Monday, August 26, 2013

മുര്‍സിഗവണ്മെന്റിനെ അട്ടിമറിച്ചതിന്റെ പിന്നിലെ താല്‍പര്യമെന്ത്?


രക്തം തളംകെട്ടി നില്‍ക്കുന്ന ഈജിപ്ത്. ഇതിലെ ഓരോ തുള്ളി ചോരയും ശഹീദിന്റേതാണ്. നാളെ പരലോകത്ത് കസ്തൂരിയുടെ മണം അടിച്ചുവീശുമ്പോള്‍... ഈജിപ്ത് ശുഹദാക്കളേ, നിങ്ങളെ എല്ലാവരും അദ്ഭുതത്തോടെ, അതിലേറെ ആദരവോടെ നോക്കിപ്പോകും. ഇന്‍ ശാ അല്ലാഹ്.

ഈ അസ്ഹര്‍ പണ്ഡിതന്മാര്‍ ഒക്കെ എന്തെടുക്കുകയാണ്? അല്പം പോലും ഇസ്‌ലാമിക മനഃസാക്ഷി ഇല്ലാതായോ? റാവിയത്തുല്‍ അദബിയ്യയുടെയും നഫീസത്തുല്‍ മിസ്‌രിയ്യയുടെയും ഇമാം ശാഫിഈയുടെയും നാട് കുട്ടിച്ചോറാക്കുകയാണ്. മുര്‍സിയും കൂട്ടരും ചെയ്ത തെറ്റെന്താണ്? ഈ അന്യായത്തിനെതിരെ ആര്‍ക്കും കാര്യമായ പ്രയാസം കാണുന്നില്ലല്ലോ. നബി (സ) പറഞ്ഞില്ലേ, ''വിശ്വാസികള്‍ സ്‌നേഹത്തിലും കാരുണ്യത്തിലും ഒറ്റ ശരീരം പോലെയാണ്. ഒരവയവത്തിന് എന്തെങ്കിലും പറ്റിയാല്‍ ശരീരത്തിലെ മറ്റവയവങ്ങള്‍ മുഴുവന്‍ ഉറക്കമൊഴിച്ചും പനിച്ചും അതില്‍ പങ്കുചേരും.

സിറിയയില്‍ എത്ര നിരപരാധികളാണ് കൊല്ലപ്പെട്ടത്? പണ്ട് മാലാഖമാര്‍ അല്ലാഹുവിനോട് ചോദിച്ചതോര്‍മ വരികയാണ്:
أتجعل فيها من يفسد فيها ويسفق الدماء
''കുഴപ്പമുണ്ടാക്കുന്നവരെയും രക്തം ചിന്തുന്നവരെയുമാണോ അവിടെ (ഭൂമിയില്‍) വയ്ക്കുന്നത്?''

ഇതൊരാവര്‍ത്തനമാണ്.
بدا الإسلام عزيبا وسيعود كما بدا فطوبي للغرباء الذين يصلحون ما أفسد الناس

ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ഇസ്‌ലാമികലോകം ഈജിപ്ഷ്യന്‍ വിപ്ലവത്തെ നെഞ്ചേറ്റിയത്. ഒരുപാട് നന്മകളും വ്യതിരിക്തതകളും നിറഞ്ഞ വ്യക്തിത്വമായിരുന്നു മുര്‍സിയുടേത്. സാധാരണക്കാരെപ്പോലെ ജീവിച്ച ഭരണാധികാരികളെ ചരിത്രത്തില്‍ നമുക്ക് രക്തസാക്ഷിത്വം വരിച്ചവരായവരായാണ് കാണാന്‍ സാധിക്കുന്നത്. തികഞ്ഞ നീതി നടപ്പാക്കിയ ഖലീഫ ഉമര്‍ രണ്ടാമന്‍ രണ്ടര കൊല്ലം കൊണ്ട് വിഷബാധയേറ്റാണ് ശഹീദായത്. യഥാര്‍ഥ ഇസ്‌ലാമിന്റെ മുഖത്തെ പ്രകാശിപ്പിക്കാന്‍ ജാഹിലിയ്യത്തിന്റെ ശക്തികള്‍ അനുവദിക്കുകയില്ല. മഹാനായ ഒരു ചിന്തകന്‍ പറയുകയുണ്ടായി: ''ഈ ഉമ്മത്തിനേറ്റതുപോലെയുള്ള പരീക്ഷണം മറ്റേതെങ്കിലും ഉമ്മത്തിനായിരുന്നു ഏല്‍ക്കേണ്ടിവന്നതെങ്കില്‍ അതിന്റെ തരിപോലും ബാക്കിയുണ്ടാകില്ലായിരുന്നു. മറിച്ച്, ഈ ഉമ്മത്തിന്റെ കൈയില്‍ വിശുദ്ധ ഖുര്‍ആനുള്ളതിനാല്‍ അവര്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന്, വീണ്ടും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന അത്യുത്ഭുതകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.'' വളരെ ശരിയാണിത്. കാലാകാലങ്ങളില്‍ മുസ്‌ലിം ഉമ്മത്ത് നാനാ ജാതി പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതില്‍ പരമപ്രധാനം അവര്‍ കക്ഷികളായി തമ്മില്‍ത്തല്ലി എന്നതാണ്. എല്ലാവര്‍ക്കും സൗഖ്യവും സമാധാനവും പ്രദാനം ചെയ്യുന്ന ഇസ്‌ലാകിമ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനു പകരം അതിനെ ഭ്രൂണാവസ്ഥയില്‍ത്തന്നെ നശിപ്പിക്കാന്‍ എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രേരിതനാകുന്നത് എന്നത് അത്ഭുതകരമാണ്. 

ഏതായാലും പല മുസ്‌ലിം-ഇസ്‌ലാകിമ രാജ്യങ്ങളും പ്രശ്‌നങ്ങളിലാണ്. സത്യവും ധര്‍മവും വൈകിയാണെങ്കിലും വിജയിക്കുമെന്നും വിജയിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം, പ്രാര്‍ഥിക്കാം. ലോകം മുഴുവന്‍ ഇസ്‌ലാമിന്റെ സുഖശീതളഛായയില്‍ ആശ്വാസം കൊള്ളുന്ന ഒരു കാലം വരും എന്നുതന്നെ പ്രതീക്ഷിക്കാം. സുന്ദരമായ കൈയോയും അലക്‌സാണ്ഡ്രിയയും അല്‍ഫയൂമുമൊക്കെ ഇന്ന് ദുഃഖം തളംകെട്ടി നില്‍ക്കുകയാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഈജിപ്ഷ്യന്‍ സഹോദരങ്ങള്‍ക്ക് റബ്ബ് എല്ലാ ആശ്വാസവും നല്‍കട്ടെ എന്നല്ലാതെ സാധുക്കളായ നമുക്കെന്ത് ചെയ്യാനാകും? സര്‍വശക്തനായ നാഥാ, ഞങ്ങളെ നീ എന്നും സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തണേ. ക്ഷമാലുക്കളിലും നീ ഞങ്ങളെ പെടുത്തണേ. ആമീന്‍.

No comments:

Post a Comment