Friday, June 13, 2014

ദ്വീപില്‍ ബാക്കിയായ ഗ്രാമീണജീവിതം, നാല്പതു വര്‍ഷത്തിനുശേഷം തിരിച്ചുകിട്ടിയ സൗഹൃദം

ഇതുവരെ കടലിലൂടെ യാത്ര ചെയ്തിട്ടില്ല. എല്ലാവരും പറഞ്ഞുകേട്ടതനുസരിച്ച് ഉള്ളില്‍ അല്പം ഭയം ഇല്ലാതില്ല. ഛര്‍ദ്ദിച്ച് അവശരാകുമത്രെ! ഇരുപതു പേരാണ് യാത്രക്കാര്‍. ബോട്ടില്‍ കയറി. ഞങ്ങള്‍ അഞ്ചുപേരാണ്; ഞാനും ഇക്കയും മണിക്ഫാനും മകള്‍ ആമിനയും അവളുടെ മകളും. ബോട്ടിനെ പുറത്തുനിന്ന് നോക്കിയപ്പോള്‍ ഒരുതരം അസ്വസ്ഥത തോന്നി. ഏഴു മണിക്കൂറോളം കടലിലൂടെ ഇതില്‍ പോകണ്ടേ എന്നോര്‍ത്തപ്പോള്‍ പേടി, പ്രയാസം. പക്ഷേ, ഉള്ളില്‍ കയറിയപ്പോള്‍ ഉഗ്രന്‍ സൗകര്യങ്ങള്‍. മുഴുവന്‍ എ.സി - വിമാനത്തിലേതുപോലെ, അതിലും വിശാലമായ സൗകര്യങ്ങള്‍. നല്ല വൃത്തിയുള്ള പുഷ്ബാക്ക് സീറ്റുകള്‍. ടോയ്‌ലറ്റ് നല്ല വൃത്തി. പക്ഷേ, യാത്ര തുടങ്ങിയപ്പോഴേക്ക് എനിക്ക് ഒരുതരം അസ്വസ്ഥത. ഇതില്‍നിന്ന് എത്രയും പെട്ടെന്ന് ഇറങ്ങണം എന്ന തോന്നല്‍. ശക്തമായ നെഞ്ചിടിപ്പ്, വിയര്‍പ്പ് ഒക്കെ. വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോഴുണ്ടാകാറുള്ള അസ്വസ്ഥതകള്‍. മിനിറ്റുകള്‍ക്കകം അത് മാറി. അല്‍ഹംദുലില്ലാഹ്. പിന്നീട് യാത്ര ശരിക്കും ആസ്വദിക്കുകയായിരുന്നു. കാന്റീനില്‍ ചായയും കടിയുമൊക്കെ ഇഷ്ടംപോലെ. അല്പം കഴിഞ്ഞ് പുറത്തേക്ക് പോയി കടല്‍ കാണണമെന്ന് ആശ. ആമിനയും മകളും ഞാനും കൂടി പുറത്തിറങ്ങി. അപ്പോഴാണ് ഈ ബോട്ടിന്റെ യഥാര്‍ഥ സ്പീഡ് അറിഞ്ഞത്. പിന്നിലേക്ക് അതിവേഗത്തില്‍, അപാര സൗന്ദര്യത്തോടെ വെള്ളത്തെ തള്ളിക്കൊണ്ടാണ് ബോട്ട് മുന്നേറുന്നത്. ചുറ്റിനും കണ്ണെത്താ ദൂരത്തില്‍ കടല്‍. നാലുപാടും കടല്‍.

കറുപ്പു കലര്‍ന്ന നീല. ഹാവൂ! എന്തൊരു ഭംഗി. പേടിയൊക്കെ പമ്പകടന്നു. നല്ല തിളയ്ക്കുന്ന വെയിലാണ് മുഖത്ത് വീഴുന്നത്. കൂടാതെ ബോട്ടിന്റെ യന്ത്രഭാഗങ്ങളുടെ ചൂടും. കുറച്ചു നേരം കഴിഞ്ഞ് ഉള്ളില്‍ വന്നു. ടിവി ഉണ്ട് ബോട്ടില്‍. കുറേപ്പേര്‍ (അധികപേരും) ഉറക്കത്തിലാണ്. ദ്വീപുകാര്‍ (സ്ത്രീകള്‍) ഛര്‍ദ്ദിക്കുന്നുണ്ട്. ചിലര്‍ താഴെ കാര്‍പ്പെറ്റില്‍ ഷീറ്റ് വിരിച്ച് നന്നായി കിടന്നുറങ്ങുന്നുണ്ട്. എല്ലാം കൂടി ബഹുരസം. എണീറ്റു നടക്കുമ്പോള്‍ ചാഞ്ഞുപോകുന്നുണ്ട്. ബോട്ടിന് നേരിയ ചാട്ടവും ഇളക്കവും ഉണ്ട്. എന്തായാലും ആദ്യ അനുഭവം.

സീറ്റുകള്‍ കുറേയെണ്ണം കാലിയുണ്ട്. കിടക്കുന്നവരുടെ സീറ്റുകളാണ്. ചാട്ടം മുന്‍ഭാഗത്ത് കൂടുതലായതിനാല്‍ മുന്‍ഭാഗം ഒഴിവാണ്. ഞങ്ങള്‍ കുറേ കഴിഞ്ഞപ്പോള്‍ മുന്‍ഭാഗത്ത് ഒക്കെ മാറിമാറി ഇരുന്നു. ഗ്ലാസ്ജനല്‍ വഴി കടലിലേക്ക് നോക്കി ആവോളം സൗന്ദര്യം ആസ്വദിച്ചു. വായിച്ച് അറിവ് മാത്രമുള്ള ഫഌയിങ്ഫിഷ് -പറക്കും മത്സ്യം- കണ്ടു. അത്യന്തം അത്ഭുതം. ചെറിയ മീനാണ്. അത് പക്ഷേ, കുറച്ച് പൊക്കത്തില്‍, നല്ല നീളത്തിലേക്ക് പറക്കുന്നു. കൂടാതെ, കടല്‍പ്പരപ്പില്‍ ഡോള്‍ഫിനുകള്‍ ചാടുന്നു. പടച്ച റബ്ബേ! നിന്റെ ബഹറിന്റെ (കടല്‍) അദ്ഭുതം എത്രയാണ്! നീ എത്ര മഹാന്‍! ആഴിയിലെ സൃഷ്ടികള്‍ക്കും സമൃദ്ധമായി നീ ഭക്ഷണവും താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നു. അവയ്ക്ക് ശത്രുക്കളില്‍നിന്ന് രക്ഷനേടാനും വംശം വര്‍ധിപ്പിക്കാനും ജീവിക്കാനും ഒക്കെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിവെച്ചിരിക്കുന്നു!

''ഈ ഭൂമിയില്‍ സഞ്ചരിക്കുന്ന ജീവികള്‍ക്കും പറക്കുന്ന പക്ഷികള്‍ക്കും ഭക്ഷണം നല്‍കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്.'' (ഖുര്‍ആന്‍). എന്നിട്ടാണ് ഈ വിഡ്ഢിയായ മനുഷ്യന്‍ തന്റെ ഭക്ഷണത്തിനുവേണ്ടി ബേജാറാകുന്നത്!

ഏഴു മണിക്കൂറത്തെ തുടര്‍ച്ചയായ ബോട്ട് യാത്രയ്ക്കുശേഷം അന്ത്രോത്തിലെത്തി. അതീവസുന്ദരമായ ജലം. പ്രത്യേകതരം പച്ചനിറത്തിലുള്ള ലഗൂണിലെ ജലം.

ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വര്‍ണം നേരില്‍ കണ്ടപ്പോള്‍ മനസ്സില്‍ പറയാന്‍ പറ്റാത്ത സന്തോഷം. കര കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ പുറത്തേക്കിറങ്ങി കടലില്‍നിന്ന് കരയിലേക്ക് നോക്കുമ്പോഴത്തെ സൗന്ദര്യം ആസ്വദിച്ചുതുടങ്ങി. സ്ഥിരം യാത്രചെയ്യുന്ന ദ്വീപുകാരില്‍ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും കണ്ടില്ല. നമ്മുടെയൊക്കെ ആദ്യകടല്‍യാത്ര, സ്പീഡ്‌ബോട്ട് യാത്ര... സന്തോഷവും ജിജ്ഞാസയും എത്രയെന്ന് പറയാനില്ല. എന്ത് കാര്യവും നേരിട്ടനുഭവിച്ചറിയുന്ന സുഖം... അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ അശക്തമാണ്. ലഗൂണും കടലും കരയും എല്ലാം അടങ്ങിയ ഈ ദ്വീപുകള്‍ അതീവസുന്ദരങ്ങള്‍ എന്നു മാത്രമേ പറയാനാകൂ. ബോട്ട് ജെട്ടിയിലേക്കടുത്തുതുടങ്ങി. ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി. ഞങ്ങളും ഇറങ്ങി. പിന്നീട് രണ്ട് ഓട്ടോറിക്ഷകളിലായി അലിമണിക്ഫാന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. ഉച്ചഭക്ഷണം അവരുടെ വീട്ടില്‍നിന്നാണ് കഴിച്ചത്. സാമ്പാറും മീന്‍ പൊരിച്ചതും. ഫ്രെഷ് മീന്‍ മാത്രമേ ദ്വീപിലുള്ളൂ. ഞങ്ങള്‍ കവരത്തിയില്‍ താമസിച്ചപ്പോള്‍ ആതിഥേയനായ ഗഫൂര്‍ക്കയും മക്കളും പോയി വലിയ മീന്‍ പിടിച്ചുകൊണ്ടുവന്ന് പാകപ്പെടുത്തിയാണ് കഴിച്ചത്. ചെറുമീനുകളെ ദ്വീപുകാര്‍ അധികം ഉപയോഗിക്കാറില്ലെന്നാണ് മനസ്സിലായത്. അന്ത്രോത്തില്‍ 40 കൊല്ലം മുമ്പത്തെ ഒരു സുഹൃത്തിനെ കണ്ടെത്തിയത് ഒരുപാട് സന്തോഷമായി. എന്റെ സഹോദരന്‍ അഹമ്മദ്ബാവയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോഴ്‌സിന് പഠിച്ചിരുന്ന എ.കുഞ്ഞിക്കോയ. കുഞ്ഞിക്കോയ, അന്ത്രോത്ത് എന്ന അഡ്രസ്സില്‍നിന്ന് പണ്ട് കുഞ്ഞിക്കാക്കും ഉമ്മാക്കും ഒക്കെ കത്ത് വന്നിരുന്ന ഓര്‍മവച്ച് ഞങ്ങള്‍ ആദ്യം പോയ വീട്ടിലെ സുഹൃത്തിനോടന്വേഷിച്ചു. ഡി.ഫാം ചെയ്ത ആള്‍ സ്വാഭാവികമായും ഏതെങ്കിലും ക്ലിനിക്കില്‍ ജോലിനോക്കുന്നുണ്ടാകുമെന്ന ഉറപ്പിലാണ് അന്വേഷിച്ചത്. താരതമ്യേന ചെറുതായ അന്ത്രോത്തില്‍ കുഞ്ഞിക്കോയയെ അറിയാനും ഫോണ്‍ ചെയ്യാനും അധികം നേരം വേണ്ടിവന്നില്ല. പത്തിരുപത് മിനിറ്റിനകം കുഞ്ഞിക്കോയയുമായി ഫോണില്‍ സംസാരിക്കാനായി. മുറിഞ്ഞുപോയ ഒരു സൗഹൃദം വീണ്ടും തിരിച്ചുകിട്ടുക എന്നത് എത്രമാത്രം ആഹ്ലാദകരം എന്ന് പറയാനില്ല. ഉടന്‍ ചോദിച്ചത്, ബാവ ഉണ്ടോ എന്നായിരുന്നു.

അവര്‍ പഠനകാലത്ത് വലിയ കൂട്ടുകാരായിരുന്നു. പലപ്പോഴും കോയക്ക കുഞ്ഞിക്കയുടെ കൂടെ ഞങ്ങളുടെ വീട്ടില്‍ വന്ന് ദിവസങ്ങളോളം അതിഥിയായി താമസിക്കാറുണ്ട്. അദ്ദേഹം അന്ന് ദ്വീപിച്ചക്കര എന്ന ദ്രവരൂപത്തിലുള്ള ചക്കരയും മാസും ഒക്കെ കൊണ്ടുവന്നിരുന്നത് ഓര്‍മയുണ്ട്. എന്തായാലും ഇന്ന് അന്ത്രോത്തില്‍ താമസിക്കണം. കാരണം, കവരത്തിയിലേക്ക് നാളെ കാലത്ത് 7-നാണ് സ്പീഡ്‌ബോട്ട്. ഈ നാട്ടില്‍ വന്നിട്ട് കോയക്കാനെയും കുടുംബത്തെയും കാണാതെ പോവുക എന്നത് ഒരിക്കലും ശരിയല്ല. അതിനിടെ ഞങ്ങള്‍ അവിടെ ഒരു ചെറിയ ലോഡ്ജിലേക്ക് പോന്നു. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്ക് കോയക്ക എത്തി. ദശാബ്ദങ്ങള്‍ക്കുശേഷം... അല്ലാഹ്! കുഞ്ഞിക്കോയക്ക മധ്യവയസ്സ് പിന്നിട്ടിരിക്കുന്നു. ഭാര്യയും നാല് പെണ്ണും രണ്ട് ആണും മക്കളും അടങ്ങുന്ന കുടുംബനാഥനായിരിക്കുന്നു. ഞാനോര്‍ക്കുകയാണ്, എന്റെ മാതാപിതാക്കളെപ്പറ്റി കോയക്ക ചോദിക്കുകയാണ് - 29 കൊല്ലമായി ഉമ്മ മരിച്ചിട്ട്; ഉപ്പ മരിച്ചിട്ട് 25 കൊല്ലവും. കുടുംബവിശേഷങ്ങള്‍ കൈമാറിയതിനുശേഷം കോയക്ക പോയി. അലിമണിക്ഫാനും മക്കളും മുന്‍മന്ത്രി സഈദിന്റെ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്ന് മഗ്‌രിബ് നമസ്‌കാരശേഷം ഞങ്ങളെല്ലാവരും കുഞ്ഞിക്കോയക്കാടെ വീട്ടിലേക്ക് നടന്നുപോയി. അവിടെ അധികവും നടക്കല്‍ ആണ്. ഓട്ടോ ഉണ്ടെങ്കിലും അപൂര്‍വം. ബസ്സും കാറും ഒന്നും ഇല്ല. എത്രയാണ് തെങ്ങുകള്‍. നമ്മുടെ നാട്ടിലെ പോലെ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ, നിറഞ്ഞ കുലകള്‍ താങ്ങിനില്‍ക്കുന്ന തെങ്ങുകള്‍. തെങ്ങുകള്‍ തമ്മിലും അകലം കുറവാണ്. തെങ്ങ് കൂടാതെ പൂപ്പരത്തി (പൂവരശ്ശ്), കടപ്ലാവ് എന്നിവ മാത്രമേ അവിടെ കാണുന്നുള്ളൂ. എന്നാലും ഒരു സ്വപ്‌നഭൂമി കണക്കെ, തെങ്ങിന്‍തോപ്പുകളിലൂടെ, സിമന്റിട്ട റോഡിലൂടെ ഞങ്ങള്‍ നടന്നു. ഇടയ്ക്കിടയ്ക്ക് കോയക്ക ഫോണ്‍ ചെയ്ത് വഴി പറഞ്ഞുതന്നു. വലിയ വീടും വലിയ പറമ്പും. പറമ്പില്‍ തേങ്ങ ചാക്കുകളില്‍ കെട്ടിവെച്ചിരിക്കുന്നു. ദ്വീപില്‍ ആടും കോഴിയും ധാരാളം ഉണ്ട്. പട്ടി, കുറുക്കന്‍ എന്നിവകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കൂടൊന്നും ഉള്ളതായി കണ്ടില്ല. കോഴികളൊക്കെ മരത്തിലും ആടുകളൊക്കെ മരച്ചുവട്ടിലും ആണെന്നാണ് മനസ്സിലായത്. ഗ്രാമഭംഗി ധാരാളം ബാക്കിനില്‍ക്കുന്ന നാട്. പക്ഷേ, അവരുടെ പഴയ വീടുകള്‍ പൊളിച്ച വസ്തുക്കള്‍ മിക്കയിടത്തും കൂട്ടിയിട്ട് ഒരു വൃത്തിയും അടുക്കും ഇല്ലാത്ത പറമ്പുകള്‍. നമ്മുടെ നാട്ടില്‍നിന്ന് കല്ലും കമ്പിയും മാര്‍ബിളും ഒക്കെ കൊണ്ടുപോയിട്ട് അവര്‍ വീടുകള്‍ ഉണ്ടാക്കുന്നു. ചുണ്ണാമ്പുകല്ലും കടലില്‍നിന്ന് കിട്ടിയിരുന്ന പുറ്റുകളും കൊണ്ട് നിര്‍മിതമായ വീടുകള്‍ ഇപ്പോള്‍ കാണുന്നില്ല. അതിന്റെ അവശിഷ്ടങ്ങള്‍ ധാരാളമായി കാണാന്‍ കഴിഞ്ഞു. പറമ്പില്‍ ഓലയും മറ്റും ആര്‍ക്കും വേണ്ടാതെ കിടക്കുന്നപോലെ. അന്ത്രോത്തില്‍ ഗ്യാസ് ഇല്ലെന്നാണ് അറിഞ്ഞത്. പക്ഷേ, ഡീസല്‍ ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്റക്ഷന്‍ കുക്കറുകളുണ്ട് എല്ലാ വീട്ടിലും. ഇതിന് വിപരീതമായി കവരത്തിയില്‍ അധികവും ഗ്യാസാണ് ഇന്ധനം.

(ദ്വീപ് സന്ദര്‍ശനത്തില്‍ എന്റെ ഒരു പ്രധാന ഉദ്ദേശ്യം, അവശേഷിക്കുന്ന ഗ്രാമഭംഗിയും ഗ്രാമീണജീവിതവും അടുത്തറിയല്‍ കൂടിയായിരുന്നു).

1 comment: