Monday, August 19, 2013

ഖുര്‍ആനിലെ യൂസുഫ് ചരിത്രം


ഭക്ഷണശേഷം പതിവുപോലെ യഅ്ഖൂബ് അല്പനേരം മുറ്റത്തിറങ്ങി ഇരുന്നു. എന്തൊരു ഭംഗിയാണീ ആകാശത്തിന്! കറുത്ത തട്ടത്തില്‍ വെള്ളാരംകല്ലു പതിച്ചപോലെ ആകാശം അതീവസുന്ദരിയായിരിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും മാത്രമേ ഇന്നുള്ളൂ. അപ്പോഴാണ് അന്ന് കറുത്ത വാവ് ദിവസമാണല്ലോ എന്ന് യഅ്ഖൂബിന് ഓര്‍മ വന്നത്. തന്റെ പിതാവ് ഇസ്ഹാഖില്‍നിന്ന് കിട്ടിയ പഴകിയ ആ ചാരുമഞ്ചത്തില്‍, കന്‍ആനിലെ മരത്തലപ്പുകളെ തലോടി വന്ന കാറ്റേറ്റ് യാക്കൂബ് ഒന്ന് മയങ്ങിപ്പോയി. ''ഉപ്പാ'' - യൂസുഫിന്റെ നേര്‍ത്ത വിളി യാക്കൂബിനെ മയക്കത്തില്‍നിന്നുണര്‍ത്തി. കൈ പിടിച്ചടുപ്പിച്ച യൂസുഫിനെ വന്ദ്യപിതാവ് മടിയിലിരുത്തി, നെഞ്ചോട് ചേര്‍ത്ത് പിടിച്ചുമ്മ വച്ചു. എന്ത് പറ്റി യൂസുഫ്? മോന്‍ ഉറങ്ങിയിരുന്നതല്ലേ? ''ഉം'' - യൂസുഫ് മറുപടി പറഞ്ഞു. ഉപ്പാ, ഉറക്കച്ചടവില്‍ യൂസുഫ് പറയാന്‍ തുടങ്ങി. ഉപ്പാ, ഞാനൊരു സ്വപ്‌നം കണ്ടു. 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സുജൂദ് ചെയ്യുന്നതായിട്ട് കണ്ടു ഉപ്പാ...

പെട്ടെന്ന് യാക്കൂബിന്റെ ഉള്ളൊന്ന് ഞെട്ടി. പ്രവാചകന്മാര്‍ക്കുണ്ടാകുന്ന രൂപത്തിലുള്ള, തെളിഞ്ഞ, പ്രതീകാത്മക സ്വപ്‌നം കാണാന്‍ യൂസുഫിന് പ്രായമായില്ലല്ലോ. കൗമാരത്തിലേക്ക് അടിവച്ചു നീങ്ങുന്നതല്ലേയുള്ളൂ. യാ അല്ലാഹ്... എന്തൊക്കെയോ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍. ഇത് വെറും സ്വപ്‌നമല്ല. ഇതിനര്‍ഥമുണ്ട്. വന്ദ്യപിതാവിന് ആലോചിക്കും തോറും നെഞ്ചിടിപ്പിന് ശക്തികൂടി. മോനോട് ഒരു കാര്യം പറയട്ടെ. ഉപ്പ പറയുന്നത് മോനനുസരിക്കണം. ഈ സ്വപ്‌നത്തെപ്പറ്റി ഇക്കാക്കമാരോട് പറയരുത്. കാരണം, അവര്‍ക്കീയിടെയായി നിന്നോട് ചില നീരസങ്ങള്‍ കാണുന്നു. മോന്‍ പോയി ഉറങ്ങിക്കോ. യൂസുഫ് എഴുന്നേറ്റ് മുറിയില്‍ പോയി കിടന്നു.

ശിഅ്‌റാ നക്ഷത്രം പടിഞ്ഞാറേ ചക്രവാളത്തിലേക്ക് കടന്നു. യാക്കൂബ് ഓര്‍ത്തു. സമയം കുറേ ആയല്ലോ താനീ ഇരുപ്പ് തുടങ്ങീട്ട്. ഉപ്പാപ്പാടെയും ഉപ്പാടെയും കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍, അല്ലാഹു തനിക്ക് നല്‍കിയ അസാധ്യങ്ങളായ ഭാഗ്യം ഓര്‍ത്തപ്പോള്‍ സമ്മിശ്ര വികാരങ്ങളാല്‍ വീര്‍പ്പുമുട്ടുംപോലെ. അംഗസ്‌നാനം വരുത്തി, രക്ഷിതാവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സാഷ്ടാംഗം നടത്തി. യൂസുഫ് എന്ന തന്റെ പൊന്നോമനയിലും എന്തൊക്കെയോ പ്രത്യേകതകള്‍ കാണാനുണ്ട്. പക്ഷേ, തന്റെ മൂത്ത സന്തതികള്‍ക്ക് താനവനെ കൂടുതല്‍ സ്‌നേഹിക്കുന്നതിന്റെ പരിഭവമുണ്ട്. നമസ്‌കാരം കഴിഞ്ഞ് യാക്കൂബ് മെത്തയിലേക്ക് പതുക്കെ ചാഞ്ഞു.

ഒരു കാര്യം; 'വാപ്പാക്കെന്താണ് യൂസുഫിനോട് ഇത്ര ഇഷ്ടം? നമ്മളാണെങ്കില്‍ 10 പേരുണ്ട്. നാമാണ് കുടുംബത്തിന് മൊത്തമായി വീട്ടുചെലവിലേക്കായി കാടും മേടും മലകളും കയറിയിറങ്ങി ഈ ആട്ടിന്‍പറ്റത്തെ മേയ്ക്കുന്നത്. കൊടുംതണുപ്പുള്ള രാത്രികളില്‍ നാം എത്ര ബുദ്ധിമുട്ടിയാണ് ഇവറ്റകളെ ചെന്നായകളില്‍നിന്നും കുറുക്കന്മാരില്‍നിന്നും സംരക്ഷിക്കുന്നത്. ഇതൊക്കെയായിട്ടും ഉപ്പാക്ക് യൂസുഫിനോടാണിഷ്ടം. നമുക്ക് സൂത്രത്തില്‍ യൂസുഫിനെ കൊന്നുകളയാം. വാപ്പ അറിയാതെയാവണം കൊല. -മൂന്നാമത്തെ സഹോദരന്‍ പറഞ്ഞു. ഹോ! നാം അത്രയ്ക്ക് ദുഷ്ടരാവേണ്ട. പതുക്കെ നമ്മുടെ കൂട്ടത്തില്‍ കൊണ്ടുവന്ന് വിജനമായ വല്ല കിണറ്റിലോ കുഴിയിലോ തള്ളിയിടാം. നാം പോകാറുള്ള ആറാമത്തെ കുന്നിന്‍ചരുവില്‍ ഒരു കിണറുണ്ട്. ഇപ്പോള്‍ അതില്‍ വെള്ളം കുറവാണ്. ഈജിപ്തിലേക്കോ പലസ്തീനിലേക്കോ ഉള്ള വല്ല യാത്രാസംഘവും വെള്ളം എടുക്കാന്‍ വരുന്ന മുറയ്ക്ക് അവനെ എടുത്തുകൊള്ളും.
ആറാമന്‍ ചോദിച്ചു: നിങ്ങള്‍ ഇട്ട പ്ലാനുകളൊക്കെ കൊള്ളാം. പക്ഷേ, വാപ്പ എന്ന ആ മനുഷ്യന്‍ യൂസുഫിനെ നമ്മുടെ കൂടെ വിട്ടെങ്കിലലല്ലേ? ഞാനുറപ്പു പറയുന്നു, വാപ്പ യൂസുഫിനെ നമുക്കൊപ്പം വിടില്ല.

ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചുവന്നപ്പോള്‍ നാലാമന്‍ പറഞ്ഞു: വാപ്പാടെ അടുത്തുനിന്ന് യൂസുഫിനെ വിടീക്കുന്ന കാര്യം ഞാനേറ്റു. അടുത്ത യാത്രയില്‍ നമുക്ക് എങ്ങനെയെങ്കിലും യൂസുഫിനെ ഒതുക്കണം. ഇളയവന്‍ പറഞ്ഞു. നിങ്ങളെന്തൊക്കെയാണീ പറയുന്നത്? നമ്മള്‍ ആരാണ്? വലിയൊരു പ്രവാചകന്റെ പൗത്രന്മാര്‍. ഉപ്പയും പ്രവാചകന്‍. വല്യുപ്പാപ്പ ഇബ്‌റാഹീമും പേരുകേട്ട പ്രവാചകന്‍. സിറിയയിലെ ഹലബിലും ആഫ്രിക്കയിലെ ഈജിപ്തിലും കാടുകളും മേടുകളും താണ്ടി ദൈവിക പ്രബോധനം നടത്തി ഹിജാസിലെത്തി, ഭാര്യയെയും ഒരു മകനെയും ദൈവഭവന പരിപാലനത്തിന് സമര്‍പ്പിച്ച മഹാന്‍. നമ്മുടെ സാറാ ഉമ്മാമയും വലിയ ഭക്തയായിരുന്നു. അവരുടെയെല്ലാം പരിശുദ്ധ രക്തത്തില്‍ പിറന്നവരാണ് നമ്മള്‍. സഹോദരങ്ങളേ, നാമിത്രയും കടുപ്പം ചെയ്യാമോ...?

ഹോ... ഒരു സത്യവാന്‍ വന്നിരിക്കുന്നു. നമ്മുടെ ഉപ്പാടെ സ്‌നേഹം നമുക്ക് തിരിച്ചുകിട്ടി കഴിയുമ്പോള്‍ നമുക്ക് പശ്ചാത്തപിച്ച് മടങ്ങി നല്ലവരാകാം. അത് മാറ്റമില്ലാത്ത തീരുമാനമാണ്. ശക്തരായ സംഘമാണ് നാം. ഈ അപമാനം ഇനി വച്ചുപൊറുപ്പിക്കാനാവില്ല. നാലാമന്‍ ശക്തമായി തിരിച്ചടിച്ചു.

വാപ്പാ, അവിടുന്ന് എന്താണ് യൂസുഫിനെ ഞങ്ങളോടൊപ്പം ആടുമേയ്ക്കാന്‍ വിടാത്തത്? അവന്റെ പ്രായത്തില്‍ ഞങ്ങള്‍ ഇടയജോലി ചെയ്തുതുടങ്ങിയതല്ലേ? അവനും വേണ്ടേ ഒറ്റക്കൊക്കെ ജീവിക്കല്‍. നാളെ ഞങ്ങളോടൊപ്പം അവനെയും വിടുക. കാടും മേടും പുഴകളും ആകാശത്തിന്റെ അനന്ത ചക്രവാളങ്ങളും കണ്ട് അവനും പുളകിതനാകട്ടെ. ഞങ്ങള്‍ കുറേ ദിവസമായി കളിക്കുമ്പോഴൊക്കെ അവനും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു. നാലാമന്‍ നല്ല ഭംഗിയിലും കൗശലത്തിലും കാര്യം അവതരിപ്പിച്ചു. യാക്കൂബിന്റെ ഉള്ളൊന്ന് കാളി. ഇവരുടെ ഈ സംസാരം അത്ര ശുദ്ധമല്ല. അവര്‍ ഇവിടെ വച്ച് യൂസുഫിനോട് പെരുമാറുന്നത് താന്‍ കാണാറുള്ളതല്ലേ? ഇന്നുവരെ സ്‌നേഹത്തില്‍ ഒരു വാക്കുപോലും ഇവര്‍ എന്റെ പൊന്നുമോനോട് സംസാരിച്ചിട്ടില്ല. എങ്കിലും യാക്കൂബ് തികട്ടിവന്ന ആശങ്ക ഉള്ളിലൊതുക്കി വിഷയം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. മക്കളേ, കന്‍ആനിലെ താഴ്‌വാരങ്ങള്‍ ചെന്നായക്കൂട്ടത്തിന് പ്രസിദ്ധമാണ്. നിങ്ങളുടെ ശ്രദ്ധയെങ്ങാന്‍ തെറ്റി, യൂസുഫ് ചെന്നായയുടെ പിടുത്തത്തില്‍പ്പെട്ടാല്‍... ഉപ്പാക്കത് ഓര്‍ക്കാന്‍ പോലും വയ്യ. അവനിപ്പോള്‍ ഒന്‍പത് വയസ്സല്ലേ ആയിട്ടുള്ളൂ. ഒരു രണ്ടുമൂന്നു കൊല്ലം കഴിയട്ടെ. അപ്പോള്‍ കൊണ്ടുപോയാല്‍ പോരേ? നാലാമന്‍ കത്തിക്കയറി, അവരുടെ ലക്ഷ്യത്തിലേക്കുതന്നെ വിഷയത്തെ നീക്കുകയാണ്. അയ്യേ, ഉപ്പ എന്താണീ പറയുന്നത്? 10 പേരടങ്ങുന്ന അവന്റെ ഇക്കാക്കമാരുള്ളപ്പോള്‍ ചെന്നായ പിടിക്കുകയോ? ചെന്നായ ഞങ്ങളെ തൊട്ടിട്ടല്ലാതെ യൂസുഫിനെ തൊടില്ല. എന്തായാലും നാളത്തെ യാത്രയില്‍ യൂസുഫിനെയും ഞങ്ങള്‍ കൊണ്ടുപോകും. മക്കളുടെ വാചകക്കസറത്തില്‍ സാധുവായ ആ പിതാവിന് വഴങ്ങാതിരിക്കാനായില്ല.

പിറ്റേന്ന്, ഉപ്പാനെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത് യൂസുഫ് യാത്രയായി. സംഘം മുന്നോട്ടു നീങ്ങി. യാക്കൂബിന്റെ ഉള്ളില്‍ ഹൃദയം നുറുങ്ങുന്ന വേദന. തന്റെ കുഞ്ഞിനെ ഒന്നുകൂടി ചെന്ന് ചുംബിച്ചു. ചെവിയില്‍ പറഞ്ഞു: മോനേ, സൂക്ഷിച്ച് പോകണംട്ടൊ. സംഘം നീങ്ങിയപ്പോള്‍ യാക്കൂബ് മനം നൊത് പ്രാര്‍ഥിച്ചു. നാഥാ! ഞാനെന്റെ കുഞ്ഞിനെ നിന്നെ ഏല്‍പ്പിക്കുന്നു. നീ കാത്തുകൊള്ളണം അവനെ. എന്റെ കരളിന്റെ കഷണത്തെയാണ് ഞാനീ യാത്രയാക്കിയത്. അല്ലാഹുവേ, കാരുണ്യവാനേ, എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുതേ.

യാക്കൂബിന് മനസ്സില്‍ ഒരുതരം വിഷമം വന്ന് നിറയാന്‍ തുടങ്ങി. വൈകുന്നേരമായതോടെ പുതിയ അനുഭവവുമായി വരുന്ന യൂസുഫിന്റെ വരവും പ്രതീക്ഷിച്ച് വീടിന്റെ മുറ്റത്ത് യാക്കൂബ് ഉലാത്തിക്കൊണ്ടിരുന്നു.

ഹോ! സമാധാനമായി. അവര്‍ വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ആടുകളുടെ വരവിന്റെ പ്രത്യേക താളം യാക്കൂബിന് ആശ്വാസം നല്‍കി. എന്തെങ്കിലുമാവട്ടെ, അവരിങ്ങെത്തിയല്ലോ. താനകത്തേക്ക് കയറട്ടെ.

സംഘം വന്നു. യൂസുഫ് എവിടെ മക്കളേ, എന്ത് പറ്റി, യൂസുഫ് എന്ത്യേ?

ഉപ്പാ, ഞങ്ങള്‍ ആടുകളെയും കൊണ്ട് മുന്നേറിയപ്പോള്‍ യൂസുഫിനെ ഞങ്ങള്‍ ഒരു സ്ഥലത്തിരുത്തി. താങ്കള്‍ ഉത്കണ്ഠപ്പെട്ടപോലെ ചെന്നായ്ക്കൂട്ടം... അവനെ ആക്രമിച്ചു. കണ്ടില്ലേ, അവന്റെ കുപ്പായം. പകച്ചുനില്‍ക്കുന്ന യാക്കൂബിന്റെ നേരെ യൂസുഫിന്റെ കുപ്പായം അവര്‍ തെളാവായി നീട്ടി. യാക്കൂബിന്റെ ഉള്ളകം പെട്ടെന്നല്പം തണുത്തു. തന്റെ കുഞ്ഞിന്റെ കീറാത്ത കുപ്പായത്തില്‍ പുരണ്ടിരിക്കുന്ന രക്തം മറ്റേതോ മൃഗത്തിന്റേതാണെന്ന് ആ വന്ദ്യവയോധികന് മനസ്സിലായി. സ്വയം പറഞ്ഞു: എന്തോ തിരിമറി നടന്നിട്ടുണ്ടെന്നുറപ്പ്. പക്ഷേ, താനിവിടെ ക്ഷമിക്കാതെ നിവൃത്തിയില്ല. അവരോടായി പറഞ്ഞു: സുന്ദരമായി ഉപ്പ ക്ഷമിക്കുകയാണ് കേട്ടോ. നിങ്ങള്‍ പറയുന്ന കാര്യത്തില്‍ അല്ലാഹു മാത്രമേയുള്ളൂ സഹായി.

സഹോദരന്മാര്‍ ഓരോരുത്തരായി പിതാവിന്റെ അടുത്തുനിന്ന് പിരിഞ്ഞുപോയി. അവര്‍ക്കിടയില്‍ അര്‍ഥഗര്‍ഭമായ മൗനം തളംകെട്ടി നിന്നു. തങ്ങളടെ നുണപ്പരിപാടി ഉപ്പാക്ക് മനസ്സിലായിരിക്കുന്നു. അവര്‍ ജാള്യതയോടെ അവരുടെ കിടപ്പുമുറികളിലേക്ക് പോയി.

2 comments:

  1. നന്നായി പറഞ്ഞിരിക്കുന്നു ടീച്ചര്‍. ഇത് വായിച്ചപ്പോള്‍ അഹമദ്‌ ബഹ്ജതിന്റെ ഖുര്‍ആനിലെ ജന്തു കഥകള്‍ ആണ് ആദ്യം ഓര്‍മയില്‍ വന്നത്.അതില്‍ യൂസുഫിന്റെ ചെന്നായയുടെ കഥ പറയുന്നുണ്ട് ബഹ്ജത്‌ .

    ഏതായാലും പതിവ് യാത്രാ വിവരങ്ങളില്‍ നിന്ന് മാറിയുള്ള ഈ ചുവടുവെപ്പിനു എല്ലാവിധ ആശംസകളും .....

    ReplyDelete
  2. ഈ കഥയുടെ ബാക്കികളൊക്കെ ഉണ്ട്‌...insha allah ഉടന്‍ അതും ഇടാം..

    ReplyDelete