Monday, January 31, 2011

മനസ്സിനെ വേട്ടയാടുന്ന വാര്‍ത്തകള്‍

എന്താണെഴുതേണ്ടത്? ഈജിപ്ത്, തൂനിസ്, യമന്‍, അല്‍ജീരിയ...... കേരളം. ഒട്ടും സുഖകരമല്ലാത്ത വാര്‍ത്തകള്‍ കൊണ്ട് പത്രവും മറ്റു വാര്‍ത്താമാധ്യമങ്ങളും നിറയുമ്പോള്‍ ആകപ്പാടെ മനസ്സില്‍ അസ്വസ്ഥത.

ഈജിപ്തില്‍ ജയിലില്‍ 200 പേര്‍ വെടിയേറ്റു മരിച്ചു എന്ന പത്രവാര്‍ത്തയാണ് ഇന്നത്തെ പ്രമുഖ വാര്‍ത്ത. ജയിലില്‍ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ അടയ്ക്കപ്പെട്ട നിരപരാധികളും ഉണ്ടാവും.

ഇത്തരം കലാപങ്ങളുടെ ഇസ്‌ലാമിക മാനമാണ് ഞാനിവിടെ അന്വേഷിക്കുന്നത്. കലാപം ഇപ്പോള്‍ പിടിവിട്ടുപോയിരിക്കുന്നു. ഒരു നാട് അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു. ഹുസ്‌നി മുബാറകിനെ അല്പം പോലും അനുകൂലിക്കുന്ന ആളല്ല ഞാന്‍. ഇഖ്‌വാനികളെ പീഡിപ്പിച്ച ചരിത്രം അദ്ദേഹത്തിനുമുണ്ടല്ലോ. മാത്രമല്ല, ഇസ്രാഈലീ ചായ്‌വും. ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ നാലു ദിവസം താമസിച്ച് സന്ദര്‍ശിച്ച പല സ്ഥലങ്ങളും - അലക്‌സാന്‍ഡ്രിയ, കെയ്‌റോ, അല്‍ഫയൂം - എന്നിവ മനസ്സില്‍ എന്തൊക്കെയോ നോവുണര്‍ത്തുന്നു. ആ നല്ല സുന്ദരമായ നാട് കലാപത്തിന്റെ എരിതീയിലേക്കെടുത്തറിയപ്പെട്ടിരിക്കുന്നു. മാത്രമല്ല, മൂസാ (അ)യും ആസിയാബീവിയും യൂസുഫ് (അ)ഉം നഫീസത്ത് ബീവിയും ഇമാം ശാഫി അവര്‍കളും തുടങ്ങി അബുല്‍ അബ്ബാസുല്‍ മുര്‍സി, ബുര്‍ദ, മദ്ഹ് കാവ്യത്തിന്റെ ഉടമയായ മാം ബൂസീരി, ഇഖ്‌വാന്‍ ഇമാമുമാരായ ബന്നയും ഖുതുബും സൈനബുല്‍ ഗസ്സാലിയും... ഈജിപ്തുമായി ഒരാത്മബന്ധം വല്ലാതെയുണ്ട് എന്ന് ഹൃദയത്തിന്റെ തേങ്ങലുകള്‍ വ്യക്തമാക്കുന്നു.

സാധുക്കളായ നമുക്കെന്ത് ചെയ്യാന്‍ പറ്റും? മര്‍ദ്ദിതരായ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. കുറഞ്ഞ പ്രയാസങ്ങളിലൂടെ, കുറഞ്ഞ മനുഷ്യഹാനിയിലൂടെ അവിടങ്ങളിലൊക്കെ നീതിപൂര്‍വകമായ യഥാര്‍ഥ ഇസ്‌ലാമിക ഭരണം എത്രയും വേഗം പുലരട്ടെ എന്ന്. നന്മയിലും നീതിയിലും താല്‍പര്യമുള്ള എല്ലാവരും ആത്മാര്‍ഥമായി പ്രാര്‍ഥിക്കേണ്ട സന്ദര്‍ഭമാണിത്. ഇഖ്‌ലാസോടെയുള്ള നമ്മുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കാതിരിക്കില്ല.

അംറ്ഖാലിദ് ഇന്നലെ തഹ്‌രീര്‍ മൈതാനിയില്‍ ഒരുമിച്ചുകൂടി യുവാക്കളോടൊപ്പം സമയം ചെലവഴിച്ചു എന്ന് അവരുടെ സൈറ്റില്‍ കാണുകയുണ്ടായി. കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം വളര്‍ത്തിയെടുത്ത യുവാക്കളോട് മിസ്‌റിലെ എല്ലാ ആശുപത്രികളിലേക്കും ഓടിയെത്തി രക്തം ദാനം ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഒന്നരമാസം മുമ്പ്, അദ്ദേഹം അലക്‌സാണ്‍ഡ്രിയയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തത് ചില വിവാദങ്ങളുണ്ടാക്കിയതായി സൈറ്റില്‍ കാണുകയുണ്ടായി. ഏതായിരുന്നാലും നേതാക്കള്‍ക്ക് സര്‍വശക്തന്‍ നല്ല ബുദ്ധിയും വിവേകവും പ്രദാനം ചെയ്യട്ടെ. ആമീന്‍.

റാശിദുല്‍ ഗനൂശി പറഞ്ഞപോലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഇതിലും നല്ലൊരു അവസരം ലഭിക്കാനില്ല. വര്‍ഷങ്ങളായി ഫ്രാന്‍സില്‍ പ്രവാസജീവിതം നയിക്കുന്ന അദ്ദേഹം തൂനിസില്‍ തിരിച്ചെത്തിയെന്ന പത്രവാര്‍ത്ത മനസ്സിനല്പം സമാധാനം നല്‍കുന്നു. ഇസ്‌ലാമിക മനഃസാക്ഷി വറ്റിയിട്ടില്ലാത്ത എല്ലാ മുസ്‌ലിം-അമുസ്‌ലിം സുഹൃത്തുക്കളോടും ആ നാടുകളിലെ അരക്ഷിതാവസ്ഥ എത്രയും വേഗം അവസാനിച്ച് ഇസ്‌ലാമിക ഭരണം സ്ഥാപിതമാകാന്‍ സര്‍വശക്തനോട് കേണപേക്ഷിക്കാന്‍ അഭ്യര്‍ഥിക്കുകയാണ്.

ലോകപ്രശസ്ത പണ്ഡിതന്‍ ഖര്‍ദാവി പറഞ്ഞതുപോലെ, ഹുബുല്‍ മാത്രമേ വീണിട്ടുള്ളൂ; ലാത്തയും ഉസ്സയും മനാത്തയും ഉണ്ട് വീഴാന്‍. ആ വീഴ്ച എത്രയും വേഗം നടന്ന് മക്കം ഫതഹ് നടന്നതുപോലെ നടക്കട്ടെ. ആമീന്‍.

ഇപ്പോഴും മനസ്സില്‍ ആശങ്കയാണ്. പലപ്പോഴും പല രാജ്യങ്ങളിലും ഇസ്‌ലാമിസ്റ്റുകള്‍ വിയര്‍പ്പും ചോരയും ഒഴുക്കി നേടിയെടുക്കുന്ന സ്വാതന്ത്ര്യം അവസാന നിമിഷത്തില്‍ കതിരുകൊയ്യാന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകള്‍ കടന്നുവരുന്ന കാഴ്ച. ഏറെ നിരാശയുണ്ടാക്കുന്ന അത്തരം സംഭവങ്ങള്‍ നടക്കാതിരിക്കട്ടെ ആമീന്‍.

ആ മേഖലയില്‍ വിഷമമനുഭവിക്കുന്ന, നമ്മുടെ എല്ലാ മനുഷ്യസുഹൃത്തുക്കള്‍ക്കും എത്രയും വേഗം അവരുടെ പ്രയാസം റബ്ബ് മാറ്റിക്കൊടുക്കട്ടെ. ആമീന്‍. അവിടത്തെ നേതാക്കള്‍ക്ക് സര്‍വശക്തന്‍ ബുദ്ധിയും വിവേകവും കര്‍മശേഷിയും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

വസ്സലാം, സബിത ടീച്ചര്‍

6 comments:

  1. ചരിത്രത്തില്‍ എന്നും ഫറോവമാര്‍ ഉണ്ടായേ പറ്റൂ.അത് ഇരുപത്തൊന്നാം നൂറ്റാണ്ടിനും ബാധകമാണ്.എന്നാലെ മൂസയുടെ ദൌത്യം നിര്‍വ്വഹിക്കാന്‍ ആളുണ്ടാവുകയുള്ളൂ.ഒരു ജനത സ്വയം മാറാന്‍ തയാറായാല്‍ അല്ലാഹു അവരുടെ അവസ്ഥ മാറ്റുക തന്നെ ചെയ്യും.നമുക്ക് പ്രാര്‍ഥിക്കാം.മൂസ കണ്ട തീ അകലെയല്ല. നിങ്ങള്‍ ചെരിപ്പഴിച്ച് വെച്ച് മല കയറാന്‍ തയാറായാല്‍.ഫരോവമാര്‍ തുലയട്ടെ,അവരുടെ കൂടെ എത്ര ഹാമാനും(സൈന്യവും ),ഖാറുനും(പണവും) ഉണ്ടായാലും ശരി.

    ReplyDelete
  2. കലാപം എന്ന പദം ഇവിടെ ഉപയോഗിച്ചത്‌ ശരിയാണോ? കലാപം എന്നത് ഒരു നെഗറ്റീവ് അര്‍ത്ഥം ആണ് തരിക. അവിടെ ബടക്കുന്നത് ജനകീയ പ്രക്ഷോഭങ്ങളാണ് . വഴി തെറ്റാനും അവസാന നിമിഷം ഹൈജാക്ക് ചെയ്യപ്പെടാനും ഒക്കെ സാധ്യത ഉണ്ട്. പക്ഷെ ...

    ReplyDelete
  3. ഹൊസ്‌നി മുബാറക്,
    ഫറോവയും മമ്മികളും
    വിനോദസഞ്ചാരഭൂപടത്തിലെ ഹരിതബിന്ദുവല്ല
    ഉണങ്ങിയ ചോരയുടെയും ഗദ്ഗദങ്ങളുടെയും
    സ്മാരകശിലകളാണ്
    അവര്‍ ചരിത്രത്തോട് സ്വകാര്യങ്ങള്‍ പങ്കുവെച്ചത്
    കശാപ്പുശാലയിലെ രോദനങ്ങളറിയിക്കാതെയാണ്
    ഹിറ്റ്‌ലറും സ്റ്റാലിനും ഗോള്‍വാള്‍ക്കറും
    സംസാരിച്ചത് ഒരേ ഭാഷയായിരുന്നു
    ബുഹന്‍വാള്‍ഡില്‍ നിന്നു ബാബിയ്യാറിലേക്കും
    സൈബീരിയായില്‍ നിന്ന് അയോദ്ധ്യയിലേക്കും
    ഏറെ ദൂരമില്ല,
    എല്ലാം തകര്‍ന്ന പള്ളികളിലും
    തലയോടുകളുടെ നൃത്തത്തിലും അവസാനിക്കുന്നു
    ഹിറ്റലറുടെയും സ്റ്റാലിന്റെയും ചെറു മക്കള്‍ക്ക്
    ഇപ്പോഴെന്റെ രക്തം വേണം.
    അധികാരത്തിന്റെ ചിറയുറപ്പിക്കാന്‍
    എന്നും അവര്‍ക്കാവശ്യമായിരുന്നു
    കവികളുടെയും നദികളുടെയും കാടുകളുടെയും
    കന്യകമാരുടെയും രക്തം
    അവര്‍ക്കറിയില്ല ചിറകുളുടെയും കോട്ടകളുടെയും
    സിംഹാസനങ്ങളുടെയും ക്ഷണികത.
    ഹൊസ്‌നി മുബാറക്,
    അടിച്ചമര്‍ത്തപ്പെട്ടവന്റെ കണ്ണുനീര്‍
    വാക്കിന്റെ ഖനികളില്‍ മാത്രമല്ല
    പ്രജ്ഞ മരിക്കാത്തവന്റെ
    സിരകളിലും
    തീപ്പിടുത്തമുണ്ടാക്കിയിരിക്കുന്നു!

    ReplyDelete
  4. ആ മേഖലയില്‍ വിഷമമനുഭവിക്കുന്ന, നമ്മുടെ എല്ലാ മനുഷ്യസുഹൃത്തുക്കള്‍ക്കും എത്രയും വേഗം അവരുടെ പ്രയാസം റബ്ബ് മാറ്റിക്കൊടുക്കട്ടെ. ആമീന്‍. അവിടത്തെ നേതാക്കള്‍ക്ക് സര്‍വശക്തന്‍ ബുദ്ധിയും വിവേകവും കര്‍മശേഷിയും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

    "ആമീൻ…. ആമീൻ….ആമീൻ…."

    ReplyDelete
  5. പ്രതിഷേധിക്കാനുള്ള മനസ്സും പ്രതികരിക്കാനുള്ള കരുത്തും നഷ്ടപെട്ടിട്ടില്ലാത്ത മധ്യ പൌരസ്ത ദേശത്തെ
    എല്ലാ സഹോദരന്മാരുടെ പോരാട്ടത്തിനും ഭാവുകങ്ങള്‍ . അവരുടെ വിയര്പും , കണ്ണീരും, ചോരയും ഒന്നും വെറുതെയാവില്ല
    പ്രാര്‍ത്ഥനയോടെ

    ReplyDelete
  6. ഈജിപ്തില്‍ പരസ്പരം കല്ലെറിയുന്ന ജനങ്ങളെ കണ്ടപ്പോള്‍ ഞാന്‍ എന്‍റെ ഈജിപ്ത്യന്‍ സുഹുര്തിനോട് ചോദിച്ചു .എന്താണ് ഇങ്ങനെ എന്ന്.അപ്പോള്‍ അവന്‍ പറഞ്ഞു .അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നും കാശ് വാങ്ങി വിപ്ലവത്തെ ഒതുക്കാന്‍ വേണ്ടി സാധാരണ janangal

    ReplyDelete