Monday, November 5, 2012

എന്റെ അധ്യാപനജീവിത കഥകള്‍

എന്റെ അധ്യാപനജീവിതത്തിന്റെ കഥയാണിത്. പഠനത്തിന്റെ തുടക്കം ബനാത്തില്‍ത്തന്നെ. പഴയ ഓര്‍മകളുടെ ചെപ്പ് തുറക്കുന്നത് രസകരമാണ്. എന്തുകൊണ്ടോ എന്റെ ഓര്‍മയിലേക്ക് എന്റെ ആദ്യവിദ്യാര്‍ഥിനിയായി ഓടിയെത്തിയത് മരിച്ചുപോയ സജിതയാണ്. അതിനുമുമ്പ് ചില കൊച്ചുകൊച്ചു കഥകള്‍ എഴുതട്ടെ. എന്റെ അധ്യാപനജീവിതകഥകള്‍ എഴുതുമ്പോള്‍ ബനാത്ത് അഥവാ വിമന്‍സ് അറബിക് കോളേജ് തന്നെയാണ് ആദ്യം എത്തുക.

ഒരു ചൂടുള്ള ദിവസം. മെയ്മാസമായിരിക്കുമെന്ന് കരുതുന്നു. കൊല്ലവും തീയതിയും കൃത്യമായി ഓര്‍ക്കുന്നില്ല. ഉസ്താദിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ - ആരിഫ്ത്ത, പരേതയായ കെ.കെ.സുഹ്‌റ, കൊച്ചാമിനുമ്മ - പല ഭാഗത്തേക്കും സ്‌കോഡുകള്‍ പോകാറുണ്ട്. ഇന്നത്തെ തലമുറയ്ക്ക് തമാശ തോന്നുന്നുണ്ടാകും. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ബനാത്തില്‍ കുട്ടികള്‍ വേണം. ഓരോ വീടുകളിലും ചെന്ന് കുട്ടികളെയും രക്ഷിതാക്കളെയും ഇസ്‌ലാമികസ്ഥാപനത്തിലെ പഠനത്തിന്റെ മേന്മയെപ്പറ്റി പരിചയപ്പെടുത്തണം. കുട്ടികളെ ചേര്‍ക്കാനായി പരമാവധി പ്രേരിപ്പിക്കണം.

എനിക്കന്ന് കൂടിവന്നാല്‍ 15 വയസ്സ് കഴിഞ്ഞുകാണുമായിരിക്കും. അന്ന് എത്രയാണ് നടന്നിട്ടുണ്ടാവുക! കാലില്‍ വിള്ളലും വേദനയും ഒക്കെ ഉണ്ടാകാറുണ്ട്. അതൊക്കെ ആര് വിലവെക്കാന്‍ തീരെ നടക്കാന്‍ പറ്റാതാകുമ്പോള്‍ കാലൊന്ന് നനയ്ക്കും. അപ്പോള്‍ വേദനയ്ക്ക് ആശ്വാസമാകും. എന്നാലും നടക്കും. അന്ന് സ്‌കോഡ് പോയത് അഴീക്കോട് ഭാഗത്തേക്കാണ്. ബസ്സില്‍ കയറി പോയിട്ടില്ല എന്നാണോര്‍മ. കുട്ടികളല്ലേ, നടന്നാല്‍ മതി. മാത്രമല്ല, ഇടയ്ക്കിടയ്ക്ക് ഓരോ വീടുകളില്‍ കയറി ഞങ്ങളുടെ ദൗത്യം നിര്‍വഹിക്കണം. പരിഹാസം, പുച്ഛം ഒക്കെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ പ്രിയ ഉസ്താദന്മാര്‍ കത്തിച്ചുതന്ന കൈത്തിരി കെടാതെ സൂക്ഷിക്കണമല്ലോ. അങ്ങനെ, അന്നത്തെ സ്‌കോഡ് അഴീക്കോട് ലൈറ്റ്ഹൗസ് സ്റ്റോപ്പ് വരെയെത്തി. ഇന്നത്തെ അസിസ്റ്റന്റ് തഹസില്‍ദാര്‍ കറുകപ്പാടത്ത് സാദിഖിന്റെ വീടായിരുന്നു അത്; (ചാലിലെ) അബ്ദുറഹ്മാന്‍ ഇക്കാടെ വീട്. മകള്‍ സജിത. ഗേള്‍സില്‍ ഏഴിലോ എട്ടിലോ പഠിക്കുന്നു. എന്തോ പല വീടുകളില്‍നിന്നും കിട്ടാത്ത പരിഗണനയും സ്‌നേഹവും. ഞങ്ങള്‍ അന്ന് എത്ര കിലോമീറ്റര്‍ സഞ്ചരിച്ചുകാണുമെന്നോ - കാല്‍നടയായി ഒരു നാലഞ്ചു കിലോമീറ്റര്‍. എന്റെ വീട്ടില്‍നിന്ന് ബനാത്തിലേക്ക് ഒരു കിലോമീറ്ററിലധികം. അവിടെ നിന്ന് ഇടവഴികള്‍ താണ്ടി പേബസാര്‍, കരിക്കുളം ആസ്പത്രി സ്റ്റോപ്പും പിന്നിട്ട് ലൈറ്റ്ഹൗസ് സ്റ്റോപ്പ്. കൊല്ലം എത്രയായി! ഏതാണ്ട് 38 കൊല്ലം. അന്നത് ഞങ്ങളുടെ ജിഹാദായിരുന്നു, തീര്‍ച്ച.

അന്ന് ഓട്ടോറിക്ഷ എന്ന വാഹനം ഇല്ല. തൃശ്ശൂരോ എറണാകുളത്തോ ഉണ്ടായിരുന്നിരിക്കാം. അല്ലാതെ നമ്മുടെ നാട്ടില്‍ ഇല്ലായിരുന്നു. നമ്മുടെ കൊടുങ്ങല്ലൂര്‍ ഒരു ഓട്ടോ വന്നത് ഏകദേശം 1977 ലോ 78 ലോ ആണ്. അതിലൊക്കെ കയറാന്‍ പിന്നെയും എത്രയോ കാലം കാത്തിരിക്കേണ്ടിവന്നു. ഇന്നത്തെ മക്കള്‍ ഇതൊക്കെ വായിച്ച് ചിരിക്കട്ടെ. ഞാനെന്റെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പഴയ കാര്യങ്ങള്‍ ധാരാളമായി പറഞ്ഞുകൊടുക്കാറുണ്ട്. ചിമ്മിനിവിളക്കിനു കീഴിലിരുന്ന് പഠിച്ചിരുന്ന കാലം. അന്ന് കണ്ണ് കാണുമായിരുന്നുവോ? ഇന്ന് നാമനുഭവിക്കുന്ന സുഖങ്ങള്‍ എത്രയാണ്!

നമുക്ക് ലൈറ്റ്ഹൗസ് സ്റ്റോപ്പിലേക്കുതന്നെ പോകാം. സജിതയുടെ വീട്. അവിടത്തെ സ്‌നേഹം ഞങ്ങള്‍ക്ക് ബോധ്യമായപ്പോള്‍ സജിതയുമായി നന്നായടുത്തു. അവള്‍ ബനാത്തില്‍ ചേരാന്‍ സന്നദ്ധയായി. അവളുടെ ഉപ്പയും ഉമ്മയും ഒക്കെ സമ്മതിച്ചു. ഞങ്ങള്‍ അവിടത്തെ ഷോകേസില്‍ ഉണ്ടാക്കിവച്ചിരുന്ന മുത്തിന്റെ കൊച്ചു മൃഗപ്പാവകളെയൊക്കെ വീക്ഷിച്ചു. നിറഞ്ഞ മനസ്സോടെ തിരിച്ചുപോന്നു. ചോറൊക്കെ എവിടെ നിന്ന് കഴിച്ചു എന്നോര്‍മയില്ല. ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടില്‍നിന്നായിരിക്കും. വീട്ടില്‍ എന്റെ ഓവര്‍സ്മാര്‍ട്ടിന് എന്നും വഴക്കാണ്. നേരം വൈകിയാല്‍ എല്ലാവര്‍ക്കും ദ്വേഷ്യം വരും. അതിനാല്‍ ബനാത്ത് വിട്ടാലുടനെതന്നെ വീട്ടിലെത്തിച്ചേരാന്‍ പരമാവധി ശ്രമിക്കും. അല്ലെങ്കില്‍ ഉപ്പ എറണാകുളത്തുനിന്ന് വരുന്ന ദിവസമാണെങ്കില്‍ ഉമ്മാക്ക് എന്റെ വൈകി എത്തലില്‍ മുഖം മാറീട്ടുണ്ടാകും. എനിക്കും ഉമ്മാനെ വിഷമിപ്പിച്ചതില്‍, ചെയ്ത നന്മയുടെ സന്തോഷം മാഞ്ഞുപോകും. പിന്നെ, മഗ്‌രിബ് നിസ്‌കരിച്ച പായയില്‍ ഇരുന്നും കുറച്ചുകഴിഞ്ഞ് ഉമ്മാടെ മടിയില്‍ കിടന്നും എല്ലാവരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഉമ്മാനെ സോപ്പിട്ട് സന്തോഷിപ്പിക്കും. ഞാനിന്നോര്‍ക്കുകയാണ് - എന്തായിരിക്കും അന്ന് ഉമ്മാനോട് പറഞ്ഞിരുന്നത്? ഇസ്‌ലാംതന്നെയായിരിക്കും അന്നും പറഞ്ഞിരിക്കുക. ഒരിക്കല്‍ ഉമ്മ എന്നോട് ചോദിച്ചു: മോളേ, നമ്മള്‍ കുഞ്ഞിരാമനോടും കൃഷ്ണന്‍കുട്ടിയോടുമൊക്കെ എന്ത് ദീനാണ് പറയേണ്ടത്? (അവരോടൊക്കെ സ്രഷ്ടാവിന്റെ ഗ്രന്ഥം - ഖുര്‍ആന്‍ - എത്തിക്കല്‍ ബാധ്യതയാണെന്ന ചര്‍ച്ചയില്‍ നിന്നാകാം ഉമ്മ അദ്ഭുതത്തോടെ അങ്ങനെ ചോദിച്ചിട്ടുണ്ടാവുക).

അക്കൊല്ലം ജൂണിലോ മെയ് അവസാനമോ ബനാത്ത് തുറന്നു. ഞങ്ങളുടെ പ്രിയസുഹൃത്ത് ഞങ്ങളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ബനാത്തില്‍ ചേരാന്‍ വന്നിരിക്കുന്നു! സജി വരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. അന്ന് കുറച്ചൊക്കെ 'ഉള്ള' ആള്‍ക്കാരൊന്നും ബനാത്തില്‍ ചേരില്ല. അതൊരു മോശമായിരുന്നു അവര്‍ക്ക്. ഞങ്ങള്‍ കുബേരന്മാരല്ലായിരുന്നെങ്കിലും അത്യാവശ്യം ഭേദപ്പെട്ട കുടുംബമായിരുന്നു. ഉപ്പ കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥന്‍. രണ്ടേക്കര്‍ പറമ്പും വീടും ഉണ്ട്. എന്റെ വാശിക്കായിരുന്നു ഒന്‍പതര വയസ്സില്‍ ഞാന്‍ ബനാത്തില്‍ ചേര്‍ന്നത്. സജിത ബനാത്തില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ ഏതാണ്ട് ആറാം ക്ലാസ്സിലാണ് ബനാത്തില്‍. അഞ്ചില്‍ ആയിരുന്നപ്പോള്‍ മുതല്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ ഞാന്‍ ക്ലാസ്സെടുക്കുമായിരുന്നു. വിദ്യാര്‍ഥി+ടീച്ചര്‍. ടീച്ചര്‍ എന്ന് വിളിച്ചിരുന്നില്ല ആരും. ചിലര്‍ പേരു വിളിക്കും. ചിലര്‍ ഇത്താന്നും വിളിക്കും. 

ഞങ്ങളുടെ സമര്‍ഥരായ ഗുരുനാഥന്മാര്‍ ഞങ്ങളിലെ എല്ലാ കഴിവുകളെയും പരമാവധി പുറത്തെടുപ്പിക്കുകയായിരുന്നു. പരീക്ഷാഹാളില്‍ സൂപ്പര്‍വിഷന് നില്‍ക്കുക, ചോദ്യപേപ്പര്‍ കാര്‍ബണ്‍ കോപ്പി എടുത്തുകൊടുക്കുക, ബനാത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുക ഒക്കെ എന്നില്‍ ഉസ്താദുമാര്‍ ഏല്പിക്കുമായിരുന്നു. അങ്ങനെയാണ് സജിത എന്റെ വിദ്യാര്‍ഥിനിയായത്. നല്ല മിടുക്കിയായിരുന്നു. നന്നായി പഠിക്കുമായിരുന്നു. രണ്ടുമൂന്നു കൊല്ലം അവള്‍ പഠിച്ച്, വീണ്ടും ഗേള്‍സില്‍ ചേര്‍ന്നുവെന്നാണ് എന്റെ ഓര്‍മ. അവള്‍ ഇന്ന് ഓര്‍മയായി. രണ്ടുമൂന്നു കൊല്ലം മുമ്പ് അവള്‍ മരിച്ചു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.

കൂട്ടത്തില്‍ ഒരു കാര്യം കൂടി എഴുതട്ടെ. അവള്‍ ബനാത്തില്‍ ചേര്‍ന്ന് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്‌നേഹധനനായ ആ പിതാവ് ഹൃദയാഘാതംമൂലം നിര്യാതനായി. കൊച്ചുപ്രായത്തില്‍ ഞങ്ങളും സജിത എന്ന ഞങ്ങളുടെ സുഹൃത്തിന്റെ ദുഃഖത്തില്‍ പങ്കുകൊണ്ടു. അന്നൊക്കെ ഒരു മരണം ഭയങ്കര സംഭവമായിരുന്നു. ഇന്ന് ജനം പെരുകി. എന്നും മരണം. സജിത മരിച്ചതിന്റെ പിറ്റേദിവസമേ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. മയ്യിത്ത് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അവളുടെ ഉമ്മയെയും സഹോദരങ്ങളെയും മക്കളെയും ഭര്‍ത്താവിനെയും ചെന്നുകണ്ട് തഅ്‌സിയത്ത് അറിയിച്ചു. പ്രിയപ്പെട്ട ആ വിദ്യാര്‍ഥിനിസുഹൃത്തിനെ നല്ലയിടത്തുവച്ച് കാണാന്‍ റബ്ബ് തുണയ്ക്കട്ടെ. ആമീന്‍. എന്റെ മകള്‍ മരിച്ച പിറ്റേദിവസം സജിത അവളുടെ എല്ലാ അസുഖങ്ങളും വച്ചുകൊണ്ട് എന്നെ സന്ദര്‍ശിച്ചു. കുറേനേരം സംസാരിച്ചിരുന്നു. എന്റെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ധാരാളം ഉണ്ട്. ഇനിയും പറയാനുണ്ട് ഏറെ കഥകള്‍. ആര്‍ക്കെങ്കിലും പ്രചോദനമായെങ്കില്‍ ഞാന്‍ ധന്യയായി.

വസ്സലാം.

5 comments:

  1. Replies
    1. MANALARANYATHIL VASIKUNNA ENNEPOLULLA PRAVASIKALKK ENNUM TEACHERUDE VARIKAL ENNUM MANASINU ORU KULIRKATTANU.......

      Delete
  2. Maasha allah,theerchayaayum kelkkaan kothiyaavunnu....nammude innalekal ethra manoharamaayirunnu ennu kaanaamallo...pinne cheruppathile dheenine nenchilettiya oru teacherde anubhava paadangalum...Salam

    ReplyDelete
  3. സ്കൂള്‍ ജീവിതം ഒരു ഓര്മ കുറിപ്പ് ...നന്നായിരിക്കുന്നു എഴുത്ത്. തീര്‍ച്ചയായും ഇത്താ വളരെ പ്രജോദനം ആകും ഈ ഓര്മ കുറിപ്പുകള്‍ ...എഴുതണം ..പ്രദീഷികുന്നു ഞങ്ങള്‍ hashim,
    Dubai

    ReplyDelete
  4. കരിയില പാറിപ്പോവാന്‍ ഇളംകാറ്റ് മതി. കൊടുംകാറ്റടിച്ചാലും പാറിപ്പോവാത്ത പച്ചിലകളുണ്ട്. ഉറച്ച വേരും കാണ്ഡവുമുള്ള പച്ചിലകള്‍.. ഭക്തിയുടെയും വിശ്വാസത്തിന്‍റെയും വേരിലും കാണ്ഡത്തിലും തളിര്‍ത്തുവന്ന സത്യവിശ്വാസി ഏതു പേരമാരിയിലും കുതിരാതെ എത്ര കൊടുങ്കാറ്റിലും കെട്ടുപോകാതെ നിലയുറപ്പിക്കും. theeyil kuruthathu veyilathu vadilla..alhamdulillahhhhhhhhhhhhh......fee amanillahhh

    ReplyDelete