Sunday, December 5, 2010

അല്ലാഹുവിന്റെ വിധിവിലക്കുകളിലെ യുക്തി

രണ്ടുദിവസം മുമ്പ് (1.12.2010) സ്‌കൂളില്‍ എയ്ഡ്‌സ്ദിനം ആചരിച്ചു. കെ.ഇ.എസ്.എസ്. എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഒരു ക്ലാസും നടന്നു. അതിന് രണ്ടുദിവസത്തിനുശേഷം കെ.ഇ.എസ്.എസ്സിന്റെ ഒരു പ്രവര്‍ത്തകനുമായി സംസാരിച്ചപ്പോള്‍ കിട്ടിയ വിവരം എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെക്കുകയാണ്.

'വ്യഭിചാരം വ്യാപകമായാല്‍ ഒരു രോഗം പടരും' എന്ന ഒരു നബിവചനം കുറേ മുമ്പ് ഒരു അറബി പുസ്തകത്തില്‍ വായിക്കുകയുണ്ടായി. അതാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മവരുന്നത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ വ്യഭിചാരത്തോടടുക്കരുത്. അത് മോശമായ മാര്‍ഗവും മ്ലേച്ഛവുമാണ്.'

വ്യഭിചാരം ഹറാമാക്കിയ ഇസ്‌ലാം ബഹുഭാര്യത്വം ഹലാലാക്കിയതിനെ സംബന്ധിച്ച് ഞാനിടയ്ക്ക് ചിന്തിച്ചുപോകാറുണ്ട്. പക്ഷേ, ഇന്നെനിക്കതിന് തൃപ്തമായ ഉത്തരം ലഭിച്ചു.

എയ്ഡ്‌സ് പകരുന്നത് നാലു മാര്‍ഗങ്ങളിലൂടെയാണ് - രക്തസ്വീകരണം, മുറിവുകളിലൂടെ, സിറിഞ്ചിലൂടെ, ലൈംഗികബന്ധത്തിലൂടെ. ആറുമാസം വരെ അണുക്കളുടെ സാന്നിധ്യം ലാബ് പരിശോധനയില്‍ പോലും കണ്ടുപിടിക്കാനാകില്ല. അതിനാലാണ് രക്തസ്വീകര്‍ത്താവിന് രോഗം പകരുന്നത്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഡ്യുയല്‍ ലേയര്‍ കൈയുറകള്‍ പോലും ധരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. കൂടാതെ, അദ്ദേഹം മറ്റൊരു നിര്‍ദേശവും വെച്ചു. ആക്‌സിഡന്റില്‍ പെട്ട് രക്തം വരുന്നവരെ എടുക്കുമ്പോള്‍ രണ്ട് കൈകളും നല്ല പ്ലാസ്റ്റിക് കിറ്റുകള്‍ കൊണ്ട് പൊതിയുക. കാരണം, മുറിവേറ്റയാള്‍ എയ്ഡ്‌സ് ബാധിതനാണോ എന്നറിയില്ലല്ലോ. പകര്‍ന്നുകഴിഞ്ഞാല്‍, പിന്നെ മോചനമില്ലാത്ത രോഗവും.

രോഗം ഉറപ്പായിക്കഴിഞ്ഞാല്‍ രോഗികള്‍ പലരും ഒറ്റപ്പെടാനാണത്രെ ഇഷ്ടപ്പെടുന്നത്. താന്‍ ഈ രോഗത്തിനടിമയാണെന്നാരും അറിയാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍, ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ വീടുകളിലേക്ക് വരേണ്ട എന്നു പറയുന്നവരും ഉണ്ടത്രെ! നമ്മുടെ എല്ലാ പഞ്ചായത്തുകളിലും എയ്ഡ്‌സ് രോഗികള്‍ ഉള്ളതായാണ് അദ്ദേഹം പറഞ്ഞത്. അധികവും ഭര്‍ത്താവിലൂടെ പകരുകയും അമ്മയിലൂടെ കുഞ്ഞിലേക്കെത്തിപ്പെടുന്നതും ആണത്രെ. ഭര്‍ത്താവ് മരിക്കുകയും ഭാര്യയും കുഞ്ഞും രോഗത്തിനടിമപ്പെടുകയും ചെയ്യുന്നു. അവര്‍ രോഗികളാണെന്നറിഞ്ഞാല്‍ ജനം പിന്നെ അവരെ അടുപ്പിക്കില്ല. എന്നാലും, അതില്‍ ചെറുതല്ലാത്ത ഒരു അപകടസാധ്യത ഇല്ലേ എന്ന എന്റെ ചോദ്യത്തിന് 'ഉണ്ട്' എന്ന് പ്രവര്‍ത്തകന് സമ്മതിക്കേണ്ടിവന്നു. കുട്ടികള്‍ ഇടകലര്‍ന്ന് കളിക്കുമ്പോള്‍ പിച്ചല്‍, മാന്തല്‍, കൂട്ടിയിടിച്ച് മുറിവുണ്ടാകല്‍ ഇതിലൂടെയൊക്കെ രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തായാലും മനസ്സിനെ വല്ലാതെ കലുഷമാക്കി യാഥാര്‍ഥ്യങ്ങള്‍.

മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍ പലപ്പോഴും വ്യഭിചാരത്തിനും അടിമകളായിരിക്കും. കൂട്ടംകൂടിയിരുന്ന് മയക്കുമരുന്ന് കുത്തിവെക്കുന്നവരില്‍ പകര്‍ച്ചസാധ്യത വളരെയേറെയാണ്. ഒഴിവാക്കാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയിട്ട് പിന്നെ വരുന്നത് വരട്ടെ എന്നു കരുതാം. മറിച്ച്, സാഹചര്യങ്ങളിലേക്ക് എടുത്തുചാടി അസുഖത്തെ ക്ഷണിച്ചുവരുത്തരുതല്ലോ. ഏതായിരുന്നാലും പകര്‍ച്ചയിലെ വില്ലന്‍ ലൈംഗികബന്ധം തന്നെ. ചര്‍ച്ചക്കിടയില്‍ ഞാനദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ കോണ്ടം ഉപയോഗിക്കല്‍ രക്ഷാമാര്‍ഗമായി ഒരിക്കലും പറഞ്ഞുകൊടുക്കരുത്. അത് അങ്ങേയറ്റത്തെ തെറ്റാണ്. അദ്ദേഹം ഉടന്‍ അതിനൊരു വിശദീകരണം തന്നു. ടീച്ചര്‍, ചില മനുഷ്യരോട് എത്ര പറഞ്ഞാലും വ്യഭിചാരത്തില്‍നിന്ന് മാറാന്‍ അവര്‍ സന്നദ്ധരല്ല. അത്തരക്കാരോട് ഇതല്ലാതെ ഒന്നും ഉപദേശിക്കാന്‍ കഴിയില്ല.

ഒരു ടൗണില്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച എയ്ഡ്‌സ് ബാധിതയെ നേരിട്ടറിയാമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംഘടനക്കാരും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയിട്ട് കഴിയുന്നില്ലത്രെ. വല്ലാത്തൊരവസ്ഥ തന്നെ. ഞാന്‍ ഓര്‍ക്കുകയാണ്, ഇത്ര കഠിനമായ ശിക്ഷ നടപ്പാക്കേണ്ട തിന്മയായി വ്യഭിചാരത്തെ ഇസ്‌ലാം കണക്കാക്കിയത് വെറുതെയല്ല. ആ സ്ത്രീയുടെ അടുത്ത് എന്തായാലും ആള്‍ക്കാര്‍ പോകുന്നുണ്ട്. അവരിലൂടെ നിരപരാധികളായ ഭാര്യമാര്‍ക്കും മക്കള്‍ക്കും പകരുന്നു. അവിവാഹിതന് 100 അടിയും വിവാഹിതന് കല്ലെറിഞ്ഞു കൊല്ലലും എന്ന് ഇസ്‌ലാമിക ശരീഅത്തില്‍ കാണുന്നു. നിരപരാധികളിലേക്കുവരെ മാരകരോഗം പകര്‍ത്തുന്നവരെ ജീവിക്കാനനുവദിക്കാത്തതുതന്നെയാണ് നല്ലത് എന്ന് തോന്നിപ്പോവുകയാണ്.

ഞാന്‍ ഇതെഴുതുന്നത്, വ്യഭിചാരം ജീവിതവൃത്തിയാക്കിയവരും മറ്റും വായിക്കുവാന്‍ സാധ്യതയില്ല. എങ്കിലും ഇത്ര മാരകാവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ അത് നമ്മള്‍ പരസ്പരം പങ്കുവെക്കേണ്ടത് ദീനീബാധ്യതയാണ്.

ചിന്തിക്കുന്ന മനുഷ്യാ, നന്നായി ചിന്തിക്കുക. മൃഗരക്തം നിഷിദ്ധവും മനുഷ്യരക്തം (പുറത്തുവന്നാല്‍) നജസും (അശുദ്ധം) ആക്കിയതിലെ യുക്തി നമ്മുടെ കൊച്ചുമസ്തിഷ്‌കം കൊണ്ട് ചിന്തിക്കുക. സൂക്ഷിക്കുക. 'അല്ലാഹുവിനെ വേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടവരായിട്ടല്ലാതെ മരിക്കരുത്.' (ഖുര്‍ആന്‍)

ഖുര്‍ആനുമായി, ഹദീസുമായി നമ്മുടെ ചുറ്റും കാണുന്നതിനെയും കേള്‍ക്കുന്നതിനെയും അനുഭവിക്കുന്നതിനെയും ചേര്‍ത്തുവെക്കുക. നാം എത്ര നിസ്സാരരാണെന്നും അത്യുന്നതനായ സ്രഷ്ടാവ്, അവന്‍ എത്ര യുക്തിജ്ഞനാണെന്നും നമുക്ക് മനസ്സിലാകും. ഒരു നിയമവും മനുഷ്യനെ ബുദ്ധിമുട്ടിക്കാനല്ല സര്‍വശക്തന്‍ വെച്ചിട്ടുള്ളത്. ഇതുകൊണ്ടാകാം 'വ്യഭിചാരത്തോടടുക്കരുത്' എന്ന് കര്‍ശനമായി ഖുര്‍ആന്‍ പ്രയോഗിച്ചത്.

അല്ലാഹുവേ, ഞങ്ങളെയും സന്താനപരമ്പരകളെയും എല്ലാ തിന്മകളില്‍നിന്നും കാത്തുരക്ഷിക്കേണമേ - ആമീന്‍.


7 comments:

  1. വളരെ പ്രസക്തമായ കാലിക മൂല്യങ്ങളെക്കുറിച്ച് പ്രധിബാധിക്കുന്ന സബീത ടീച്ചര്‍ക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെ ആമീന്‍...... ഇനിയും മുന്നോട്ടു പോകുക നാഥന്‍ തുണയുന്‍ടാകും തീര്‍ച്ച.... ഹുസൈന്‍ കറ്റാനം ജിദ്ദ......

    ReplyDelete
  2. teacherude ella postukalum pinthudarunnundu.. alhamdulillah, oro postukalum kooduthal nannavunnundu. AIDS rogikal ella panchayathukalilum undu ennathu nettippikkunna arivaanu.

    ReplyDelete
  3. AIDS = America Indiakku Daanamaayi nalkiya Sampadhyam..

    Or

    Avihitha Idapadinu Daivathinte Shiksha

    വേശ്യാവൃത്തി നിയമവിരുദ്ധമായിരുന്നിട്ടും അതില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായ നിയമ നടപടി ഇപ്പോള്‍ ചുരുക്കമാണ്. മറിച്ച്, ലൈംഗിക തൊഴിലാളികളെയും സ്വവര്‍ഗരതിക്കാരെയും അവരുടെ അഭിരുചി നിലനിര്‍ത്തി ക്കൊണ്ട് സംഘടിപ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇതിനകം 437 ലൈംഗിക തൊഴിലാളി സംഘങ്ങളും 132 സ്വവര്‍ഗ രതിക്കാരുടെ വേദികളും എയ്ഡ്‌സ് ഫണ്ടിങ് നടപടിയുടെ ഭാഗമായി രൂപവത്കരിച്ചു കഴിഞ്ഞു. തുടക്കത്തില്‍ കേരളമാണ് ഇക്കാര്യത്തില്‍ പിറകിലായിരുന്നതെങ്കില്‍ ഇപ്പോള്‍ ആ കുറവും നികത്തപ്പെട്ടു. കേരളത്തില്‍ 20 സ്ത്രീ ലൈംഗിക തൊഴിലാളി ഗ്രൂപ്പുകളും 14 സ്വവര്‍ഗ രതിക്കാരുടെ ഗ്രൂപ്പുകളും സംഘടിപ്പിച്ചു കഴിഞ്ഞു. ഇവര്‍ക്ക് അവരുടെ 'ജോലി' ചെയ്യാനുള്ള സാമൂഹികമായ സാഹചര്യം സൃഷ്ടിച്ച് നല്‍കല്‍ എയ്ഡ്‌സ് പ്രതിരോധത്തിന്റെ ഭാഗമാക്കി.

    ReplyDelete
  4. വേശ്യാവൃത്തി നിയമവിരുദ്ധമായിരുന്നിട്ടും അതില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായ നിയമ നടപടി ഇപ്പോള്‍ ചുരുക്കമാണ്. മറിച്ച്, ലൈംഗിക തൊഴിലാളികളെയും സ്വവര്‍ഗരതിക്കാരെയും അവരുടെ അഭിരുചി നിലനിര്‍ത്തി ക്കൊണ്ട് സംഘടിപ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇതിനകം 437 ലൈംഗിക തൊഴിലാളി സംഘങ്ങളും 132 സ്വവര്‍ഗ രതിക്കാരുടെ വേദികളും എയ്ഡ്‌സ് ഫണ്ടിങ് നടപടിയുടെ ഭാഗമായി രൂപവത്കരിച്ചു കഴിഞ്ഞു. തുടക്കത്തില്‍ കേരളമാണ് ഇക്കാര്യത്തില്‍ പിറകിലായിരുന്നതെങ്കില്‍ ഇപ്പോള്‍ ആ കുറവും നികത്തപ്പെട്ടു. കേരളത്തില്‍ 20 സ്ത്രീ ലൈംഗിക തൊഴിലാളി ഗ്രൂപ്പുകളും 14 സ്വവര്‍ഗ രതിക്കാരുടെ ഗ്രൂപ്പുകളും സംഘടിപ്പിച്ചു കഴിഞ്ഞു. ഇവര്‍ക്ക് അവരുടെ 'ജോലി' ചെയ്യാനുള്ള സാമൂഹികമായ സാഹചര്യം സൃഷ്ടിച്ച് നല്‍കല്‍ എയ്ഡ്‌സ് പ്രതിരോധത്തിന്റെ ഭാഗമാക്കി.


    Madhyamam Daily
    Tuesday, November 30, 2010

    ReplyDelete
  5. ഒരു ഭാഗത്ത് എയിഡ്സ് ന്നെതിരെ സ്കുളുകള്‍ തോറും ബോധവല്‍ക്കരണം.മറുഭാഗത്ത് കുത്തഴിഞ്ഞ ലൈംഗീകത.അതിന്നു ഇതിന്നു രണ്ടിന്നും കുട്ടുപിടിക്കുന്നതും സര്‍ക്കാരുകള്‍.എയിഡ്സ് മാത്രമല്ലല്ലോ രോഗം.പക്ഷെ ഇതിന്നു മാത്രമെന്തേ സ്കുള്‍ തലങ്ങളില്‍ ബോധവല്‍ക്കരണം ? എന്തെങ്ങിലും ഒളിയജണ്ട ?? നമ്മുടെ വിദ്യാഭ്യാസം തികച്ചും മത-മുല്ല്യ മുക്തമാക്കിയതിനാല്‍ നാം ലൈംഗിക വിദ്യാഭ്യാസം പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മുറവിളികുട്ടുന്നു.പക്ഷെ യഥാര്‍തത്തില്‍ സെക്സ് എഡ്യുക്കേഷന്‍ അല്ല വേണ്ടത് ,മോറല്‍ എട്യുകെഷനാണ് .

    ReplyDelete
  6. അത്‌ ഈയിടെ മുഖ്യ മന്ത്രി പറഞ്ഞില്ലേ?
    ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നത് കേരളക്കാര്‍ ആണ് എന്ന് ...റവന്യൂ വരുമാനം എന്ന് പറഞ്ഞല്ലേ ഇത് തുടരുന്നത്?
    പ്രജകളുടെ ആരോഗ്യം നാശമായാലും വരുമാനം കൂടട്ടെ എന്നല്ലേ ഇവരുടെയൊക്കെ ആശ....എന്നിട്ട് പറയുമ്പോലെയാണ്‌ aidsum എന്ന് തോന്നിപ്പോകയാണ് അല്ലെ ?

    ReplyDelete
  7. അല്ലാഹുവേ, ഞങ്ങളെയും സന്താനപരമ്പരകളെയും എല്ലാ തിന്മകളില്‍നിന്നും കാത്തുരക്ഷിക്കേണമേ - ആമീന്‍.

    ReplyDelete