Wednesday, March 5, 2014

ഗെയിലിന്റെ തിരിച്ചറിവുകള്‍

അമൃതാനന്ദമയിയെപ്പറ്റിയുള്ള പുസ്തകം വായിച്ചു. ഏതാനും പേജുകള്‍ വായിക്കാനുണ്ട് ഇനിയും. ഗെയില്‍ അവസാനം എത്തിയേടത്തുനിന്ന് തുടങ്ങാം.

''ഞാന്‍ എന്റെ യാത്രയില്‍ ദൈവത്തെ കണ്ടില്ല. മറിച്ച്, ഞാന്‍ എന്നെ സ്വയം തിരിച്ചറിഞ്ഞു.''
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, من عرف نفسه فقد عرف ربّه
ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാല്‍ അവന്‍ തന്റെ രക്ഷിതാവിനെയും അറിഞ്ഞു.
ഈ ഭൂമിയില്‍ നല്ല ഒരു മനുഷ്യനായി, കറപുരളാത്ത വ്യക്തിത്വമായി ജീവിച്ച്, മരിച്ചുപോവുക എന്നതാണ് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. അപൂര്‍വം ആള്‍ക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അല്ലാഹു നമ്മെയെല്ലാം അത്തരം ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

ജനം കള്ള ആത്മീയതയുടെ പിന്നാലെ ഓടുകയാണ്. എളുപ്പത്തില്‍ ദൈവസാമീപ്യം നേടുമെന്ന തെറ്റിദ്ധാരണയാല്‍, മുടിക്കും ചട്ടിക്കും പിറകേ, വിഭൂതിക്കു പിറകെ ഓടുകയാണ്. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് കാണുക:
فلا اقتحم العقبة وما أدراك ما العقبة فك رقبة أو إطعام في يوم ذي مسغبة يتيما ذا مقربة أو مسكينا ذا متربة
അവന്‍ ഗിരിശൃംഗം താണ്ടിക്കടന്നില്ല. എന്താണ് ഗിരിശൃംഗം എന്ന് നിനക്കറിയാമോ? ഒരടിമയെ മോചിപ്പിക്കലാണ് അല്ലെങ്കില്‍ വിശപ്പേറിയ ദിനത്തില്‍ ഭക്ഷണം നല്‍കലാണ്; അടുത്ത അനാഥയ്‌ക്കോ മണ്ണുപുരണ്ട് വിശന്നുകിടക്കുന്ന ഒരു അഗതിക്കോ.
ഇതാണ് മോക്ഷത്തിനും പുണ്യത്തിനും ഉള്ള ഉപാധികള്‍.

സത്യത്തില്‍ ഗായത്രി തന്റെ 20 വര്‍ഷം - ജീവിതത്തിലെ ഏറ്റവും സമ്പുഷ്ടമായ കാലം - എന്തിലാണ് ചെലവഴിച്ചത്? അമ്മയ്ക്ക് തുള്ളല്‍വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് കൊടുക്കുക, പൂജാസാധനങ്ങള്‍ എടുത്തുകൊടുക്കുക, ഭക്ഷണം പാകം ചെയ്തുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. സ്വയം ഏറ്റെടുത്ത അടിമത്വം. പല വരികളിലൂടെയും സഞ്ചരിച്ചപ്പോള്‍ സങ്കടം തോന്നി. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണെന്ന് തോന്നി. പക്ഷേ, അവരുടെ മനസ്സ് ഒരു യഥാര്‍ഥ ഗുരുവിനു വേണ്ടിയുള്ള, അടങ്ങാത്ത ദാഹത്തിലായിരുന്നു. എന്ത് കേട്ടാലും ഭൂമിയെപ്പോലെ ക്ഷമിച്ചുനിന്ന അവര്‍... വല്ലാത്ത ഒരദ്ഭുതം തന്നെ.

ഇനിയെങ്കിലും നമ്മുടെ നാട് ഒന്നുണരുമോ? എത്ര ആള്‍ദൈവങ്ങളാണ് വന്നും പോയും കണ്ടത്. മനുഷ്യനെ എല്ലാവിധത്തിലുള്ള അടിമത്തങ്ങളില്‍നിന്ന് മോചിപ്പിച്ച്, മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ മാത്രം അടിമയാകുന്ന ഒരു കാലം വന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരൂ.

പുസ്തകത്തിലെ ഗായത്രി ഒരു ചലച്ചിത്രം പോലെ നമ്മുടെ മനസ്സില്‍ കുറേക്കാലം സ്ഥലം പിടിക്കും. പുസ്തകം നല്ല ഉഗ്രന്‍ വാങ്മയചിത്രം എന്ന് പറയാതെ നിവൃത്തിയില്ല. വള്ളിക്കാവിന്റെ പഴയ കടപ്പുറവും അവിടത്തെ ജീവിതവും നിഗൂഢം എന്ന് തോന്നിക്കുന്ന കൃഷ്ണ-ദേവ ഭാവങ്ങള്‍ - അമേരിക്കയില്‍ വച്ച് അമ്മ തുള്ളിയില്ലത്രെ!

പാവം ഗായത്രി! അവര്‍ക്ക് ഈ തുള്ളലൊക്കെ ശരിയാണെന്നു കരുതി, ഒരു ജന്മം പാഴാക്കി - പാഴാക്കീന്ന് പറയേണ്ട അല്ലേ. മഠത്തിന്റെ നിഗൂഢതകള്‍ ഒരു ശതമാനമെങ്കിലും വെളിച്ചത്തു വരുത്താന്‍ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. വരികള്‍ക്കപ്പുറം വായിക്കാനറിയാവുന്നവര്‍ക്ക് ഈ പുസ്തകം മാത്രം മതി, മഠത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍. മുടിയുടെ പൊള്ളത്തരം പുറത്തു വന്നിട്ടും മുടിവെള്ളം കുടി തകൃതിയായി നടക്കുകയല്ലേ. പാത്രം തിരിച്ചു കൊടുത്തെന്ന് കേട്ടു ഇതിനിടെ. യാ റബ്ബുല്‍ ആലമീന്‍! വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടായിരുന്നെങ്കില്‍... നല്ലൊരു നര്‍മ്മ ലേഖനം വായിക്കാമായിരുന്നു. അഴീക്കോടും ഇല്ല. കുറേ ആള്‍ക്കാരുടെ മൗനം ഭയപ്പെടുത്തുന്നതാണ്. എന്തിനും മിണ്ടുന്ന കുറേ ആള്‍ക്കാരുണ്ട്. ഒക്കെ കിടക്കുന്നുറങ്ങുകയാണോ. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ വഴിയില്ലല്ലോ.

ഞാനിനിയും ചോദിച്ചുപോവുകയാണ്. ഈ നാട് എന്താണിങ്ങനെ ആയിപ്പോയത്? ഇവര്‍ക്കൊക്കെ നല്ല മനുഷ്യരായി, നിഷ്‌കളങ്കമായി ദൈവത്തിലേക്കു മാത്രം യാത്ര ചെയ്തുകൂടേ? എന്ത് സുഖമായിരിക്കും!

ഗായത്രി ഒരുപക്ഷേ ആ സന്തോഷം അനുഭവിച്ചുകാണും. അതാകും അവസാനത്തെ വാചകം - ഞാന്‍ എന്നെ കണ്ടെത്തി - എന്നെഴുതിയിരിക്കുന്നത്.

വസ്സലാം, സ്വന്തം ടീച്ചര്‍

2 comments:

  1. പുസ്തകം വായിച്ചിട്ടില്ല.
    വിവരങ്ങള്‍ ദാ..ഇതുപോലെ അപ്പപ്പോള്‍ അറിയുന്നുണ്ട്.
    താങ്ക്സ്.

    ReplyDelete
  2. <<>>
    നമുക്ക് ഓരോരുത്തര്ക്കും ഇതൊരു ദൌത്യമായി ഏറ്റെടുക്കാം...അന്നാരക്കണ്ണനും തന്നാലായത് എന്നല്ലേ ചൊല്ല്...

    ReplyDelete