ചവരുടെ മാര്‍ഗവുമല്ല
آمِين  -  ഈ പ്രാര്‍ഥന സ്വീകരിക്കേണമേ
--------------------------------------------------------------
صرا
ط  - മാര്‍ഗം, വഴി
اَنْعَمَ  - അനുഗ്രഹം ചെയ്തു
 
സൂറത്തുല്‍ ഫാത്വിഹയില്‍ പ്രഖ്യാപനമുണ്ട്, പ്രാര്‍ഥനയുണ്ട്, പ്രതിജ്ഞ ഉണ്ട്. നിനക്കു മാത്രം ഞങ്ങള്‍ എല്ലാം അര്‍പ്പിക്കുകയുള്ളൂവെന്നും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയുള്ളൂവെന്നുമാണ് പ്രതിജ്ഞ. നമ്മുടെ ജീവിതം 'ആ പ്രതിജ്ഞക്കൊപ്പം കൊണ്ടുനടന്നാല്‍, അല്ലാഹു നമ്മുടെ പ്രാര്‍ഥനകളും സ്വീകരിക്കും. അല്ലാഹുവല്ലാതെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍ ആരുണ്ട്? ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രാര്‍ഥന; നല്ല വഴിയിലൂടെ എന്നും സഞ്ചരിപ്പിക്കണമേ എന്നാണ്. കാരണം, വഴിതെറ്റിയാല്‍ ചിലപ്പോള്‍ അറിയാതെ ആ വഴിയിലൂടെ സഞ്ചരിച്ച് എല്ലാം നഷ്ടപ്പെട്ടവനായി മാറും. ഒരിക്കല്‍ നബി (സ) സ്വഹാബിമാര്‍ക്ക് മണ്ണില്‍ ഒരു വരവരച്ചുകാട്ടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: ഇതാണ് صراط المستقيم. നിങ്ങള്‍ ഇതിലൂടെ പോയാല്‍ കുഴപ്പം പറ്റില്ല. സ്വര്‍ഗത്തില്‍ ചെന്നെത്താം. എന്നാല്‍ ഈ വഴിയുടെ ഇരുവശങ്ങളിലും തിന്മയിലേക്കുള്ള വാതിലുകള്‍ ഉണ്ട്. അത് വിരികൊണ്ട് മറയ്ക്കപ്പെട്ടിരിക്കയാണ്. നിങ്ങള്‍ ആ വിരി പൊക്കിനോക്കാന്‍ നില്‍ക്കരുത്. കാരണം, വിരി പൊക്കി നിങ്ങള്‍ അതില്‍ പ്രവേശിച്ചാല്‍ അതിലൂടെ സഞ്ചരിക്കും. ചെന്നെത്തുന്നത്. നരകത്തിലായിരിക്കും. അതിനാല്‍ സൂക്ഷിക്കുക. നബി (സ) തിന്മകളിലേക്കുള്ള ആദ്യപടിയായി വിരിപൊക്കി നോക്കുന്നതിനെ ഉപമിച്ചിരിക്കുന്നു. അതിനപ്പുറം അല്ലാഹു വിലക്കിയ കാര്യങ്ങളാണ്. നാം ഒന്നോര്‍ത്തുനോക്കുക. നമ്മുടെ ജീവിതയാത്രയില്‍ ചുറ്റിനും പിടിച്ചുവലിക്കാന്‍ ജാഹിലിയ്യത്ത് തയ്യാറായി, സര്‍വസന്നാഹങ്ങളുമായി നില്‍ക്കുകയാണ്. അതിന്റെ ചതിക്കുഴികളിലും വാതിലുകളിലും ചെന്നുപെടാതെ രക്ഷപ്പെടാന്‍ നിരന്തരമായ പ്രാര്‍ഥനകൊണ്ടും നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് സാധിക്കുക. സൂറത്തുല്‍ ഫാത്വിഹയില്‍ അല്ലാഹുവിന്റെ മഹത്വങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം ആണ് പ്രാര്‍ഥിക്കുന്നത്. മനസ്സിന്റെ ആഴങ്ങളില്‍ ചെന്നുപതിക്കേണ്ട പ്രഖ്യാപനങ്ങളാണ് ഫാത്വിഹയുടെ ആദ്യഭാഗത്തുള്ളത്. അത് പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന്‍ തന്റെ എല്ലാം തന്റെ നാഥന്റെ മുന്‍പില്‍ സമര്‍പ്പിക്കുകയാണ്. എന്നിട്ട് പറയുകയാണ്, ഞങ്ങള്‍ക്ക് ഈയൊരാവശ്യമേ ഉള്ളൂ; സന്മാര്‍ഗത്തില്‍ എന്നും വഴിനടത്തണേ എന്ന്.

അതേ, വഴിപിഴച്ചുപോകാതിരിക്കാന്‍ മഹത്തായ സൂറത്തുല്‍ ഫാത്വിഹയെ മുറുകെ പിടിക്കാം. അര്‍ഥം ശരിക്ക് ഉള്‍ക്കൊള്ളാന്‍ അത് മാത്രം മതി, രക്ഷയ്ക്ക്. അല്ലാഹു അനുഗ്രഹിക്കട്ടെ.