Tuesday, June 5, 2012

വടക്കേ-ഇന്ത്യൻ ഗ്രാമങ്ങളിലെ ജീവിതം

12 ദിവസത്തെ തുടർച്ചയായ യാത്ര; വിശ്രമമില്ലാത്ത യാത്ര. വിഷൻ 2016 ന്റെ ഗ്രാമങ്ങളിലേക്കുള്ള യാത്ര അത്യന്തം രസകരമായിരുന്നു. പണ്ടേയുള്ള ആഗ്രഹമായിരുന്നു, ഗ്രാമങ്ങൾ എങ്ങനെയായിരിക്കും? അവരുടെ ജീവിതം എങ്ങനെയായിരിക്കും? - എന്നെല്ലാം അറിയണമെന്ന്. അത് ഒരളവുവരെ സാക്ഷാത്കരിക്കാൻ ഈ യാത്ര ഉപകരിച്ചു. ഇതിന് മറ്റൊരു വശം കൂടി ഉണ്ട്. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ജനസേവനപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങളെ തൊട്ടറിഞ്ഞ്, അതിനെ ആവുംവിധം വളവും വെള്ളവും നൽകി പോഷിപ്പിക്കുക എന്നൊരു ദൗത്യം. ഒരു ജമാഅത്ത് റുക്ൻ (അംഗം) എന്ന നിലയ്ക്ക് ഏറെ സന്തോഷിപ്പിച്ച സന്ദർഭങ്ങൾ ഈ യാത്രയിലുണ്ടായി. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ വിദൂര ഗ്രാമങ്ങളിലും ബീഹാറിന്റെ ഗ്രാമങ്ങളിലും ഞാനുൾക്കൊള്ളുന്ന റുക്ൻ വിഭാഗം ഉണ്ട്. മാത്രമല്ല, ഇവരൊക്കെ എല്ലാ നിലയ്ക്കും നല്ല സംസ്‌കരണം ലഭിച്ചവരാണെന്ന് തിരിച്ചറിയാനും സാധിച്ചു. മാൻഡാ ടൗണിൽനിന്നും ദൂരെയുള്ള സുന്ദരമായ ഗ്രാമത്തിൽ സുൽത്താന ഫർസാന എന്ന റുക്‌നും ഭർത്താവും വളരെ ഹൃദ്യമായാണ് സംഘത്തെ എതിരേറ്റത്.


21.05.2012 തിങ്കളാഴ്ച 8 മണിക്ക് ഞാനും ഭർത്താവും കോഴിക്കോട്ടേക്ക് പുറപ്പെട്ടത് മുതൽ 1.16.2012 പാതിരാത്രി വീട്ടിലെത്തുന്നതുവരെ ആറ് ദിവസം ചില സ്‌കൂളുകൾ, ലോഡ്ജുകൾ എന്നിവയിൽ ഉറങ്ങിയതൊഴിച്ചാൽ തീവണ്ടിയിലും ബസ്സിലും കാറിലും കാൽനടയായും യാത്രയിൽ തന്നെയായിരുന്നു. അനുഭവങ്ങളുടെ കലവറ സമ്മാനിച്ച യാത്ര.
ഒരുമണിക്ക് കോഴിക്കോട്ടെത്തി. പല സുഹൃത്തുക്കളെയും കാണേണ്ടതുണ്ടായിരുന്നതിനാൽ ഒരു റൂം എടുത്തു. കൊടുവള്ളിയിലെ നാസറും കുടുംബവും മറ്റും അവിടെ എത്തി. ആ ഹോട്ടലിൽത്തന്നെയായിരുന്നു 7 മണിക്ക് യാത്രാസംഘത്തിന് സമ്മേളിക്കേണ്ടിയിരുന്നത്. കൂട്ടത്തിൽ പറയട്ടെ, മാധ്യമം ലേഖകനായ എം.സി.എ. നാസറിനെ കാണാനും പല വിഷയങ്ങളും ചർച്ച ചെയ്യാനും സാധിച്ചത് യാത്രയ്ക്ക് കൂടുതൽ ഉന്മേഷം നൽകി. വടക്കേ ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥകളും ലോക ഇസ്‌ലാമിക ചലനങ്ങളും അദ്ദേഹത്തിന്റെ അടുത്തിടെ നടന്ന തുർക്കി-ലബനാൻ യാത്രകളും ചർച്ചയ്ക്ക് വന്നു.


7 മണിയുടെ സമ്മേളനത്തിൽ വിഷൻ 2016 കേരള കോ-ഓർഡിനേറ്ററായ നജീബ് കുറ്റിപ്പുറത്തിന്റെ നിർദേശങ്ങളും ശൈഖ് മുഹമ്മദിന്റെ ഉപദേശങ്ങളും പരസ്പരം പരിചയപ്പെടലും എല്ലാം കൂടി മനസ്സിന് കൂടുതൽ കരുത്ത് പകർന്നു.
2 മണിക്ക് ചെന്നൈയിലേക്കുള്ള ട്രെയിനിൽ സംഘം യാത്ര ആരംഭിച്ചു. പിറ്റേ ദിവസം 3 മണിയോടെ അവിടെയെത്തി. ഹൗറാ-ചെന്നൈ മെയിൽ രാത്രി 11 മണിക്കായതിനാൽ അത്രയും സമയം ചെലവഴിക്കാൻ മറീനാ ബീച്ചിൽ കുറച്ചു സമയം ചിലവഴിക്കാൻ യാത്രാ കോ-ഓർഡിനേറ്ററായ ഫർമീസിന്റെയും നദീറിന്റെയും നിർദേശമുണ്ടായി. ഞങ്ങൾ കുറേ സമയം ബീച്ചിലും പുൽത്തകിടിയിലുമായി സമയം നീക്കി. അല്ലാഹുവിന്റെ ഭൂമിയിലെ വ്യത്യസ്തരായ മനുഷ്യ-മൃഗ-സസ്യജാലങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ട് റോഡിനടുത്തുള്ള പുൽത്തകിടിയിലെ ധ്യാനം മനസ്സിനെ കൂടുതൽ സന്തോഷപ്രദമാക്കി.


24ന് വെളുപ്പിന് ഞങ്ങൾ ഹൗറയിലെത്തി. അവിടെ നിന്ന് ബസ്സിന് കൽക്കത്തയിലേക്ക്. അവിടെ കണ്ട ചില രസകരമായ കാര്യങ്ങൾ പറയാതെ വയ്യ. ചായ കിട്ടുന്നത് മൺകപ്പിൽ. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന കപ്പുകൾ. കുറഞ്ഞ വിലയ്ക്ക് നല്ല ചായ. ഞാൻ രണ്ട് കപ്പുകളും എടുത്ത് ബാഗിൽ വെച്ചു. നാട്ടിൽ കൊണ്ടുവന്ന് കുട്ടികൾക്ക് കാട്ടിക്കൊടുക്കാമല്ലോ. പണ്ട് ഉപ്പ പറഞ്ഞ് ഇക്കാര്യം ഞാൻ കേട്ടിട്ടുണ്ടായിരുന്നു. പല പെട്ടിക്കടകൾക്കു മുമ്പിലും ഇത് കൂമ്പാരമായി കിടക്കുന്നുണ്ട്. ചായക്കും കപ്പിനും കൂടി 5 രൂപ എന്നാണോർമ.


അവിടെ നിന്ന് കൽക്കട്ട സ്റ്റേഷനിലെത്തി മുർഷിദാബാദ് ട്രെയിനിൽ കയറി. അത്യന്തം രസകരമായിരുന്നു 4 മണിക്കൂറുള്ള ആ യാത്ര. പൊരിവെയിലിന്റെ ചൂടിലും യാത്രാസംഘത്തിന്റെ സ്‌നേഹ-സാഹോദര്യം മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചു. ചുറ്റിനും നല്ല വൃത്തിയുള്ള ജലാശയങ്ങൾ ബംഗാളിന്റെ പ്രത്യേകതയാണ്. അവയിൽ ധാരാളം താറാവുകൾ, താമരക്കുളങ്ങളും; ചെന്താമരയാണ്. പൂവുകൾ കണ്ടിരുന്നില്ല. ഒരു സീസൺ കൃഷി പോലെയാണെന്ന് തോന്നുന്നു. കടുത്ത ചൂടിൽ ആ ജലാശയങ്ങളും പക്ഷികളും മരങ്ങളും ഹൃദ്യാനുഭവമായിരുന്നു. ഉച്ചയോടെ ഞങ്ങൾ ബെർഹാംപൂർ സ്റ്റേഷനിലിറങ്ങി. നേരെ ഇസ്‌ലാംപൂർ ഗ്രാമത്തിലേക്ക് - അവിടെ നല്ലൊരു പള്ളി.
 ചുറ്റിനും കുറേ മുസ്‌ലിം വീടുകൾ. അല്പം ദൂരെയുള്ള സാമാന്യം തരക്കേടില്ലാത്ത ഒരു വീട്ടിലേക്ക് ഞങ്ങൾ -സ്ത്രീകൾ- നമസ്‌കരിക്കാൻ പോയി. തിരിച്ച് പള്ളിയുടെ മുമ്പിലുള്ള ഒരു കൊച്ചു വെയിറ്റിങ്‌ഷെഡിലേക്കും അവിടെ നിന്നും പൊരിവെയിലിൽ ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കപ്പെട്ട വീട്ടിലേക്കും. അപ്പോഴേക്കും ഞാൻ ചൂടിന്റെ കാഠിന്യത്താൽ വീണുപോകുമെന്ന മട്ടായി. എങ്ങനെയോ ആ വീട്ടിലെത്തി. ചാമ്പുപൈപ്പിൽനിന്നും കുറേ വെള്ളം കൊണ്ട് മുഖം കഴുകി. അവശതയകറ്റി.


 നല്ല മാവിൻതണലിലായിരുന്നു ആ ഗ്രാമീണർ ഞങ്ങൾക്കുവേണ്ടി ഭക്ഷണം കഴിക്കാനുള്ള സ്ഥലം ഒരുക്കിയത്. ഭക്ഷണശേഷം സ്‌കോഡുകളായി ഗ്രാമസന്ദർശനം ആരംഭിച്ചു. എനിക്ക് കുറച്ചു മാത്രം പോകാനേ അന്ന് കഴിഞ്ഞുള്ളൂ. ശരീരം വല്ലാതെ തളർന്നിരുന്നു. എങ്ങനെയോ പള്ളിയിലേക്ക് തിരിച്ചെത്തി. അവിടെ ഇരുന്ന് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്ക് സംഘാംഗങ്ങൾ എത്തി. ഇനി യാത്ര ശങ്കർപൂരിലേക്കാണ്. ഇസ്‌ലാംപൂർ ഗ്രാമത്തിനും ശങ്കർപൂരിനും ഇടയിൽ 70 കിലോമീറ്റർ ദൂരമുണ്ട്. അവിടേക്കുള്ള യാത്രയും രസകരമായിരുന്നു. വർത്തുളാകൃതിയിലുള്ള മേൽക്കൂരയുള്ള വീടുകൾ... നല്ല ഭംഗി തോന്നി. തകരമായാലും വൈക്കോലായാലും വീടുകൾ ഈ രീതിയിൽത്തന്നെ. ഇവിടെയും വൃത്തിയുള്ള ധാരാളം പൊയ്കകൾ കാണാമായിരുന്നു. താറാവുകൾ അതിൽ നീന്തിത്തുടിക്കുന്നു
ശങ്കർപൂരിലെത്തുമ്പോൾ ഏകദേശം സന്ധ്യയായിത്തുടങ്ങി. 
അവിടെ കണ്ട ഒരു വൈക്കോൽപ്പള്ളി എല്ലാവരുടെയും മനസ്സ് വേദനിപ്പിച്ചു. 700 കുടുംബങ്ങൾക്കുള്ള പള്ളിയാണെന്ന് കേട്ടു. മഴ പെയ്ത് വെള്ളം കയറുമെന്ന് തോന്നുന്ന സ്ഥലമാണ്. പുരുഷന്മാർ ആ പള്ളിയിൽ നമസ്‌കരിച്ചു. ഞങ്ങൾ അവിടെ നിന്ന് അംഗശുദ്ധി വരുത്തിയെങ്കിലും താമസസ്ഥലത്തെത്തിയിട്ടാണ് നമസ്‌കരിച്ചത്.


പി.പി.അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ശ്രമഫലമായി അവിടെ മൗണ്ട് ഹിറാ എന്നൊരു സ്‌കൂളുണ്ട്. അവിടെയാണ് സംഘത്തിന് തങ്ങാൻ സ്ഥലം കണ്ടെത്തിയിരുന്നത്.

9 comments:

  1. good job.............waiting for continuation,,,,,,,,,,,,

    ReplyDelete
  2. insha allah sulu...
    ഒരു പാട് ഉണ്ട് എഴുതാന്‍ ..നമ്മള്‍ ഈ ഭൂമിയിലെ സ്വര്‍ഗത്തിലാണ് .

    ReplyDelete
  3. ബാക്കി പ്രതീക്ഷിച്ചിരിക്കുന്നു...

    ReplyDelete
  4. വളരെ ഹൃദയസ്‍പൃക്കായ വിവരണം, കുറച്ചുകൂടെ ഫോട്ടോകള്‍ ആകാമായിരുന്നു

    ReplyDelete
  5. യാത്ര വിവരണത്തിനും ആ നാടിനെ ഒക്കെ കുറിച്ച് പറഞ്ഞു തന്നതിനും നന്ദി ...

    ReplyDelete
  6. karunayullavake mattullavarude vedanayekurichu anweshikkan kazhiyoo...Teacher iniyum ezhuthuka.

    ReplyDelete
  7. എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് യാത്രാവിവരണം .. ഇങ്ങനെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മളൊക്കെ എത്രമാത്രം അനുഗ്രഹിക്കപെട്ടവര്‍ ആണെന്ന് ചിന്തിച്ചു പോകും..

    ReplyDelete