Sunday, January 2, 2011

ഖുര്‍ആനിന്റെ രോഗശമനം

വിശുദ്ധ ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് അതില്‍ രോഗശമനമുണ്ടെന്നാണ്. സൂറത്തുല്‍ ഫാതിഹഃ ഓതി വിഷം ഇറക്കിയ സംഭവം നമുക്ക് ഹദീസില്‍ കാണാന്‍ കഴിയും.

www.kaheel7.com എന്ന സെറ്റില്‍ ഖുര്‍ആന്റെ അമാനുഷികതകളാണ് മുഴുവന്‍. അതിന്റെ ഉടമസ്ഥന്‍ എഞ്ചിനിയറായ സിറിയന്‍ സ്വദേശി അബ്ദുദ്ദാഇം കഹീല്‍ ആണ്. അദ്ദേഹം പഠനം കഴിഞ്ഞതിനുശേഷം ഒന്നുകില്‍ ഫിസിക്‌സില്‍ അല്ലെങ്കില്‍ ഗണിതശാസ്ത്രത്തില്‍ പി.എച്ച്.ഡി. ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പെട്ടെന്ന് അദ്ദേഹത്തിന് തോന്നി, ഒന്ന് ഖുര്‍ആന്‍ കൂടുതല്‍ പഠിച്ചെങ്കിലോ എന്ന്. അങ്ങനെ അദ്ദേഹം ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ തുടങ്ങി. അദ്ദേഹം അതിനെ സംബന്ധിച്ചൊക്കെ വലിയ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത്, നമ്മള്‍ ജനിച്ചതുതന്നെ ഖുര്‍ആന്‍ പഠിക്കാനാണെന്നാണ്. അപ്രകാരം തന്നെ, അദ്ദേഹം ഖുര്‍ആന്‍ പഠനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: മനുഷ്യന്റെ വ്യക്തിത്വം വികസിക്കാനും വളരാനും ഏറ്റവും നല്ല മാര്‍ഗം ഖുര്‍ആന്‍ പഠിക്കലാണ്. അതിന്റെ സംഗീതാത്മകമായ പാരായണം ശരീരത്തിന്റെ പല കോശങ്ങളെയും, വിശിഷ്യാ തലച്ചോറിലെ കോശങ്ങളെ ശക്തിയുള്ളതാക്കുന്നു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണവും മനനവും നല്ല ഔഷധമാണത്രെ! കോശങ്ങളുടെ നാശമാണല്ലോ കാന്‍സര്‍ ബാധയിലൂടെ സംഭവിക്കുന്നത്. എന്നാല്‍ ഓരോ കോശങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും കരുത്തും ഖുര്‍ആനിലൂടെ ലഭ്യമാക്കുന്നുണ്ടത്രെ!

പ്രിയമുള്ളവരെ, നമ്മുടെ കൈയിലുള്ള ഖുര്‍ആന്‍ എന്താണ്? ഇദ്ദേഹം ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളിലൂടെ ഇത് സ്ഥാപിക്കുന്നുണ്ട്. ഇന്ന് വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങളില്‍ രോഗശമനത്തിന് സംഗീത ചികിത്സയ്ക്ക് നിഷേധിക്കാനാവാത്ത പങ്കുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹം ഒരു സ്ഥലത്ത് പറയുന്നു: മുമ്പ് ലേഖനം പോയിട്ട് ഒരു വരിപോലും തെറ്റില്ലാതെ എഴുതാന്‍ എനിക്കാവില്ലായിരുന്നു. പക്ഷേ, ഞാന്‍ 24 മണിക്കൂറും - ഉറക്കസമയത്തുപോലും - ഖുര്‍ആന്‍ കേട്ടുതുടങ്ങിയതോടെ എന്റെ വ്യക്തിത്വം ആകെ മാറി. മുമ്പ് ചില ദുഃശീലങ്ങളുടെ അടിമയായിരുന്നു. പുകവലിയും വയലിന്‍ വായനയും എന്റെ ജീവിതത്തില്‍നിന്ന് ഞാനറിയാതെ പടികടന്നുപോയി. തീരുമാനങ്ങളെടുക്കാനും പ്രയോഗവത്കരിക്കാനും ഖുര്‍ആന്‍ പഠനം എന്നെ കരുത്തനാക്കി. പുതിയ പുതിയ ചിന്തകള്‍ എന്റെ ബോധമണ്ഡലത്തെ പൊതിഞ്ഞുതുടങ്ങി. ആയിരക്കണക്കിന് ഈടുറ്റ ലേഖനങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഇന്നത്തെ കഹീല്‍7 വെബ്‌സൈറ്റ്.

സര്‍ഗാത്മക കഴിവുകള്‍ വളരും എന്നതും ഖുര്‍ആന്റെ പ്രത്യേകതയാണ്. അപ്രകാരം തന്നെ, മറ്റുള്ളവരോട് വളരെ ഹൃദ്യമായി പെരുമാറാന്‍ ഖുര്‍ആന്‍ നമ്മെ പരിശീലിപ്പിക്കും. ശാരീരികമായി പ്രതിരോധശേഷി കൂടുന്നതായി ബോധ്യം വരുമെന്നും അദ്ദേഹം ഉറപ്പുപറയുന്നു.

തലച്ചോറില്‍ ശബ്ദവും വെളിച്ചവും സ്പര്‍ശനവും രുചിയും ഗന്ധവും അനുരണനങ്ങളുമുണ്ടാക്കുന്നതായി മുമ്പുള്ളവര്‍ക്കറിയില്ലായിരുന്നു. 1839ല്‍ ഹെന്‍ റിക് വില്യം ആണ് തലച്ചോറിന്റെ പ്രതികരണങ്ങളെപ്പറ്റി ആദ്യമായി ഗവേഷണം നടത്തിയത്. തലച്ചോര്‍ പുറത്തുനിന്നുള്ള ശബ്ദം, വെളിച്ചം എന്നിവയ്‌ക്കൊക്കെ റേഡിയോ തരംഗങ്ങളിലൂടെ പ്രതികരിക്കുന്നുണ്ടെന്ന് അടുത്തകാലത്തായി ശാസ്തം തെളിയിച്ചിട്ടുണ്ട്. അപ്പോള്‍, സര്‍വലോക രക്ഷിതാവായ തമ്പുരാന്‍ ലോകത്തിനു മുഴുവന്‍ വെളിച്ചമായവതരിപ്പിച്ച ഗ്രന്ഥത്തില്‍ എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് നമുക്കുറച്ചു വിശ്വസിക്കാം. ഇതേപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക:
وننزّل من القرآن ما هو شفاء ورحمة للمؤمنين - നാം ഖുര്‍ആനില്‍നിന്ന് വിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവും ഇറക്കുന്നു.


നോക്കൂ, ഖുര്‍ആന്‍ സത്യമാണ്. അത് അമാനുഷികമാണ്. അതുപോലൊന്ന് ഈ ഭൂമിയില്‍ ഇല്ല. മേന്മയിലും ഈടിലും അതിനോടടുത്ത് നില്‍ക്കുന്ന ഒരു ഗ്രന്ഥവും ഇല്ല. ലോകം മുഴുവന്‍ പാരായണം ചെയ്യുന്നത് ഒറ്റ ഖുര്‍ആനാണ്. അതിന്റെ ഭാഷാന്തരം ധാരാളമുണ്ടെങ്കിലും അതിനെയൊന്നും ആരും 'ഖുര്‍ആന്‍' എന്ന് വിളിക്കാറില്ല, കരുതാറും ഇല്ല.

സഹോദരങ്ങളേ, ഖുര്‍ആനെ തൊട്ടറിയാന്‍ മുന്നോട്ടു വരിക. ഖുര്‍ആന്‍ നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും തീര്‍ച്ച. നമ്മെ വളര്‍ത്തും - ഖുര്‍ആന്റെ ശൈലികള്‍ നമ്മുടെ പെരുമാറ്റ-സ്വഭാവ രീതികളുമായി ഇഴുകിച്ചേര്‍ന്നാല്‍ നമ്മളും വിജയം നേടി. ഖുര്‍ആന് കഥാകഥന രീതിയുണ്ട്. ഉപമാലങ്കാര പ്രതിപാദന രീതിയുണ്ട്. മനുഷ്യമനസ്സിനെ ഏറ്റവും കൂടുതല്‍ കീഴടക്കുന്ന ശൈലി അതാണ്.

പ്രയാസം അനുഭവിക്കുന്ന സന്ദര്‍ങ്ങളില്‍ നാം ഖുര്‍ആന്‍ പാരായണം ചെയ്യുക. അല്ലെങ്കില്‍ പാരായണം കേള്‍ക്കുക. ഒരു കാര്യം, ഖുര്‍ആന് വശ്യമായ, അതിവശ്യമായ പാരായണ രീതിയുണ്ട്. നാമായിട്ട് അതിന്റെ പാരായണ സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അതിനാല്‍, നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഓതുക. നിയമം പഠിച്ചില്ലെങ്കിലും നിയമം പാലിക്കുകയും അനുസരിക്കുയും ചെയ്യേണ്ടതുണ്ട്. ധാരാളം കേള്‍ക്കാന്‍ ശ്രമിക്കുക. പലരും പാട്ടു കേള്‍ക്കലില്‍ ആണ്ടുപോകുന്നവരാണ്. ഖുര്‍ആനെ നഷ്ടപ്പെടുന്നവര്‍ എന്നേ അവരെപ്പറ്റി പറയാനാവൂ. പലരും എന്നോട് പാട്ടിന്റെ അനുവദനീയതയെപ്പറ്റി അന്വേഷിക്കാറുണ്ട്. പാട്ടിന്റെ ഹലാലും ഹറാമും നിര്‍ണയിക്കുന്നതിനു പകരം ഖുര്‍ആന്‍ കേള്‍ക്കാന്‍ നിര്‍ദേശിക്കാറുണ്ട്. ഖുര്‍ആനിന് തീര്‍ച്ചയായും സംഗീതാത്മകതയും താളവും ഉണ്ട്. പ്രാസഭംഗിയില്ലാത്ത ഒറ്റസൂക്തവും അധ്യായവും ഇല്ല ഖുര്‍ആനില്‍. ഓരോ അധ്യായത്തിലെയും അവസാനത്തെ അക്ഷരത്തിനെ ശ്രദ്ധിക്കുക.

ഖുര്‍ആനില്‍ ഒരു സൂക്തമുണ്ട്:
ولو أن قرآنا سيرت به الجبال أو قطعت به الأرض أو كلّم به الموتى بل لله الأمر جميعا
ഏതെങ്കിലും ഒരു ഖുര്‍ആന്‍ പര്‍വതങ്ങളെ നീക്കുകയും ഭൂമിയെ മുറിക്കുകയും മരിച്ചവര്‍ അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യുവാന്‍ (കഴിവുള്ളതുണ്ടെങ്കില്‍ അത് ഈ ഖുര്‍ആനാണ്). പക്ഷേ, അധികാരം മുഴുവന്‍ അല്ലാഹുവിന്റെ കൈയിലാണ്.


ഈ ആയത്തിനെപ്പറ്റി നാമൊന്ന് ഗാഢമായി ചിന്തിക്കുക. അസംഭവ്യമെന്ന് നാം കരുതുന്ന കാര്യങ്ങള്‍ നടത്താന്‍ ഈ ഖുര്‍ആന് കഴിവുണ്ട് എന്നല്ലേ ഇതിന്റെ ഉള്ളിലെ ധ്വനി. അല്ലാഹു ആണ് കൂടുതല്‍ അറിയുന്നവന്‍. രഹസ്യങ്ങളുടെ കലവറ അവന്റെ കൈകളിലാണ്. എന്തായിരുന്നാലും ഖുര്‍ആന്‍ അതിയായ അദ്ഭുതങ്ങളുടെ കലവറയാണ്. ഒരിക്കല്‍ കെമിസ്ട്രിയില്‍ ചില കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഒരു മനുഷ്യനോട് പത്രക്കാര്‍ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍, തനിക്കിതിന് പ്രചോദനം ലഭിച്ചത് ഖുര്‍ആനില്‍ നിന്നാണെന്ന് പറഞ്ഞതായി അദ്ദേഹത്തിന്റെ മകന്‍ ഒരു സദസ്സില്‍ പറയുകയുണ്ടായി.

ഇബ്‌നുല്‍ഖയ്യിം (റ) ഖുര്‍ആനെപ്പറ്റി 10 കാര്യങ്ങളില്‍ വിശ്വസിക്കണമെന്ന് പറഞ്ഞതില്‍, ഖുര്‍ആനില്‍ രോഗശമനമുണ്ടെന്ന് വിശ്വസിക്കലും നിര്‍ബന്ധമാണെന്ന് പറയുന്നതായി കാണാം.

സഹോദരന്മാരെ, നാം സാധാരണക്കാരാണ്. അബ്ദുദ്ദാഇം കഹീല്‍ പോലുള്ള അസാമാന്യ പ്രതിഭകളും നമ്മുടെ കൂട്ടത്തിലുണ്ടാകുമായിരിക്കും. ഭൂരിപക്ഷവും സാധാരണക്കാരാണല്ലോ. സാധാരണക്കാരായ നമ്മള്‍ ഒന്ന് ഖുര്‍ആനിലേക്കിറങ്ങുക. ഖുര്‍ആന്‍ പാരായണവും കേള്‍വിയും അതിന്റെ മനനവും ഒരു സ്ഥിരം പരിപാടിയാക്കി മാറ്റുക. ഓരോ ദിവസവും ഉദിക്കുന്ന സൂര്യനും ചന്ദ്രനും അടിച്ചുവീശുന്ന കാറ്റും നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്വും പെയ്യുന്ന മഴയും എപ്രകാരം ശുദ്ധമാണോ അതിലും ശുദ്ധമാണ് നമ്മുടെ കൈകളിലുള്ള ഖുര്‍ആന്‍.

ചിന്തിക്കാന്‍ ഓരോ പേജുകളിലും ആവശ്യപ്പെടുന്ന ഖുര്‍ആന്‍ ചിന്തകര്‍ക്ക് എന്നും വിഷയമാണ്. നാം ഒരു ശബ്ദം ശ്രവിച്ചാല്‍ അതിന്റെ ആവൃത്തി അനുസരിച്ച് ശരീരം പ്രതികരിക്കും എന്നത് സാധാരണക്കാരായ നമുക്ക് അനുഭവമാണല്ലോ. കേള്‍ക്കുന്ന ഓരോ ശബ്ദവും കാണുന്ന ഓരോ ശബ്ദവും നമ്മുടെ കോശങ്ങളില്‍ പ്രകമ്പനം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഖുര്‍ആന്റെ ശബ്ദവും ശരീരത്തില്‍ ഗുണകരമായ പ്രകമ്പനമുണ്ടാക്കും എന്നതുറപ്പാണല്ലോ.

ഖുര്‍ആന്റെ സന്ദേശത്തെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ നാം ഭാവനയില്‍ കാണുക. അവിടെ മദ്യം ഇല്ല. തിന്മകള്‍ ഇല്ല. കുറ്റം സ്വയം ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങുന്ന വ്യക്തികളായിരിക്കും. അന്യന്റെ സ്വത്ത് കൈക്കലാക്കാനുള്ള ശ്രമമുണ്ടാവുകയില്ല. കൃഷിക്കും കാലിവളര്‍ത്തലിനും പ്രാമുഖ്യം നല്‍കും. സമ്പത്ത് കുന്നുകൂട്ടി വെച്ച്, അവശരെ കാണാതിരിക്കുന്ന ഒരു സമൂഹമായിരിക്കില്ല അത്. ഖുര്‍ആനനുസരിച്ച് പൂര്‍ണമായി ജീവിച്ച സമൂഹമായിരുന്നു മുഹമ്മദ് നബി (സ)യുടെ സമൂഹം. കാലാന്തരത്തില്‍ മാറ്റം സംഭവിച്ചെങ്കിലും ഭാഗികമായി ഖുര്‍ആനെ സ്വീകരിച്ച സമൂഹത്തില്‍ ഭാഗികമായെങ്കിലും അതിന്റെ ഗുണം ദൃശ്യമായി. 120 കൊല്ലം മുമ്പ് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആശുപത്രി ഉണ്ടാക്കിയവരായിരുന്നു മുസ്‌ലിംകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഖുര്‍ആനാകുന്ന വെളിച്ചം വീണതിന്റെ ഫലമാണതെന്ന് നമുക്ക് നിസ്സംശയം പറയാം.

റബ്ബ് നമ്മെ ഖുര്‍ആന്റെ യഥാര്‍ഥ പിന്മാഗികളാക്കി മാറ്റട്ടെ. ആമീന്‍.

വസ്സലാം,
സബിത ടീച്ചര്‍

4 comments:

  1. തികച്ചും പ്രസക്തമായ ലേഖനം.
    1400 വര്ഷം കഴിഞ്ഞിട്ടും ഖുര്‍ആനിലെ ഒരധ്യായതിനു സമാനമായതു നിര്‍മിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നത് തന്നെ അത് അമാനുഷികമാണെന്നതിനു തെളിവാണ്.
    ഖുര്‍ആനെക്കുറിച്ച് ഇനിയും ഒരു പാട് പഠനം നടക്കേണ്ടതുണ്ട്.
    (മറ്റുള്ളവരെ ആകര്‍ഷിക്കും വിധം ഖുര്‍ആന്‍ പാരായണവും ബാങ്ക് വിളിയും ഇന്ന് വളരെ അപൂര്‍വമായേ കാണാറുള്ളൂ എന്നത് നമുക്ക് ഒരു പരിമിതിയാണ്).

    ReplyDelete
  2. ഒരു ശാസ്ത്ര ശാഖ തന്നെ രൂപപ്പെടേണ്ട ഒരു രംഗം ആണ് . എന്ത് ചെയ്യാം?
    www.shiro-mani.blogspot.com

    ReplyDelete
  3. നിയമം പഠിച്ചില്ലെങ്കിലും നിയമം പാലിക്കുകയും അനുസരിക്കുയും ചെയ്യേണ്ടതുണ്ട്.

    അണ്ടര്‍ ലൈന്‍ ചെയ്യേണ്ട ഒരു കാര്യം തന്നെയാണിത് ..എല്ലാരും ശ്രദ്ധിക്കേണ്ടതുണ്ട് .##########

    സഹോദരന്മാരെ, നാം സാധാരണക്കാരാണ്. അബ്ദുദ്ദാഇം കഹീല്‍ പോലുള്ള അസാമാന്യ പ്രതിഭകളും നമ്മുടെ കൂട്ടത്തിലുണ്ടാകുമായിരിക്കും. ഭൂരിപക്ഷവും സാധാരണക്കാരാണല്ലോ. സാധാരണക്കാരായ നമ്മള്‍ ഒന്ന് ഖുര്‍ആനിലേക്കിറങ്ങുക. ഖുര്‍ആന്‍ പാരായണവും കേള്‍വിയും അതിന്റെ മനനവും ഒരു സ്ഥിരം പരിപാടിയാക്കി മാറ്റുക. ഓരോ ദിവസവും ഉദിക്കുന്ന സൂര്യനും ചന്ദ്രനും അടിച്ചുവീശുന്ന കാറ്റും നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്വും പെയ്യുന്ന മഴയും..

    വെള്ളവും എന്നാക്കി മാറ്റുക ..##########

    ഇന്നത്തെ കാലത്ത് മൊബൈലില്‍ ഖുര്‍ ആന്‍ ഉണ്ടാവരുണ്ടല്ലോ. അതുമായി ബാത്ത് റൂമില്‍ പോവുന്നതിന്റെ വിധി എന്താണെന്ന് ആരെങ്കിലും അറിയിച്ചാല്‍ നന്നായിരുന്നു.
    മൊബൈലില്‍ ബാങ്ക് ഇന്‍സ്ടാള്‍ ചെയ്യാന്‍ www.ilsamicfinder.com

    ReplyDelete
  4. നല്ല ലേഖനം ...
    പക്ഷികള്‍ക്കും,ജന്തുക്കൾക്കും ആശുപത്രി ഉണ്ടാക്കിയത് മുസ്ലിം ആയിരുന്നോ..?
    ഏതു രാജ്യത്തൊയിരുന്നു..?

    ReplyDelete