Wednesday, June 13, 2012

രുണുപർവീണിന്റെ ഗ്രാമത്തിൽ

അറാറയിൽ ഞങ്ങൾ ട്രെയിനിറങ്ങി. ഇനി വലിയ ബസ്സുകളില്ല. ഏഴു പേരുള്ള ഗ്രൂപ്പുകളായി ക്വാളിസിലാണ് യാത്ര. റെയിൽവേ സ്റ്റേഷൻ ഒരു കുഗ്രാമത്തിലാണ്. മീറ്റർഗേജായ ഒറ്റയടിപ്പാത. ട്രെയിൻ ജോഗ്ബാനി എന്ന സ്ഥലം വരെയാണ്. ബീഹാറിലെ വടക്കുകിഴക്ക് ഭാഗത്തുള്ള ഒരു ജില്ലയാണ് അരാറിയ. ദുർഘടമായ റോഡ് പിന്നിട്ട് നല്ല റോഡിലെത്തി.


വൃത്തിയുള്ള ഒരു ഹോട്ടലിലാണ് താമസം. 'എവർഗ്രീൻ' എന്നോ മറ്റോ ആണ് പേര്. പ്രഭാതഭക്ഷണം ഹോട്ടലിലുണ്ടാകുമെന്ന് അറിയിപ്പുണ്ടായി. ഒന്ന് ഫ്രഷ് ആയതിനുശേഷം ഗ്രാമസന്ദർശനത്തിന് പോകുകയാണെന്നും അറിയിച്ചു. മൂന്നു കഷണം ബ്രെഡ്, പുഴുങ്ങിയ ഒരു മുട്ട, അല്പം സോസ് - ഇതായിരുന്നു ഭക്ഷണം. എന്നാലും വൃത്തിയുള്ള ഭക്ഷണമായി തോന്നി. കേരളക്കാർക്ക് കുളി വിശേഷമാണല്ലോ. എല്ലാവരും കാലത്തും തലേന്നും പുഴയിൽ നിന്നുമൊക്കെ കുളിച്ചിരുന്നെങ്കിലും ലോഡ്ജിലെത്തിയപ്പോൾ വീണ്ടും കുളി തുടങ്ങി. കുളി പാതിയായപ്പോൾ വെള്ളം തീർന്നു. അതിനാൽ, യാത്ര അല്പം വൈകി.


ഈ യാത്ര മനസ്സിനെ വല്ലാതെ ദുഃഖിപ്പിക്കുന്നതായിരുന്നു. ഉച്ചഭക്ഷണമൊക്കെ പാർസലായി ഓരോ വണ്ടികളിലും കയറ്റി കുറേ ദൂരം യാത്ര ചെയ്ത് ഒരു ഗ്രാമത്തിലെത്തി. രുണുപർവീൺ എന്ന പെൺകുട്ടിയെ കണ്ടെത്തിയ ഗ്രാമം. ആദ്യം ഞങ്ങൾ ഉച്ചഭക്ഷണത്തിനും നമസ്‌കാരത്തിനുമായി ജമാഅത്ത് പ്രവർത്തകനായ ഒരു സുഹൃത്തിന്റെ വീട്ടിൽ ഇറങ്ങി. അദ്ദേഹത്തിന്റെ ഭാര്യവീടാണെന്ന് തോന്നുന്നു. ഭാര്യ ബി.എസ്‌സി. ഹോംസയൻസ് കഴിഞ്ഞ സ്ത്രീയാണ്. അവരവിടത്തെ ജമീന്ദാരികളാണ്. കൂടാതെ ബിസിനസ്സും ഉണ്ട്. വളരെ വലിയ പണക്കാരാണെന്ന് തോന്നുന്നു. എങ്കിലും അവരൊക്കെ ടോയ്‌ലറ്റ് സംസ്‌കാരം വേണ്ടവിധം ശീലിച്ചിട്ടില്ലാത്തതുപോലെ. പൊട്ടിപ്പൊളിഞ്ഞ ഒരു ടോയ്‌ലറ്റ്. പൈപ്പില്ല. ചാമ്പ്‌പൈപ്പിൽനിന്ന് വെള്ളം എടുത്തുകൊണ്ട് പോവുകയാണ് ചെയ്യുക. കേരളത്തിലെ വീടുകളിലെ ടോയ്‌ലറ്റും ഇതും താരതമ്യം ചെയ്യാനാകില്ല.


ഭക്ഷണശേഷം ഞങ്ങൾ ഇവരുടെ തൊട്ടടുത്ത് നിന്നാരംഭിക്കുന്ന കോളനികളിലേക്കാണ് പോയത്. മേൽക്കൂര തീരാത്ത മതിൽപ്പൊക്കമുള്ള ഒരു പള്ളിയാണാദ്യം ഞങ്ങളെ എതിരേറ്റത്. ഞങ്ങൾ ഓരോ കുടിലുകളിലും കയറി വിശേഷങ്ങളന്വേഷിച്ചു. ചെല്ലുന്ന വീടുകളിലെ കുട്ടികൾ കൂട്ടംകൂട്ടമായി ഞങ്ങളോടൊപ്പം ചേരുകയാണ്. അദ്ഭുതജീവികളെ കണ്ടപോലെ. ആദ്യം മുതൽ അവസാനം വരെ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ഞങ്ങളുടെ തൊട്ട് നടക്കുകയായിരുന്നു. ഫോട്ടോയിൽ ഞാൻ ചേർത്തുപിടിച്ച കുട്ടികൾ. എന്തോ അവരോട് പ്രത്യേകമായൊരു ഇഷ്ടം തോന്നി. അവർ എന്നെയും വിട്ടിരുന്നില്ല. നിഷ്‌കളങ്കതയുടെ നിറകുടങ്ങൾ. അവരെ നമ്മൾ അല്പം ഒന്ന് താലോലിക്കുകയോ പുന്നരിക്കുകയോ ചെയ്താൽ അവർ നമ്മെ വിട്ടുമാറുകയില്ല.


വീടുകളിൽ പല പല കാര്യങ്ങൾ കണ്ടു. ചോളം വൃത്തിയാക്കുന്ന ചിലർ, മുളക് ഉണക്കുന്നു, സൂര്യകാന്തി വിത്ത് ഉണക്കുന്നു. വല്ലാത്തൊരു ഗ്രാമം. നിറയെ കുട്ടികളും സ്ത്രീകളും വൃദ്ധന്മാരും ഉണ്ട്. നമ്മുടെ ജമീന്ദാരിയുടെ ഭൂമിയിലെ പണിക്കാരും ഉണ്ട് ഇവരിൽ.


ഞങ്ങൾ തണൽവഴികളിലൂടെ കുറേ ദൂരം പിന്നിട്ടു. പ്ലസ്ടുവിന് പഠിക്കുന്ന, നന്നായി വസ്ത്രം ധരിച്ചവരും ഉണ്ട് കൂട്ടത്തിൽ. അവരും സ്‌നേഹത്തോടെ ഞങ്ങളോടൊപ്പം നടക്കുന്നുണ്ട്. ധാരാളം ഫോട്ടോകൾ എല്ലാവരും എടുത്തു. മൂക്കിന് കാൻസർ ബാധിച്ച്, മൂക്ക് തുണികൊണ്ട് മൂടിക്കെട്ടിയ ഒരു വൃദ്ധൻ. ചാണകമുള്ള ഒരു മുറ്റത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ ആരും സമ്മതിച്ചില്ല. അങ്ങനെ കരളലിയിക്കുന്ന കുറേ അനുഭവങ്ങൾ.


ഒരു സെന്റിൽ രണ്ടും മൂന്നും വീടുകളാണ്! പരസ്പരം മുഖത്തോടുമുഖമുള്ള വീടുകൾ; നാല് വീടിന് ഒരു മുറ്റം എന്ന നിലയിൽ. അങ്ങനെ ഞങ്ങൾ നടന്നപ്പോൾ 100-നു മുകളിൽ വയസ്സുള്ള പടുവൃദ്ധർ. ആ ഗ്രാമത്തിലും തൊട്ടടുത്ത മറ്റൊരു ഗ്രാമത്തിലും ഇത്തരം വൃദ്ധരെ കണ്ടു.


കുട്ടികളിൽ പോഷകക്കുറവിന്റെ ലക്ഷണങ്ങൾ ദൃശ്യമാണെന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഡോ. സുലൈമാൻ അഭിപ്രായപ്പെട്ടു. നടത്തം തുടരവെ നല്ലൊരു വീട് കണ്ടു. ഞങ്ങളെ കണ്ടപ്പോൾ ഗൃഹനാഥൻ പുറത്തേക്ക് വന്നു. അദ്ദേഹം അവിടത്തെ സ്‌കൂളിലെ ഗവ. ഉറുദു അധ്യാപകനാണ്. നല്ല തടിയുള്ള ഒരാൾ. ഇത് കണ്ടിട്ട് ഇക്ക ഒരു അഭിപ്രായപ്രകടനം നടത്തി - കണ്ടാ, ഗവൺമെന്റ് സർവീസിലായപ്പോൾ കുടവയറും മറ്റും. വയലിൽ അധ്വാനിക്കുന്നവരെ കണ്ടോ? മെലിഞ്ഞ പ്രകൃതം. നാം ഈ ജനതയെ ഉദ്ധരിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ തനത് ജീവിതശൈലികൾ നഷ്ടമാകാതെ നോക്കേണ്ടതുണ്ട്. അവർക്ക് കൃഷിയിലും മറ്റും ധാരാളം പൈതൃകമായ അറിവുകളുണ്ട്. അത് നഷ്ടപ്പെടാതിരിക്കാൻ വിഷൻ-2016 ൽ പ്രവർത്തിക്കുന്നവർ കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബീഹാറിലും ബംഗാളിലും പോയി മറ്റൊരു കേരളത്തെ ഉണ്ടാക്കിയെടുക്കാൻ ദയവുചെയ്ത് ശ്രമിക്കരുത്. മറിച്ച്, അവരുടെ നല്ല അറിവുകളെ നമ്മൾ സ്വാംശീകരിക്കാൻ ശ്രമിക്കണം. ഗ്രാമാനുഭവങ്ങൾ ഇനിയും ഉണ്ട്. ഈ ഗ്രാമത്തിലെ വിശേഷങ്ങൾ തന്നെ തീർന്നിട്ടില്ല.


ഗ്രാമസന്ദർശനത്തിനിടയിൽ മനസ്സിൽ തങ്ങിനിൽക്കുന്ന കാര്യങ്ങൾ മാത്രമാണെഴുതുന്നത്. കുറേ നടന്നപ്പോൾ ഒരു വീട്ടിലെത്തി - ആറ് അംഗങ്ങളും അന്ധർ. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും. അവരുടെ മക്കൾക്ക് പക്ഷേ അന്ധതയില്ല. ഗ്രാമത്തിലെ വയലുകളിലൂടെയൊക്കെ നടന്ന് ക്ഷീണിച്ചവശരായി എല്ലാവരും വലിയൊരു വൃക്ഷത്തണലിൽ ഇരുന്നു.


അപ്പോൾ എന്നോട് കൂട്ടത്തിലെ ഹസീന (ഗവ. നഴ്‌സ്) പറഞ്ഞു: ടീച്ചറേ, ഈ കുട്ടി കുറേ നേരമായി നമ്മളെ അവളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ഞാനവളുമായി കൂടുതൽ അടുത്ത് സംസാരിച്ചു. നല്ല മുഖദൃഷ്ടിയുള്ള ഒരു പത്തുവയസ്സുകാരി. പേര് രുണു പർവീൺ. പെട്ടെന്ന് തസ്‌ലീമാ നസ്‌റീന്റെ 'എന്റെ പെൺകുട്ടിക്കാലം' എന്ന നോവലിലെ രുണു ചെറിയമ്മയെയാണ് എനിക്കോർമ വന്നത്. അവളുമായി കൂടുതൽ അടുത്തപ്പോൾ അവളുടെ ഉമ്മ മൂന്നു മാസം മുമ്പ് ബ്രെയിൻ ട്യൂമർ ബാച്ച് മരിച്ചെന്നും താഴെ മൂന്ന് കുട്ടികൾ ഉണ്ടെന്നും പിതാവ് രണ്ടാമതൊരു കല്യാണം കഴിച്ചെന്നും പിതാവിന് കല്യാണവീടുകളിൽ ഡാൻസ് ചെയ്യലാണെന്നും തുടങ്ങി കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. പറഞ്ഞുതീർന്നപ്പോഴേക്ക് അവളുടെ മുഖം മാറി. ഞാൻ കരഞ്ഞുപോയി. ഇത് കണ്ട സുഹൃത്തുക്കൾ പറഞ്ഞു: ടീച്ചർ ഒന്ന് ചെല്ല്, അവളുടെ വീടുവരെ. അവളുടെ ആവശ്യമല്ലേ. അങ്ങനെ ഞാനും ഹസീനയും ഡോ. സുലൈാനും ആദംസ്വാലിഹും മറ്റ് രണ്ടു കുട്ടികളും കൂടി അവളുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു.


യാത്രചെയ്ത് ക്ഷീണിച്ച മൂസാനബി (അ) പെൺകുട്ടികൾക്ക് വെള്ളം കോരാൻ കല്ല് പൊക്കിക്കൊടുത്ത മാതൃകയുടെ ഒരു ആയിരം ആശംമെങ്കിലും നമ്മളും കരുണ കാട്ടേണ്ടേ? മൂസാ (അ)ന്റെ നടത്തംമൂലം ചെരുപ്പൊക്കെ തേഞ്ഞുപോയിരുന്നത്രെ! നഖമൊക്കെ പൊട്ടി ചോര ഒലിച്ചിരുന്നു! നമ്മൾ ആ മഹാന്മാരുടെ മാതൃകകളിലേക്ക് എന്നെത്താൻ? ഏതായാലും ഞങ്ങളുടെ കൊച്ചുസംഘം അവളുടെ പിതാവുള്ള വീട്ടിലെത്തി. ഹാറൂൺ എന്നാണ് പിതാവിന്റെ പേരെന്ന് ഞാനാദ്യം അവളിൽനിന്ന് മനസ്സിലാക്കിയിരുന്നു. അവളുടെ ആവശ്യം പഠിക്കണമെന്നതാണ്. ഞങ്ങളെ രുണുമോൾ കസേരയിട്ട് മുറ്റത്തിരുത്തി. ഞാനാദ്യമായി ഗ്രാമത്തിലെ ചാമ്പുപൈപ്പിലെ വെള്ളം കുടിച്ചതപ്പോഴാണ്. നല്ല ക്ഷീണം. ''രുണൂ, ധോഡാ പാനീ'' - രുണു വേഗം സ്റ്റീൽഗ്ലാസ്സിൽ സന്തോഷപൂർവം വെള്ളം കൊണ്ടുതന്നു. ഹാറൂൺഭായീ എന്ന് സംബോധന ചെയ്ത് സംസാരം തുടങ്ങി. രുണുവിനെ പഠിപ്പിക്കണം. അപ്പോൾ ഹാറൂൺഭായിയുടെ മറുപടി: എന്തിനാ പഠിക്കണത്? ഇവരൊക്കെ സ്‌കൂളിൽ പോകുന്നും വരുന്നും ഉണ്ട്. ഒന്നും അറിയില്ല. അതിലും ഭേദം വീടാണ്. എങ്ങനെ ഞങ്ങൾ ഇതിനെ ഖണ്ഡിക്കും? ഡോ. പറഞ്ഞു: കാശില്ലാഞ്ഞിട്ടാണ് പഠിപ്പിക്കാത്തതെങ്കിൽ ഞങ്ങൾ പഠിപ്പിക്കാം. അപ്പോൾ അയാൾ ഞങ്ങളുടെ മൊബൈൽനമ്പർ ആവശ്യപ്പെടുകയാണ്. ചർച്ച മൂത്തുവന്നപ്പോഴേക്ക് എന്റെ മൊബൈലിലേക്ക് നദീറിന്റെ വിളി, ഞങ്ങളെ കാണാഞ്ഞിട്ട്. 'ഇതാ എത്തി' എന്ന് മറുപടി കൊടുത്തു. ഖുദാ ഹാഫിസ് ഒക്കെ പറഞ്ഞ് ആ മോളോടും കുടുംബത്തോടും യാത്രപറഞ്ഞ് ഞങ്ങൾ തിരക്കിട്ട് നടക്കാൻ തുടങ്ങി.


വീടിനടുത്ത് നദീർ ബൈക്കുമായി വന്നിരിക്കുന്നു. വണ്ടിയിൽ തിരിച്ചെത്തിയപ്പോൾ ഇക്കാടെ വക ദ്വേഷ്യം. ഒരു സംഘത്തിലാകുമ്പോൾ എത്ര വലിയ വിഷയമാണെങ്കിലും ഒറ്റതിരിഞ്ഞ് പോകരുത്. മനസ്സാകെ കലങ്ങി. പോയ കാര്യത്തിന് ഒരു തുമ്പും ഉണ്ടായതുമില്ല. അല്പം നീരസം ബാക്കിയുമായി. എന്തായാലും രുണു പർവീണിനെ പോലെയുള്ള കുട്ടികളെ വിഷൻ 2016 പ്രത്യേകം ശ്രദ്ധിക്കാൻ അപേക്ഷിക്കുന്നതിന് ഈ സംഭവം സഹായകമായി. ഇപ്പോഴും എന്റെ മനസ്സിൽ നീറ്റൽ. എന്റെ രുണുപർവീണും മറ്റു പാവം മക്കളും ഇപ്പോൾ എന്തെടുക്കുകയാവും? അവരുടെ ജീവിതം എവിടെയെങ്കിലുമൊക്കെ വെച്ച് കാലിടറിപ്പോകില്ലേ? പിതാവ് ഒരു പെൺമുഖച്ഛായ ഉള്ള ആൾ. ഡാൻസിനു വേണ്ടി പുരികമൊക്കെ പ്ലക്ക് ചെയ്ത രൂപം.


ഈ സാധുക്കളായ, ദരിദ്ര ഗ്രാമീണർക്ക് ഒരു കൈത്താങ്ങാവാൻ സാധിക്കുന്ന ഉമറുമാർ, ജയപ്രകാശ് നാരായണന്മാർ, മദർതെരേസമാർ എവിടെ? തിരശ്ശീലയിൽ ഇരുട്ട് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ആ കുഞ്ഞുങ്ങൾക്ക് ഒരു മിഠായി പോലും കൊടുക്കാനാവാത്ത ദുഃഖം ഹൃദയത്തിൽ തളംകെട്ടി നിൽക്കുന്നു. പരിഹാരങ്ങൾക്കായി മനസ്സ് ഉഴറുകയാണ്; പോയ ഗ്രാമങ്ങളിലൊക്കെ ഇനിയും പോകാൻ... അവരുമായി സ്‌നേഹം പങ്കിടാൻ...


ഇല്ല, ഞാനിതിൽ തോൽക്കില്ല. എന്റെ വരുമാനത്തിന്റെ ഒരു പങ്ക് എന്റെ ആ കുഞ്ഞുങ്ങൾക്കും ഉണ്ട് ഇനിമുതൽ. പടച്ചവനേ, ഈ മാർഗത്തിൽ നീ മാത്രം തുണ. വിഷൻ പറയുന്നത് ധനവിഭവത്തെക്കാൾ അവിടെ വേണ്ടത് മനുഷ്യവിഷവമാണെന്ന്. സംസ്‌കരിക്കാൻ കഴിവുള്ള വളണ്ടിയർമാരെയാണെന്ന്. ഞാനെന്റെ 'പേന' അവർക്കായി സമർപ്പിക്കുന്നു. രുണുമോളേ, നിന്റെ മോചനം വിദൂരത്തല്ല. വിഷൻ 2016 തീർച്ചയായും നിന്നെ വിദ്യാസമ്പന്നയാക്കും, സംസ്‌കാരമുള്ളവളാക്കും. ഇത് ഒരു രുണു മാത്രം. എത്ര രുണു പർവീൺമാർ നമ്മെ കാത്തിരിക്കുന്നു.

9 comments:

  1. ആ ഒരു പേന ഒരായിരം പേനകളായി പെരുക്കട്ടെ..... അവർക്ക് വെളിച്ചം ഉണ്ടാകട്ടെ....... അനുഗ്രഹങ്ങളും ...........

    ReplyDelete
  2. salaam sabeee.
    runu vallathe manassu keezadakkiyirikkunnu....mathapithakkalude adwanathinte kadinyam aa kunchu mughanghalil nizalichu kanam...runuvinte kunchu manassile aagraham ethrayum vegam rabbu nadathi kodukkatte....ente sabiyude karanghalkku iniyum rabbu shakthi pakaratte...aameeen...

    ReplyDelete
  3. മനസ്സിൽ തങ്ങിനിൽക്കുന്ന വരികളും ചിത്രങ്ങളും ..
    സീരിയലും സിനിമയും കണ്ടു ബോറടി മാറ്റുന്ന നമ്മുടെ കേരള വനിതകള്‍ക്ക് താങ്കളെ പോലെയുള്ളവര്‍ മാതൃകയാവട്ടെ .
    ദൈവം നിങ്ങള്ക്ക് കരുത്ത് പകരട്ടെ !

    ReplyDelete
  4. MaNasSiLe..AnUbAvAnGaL...MaTuLLaVaRil>>
    LeGaNAmAyI>>>ViVarIkuNaVaR....AyUtHu>>>kAR.....
    NIcE>>>JouRnEY....IniYUm>>iDu poLATHE..ANuBAvANgaL..undavathirikkatee...

    ReplyDelete
  5. ameen..വായിച്ചിട്ട് കണ്ണ് നിറഞ്ഞു പോകുന്നു..
    ഞമ്മുടെ സുഖ സൌകര്യങ്ങള്‍ക്കു പടച്ചവനോട് നന്ദി പറഞ്ഞാല്‍ തീരില്ല...

    ReplyDelete
  6. orunaal njanum eethiyee thanalathu

    omalkinaavukal paathiventhoraa theerathuninnum

    ruchiyulla eemaaninte sahridayathwam ayavirakkan

    eriyaadulla kappal nangooramazhikkum munp

    aaa anubavangalilninnum pakarppeduthavare kaanuvaan

    kaarunyam niranja sabitha teacherudae classukal kelkkuvaan

    manushya snehathintae maathrikaa vanikayilum

    Aksharam pookkumbol kurumbukaattiyum nirakudam thulumbiyum

    Achadakkamulloru vidhyaarthiyay Saahithya Annual daykku Mahaa grandham pozhikkum sangeetham kelppikkuvaan

    Nashtappettoraa avasaramorthunjan innum kanner vaarkkavae

    ReplyDelete