Monday, October 19, 2015

ആള്‍ക്കൂട്ടത്തില്‍ തനിയെയാക്കിയ കുട്ടിക്കാല സുഹൃത്തുക്കളും എന്റെ ഉത്തുത്തുവും

കാലത്തിന്റെ യാത്ര കണ്ടുനില്‍ക്കാന്‍ നല്ല രസമുണ്ട്. ഇലക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ട് എന്റെ വാര്‍ഡിന്റെ കിഴക്കുഭാഗത്തായിരുന്നു ഇന്നലത്തെ പര്യടനം. ഞാന്‍ പലപ്പോഴും 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ആയിപ്പോയി. എന്റെ കുട്ടിക്കാല ഓര്‍മകള്‍ അവിടെ എത്തിയപ്പോള്‍ എന്നെ വരിഞ്ഞുമുറുക്കി. പലപ്പോഴും ഞാന്‍ ഇലക്ഷനും വോട്ടും ഒക്കെ മറന്നു. പൊട്ടിക്കരഞ്ഞുപോയി. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലം മാതാപിതാക്കളുള്ള കാലം. അവരുമായി ജീവിച്ച ഇടങ്ങളിലെ ഓര്‍മകള്‍ അവരില്ലാത്ത ഒരുകാലത്ത് മനുഷ്യനെ തകര്‍ത്തുതവിടുപൊടിയാക്കും. കണ്ണുനീര്‍ ധാരമുറിയാതെ ഒഴികിക്കൊണ്ടിരുന്നു.

ഞങ്ങള്‍ എട്ടുവയസ്സുവരെ ഈ നാട്ടിലല്ലായിരുന്നു. പിന്നീടാണ് എറിയാട് വന്നത്. ഈ നാട് ഞങ്ങള്‍ക്കൊരുപാട് നന്മകള്‍ സമ്മാനിച്ചിട്ടുണ്ട്. എറിയാട് ബനാത്തിലെ വിദ്യാര്‍ഥിയായി പുറത്തിറങ്ങാന്‍ കഴിഞ്ഞത് വലിയ സമ്മാനം. ആ അറിവിനായി ഞാന്‍ സ്വയം തീരുമാനിച്ചുപോവുകയായിരുന്നു. എന്റെ സ്കൂള്‍സുഹൃത്തായിരുന്ന എഡ്‌വി (തങ്കമ്മടീട്ടറുടെ മകള്‍)യെ ഞാന്‍ കുറേ കാലത്തിനുശേഷമാണ് കാണുന്നത്. എന്നെ കണ്ടതും, "മോളേ, നീ വോട്ടിന് നില്‍ക്കുന്നെന്നറിഞ്ഞു. പിന്നെ, സ്നേഹത്തിന്റെ, സങ്കടത്തിന്റെ, മാതാപിതാക്കള്‍ടെ വേര്‍പാടിന്റെ വേദനയുടെ, ഏകാന്തതയുടെ സമ്മിശ്രഭാവങ്ങളോടെ എന്നെ കെട്ടിപ്പിടിച്ച്, ഞാനൊന്ന് പൊട്ടിക്കരയട്ടെ എന്നും പറഞ്ഞ് എന്റെ തോളില്‍ കിടന്ന് ഒറ്റക്കരച്ചിലായിരുന്നു. എനിക്കും കരച്ചിലടക്കാനായില്ല. പഴയ സ്നേഹത്തിന്റെ ആര്‍ദ്രത പുതിയ തലമുറയ്ക്ക് എനിക്ക് കഴിയുംവിധം ഇവിടെ പകര്‍ത്തുകയാണ്. 

പലപ്പോഴും ഞാനോര്‍ത്തു, ഞാനൊരു ചിത്രകാരരരിയായിരുന്നെങ്കില്‍, എന്റെ പഴയ ഗ്രാമത്തെ, എന്റെ നാട്ടുവഴികളെ, ഞങ്ങള്‍ ബനാത്തിലേക്ക് പോയിരുന്ന വഴിയിലെ സുന്ദരമായ നെല്‍പ്പാടത്തെ, വഴിയുടെ അതിരുകളിലുള്ള വലിയ അയ്‌നിമരങ്ങളെ, കൈതോലയില്‍ തൂങ്ങിനില്‍ക്കുന്ന കൈതപ്പൂവ്... ഒക്കെ വരച്ചേനെ. എനിക്ക് വയ്യ. എല്ലാ ഗ്രാമങ്ങളും നഗരമായി മാറിയിട്ടും ഗ്രാമീണസ്നേഹം ഇവിടെ ബാക്കിനില്‍ക്കുന്നു. ഞാന്‍ എട്ടുവയസ്സു മുതല്‍ 19 വയസ്സുവരെ ചിലവഴിച്ച എന്റെ വീടും പരിസരപ്രദേശങ്ങളും വീത്താത്താടെ വീട്ടില്‍ ചെന്നപ്പോള്‍ (റിയാദിലുള്ള കെ.കെ.ഹുസൈന്റെ ഉമ്മ) പണ്ട് പെരുന്നാളിന് പെണ്ണുങ്ങളെല്ലാം ഉച്ചകഴിഞ്ഞാല്‍ അവരുടെ വീട്ടില്‍ ഒരുമിച്ചുകൂടി, കൈകൊട്ടിപ്പാടുമായിരുന്നു. വലപ്പാടുനിന്ന് എറിയാടെത്തിയ ഞങ്ങള്‍ക്കത് പുതുമയായിരുന്നു. പുതുമയായിരുന്നു. മാരരന്നബി അയിശാ തോരിലായി എന്ന പാട്ട് എല്ലാവരും കൂടിയിരുന്ന് കൊട്ടിപ്പാടിയ ഓര്‍മകള്‍... അതിലെ പലരും ഇന്നില്ല. കളിയും കൊട്ടും മൂക്കുമ്പോള്‍ ഒരാള്‍ മണ്‍കുടം എടുത്ത് പ്രത്യേക താളത്തില്‍ ഊതും. പടച്ചവനേ, ഇനിയൊരിക്കലും ആ കാലം തിരിച്ചുവരില്ല. "താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ" എന്ന പാട്ടും അന്ന് പാടുമായിരുന്നു. അന്നത്തെ ഇശലുകള്‍ വേറെയായിരുന്നു. അതൊക്കെ എഴുതാനിരുന്നാല്‍ ഒരുപാടായിപ്പോകും. പണ്ട് തെങ്ങുകയറ്റം വരണത് വലിയ സന്തോഷമാണ്. എന്തിനായിരുന്നു സന്തോഷം എന്നറിയില്ല. തേങ്ങയില്‍നിന്ന് കിട്ടുന്ന കാക്കപ്പൊന്ന് എന്ന് ഞങ്ങള്‍ പറയുന്ന ഒരു കറ. അത് തിന്നും. ഇതൊക്കെ പങ്കുവെക്കാന്‍ ഉണ്ടായ എന്റെ പ്രിയപ്പെട്ട ഇത്താത്തയും കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടു. എന്റെ എഴുത്തുതന്നെ നിര്‍ത്തിക്കളഞ്ഞു ആ വേര്‍പാട്. ഇന്ന് ഞാന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമ്പോള്‍ ആള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സ്നേഹത്തോടെ എന്നെ കളിയാക്കിക്കൊല്ലും. ഇത് വായിക്കുന്ന എന്റെ കുഞ്ഞിക്കാക്ക (അഹ്മദ് ബാവ) കരയും എന്നുറപ്പ്. കൂടെപ്പിറപ്പുകളുമായുള്ള ഓര്‍മകള്‍ക്ക് മധുരം കൂടുക പ്രായംചെല്ലുമ്പോഴാണ്. ഞാനിപ്പോള്‍ അനുഭവിക്കുന്ന ചങ്കുപൊട്ടുന്ന ഒരു വേദനയില്‍ ഓര്‍ക്കുന്നത് എനിക്കെഴുതാന്‍ പഠിക്കേണ്ടിയിരുന്നില്ലായിരുന്നു എന്നാണ്. അത്രയ്ക്ക് വേദനയാണ് എഴുത്തുകാരുടെ 'പ്രസവവേദന'.

നാടിന്റെ ഓര്‍മയില്‍ തങ്ക എന്ന സുഹൃത്ത് വരാതിരിക്കില്ല. അകാലത്തില്‍ അവളുടെ അമ്മ മരിച്ചു. അച്ഛന്‍ രോഗി. ഞങ്ങളുടെ തെക്കേഅയല്‍വാസികളായിരുന്നു. ചേട്ടനും -കണ്ണപ്പു- പലവിധ അസുഖങ്ങള്‍. അന്ന് അദ്ദേഹം അല്പസ്വല്പം എഴുതുമായിരുന്നു എന്ന് എന്റെ ചെറിയ ഓര്‍മയില്‍ ഉണ്ട്. വീണ്ടും, അച്ഛനും ഏകസഹോദരനും കൂടി നഷ്ടപ്പെട്ടപ്പോള്‍ എന്റെ തങ്ക തീര്‍ത്തും അനാഥയായി. താഴെ രണ്ട് പെണ്‍കുട്ടികള്‍. എങ്കിലും അവള്‍ കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലിനേടി. ഞങ്ങളും അവരുമൊക്കെയായുള്ള ഒരു ബന്ധമുണ്ട്. അത് എഴുതാന്‍ എന്റെ പേന അശക്തം. ഇളയ അനിയത്തീടെ കല്യാണം, നമ്മുടെ ഒരനിയത്തിയുടെ കല്യാണം പൊലെയാണ് കണക്കാക്കിയത്. പ്രസവമൊക്കെ കഴിഞ്ഞപ്പോള്‍ തങ്ക എന്നെ വിളിച്ചുപറഞ്ഞു: "നിങ്ങള്‍ടെ മോള്‍ പ്രസവിച്ചു, ആണ്‍കുട്ടി" എന്ന്. സ്നേഹത്തിന് ജാതിയും മതവുമൊന്നും വിഷയമല്ല. എന്റെ ഉമ്മ, രോഗിയായ അവരുടെ അച്ഛന് എന്റെ കൈയില്‍ എന്തെങ്കിലുമൊക്കെ തന്നയക്കുമായിരുന്നു. ഞങ്ങളുടെയൊക്കെ കല്യാണം കഴിയാത്തതില്‍ ഉമ്മാക്ക് വേദനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെ സഹായിക്കണം എന്നത് ഉമ്മാടെ ഒരു വസിയത്തുപോലെയായിരുന്നു. എന്റെ ഉമ്മാക്ക് അത്തരം കുറേ ആള്‍ക്കാരുണ്ടായിരുന്നു. ആ സ്നേഹത്തിന്റെ ആര്‍ദ്രതയാണ് ഇലക്ഷന്‍വര്‍ക്കിനിടയില്‍ എന്നെ പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ തനിയെയാക്കിക്കളഞ്ഞത്. മരിച്ചുപോയ കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ - അമ്മിണിച്ചേച്ചി, ഗോപാലേട്ടന്‍, ആണ്ടുച്ചോന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ചീരപ്പറമ്പില്‍ ആണ്ടു - ഇവരുടെയൊക്കെ മക്കളെയും പേരക്കുട്ടികളെയും കണ്ടപ്പോള്‍... അവരുടെ ഓരോരുത്തരുടെയും വിശേഷങ്ങളും ഒക്കെ കേള്‍ക്കലില്‍ സ്നേഹപ്രകടനങ്ങളില്‍ ഇലക്ഷന്‍തന്നെ മറന്നുപോയി. ഞങ്ങളുടെ വിട്ടിലെ ഒരു ബന്ധവുമില്ലാതിരുന്ന, തീര്‍ത്തും അനാഥയായിരുന്ന ഉത്തുത്തു അക്കാലഘട്ടത്തിലെ പ്രധാന കഥാപാത്രമാണ്. ഒരു ചെറുകഥാമത്സരത്തിന് ഞാന്‍ ഉത്തുത്തുവിന്റെ കഥയെഴുതി രണ്ടാംസമ്മാനം നേടിയിരുന്നു. ഒരേദിവസം മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഉമ്പാത്തു - ബാലിക. അയല്‍വാസിയായിരുന്ന കൊച്ചലീമ എന്ന എന്റെ വല്യവല്യുമ്മാടെ (ഉമ്മാടെ വല്യുമ്മ) വീട്ടിലെത്തുന്നു. പിന്നീട് അവരുടെ മകളെപ്പോലെ വളര്‍ത്തി. അന്നൊക്കെ എത്ര മകളെപ്പോലെ എന്നു പറഞ്ഞാലും പണിക്കാരി എന്നേ പറയാനൊക്കൂ. പക്ഷേ, അനന്തരാവകാശംപോലെ എന്റെ ഉമ്മാടെ കൈയിലെത്തിയപ്പോള്‍ രാജാത്തിയെപ്പോലെ ഞങ്ങളുടെ സ്വന്തം വെല്ലിമ്മാനെക്കാള്‍ ഞങ്ങളെ സ്നേഹിച്ചും ഞങ്ങള്‍ സ്നേഹിച്ചും നീങ്ങി. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടുപോയ എന്റെ ഇത്താത്താനെ ഞാന്‍ ഉത്തൂത്തൂന്റെ മോള്‍ എന്നയര്‍ഥത്തില്‍ 'ഉത്തൂന്റോള്‍' എന്ന് വിളിച്ചു. പിന്നീട് കുട്ടികളൊക്കെ ഇത്താത്താനെ ഉത്തുത്തു എന്നു വിളിച്ചു. ഇന്നും ഒരുപാടുപേര്‍ ഇത്താത്താനെ ഉത്തുത്തു എന്നാണ് പറയുന്നത്. ഞങ്ങളുടെ ആദ്യത്തെ ഉത്തുത്തു കോണിപ്പടിയില്‍നിന്ന് വീണ് അബോധാവസ്ഥയില്‍ 44 ദിവസം കിടന്ന് മരിച്ചു. ഇത്താത്താക്ക് സ്വന്തം ഉമ്മയാണ് ആ മരണത്തിലൂടെ നഷ്ടമായത്. അവരെ ശുശ്രൂഷിച്ചതൊക്കെ അന്നത്തെ തലമുറയ്ക്ക് ഒരല്‍ഭുതമായിരുന്നു. എന്റെ ഉമ്മാക്കും ഇത്താത്താക്കും ആ അനാഥയെ ശുശ്രൂഷിച്ചതിനുള്ള കൂലികൊണ്ട് സ്വര്‍ഗം കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


എന്റെ ഓര്‍മകളുടെ ഭാണ്ഡങ്ങളില്‍ കണ്ണുനനയിക്കുന്നതും സന്തോഷിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒക്കെയായി ഒരുപാടുണ്ട്. കുറുമ്പിയായിരുന്ന ഇത്താത്താടെ ഓര്‍മകളും ഒപ്പം വരും. ലോകം ഒരുപാട് വേദനകള്‍ നിറഞ്ഞതാണ്. ഇന്നലെ കണ്ട എഡ്‌വി ഒരു കൂടപ്പിറപ്പിനെത്തേടി എന്റെ ചുമലില്‍ തലചായ്ച്ചു കരഞ്ഞതാണ് എന്നെനിക്ക് തോന്നുന്നു. എഡ്‌വീ, ഞാന്‍ നിന്റെയടുത്ത് കുറച്ചുനേരം ചെലവഴിക്കാന്‍ വരാം മോളേ.

8 comments:

  1. ഈ പോസ്റ്റില്‍ ഉടനീളം എല്ലാരിലും സ്നേഹത്തിന്റെ ഒരു സുഗന്ധമുണ്ട് .. ഇന്നിന്‍റെ നഷ്ട്ട സുഗന്ധം ! നമ്മുടെ നഷ്ട്ടപെട്ട് പോകുന്ന ഓരോ നിമിഷങ്ങളും സുഗന്ധ തുള്ളികളാണ് ജീവിതം ഒരു കാട്ടരുവിയെ പോലെ ഒഴുകുകയാണ് ... അത് നോല്‍ക്കി നില്‍ക്കെ നമ്മളറിയാതെ നമ്മള്‍ വളര്‍ന്നു പോവുന്നു .നന്മ, സ്നേഹം. സാഹോദര്യം, എല്ലാം വളരെ ഭംഗിയായി വരച്ചു കാട്ടുന്നുണ്ട് ഈ എഴുത്തില്‍ ആ കാലത്തിലേക്ക് വായനക്കാര്‍ക്ക് സൌരഭ്യം ഒട്ടും നഷ്ട്ടമാവാതെ സമ്മാനിക്കാനുള്ള ഈ കഴിവ് അള്ളാഹു വിന്‍റെ അനുഗ്രഹമാണ് എഴുതുക ! ഇനിയും ഒരുപാടൊരുപാട് എഴുതാന്‍ പടച്ച തമ്പുരാന്‍ ആയുസ്സും ആരോഗ്യവും നല്‍കാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു .

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. 😢😢😢onnum parayanilla sabeee..

    ReplyDelete
  4. Onnum parayanilla sabeee..Rabbu aarogymulla dheergayussu nalkatte..

    ReplyDelete
  5. ഹൃദ്യമായി പകർന്നു സാബിത്താ...
    എല്ലാവിജയങ്ങളും ആരോഗ്യ പൂര്‍ണമായ ദീർഘായുസ്സും നൽകട്ടെ ....

    ReplyDelete
  6. ഹൃദ്യമായി പകർന്നു സാബിത്താ...
    എല്ലാവിജയങ്ങളും ആരോഗ്യ പൂര്‍ണമായ ദീർഘായുസ്സും നൽകട്ടെ ....

    ReplyDelete