Friday, August 23, 2013

സുപ്രീംകോടതി നിര്‍ദേശം ശുഭസൂചകം

418 ബാറുകള്‍ക്കെതിരെ കേരളം നടപടിയെടുക്കണം -സുപ്രീംകോടതി. ഈ വാര്‍ത്തയാണ് ഈ കുറിപ്പിന്നാധാരം. അതില്‍ രാഷ്ട്രീയക്കളി ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. കാരണം, ആടിനെ പട്ടിയും പട്ടിയെ പൂച്ചയും പൂച്ചയെ പുലിയും ആക്കുന്ന വാര്‍ത്താമാധ്യമങ്ങളുടെ നാട്ടിലാണ് നാം. എന്തായിരുന്നാലും മദ്യത്തെ സംബന്ധിച്ചുള്ള ഏതൊരു വാര്‍ത്ത ഇനി കണ്ടാലും പ്രതികരിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാനിക്കുന്നത്.

ഒരു ജനതയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന അക്രമിയായ വില്ലനാണ് മദ്യം എന്ന് പറയാതെ നിവൃത്തിയില്ല. ഖുര്‍ആന്‍ ചോദിക്കുന്നു: '' 'ഞങ്ങളെ ഈ അക്രമിയായ രാജ്യത്തുനിന്ന് രക്ഷപ്പെടുത്തുകയും ഞങ്ങള്‍ക്ക് സഹായികളെ നല്‍കുകയും ചെയ്യേണമേ' എന്ന് പ്രാര്‍ഥിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് ധര്‍മസമരം നയിക്കുന്നില്ല?''

എന്റെ പഴ്‌സില്‍ നാല് കത്തുകളുണ്ട്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികള്‍ ഒരു ദിവസം എന്റെയടുത്ത് വന്ന് അവരുടെ വീട്ടിലെ കഷ്ടതകള്‍ വിവരിക്കാന്‍ തുടങ്ങി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവര്‍ കരച്ചിലായി. ''ടീച്ചറേ, ഓണവും പെരുന്നാളും വിഷുവും വരുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല ടീച്ചറേ. കാരണം, അന്ന് ഞങ്ങളുടെ ഉപ്പമാര്‍ നന്നായി കുടിക്കും. വീട്ടില്‍ വന്ന് ഉമ്മാനെ തല്ലും.''

ഇത് കേട്ട് അവരുടെ കൂട്ടുകാരി, ''ടീച്ചറേ, എന്റെ വാപ്പ കുടിച്ചുവരുന്നത് കണ്ടാല്‍ ഞാന്‍ വേഗം പോയി ദിക്‌റും യാസീനും ഒക്കെ ചൊല്ലും. ബഹളമുണ്ടാക്കല്ലേ എന്ന് പ്രാര്‍ഥിക്കും.

ഇങ്ങനെ ഹൃദയം വേദനിപ്പിക്കുന്ന ഒരുപാട് സങ്കടങ്ങളാണ് ആ മക്കള്‍ എന്റെ മുമ്പില്‍ അവതരിപ്പിച്ചത്. ഉച്ചയ്ക്ക് ബെല്ലടിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ''മക്കള്‍ ഇപ്പോള്‍ ക്ലാസ്സിലേക്ക് പൊയ്‌ക്കോ. എന്നിട്ട് ഇന്ന് വീട്ടില്‍ ചെന്ന് രാത്രി ശാന്തമായി മനസ്സിലെ സങ്കടങ്ങള്‍ ഒരു കടലാസിലേക്ക് പകര്‍ത്തുക. എന്നിട്ട് നാളെ ടീച്ചര്‍ക്ക് കൊണ്ടുത്തരണം.''

ആ മക്കള്‍ പിറ്റേ ദിവസം നാലുപേരും സുന്ദരമായ കൈപ്പടയില്‍ വേദനകളുടെ കെട്ടഴിച്ചിരിക്കുകയാണ് ആ കടലാസുകളില്‍. പുറത്തു തട്ടിയും തലതടവിയും പതുക്കെ കെട്ടിപ്പിടിച്ചുമൊക്കെ ആ കുഞ്ഞുമക്കളെ എനിക്കാശ്വസിപ്പിക്കാനാവും. ഞാനത് ചെയ്യാറുമുണ്ട്. അത് ആ മക്കള്‍ക്കും എനിക്കും ഉള്ള താല്‍ക്കാലികാശ്വാസം മാത്രം. ശാശ്വത പരിഹാരം പിതാക്കന്മാരുടെ തിരിച്ചുനടത്തം മാത്രം. അതിനവരെങ്ങനെ തിരിച്ചു നടക്കും? വൈകുന്നേരം വരെ കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന കൂലി വില കൂടിയ ബാറുകളില്‍ കൊണ്ടുപോയി നശിപ്പിക്കുകയല്ലേ. അതില്‍നിന്ന് കിട്ടുന്ന ലാഭം കൊണ്ട് തടിച്ചുകൊഴുക്കുന്ന ഗവണ്മെന്റും രാഷ്ട്രീയക്കാരും ഞാനടക്കമുള്ള ഉദ്യോഗസ്ഥരും. ഇതെന്തൊരു നശിച്ച നാട്! ഇങ്ങനെത്തന്നെ പറയട്ടെ - മഹാത്മാഗാന്ധിയെ രാഷ്ട്രീയാചാര്യനാക്കുന്ന കോണ്‍ഗ്രസ്സുകാര്‍, സീതിസാഹിബിനെ നേതാവാക്കുന്ന ലീഗുകാര്‍, ശ്രീനാരായണഗുരുവിന്റെ അനുയായികള്‍ തുടങ്ങി ഒരു മനുഷ്യനും ഇതിനെതിരില്‍ ശബ്ദിക്കുന്നില്ല.

സുഹൃത്തുക്കളേ, ഈ 418 ബാറിനെ അടപ്പിക്കാന്‍ ശക്തമായ ഒരു ശ്രമം നടത്തി നോക്കാം നമുക്ക്. ഒരുപക്ഷേ, നാം ശ്രമിച്ചുവരുമ്പോള്‍ മീഡിയ പറയും: ഇല്ല, ഈ ആട് പട്ടിയായിരുന്നു. എന്തോ ആവട്ടെ, ഈ പൈതങ്ങളെയും നിരപരാധികളായ സ്ത്രീകളെയും രക്ഷപ്പെടുത്താനുള്ള ശ്രമമെങ്കിലും നാം നടത്തണ്ടേ? ഖുര്‍ആന്‍ ശക്തമായി ചോദിച്ചില്ലേ, ''എന്തുകൊണ്ട് നിങ്ങള്‍ ധര്‍മ്മസമരം നയിക്കുന്നില്ല?'' എന്ന്.

ഞാനിതെങ്കിലും ചെയ്തില്ലെങ്കില്‍ ആ പെണ്‍കുട്ടികളും അവരുടെ മാതാക്കളും നാളെ സര്‍വശക്തനായ തമ്പുരാന്റെ മുമ്പില്‍ എനിക്കെതിരില്‍ സാക്ഷി പറയും - ''ഞങ്ങളുടെ കഷ്ടത ഇവരെ അറിയിച്ചിട്ട് ഒന്നും ചെയ്തില്ല'' എന്ന്.

ബുദ്ധിയും വിവേകവും നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും കൂടി എന്തെങ്കിലും ഒന്ന് ചെയ്യാന്‍ ശ്രമിക്കുക. ഇവിടെയാണ് ശ്രീ ജോസഫിന്റെ പ്രവര്‍ത്തനങ്ങളെ നാം വിലമതിക്കേണ്ടത്.

No comments:

Post a Comment